20/11/12

ദേശക്കാരറിയാന്‍ തിരക്കഥ


തിരക്കഥ
സീന്‍ ഒന്ന്‌

സഊദി അറേബ്യയിലെ ജനത്തിരക്ക്‌ കുറഞ്ഞ പ്രദേശത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു പലചരക്ക്‌ കട(ബഗാല). രാവിലെ കട തുറന്നതാണ്‌. രണ്ട്‌ തൊഴിലാളികള്‍. ഒരാള്‍ സാധനങ്ങള്‍ എടുത്തുകൊടുക്കുന്നു. മറ്റേയാള്‍ കൃത്യമായി അടുക്കിവെക്കുന്നു.(ഇരുവര്‍ക്കും 25നും മുപ്പതിനും മധ്യേപ്രായം. )
റിസപ്‌ഷനില്‍ മുപ്പത്‌ വയസ്സിനടുത്ത്‌ പ്രായമുള്ളസുമുഖനായ മലയാളി യുവാവ്‌ ഇരിക്കുന്നു. പേര്‌ സലീം. സ്ഥാപനത്തിന്റെ ഉടമസ്ഥനാണ്‌. ചില്ല്‌ വാതില്‍തുറന്ന്‌ അറബിവേഷം ധരിച്ച ഒരാള്‍ അകത്തേക്ക്‌ കയറിവരുന്നു.(വിദേശിയാണ്‌. )
അറബി: അസ്സലാംഅലൈക്കും.
സലീം : വ അലൈക്കും സലാം( എന്ന്‌ പ്രതിവചിച്ച്‌ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം കടയിലെ ഒരു മൂലയിലേക്ക്‌ നീങ്ങി എന്തൊക്കെയോ സാധനങ്ങള്‍ നോക്കുന്നു.
സലീം: എടാ നജീബേ ഹറാം പെറന്നോനാ ഒരു കണ്ണ്‌ വേണം.
നജീബ്‌: ശരി സലീമിക്ക.(സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടയില്‍)
കടയുടെ ആകെയുള്ള ദൃശ്യം. അതിനിടയില്‍ മറ്റൊരു അറബിവേഷക്കാരന്‍ കൂടി സലാംചൊല്ലി കയറിവരുന്നു. അയാളും കടയുടെ മറ്റൊരുവശത്തേക്ക്‌ പോകുന്നു.
റിസപ്‌ഷനിലെ യുവാവ്‌ കമ്പ്യൂട്ടറില്‍ എന്തോ കണക്ക്‌ പരിശോധിക്കുകയാണ്‌. അതിനിടയില്‍ കമ്പ്യൂട്ടറിന്റെ ഡസ്‌ക്‌ടോപ്പിലേക്ക്‌ വരുന്നു. അവിടെ പുഞ്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം. അത്‌ അയാളുമായി വിവാഹം പറഞ്ഞുവെച്ച പെണ്‍കുട്ടിയുടെ ചിത്രമാണ്‌. അയാള്‍ അതിലേക്ക്‌ തന്നെ നോക്കി മധുരമായ ഓര്‍മകളിലേക്ക്‌.... കസേരയിലേക്ക്‌ അമര്‍ന്നിരുന്ന്‌ കൂടുതല്‍ ഓര്‍മകളിലേക്ക്‌ ഊളിയിടുന്നു. അതിനിടെ റിസപ്‌ഷനിലെ ഫോണ്‍ ശബ്‌ദിക്കുന്നു. സ്വപ്‌നത്തില്‍ നിന്ന്‌ ഉണരാന്‍ കുറച്ച്‌ സമയമെടുക്കുന്നു.
നജീബ്‌:ഇഞ്ഞിപ്പൊ ഫോണെടുക്കാനൊക്കെ വേറെ ആള്‌ വേണ്ടിവരും. സലീമിക്ക സ്വര്‍ഗത്തിലെത്തിയില്ലെ...? സലീമിക്കാ ഫോണ്‍...(അയാള്‍ ഞെട്ടി ഉണരുംപോലെ ഫോണെടുക്കുന്നു. അത്‌ കണ്ട്‌ ജീവനക്കാര്‍ ചിരിക്കുന്നു. സ്വപ്‌ന സഞ്ചാരം ആരും കണ്ടില്ലെന്ന്‌ ഉറപ്പ്‌ വരുത്താനുള്ള ശ്രമം. ജീവനക്കാരുടെ പരിഹാസച്ചിരി കണ്ടില്ലെന്ന്‌ നടിക്കുന്നു.)
സലീം: ഹലോ.. അലൈക്കും സലാം. മജീദിക്കയോ...നിങ്ങളെവിടെയാ ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ..
മജീദ്‌(മറുതലക്കല്‍ നിന്നുള്ള ശബ്‌ദം. അയാള്‍ അന്‍പത്‌ വയസ്‌ കഴിഞ്ഞ മധ്യവയസ്‌കനാണ്‌. തനി നാടന്‍. എങ്കിലും ഗള്‍ഫില്‍ മലയാളികളുടെ പരോപകാരി. സംസാരം ശരിക്ക്‌ മറ്റുള്ളവര്‍ക്ക്‌ കേള്‍ക്കുന്നു. അല്ലെങ്കില്‍ മറുതലക്കല്‍ നിന്ന്‌ സംസാരിക്കുന്നത്‌ പ്രത്യേകം ചിത്രീകരിക്കുകയും വേണം) ഓരോരോ തെരക്ക്‌ തന്നെ. എപ്പളും കരുതും വെരണംന്ന്‌... അല്ല ഇയ്യ്‌ നാട്ടില്‍പോണെന്ന്‌ കേട്ടു. എന്നാ പോണത്‌...?
സലീം: രണ്ടാഴ്‌ച കൂടിയുണ്ട്‌.(പറയുന്നതിനിടയില്‍ കസേരയിലേക്ക്‌ അമര്‍ന്നിരിക്കുന്നു.
മജീദ്‌: എത്രകാലത്തേക്കാ പരോള്‍...?
സലീം: (ചിരിച്ച്‌ കൊണ്ട്‌) പരോള്‍....മൂന്ന്‌മാസം. എത്രകാലംവേണങ്കിലും നില്‍ക്കാം. പക്ഷേ, തിരിച്ച്‌ വരുമ്പോ ഈ സ്ഥാപനം ഇവിടെ ഉണ്ടാകുമോ എന്ന്‌കൂടി ഉറപ്പ്‌ വരുത്തണല്ലോ മജീദ്‌ക്കാ. മൂന്ന്‌ മാസം എന്ന്‌ പറയുന്നത്‌ മൂന്ന്‌ ദിവസംപോലങ്ങ്‌ പോകൂലെ. അതിനിടയില്‍ എന്തെല്ലാം കാര്യങ്ങള്‍. വീട്‌പണി. അതിലേക്കൊരു താമസക്കാരിയെയും കണ്ടെത്തണ്ടെ. കഴിഞ്ഞതവണയോ നടന്നില്ല. ഉമ്മാന്റെ അസുഖം. പെങ്ങളുടെ പ്രസവം. മൂത്തപെങ്ങളുടെ വീട്‌ പണി. രണ്ടാമത്തെ അളിയന്റെ വിസ. ഇതെല്ലാംകൂടി... (ഇതിനിടയില്‍ അറബികള്‍ സാധനം വാങ്ങി റിസപ്‌ഷനിലേക്ക്‌ വരുന്നു. ഫോണ്‍ ചെവിയില്‍ വെച്ചും സംസാരം തുടര്‍ന്നും സലീം പുഞ്ചിരിയോടെ കാശ്‌ വാങ്ങുന്നു. സന്തോഷത്തോടെ അവരെ യാത്രയാക്കുന്നു.അപ്പോള്‍ മറ്റൊരാള്‍ കയറി വരുന്നു.)
മജീദ്‌: ഇതൊക്കെ പേറാന്‍ അന്റൊരാളുടെ മുതുകേയുള്ളല്ലോ അല്ലെ... ഗള്‍ഫുകാരന്റെ അഭിമാനം കളയാന്‍ പറ്റൂലല്ലോ...ഇക്കുറി ഒക്കെശരിയാകും. ഇന്‍ശാ അല്ലാ. കല്യാണം ഏതാണ്ട്‌ ഒറപ്പിച്ചൂന്നാണല്ലോ കേട്ടത്‌.
സലീം: ങാ.... വീട്ടുകാര്‌ പോയി കണ്ടിരുന്നു. ഫോട്ടോയും അയച്ച്‌ തന്നിട്ടുണ്ട്‌. കുഴപ്പമില്ല. ഇനി നേരില്‍ കണ്ട്‌ ബോധ്യപ്പെടണം. അത്രേയുള്ളൂ...
മജീദ്‌: ഞാന്‍ ഇവടെ അടുത്ത്‌ നിന്ന്‌തന്നെയാ വിളിക്ക്‌ണത്‌. കടയില്‌ തെരക്കുണ്ടോ ഇപ്പോ...?
സലീം: ഇല്ല.
മജീദ്‌: എന്നാ ഞാനങ്ങട്ട്‌ വര്വാ ഒരു കാര്യണ്ട്‌.
സലീം: എന്തേ മജീദ്‌ക്ക.
മജീദ്‌: ഒക്കെ നേരിട്ട്‌ പറയാം.
സലീം: ആയിക്കോട്ടെ( ഫോണ്‍ വെക്കുന്നു. അതിനിടയില്‍ മൂന്നാമത്തെ അറബിയും സാധനം വാങ്ങി സലാം പറഞ്ഞ്‌ തിരിച്ച്‌ പോകുന്നു. വീണ്ടും സലീം കമ്പ്യൂട്ടറിലെ പെണ്‍കുട്ടിയുടെ ചിത്രത്തിലേക്ക്‌ മനസ്സുകൊടുക്കുന്നു.
വര്‍ഷങ്ങള്‍ക്ക്‌ ശേഷം നാട്ടിലേക്ക്‌ മടങ്ങാന്‍ ഭാഗ്യം ലഭിച്ച ഒരു പ്രവാസിയുടെ ആഹ്ലാദം അയാളുടെ മുഖത്ത്‌ നിന്ന്‌ വായിച്ചെടുക്കാം. മനസ്സിനിണങ്ങിയ വിവാഹം ഒത്തുവന്നതിന്റെ സന്തോഷവും. വീണ്ടും സ്വപ്‌നലോകത്തിലേക്ക്‌... പെണ്‍കുട്ടിയുടെ പുഞ്ചിരിക്കുന്ന ദൃശ്യം. കുണുങ്ങികുണുങ്ങിയുള്ള നടത്തം, അയാള്‍ സങ്കല്‍പ്പിക്കുന്നതിന്റെ ഫ്‌ളാഷ്‌ ബാക്ക്‌)
ഇപ്പോള്‍ കടയിലെ അടുക്കിവെക്കല്‍ അവസാനിപ്പിച്ച്‌ ജീവനക്കാര്‍ വെറുതെ നില്‍ക്കുകയാണ്‌. പേര്‌ കുഞ്ഞാപ്പ.നജീബ്‌, അവര്‍ സലീം കേള്‍ക്കാതെ)
നജീബ്‌: ഇങ്ങനെ സ്വപ്‌നം കാണുന്ന അസുഖം തുടങ്ങിയിട്ട്‌ രണ്ടാഴ്‌ചയായി. അതോണ്ട്‌ ഞമ്മക്കൊരു സമാധാനണ്ട്‌.
സല്‍മാന്‍: അല്ലെങ്കി എന്തേ അനക്ക്‌ സമാധാനക്കേട്‌..?
നജീബ്‌: അല്ലെങ്കി ഏത്‌ സമയവും നജീബേ അതെട്‌ക്ക്‌...ഇതെട്‌ക്ക്‌.. കുഞ്ഞാപ്പാ അതിന്റെ സ്റ്റോക്ക്‌ തീര്‍ന്നോ.. ഇതിന്റെ സ്റ്റോക്കെടുത്തോ എന്നൊക്കെ ചോദിച്ച്‌ ബാക്കിയുള്ളോനെ വെറുതെ നിക്കാനയക്കൂലല്ലോ.
സല്‍മാന്‍: ഇപ്പോ എപ്പളും ആ ഫോട്ടോയില്‌ നോക്കി സ്വപ്‌നം കാണ്‌ണതോണ്ട്‌ അതിനൊക്കെ ഇപ്പോ എവിടെയാ സമയമല്ലേ....(ഇരുവരും ചിരിക്കുന്നു)
സീന്‍ രണ്ട്‌
മജീദിക്കയും കൂടെയൊരാളും സലീമിന്റെ കടയുടെ വാതില്‍ തുറന്ന്‌ അകത്തേക്ക്‌ വരുന്നു. ഇരുവരും ഒരുമിച്ച്‌ സലാം പറയുന്നു
അസ്സലാമു അലൈക്കും
സലീം: വ അലൈക്കും സലാം. (മൂവരും പരസ്‌പരം ചിരിക്കുന്നു. അടുത്തെത്തി മജീദ്‌ക്ക ഹസ്‌തദാനം ചെയ്യുന്നു. കടയിലുള്ള ജീവനക്കാരെയും അയാള്‍ പരിചയഭാവത്തില്‍ നോക്കി ചിരിക്കുന്നു. കൂടെയുള്ളയാള്‍ സലീമിന്‌ അപരിചിതനാണ്‌. സംശയത്തോടെ)
സലീം: മൂപ്പരെ എനിക്ക്‌ മനസ്സിലായില്ല.
മജീദ്‌: ഞമ്മളെ പഴയ ദോസ്‌താണ്‌. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ കോഴിക്കോട്ടായിരുന്നല്ലോ... പത്തുകൊല്ലം മുമ്പല്ലേ മലപ്പുറത്തേക്ക്‌ പോന്നത്‌. കോഴിക്കോട്ടെ ഞമ്മളെ അയല്‍വാസിയാ മൂപ്പര്‌. കുഞ്ഞാണീന്ന്‌ വിളിക്കും.
സലീം: ഇരിക്കിം. നജീബേ ആ ബൂഫിയീന്ന്‌ മൂന്ന്‌ ചായപറഞ്ഞാ... ഒന്ന്‌ വിത്തൗട്ട്‌
മജീദ്‌: ചായയൊന്നും മാണ്ട. ഞങ്ങക്കും തിരക്കുണ്ട്‌. (മജീദ്‌ തോട്ടടുത്തുള്ള കസേരയിലിരിക്കുന്നു. ( കടയുടെ മറ്റൊരു മൂലയിലേക്ക്‌ നോക്കി നില്‍ക്കുകയാണ്‌ അപരിചിതന്‍. അയാള്‍ ഇരിക്കാന്‍ കൂട്ടാക്കുന്നില്ല. ഇരിക്കുന്നില്ലെന്ന അര്‍ഥത്തില്‍ ഓരോ സാധനങ്ങള്‍ നോക്കി നില്‍ക്കുന്നു. നജീബ്‌ മജീദിക്കയുടെ അരികിലെത്തുന്നു.)
നജീബ്‌ ചായമാണ്ടാന്ന്‌ പറഞ്ഞത്‌ കാര്യത്തിലാ
മജീദ്‌ അല്ല തമാശീല്‌ ന്തേയ്‌.. നേരം വെളുത്തിട്ട്‌ മൂന്നെണ്ണായി ഇപ്പോതന്നെ പഹയാ അതോണ്ടാ..
നജീബ്‌ ചായ വെറ്‌തെയാണെങ്കിലും പള്ളങ്ങളതെന്നെ അല്ലെ.. (നജീബ്‌ തിരിച്ച്‌ പോരുന്നു)
സലീം:എന്തോ പറയാനുണ്ടെന്ന്‌ പറഞ്ഞല്ലോ...
മജീദ്‌: പറയാം. ഞാനിവടെ കുഞ്ഞയമൂട്ടി ഹാജിനെ കാണാന്‍ വന്നതാ. കൂട്ടത്തില്‍ നിന്നെയും. കാര്യം മൂപ്പര്‌ തന്നെ.( അപരിചിതനെ ചൂണ്ടികാണിക്കുന്നു. സലീമും മജീദും അയാളെനോക്കുന്നു. അയാളുടെ മുഖം അപ്പോള്‍ കാണില്ല. പിന്‍തിരിഞ്ഞ്‌ കൊണ്ട്‌ സാധനങ്ങള്‍ ഓരോന്നായി നോക്കുകയാണയാള്‍. കൂട്ടത്തില്‍ നജീബിനോട്‌ എന്തോ സാധനത്തിന്റെ വില ചോദിക്കുന്നതും വിദൂര ദൃശ്യത്തില്‍ കാണാം.) ആളൊരു സാധുവാ... ഇപ്പൊ ജോലിയൊന്നൂല്ല. ദമാമിലായിരുന്നു. അവടെ നല്ല ജോലീംണ്ടായിനു. സൂപ്പര്‍മാര്‍ക്കറ്റില്‌. തൊഴില്‍ പ്രശ്‌നത്തെതുടര്‍ന്ന്‌ ഒരുകൊല നടന്നത്‌ കഴിഞ്ഞ ആഴ്‌ച പത്രത്തിലുണ്ടായിനല്ലോ...ഇന്റൊപ്പാ ഇപ്പോ താമസം. ഒരു ജോലി വേണം. അതിലേറെ അത്യാവശ്യം വേറൊന്നാ. മൂപ്പരുടെ മോള്‌ടെ കല്യാണം ഒറപ്പിച്ചിക്ക്‌ണ്‌. ഇവട്‌ത്തെ കാര്യങ്ങളൊന്നുമറിയാതെ വീട്ട്‌കാര്‌ ഒറപ്പിച്ചതാ. നീ കാര്യായിട്ട്‌ ഒന്ന്‌ സഹായിക്കണം.
(സലീം നിശബ്‌ധനാകുന്നു. ഇരുവരും മുഖത്തോട്‌ മുഖം നോക്കുന്നു.)
സലീം എന്റെ കാര്യം ഇങ്ങക്കറിഞ്ഞൂടെ...നാട്ടില്‍പോകാന്‍ തന്നെ എത്രപേരില്‍ നിന്നാ കടം വാങ്ങിയിരിക്ക്‌ണത്‌. ജീവിതം തന്നെ ഒരഡ്‌ജസ്റ്റ്‌മെന്റല്ലേ മജീദ്‌ക്ക്വാ
മജീദ്‌: അതൊക്കെ ശരി തന്നെ സലീമേ എന്നാലും....
(സലീം മേശ വരിപ്പ്‌ തുറന്ന്‌ മനമില്ലാ മനസ്സോടെ നൂറിന്റെ രണ്ട്‌ റിയാലുകള്‍ എടുത്ത്‌ നീട്ടുന്നു.അപ്പോള്‍ മജീദ്‌ വിളിക്കുന്നു ) കുഞ്ഞാണ്യേ വാ...( തലയില്‍ തൊപ്പിയിട്ട്‌ താടി നരച്ച ആ മധ്യ വയസ്‌ക്കന്‍ അവിടേക്ക്‌ വരുന്നു.) ഇത്‌ വാങ്ങിക്ക്വാ
(അയാള്‍ ദൈന്യതയോടെ കണ്ണില്‍ വെള്ളം നിറച്ച്‌ ഭവ്യതയോടെ അത്‌ വാങ്ങുന്നു.)
സലീം അറിയാലോ എന്റെ നാട്ടില്‍ പോക്ക്‌... അത്‌കൊണ്ടാട്ട്വോ..
മജീദ്‌ അതൊന്നും സാരല്ല. അത്ര തന്നെ ഞമ്മളും പ്രതീക്ഷിച്ചിട്ടുള്ളൂ. എന്തായാലും ഇജ്ജ്‌ വെറും കയ്യോടെ മടക്കൂലാന്ന്‌ ഞമ്മക്കറിയായിനു. ധര്‍മം ചെയ്യുന്നത്‌ കൊണ്ട്‌ ഒരിക്കലും ധനം ചുരുങ്ങൂല്ല സലീമെ... മാപ്പ്‌ നല്‍കുന്നോന്‌ അല്ലാഹു പ്രതാപത്തെയല്ലാതെ വര്‍ധിപ്പിക്കുകയുമില്ല എന്നല്ലേ പ്രവാചകന്‍ പഠിപ്പിച്ചത്‌. എല്ലാം നല്ലതിനാ. പടച്ചോന്‍ രക്ഷിക്കട്ടെ.... എന്നാ ഞങ്ങളിഞ്ഞ്‌ നിക്ക്‌ണില്ല പോട്ടെ. ഇജ്ജ്‌ പോക്‌ണ അന്ന്‌ വരണ്ട്‌.
സലീം എന്നാലങ്ങനെയാവട്ടെ.( കൂടെയുള്ളയാളും സലീമിന്‌ കൈകൊടുത്ത്‌ നന്ദിയോടെ യാത്ര പറയുന്നു. കടയുടെ വാതില്‍ അടയുന്നു.) ഈ പിരിവ്‌ കാരെകൊണ്ട്‌ മനുഷ്യന്‍ തോറ്റു. നാട്ടിചെന്നാ ഏതായാലും രക്ഷയില്ല. ഇവടീം ഇങ്ങനെയായാലോ പടച്ചോനെ...( നജീബും കുഞ്ഞാപ്പയും ചിരിക്കുന്നു)
സീന്‍ മൂന്ന്‌
കേരളത്തിലെ എയര്‍പോര്‍ട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീട്ടിലേക്ക്‌ മടങ്ങുന്ന ഒരു ഗള്‍ഫ്‌കാരനേയും വഹിച്ചുകൊണ്ടുപോകുന്ന കാര്‍. കാറിന്റെ മുകളിലും ഡിക്കിയിലും നിറയെ സാധനങ്ങള്‍. പിറകിലെ സീറ്റില്‍ സലീം. അയാള്‍ മാറിയ നാടിന്റെ മുഖച്ഛായ ശ്രദ്ധിക്കുന്നു.
സലീം മൂന്ന്‌ കൊല്ലംകൊണ്ട്‌ എന്ത്‌ മാത്രം മാറി നമ്മുടെ നാട്‌
ഡ്രൈവര്‍ അതൊക്കെ സാറിന്റെ തോന്നലാണ്‌. കുറച്ചൊക്കെ മാറിയിട്ടുണ്ട്‌. (പെട്ടെന്ന്‌ കാര്‍ ഒരുഘട്ടറില്‍ വീഴുന്നു)
സലീം എന്തൊക്കെ മാറിയാലും ഈ റോഡിന്‌ മാത്രം മാറ്റമുണ്ടാകൂലല്ലേ...
ഡ്രൈവര്‍: അത്‌ പിന്നെങ്ങനെതന്നെ. ഇപ്പോ ഇവിടെയെവിടെയാ റോഡ്‌. എല്ലാം കെടങ്ങല്ലെ...(ഇരുവരും ചിരിക്കുന്നു)
സീന്‍ നാല്‌
കാര്‍ മെയിന്‍ റോഡില്‍ നിന്ന്‌ ഒരു ചെറിയ റോഡിലേക്ക്‌ തിരിയുന്നു. ചെറിയറോഡിന്‌ മുന്നില്‍ ഇരുനില വീടിനു മുമ്പില്‍ കാര്‍ നിര്‍ത്തുന്നു. വീട്ട്‌മുറ്റത്ത്‌ ചെറിയൊരാള്‍ക്കൂട്ടം. രണ്ട്‌മൂന്ന്‌ ബൈക്കുകള്‍. ഒരു കാര്‍. വരാന്തയില്‍ അയാളെ സ്വീകരിക്കാന്‍ നില്‍ക്കുന്നവര്‍. ഉമ്മ അറുപതിനടുത്ത്‌ പ്രായമുള്ള നാട്ടുപ്രമാണിയായ വീട്ടമ്മ. രണ്ടു സഹോദരിമാര്‍ സലീന, സറീന. മുപ്പതിനടുത്ത്‌ പ്രായം. അവരുടെ ഭര്‍ത്താക്കന്‍മാരായ രണ്ടുപേര്‍ നാല്‍പതു വയസ്സുള്ള കുഞ്ഞലവി, മുപ്പത്തിയഞ്ചുവയസ്സുള്ള സമദ്‌. അല്‍പം പരിഷ്‌ക്കാരവും പൊങ്ങച്ചവുമൊക്കെയുള്ളവര്‍. അവരുടെ നാല്‌ കുട്ടികള്‍. പത്തും എട്ടും ഏഴും നാലും വയസ്സുള്ള കുട്ടികള്‍. കാര്‍ വന്ന്‌ നില്‍ക്കുമ്പോള്‍ വരാന്തയിലെ ദൃശ്യങ്ങള്‍.
ഉമ്മ: ന്റെ മോന്‍ വന്നല്ലോ...( ഓടി കാറിനരികിലേക്ക്‌. എല്ലാവരും അവരുടെ പിറകിലായി കാറിനടുത്തേക്ക്‌. കാറിന്റെ പിറകിലെ ഡോര്‍ തുറന്ന്‌ പുഞ്ചിരിയോടെ സലീം ഇറങ്ങുന്നു. ആദ്യം ഉമ്മയെ ചേര്‍ത്ത്‌ പിടിക്കുന്നു. പിന്നെ സഹോദരിമാരുടെ കൈകള്‍ കവരുന്നു.തോളില്‍ തട്ടി സന്തോഷം പങ്കുവെക്കുന്നു. ഒപ്പം അളിയന്‍മാരെയും മരുമക്കളേയും. മുന്നിലെ ഡോര്‍ തുറന്ന്‌ ഡ്രൈവറും ഇറങ്ങുന്നു. അയാള്‍ ഡിക്കിയിലേയും മുകളിലേയും പെട്ടികളഴിക്കുന്നു)
സലീം ഉമ്മാ.. സലീനാ.. സമീറാ.. അളിയാക്കാ.. ശരീഫേ... (കുറച്ച്‌ നേരം ആഹ്ലാദവും ആനന്ദക്കണ്ണീരും.) നീയല്ലേ സലീന പറഞ്ഞത്‌ (ചിരിച്ച്‌ കൊണ്ട്‌) ഉമ്മയാകെ വാടിപോയെന്ന്‌.
ഉമ്മ: ഇനിക്കൊരു കൊഴപ്പോല്ല. ഇന്റെ മോനെ കാണാത്തീന്റെ വെശമം മാത്രേയുള്ളൂ.
സലീന: ഉമ്മ ഇപ്പൊ തടിച്ചതാ... ഉമ്മാക്ക്‌ സുഖല്ലാന്ന്‌ പറഞ്ഞാലല്ലേ ഇക്ക ഈ വഴിക്കൊക്കെ ഒന്ന്‌ വെരൂ. അതോണ്ട്‌ പറഞ്ഞതാ.
സലീം തോന്നുമ്പോക്കിന്‌ ഓടിപ്പോരാന്‍ പറ്റ്വാ.. അന്യ നാടല്ലെ. പിന്നെ ഞാന്‍ തന്നെ നടത്ത്‌ണ കടയും. വിശ്വസ്ഥരായ ആരെ എങ്കിലും കിട്ടണ്ടേ...?
അളിയന്‍ സമദ്‌ അളിയാ വരുന്ന വിവരത്തിന്‌ ഒന്ന്‌ വിളിച്ചിരുന്നെങ്കി ഞാന്‍ കാറും കൊണ്ട്‌ എയര്‍പോര്‍ട്ടിലെത്തില്ലായാരുന്നോ...
അളിയന്‍ കുഞ്ഞലവി പിന്നെ ഞമ്മളും വരൂലേയ്‌ന്വേ...
ഡ്രൈവര്‍ ഇങ്ങളെല്ലാരും കൂടി കാറും കൊണ്ട്‌ വന്നാ പിന്നെ ഞമ്മളെപ്പോലത്തോല്‍ക്കും ജീവിക്കണ്ടേ...(സാധനങ്ങള്‍ അഴിക്കുന്നതിനിടയില്‍)
ഉമ്മ ആരീം ബുദ്ധിമുട്ടിക്കേണ്ടാന്ന്‌ പറഞ്ഞത്‌ ഓന്‍
തന്നെയാ...
സമദ്‌ പിന്നെ ഞമ്മളെ പുന്നാര അളിയന്‍ അക്കരെന്ന്‌ വരുമ്പോ ഒന്ന്‌ എയര്‍പോര്‍ട്ട്‌ക്ക്‌ പോണതാപ്പോ ബുദ്ധിമുട്ട്‌. അതൊക്കെയൊരു ആഘോഷല്ലെ...
ഉമ്മ: ഇന്റെ കുട്ടിനെ ഈ വഴിയില്‍ തന്നെ നിര്‍ത്തിയിട്ടാ വര്‍ത്താനം... ഓനൊന്ന്‌ അൗത്ത്‌ക്ക്‌ വന്നോട്ടെ.
(സലീം എല്ലാവരുടേയും കൈപിടിച്ച്‌ അകത്തേക്ക്‌ കയറിപോകുന്നതിന്റെ പിറകില്‍ നിന്നുള്ള ദൃശ്യം.
സീന്‍ അഞ്ച്‌
വീടിന്റെ സ്വീകരണ മുറിയില്‍ രണ്ടാഴ്‌ചകള്‍ക്ക്‌ ശേഷം സലീം, ഉമ്മ, അളിയന്‍മാരായ സമദും കുഞ്ഞലവിയും സലീമിന്റെ വിവാഹകാര്യത്തെകുറിച്ച്‌ സംസാരിക്കുന്നു.
അളിയന്‍ സമദ്‌: അളിയന്റെ അത്യാവശ്യങ്ങളൊക്കെ കഴിഞ്ഞില്ലേ...നീ വന്നവിവരം ഞാന്‍ ഓലോട്‌ വിളിച്ച്‌ പറഞ്ഞിരുന്നു. ഇന്ന്‌ വരും നാളെവരുമെന്നൊക്കെ.. ഇതുവരെ പറ്റീല ഇനിയെന്തായാലും വൈകണ്ട.
കുഞ്ഞലവി നല്ലകുട്ട്യാ. കുടുംബവും. ഞമ്മെക്കന്ത്‌കൊണ്ടും ചേരും. വല്യപത്രാസ്‌ കാരൊന്നും അല്ല. ഇനി ഒരു മോളെയൊള്ളൂ കെട്ടിക്കാന്‍. മൂപ്പരും അക്കരെയായതോണ്ട്‌ ഞമ്മള്‌ ഡിമാന്‍ഡൊന്നും പറഞ്ഞിട്ടൂല്ല. എന്നാലും ഒരറുപത്‌ പവനില്‍ കൊറയരുതെന്ന സൂചന കൊടുത്തിട്ട്‌ണ്ട്‌.
സലീം (ദേശ്യത്തോടെ) എന്തിനാ അങ്ങനെ പറഞ്ഞത്‌...?നമുക്ക്‌ ഒരു ഡിമാന്‍ഡും ഇല്ല. കുട്ടി നന്നാവണം. കുടുംബവും അത്രേയും മതി.(ഉമ്മ എല്ലാം കേട്ട്‌ കൊണ്ട്‌ ചായ ഡ്രേയുമായി അവിടേക്ക്‌ കടന്നു വരുന്നു.)
ഉമ്മ അതിനെന്തിനാ സലീമെ ഇജ്ജ്‌ ബേജാറാക്‌ണ്‌...? നമ്മള്‌ ഡിമാന്റൊന്നും പറഞ്ഞില്ല...അവരെ മോള്‌ക്ക്‌ അവരെന്താ കൊട്‌ക്ക്‌ണതെന്ന്‌ വെച്ചാ ഓല്‌ തീരുമാനിച്ചോട്ടെ. ഇവടീംണ്ടായിനല്ലോ രണ്ടെണ്ണം. ഓല്‌ക്ക്‌ ചോയ്‌ച്ചതൊക്കെ കൊടുത്തിട്ടല്ലേ പറഞ്ഞയച്ചത്‌. അപ്പോ ആരും ന്യായക്കേട്‌ പറയാനില്ലായിരുന്നല്ലോ...സഹായിക്കാനും ആരുംണ്ടായിനില്ല. അറുപത്‌ തന്നെ കുറഞ്ഞ്‌ പോയോന്നാനിക്ക്‌ തോന്ന്‌ണത്‌.
(മരുമക്കളുടെ മുഖത്ത്‌ വല്ലായ്‌മ. സലീമിനും. മൂവരും ചായ കുടിക്കുന്നു.)
സമദ്‌ അളിയാ എന്നാ ഞമ്മള്‌ പോകല്ലേ... ദൂരം കുറച്ച്‌ണ്ട്‌. (ചായകുടിച്ച്‌ കഴിഞ്ഞശേഷം)
സലീം എന്നാ പോകാം. ഉമ്മ പോയി വരട്ടെ. സലീനാ... സറീനാ... നീട്ടി വിളിക്കുന്നു. (അകത്ത്‌ നിന്നും അവര്‍ സമ്മതം മൂളുന്നു. അവര്‍ മൂവരും എണീക്കുന്നു.
പുറത്ത്‌ നിന്ന്‌ കാര്‍ സ്റ്റാര്‍ട്ടാകുന്നു. അതകന്ന്‌ പോകുന്നു.
സീന്‍ ആറ്‌
മറ്റൊരു റോഡിലൂടെ കാര്‍ ഓടുന്നു. കുറെ ദൂരം ചെല്ലുമ്പോള്‍ പള്ളിയില്‍ നിന്നും ബാങ്ക്‌ വിളിയുടെ ശബ്‌ദം. കാര്‍ പതിയെ നിര്‍ത്തുന്നു. നിര്‍ത്തിയ കാറില്‍ നിന്ന്‌ സലീം പുറത്തിറങ്ങുന്നു.
സലീം നമ്മളൊരു ചായ കുടിക്ക്വാ... നിസ്‌കരിച്ചശേഷം ഇനിപോകാം. ( മറ്റുള്ളവരും കാറില്‍ നിന്നിറങ്ങുന്നു. അടുത്ത്‌ കണ്ട പള്ളിയിലേക്ക്‌ കയറുന്നു.

