സഖാവ് കുഞ്ഞാലി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സഖാവ് കുഞ്ഞാലി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

21/5/11

ജയിലിലും ജ്വലിക്കുന്ന ശൗര്യം ക ഞ്ഞാലിയുടെ ജീവിതകഥ ഒമ്പത്‌


കുഞ്ഞാലിയും സഹപ്രവര്‍ത്തകരുമാണ്‌ ഒന്നിച്ച്‌ അറസ്റ്റിലായിരിക്കുന്നത്‌. കരുവാരക്കുണ്ടില്‍ വെച്ചായിരുന്നു സംഭവം. വാര്‍ത്ത ഏറനാട്ടിലെങ്ങും പരന്നു. തരിശ്‌ പ്രക്ഷോഭം കിഴക്കന്‍ ഏറനാടിനെ ഇളക്കിമറിച്ച സമയമാണ്‌. കുഞ്ഞാലിയുടെ സാന്നിധ്യവും നേതൃത്വവും ആ മണ്ണില്‍ കൂടുതല്‍ ആവശ്യമായി വന്ന സമയം. സമരത്തെ കരുത്തുറ്റതാക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിരുന്ന 13 പ്രവര്‍ത്തകരും അറസ്റ്റിലായിരിക്കുന്നു.
സമര രംഗത്ത്‌ ഉറച്ചു നില്‍ക്കുന്നവരുടെ ആത്മവിശ്വാസം ചോരാന്‍ ഇതിലപ്പുറമെന്ത്‌ വേണം? ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം വ്യര്‍ഥമായേക്കാം. ഭൂവുടമകള്‍ക്കും പോലീസിനും സമരക്കാരെ ആട്ടിയകറ്റാനും സമരത്തെ പരാജയപ്പെടുത്താനും പറ്റിയ അവസരം. പക്ഷെ പാടില്ല. ഇതുവരെ നടത്തിയ മുന്നേറ്റങ്ങളൊന്നും വെറുതെയായിക്കൂടാ... കര്‍ഷകര്‍ അനുഭവിച്ച മര്‍ദനങ്ങള്‍ക്കൊന്നും ഫലമില്ലാതിരുന്നുകൂടാ.
കുഞ്ഞാലിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്ന കാര്യമായിരുന്നുവത്‌. തന്റെ അറസ്റ്റോ പാര്‍ട്ടി പ്രവര്‍ത്തകരുടെ അസാന്നിധ്യമോ ഒന്നും സമരത്തെ ബാധിക്കരുത്‌. പകരം കരുത്തരായ ആളുകളെ നേതൃസ്ഥാനത്തേക്കയക്കണം. കുഞ്ഞാലി പാര്‍ട്ടി നേതൃത്വത്തിന്‌ രഹസ്യ സന്ദേശങ്ങള്‍ കൈമാറി. തന്റെ അറസ്റ്റിനെക്കുറിച്ച്‌ ഭയപ്പെടേണ്ടെന്നും അയാള്‍ പാര്‍ട്ടിപ്രവര്‍ത്തകരെയും അറിയിച്ചു.
അപ്രതീക്ഷിതമായിരുന്നു പോലീസ്‌ വന്നു വളഞ്ഞത്‌. കരുവാരകുണ്ടിലെ പുല്‍വെട്ടയില്‍വെച്ചായിരുന്നുവത്‌. ഒരു സൂചനപോലും അവര്‍ക്കു ലഭിക്കുകയുണ്ടായില്ല. എങ്കില്‍ കുഞ്ഞാലിയെ എങ്കിലും രക്ഷപ്പെടുത്താന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുമായിരുന്നു. ജയില്‍ കുഞ്ഞാലിക്ക്‌ പുത്തരിയല്ല. ഒളിവ്‌ ജീവിതവും. പോലീസിന്റെ കണ്‍വെട്ടത്ത്‌ പോലും വരാതെയും അവരുടെ കയ്യൊതുക്കത്തിലെത്തിയിട്ടും പിടികൊടുക്കാതെയും ഇതിനുമുമ്പും അയാള്‍ കടന്നു കളഞ്ഞിട്ടുണ്ട്‌. ജയിലിലായാലും ഒളിവിലായാലും ഒതുങ്ങിക്കഴിയുന്ന പതിവൊന്നും കുഞ്ഞാലിക്കില്ല. അതിനയാള്‍ക്കാവുകയുമില്ല. 


അറസ്റ്റ്‌ ചെയ്യപ്പെട്ട കുഞ്ഞാലിയേയും സഹപ്രവര്‍ത്തകരേയും കൈവിലങ്ങുകള്‍ അണിയിക്കുവാനായിരുന്നു പോലീസിന്‌ തിടുക്കം. അത്‌ രാഷ്‌ട്രീയ വിദ്വേഷത്തിന്റെ പേരില്‍ പോലീസിനുണ്ടായിരുന്ന ആവേശമായിരുന്നു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെപോലും കയ്യാമം വെക്കാതിരുന്ന കാലമായിരുന്നുവത്‌. അപ്പോഴാണ്‌ രാഷ്‌ട്രീയ കുറ്റത്തിന്‌ പിടിയിലായ കുഞ്ഞാലിയേയും സഹപ്രവര്‍ത്തകരേയും വിലങ്ങണിയിച്ചേ അടങ്ങൂ എന്ന്‌ ചില പോലീസുകാര്‍ വാശിപിടിച്ചത്‌.
അതിനെ അംഗീകരിക്കാന്‍ കുഞ്ഞാലി ഒരുക്കമായില്ല. അയാള്‍ പോലീസുകാരോട്‌ കയര്‍ത്തു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന്‌ പോലീസ്‌ സ്റ്റേഷനകത്ത്‌ മുദ്രാവാക്യം വിളിച്ചു. പോലീസുകാര്‍ ബൂട്ടണിഞ്ഞ കാലുകള്‍കൊണ്ട്‌ കുഞ്ഞാലിയുടെ നെഞ്ചില്‍ ചവിട്ടി. ഒരു പോലീസുകാരന്‍ തോക്കിന്റെ പാത്തികൊണ്ടിടിച്ചു. മറ്റു സുഹൃത്തുക്കളെയും ചവിട്ടിതേച്ചു. ചിലര്‍ ചോര തുപ്പി. അപ്പോഴും മുദ്രാവാക്യ വിളികള്‍ ഉയര്‍ന്നു. 


? ഒച്ച ഉച്ചത്തിലായി. അടിയുടെ ബഹളവും മുദ്രാവാക്യങ്ങളുടെ മുഴക്കവും പുറത്തേക്ക്‌ അലയടിച്ചെത്തി. പുറത്ത്‌ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടി. രംഗം വഷളാകുമെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ പോലീസുകാര്‍ മര്‍ദനം നിര്‍ത്തിയത്‌. കയ്യാമം വെക്കാനുള്ള തീരുമാനവും കുഞ്ഞാലിയുടെ ഇച്ഛാശക്തിക്കുമുമ്പില്‍ ഉപേക്ഷിക്കേണ്ടി വന്നു.
അന്‍പതുകളുടെ പോലീസ്‌ ലോക്കപ്പ്‌. അത്‌ കമ്മ്യൂണിസ്റ്റുകാരുടെ ശവപ്പറമ്പായിരുന്നു. പോലീസ്‌ പീഡനപര്‍വം കഴിഞ്ഞിറങ്ങുന്ന ശരീരങ്ങളില്‍ പിന്നെ അല്‍പം പ്രാണന്‍ ശേഷിച്ചാല്‍ അത്‌ ഭാഗ്യമായി കരുതണം. 1950 ഫെബ്രുവരിലായിരുന്നു കേരളത്തിലെ ആദ്യത്തെ പോലീസ്‌ സ്റ്റേഷന്‍ ആക്രമണം രേഖപ്പെടുത്തിയത്‌. അതിന്‌ നേതൃത്വം നല്‍കിയവര്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നു. പോലീസുകാര്‍ ലോക്കപ്പിലിട്ട്‌ `സ്‌നേഹിച്ച്‌' കൊതിതീര്‍ത്ത രണ്ടു സഖാക്കളെ മോചിപ്പിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആ ആത്മഹത്യാ സ്‌ക്വാഡിന്റെ ലക്ഷ്യം. സഖാവ്‌ എന്‍ കെ മാധവന്റേയും വറുതുകുട്ടിയുടേയും മോചനം.