സീന്‍ ഏഴ്‌
പള്ളിയുടെ വിദൂര ദൃശ്യം. അകത്ത്‌ ജമാഅത്ത്‌ നടക്കുന്നു. പള്ളിയില്‍ നിറയെ ആളുകള്‍. സലീം മുമ്പിലെ വരിയില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു റകഅ്‌ത്ത്‌ നിസ്‌കാരം കഴിയുമ്പോള്‍ എല്ലാവരും സലാം വീട്ടുന്നു. നിസ്‌കാരത്തിന്റേയും കൂട്ട പ്രാര്‍ഥനയുടെയും നിശബ്‌്‌ദ ദൃശ്യങ്ങളും. നിസ്‌കാരാനന്തരം ഇമാം എഴുന്നേറ്റ്‌ നിന്ന്‌ പ്രസംഗിക്കാനാരംഭിക്കുന്നു.
നാല്‍പത്‌ വയസ്സിനടുത്ത്‌ പ്രായമുള്ള തലയില്‍കെട്ടുള്ള ശുഭ്ര വസ്‌ത്രധാരിയായ മുസലിയാര്‍.)
മുസലിയാര്‍ അസ്സലാമു അലെക്കും. പ്രിയമുള്ള മുഅ്‌മിനീങ്ങളെ. സത്യവിശ്വാസി എന്ന്‌ പറഞ്ഞാല്‍ സ്വന്തം ആവശ്യത്തിന്‌ മറ്റുള്ളവന്റെ ആവശ്യത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നവനെന്നാണര്‍ഥം. വിനയവും എളിമയും ധാനധര്‍മങ്ങളും സത്യവിശ്വാസിയുടെ മഹത്വം ഉയര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.
പരമകാരുണികന്റെ അടിയാറുകള്‍ ഭൂമിയില്‍ എളിമയോടെ നടക്കുന്നവരാണെന്നാണ്‌ ഖുര്‍ആന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്‌. സഹജീവിയുടെ ആവശ്യങ്ങള്‍ ചോദിച്ചറിയണമെന്നും സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ അതില്‍ തന്റേതായ ഭാഗേദയം അര്‍പ്പിക്കാനും ഓരോ വിശ്വാസിയോടും അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്‌.
ഒറ്റയാന്റെ ജീവിതവും സ്വന്തത്തിലേക്ക്‌ ചുരുങ്ങുന്ന പ്രവണതയും ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടേയില്ല. ഇത്രയും ആമുഖമായി പറഞ്ഞത്‌ ഒരു പ്രധാനകാര്യം സൂചിപ്പിക്കാനാണ്‌. ഇവിടെ എന്റെ നാട്ടുകാരനും എനിക്ക്‌ വേണ്ടപ്പെട്ടയാളുമായ ഒരാള്‍ ഒരു സഹായം ആവശ്യപ്പെട്ട്‌ വന്നിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്‌. നിങ്ങള്‍ക്കറിയാമല്ലോ ഇന്നത്തെകാലത്ത്‌ ഒരു പെണ്‍കുട്ടിയുടെ വിവാഹമെന്നോക്കെ പറയുമ്പോഴുള്ള ചെലവ്‌. എല്ലാവര്‍ക്കുമതറിയാം. കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. ആ സഹോദരി നമ്മുടെ കൂടി സഹോദരിയാണ്‌. അവളെ വിവാഹം ചെയ്‌ത്‌ അയക്കാനുള്ള ബാധ്യതയും നമുക്കുണ്ട്‌. അതുകൊണ്ട്‌ നിങ്ങള്‍ കഴിവിന്റെ പരമാവധി അദ്ദേഹത്തെ സഹായിക്കണം. വരാന്തയില്‍ വിരിച്ച മുണ്ടില്‍ നിങ്ങള്‍ക്ക്‌ കഴിയാവുന്ന സംഭാവന നിക്ഷേപിക്കണമെന്ന്‌ അഭ്യര്‍ഥിക്കുകയാണ്‌.
((സലീം മുസ്‌ലിയാരുടെ പ്രസംഗം തുടരുന്നതിനിടയില്‍
പിറകിലേക്ക്‌ തിരിഞ്ഞ്‌ നോക്കുന്നു. അപ്പോള്‍ തൊട്ടു പിന്നിലെ സ്വഫ്‌ഫില്‍ ഗള്‍ഫില്‍ നിന്നും മകളുടെ വിവാഹത്തിന്‌ സഹായം ആവശ്യപ്പെട്ട്‌ മജീദിക്കയോടൊപ്പം വന്ന മനുഷ്യനെ കാണുന്നു. എന്നാല്‍ അയാള്‍ സലീമിനെ കാണുന്നില്ല. )
സലീം  (പിറിപിറുക്കുന്നു)
(പ്രസംഗം തുടര്‍ന്ന്‌ കേള്‍ക്കുന്നു)
മുസലിയാര്‍ അന്ത്യനാളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടവരും എന്റെ ഇരിപ്പിടത്തോടടുത്ത ഇരിപ്പിടം ലഭിക്കുന്നവരും നിങ്ങളിലെ ഉത്തമ സ്വഭാവികളും ധാനശീലങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവരുമായിരിക്കുമെന്ന പ്രവാചക വചനം നമ്മള്‍ ഓര്‍ക്കണം. നാളെ അല്ലാഹുവിന്റെ റസൂലിന്റെ കൂടെ ഇരിപ്പിടം ഉറപ്പാക്കിയവരുടെ കൂട്ടത്തില്‍ നമ്മേയും അല്ലാഹു സുബ്‌ഹാനവു തഅ്‌ല ഉള്‍പ്പെടുത്തുമാറാകാട്ടെ. ആമീന്‍. വ ആഖിര്‍ ദഅ്‌വാനാ അനില്‍ഹംദു ലില്ലാഹി റബ്ബില്‍ ആലിമീന്‍. അസ്സലാമു അലൈക്കും.