ഇടപ്പള്ളി പോലീസ്‌ സ്റ്റേഷനുനേരെ പുലര്‍ച്ചെ 2.15ന്‌ സായുധരായി അവര്‍ കടന്നുവന്നു. കെ സി മാത്യു, കെ യു ദാസ്‌, ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലെ ചാവേര്‍ സംഘം. കരിമരുന്നുകൊണ്ട്‌ നിര്‍മിച്ച കൈബോംബും വടിയും വാക്കത്തിയും ഉപയോഗിച്ചായിരുന്നു ആ യുദ്ധം. രണ്ടു പോലീസുകാരെ അവര്‍ കൊന്നു. പക്ഷേ അവരുടെ ലക്ഷ്യം സഫലമായില്ല. കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേരെ പോലീസുകാരും മരണത്തിലേക്ക്‌ ചവിട്ടി താഴ്‌ത്തി.
യു കെ ദാസും ജോസഫും. യു കെ ദാസിന്റെ ശരീരത്തെ പോലീസ്‌ ബ്ലേഡ്‌ കൊണ്ട്‌ വരഞ്ഞ്‌ കെട്ടി തൂക്കി ലോക്കപ്പില്‍ പുകയിട്ടു. പിന്നെയും പറന്നകലാന്‍ മടിച്ച ജീവനെ തല്ലിച്ചതച്ച്‌ പുറംപോക്കില്‍ കുഴിച്ചു മൂടി. അവിടെ തുടങ്ങുകയായിരുന്നു ലോക്കപ്പുകളിലെ പോലീസ്‌ ഭീകരത. കമ്മ്യൂണിസ്റ്റുകാരായി കണ്ടവര്‍ക്കെല്ലാം അവര്‍ കാക്കിയുടെ വര്‍ഗസ്‌നേഹം കാണിച്ച്‌ കൊടുത്തു. ഒരുപാട്‌ സഖാക്കള്‍ ആകാശം കാണാനാവാത്ത ആ ഇരുണ്ട ഗുഹക്കുള്ളില്‍ കിടന്ന്‌ ചോര തുപ്പി. അമ്മയുടെ മുലപ്പാല്‍ പോലും അതിനോടൊപ്പം ഒഴുകി എത്തി. ഈ കഥകളുടെയെല്ലാം ഭീകരത കേരളമെങ്ങും അലറി വിളിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു കുഞ്ഞാലിയുടെയും സഹപ്രവര്‍ത്തകരുടെയും ഈ അറസ്റ്റും. എന്നിട്ടും അതൊന്നും അയാളെ ഭയപ്പെടുത്തിയില്ല. തോറ്റു കൊടുക്കുവാന്‍ പഠിച്ച്‌ വെച്ചിട്ടുമില്ലായിരുന്നു.


കോഴിക്കോട്ടെ സബ്‌ ജയിലിലേക്കായിരുന്നു കുഞ്ഞാലിയേയും കൂട്ടരേയും കൊണ്ടുപോയത്‌. 14 ദിവസം അവിടെ കസ്റ്റഡിയില്‍ സൂക്ഷിച്ചു. ഒരു തടവുകാരന്റെ അവകാശങ്ങളെക്കുറിച്ച്‌ കുഞ്ഞാലി ബോധവാനായിരുന്നു. ജയിലിലായാലും പോലീസ്‌ കസ്റ്റഡിയിലായാലും തനിക്കും സഹ തടവുകാര്‍ക്കും അവകാശപ്പെട്ടത്‌ നിഷേധിക്കപ്പെട്ടാല്‍ ചോദിച്ചു വാങ്ങുമായിരുന്നു അയാള്‍. എന്തെങ്കിലും ലഭിക്കാതെ വന്നാലോ, പ്രതിഷേധ സ്വരമുയരും. തടഞ്ഞുവെക്കപ്പെട്ടാല്‍ ബഹിഷ്‌ക്കരണ സമരം തുടങ്ങും.
1948ലെ ഒളിവു ജീവിതം. അതിനെ തുടര്‍ന്ന്‌ പിടിയിലായതോടെയാണ്‌ കുഞ്ഞാലി ആദ്യമായി ജയിലിലെത്തുന്നത്‌. അവിടെ വെച്ച്‌ പല അവകാശങ്ങളും നിഷേധിക്കപ്പെട്ടു. ചില കൊള്ളരുതായ്‌മകള്‍ അരങ്ങേറി. അതിനെ ചോദ്യം ചെയ്യുക തന്നെ ചെയ്‌തു. ആവശ്യങ്ങള്‍ നടപ്പാക്കുംവരെ പടപൊരുതി. ആദ്യം സംസ്ഥാന ചീഫ്‌ സെക്രട്ടറിക്കെതിരെയായിരുന്നു യുദ്ധം. അദ്ദേഹത്തിനെതിരെ കേസ്‌ ഫയല്‍ ചെയ്‌തു. 


സാമ്പത്തിക ഭദ്രതയില്ല. സംരക്ഷിക്കാന്‍ ആളില്ല. അധ്വാനിക്കാന്‍ ശേഷിയുമില്ല. വൃദ്ധയായ കുഞ്ഞാലിയുടെ ഉമ്മ മകന്‍ ജയിലിലായതോടെ പട്ടിണിയിലായിരിക്കുന്നു. അതുകൊണ്ട്‌ ജയിലില്‍ നിന്നും പുറത്തിറങ്ങുംവരെ ഉമ്മക്ക്‌ ചെലവിനുള്ള പണം മദ്രാസ്‌ സര്‍ക്കാര്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ആ കേസ്‌.
ഇതിനുശേഷം ജയിലില്‍ മറ്റൊരു സംഭവംകൂടി അരങ്ങേറി. ടിബി രോഗികളായിരുന്ന തടവുകാര്‍ക്ക്‌ ജയിലിലെ ഡോക്‌ടര്‍ പാല്‌ കൊടുക്കാന്‍ വിസമ്മതിച്ചു. കണ്‍മുന്നില്‍ കാണുന്ന അനീതിക്കെതിരെ കണ്ണടച്ച്‌ ഇരുട്ടാക്കാനറിഞ്ഞുകൂടാത്ത കുഞ്ഞാലി ഈ നടപടിയെ ചോദ്യം ചെയ്‌തു. എന്നാല്‍ ഒരു തടവുകാരന്റെ പോക്രിത്തരമായി കണ്ടു ഡോക്‌ടര്‍ കുഞ്ഞാലിയുടെ ഈ ഇടപെടലിനെ. പരിഹസിക്കുക മാത്രമല്ല, കുഞ്ഞാലിയെ മര്‍ദിക്കുകയും ചെയ്‌തു ആ ഡോക്‌ടര്‍.
അതോടെ കുഞ്ഞാലിയുടെ ക്ഷമയറ്റു. അയാള്‍ പരിസരത്തെക്കുറിച്ച്‌ മറന്നു. ഒരുപറ്റം പാവങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അത്‌ ചോദ്യം ചെയ്‌ത തടവുകാരന്റെ ധാര്‍മിക അവകാശത്തെ അപമാനിക്കുകയും ചെയ്‌ത ഡോക്‌ടറുടെ കഴുത്തിന്‌ കുഞ്ഞാലി കുത്തിപ്പിടിച്ചു. കയ്യില്‍ കിട്ടിയത്‌ ഒരു റൂള്‍ വടിയായിരുന്നു. അതുകൊണ്ട്‌ അയാളുടെ കയ്യിന്റെ തണ്ടെല്ല്‌ അടിച്ച്‌ തകര്‍ത്തു.
ഡോക്‌ടറുടെ നിലവിളിയില്‍ ജയിലൊന്നമ്പരന്നു. പിന്നെ ഇളകിയാര്‍ത്തു. പോലീസുകാരും തടവുകാരും ഓടിയെത്തി. അപ്പോള്‍ നിലത്ത്‌ കിടന്ന്‌ കരയുന്ന ഡോക്‌ടറെയാണ്‌ കണ്ടത്‌. യാതൊരു ചാഞ്ചല്യവുമില്ലാതെ നില്‍ക്കുന്ന കുഞ്ഞാലിയേയും. ജയിലില്‍ അതൊരു കോളിളക്കം തന്നെ സൃഷ്‌ടിച്ചു. ഒരു തടവുകാരന്‍ ഡോക്‌ടറുടെ കയ്യിന്റെ തണ്ടെല്ല്‌ അടിച്ച്‌ പൊട്ടിച്ചിരിക്കുന്നു. കുഞ്ഞാലിയെ ജയില്‍ സൂപ്രണ്ടിനു മുമ്പില്‍ ഹാജരാക്കി.