(മുസലിയാരുടെ പ്രസംഗം തീരുംവരെ എല്ലാവരും അയാളെ തന്നെ നോക്കുന്നു. മുഴുവന്‍ ആളുകളുടേയും ദൃശ്യം. കൂട്ടത്തില്‍ രണ്ടാമത്തെ സ്വഫ്‌ഫിലിരിക്കുന്ന മനുഷ്യനിലേക്കുതിരിയുന്നു ഏവരുടേയും ശ്രദ്ധ. പ്രസംഗം തീരുന്നതോടെ എഴുന്നേറ്റു പോകാന്‍ തിക്കിതിരക്കുന്നവരുടെ കലമ്പല്‍.)
സീന്‍ എട്ട്‌
പള്ളിയുടെ വരാന്തയില്‍ വിരിച്ച മുണ്ടിനരികില്‍ അയാള്‍ വിഷണ്ണനായി ഇരിക്കുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്‌ പത്തിന്റേയും ഇരുപതിന്റേയും അന്‍പതിന്റേയും നോട്ടുകള്‍ മുണ്ടിലേക്ക്‌ വീഴുന്നു. ഒന്നോ രണ്ടോ നൂറിന്റെ നോട്ടുകളും. സലീമിന്റെ അളിയന്‍ സമദും ഒരു പത്ത്‌ രൂപ നോട്ടെടുത്ത്‌ മുണ്ടില്‍ നിക്ഷേപിക്കുന്നു.പിശുക്കനായ അലവിക്കുട്ടി അത്‌ കാണാത്തത്‌പോലെ നടന്ന്‌ നീങ്ങുന്നു.
നിസ്‌കാരം കഴിഞ്ഞ്‌ പുറത്തിറങ്ങുന്നവരുടെ മധ്യത്തില്‍ സലീമും അളിയന്‍മാരും. അന്‍പതില്‍ കുറയാത്ത ആള്‍ക്കൂട്ടം പള്ളിയില്‍ നിന്ന്‌ പുറത്തേക്ക്‌.
 (സലീം ചിന്തയിലാകുന്നു. പിന്നെ ദൂരക്കാഴ്‌ചയില്‍ ആ മനുഷ്യനെ നോക്കുന്നു. ഇപ്പോള്‍ ആളുകള്‍ മുഴുവന്‍ പള്ളിയില്‍ നിന്ന്‌ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു.
അപ്പോള്‍ മുണ്ടിലെ ചില്ലറത്തുട്ടുകളും നോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ അടുത്തു നിന്നുള്ള ദയനീയ ചിത്രം.
സീന്‍ ഒമ്പത്‌
സലീമിന്റെ വീട്‌. ഒരു കല്യാണ വീടിന്റെ ഒരുക്കങ്ങള്‍. ചെറിയ ആള്‍ക്കൂട്ടം.
ഉമ്മ വരാന്തയില്‍, പ്രായമായ ഒരു സ്‌ത്രീയും പ്രായമായ കാരണവരും.
ഉമ്മ ഏതായാലും അതങ്ങ്‌ കഴിഞ്ഞു. ന്റെകുട്ടിന്റെ ആഗ്രഹംപോലെ തന്നെ മൊഞ്ച്‌ള്ള ഒരുകുട്ടീനെ ഒത്തുവന്നല്ലോ... അല്‍ഹംദുലില്ലാ... ഇന്ന്‌ നിക്കാഹ്‌. രണ്ടാഴ്‌ച കഴിഞ്ഞ്‌ കല്യാണം.
അമ്മായി ഞമ്മക്ക്‌ ചോര്‍ന്ന കുടുംബല്ലാന്നാണല്ലോ കുഞ്ഞയമു പറഞ്ഞത്‌. ബാപ്പ ഇപ്പളും അക്കരെത്തന്നെല്ലേ... അതോണ്ട്‌ തട്ടിമുട്ടി പോണ്‌ന്നേയുള്ളൂ എന്നും.
ഉമ്മ കുട്ടിനെപറ്റിയപ്പോ പിന്നെ കുടുംബോം സ്വത്തും ഒന്നും നോക്കീലമ്മാ... പടച്ചോന്റെട്‌ത്ത്‌ എത്രങ്ങാനും മൊതല്‌ണ്ട്‌.
അമ്മായി പള്ളീന്നാ നിക്കാഹ്‌.. അതോ...?
അളിയന്‍ സമദ്‌ പള്ളീന്നാ... മഹറ്‌ കെട്ടാന്‍ ഞങ്ങള്‌ പെരീല്‌ പോണ്‌ണ്ട്‌
ഉമ്മ എന്നാ ഇഞ്ഞ്‌ വൈകണ്ട. പത്ത്‌ പതിനഞ്ച്‌ മൈല്‌ ദൂരല്ലേ..
കാരണവര്‍ ന്നാ ഓന്റൊപ്പം പോകാനുള്ളോരൊക്കെ വന്നോളീന്‍... ഇഞ്ഞ്‌ വൈകണ്ട...
സമദ്‌ കുഞ്ഞാക്കാ, നാണ്യേ, ചെറിയാപ്യോ, ഹമീദെ സലാമേ വേഗം വെരീം.
(എട്ട്‌ പത്ത്‌ ചെറുപ്പക്കാര്‍ പൂമുഖത്തേക്ക്‌ വരുന്നു.)
സലീം എന്നാ എല്ലാരോടും ..ഞങ്ങള്‍ പോയിവരട്ടെ..ഉമ്മാ അമ്മായീ... കുഞ്ഞളിയാക്കാ...സലീനാ സറീനാ..
സീന്‍ പത്ത്‌
പുറത്ത്‌ രണ്ട്‌ കാറുകള്‍ സ്റ്റാര്‍ട്ടാകുന്നു. ഒന്നിനു പിറകിലായി ഒന്ന്‌ പതിയെ കടന്നു പോകുന്നു. വീടിന്റെ വരാന്തയില്‍ ആ കാഴ്‌ച നോക്കി ഉമ്മയും അമ്മായിയും സഹോദരിമാരും കാരണവരും കുട്ടികളും. കാര്‍ അകന്നകന്ന്‌ പോകുന്ന വിദൂരക്കാഴ്‌ച
സീന്‍ പതിനൊന്ന്‌
വധുവിന്റെ വീട്‌. ഓടിട്ട പഴയ വീടാണെങ്കിലും തറവാടിത്വത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നതാണ്‌. കുറച്ചാളുകള്‍. നിക്കാഹ്‌ പള്ളിയില്‍ നിന്ന്‌ കഴിഞ്ഞ്‌ വരനും കൂട്ടുകാരും വധുവിന്‌ മഹര്‍കെട്ടാന്‍ വരുമ്പോള്‍ അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ്‌. പായസം തയ്യാറാക്കുന്നു. കുറച്ച്‌ കുട്ടികള്‍ മുറ്റത്ത്‌ ഓടിച്ചാടി നടക്കുന്നു.അതിനരികില്‍ അതിഥികളെ കാത്ത്‌ പത്ത്‌ കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു. പ്രായമായ കാരണവര്‍ അതിലൊന്നിലിരിക്കുന്നു.
കാരണവര്‍ വേഗം നോക്കിം സുല്‍ഫീ ഓലിപ്പൊങ്ങെത്തും.
(സുല്‍ഫി. വധുവിന്റെ ഇളയ സഹോദരനാണ്‌. )
സുല്‍ഫി ദാ ആയിക്ക്‌ണ്‌ കുഞ്ഞാക്ക. ഇഞ്ഞ്‌ ഓലിങ്ങട്ട്‌ വന്നാ മതി.
കുറച്ച്‌ കുട്ടികള്‍ മുറ്റത്ത്‌ നിന്ന്‌ റോഡിലേക്ക്‌ നോക്കി നില്‍ക്കുന്നു. അവര്‍ ഒരു കാറിനെ കണ്ടമാത്രയില്‍ ഉറക്കെ വിളിച്ച്‌ പറയുന്നു.
കുട്ടികള്‍ ദാ കാറ്‌ വര്‌ണ്ട്‌( അത്‌ കേട്ട്‌ വീട്ടിലെ ബഹളം. സ്‌ത്രീകളുടെയും കുട്ടികളുടേയും ആഹ്ലാദത്തിന്റെ ആരവം. മാരുതികാര്‍ വീടിന്റെ വരാന്തയില്‍ വന്ന്‌ നര്‍ത്തുന്നു. രണ്ട്‌ മൂന്ന്‌ കാരണവന്‍മാര്‍ അപ്പോഴേക്ക്‌ കാറിനരികിലേക്ക്‌. അളിയന്‍ സുല്‍ഫിയും മുറ്റത്തിരിന്നിരുന്ന കാരണവരും ഭവ്യതയോടെ അവരെ സ്വീകരിച്ചിരിത്തുന്നു.
കാരണവര്‍ വെരീം... ഇങ്ങോട്ടിരിക്വാ.. ( വരന്‍ സലീമും കൂട്ടുകാരും, നാലുപേര്‍ രണ്ടളിയന്‍മാരും മറ്റു രണ്ടുപേരും കസേരയിലിരിക്കുന്നു. അവരെ വന്ന്‌ പരിചയപ്പെടാന്‍ തിരക്കു കൂട്ടുന്ന ചിലര്‍. കൂട്ടത്തില്‍ സുല്‍ഫിയെ കാരണവര്‍ പരിചയപ്പെടുത്തുന്നു.
കാരണവര്‍ ഇത്‌ മൂപ്പരുടെ ചെറിയ മോനാ... നിസ്‌കാരം കഴിഞ്ഞപ്പൊ ഞങ്ങള്‍ ഇങ്ങട്ട്‌ ഓടിപോന്നു. ഇങ്ങള്‌ തമ്മില്‌ കണ്ടിട്ട്‌ണ്ടാവൂല
സലീം (പുഞ്ചിരിയോടെ അവന്റെ കരംകവരുന്നു.)എന്താ പേര്‌
സുല്‍ഫി സുല്‍ഫി
സലീം എന്ത്‌ ചെയ്യുന്നു...?
സുല്‍ഫി ഡിഗ്രി ഫസ്റ്റിയറാണ്‌. എന്റെ നേരെ ഇളയതാ ജസ്‌ല
സലീം ഉപ്പാന്റെ വിശേഷം എന്തൊക്കയാ...? വിളിച്ചിരുന്നില്ലെ...
സുല്‍ഫി വിളിച്ചിരുന്നു. നിങ്ങളുടെ നമ്പര്‍ കൊടുത്തിട്ടുണ്ട്‌. ഉപ്പ വിളിക്കും. ഇങ്ങള്‌ കണ്ടിട്ടില്ലല്ലോ അല്ലേ ഉപ്പാനെ.... ജിദ്ദയില്‍ തന്നെയാണിപ്പോ... അവിടെചെല്ലുമ്പോ നേരിട്ട്‌ കാണാം. ഞാന്‍ ഉപ്പാന്റെ ഫോട്ടോ കൊണ്ടന്ന്‌ തര്വാ( സുല്‍ഫി പോകുന്നു)
സലീം സുഹൃത്തുക്കളുമായും കാരണവന്‍മാരുമായും സംസാരിക്കുന്നതിന്റെയും ചിരിക്കുന്നതിന്റേയും നിശബ്‌ദ ദൃശ്യങ്ങള്‍. അകത്ത്‌ നിന്ന്‌ പുതിയാപ്ലയെ കാണാന്‍ തിരക്ക്‌ കൂട്ടുന്ന സ്‌ത്രീകളുടെ ബഹളങ്ങള്‍. അതിനിടയില്‍ ~ഒരാള്‍ പായസം വിളമ്പിയ ഡ്രേയുമായി അവര്‍ക്കിടയിലെത്തുന്നു. എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. എല്ലാവരും വാങ്ങിക്കുടിക്കുന്നു.
ആവേശത്തോടെ സുല്‍ഫി ഒരാല്‍ബവുമായി അവിടേക്ക്‌ വരുന്നു. അത്‌ സലീമിനെ ഏല്‍പ്പിക്കുന്നു.)
സുല്‍ഫി ഇതാ ഇതിലുണ്ട്‌ ഉപ്പാന്റെ ഫോട്ടോ...(താളുകള്‍ മറിക്കുന്നു. രണ്ടാമത്തെ താളില്‍ ഒരു ഫോട്ടോ. അത്‌ കാണുമ്പോള്‍) ഇതാ ഇതാണ്‌ ഉപ്പ.
താടിവെച്ച്‌ തലയില്‍ തൊപ്പിയിട്ട്‌ നില്‍ക്കുന്ന ആ മനുഷ്യനെ കണ്ട്‌ സലീം അന്ധാളിച്ച്‌ നില്‍ക്കുന്നു. അടുത്ത താളില്‍ അയാളും ഗള്‍ഫിലെ മജീദിക്കയും കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന ഫോട്ടോ.
സുല്‍ഫി ഇത്‌ ഉപ്പാന്റെ അടുത്ത പരിചയക്കാരനാ മൂപ്പരും ഗള്‍ഫിലാ...
(ഗള്‍ഫിലെ കടയില്‍ സഹായമാവശ്യപ്പെട്ട്‌ വന്ന മനുഷ്യന്റെ ദയനീയത മുറ്റിയ മുഖവും പള്ളിയില്‍ വിഷണ്ണനായിരിക്കുന്നയാളിന്റെ ചിത്രവും ഫ്‌ളാഷ്‌ബാക്കില്‍.
ഉസ്‌താദിന്റെ പ്രസംഗവും മജീദിക്കയുടെ സംസാരവും...ആ ഫോട്ടോയിലേക്ക്‌ നോക്കി സ്‌തംഭിച്ച്‌ നില്‍ക്കുന്ന സലീം.

സ്‌ക്രീനില്‍ ഒരു സന്ദേശം
മതം നിഷിദ്ധമാക്കിയ ഒരു ദുരാചാരത്തെ
പടികടത്തുന്നതിന്‌ പകരം വളര്‍ത്തുന്നതിനാണ്‌
ഖുര്‍ആനിനേയും ഹദീസിനേയും പോലും
മനുഷ്യന്‍ ദുരുപയോഗം ചെയ്യുന്നത്‌. 

13/10/12

കൊലവിളിയുടെ താരാട്ടിന്‌ ലാഡ്‌ലി മീഡിയ പുരസ്‌കാരം


കൊലവിളിയുടെ താരാട്ടിന്‌
ലാഡ്‌ലി മീഡിയ പുരസ്‌കാരം

 

പ്രിയപ്പെട്ടവരെ
കഴിഞ്ഞ രണ്ട്‌ വര്‍ഷകാലത്ത്‌ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന
സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടേയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ അവബോധം സൃഷ്‌ടിച്ച
മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക്‌ യു എന്‍ പോപ്പുലേഷന്‍ ഫണ്ടും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഫസ്റ്റും ചേര്‍ന്ന്‌ ഏര്‍പ്പെടുത്തിയ ലാഡ്‌ലി മീഡിയ ദക്ഷിണ മേഖലാ അവാര്‍ഡ്‌ ഞാന്‍ എഴുതി സിറാജ്‌ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്ന കൊലവിളിയുടെ താരാട്ട്‌ എന്ന അന്വേഷണ പരമ്പരക്ക്‌ ലഭിച്ചു. 

2012 ജൂണ്‍ 7 മുതല്‍ 13വരെയായിട്ടായിരുന്നു പത്രത്തില്‍ പ്രസ്‌തുത ലേഖന പരമ്പര പ്രസിദ്ധീകരിച്ചു വന്നത്‌. ഈ ലേഖന പരമ്പര വിളംബരം ബ്ലോഗിലും പ്രസിദ്ധീകരിച്ചിരുന്നു.

1/9/12

കയ്യിട്ട്‌ വാരാന്‍ ഇതാ 148 കോടികൂടി ആറ്‌





വികസനഫണ്ടുകളും പദ്ധതികളും വഴിമാറി ഒഴുകുന്നതിന്‌ ഉദാഹരണങ്ങള്‍ തേടുന്നവര്‍ക്ക്‌ ആദിവാസി ക്ഷേമ പദ്ധതികളുടെ ജാതകം മാത്രം പരിശോധിച്ചാല്‍ മതി. വീടു നിര്‍മാണത്തിലെ അപാകതകളും അഴിമതികളും തന്നെ ഏറ്റവും മികച്ച ഉദാഹരണം. ദശാബ്‌ദങ്ങളായി നടപ്പാക്കിയ പദ്ധതികളില്‍ വേറെയും നിരവധി. ചരിത്രത്തിലാധ്യമായി സംസ്‌ഥനത്തിന്‌ ഒരു ആദിവാസി മന്ത്രി ഉണ്ടായത്‌ ഈ സര്‍ക്കാര്‍ വന്നപ്പോഴാണ്‌. ഒരു വനിതാ മന്ത്രി. എന്നാല്‍ അവര്‍ വന്ന വര്‍ഷം തന്നെ ആദിവാസികളുടെ വികസനത്തിനായി വകയിരുത്തിയ 15 കോടി രൂപ ലാപ്‌സായിപ്പോയ കഥയാണ്‌ ആദിവാസി ഗോത്രമഹാ സഭാ നേതാവ്‌ സി കെ ജാനുവിന്‌ ചൂണ്ടിക്കാണിക്കുന്നത്‌. എന്നാല്‍ പട്ടികജാതി പട്ടിക വര്‍ഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ചായിരുന്നു ജനകീയാസൂത്രണ പദ്ധതികളുടെ വരവ്‌. പ്രത്യേക ഘടക പദ്ധതികള്‍ക്കും ആദിവാസി ഉപ പദ്ധതികള്‍ക്കും വേണ്ടിയായിരുന്നു ആ ഫണ്ടുകള്‍ നീക്കിവെച്ചിരുന്നത്‌. എന്നാല്‍ ആ പണമാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിമാറ്റി ചെലവഴിച്ച്‌ റിക്കാര്‍ഡിട്ടത്‌. ആദിവാസികള്‍ക്കായുള്ള ഫണ്ടിന്റെ ഒരു വിഹിതം മറ്റു വകുപ്പുകള്‍ക്ക്‌ നാഷണല്‍ ഫ്‌ളോ ആയും നീക്കിവെച്ചിരുന്നു. ഇതും കടലില്‍ കായംകലക്കാന്‍ ഉപയോഗിച്ചു പ്രാദേശിക ഭരണകൂടങ്ങള്‍. 

24/8/12

രോഗങ്ങളെ പെറ്റുപോറ്റുന്ന ഊരുകള്‍........ അഞ്ച്‌


ലുക്കീമിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ രക്തജന്യരോഗങ്ങള്‍ക്കടിമപ്പെട്ട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും അല്ലാതെയും ഇയ്യാംപാറ്റകളെപോലെ മരിച്ചൊടുങ്ങിയ പിഞ്ചുകുഞ്ഞുങ്ങളില്‍ ഏറെയും വയനാട്‌ ജില്ലയിലെ ആദിവാസി കോളനികളില്‍ നിന്നുള്ളവരായിരുന്നു. മുളയിലെ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ല അവര്‍. വിദഗ്‌ധ ചികിത്സയും ശാസ്‌ത്രീയ പരിചരണവും ലഭിച്ചാല്‍ ഇവര്‍ക്ക്‌ ആയുസ്സ്‌ നീട്ടിക്കിട്ടുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. രോഗവും ദുരിതവും കുഞ്ഞുങ്ങളില്‍ ഒതുങ്ങിയതുമില്ല. അരിവാള്‍കോശ രോഗവുമായി മല്ലടിച്ച്‌ പിടഞ്ഞ്‌ വീണവരില്‍ മുതിര്‍ന്നവരുമുണ്ടായി ഏറെ. സിക്കിള്‍സെല്‍ അനീമിയയുടെ ദുരിതം പേറുന്ന 504 പേര്‍ ഇപ്പോഴുമുണ്ട്‌ വയനാടന്‍ കാടുകളില്‍. ഇവരിലേറെയും കുട്ടികളാണ്‌. മറ്റു രോഗങ്ങളും പെയ്‌ത്‌കൊണ്ടിരിക്കുകയാണ്‌.

9/8/12

കാട് നീളെ കള്ളവാറ്റ് മൂന്ന്


കേരളത്തിലെ നാല്‍പത് ശതമാനം ആദിവാസികളും ഒരു നേരം മാത്രമെ ഭക്ഷണം കഴിക്കുന്നുള്ളൂ. 2402 കുടുംബങ്ങളാണ് ഈ നിര്‍ഭാഗ്യവാന്‍മാരുടെ പ്രതിനിധികള്‍. ഇവരില്‍ 1354 കുടുംബങ്ങളും കര്‍ഷക തൊഴിലാളികളാണ്. തോട്ടം തൊഴിലാളികളിലുമുണ്ട് ഇത്തരം ഹതഭാഗ്യര്‍. 34,092 കുടുംബങ്ങള്‍ക്ക് ദിവസത്തില്‍ രണ്ടുനേരം മാത്രമേ ഭക്ഷണം ലഭിക്കുന്നുള്ളൂ. മൂന്ന് നേരം അന്നം ലഭിക്കുന്നവരാകട്ടെ 4023 കുടുംബങ്ങളേയുള്ളൂ. 13960 കുടുംബങ്ങള്‍ പോഷകാഹാരമില്ലായ്മയുടെ കെടുതികള്‍ അനുഭവിക്കുന്നുണ്ട്. ഈ കണക്കുകള്‍ നൂറുശതമാനമല്ല. മൂന്ന് ജില്ലയിലെ ഭാഗികമായ ഫലം കൂടി അറിയാനുണ്ട്. വയനാട് ജില്ലയില്‍ ദിവസത്തില്‍ ഒരുനേരം മാത്രം ഭക്ഷണം ലഭിക്കുന്നവര്‍ 805 പേരുണ്ട്. 14572 പേര്‍ക്കും രണ്ട് തവണയേ ഭക്ഷണം കഴിക്കാന്‍ കഴിയുന്നുള്ളൂ. 1,53181 മനുഷ്യര്‍ക്കിടയില്‍ യഥേഷ്ടം അന്നം ലഭിക്കുന്നവര്‍ 36400 പേരേയുള്ളൂ. 

29/7/12

ആണുങ്ങളില്ലാത്ത ഊരുകള്‍....... രണ്ട്‌


നിലമ്പൂര്‍ ചെമ്പ്ര കാട്ടുനായ്‌ക്ക കോളനിയിലെ മുരളീധരന്‍ അകാലത്തില്‍ മരിക്കുമ്പോള്‍ നാല്‌ കുട്ടികളുടെ അമ്മയായിരുന്നു ഭാര്യ ശാന്ത. ഇവരെ ഭര്‍തൃസഹോദരന്‍ അനില്‍കുമാര്‍ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ഒരു കുഞ്ഞ്‌ കൂടി പിറന്നു. മദ്യ ലഹരിയില്‍ 25 ാം വയസ്സില്‍ ചാലിയാറിന്റെ കുത്തൊഴുക്ക്‌ കൈനീട്ടി വാങ്ങുകയായിരുന്നു ആ യുവാവിനെ. ഒരാഴ്‌ച കഴിഞ്ഞാണ്‌ മൃതദേഹം വികൃതമായ നിലയില്‍ നെട്ടിക്കുളത്ത്‌ നിന്ന്‌ കണ്ടെടുത്തത്‌.

അനില്‍കുമാര്‍ മരിക്കുമ്പോള്‍ ശാന്ത രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. അവര്‍ പിന്നീട്‌ പ്രസവിച്ചത്‌ ഇരട്ട കുട്ടികളെയാണ്‌. ഇപ്പോള്‍ ഏഴു കുട്ടികളുടെ മാതാവായ ആ സ്‌ത്രീ ജീവിതത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു.
തൊഴിലുറപ്പ്‌ പദ്ധതിയിലെ ജോലിക്കാണിവര്‍ പോകുന്നത്‌. പക്ഷേ, ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള രണ്ട്‌ ഇരട്ട കുട്ടികളേയും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളേയും വീട്ടിലാക്കിയാണ്‌ പോകാറ്‌. ഇവരെ ശുശ്രൂഷിക്കാനോ സമയത്തിന്‌ ഭക്ഷണം കൊടുക്കുന്നതിനോ ആരുമില്ല. വീടിന്‌ പുറത്ത്‌ ആനയടക്കമുള്ള വന്യ മൃഗങ്ങളുടെ ഭീഷണിയുമുണ്ട്‌. തൊട്ടുതാഴെയുള്ള വീട്ടില്‍ ഭര്‍ത്താവിന്റെ പ്രായം തളര്‍ത്തിയ മാതാപിതാക്കളുണ്ട്‌. മന്ദനും മാതിയും. ഇവരെ ശ്രുശൂഷിക്കാനും ആരുമില്ല. ഏഴ്‌ മക്കളുടെ മാതാവായ ശാന്തക്ക്‌ വിധവാപെന്‍ഷന്‍ പോലും ലഭിക്കുന്നില്ല.

21/7/12

കുലം മുടിക്കുന്ന കുടിഭ്രാന്ത്

ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിനരികില്‍ എന്നും കുളിക്കാനിറങ്ങുമായിരുന്നു ഗോപി. അതിനകത്തെ ചുഴികളും ചതിക്കുഴികളും നന്നായി മനസ്സിലാക്കിയ കാടിന്റെ ആത്മാവറിഞ്ഞ ആദിവാസി യുവാവ്. വിനോദ സഞ്ചാരികള്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ പുഴയില്‍ ഇറങ്ങാന്‍ അധികൃതര്‍ക്ക് വഴികാട്ടിയായിരുന്ന ഗോപി ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുനാള്‍ പുഴയില്‍ കുളിക്കാനിറങ്ങി. നന്നായി മദ്യപിച്ചിരുന്നു. പുഴയുടെ ചുഴികളില്‍ നിന്ന് ഗോപി ഇന്നുവരെ പിന്നെ പൊങ്ങിയില്ല. 
ആ മുപ്പത്തിയഞ്ചുകാരന്‍ ഒരു കുടുംബത്തെ അനാഥമാക്കിയാണ് ചാലിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടത്. ഭാര്യയും രണ്ട് മക്കളും ഇന്നും കണ്ണീരുമായി കാത്തിരിക്കുന്നു. എന്തെങ്കിലുമൊരു വിവരം പ്രതീക്ഷിച്ച്. മരിച്ചോ ജീവിച്ചോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഒരു തെളിവെങ്കിലും തരുമോ ആരെങ്കിലും...? ഗോപിയുടെ ഭാര്യ ശാന്ത ചോദിക്കുന്നു.