ജയില്‍ ഭീകരതയുടെ ബൂട്ടിട്ട കാലുകള്‍ പിന്നെ അയാളുടെ നെഞ്ചിന്‍കൂട്ടിലൂടെ `തീര്‍ത്ഥയാത്ര'ക്കിറങ്ങി. കാലുകള്‍ ഉയരത്തില്‍ കെട്ടിത്തൂക്കിയിട്ട്‌ ജീവനുള്ള ശരീരം മാത്രം ആട്ടിക്കളിപ്പിച്ചു. പല തവണ ചോര തുപ്പിച്ചു. മര്‍ദനത്തിനിടയില്‍ പലപ്പോഴായി കുഞ്ഞാലി മരണത്തോട്‌ സംവദിച്ചു. ഇച്ഛാശക്തിയുടെ ബലം മാത്രമായിരുന്നു അടുത്തെത്തി നിന്ന മരണത്തെ അസാധ്യമാക്കിത്തീര്‍ത്തത്‌. ആയുസിന്റെ നീളവും.
അലക്ഷ്യമായിട്ടായിരുന്നു ജയില്‍ സൂപ്രണ്ട്‌ കുഞ്ഞാലിയുടെ ഫയലുകള്‍ മറിച്ച്‌ നോക്കാനിടയായത്‌. അപ്പോള്‍ അതില്‍ `എക്‌സ്‌ സര്‍വീസ്‌' എന്ന്‌ രേഖപ്പെടുത്തിയത്‌ കാണാനിടയായി. അയാളും ഒരു പട്ടാളക്കാരനായിരുന്നു. അതുകൊണ്ട്‌ മാത്രം മര്‍ദനം അവസാനിപ്പിച്ചു. കുഞ്ഞാലിയെ താക്കീത്‌ ചെയ്‌ത്‌ പറഞ്ഞയക്കുകയും ചെയ്‌തു. പിന്നീട്‌ ഇതേ പ്രശ്‌നങ്ങളുടെ പേരില്‍ 18 ദിവസം ജയിലില്‍ നിരാഹാരമിരിക്കാനും കുഞ്ഞാലി തയ്യാറായി. ഒടുവില്‍ ആവശ്യത്തിനുമുമ്പില്‍ ജയിലധികൃതര്‍ക്കു വഴങ്ങേണ്ടി വന്നു. അതിനുശേഷം മാത്രമാണ്‌ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടത്‌.
കുഞ്ഞാലിയുടേയും സഹപ്രവര്‍ത്തകരുടേയും റിമാന്‍ഡ്‌ കാലാവധി അവസാനിച്ചിരുന്നു. കോഴിക്കോട്‌ സബ്‌ ജയിലില്‍ നിന്നും മലപ്പുറം കോടതിയിലായിരുന്നു അവരെ ഹാജരാക്കേണ്ടിയിരുന്നത്‌. വാര്‍ത്ത കുണ്ടോട്ടിയിലറിഞ്ഞു. അവിടെ ഒരു കൂട്ടമാളുകള്‍ സംഘടിച്ചു. കുണ്ടോട്ടി വഴിയാണ്‌ കുഞ്ഞാലിയേയും സംഘത്തേയും കോടതിയിലേക്ക്‌ കൊണ്ടുപോവുക. കൊണ്ടോട്ടിയിലെത്തുമ്പോള്‍ പോലീസ്‌ വാഹനം തടയണം. കുഞ്ഞാലിയേയും സംഘത്തേയും മോചിപ്പിക്കണം. ഈ ഉദ്ദേശത്തോടെയായിരുന്നു അവര്‍ അവിടെ കാത്തു നിന്നത്‌.


കൊണ്ടോട്ടി നേര്‍ച്ച മൂര്‍ധന്യത്തിലെത്തിയ ദിവസമാണ്‌. ജനത്തിരക്കില്‍ കൊണ്ടോട്ടി അങ്ങാടി വീര്‍പ്പുമുട്ടിനിന്നു. ഈ സമയമായിരുന്നു കുഞ്ഞാലിയേയും സംഘത്തേയും വഹിച്ചു കൊണ്ടുള്ള പോലീസ്‌ വാന്‍ അവിടെ എത്തിച്ചേര്‍ന്നത്‌. വാഹനം വരുന്നത്‌ സംഘം അകലെ നിന്നേ കണ്ടു. അലകടല്‍ പോലെ നിറഞ്ഞ ജനപ്രളയത്തിനിടയിലൂടെ പതിയെയായിരുന്നു വാന്‍ കടന്നു വന്നിരുന്നത്‌. ജനത്തിരക്കില്‍ നിന്നും മുക്തമായ വാനിനു മുമ്പിലേക്ക്‌ ഒരു ജനസഞ്ചയം ഇരച്ചു കയറിയത്‌ പെട്ടെന്നായിരുന്നു.
ഒപ്പം മുദ്രാവാക്യം വിളികളുയര്‍ന്നു. വാന്‍ പെട്ടെന്ന്‌ സഡന്‍ ബ്രേക്കിട്ടു. കൂടെയുണ്ടായിരുന്ന പോലീസുകാര്‍ പരിഭ്രാന്തരായി. കുഞ്ഞാലിയേയും കൂട്ടരേയും വിട്ടയക്കണമെന്നതായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം. അതവര്‍ ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു. അവര്‍ക്ക്‌ ചായ വാങ്ങിക്കൊടുക്കണമെന്നും അവര്‍ ശഠിച്ചു. നിയമത്തെക്കുറിച്ച്‌ കൂടുതലൊന്നുമറിഞ്ഞുകൂടാത്ത ഒരുപാവം ജനക്കൂട്ടം മാത്രമായിരുന്നു അത്‌. ഒരു നേതൃത്വമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. കുഞ്ഞാലിയെ അങ്ങേയറ്റം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്ന ഒരു ജനവിഭാഗം.


അവരെ വിട്ടയക്കാതെ തങ്ങള്‍ പിരിഞ്ഞ്‌ പോകില്ലെന്ന്‌ അവര്‍ വാശിപിടിച്ചു. വിരണ്ടുപോയ പോലീസുകാര്‍ അവരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി ചായ വാങ്ങികൊടുക്കുവാനും തയ്യാറായി. എന്നാല്‍ അവരെ വിട്ടയക്കാന്‍ തങ്ങള്‍ക്കധികാരമില്ലെന്നും ഹെഡ്‌കോണ്‍സ്റ്റബിള്‍ ദയനീയമായി ജനക്കൂട്ടത്തോട്‌ അപേക്ഷിച്ചു. എന്നിട്ടും പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ അവര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. അവസാനം പോലീസുകാര്‍ക്ക്‌ കുഞ്ഞാലിയുടെ സഹായം തന്നെ തേടേണ്ടിവന്നു.

കുഞ്ഞാലിയും കൂട്ടരുമല്ലെ... ഇവിടെ വേണ്ട....