6/7/12

പരമ്പര അസാന ഭാഗം അമേരിക്കന്‍ മാലിന്യം, മലയാളിയുടെ ഇഷ്ടഭോജനം


മൈദയുടെ ചരിത്രം 
യൂറോപ്പിലും അമേരിക്കന്‍ വന്‍കരയിലും ജീവിക്കുന്നവരുടെ പ്രധാന ഭക്ഷ്യ വിഭവം ഗോതമ്പാണ്. കഞ്ഞിവെച്ചും ചപ്പാത്തിയും റൊട്ടിയുമുണ്ടാക്കിയും മൊക്ക അവര്‍ അത് ഭക്ഷിക്കുന്നു. പൊടിച്ച ഗോതമ്പ് അങ്ങനെ തന്നെ ഉപയോഗിക്കുകയായിരുന്നു ആദ്യകാലത്തവര്‍. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോതമ്പ്‌പൊടി അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്താല്‍ നാരിന്റെ അംശം മുഴുവന്‍ നഷ്ടപ്പെടുത്തിയാല്‍ ലഭിക്കുന്ന നല്ല മൃദുവായ പൊടിക്ക് കൂടുതല്‍ രുചിയുണ്ടാകുമെന്നും കണ്ടെത്തി.
പക്ഷേ ഇത്തരത്തിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നവരുടെ ആരോഗ്യം ക്ഷയിക്കുന്നു. ഇത് കണ്ട് ഞെട്ടിയ യൂറോപ്യന്‍മാര്‍ ഇതേ തുടര്‍ന്ന് പഠനം നടത്തി. ഗോതമ്പിന്റെ നാരുള്ള അംശവും തരികളടങ്ങിയ ഭാഗം മാത്രമേ ആരോഗ്യത്തിന് ആവശ്യമുള്ളെന്നാണ് ആ പഠനത്തില്‍ വ്യക്തമായത്. ബാക്കിയുള്ളവ ആരോഗ്യത്തിന് ഹാനികരമാണെന്നും അവര്‍ മനസ്സിലാക്കി. ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും കര്‍ക്കശമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന അമേരിക്കകാരും യൂറോപ്യരും ഗോതമ്പിലെ വളരെ മൃദുവായ പൊടി മാലിന്യമായി കരുതി പുഴയോരങ്ങളില്‍ തള്ളുകയായിരുന്നു.
ഇംഗ്ലണ്ടിലെ പട്ടാളക്കാര്‍ക്കും കുറച്ചുകാലം ഈ മൃദുവായ പൊടി ഉപയോഗിച്ചുള്ള(മൈദ) ഭക്ഷണം നല്‍കിയിരുന്നു. അവരിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് 1949ല്‍ തന്നെ മൈദയെ നിരോധിക്കുകയുണ്ടായി.

2/7/12

ഫാന്‍, എ സി, പി വി സി പൈപ്പ് വിതക്കുന്നതും അപകടം



ദിവസവും അന്‍പത് രൂപ മാറ്റിവെക്കൂ...അതുവഴി നിങ്ങള്‍ക്കൊരു എ സി സ്വന്തമാക്കാം. കനത്ത ചൂടില്‍ ഉരുകിയൊലിക്കുന്ന നട്ടുച്ചയ്ക്ക് കോഴിക്കോട്ടെ ഒരു പ്രമുഖ ഇലക്‌ട്രോണിക് സ്ഥാപനം റേഡിയോയിലൂടെ നല്‍കുന്ന പരസ്യവാചകമാണിത്. സാധാരണക്കാരേകൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരസ്യം. അത്‌കൊണ്ട് തന്നെ എ സി വില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പ്പനയാണ് നടക്കുന്നത്. ദിനംപ്രതി അന്‍പതോളം എ സികള്‍ വരെ വിറ്റിരിക്കുന്നു ഈ സീസണില്‍ കോഴിക്കോട്ടെ വ്യാപാരികള്‍. പാലക്കാട് ജില്ലയിലും റിക്കാര്‍ഡാണ് എ സി വില്‍പ്പനയില്‍. നിത്യ വരുമാനക്കാരുടെ കണക്ക് ഇതിന് പുറത്താണ്. 17,500 മുതല്‍ മുകളിലോട്ടാണ് എയര്‍ കണ്ടീഷണറിന്റെ വില. അത് 35000 രൂപവരെ യെത്തുന്നു. ഇതിന് മധ്യത്തിലുള്ളവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഈ സീസണില്‍ എ സിയുടെ ആവശ്യക്കാരായി എത്തിയവരില്‍ എഴുപത് ശതമാനവും സാധാരണക്കാരാണന്നാണ് മാവൂര്‍ റോഡിലെ വ്യാപാരി അഷ്‌റഫ് പറയുന്നത്. വിപണിയിലെത്തുന്ന ഫാനുകളുടെ കമ്പനികളുടെ പേരുകള്‍ എണ്ണിയാലൊടുങ്ങില്ല. പ്രത്യേക പേരുകളില്ലാത്തവ വേറെയുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫാന്‍ മതിയാകുന്നില്ല പാവങ്ങള്‍ക്ക് പോലും. എയര്‍ കണ്ടീഷന്‍ സാധാരണക്കാര്‍ക്കിടയില്‍ പോലും സാര്‍വത്രികമാകുകയാണ്. ഫാനും എസിയുമില്ലാത്ത ജീവിതം ഓര്‍ക്കാന്‍ കൂടി വയ്യാതായിരിക്കുന്നു. എ സി യായാലും ഫാനായാലും രണ്ടും ആരോഗ്യത്തിന് ഹാനികരവും വിവിധ രോഗങ്ങള്‍ സംഭാവന ചെയ്യുന്നതുമാണെന്ന അറിവ് എത്ര പേര്‍ക്കുണ്ട്...? 
ഭൂമിയിലെ സകല ജീവികളും ശുദ്ധവായുവാണ് ശ്വസിക്കുന്നത്. അവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനുഷ്യന്‍ മാത്രം ഫാനിന്റേയും എ സിയുടേയും കൃത്രിമതണുപ്പ് സ്വയം തിരഞ്ഞെടുക്കുന്നു. ഫാന്‍ കറങ്ങുമ്പോള്‍ പൊടി പടലങ്ങള്‍ ഇളകി അവ ശരീരത്തിനകത്ത് പ്രവേശിക്കുന്നു. ഇതുവഴി തുമ്മല്‍ ശ്വാസതടസ്സം, മൂക്കടപ്പ്, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കാരണമാകുന്നുണ്ട്. എ സി പുറത്ത് വിടുന്ന ത് ക്ലോറോ ഫ്‌ളൂറോ എന്ന കാര്‍ബണാണ്. ഇത് മാരകമാണ്. എ സി യുടേയും ഫാനിന്റേയും കീഴില്‍ ഇരിക്കുമ്പോള്‍ ശരീരം വിയര്‍ക്കുന്നില്ല. അതും അപകടമാണ്. 

23/6/12

മരുന്നില്‍ നിറയുന്ന മായങ്ങള്‍; മരുന്ന് മാഫിയകളുടെ ആക്രാന്തങ്ങള്‍ പരമ്പര നാല്


40,000 കോടി രൂപയുടെ മരുന്നാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്. ഇതില്‍ 12,000 കോടിയുടേതും മായം ചേര്‍ത്തതോ വ്യാജ മരുന്നുകളോ ആണ്. വ്യാജന്‍മാര്‍ പല രൂപത്തിലാണ് വിപണിയെ കീഴടക്കുന്നത്. 17000ത്തോളം മരുന്നുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഇതില്‍ എഴുപത് ശതമാനത്തോളം വ്യാജമാണെന്നും 1997ല്‍ തന്നെ ഹാത്തിക കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വ്യാജ മരുന്നുകളുടെ വിപണനം തടയണമെന്നും കമ്മീഷന്‍ സര്‍ക്കാറിന് നിര്‍ദേശവും നല്‍കി. ഇന്നും അതിനൊരു മാറ്റമുണ്ടായിട്ടില്ല. പുതിയ സംവിധാനങ്ങളും നിലവില്‍ വന്നിട്ടില്ല.

7/6/12

രക്തസമ്മര്‍ദം വിളമ്പാന്‍ പഞ്ചസാര, ശര്‍ക്കരയില്‍ നിന്ന് തലകറക്കം


പരമ്പര നാല് 

രാവിലെ മലയാളി കിടക്കപ്പായയില്‍ നിന്നെഴുന്നേല്‍ക്കണമെങ്കില്‍ ഒരു കപ്പ് ചായ കിട്ടണം. ചായക്ക് പഞ്ചസാര തന്നെ നിര്‍ബന്ധം. അവിടെ തുടങ്ങുകയാണ് പഞ്ചസാരയുമായുള്ള നമ്മുടെ ബന്ധം. ആദ്യമൊക്കെ ശര്‍ക്കരയായാലും മതിയായിരുന്നു. അന്ന് ശര്‍ക്കര ദരിദ്രന്റേയും പഞ്ചസാര സമ്പന്നന്റേയും അടയാളമായിരുന്നു. അഞ്ച് വെളുത്ത വിഷങ്ങളെപ്പറ്റി ആയൂര്‍വേദം പറയുന്നുണ്ട്. അതില്‍ ഒന്നാണ് പഞ്ചസാര. പാലും ഉപ്പും വെളുത്തരിയും മൈദയുമാണ് മറ്റുള്ളവ. കരിമ്പിന്‍ നീരിലെ പോഷകങ്ങളെല്ലാം ഊറ്റിയെടുത്ത ശേഷമാണ് പഞ്ചസാരയുണ്ടാക്കുന്നത്. പഞ്ചസാരയുടെ അസംസ്‌കൃത വസ്തുക്കള്‍ ആദ്യം കാത്സ്യം ഹൈഡ്രോക്‌സൈഡ് കലര്‍ത്തി ചൂടാക്കുന്നു. ആരോഗ്യത്തിന് അപകടമായ രാസപദാര്‍ഥമാണ് കാത്സ്യം ഹൈഡ്രോക്‌സൈഡ്. കരിമ്പിലെ പ്രകൃതിദത്തമായ പോഷകങ്ങളെ നീക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്.

25/5/12

പൗഡര്‍ പ്രസവിക്കുന്ന പാല്; മരുന്ന് വിരിയിക്കുന്ന മുട്ട, പരമ്പര മൂന്ന്



ഹര്‍ത്താലും സമരവും പ്രഖ്യാപിക്കപ്പെട്ടാല്‍ അവിടെയും സംരക്ഷിക്കപ്പെടുന്ന സാധനമാണ് പാല്‍. കാരണമെന്താ...? പാല്‍ സമീകൃതാഹാരമാണ്! എന്നാല്‍ പാലൊരിക്കലും സമീകൃതാഹാരമല്ല. പയറു വര്‍ഗങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയതാണ് സമീകൃതാഹാരമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിസിന്‍ മേധാവി ഡോ പി കെ ശശിധരന്റെ അഭിപ്രായം. ഹര്‍ത്താലുകളില്‍ നിന്ന് പാലിനെ സംരക്ഷിക്കാന്‍ മാത്രമുള്ള മഹത്വമൊന്നും പാലില്‍ നിന്നും ലഭിക്കുന്നില്ല. എന്നിട്ടും നമ്മുടെ സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ പാലിനെ സമീകൃതാഹാരമായാണ് പരിചയപ്പെടുത്തുന്നത്. ശരീരത്തിനുവേണ്ട എല്ലാ പോഷക ഘടകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണത്തേയാണ് സമീകൃതാഹാരം എന്ന് പറയുന്നത്. ഒരാള്‍ക്കുവേണ്ട പോഷകഘടകങ്ങള്‍ ഏറെക്കുറെ പാലില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പാല്‍ ഒരു സമ്പൂര്‍ണാഹാരമാണെന്ന് പറയാം. എന്നാണ് ഏഴാം തരത്തിലെ അടിസ്ഥാന ശാസ്ത്രത്തിന്റെ 85ാം പേജില്‍ പറയുന്നത്.
കേരളം കണികണ്ടുരുന്ന നന്മയായ മില്‍മയെ പോലും വിശ്വസിക്കാന്‍ നമുക്ക് കഴിയില്ല. മറ്റു നിര്‍വാഹമില്ലാത്തത് കൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്നും പാല്‍ വാങ്ങുന്നതെന്നും ഈ പാലിനെ വിശ്വസിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം പറഞ്ഞത് കേരളത്തിന്റെ കൃഷി മന്ത്രിയാണ്. നമ്മുടെ വീടുകളിലെത്തുന്ന പാല്‍ ഏത് ബ്രാണ്ടായാലും അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കാനാകില്ല. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പാലിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവയെക്കുറിച്ച് പറയണോ... 


ഒരു പ്രത്യേക പൗഡര്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കിലോക്ക് 800 രൂപയില്‍ കൂടുതല്‍ വിലയുള്ള ഈ പൊടി ഒരു ടീസ്പൂണ്‍ മതി. 25 ലിറ്റര്‍ പാലുണ്ടാക്കാന്‍ ഇത് ധാരാളം. ഒരു ടീസ്പൂണ്‍ പൗഡറില്‍ അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ചാല്‍ പത്തു മിനുട്ട് കൊണ്ട് ആ ലായനി തൈര് രൂപത്തിലാകും. ഈ മിശ്രിതത്തോടൊപ്പം 200 ഗ്രാം പഞ്ചസാരയും 25 ലിറ്റര്‍ വെള്ളവും ചേര്‍ത്താല്‍ നിമിഷങ്ങള്‍ക്കകം അത് 25 ലിറ്റര്‍ പാലായി മാറും. പിന്നെ 25 ലിറ്റര്‍ ഒറിജിനല്‍ പാലില്‍ ഈ ക്രിത്രിമ പാല്‍ ചേര്‍ത്ത് ഇളക്കിയാല്‍ 50 ലിറ്റര്‍ പാലും തയ്യാറായി. തമിഴ്‌നാട്ടിലെ മിക്ക വീടുകളിലും പാല്‍ എത്തിക്കുന്നത് ഇങ്ങനെയാണെന്ന് പറയുന്നു കോഴിക്കോട്ടെ ഹോമിയോ ഡോക്ടറായ പി കെ ജനാര്‍ദ്ദനന്‍. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന പാലും ഇത്തരത്തിലാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മായം ചേര്‍ത്ത പാലും ഒറിജിനലും ലാക്‌ടോ മീറ്ററിലുപയോഗിച്ചാല്‍ പോലും തിരിച്ചറിയാന്‍ കഴിയില്ല. കൃത്രിമ പാലില്‍ കൊഴുപ്പിന്റെ അംശം കൂടിപ്പോയതേ കണ്ടെത്താനാകൂ. പാലിന്റെ കൊഴുപ്പ് നോക്കിയാണ് ഗുണനിലവാരം പരിശോധിക്കുന്നത്. ഈ പരിശോധനയിലാകട്ടെ മായം ചേര്‍ത്തത് കണ്ടെത്താനേ കഴിയില്ല. -അദ്ദേഹം പറയുന്നു. 


ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ കുത്തിവെച്ച് പശുവിനെയും എരുമകളേയും 25 വര്‍ഷത്തിലേറെകാലം കറവ നടത്തിയതായി ഡോ ജനാര്‍ദനന്‍ പറയുന്നു. പക്ഷേ, ഇന്നും സാധാരണക്കാര്‍ക്കിതിനെക്കുറിച്ച് അറിയില്ല. അദ്ദേഹം 25 വര്‍ഷം മുമ്പ് മദിരാശിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് താമസിച്ചിരുന്ന വീടിനടുത്തുള്ള പറമ്പിലെ പശുവിനെ കറവക്കാരന്‍ ദിവസവും രാവിലെ എന്തോ കുത്തിവെക്കുന്നത് കണ്ടിരുന്നു. പക്ഷേ, അത് ഓക്‌സിറ്റോസിനാണെന്ന് അന്ന് അറിഞ്ഞിരുന്നില്ല.
അര മില്ലീ ഗ്രാം മാത്രം മതി ഒരു പശുവിന് ഈ ഹോര്‍മോണ്‍. അഞ്ച് മിനിറ്റിനുള്ളില്‍ ഇത് പശുവിന്റെ ശരീരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. പാല്‍ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനും അതുവഴി പാല്‍ മുഴുവനും ഊറ്റിയെടുക്കാനും സാധിക്കും. ഇന്ന് എല്ലായിടത്തും ഈ രീതി സ്വീകരിച്ച് വരുന്നു. പശുവിന്റെ വാലിന്റെ ഭാഗത്തോ കഴുത്തിലോ ആണ് ഈ ഹോര്‍മോണ്‍ കുത്തിവെക്കുന്നത്. പഴയ കാലത്ത് കുന്നുകുട്ടി പാല്‍ കുടിക്കുമ്പോഴേ തള്ളപശു പാല്‍ചുരത്തിയിരുന്നുള്ളൂ. ഇന്നീ ഹോര്‍മോണ്‍ കുത്തിവെച്ചാല്‍ മതി. അഞ്ച് ലിറ്റര്‍ പാല് ചുരത്തുന്ന പശു ഇരട്ടി പാല്‍ ചുരത്തിക്കോളും. പാലിലൂടെ മനുഷ്യശരീരത്തിലെത്തുന്ന ഈ ഹോര്‍മോണ്‍ പാല്‍ എങ്ങനെ തിളപ്പിച്ചാലും ഒഴിവാക്കാനാകില്ല. ക്ഷീര കര്‍ഷകന് അമിതലാഭവും ഉപഭോക്താവിന് പത്തിരട്ടി നഷ്ടവും. പിന്നെ കുറെ രോഗങ്ങളേയും സൗജന്യമായി ഉറപ്പാകുന്നു ഈ ക്ഷീരോത്പാദനം. 
ഓക്‌സിറ്റോസിന്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് അമേരിക്കന്‍ വെറ്ററിനറി മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളെത്തുടര്‍ന്ന് പല രാഷ്ട്രങ്ങളും 1997ല്‍ തന്നെ ഇത് നിരോധിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഇന്നും ഉപയോഗിക്കുന്നു. ഈ ഹോര്‍മോണ്‍ കന്നുകാലികളുടെ ആയുസ് കുറക്കും. ഉത്പാദനശേഷിയും ഇല്ലാതാക്കും. ക്രമേണ ശരീരം ശോഷിച്ച് ഇവ ചത്തടൊങ്ങുകയാണ് ചെയ്യുക. ഈ മരുന്നിന്റെ വിപത്തിനെതിരെ മേനകാ ഗാന്ധി പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും മരുന്ന് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയും ചെയ്തുവെങ്കിലും ഇന്നും ഫലം കണ്ടിട്ടില്ല. ഓക്‌സിറ്റോസിന്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. പ്രസവ സുരക്ഷക്ക് ഇത് അത്യാവശ്യവുമാണ്. പ്രസവ വേദനാ സമയത്ത് ഈ ഹോര്‍മാണാണ് കുത്തിവെക്കുന്നത്. അതോടെ ഗര്‍ഭാശയം ചുരുങ്ങി പ്രസവം സുഖകരമാകും. ഈ പഴുതില്‍ പിടിച്ചാണ് സര്‍ക്കാര്‍ ഓക്‌സിറ്റോസിന്‍ നിരോധിക്കാനാവില്ലെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇതേ തുടര്‍ന്ന് ഗൈനക്കോളജിസ്റ്റിന്റെ ശീട്ടുണ്ടെങ്കില്‍ മാത്രമേ ഈ മരുന്ന് നല്‍കാവൂ എന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സര്‍ക്കുലറയക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ അതൊക്കെ പഴങ്കഥയായി. എല്ലാം എല്ലാവരും മറന്നു. ഇന്ന് ആര്‍ക്കും ലഭിക്കും ഈ ഹോര്‍മോണ്‍. അതിന് മെഡിക്കല്‍ ഷോപ്പില്‍ പോലും പോകണമെന്നില്ല. കാലിത്തീറ്റയും പിണ്ണാക്കും വില്‍ക്കുന്ന വ്യാപാരികളാണിന്നിതിന്റെ ഹോള്‍സെയില്‍ വ്യാപാരികളെന്നതാണ് അവസ്ഥ. കറവക്കാരന്‍ എന്തിന് ബുദ്ധിമുട്ടണം...? 