വാനിനകത്തായിരുന്ന കുഞ്ഞാലിയെ പോലീസുകാര്‍ പുറത്തേക്കിറക്കി കൊണ്ടുവന്നു. വാനിന്റെ മുന്‍വശത്ത്‌ നിന്ന്‌ കൊണ്ട്‌ കുഞ്ഞാലി ജനക്കൂട്ടത്തോട്‌ സംസാരിച്ചു. `ഞങ്ങളെ വിട്ടയക്കാനും ശിക്ഷിക്കാനും അധികാരമുള്ളത്‌ കോടതിക്കു മാത്രമാണ്‌. അതിന്‌ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടിയാണിപ്പോള്‍ കൊണ്ടുപോകുന്നത്‌. അല്ലാതെ ഞങ്ങളെ വിട്ടയക്കാന്‍ ഈ പോലീസുകാര്‍ക്ക്‌ യാതൊരധികാരവുമില്ല. അതുകൊണ്ട്‌ പ്രശ്‌നമുണ്ടാക്കാതെ എല്ലാവരും പിരിഞ്ഞ്‌ പോകണം. ഞങ്ങളുടെ മോചനം ആഗ്രഹിക്കുന്ന നിങ്ങളോട്‌ കുഞ്ഞാലിയുടെ അഭ്യര്‍ത്ഥനയാണിത്‌.

അതോടെ ജനക്കൂട്ടം വഴിമാറി. ആ ആവശ്യത്തെ ശിരസ്സാ വഹിച്ചു. കാരണം കുഞ്ഞാലി പറഞ്ഞാല്‍ എന്തും അനുസരിക്കുമായിരുന്നു അവര്‍. പോലീസുകാര്‍ക്കും അതോടെ സമാധാനമായി. വാന്‍ നേരെ മലപ്പുറത്തേക്ക്‌ തിരിച്ചു. പിറ്റേ ദിവസമായിരുന്നു അവരെ കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്‌. ഇനി ഒരു രാത്രികൂടി മലപ്പുറത്തെ ലോക്കപ്പുകളില്‍ പാര്‍പ്പിക്കണം. നേരെ മലപ്പുറം പോലീസ്‌ സ്റ്റേഷനിലേക്ക്‌ തിരിച്ചു.