വെളുത്തതെല്ലാം പാലല്ല

വെളുത്ത് കാണുന്നതെല്ലാം പാലല്ല. പാലില്‍ അടങ്ങിയിരിക്കേണ്ട പോഷകങ്ങള്‍ ഇന്നത്തെ പാലില്‍ നിന്നും ലഭിക്കുന്നില്ല. രാസവസ്തുക്കളുടെ സഹായത്തോടെ കുത്തികലക്കി വിപണിയിലെത്തിക്കുന്ന പാലില്‍ നിന്ന് ഔഷധത്തിന് പകരം രോഗങ്ങളാണ് ലഭിക്കുന്നത്. ലോകത്ത് അനേക ജീവികള്‍ ജീവിക്കുന്നു. അവയൊന്നും മറ്റു ജീവജാലങ്ങളുടെ പാല് കുടിക്കുന്നില്ല. മനുഷ്യന്‍ മാത്രമാണ് ഇതിനൊരപവാദം. മനുഷ്യക്കുഞ്ഞ് ജനിക്കുമ്പോള്‍ പരമാവധി മൂന്ന് കിലോ തൂക്കമാണുണ്ടാകുന്നത്. എന്നാല്‍ പശുക്കിടാവിന് 30നു മുകളില്‍ കിലോഗ്രാം തൂക്കമുണ്ടാകും. രണ്ടര വര്‍ഷം കൊണ്ട് പശുകുട്ടിക്ക് 600 കിലോ ഭാരമുണ്ടാകുന്നു. എന്നാല്‍ മനുഷ്യന് ഒരിക്കലും അത്രയും തൂക്കമുണ്ടാകുന്നില്ല. പശുവിന്‍ പാല്‍ പശുവിന്റെ കുട്ടിക്കുള്ളതാണ്. ഈ പാലിലുള്ള പ്രോട്ടീനും അതിന്റെ കുഞ്ഞിനുള്ളതാണ്. 30 കിലോ ഭാരമുള്ള കുഞ്ഞിന് ആവശ്യമായ പ്രോട്ടീനാണ് പശുവിന്‍ പാലില്‍ അടങ്ങിയിട്ടുള്ളത്. ഇതൊരിക്കലും മൂന്ന് കിലോ ഭാരമുള്ള മനുഷ്യകുഞ്ഞിന് മുലപ്പാലിന് പകരമായി നല്‍കിയാല്‍ എങ്ങനെയാണ് ശരിയാകുക...? യാതൊരുതരത്തിലും അത് ഗുണം ചെയ്യില്ല. -ഡോ. പി കെ ജനാര്‍ദനന്‍ ചൂണ്ടിക്കാട്ടുന്നു.

കോഴിമുട്ട വിരിയിക്കും ക്യാന്‍സര്‍

കോഴിമുട്ടയും മലയാളി തിന്നുന്നത് തമിഴ്‌നാടിന്റെ ഔദാര്യം കൊണ്ട് മാത്രമാണ്. ദിവസവും കോടിക്കണക്കിന് മുട്ടകളാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വരുന്നത്. കുട്ടികള്‍ക്ക് നിത്യവും ഒരു മുട്ടകൊടുക്കാനാണ് എഗ്ഗ് ഡവലപ്പ്‌മെന്റെ കൗണ്‍സില്‍ പറയുന്നത്. നമ്മുടെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പോലും പാലും മുട്ടയും ഒരു ഷെയ്ക്ക് ഹാന്‍ഡും ഫ്രീയായി ലഭിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പാലും മുട്ടയും ബ്രഡും സൗജന്യമായി രോഗികള്‍ക്ക് നല്‍കി വരുന്നു. 
കോഴിമുട്ട വിരിഞ്ഞ് കുഞ്ഞാകുമ്പോള്‍ അതിന്റെ ശരീരത്തില്‍ ആദ്യമായി കുത്തിവെക്കുന്നത് കോര്‍ട്ടിസോണ്‍ എന്ന ഹോര്‍മോണാണ്. പത്ത് ദിവസം മതി. ഈ കോഴിക്കുഞ്ഞ് അസാധാരണമായി വളരുന്നത് കാണാം. തൂക്കവും കൂടും. രോഗം വരാതിരിക്കാനായി ആന്റീ ബയോട്ടിക്കുകളാണ് പിന്നെ പലഘട്ടങ്ങളിലായി നല്‍കുന്നത്. 15 ദിവസം മതി ഇവയ്ക്ക് ഒരു സാധാരണ കോഴിയുടെ വലിപ്പം പ്രാപിക്കാന്‍. കോര്‍ട്ടിസോണ്‍ കോഴിയുടെ രോഗ പ്രതിരോധ ശക്തിയെ നശിപ്പിക്കുന്നതിനുള്ളതാണ്. അതിനെതിരെ ആന്റി ബയോട്ടിക് എന്ന അണുനാശിനിയും ഇടക്കിടെ കുത്തിവെക്കണം. ഈ രണ്ട് രാസവസ്തുക്കളും അപകടകാരികളാണ്. ഇവ രണ്ടും കോഴി ഇറച്ചിയും കോഴി മുട്ടയും കഴിക്കുന്നവരുടെ ശരീരത്തില്‍ പ്രവേശിക്കും. കോഴിമുട്ടയില്‍ ഡയോക്‌സിന്‍ എന്ന രാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് 210 രാസ വസ്തുക്കളുടെ ചേരുവയാണ്. ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇതിനെ ഒഴിവാക്കുന്നതിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സ്റ്റോക്ക് ഹോമില്‍ നടന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും ഫലപ്രദമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. വര്‍ഷങ്ങളോളം ശരീരത്തില്‍ തങ്ങി നില്‍ക്കാന്‍ ഡയോക്‌സിന് കഴിയും. ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നതിനാല്‍ ശരീരത്തില്‍ പല വ്യതിയാനങ്ങള്‍ വരുത്തുന്നതിനും ഇത് കാരണമാകും. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ പോലും ഡയോക്‌സിന്‍ പ്രതികൂലമായി ബാധിക്കുന്നു. ജനിതക ഘടനയേ പോലും ഇത് മാറ്റി മറിക്കുന്നു. കാന്‍സര്‍, വിവിധ ചര്‍മരോഗങ്ങള്‍, അംഗവൈകല്യങ്ങള്‍ എന്നിവയും കുഞ്ഞുങ്ങളില്‍ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് തരുന്നു.
ഒരു തലമുറയില്‍ ഒതുങ്ങി നില്‍ക്കാത്തതാണ് ഡയോക്‌സിന്റെ ശക്തി. ഇന്റര്‍ നാഷണല്‍ പി ഒ ബി എലിമിനേഷന്‍ എന്ന സംഘടന ഇതിന്റെ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ലോകത്തെ നിരവധി സംഘടനകളുടെ കൂട്ടായ്മയാണ്. ഇവര്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള കോഴിമുട്ടകളില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യയില്‍ നിന്നുള്ളവയിലാണ് ഏറ്റവും കൂടുതല്‍ ഡയോക്‌സിന്‍ കണ്ടെത്തിയതെന്ന് സംഘടന പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. 

ഔഷധമാണോ കോഴിമുട്ട...?

100 ഗ്രാം മുട്ടയില്‍ 170 കലോറി ഊര്‍ജമാണുള്ളത്. 13.6ശതമാനം പ്രോട്ടീനും13.5 ശതമാനം പൂരിത കൊഴുപ്പുമുണ്ട്. എന്നാല്‍ പരിപ്പു വര്‍ഗത്തില്‍പ്പെടുന്ന ഏത് ഇനം കഴിച്ചാലും 24 ശതമാനം പ്രോട്ടീന്‍ ലഭിക്കുന്നുണ്ട്. മുട്ടയിലുള്ളതിനേക്കാള്‍ വിറ്റാമീന്‍ എ മല്ലിയില്‍ നിന്ന് മാത്രം കിട്ടും. 50ഗ്രാം മല്ലിയിലയില്‍ 10,000 മുതല്‍ 12,000 മില്ലി വരെ വിറ്റാമിന്‍ എ ലഭിക്കും. ഇഡലിയിലും ദോശയിലും വിറ്റാമിന്‍ ബി യഥേഷ്ടം അടങ്ങിയിട്ടുള്ളതിനാല്‍ പിന്നെന്തിന് മുട്ട കഴിക്കണം...? കോഴിമുട്ട പലതരം വിറ്റാമിനുകള്‍ അടങ്ങിയതാണെന്നും ഏറ്റവും മികച്ച പ്രോട്ടീനാണെന്നുമാണ് മുട്ട കമ്പനികളുടെ പരസ്യവാചകം. കുട്ടികളുടെ തലച്ചോറിനും പേശികള്‍ക്കും ഉത്തമമായ ആഹാരമാണിതെന്നും പരസ്യത്തില്‍ ആണയിടുന്നു. 

ഇങ്ങനെ അവകാശപ്പെടുന്നതോടൊപ്പം ലോകാരോഗ്യ സംഘടന മുട്ട സമ്പൂര്‍ണ ആഹാരമാണെന്ന് ശിപാര്‍ശചെയ്യുകയും ചെയ്യുന്നത് വഞ്ചനാപരമാണെന്നാണ് പേരാമ്പ്രയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ജയകൃഷ്ണന്‍ മാസ്റ്റര്‍ പറയുന്നത്.
നാടന്‍ കോഴികളുടെ മുട്ടയില്‍ കൃത്രിമമില്ല. ഈ മുട്ടക്കകത്തെ മഞ്ഞക്കുരുവിന് നല്ല നിറമാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന മുട്ടകളുടെ നിറം കൃത്രിമമായി ഉണ്ടാക്കിയതാണ്. കോഴിത്തീറ്റയില്‍ ഹോര്‍മോണ്‍ കലര്‍ത്തിയും ആന്റിബയോട്ടിക്കുകള്‍ കുത്തിവെച്ചും വളര്‍ത്തുന്ന കോഴികളുടെ മുട്ടയും വിഷമാകാതിരിക്കുന്നതെങ്ങനെ...? മുട്ടയുടെ പുറം തോടില്‍ 30,000 സൂക്ഷ്മ സുഷിരങ്ങളുണ്ട്. ഭ്രൂണത്തിലേക്ക് ഓക്‌സിജന്‍ പ്രവേശിക്കാന്‍ പ്രകൃതി ഒരുക്കിയ വഴിയാണിത്. എന്നാല്‍ 30 ഡിഗ്രി സെന്റിഗ്രേഡില്‍ താഴെയുള്ള ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ ഈ സുഷിരങ്ങള്‍ വഴി രോഗാണുക്കള്‍ക്ക് ഉള്ളില്‍ പ്രവേശിക്കാന്‍ കഴിയുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നിട്ടും ഇതാണ് നമ്മള്‍ ഔഷധമാണെന്ന് പറഞ്ഞ് ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങളേയും രോഗികളേയും തീറ്റിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കും മുട്ടയും പാലും സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും എന്തിനാണ് വിതരണം ചെയ്യുന്നത്.


പാലിനും മുട്ടക്കും പറയാനുള്ളത് ഇത്തരത്തിലുള്ള കഥകളാണെങ്കില്‍ മലയാളി ചായയിലും പായസത്തിലും ഉപയോഗിക്കുന്ന പഞ്ചസാരയുടേയും ശര്‍ക്കരയുടേയും കഥയെന്താണ്... ? പലഹാരങ്ങളുടേയും പലവ്യഞ്ജനങ്ങളുടേയും കഥയോ...? മഞ്ഞളില്‍പോലും മായമാണെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടിത്തെറിക്കുകയല്ലാതെ എന്ത് ചെയ്യും..? ആ കഥ ഉടനെ

21/5/12

വേണോ ഈ പഴവും പച്ചക്കറിയും....? പരമ്പര മൂന്ന്


പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി ഉപയോഗിക്കണമെന്നാണ് ഡോക്ടര്‍മാരെല്ലാം പറയുന്നത്. അവിടെ ആയൂര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും എല്ലാവരും ഒന്നിക്കുന്നു. പേരക്ക, മുന്തിരി, ഓറഞ്ച്, നെല്ലിക്ക, ചെറുനാരങ്ങ, തക്കാളി, തണ്ണിമത്തന്‍ ഇവയുടെ ഉപയോഗം അര്‍ബുദ ബാധയെ ആറിലൊന്നായി കുറക്കുന്നുണ്ട്. പക്ഷേ അവ പ്രകൃതി ദത്തമാകണമെന്ന് മാത്രം. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട പോഷകാഹാരങ്ങള്‍ ലഭ്യമാക്കാന്‍ സമീകൃതാഹാരവും അത്യാവശ്യമാണ്. തവിടുകളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറു വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയുടെ ഉപയോഗം ഉറപ്പാക്കണം. പക്ഷേ, ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ എവിടെ നിന്ന് ലഭിക്കും...? ഈ പ്രതിസന്ധിയെ മറി കടക്കാന്‍ ശാശ്വതമായ പരിഹാരം ഡോക്ടര്‍മാര്‍ക്കുപോലും നിര്‍ദേശിക്കാനാകുന്നില്ല. സ്വയം പര്യാപ്തത മാത്രമേ പോംവഴിയുള്ളൂ. പക്ഷേ, അതിന് ആര് മുന്നിട്ടിറങ്ങുന്നു...? മായങ്ങളുടേയും മറിമായങ്ങളുടേയും ഭീകരതയില്‍ നിന്നാണ് ഇന്നത്തെ വിഭവങ്ങളെല്ലാം തീന്‍മേശകളില്‍ നിറയുന്നത്.

ഭീകരം ആപ്പിളിലെ വിഷം

പഴം പച്ചക്കറി വിപണി അപകട വഴികളിലൂടെയാണ് നടന്ന് നീങ്ങുന്നത്. മാരക വിഷം കുത്തിനിറച്ചും മെഴുക് പുരട്ടി കുട്ടപ്പനാക്കിയും നമ്മെ കൊഞ്ഞനം കുത്തി ചിരിക്കുന്നു അവയില്‍ പലതും. 
നമ്മുടെ നാട്ടില്‍ പഴങ്ങള്‍ക്കും അതാത് കാലമുണ്ട്. മാമ്പഴത്തിനും ആപ്പിളിനും പൈനാപ്പിളിനുമെല്ലാം. പക്ഷേ, വിപണികളില്‍ എല്ലായ്‌പ്പോഴും ആപ്പിളും ഓറഞ്ചും മുന്തിരിയും ലഭിക്കുന്നു. ഇതെങ്ങനെ സാധിക്കുന്നു...? സിംല, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യന്‍ ആപ്പിളിന്റെ സീസണ്‍ ജനുവരി മുതല്‍ ജൂലൈ വരെയാണ്. ഹിമാചല്‍ പ്രദേശില്‍ ആപ്പിളുകള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ നാല് വര്‍ഷം ജോലി ചെയ്തയാളാണ് കാളികാവിലെ അന്‍വര്‍. കാളികാവില്‍ ലോഡിംഗ് തൊഴിലാളിയായ അന്‍വര്‍ പറയുന്നു. -ആപ്പിളുകള്‍ അസാകാര്‍ബിക് എന്ന ആസിഡ് ഉപയോഗിച്ച് കഴുകിയാണ് സൂക്ഷിക്കുന്നത്. ഇതോടെ അവ സുന്ദരമാകുന്നു. തുടര്‍ന്ന് മെഴുകുപുരട്ടി മിനുമിനുത്തതാക്കുന്നതോടെ കുട്ടപ്പനാകുന്നു. ഈ രണ്ട് ചികിത്സയും നടത്തിയാല്‍ ഒരു വര്‍ഷത്തേക്ക് കേടുകൂടാതെയിരിക്കാന്‍ ഈ ആപ്പിളുകള്‍ക്ക് സാധിക്കും. തൊലിയില്‍ നിറവ്യത്യാസം കാണില്ല. വിദേശ ആപ്പിളുകള്‍ വലിയ കോള്‍ഡ് സ്റ്റോറേജിലാണ് സൂക്ഷിക്കുന്നത്. കുറച്ച് നാള്‍ ഇവിടെയും അന്‍വര്‍ ജോലി ചെയ്തിരുന്നു. ഇരു നില കെട്ടിടത്തോളം വലിപ്പമുള്ളതായിരുന്നു ആ സ്റ്റോറേജ്. അതിനകത്ത് ഹിമാലയത്തില്‍ കയറിയാലുള്ള തണുപ്പാണ്. ശരീരവും മനസ്സും മരവിച്ചുപോകും. ഇതിനകത്താണ് ആപ്പിളുകള്‍ മാസങ്ങളോളം സൂക്ഷിക്കുക. ഓര്‍ഡറിനനുസരിച്ചാണ് പിന്നീട് ഇവ കയറ്റി അയക്കുന്നത്. വിദേശ ആപ്പിള്‍ കണ്ടയ്‌നറുകളില്‍ കയറ്റി അയക്കുന്നതിന് കാലതാമസം വരും. അത് കൊണ്ടാണിങ്ങനെ മെഴുക് പുരട്ടുകയും ആസിഡ് ഉപയോഗിച്ച് കഴുകുകയും ചെയ്യുന്നത്. -അന്‍വര്‍ പറയുന്നു. എന്നാല്‍ വിദേശ ആപ്പിളുകളെ അപേക്ഷിച്ച് ഇന്ത്യന്‍ ആപ്പിളില്‍ ആസിഡുപയോഗവും മെഴുക് പുരട്ടലും കുറവായിരിക്കുമെന്ന് കച്ചവടക്കാരും സമ്മതിക്കുന്നു. എന്നാല്‍ ഇതിന് ആവശ്യക്കാര്‍ കുറവാണെന്നാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാരന്‍ ഹമീദ് പറയുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും എല്ലായ്‌പ്പോഴും ആപ്പിള്‍ വരുന്നു. ഇതിനാണ് ആവശ്യക്കാരേറെയെന്നും ഹമീദ്. വിദേശ ആപ്പിളിന് ഭംഗികൂടും. വിലയും കൂട്ടി വില്‍ക്കാം. എന്നാല്‍ ഇതിന്റെ പിന്നിലെ കഥകള്‍ സാധാരണക്കാരന്‍ അറിയുന്നില്ലെന്നും അന്‍വര്‍. 
ഇന്ത്യന്‍ ആപ്പിള്‍ അഞ്ചു മാസംവരെ കേടുകൂടാതെയിരിക്കും. എന്നാല്‍ വിദേശ ആപ്പിള്‍ ഒരു വര്‍ഷം വരെയും. നമ്മുടെ മുമ്പിലെത്തുന്ന വിദേശ ആപ്പിളുകള്‍ക്ക് ഏകദേശം ഒരു വര്‍ഷത്തെ പഴക്കമെങ്കിലും കണക്ക് കൂട്ടണം. തോട്ടങ്ങളില്‍ നിന്നും പറിച്ചെടുത്ത പഴമാണ് ഒരു വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ രാസവസ്തുക്കളില്‍ കുളിപ്പിക്കുന്നത്. ഈ ആപ്പിളാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമായി വാങ്ങിക്കൊടുക്കുന്നത്. അത്രയും കാലം അതിജീവിക്കാനായി അതില്‍ കുത്തിനിറക്കുന്ന രാസപദാര്‍ഥങ്ങള്‍ എത്രമാത്രം ഹാനികരമായി ബാധിക്കും നമ്മുടെ ആരോഗ്യത്തെ..?
ഇന്ത്യന്‍ ആപ്പിളൊന്നും ആര്‍ക്കും വേണ്ട. മായം ചേര്‍ക്കാത്ത ആപ്പിളിന്റെ തൊലിയില്‍ നിറവ്യത്യാസം കാണും. അവ ഒരേ നിറത്തില്‍ കാണില്ല. എന്നാല്‍ ഇത് കാണുമ്പോള്‍ കേടാണെന്നും പഴയതാണെന്നും പറഞ്ഞ് വേണ്ടെന്ന് വെക്കുകയാണ് ആളുകള്‍. എന്നാല്‍ ഭംഗിയുള്ള തൊലി കാണുമ്പോള്‍ അത് വാങ്ങുന്നു. ഇതാകട്ടെ അപകടമാണ് എന്നാരും ഓര്‍ക്കാറില്ല. അപ്പോള്‍ പിന്നെ ഞങ്ങള്‍ക്കും വിദേശി ഇറക്കുമതി ചെയ്യുകയല്ലേ രക്ഷയുള്ളൂ. അല്ലാതെ എന്നെപോലുള്ള കച്ചവടക്കാര്‍ വേറെന്ത് ചെയ്യും..? ഹമീദ് ചോദിക്കുന്നു.

വത്തക്കചുവപ്പും കൃത്രിമം

മൂന്നുനേരം ഭക്ഷണം കഴിക്കുന്നു വെങ്കില്‍ ഒരു നേരം പഴം കഴിക്കണമെന്നാണ് പറയുക. ഇത് രോഗ പ്രതിരോധത്തിനുതകും. രോഗികളെയും മറ്റും കാണാന്‍ പോകുമ്പോള്‍ നമ്മള്‍ പഴങ്ങള്‍ കൊണ്ടു പോകുന്നത് അത് കൊണ്ടാണ്. ഭക്ഷണ പദാര്‍ഥങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ദഹിക്കുന്നതാണ് പഴങ്ങള്‍. ഇന്ന് വിപണിയില്‍ ലഭിക്കുന്ന പഴങ്ങളത്രയും അയല്‍ സംസ്ഥാനത്തിന്റെ സംഭാവനയാണ്. അവയുടെ നിര്‍മാണഘട്ടങ്ങള്‍ നമുക്ക് കാണാനാകില്ല. അവയില്‍ എന്‍ഡോസള്‍ഫാന്‍ മുതലുള്ള മാരക കീടനാശിനികള്‍ തെളിച്ചിട്ടുണ്ടെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. മാരക വിഷങ്ങളില്‍ കുളിച്ചാണ് ഇവയോരോന്നും വളരുന്നത്. വളര്‍ച്ചയുടെ വിവിധഘട്ടങ്ങളിലും കീടനാശിനി പ്രയോഗം ആവര്‍ത്തിക്കുന്നു. മുന്തിരിയും മാമ്പഴവും പൈനാപ്പിളും എന്‍ഡോസള്‍ഫാന്‍ ലായനിയില്‍ മുക്കി എടുക്കുന്നുണ്ട്. 
തണ്ണി മത്തനില്‍ ആദ്യമൊക്കെ ചുവപ്പ് നിറം കുറവായിരുന്നു. ഒരു ഇടത്തരം ചുവപ്പ്. അപ്പോള്‍ ആര്‍ക്കും അത് വേണ്ടായിരുന്നു. കര്‍ഷകരും കച്ചവടക്കാരും ഇടനിലക്കാരും നഷ്ടക്കണക്കുകള്‍ പറഞ്ഞു. അതിനെ അതിജീവിച്ചു വ്യാപാരികള്‍. ഇന്ന് വരുന്ന തണ്ണിമത്തന്റെ ഉള്‍വശം നല്ല ചുവപ്പായിരിക്കും. ഇത് കൃത്രിമമായി ഇന്‍ജക്ട് ചെയ്യുന്നതാണ്. ഇതിനായി ചുവപ്പ് കളറിലുള്ള ഡൈ സാക്കിറിന്‍ ചേര്‍ത്ത് സിറഞ്ചിലൂടെയാണ് കുത്തിക്കയറ്റുന്നത്. വിളവെടുപ്പിന് ശേഷമാണ് ഈ രാസവസ്തു കുത്തിക്കയറ്റുന്നതെങ്കില്‍ വളര്‍ച്ചാകാലത്ത് നിരവധി കീടനാശിനികള്‍ തെളിക്കുന്നുമുണ്ട്. 

പഴങ്ങളില്‍ നിന്ന് 
ശ്വാസകോശ രോഗങ്ങള്‍


പഴങ്ങളുടെ തൊലിപ്പുറത്ത് ഈച്ച, ഉറുമ്പ് തുടങ്ങിയ പ്രാണികളിരിക്കാതിരിക്കാന്‍ തയാബന്തെസോള്‍ എന്ന ലായനിയില്‍ പഴങ്ങള്‍ 20 മിനുട്ട് മുക്കിവെച്ചാല്‍ മതി. പക്ഷേ, ഈ പ്രക്രിയ മാരകമാണെന്ന് മാത്രം. ഈ ലായനിയില്‍ മുക്കിയ പഴങ്ങള്‍ ഗര്‍ഭിണികള്‍ കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവില്‍ അംഗവൈകല്യമുണ്ടാക്കാന്‍ വരെ ഇടയാക്കും. മുന്തിരി ക്ലോറിന്‍ ലായനിയില്‍ മുക്കിയെടുക്കാറുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇത്തരം മുന്തിരി കഴിക്കുന്നവരിലുണ്ടാകും. വായു കടക്കാത്ത മുറിയില്‍ മാമ്പഴവും മറ്റു പഴങ്ങളും വെച്ച് ക്ലോറിന്‍ ഉപയോഗിച്ച് പുകയാക്കി സ്‌പ്രേ ചെയ്യുന്നതാണ് മറ്റൊരു രീതി. ഇതും ശ്വാസകോശ രോഗങ്ങള്‍ വിളിച്ചു വരുത്താനുള്ള മുന്നൊരുക്കമാണ്. ടിന്നുകളില്‍ പായ്ക്ക് ചെയ്ത് വരുന്ന പഴങ്ങളില്‍ വെളുത്ത നിറത്തിലുള്ള പൊടി കാണാം. ഈ വസ്തു കീടനാശിനിയുടെ അവശിഷ്ടമായിരിക്കും. മീതെയില്‍ ബ്രോമൈഡ് എന്ന കീടനാശിനിയും പഴങ്ങള്‍ കേടുവരാതിരിക്കാനായി പുകക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് ശേഷം പഴങ്ങളുടെ തോല്‍ തിളങ്ങുന്നത് കാണാം. ഇതിന് വിധേയമായ പഴങ്ങള്‍ കഴിക്കുന്നവരുടെ ശ്വാസകോശവും വൃക്കയും തകരാറിലാകും. പഴങ്ങളുടെ പേരിലുള്ള സ്‌ക്വാഷുകളും ജാമുകളും ധാരാളം വിപണിയിലെത്തുന്നുണ്ട്. പഴുത്ത് കഴിഞ്ഞാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് പഴങ്ങളുടെ ആയുസ്. പെട്ടെന്ന് തന്നെ നശിക്കുന്ന പഴങ്ങളുടെ ചാറുകളെന്ന് പറഞ്ഞ് വില്‍ക്കുന്നവയാകട്ടെ വര്‍ഷങ്ങളോളം നിലനില്‍ക്കും. ഇതിനായി കൃത്രിമ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഈ കൃത്രിമ വസ്തുക്കള്‍ കരളിനും കുടലിനും ഒട്ടേറെ കുഴപ്പങ്ങള്‍ ഉണ്ടാകുന്നവയാണ്. വാഴ കൃഷിചെയ്യുമ്പോള്‍ ഫ്യൂരിഡാന്‍ ഉപയോഗിക്കുന്നത് നാട്ടിന്‍പുറത്ത് പോലും പതിവ് കാഴ്ചയാണ്. കുല വളര്‍ന്നാല്‍ മാണിത്തട്ടവെട്ടി വീണ്ടും ഫ്യൂരിഡാന്‍ വെക്കുന്നതും കുലയുടെ വണ്ണം കൂട്ടാനാണ്. 
അബൂദബിയില്‍ മാമ്പഴത്തില്‍ നിന്നും ശീതളപാനീയമുണ്ടാക്കുന്ന കമ്പനിയിലായിരുന്നു കരുവാരകുണ്ടിലെ കുഞ്ഞിമുഹമ്മദിന് ജോലി. എന്നാല്‍ അവിടെ മാമ്പഴമേ അതിനായി ഉപയോഗിച്ചിരുന്നില്ലെന്ന് പറയുന്നു കുഞ്ഞിമുഹമ്മദ്. പകരം ഉരുളക്കിഴങ്ങും ചില എസെന്‍സുകളുമായിരുന്നു ചേര്‍ത്തിരുന്നത്. അതില്‍ നിന്നും ക്രിത്രിമമായ മാങ്ങാച്ചാര്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നു എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തൊട്ടപ്പുറത്ത് ഇദ്ദേഹത്തിന്റെ സഹോദരന്‍ അസൈനാര്‍ക്ക് അണ്ടിപ്പരിപ്പ് പാക്ക് ചെയ്യലായിരുന്നു തൊഴില്‍. എന്നാല്‍ ഇവിടെ ഇതിനായി ഉപയോഗിച്ചിരുന്നത് മൈദയും നിലക്കടല പൊടിച്ചതും ചില എസെന്‍സും മാത്രമായിരുന്നു. എന്നാല്‍ ഇത് കഴിച്ചാല്‍ സംശയമേ തോന്നില്ലെന്നാണ് അസൈനാര്‍ പറയുന്നത്. സൗദി അറേബ്യയിലെ അബഹയില്‍ നാല് വര്‍ഷമാണ് പട്ടിക്കാട് മണ്ണാര്‍മലയിലെ ഹമീദ് പാക്കിസ്ഥാനികള്‍ നടത്തിയിരുന്ന കമ്പനിയില്‍ ജോലി ചെയ്തത്. ഇവിടെ ഈത്തപ്പഴം വിവിധ രീതിയില്‍ സംസ്‌ക്കരിച്ചെടുത്ത് മറ്റു പഴങ്ങളും പലഹാരങ്ങളും ഉണ്ടാക്കലായിരുന്നു ജോലി. പകുതി പഴുത്ത ഈത്തപ്പഴം ഒന്നായി പറിച്ചെടുത്ത് ഗോഡൗണില്‍ സൂക്ഷിക്കും. ഇവ ചില മിശ്രിതങ്ങള്‍ ചേര്‍ത്ത് ചക്കിലിട്ടാട്ടിയാല്‍ നല്ല കറുത്ത നിറമായി മാറും. ഇതിനകത്ത് വീണ്ടും ഈത്തപ്പഴത്തിന്റെ കുരുവും കടലപ്പരിപ്പും ചേര്‍ത്ത് പാക്ക് ചെയ്യുമ്പോള്‍ ഏറ്റവും ക്വാളിറ്റിയുള്ള ഈത്തപ്പഴമായി മാറുന്നു. ഇതിന് വന്‍ ഡിമാന്‍ഡുമുണ്ടാകുന്നു. കുറഞ്ഞ വിലക്ക് വാങ്ങുന്ന പകുതി കേടായ ഈത്തപ്പഴമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത് എന്നും ഹമീദ് ചൂണ്ടിക്കാട്ടുന്നു. അതില്‍ പിന്നെ ഈത്തപ്പഴം കഴിക്കുകയോ വീട്ടിലാരെയും കഴിക്കാനവദിക്കാറോ ഇല്ലെന്നും ഹമീദ് പറഞ്ഞു.

കാഴ്ചയിലെ സുന്ദരന്‍മാര്‍
അനുഭവത്തില്‍ വില്ലന്‍മാര്‍


പച്ചക്കറികളുടെ കഥയും ഇത് തന്നെ. ക്വാളിഫ്‌ളവര്‍, കാബേജ്, എന്നിവയില്‍ അഞ്ചു ദിവസങ്ങളില്‍ ഒരു തവണ കീടനാശിനി തളിക്കുന്നുണ്ട്. വിളവെടുക്കാന്‍ 150 ദിവസം വേണ്ട കാരറ്റില്‍ 53 തവണയാണ് മരുന്ന് തളിക്കുന്നത്. കമ്പോളത്തിലെത്തുന്ന ചീരയിലയിലോ മറ്റോ ചെറിയൊരു പുഴുക്കുത്ത് കണ്ടാല്‍ അത് വാങ്ങാന്‍ മടിക്കുന്നു നമ്മള്‍. ഭംഗിയുള്ള ഇലകളാണ് ആളുകള്‍ക്ക് വേണ്ടത്. പുഴുവരിച്ച പാട് കണ്ടാല്‍ അതാണ് നല്ലതെന്നും അടയാളമില്ലാത്തതാകട്ടെ കീടനാശിനി പ്രസവിച്ചതാണെന്നും മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി മലയാളികള്‍ക്കില്ലാതെ പോയിരിക്കുന്നു. തക്കാളി, വെണ്ട, പയര്‍ ,കറിവേപ്പില, വഴുതന, അമര എന്നിവയിലെല്ലാം മരുന്നുതളി വ്യാപകമാണ്. തൃശ്‌നാപ്പള്ളിയിലെ വെറ്റില തോട്ടത്തില്‍ അമരയും ഇതോടൊപ്പമാണ് കൃഷി ചെയ്യുന്നത്. അപ്പോള്‍ രണ്ടിനും ഒരുമിച്ച് മരുന്ന് തെളിച്ചാല്‍ മതിയല്ലോ എന്നാണവര്‍ കാണുന്ന ലാഭം. 
വിദേശ രാജ്യങ്ങളില്‍ നിരോധിച്ച കീടനാശിനികളാണിവയെല്ലാം. പക്ഷേ ഇന്ത്യയില്‍ ഇവയ്ക്ക് യാതൊരു നിരോധനവുമില്ല. ഒരു വര്‍ഷം ഇന്ത്യയില്‍ 50,000 ടണ്‍ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. വിഷം കലര്‍ന്ന പച്ചക്കറികള്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ജനിക്കാനുള്ള അവകാശം കൂടി ഇല്ലാതാക്കുന്നുണ്ട്. കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ കഴിക്കുന്ന അമ്മമാരുടെ മുലപ്പാലില്‍ പോലും കീടനാശിനിയുടെ അംശം കണ്ടെത്തുന്നു. പ്രസവത്തിന് ശേഷം കുറഞ്ഞനാളുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചാല്‍ വിഷം കലര്‍ന്ന മുപ്പാല് കൊണ്ടാകാന്‍ സാധ്യതയുണ്ട്. കീടങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ മനുഷ്യ ജീവനുകള്‍ക്കു മുമ്പില്‍ പോലും ഭീകരതാണ്ഡവ മാടുന്നതിന്റെ ഏറ്റവും ചെറിയ ഉദാഹരണങ്ങളാണിത്. പുതിയ കാലത്തെ മലയാളിയുടെ പ്രധാന ഭക്ഷ്യ വിഭവങ്ങളായ പാലും പഴവും മുട്ടയും എങ്ങനെയാണ് അണിഞ്ഞൊരുങ്ങുന്നത്. ആ കഥ ഉടനെ.

12/5/12

പരമ്പര ഒന്ന് ഉണ്ണികളെ ഊട്ടുന്നതും കാളകൂടം

കുഞ്ഞുങ്ങള്‍ക്ക് അത്യുത്തമം അമ്മയുടെ മുലപ്പാലാണെന്നത് അറിയാത്തവര്‍ ആരാണുണ്ടാകുക..? എന്നാലും അവര്‍ക്ക് ബേബി ഫുഡുകള്‍ കോരികൊടുത്തെങ്കിലെ പല അമ്മമാര്‍ക്കും സംതൃപ്തിയാകൂ. മുലയൂട്ടുന്നത് സ്തന സൗന്ദര്യത്തെ ബാധിക്കുമോ എന്ന സംശയംകൂടി വേരൂന്നുമ്പോള്‍ ബേബി ഫുഡ് കമ്പനികളുടെ ഖജനാവ് നിറഞ്ഞു തൂവുന്നു. അമ്മയ്ക്കും അച്ഛനും ഒന്നും ചെയ്യേണ്ട. എല്ലാം ബേബി ഫുഡ് കമ്പനികള്‍ ചെയ്തുകൊള്ളും എന്നതാണ് സ്ഥിതി. ഇന്ന് എത്ര ബേബി ഫുഡുകളാണ് വിപണിയിലുള്ളതെന്ന് പോലുമറിയില്ല. ഫാരെക്‌സും ഗുഡ് സ്റ്റാര്‍ട്ടും ബേബിവിറ്റയും നെസ്റ്റല്‍ ലാക്‌ടോജെനും തുടങ്ങി ഹോര്‍ലിക്‌സും കോംപ്ലാനും ബൂസ്റ്റും എല്ലാം കുഞ്ഞുങ്ങളുടെ ആരോഗ്യധര്‍മം മനോഹരമായി നിറവേറ്റുന്നുവെന്നാണ് അവകാശവാദം. പരസ്യവാഗ്ദാനവും ഇതു തന്നെ. ഒരേ കമ്പനി തന്നെ ഒന്നിലധികം ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. എന്നാല്‍ ഇതൊന്നും കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് മാത്രമല്ല ഏറെ ദോഷമാണ് ചെയ്യുന്നത്.
ബേബി ഫുഡുകള്‍ ഏതു തന്നെയായാലും ഇവയെല്ലാം ടിന്നിലും കുപ്പിയിലും പ്ലാസ്റ്റിക് പാക്കറ്റിലും നിറച്ചാണ് വിപണികളിലെത്തുന്നത്. പാക്കറ്റുകളില്‍ നിറക്കുന്ന സാധനങ്ങള്‍ കേടുവരാതിരിക്കണമെങ്കില്‍ രാസവസ്തുക്കള്‍ ചേര്‍ത്തേ മതിയാകൂ. പാക്കറ്റുകളില്‍ നിറക്കുന്ന ആഹാര പദാര്‍ഥങ്ങള്‍ കേട് കൂടാതിരിക്കാന്‍ ഡി ഡി റ്റി തെളിക്കാറുണ്ടെന്നതും പരസ്യമായ രഹസ്യം. അതില്ലാതെ ഇവ മാസങ്ങളോളം കുപ്പിയില്‍ അടച്ചാല്‍ കേട് വരുമെന്നത് നാലു തരം. ഇവ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നതിന് സംശയമേ വേണ്ട. മാത്രവുമല്ല ബേബി ഫുഡുകളില്‍ അടങ്ങിയിരിക്കുന്ന വിഭവങ്ങളാകട്ടെ ഗോതമ്പ്, അരി, റാഗി, സോയ, പാല്‍പ്പൊടി, കോണ്‍, പഴങ്ങള്‍, പച്ചക്കറികള്‍, മിനറല്‍സ്, ചോളം, നവരനെല്ല്, വൈറ്റമിനുകള്‍ എന്നിവയെല്ലാമാണെന്ന് കമ്പനികള്‍ തന്നെ വിശദീകരിക്കുന്നു.
എന്നാല്‍ ഗോതമ്പും അരിയും റാഗിയും പാലുമെല്ലാം ഒരുമിച്ച് ചേര്‍ത്താല്‍ ഇത് വിപരീതഫലമാണ് ഉളവാക്കുക. അപ്പോള്‍ പിന്നെ പോഷകാഹാരമെന്ന നിലയില്‍ വിതരണം ചെയ്യുന്ന ബേബി ഫുഡുകളെ വിഷമെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്...? ഇതില്‍ യാതൊരു ഗുണമേന്മയുമുണ്ടാകില്ലെന്ന് മാത്രമല്ല കുഞ്ഞുങ്ങള്‍ ഉണ്ണുന്നത് കാളക്കൂടമാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിമതിയാകും. ബേബിഫുഡുകള്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ആവശ്യഘടകമേയല്ല. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുമില്ല. അത്തരത്തിലുള്ള പഠനങ്ങളും നടന്നിട്ടില്ല. എന്നാല്‍ ദോഷകരമാണെന്ന് ലോകാരോഗ്യസംഘടന വര്‍ഷങ്ങള്‍ക്കു മുമ്പേ നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കേരള മെഡിക്കല്‍ സെയില്‍സ് റെപ്രസന്ററ്റീവ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി വി വി രാജ പറയുന്നു. കമ്പനികള്‍ ഏതായാലും ഇവരുടെ ലക്ഷ്യം കുഞ്ഞുങ്ങളുടെ ആരോഗ്യമല്ല, ലാഭം മാത്രമാണ്. കമ്പോള സംസ്‌കാരത്തില്‍ ബേബിഫുഡുകള്‍ അഭിമാനത്തിന്റെ സിംബലായി മാറുകയാണ് വീട്ടമ്മമാര്‍ക്ക്. ഇതുവഴി കമ്പനികള്‍ വാരുന്നതോ കോടികളാണ്- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


എന്നാല്‍ ഐ എം എയെ പോലുള്ള സംഘടനകളൊന്നും ബേബി ഫുഡുകളുടെ ഭവിഷ്യത്തിനെതിരെ രംഗത്ത് വരുന്നില്ല. അവര്‍ക്കൊന്നുമറിയാത്തതല്ല ഇതിനകത്തെ അപകടങ്ങള്‍. ഹീമോഫീലിയ എന്ന രോഗം വരുന്നതിന്റെ പ്രധാനകാരണം മധുര പലഹാരങ്ങളില്‍ ഉപയോഗിക്കുന്ന അസ്ഫാര്‍ട്ടോ എന്ന പഞ്ചസാരയേക്കാള്‍ അയ്യായിരം മടങ്ങ് മധുരമുള്ള കൃത്രിമ മധുരമാണ് എന്ന് ആരോഗ്യ വകുപ്പ് തന്നെ കണ്ടെത്തിയതാണ്. ഇത് കൂടുതലും കുട്ടികളെ ബാധിക്കുന്നതാണ്. പക്ഷേ അതുവിളിച്ചു പറയാനുള്ള ധൈര്യമോ ജനങ്ങളെ ബോധവത്കരിക്കാനുള്ള ആത്മാര്‍ഥതയോ ആരോഗ്യ വകുപ്പിനില്ലെന്ന് നിലമ്പൂര്‍ പ്രകൃതി പഠനകേന്ദ്രം ഡയറക്ടര്‍ ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു. 
എന്നാല്‍ ഒരു കമ്പനിയുടേയും ബേബിഫുഡുകള്‍ വാങ്ങണമെന്ന് ഡോക്ടര്‍മാര്‍ ആരോടും നിര്‍ദേശിക്കാറില്ലെന്നാണ് ഐ എം എ വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റായ ഡോ പി എ ലളിത പറയുന്നത്. പരസ്യങ്ങളില്‍ ആകൃഷ്ടരായി ആളുകള്‍ മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങുകയാണ്. അതിന് ഐ എം എയേയും അലോപ്പതി ഡോക്ടര്‍മാരെയും കുറ്റം പറയാനാകുമോ...? - അവര്‍ ചോദിക്കുന്നു.
ബേബി ഫുഡുകളില്‍ ചേര്‍ത്തിരിക്കുന്ന വിഭവങ്ങള്‍ കീടനാശിനിയും രാസവളങ്ങളും ഉപയോഗിച്ച് വിളയിച്ചെടുക്കുന്നവയല്ലെന്ന് ഒരു കമ്പനിയും ഉറപ്പ് നല്‍കുന്നില്ല. അപ്പോള്‍ പിന്നെ രാസവള, കീടനാശിനി മുക്തമല്ലാത്ത സാധനങ്ങള്‍ ഉണക്കിപ്പൊടിച്ചാല്‍ എങ്ങനെയാണത് ഉത്തമ ശിശു പോഷകാഹാരമാകുക. പ്രകൃതി ചികിത്സകനായ ഡോ. ജേക്കബ് വടക്കന്‍ചേരി ചോദിക്കുന്നു. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദഹനേന്ദ്രിയത്തിന് അരി, ഗോതമ്പ്, റാഗി, കോണ്‍ ഓയല്‍ എന്നിവയൊന്നും ദഹിപ്പിക്കാന്‍ ശേഷിയില്ല. പല്ല് വരുന്നത് വരെ മുലപ്പാലാണ് എല്ലാ സസ്തനികളുടേയും ഭക്ഷണം. ഈപ്രായത്തില്‍ കുഞ്ഞിന്റെ ദഹനേന്ദ്രിയങ്ങള്‍ ദഹനത്തിന് തയ്യാറാകുകയോ ദഹന രസങ്ങള്‍ പുറപ്പെടുവിക്കാന്‍ പ്രാപ്തമാകുകയോ ചെയ്യുന്നില്ല. ഇത്തരം അവസ്ഥയില്‍ സകല പോഷകങ്ങളുടെയും വിരുദ്ധാഹാരക്കൂട്ട് പാഷാണത്തിന്റെ ഫലമാണ് ചെയ്യുക എന്നും അദ്ദേഹം പറയുന്നു.ബേബി ഫുഡുകളില്‍ രുചിക്ക് വേണ്ടി മൃഗങ്ങളുടെ എല്ലും മജ്ജയും പൊടിച്ച് ചേര്‍ക്കുന്നുണ്ടെന്നാണ് കോഴിക്കോട്ടെ ഡോ. പി കെ മുരളീധരന്റെ അഭിപ്രായം. 
അമേരിക്കയിലെ കാന്‍സര്‍ സൊസൈറ്റി മുന്നറിയിപ്പ് നല്‍കുന്ന വിഷ ഭക്ഷണമാണ് സോയ. ഇത് ട്യൂമറും കാന്‍സറും ഉണ്ടാക്കാന്‍ പര്യാപ്തമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബേബി ഫുഡുകളില്‍ ജി എം ഒ സോയ ചേര്‍ക്കുന്നത് കൊടും ചതിയും ലാഭക്കൊതി മൂത്ത കമ്പനികളുടെ ആര്‍ത്തിയും കൊണ്ടാണ്. എത്രയോ കാലമായി ഐ എം എ ആവശ്യപ്പെടുന്നതാണ് ഡ്രഗ്‌സ് വിഭാഗത്തെ പെട്രോളിയം വകുപ്പില്‍ നിന്ന് ആരോഗ്യ വകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്ന്. എന്നാലല്ലെ ഇത്തരം സംഭവങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടലുണ്ടാകൂ. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അവരെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താനുമാകൂ. ഡോ. പി എ ലളിത ചോദിക്കുന്നത് ന്യായമല്ലേ. എന്നാല്‍ ഇതിനെതിരെ ശബ്ദിക്കാന്‍ ആരുണ്ട് മുന്നോട്ട് വരാന്‍...? 
വിര മരുന്നും ഹോര്‍ലിക്‌സ് വക
കുട്ടികള്‍ക്കുണ്ടാകുന്ന വിരകള്‍ക്കുള്ള മരുന്ന് നിര്‍മിക്കുന്നതും ഹോര്‍ലിക്‌സ് കമ്പനി തന്നെയാണെന്നതാണ് മറ്റൊരു കൗതുകം. ഹോര്‍ലിക്‌സ് നിര്‍മിക്കുന്ന ജി എസ് കെ കമ്പനി തന്നെയാണ് സെന്റ്റല്‍ എന്ന വിര മരുന്നും ഉത്പാദിപ്പിക്കുന്നത്. ഹോര്‍ലിക്‌സ് കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റില്‍ അസിഡിറ്റിയും അഴുക്കും കൂടും. അതിന്റെ ഫലമായി ഉണ്ടാകുന്ന വിരയിളക്കുന്നതിനാണ് ഈ മരുന്നും ഇവര്‍ തന്നെ ഉത്പാദിപ്പിക്കുന്നതെത്രെ. ഹോര്‍ലിക്‌സിന്റെ വില്‍പ്പന കൂടുമ്പോള്‍ തന്നെ വിര മരുന്നും വിറ്റുപോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. എങ്ങനെയുണ്ട് കുത്തകക്കമ്പനികളുടെ ബുദ്ധി...?


ജനിച്ചു വീഴുന്ന കുഞ്ഞിന് ഏറെ ആവശ്യമുള്ളത് അമ്മയുടെ സാമീപ്യവും മുലപ്പാലുമാണ്. അതെത്രത്തോളം ഉറപ്പാക്കുന്നുവോ അത്രയും സുരക്ഷിതമാകും കുഞ്ഞിന്റെ വളര്‍ച്ച. -സിവില്‍ സ്റ്റേഷനിലെ ഡോ. എം സി സൗമ്യ പറയുന്നു. ഒരു വയസ്സുവരെ അമ്മയുടെ പാല് മാത്രമാണ് കുഞ്ഞിന്റെ പൂര്‍ണാഹാരം. ബേബിഫുഡല്ല. ഈ പ്രായംവരെ മറ്റൊന്നും ദഹിപ്പിക്കാന്‍ കുഞ്ഞുശരീരം തയ്യാറാകുന്നില്ല. കുഞ്ഞിന് ആവശ്യമുള്ളത്രയും പാല് തീര്‍ച്ചയായും മാതാവിന്റെ ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്. കുഞ്ഞിന് വേണ്ടി ഒരുങ്ങുമ്പോള്‍ ആദ്യം ശരീരം ശുദ്ധമാക്കാനാണ് അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്. രാസമുക്തമായ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. കുറച്ച് മുളപ്പിച്ച കപ്പലണ്ടിയോ ചെറുപയറോ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. പാല് കുറവാണെന്ന് പിന്നെ ഒരു സ്ത്രീയും പറയില്ല. തെറ്റായ ആഹാരം കുഞ്ഞിന് വേണ്ടിയെങ്കിലും ഉപേക്ഷിക്കുക. -അവര്‍ പറയുന്നു. 
മുലപ്പാല്‍ മാത്രമാണ് കുഞ്ഞിനുള്ള പൂര്‍ണമായ ഭക്ഷണമെന്ന് രണ്ട് പതിറ്റാണ്ടിലേറെയായി നടന്ന പഠനങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ഡോ. പി എ ലളിത പറയുന്നു. മുലപ്പാലിലെ എണ്‍പത് ശതമാനം കോശങ്ങളും ശത്രു ബാക്ടീരിയകളെയും ഫംഗസിനേയും വൈറസിനേയും നശിപ്പിക്കുന്നതാണ്. -അവര്‍ പറഞ്ഞു. 
ആറ് മാസം മുലപ്പാല് മാത്രമേ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടുള്ളൂ. ആദ്യത്തെ ഒരാഴ്ച മുലപ്പാലിന് ബുദ്ധിമുട്ട് ഉണ്ടാകാം.അപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചേ എന്തെങ്കിലും കൊടുക്കാവൂ. കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഫിസിയോളജിസ്റ്റും ന്യൂട്രീഷനിസ്റ്റുമായ ഡോ. ശ്രീപ്രിയ ഷാജി പറയുന്നു. ഒരു വയസ് വരെ പശുവിന്‍ പാലും പഞ്ചസാരയും മുട്ടയുടെ വെള്ളയും കൊടുക്കരുത്. പോഷകങ്ങള്‍ അടങ്ങിയ വിഭവങ്ങള്‍ വീടുകളില്‍ തന്നെ ഉണ്ടാക്കാമെന്നിരിക്കേ എന്തിന് ബേബിഫുഡ് കമ്പനികളെ സഹായിക്കണം..? അത്രയും സമ്പുഷ്ടവും സുരക്ഷിതവുമായ പോഷകാഹാരം ഒരു കമ്പനികള്‍ക്കും പകരംവെക്കാനുമാകില്ല. പക്ഷേ അതിനൊക്കെ മെനക്കെടാന്‍ ആര്‍ക്കുണ്ട് സമയം...? അവര്‍ ചോദിക്കുന്നു.
കുപ്പിപ്പാല് കുടിക്കുന്ന കുട്ടികളില്‍ സംസാര വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രതിരോധ ശേഷി നല്‍കുന്നതൊന്നും അവര്‍ക്ക് ലഭിച്ചിരിക്കില്ല എന്നതിനാല്‍ നിരവധി രോഗങ്ങളും മാനസിക വൈകല്യങ്ങളും ഇത്തരം കുട്ടികളില്‍ കാണാറുണ്ട്. മുലപ്പാല് കുടിക്കുന്ന കുഞ്ഞിനേക്കാള്‍ കുപ്പിപ്പാല് അകത്താക്കാന്‍ കുഞ്ഞ് അറുപത് ശതമാനത്തോളം കൂടുതല്‍ ക്ലേശിക്കേണ്ടിയും വരുന്നുണ്ട്. ജനിച്ച് ഒരു വയസ്സുവരെ ഗര്‍ഭാവസ്ഥയിലേതു പോലെ തന്നെ കുഞ്ഞിനെ അമ്മയാണ് സംരക്ഷിക്കേണ്ടത്. കുപ്പിപ്പാല്‍ കുടിക്കുന്നതിന് കുഞ്ഞുങ്ങളുടെ വായയില്‍ വെച്ച് കൊടുക്കുന്ന നിപ്പിളില്‍ പോലും വിഷം ഉണ്ടെന്നാണ് ഹൈദ്രരാബാദില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. 

ചോക്ലേറ്റിലും വിഷം

ബേബി ഫുഡില്‍ ഒതുങ്ങാത്ത ലാഭക്കൊതിയും മായം ചേര്‍ക്കലിന്റെ അനീതികളും ഐസ്‌ക്രീമിലും ചോക്ലേറ്റിലും ഉണ്ട്. കാഡ്ബറീസ്, അമുല്‍, നെസ്ലേ, കാംപ്‌കോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ചോക്ലേറ്റുകള്‍ക്ക് പോലും ഇതില്‍ നിന്ന് മോചനമില്ല. ചോക്ലേറ്റുകളില്‍ ചത്തപാറ്റയും പല്ലിയും നിറയുന്ന പത്ര വാര്‍ത്തകള്‍ ധാരാളം നമ്മള്‍ വായിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്‌നോവില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ചോക്ലേറ്റില്‍ നിക്കല്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ശരീരത്തില്‍ പ്രവേശിച്ചാല്‍ കുടല്‍, വൃക്ക എന്നിവയെ തകരാറിലാക്കുന്നതാണ് നിക്കല്‍. ചര്‍മരോഗങ്ങള്‍ക്കും മുടി നരക്കുന്നതിനും ക്യാന്‍സറിനു വരേ കാരണമാകുന്നതാണ് ഈ രാസവസ്തു. ലക്‌നോവിലെ ഡോ. സക്‌സേന യായിരുന്നു ഈ പരിശോധന നടത്തി കമ്പനിക്കെതിരെ ആഞ്ഞടിച്ചത്. ഇദ്ദേഹം ഇത് സബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് കാഡ്ബറീസ് കമ്പനി വിശദീകരണവുമായി രംഗത്തെത്തി. ചോക്ലേറ്റില്‍ നിക്കല്‍ നേരിട്ടു ചേര്‍ത്തു എന്ന ആരോപണം ശരിയല്ല. ഞങ്ങള്‍ ഉപയോഗിച്ച പാലില്‍ നേരത്തെ നിക്കല്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ചോക്ലേറ്റിലും കാണുമെന്നായിരുന്നു വിശദീകരണം. ഞങ്ങളുടെ ഉത്പന്നത്തില്‍ നിക്കല്‍ ഉണ്ടെന്ന് നിങ്ങള്‍ എങ്ങനെയാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കണമെന്നും കമ്പനി അധികൃതര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്പോള്‍ നിങ്ങളുടെ ഉത്പന്നത്തില്‍ നിക്കല്‍ ഇല്ല എന്ന് സ്ഥാപിക്കാന്‍ ഏത് പരിശോധനയാണ് നടത്തിയതെന്ന് ആദ്യം നിങ്ങള്‍ വ്യക്തമാക്കൂ എന്ന ആവശ്യവുമായാണ് ഡോ. സക്‌സേന തിരിച്ചടിച്ചത്. ഇതോടെ കമ്പനി അധികൃതര്‍ക്ക് മിണ്ടാട്ടമില്ലാതാകുകയായിരുന്നു. മിഠായികളില്‍ കത്രിമ മധുരങ്ങളാണ് ചേര്‍ക്കുന്നത്. സാക്കിറിന്‍ എന്നാണതിനെ വിളിക്കുന്നത്. പഞ്ചസാരയുടെ പതിന്‍മടങ്ങ് മധുരമുണ്ടാകും ഇതിന്. വിലയും കുറവാണ്. ഒരു നുള്ള് മതി. റോഡമിന്‍, ബി ഓറമിന്‍ എന്നീ രാസ വസ്തുക്കളും കൂടി ചേര്‍ക്കുമ്പോഴെ ഇന്നത്തെ മിഠായികളുടെ നിര്‍മാണം പൂര്‍ണതയിലെത്തുന്നുള്ളൂ. 

വിഷമയം ഐസ്‌ക്രീം 

കോഴിക്കോട് നടക്കാവിലെ സുന്ദരന്‍ വൈദ്യരുടെ സഹോദരന്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈ ആസ്ഥാനമായ ഒരു പ്രധാന ഐസ്‌ക്രീം കമ്പനിയുടെ മലബാര്‍ മേഖലയിലെ നിര്‍മാണം ഏറ്റെടുത്തിരുന്നു. അന്ന് ഇടക്കിടെ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനക്കെത്തും. അവരുടെ ഒരു മാസത്തെ കിമ്പളം 5000 രൂപയായിരുന്നു. അത് ഓഫിസില്‍ മുറക്ക് എത്തിച്ചാല്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ആ വഴിയെ വരുമായിരുന്നില്ലെന്ന് സുന്ദരന്‍ വൈദ്യര്‍. ഈ തുക കമ്പനി തന്നെയായിരുന്നു നല്‍കിയിരുന്നതും. അപ്പോള്‍ ഇന്നെത്രയായിരിക്കും അവരുടെ കിമ്പളമെന്നും ചോദിക്കുന്നു അദ്ദേഹം. വിവിധ ഫ്‌ളേവറുകളില്‍ ലഭിക്കുന്ന ഐസ്‌ക്രീം ആരോഗ്യത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ല. എന്നാല്‍ ദോഷമോ ഒട്ടേറെ വരുത്തുകയും ചെയ്യുന്നു.
സംസ്ഥാനത്ത് പ്രതിവര്‍ഷം മുന്നൂറ് കോടി രൂപയുടെ ഐസ്‌ക്രീം വ്യാപാരം നടക്കുന്നുണ്ട്. വ്യത്യസ്ത രുചിയും നിറവും ലഭിക്കാന്‍ സ്റ്റാര്‍ച്ച്, ജെലാറ്റിന്‍, പെക്റ്റിന്‍, സെല്ലുലോസ് എന്നീ രാസവസ്തുക്കള്‍ക്ക് പുറമേ ചില പശയും ഐസ്‌ക്രീമുകളില്‍ ചേര്‍ക്കുന്നുണ്ട്. ഏറ്റവും വിലക്കുറവുള്ളവയില്‍ പൈനാപ്പിള്‍ രുചിക്കായി തുകല്‍ സംസ്‌ക്കരിക്കുന്ന കെമിക്കലാണ് ഉപയോഗിക്കുന്നത്. വാനില രുചിക്ക് ചിതലിനെ നശിപ്പിക്കുന്ന കെമിക്കലും ചേര്‍ക്കുന്നു. ജലാറ്റിന്‍ ഒരു തരം കൊഴുപ്പാണ്. പന്നി, പശു, കാള, പോത്ത്, കോഴി, മത്സ്യം എന്നിവയില്‍ നിന്നെല്ലാം ജലാറ്റിന്‍ വേര്‍തിരിച്ചെടുക്കുന്നുണ്ട്. പ്രതിവര്‍ഷം 25000 ടണ്‍ ജലാറ്റിനാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. 
ജലാറ്റിന്‍ ചേരാത്ത ഭക്ഷ്യ വസ്തുക്കള്‍ തന്നെ വിരളമാണ്. പാലുത്പന്നങ്ങളിലും വെണ്ണ, നെയ്യ്, പാല്‍പ്പൊടി, ബേക്കറി പലഹാരങ്ങള്‍, മരുന്നുകള്‍, ടൂത്ത് പേസ്റ്റുകള്‍, ഓയിന്‍മെന്റുകളില്‍ എല്ലാം ജലാറ്റിന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ സാന്നിധ്യം തന്നെ അപകടവും ആരോഗ്യത്തിന് ഹാനികരവുമാണ്. പിന്നെ ഐസ്‌ക്രീമുകള്‍ എത്രമാത്രം ഗുണകരമാകും ആരോഗ്യത്തിന്...? 
ലാസ, അങ്കിള്‍ജോണ്‍, സ്‌കീ ഇതു മൂന്നും കേരളത്തിലെ പ്രശസ്തമായ മൂന്ന് ഐസ്‌ക്രീം കമ്പനികളാണ്. എന്നാല്‍ ഇവ മൂന്നും ഒരേ കമ്പനിയിലെ ഒരേ മെഷീനില്‍ നിന്ന് ഒരേ ചേരുവകളോടെയാണ് പുറത്തിറങ്ങുന്നതെന്ന് ആരറിയുന്നു...? ഇങ്ങനെ ചെയ്യുന്നതിലൂടെ ഉപഭോക്താക്കളെ മാത്രമല്ല നികുതിയിനത്തില്‍ സര്‍ക്കാറിനെ കൂടിയാണ് ഇവര്‍ പറ്റിക്കുന്നതെന്ന് നേരത്തെ ഈ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്ന കാളികാവിലെ ഷിയാസ്ഖാന്‍ പറയുന്നു. ചില കമ്പനികളാകട്ടെ ഐസ്‌ക്രീം എന്ന പേരില്‍ വിതരണം ചെയ്യുന്നത് ഐസ്‌ക്രീമല്ല. ഫ്രോസണ്‍ഡെസേര്‍ട്ടാണ്. ഐസ്‌ക്രീമിന്റേയും ഫ്രോസണ്‍ഡെസേര്‍ട്ടിന്റേയും ചേരുവകളും വ്യത്യസ്തമാണ്. ഐസ്‌ക്രീമെന്ന പേരില്‍ ഫ്രോസണ്‍ ഡെസേര്‍റ്റ് വിതരണം ചെയ്താല്‍ അത്തരം കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ആരും അതിന് തയ്യാറാകുന്നില്ല. സാധാരണക്കാര്‍ അതിനെക്കുറിച്ച് ബോധവാന്‍മാരുമല്ല. മാത്രവുമല്ല ഐസ്‌ക്രീമുകളിലെ ചേരുവകള്‍ എന്തൊക്കെയാണെന്ന് വര്‍ഷങ്ങളോളം ഇവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുപോലും അറിയില്ലെന്നതാണ് വാസ്തവം. വിപണിയില്‍ പാലിനും പഞ്ചസാരക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എത്രയോ തവണ വില വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ അന്നും ഇന്നും 50 മില്ലി ഗ്രാം ഐസ്‌ക്രീമിന് ആറ് രൂപയാണ് വില. അപ്പോള്‍ തന്നെ ഊഹിച്ച് കൂടെ ഇതില്‍ ചേര്‍ക്കുന്ന വസ്തുക്കള്‍ കൃത്രിമമാണെന്ന് -ഷിയാസ്ഖാന്‍ ചോദിക്കുന്നു.

ദുരന്തം വിതച്ച്
കളിപ്പാട്ടങ്ങള്‍ 

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നവര്‍ അവരോടുള്ള സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നത് വിലപ്പിടിപ്പുള്ള കളിപ്പാട്ടങ്ങളിലൂടെയാണ്. ഇതും അപകടവും ദുരന്തവുമായി മാറുകയാണ്. ഭക്ഷണം കഴിക്കാന്‍ മടി, മൂത്രമൊഴിക്കുമ്പോള്‍ വേദന, വയറുവേദന തുടങ്ങിയവയുമായെത്തുന്ന പല കുട്ടികള്‍ക്കും വൃക്കകള്‍ക്കാണ് തകരാറ്. ഇതിന്റെ അന്വേഷണം ചെന്നെത്തുന്നതാകട്ടെ കളിപ്പാട്ടങ്ങളിലാണ്. അടുത്തകാലത്ത് ആറ് കുട്ടികളില്‍ ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി മഞ്ചേരിയിലെ ശിശു രോഗവിദഗ്ധന്‍ ഡോ. അബ്ദുസമദ് പറയുന്നു. ഇത് അദ്ദേഹത്തിന്റെ അടുക്കല്‍ മാത്രമെത്തിയ കേസുകളാണ്.
ചെന്നൈയിലെ വിജയാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ എത്തിയിരുന്ന കുട്ടികളില്‍ പത്ത് ശതമാവും കളിപ്പാട്ടങ്ങളില്‍ നിന്നുണ്ടാകുന്ന വിവിധതരം രോഗങ്ങള്‍ക്കിരയായിരുന്നവരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു മലബാര്‍ ഹോസ്പിറ്റലിലെ ഡോ ശ്രീപ്രിയ ഷാജി. ഇപ്പോള്‍ ഇതിന്റെ തോത് കൂടിയിട്ടുണ്ടാകാമെന്നും അവര്‍. 
പോളിവെനൈല്‍ ക്ലോറൈഡ് ചേര്‍ത്ത് നിര്‍മിച്ച കളിപ്പാട്ടങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് കുട്ടികളുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നത്. വിദഗ്ധ പരിശോധനയിലാണ് ഈ കുട്ടികളുടെ രക്തത്തില്‍ വര്‍ധിച്ച തോതില്‍ ലെഡിന്റെ അംശം കണ്ടെത്തിയത്. വളരെക്കാലം ശരീരത്തില്‍ നിലനില്‍ക്കുന്ന വസ്തുവാണ് ലെഡ്. കുട്ടികളുടെ എല്ലുകളുടേയും പല്ലുകളുടേയും ബലക്ഷയത്തിനും മാനസിക വൈകല്യങ്ങള്‍ക്കും വരെ കാരണമാകുന്നതാണ് ലെഡിന്റെ സാന്നിധ്യം. വയറുവേദന, വിശപ്പില്ലായ്മ, പഠന വൈകല്യം, ചര്‍ദ്ദി, തലവേദന എന്നിവയെല്ലാം ലെഡ് രക്തത്തില്‍ കലരുമ്പോഴുണ്ടാകുന്ന അസുഖങ്ങളാണ്.
2500 കോടിയുടെ കളിപ്പാട്ടങ്ങളാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം വില്‍ക്കപ്പെടുന്നത്. ചൈനയുടെ കളിക്കോപ്പുകളാണ് കൂടുതല്‍ അപകടകാരികള്‍. കളിപ്പാട്ടങ്ങളിലെ വിഷം കണ്ടുപിടിക്കാന്‍ എളുപ്പത്തില്‍ സാധിക്കില്ല. നമ്മുടെ ശിശുരോഗ വിദഗ്ധര്‍ പോലും ഇതേക്കുറിച്ച് അന്വേഷിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സ്ഥിതി. 
ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മിക്കവാറും കളിപ്പാട്ടങ്ങളിലും ലെഡിന്റെ വര്‍ധിച്ച തോതിലുള്ള സാന്നിധ്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാഷനല്‍ റഫറല്‍ സെന്ററില്‍ ബാംഗ്ലൂരില്‍ നിന്നും ശേഖരിച്ച വിവിധയിനം കളിക്കോപ്പുകള്‍ പരിശോധനക്ക് വിധേയമാക്കിയത്. ഡോ. വെങ്കിടേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവയില്‍ നിന്നെല്ലാം ലെഡിന്റെ അംശം കൂടുതലായി കണ്ടെത്തിയിരുന്നു. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച 111 സാമ്പിളുകളില്‍ 77 എണ്ണത്തിലും അപകടകരമായ തോതില്‍ ലെഡും കാന്‍സറിന് കാരണമാകുന്ന താലേറ്റും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതായി കോഴിക്കോട്ടെ ഡോ പി കെ ജനാര്‍ദനന്‍ ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ എജുക്കേഷന്‍ റിസര്‍ച്ച് സൊസൈറ്റിയും കളിപ്പാട്ടത്തിലെ വിഷാംശങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. കാഡ്മിയം, ക്രോമിയം, എന്നീ രാസവസ്തുക്കള്‍ കലര്‍ന്നതായാണ് അവരുടെ ലാബ് പരിശോധനയില്‍ കണ്ടെത്തിയത്. കുപ്പിപ്പാല്‍ കുടിക്കുന്നതിന് കുഞ്ഞുങ്ങളുടെ വായയില്‍ വെച്ച് കൊടുക്കുന്ന നിപ്പിളില്‍ പോലും വിഷം ഉണ്ടെന്നായിരുന്നു ആ പഠനത്തില്‍ തെളിഞ്ഞത്. 
പല്ലു മുളക്കുമ്പോള്‍ മുതല്‍ കുഞ്ഞുങ്ങള്‍ കിട്ടുന്നതെല്ലാം കടിച്ചു തുടങ്ങുന്നു. കൂടുതലായി അവരുടെ കയ്യിലുണ്ടാകുന്നത് കളിപ്പാട്ടമായിരിക്കും. അതും കടിക്കുന്നു. ഇത് വഴിയാണ് ടീത്തറില്‍ ലെഡ്, ആസ്ബറ്റോസ്, അമോണിയം നൈട്രേറ്റ് എന്നിവ കലര്‍ന്ന കളിപ്പാട്ടങ്ങളിലെ വസ്തുക്കള്‍ കുഞ്ഞിന്റെ ശരീരത്തിലെത്തുന്നത്. രോമങ്ങള്‍ നിറഞ്ഞ ബൊമ്മകള്‍ കുഞ്ഞുങ്ങളില്‍ ശ്വാസകോശ രോഗത്തിന് കാരണമാകുമെന്നും അദ്ദേഹം പറയുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബി ഐ എസ്) ആണ് കളിപ്പാട്ടങ്ങളുടെ ഗുണമേന്മയും ഉറപ്പ് വരുത്തേണ്ടത്. എന്നാല്‍ അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നേയില്ല. പിന്നെങ്ങനെ കളിപ്പാട്ട മാഫിയകള്‍ വളര്‍ന്ന് വികസിക്കാതിരിക്കും...?

ഫാസ്റ്റ് ഫുഡുകളും മാരകം
ഫാസ്റ്റ്ഫുഡുകള്‍ വിതക്കുന്ന അപകടവും ഭീകരമാണ്. ന്യൂ ജഴ്‌സിയിലെ കെമിക്കല്‍ കമ്പനികളില്‍ നിന്നുംവരുന്ന ചേരുവകളാണ് ഫാസ്റ്റ്ഫുഡ് ചന്തകളില്‍ നിറയുന്നത്. അതിലും രാസവസ്തുക്കളുടെ കടന്നാക്രമണം ഭീതിതമാണ്. ആണവ നിലയങ്ങളില്‍ നിന്ന് പുറം തള്ളുന്ന പ്ലൂട്ടോണിയം ഉപയോഗിച്ചാണ് ബീഫ് ബാക്ടീരിയ വിമുക്തമാക്കുന്നത്. പ്ലൂട്ടോണിയം വിഷമാണെന്ന് എല്ലാവര്‍ക്കുമറിയാം. കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫാസ്റ്റ് ഫുഡാണ് ഹംബര്‍ഗ്ഗര്‍. ഇതും ആരോഗ്യത്തിന് ഹാനികരമാണ്. നേരത്തെ വലിയവര്‍ക്ക് മാത്രമുണ്ടായിരുന്ന രോഗങ്ങള്‍ ഇന്ന് കുട്ടികളില്‍ പോലുമുണ്ടാകുന്നു. പ്രമേഹവും വൃക്കരോഗങ്ങളും എല്ലാം കുട്ടികളേയും ബാധിക്കുന്നു. ഇനി അവര്‍ കഴിക്കുന്ന പഴങ്ങളുടേയും പച്ചക്കറികളുടേയും അവസ്ഥ എന്താണ്...? അതിനെക്കുറിച്ച് 
നമുക്ക് വേണോ ഈ പഴവും പച്ചക്കറിയും

10/5/12

വിലക്കു വാങ്ങാം മരണങ്ങള്‍ വിപണനം ചെയ്യാം രോഗങ്ങള്‍ പരമ്പര 1


സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച് വരുന്ന പരമ്പരയുടെ ആമുഖം




തടിയന്‍ ചേക്കുണ്ണി പത്തുവര്‍ഷത്തിലേറെയായി ഒരാസ്തമ രോഗിയാണ്. പ്രായം തളര്‍ത്തിയ അവശതകള്‍ക്കൊപ്പം എഴുപതുകാരനായ അദ്ദേഹത്തെ അനേകം രോഗങ്ങള്‍ വലക്കുന്നുണ്ട്. കേരളത്തിലെ തന്നെ ആദ്യകാല റബര്‍ എസ്റ്റേറ്റുകളില്‍ ഒന്നായ ഏറനാട്ടിലെ പുല്ലങ്കോട് ആസ്പിന്‍ വാള്‍ റബര്‍ പ്ലാന്റേഷനിലെ തൊഴിലാളിയായിരുന്നു ചേക്കുണ്ണി.
ഇദ്ദേഹത്തിന്റെ പിതാവ് കുഞ്ഞലവിയും മാതാവ് കുഞ്ഞാഇശയും സഹോദരന്‍ മൊയ്തീനും ഭാര്യാ സഹോദരി സൈനബയും ഇതേ എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. 1986ല്‍ പിതാവും 87ല്‍ സഹോദരനും 1996ല്‍ മാതാവും രണ്ടായിരത്തില്‍ ഭാര്യാ സഹോദരിയും മരിച്ചു. എല്ലാവര്‍ക്കും അസുഖം ക്യാന്‍സര്‍. അന്ന് അത് അത്രകാര്യമാക്കിയില്ല. എന്നാല്‍ ഇന്ന് ചേക്കുണ്ണി തിരിഞ്ഞുനോക്കുമ്പോള്‍ എസ്‌റ്റേറ്റില്‍ നിന്നും അടുത്തകാലത്തായി മരണത്തിലേക്ക് പടിയിറങ്ങിപ്പോയവരുടേയും ചികിത്സ തുടരുന്നവരുടെയും അസുഖങ്ങളും മറ്റൊന്നല്ല.
പാമ്പുകടിയന്‍ ആലി, നീറംകുയ്യന്‍ കുഞ്ഞാഇശ, കൈപ്പള്ളി ഗംഗാധരന്‍, കോന്തൊടിക മൊയ്തീന്‍, പച്ചാടന്‍ രാമന്‍, മോരംപാടം കണ്ടന്‍, വെട്ടാമ്പുറത്ത് രാമന്‍, പറമ്പത്ത് മൊയ്തീന്‍, അയനിക്കാടന്‍ അബു, സഹോദരങ്ങളായ എന്‍ കെ സൈദാലി, എന്‍ കെ ആലി, കൂരിമണ്ണില്‍ മുഹമ്മദ്, കാപ്പാടത്ത് മൊയ്തീന്‍കുട്ടി, ഭാര്യ ഏനിതൊടിക ആഇശ, ഡ്രൈവര്‍ ചന്ദ്രേട്ടന്റെ ഭാര്യ ഗൗരി, ബര്‍മ കുഞ്ഞിമുഹമ്മദ്, പൊടിയാട്ടുകുണ്ടില്‍ നഫീസ, കുന്നുമ്മല്‍ അബ്ദു, പാറമ്മല്‍ മുഹമ്മദ്, മകന്‍ ജമാല്‍, എസ്റ്റേറ്റിലെ എന്‍ജിന്‍ ഡ്രൈവറായിരുന്ന ജയരാജ്, അമ്പലപ്പറമ്പന്‍ കുഞ്ഞി പാത്തു ഇവരെല്ലാവരും അടുത്തകാലത്ത് മരണപ്പെട്ടവരിലെ ചിലര്‍ മാത്രം. പുല്ലങ്കോട് എന്ന ചെറു ഗ്രാമത്തിലുള്ളവര്‍. ചേക്കുണ്ണിയുടെ മനസ്സില്‍ ഒറ്റചിന്തയില്‍ മാത്രം കടന്നുവന്നവര്‍. ആയിരക്കണക്കിന് ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ഇതേ എസ്റ്റേറ്റിന്റെ താഴ്‌വാരങ്ങളില്‍ താമസിക്കുന്നവരിലും കിലോ മീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് വന്ന് തൊഴിലെടുക്കുന്നവരുടെ കുടുംബങ്ങളിലെ മരണ കണക്കെടുത്താലും ഇതിനേക്കാള്‍ ഭീതിജനകമാവും കാര്യങ്ങള്‍. 
25 വര്‍ഷമായി ഈ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ പറമ്പത്ത് ഹംസയുടെ പിതാവ് എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു. അദ്ദേഹവും മരിച്ചത് ക്യാന്‍സര്‍ ബാധിച്ചാണ്. അഞ്ചുവര്‍ഷത്തിനിപ്പുറം എസ്റ്റേറ്റിലെ തൊഴിലാളികളിലുണ്ടായ മരണങ്ങളില്‍ 95 ശതമാനവും ക്യാന്‍സര്‍ ബാധിച്ചാണെന്ന് അദ്ദേഹം പറയുന്നു. സര്‍വീസില്‍ നിന്ന് പിരിയുന്നവര്‍ ഭൂരിഭാഗവും മൂന്നോ നാലോ വര്‍ഷം മാത്രമെ ജീവിച്ചിരിക്കൂ. അതിനിടക്ക് അവരെ വിവിധ രോഗങ്ങള്‍ പിടികൂടുന്നു. എസ്റ്റേറ്റിലെ 90 ശതമാനം തൊഴിലാളികള്‍ക്കും ആസ്തമപോലുള്ള അസുഖങ്ങളുണ്ടെന്ന് തടിയന്‍ ചേക്കുണ്ണിയും പറയുന്നു. പക്ഷേ എന്നിട്ടും ഇതേക്കുറിച്ച് പഠനമോ വേണ്ട രീതിയിലൊരു ബോധവത്കരണമോ നടത്തുന്നതിന് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. എസ്റ്റേറ്റിലെ തൊഴിലാളി സംഘടനകളും ഇത്തരത്തിലൊരാവശ്യം ഇന്നുവരെ ഉന്നയിച്ചിട്ടുമില്ല. 
ഇത് കിഴക്കന്‍ ഏറനാട്ടിലെ പുല്ലങ്കോട് റബര്‍ പ്ലാന്റേഷനിലെ മാത്രം കഥയല്ല. കേരളത്തിലെ ഓരോ തോട്ടം മേഖലയിലും ഇപ്പോള്‍ മാരകരോഗങ്ങളുടെ വിളവെടുപ്പ് കാലമാണ്. വയനാട്ടെയും കോട്ടയത്തെയും കാസര്‍കോട്ടെയും ഇടുക്കിയിലെയും മലയോരങ്ങളില്‍ നിന്നും ഉയരുന്നു കാന്‍സര്‍ മരണങ്ങളുടെ നിലവിളികള്‍. പാലക്കാട്ടെയും കുട്ടനാട്ടിലേയും വയലേലകളില്‍ നിന്നും കേള്‍ക്കുന്നു ദാരുണമായ കദനകഥകള്‍. റബര്‍തോട്ടങ്ങള്‍, ഏലക്കാടുകള്‍, കശുമാവിന്‍ തോട്ടങ്ങള്‍, ദുരന്തഭൂമികള്‍ ഏതായാലും രാസ, വായു മലിനീകരണത്തിന്റെയും കീടനാശിനികളുടെയും ഇരകള്‍ക്ക് എവിടെയും മുഖങ്ങള്‍ ഒന്നുതന്നെ. 



പുല്ലങ്കോട് നിന്നും രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ് ചോക്കാട്. ഇവിടെ സര്‍ക്കാറിന്റെ തന്നെ സീഡ് ഫാമിലെ തൊഴിലാളികള്‍ പറയുന്നതും സമാനമായ കഥകള്‍ തന്നെ. എന്നാല്‍ അത്തരം വര്‍ത്തമാനങ്ങള്‍ ഓരോ ഗ്രാമങ്ങളില്‍ നിന്നും കേള്‍ക്കുന്ന ഭീതിതമായ ഒരു കാലത്തേക്കാണ് നമ്മള്‍ എത്തിയിരിക്കുന്നത്. കേരളം ഒരു കാന്‍സര്‍ ഗ്രാമമായും ഹൃദ്രോഗ നഗരമായും ജീവിതശൈലീ രോഗങ്ങളുടെ ശവപ്പറമ്പായും മാറുകയാണ്. 
ഓരോ ഗ്രാമങ്ങളിലേക്കും പടര്‍ന്നുകയറുകയാണിന്ന് ക്യാന്‍സര്‍. പേരറിയാത്ത മറ്റനവധി രോഗങ്ങളും. ജീവിത ശൈലീ രോഗങ്ങള്‍ മറുവശത്തും. ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള പരീക്ഷണത്തിനും ഗവേഷണത്തിനുമാണ് ലോകം ഏറ്റവും കൂടുതല്‍ സമ്പത്ത് ചെലവഴിച്ചിട്ടുള്ളത്. അതിന്റെ ചികിത്സാരീതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ഒരു വലിയ ജനവിഭാഗത്തിന്റെ പേടി സ്വപ്നമായി ഈ രോഗം തുടരുന്നു. 
ക്യാന്‍സര്‍ മുതിര്‍ന്നവര്‍ക്കുള്ള രോഗമാണെന്ന് കരുതരുത്. കുട്ടികളില്‍ പോലും അര്‍ബുദ രോഗം കൂടി വരികയാണ്. യുവാക്കളേയും കൗമാരക്കാരെയും സ്ത്രീകളേയും ഈ രോഗം കാര്‍ന്നു തിന്നുന്നു. കോഴിക്കോട് കോവൂരിലെ അഞ്ചു വയസ്സുകാരി നയനയും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ പത്തു വയസ്സുകാരന്‍ അക്ഷയും പാണ്ടിക്കാട്ടെ സഹോദരങ്ങളായ പതിനെട്ട് വയസ്സില്‍ താഴെയുള്ള അമീനും മുനീബും സഫര്‍ മുഹമ്മദും അര്‍ബുദ രോഗത്തിന്റെ ഇരകളിലെ പ്രായം കുറഞ്ഞ പ്രതിനിധികളാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായമാവശ്യപ്പെട്ട 12,3402 പേര്‍ക്കാണ് സഹായമനുവദിച്ചത്. ഇതില്‍ എഴുപതുശതമാനവും അര്‍ബുദരോഗികളായിരുന്നു. ഹൃദ്രോഗത്തിനും വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്കും പുറമെ തുടര്‍ ചികിത്സ ആവശ്യമുള്ള രോഗങ്ങള്‍ക്കായിരുന്നു തുക അനുവദിക്കപ്പെട്ടതെന്നാണ് വിവരാവകാശ നിയമപ്രകാരം സിറാജിന് ലഭിച്ച മറുപടി. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ അപേക്ഷിച്ചത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. 21, 576പേര്‍. ആലപ്പുഴ 13, 622, കോട്ടയം 10,984, തൃശൂര്‍ 12, 206, കൊല്ലം 9802 പേരും ഈ സഹായം കൈപ്പറ്റി. അപേക്ഷകളില്‍ 20 ശതമാനം തിരസ്‌ക്കരിക്കേണ്ടി വന്നിട്ടുണ്ട്. അത് മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതുമൂലമായിരുന്നു. ഇതിലും അഞ്ചുശതമാനത്തോളം അര്‍ബുദ രോഗികളായിരുന്നു.
ആധുനിക രോഗങ്ങളില്‍ ഏറ്റവും ഭീഷണിയായി ഉയര്‍ന്നിരിക്കുന്നത് പ്രമേഹവും ഹൃദ്‌രോഗവുമാണ്. ഓരോ വര്‍ഷവും 32 ലക്ഷത്തോളം ആളുകള്‍ പ്രമേഹം മൂലം മരിക്കുന്നു. ലോകത്താകമാനം ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റില്‍ പത്ത് ശതമാനവും നീക്കിവെക്കുന്നത് പ്രമേഹത്തിന് വേണ്ടിയാണ്. 
1998ല്‍ 463562 പേരാണ് ഹൃദ്‌രോഗം മൂലം രാജ്യത്ത് മരണപ്പെട്ടത്. 2004ല്‍ അത് 554194 ആയി. ഇപ്പോള്‍ ഒരു മിനിട്ടില്‍ നാല് ഇന്ത്യക്കാരാണ് കാലയവനികക്കുള്ളിലേക്ക് മടങ്ങുന്നത്. രക്ത സമ്മര്‍ദം, അമിത കൊളസ്‌ട്രോള്‍, പക്ഷാഘാതം എന്നിവയെല്ലാം അപകടകരമായ രീതിയില്‍ വളര്‍ന്ന് ആരോഗ്യത്തെ തിരിഞ്ഞ് കുത്തുന്നു.

 
അഞ്ച് വര്‍ഷം മുമ്പ് വരെ ഒരു പ്രമേഹ രോഗിയുടെ ഏറ്റവും ചുരുങ്ങിയ വാര്‍ഷിക ചികിത്സാ ചെലവ് ഏഴായിരം രൂപയായിരുന്നു. ഇന്ന് ഇത് എത്രയോ ഉയര്‍ന്നിരിക്കുന്നു. അതേ കണക്ക് വെച്ച് കൂട്ടിയാലും 32 ലക്ഷത്തോളം ആളുകള്‍ക്കായി ചെലവഴിക്കേണ്ടി വന്നത് 320000000 കോടി രൂപയാണ്. ഹൃദ്‌രോഗികള്‍ക്കാകട്ടെ ഏഴായിരം മുതല്‍ പതിനായിരം രൂപ വരെയും ചെലവഴിക്കേണ്ടി വന്നു. മൊത്തം 5541940000 കോടി രൂപ. ഏഴായിരം രൂപ മുതല്‍ പതിനായിരം വരെ ചെലവ് വരുന്നു പക്ഷാഘാത ചികിത്സക്ക്. ഏഴായിരം രൂപ ചെലവ് പ്രതീക്ഷിക്കുന്നു അമിത വണ്ണത്തിന്. അയ്യായിരം രൂപയോളം വരുന്നു അമിത കൊളസ്‌ട്രോളുകാര്‍ക്ക്. ഇവര്‍ക്കെല്ലാ മായി പ്രതിവര്‍ഷം എത്ര കോടി രൂപ ചെലവഴിക്കേണ്ടി വന്നിട്ടുണ്ടാകാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 
എന്നാല്‍ അര്‍ബുദം, വൃക്ക രോഗങ്ങള്‍ തുടങ്ങിയവയുടെയൊക്കെ ചികിത്സാ ചെലവ് ലക്ഷങ്ങളില്‍ ഒതുങ്ങുന്നില്ല. സമ്പാദ്യത്തിന്റെ എണ്‍പത് ശതമാനത്തോളം ആതുരാലയങ്ങളില്‍ കൊണ്ടു കൊടുക്കേണ്ട തരത്തിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. സ്വകാര്യ ആശുപത്രികള്‍, ഗവണ്‍മെന്റ് ആതുരാലയങ്ങള്‍, പാരമ്പര്യവൈദ്യന്‍മാര്‍, എന്നു വേണ്ട മരുന്നും മന്ത്രവുമില്ലാതെ അത്ഭുതങ്ങള്‍ പ്രവചിക്കുകയും രോഗശാന്തിയും മനഃശാന്തിയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നിടത്തേക്കെല്ലാം രോഗികളൊഴുന്നു. ജീവിതകാലത്തെ സമ്പാദ്യമെല്ലാം കുത്തിയൊലിച്ച് പോകുന്ന അവസ്ഥയിലേക്ക് കൂട്ടികൊണ്ടു പോയത് എന്താണ്...? ജീവിത ശൈലികളും നമ്മള്‍ കഴിക്കുന്ന ആഹാരവുമല്ലേ.. അതേ എന്ന് തറപ്പിച്ച് പറയാനാകും. നമ്മുടെ വീടുകളില്‍ ഇന്ന് പണിയെടുക്കാനെത്തുന്നത് അന്യ സംസ്ഥാന തൊഴിലാളികളാണ്. നമുക്ക് അധ്വാനിച്ചു കൂടാ. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കുറവ് വരുത്താനും കഴിയുന്നില്ല. കുറഞ്ഞ അധ്വാനവും കൂടുതല്‍ ഭക്ഷണവും വേണം. അതാകട്ടെ കൊഴുപ്പ് കലര്‍ന്നതുമാകണം. ഇതുവഴിയെല്ലാം മരണത്തെ നമ്മള്‍ വില കൊടുത്തു വാങ്ങുന്നു. രോഗങ്ങളെ വിപണനം ചെയ്യുന്നു. കാന്‍സര്‍ മാത്രമല്ല കഴിക്കുന്ന ഓരോ ആഹാരത്തില്‍ നിന്നും നൂറ് കൂട്ടം രോഗങ്ങളേയാണ് സൗജന്യമായി ചെയ്യുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയും ബേബിഫുഡ് മുതല്‍ അന്തപുരങ്ങളിലെ അത്താഴ വിരുന്നില്‍ വരെയും നിറയുന്ന മായം കലര്‍ത്തലിന്റെ അധോലോക കഥകളെക്കുറിച്ച് ഉടന്‍
ഉണ്ണികളെ ഊട്ടുന്നതും കാളക്കൂടം