വരുന്നത്‌ കുഞ്ഞാലിയും കൂട്ടരുമാണെന്ന്‌ സ്റ്റേഷനിലുള്ളവര്‍ക്ക്‌ നേരത്തെ അറിയാമായിരുന്നു. `കലാപകാരി'യായ കുഞ്ഞാലി. അയാളുടെ പൂര്‍വചരിത്രമവര്‍ക്ക്‌ മനഃപാഠമായിരുന്നു. അതുകൊണ്ട്‌ തന്നെ അയാളെ അവര്‍ ഭയപ്പെട്ടു. അറിഞ്ഞ്‌ കൊണ്ട്‌ ഒരു വയ്യാവേലിയില്‍ ചെന്ന്‌ തലവെച്ച്‌ കൊടുക്കുവാനും അവര്‍ മടിച്ചു. അതുകൊണ്ട്‌ അവരെ ഒരു ദിവസം കസ്റ്റഡിയില്‍ വെക്കാന്‍ മലപ്പുറം സ്റ്റേഷനിലുള്ളവര്‍ തയ്യാറായില്ല.
കുഞ്ഞാലിയും കൂട്ടരുമല്ലെ... ഇവിടെ വേണ്ട....
എന്നതായിരുന്നു അവരുടെ പ്രതികരണം. ഇനി എന്തു ചെയ്യും? പോലീസുകാര്‍ മലപ്പുറത്തെ എം എസ്‌ പി ക്യാമ്പ്‌ അധികൃതരുടെ സഹായം തേടി. അവരും അതേ പല്ലവി ആവര്‍ത്തിച്ചു. ഒഴിവാക്കാന്‍ മാത്രമായി ഒരു കാരണം പറഞ്ഞു തിരിച്ചയച്ചു. കൂട്ടത്തില്‍ കുഞ്ഞാലിയുണ്ടെന്നതായിരുന്നു അവരെയും പ്രശ്‌നത്തില്‍ നിന്നും തലയൂരാന്‍ പ്രേരിപ്പിച്ചത്‌. നിരാശരായ രണ്ടു പോലീസുകാര്‍ മഞ്ചേരി സബ്‌ ജയിലിലേക്ക്‌ വണ്ടി തിരിച്ചു.
കുഞ്ഞാലിയും ടീമും അല്ലെ. ഇവിടെ പറ്റില്ല. ഇവിടെ സ്ഥലമില്ല.
ജയിലധികൃതരും ആ ഉത്തരവാദിത്വമേറ്റെടുക്കാതെ കൈമലര്‍ത്തി.
ആകെ 13 തടവുകാര്‍.
അവരില്‍ `കലാപകാരി'യായ കുഞ്ഞാലിയും. ഒരു പോലീസ്‌ സ്റ്റേഷനിലേക്കും അവരെ അടുപ്പിക്കുന്നില്ല. ഒരു പട്ടാള ക്യാമ്പിലും ഒരു ദിവസത്തേക്കവരെ പൊറുപ്പിച്ചു കൂടാ... സബ്‌ ജയിലധികൃതരും അവരെ അടുപ്പിക്കാന്‍ ഭയക്കുന്നു. കാരണം അത്ര `ഭീകരനാണത്രെ' കുഞ്ഞാലി. ജയിലില്‍ വെച്ച്‌ ഡോക്‌ടറുടെ കയ്യിന്റെ തണ്ടെല്ല്‌ അടിച്ചു തകര്‍ത്തിട്ടുണ്ട്‌ കുഞ്ഞാലി. സംസ്ഥാന ചീഫ്‌ സെക്രട്ടറിയെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയിട്ടുണ്ട്‌. പോലീസുകാരുടെയും ഭൂവുടമകളുടേയും നെഞ്ചിന്‍കൂട്‌ അടിച്ച്‌ കലക്കിയിട്ടുണ്ട്‌. എസ്റ്റേറ്റ്‌ സൂപ്രണ്ടുമാരുടേയും വെള്ളക്കാരുടേയും പരിപ്പെടുത്തിയിട്ടുണ്ട്‌. ന്യായമായ ആവശ്യം ജയിച്ചു കയറാന്‍ 18 ദിവസം ജയിലില്‍ നിരാഹാരം കിടന്ന്‌ വിജയം വരിച്ചിട്ടുണ്ട്‌.
അങ്ങനെ എന്തെല്ലാം കഥകള്‍. `ആ ഭീകരനെ' പോലീസുകാര്‍ പോലും പേടിച്ചു. അത്തരത്തിലുള്ള ഒരു `ഭീകരനേയും' പതിമൂന്ന്‌ `കലാപകാരി'കളേയും കൊണ്ട്‌ രണ്ടു പോലീസുകാര്‍ ഒരു രാത്രിയില്‍ എന്തു ചെയ്യും? എങ്ങോട്ടു കൊണ്ടു പോകും? എല്ലാ വഴികളിലേയും വാതിലുകള്‍ അടഞ്ഞപ്പോള്‍ ധര്‍മസങ്കടത്തിലായ ആ പോലീസുകാര്‍ വീണ്ടും കുഞ്ഞാലിയുടെ സഹായം തേടി. ഇതിനോടകം അവര്‍ അയാളെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. അയാളെ സമീപ്പിക്കേണ്ട രീതിയറിഞ്ഞ്‌ ഇടപഴകിയാല്‍ മാന്യനായ ഒരു വ്യക്തിയാണ്‌ കുഞ്ഞാലി. അതവര്‍ക്ക്‌ ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു.
ഒടുവില്‍ കുഞ്ഞാലി തന്നെ ആ പോലീസുകാരുടെ ഉറക്കം കെടുത്തിയ പ്രശ്‌നത്തിന്‌ പരിഹാരവും കണ്ടു. ഏറ്റവും വലിയ `കലാപകാരി'കളായ തടവുകാരെന്ന നിലക്കായിരുന്നു മഞ്ചേരിയിലേയും മലപ്പുറത്തേയും ഉത്തരവാദപ്പെട്ട പോലീസ്‌, മേധാവികളും പട്ടാള അധികാരികളും അവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഭയപ്പെട്ടത്‌. അതേ കലാപകാരി തന്നെ പ്രശ്‌നത്തിന്‌ പരിഹാരം നിര്‍ദേശിക്കുന്നു. കുഞ്ഞാലി ആ പോലീസുകാരോട്‌ പറഞ്ഞു.
ആ അടച്ചിട്ട സര്‍ക്കാര്‍ ആപ്പീസിന്റെ വരാന്തയില്ലെ... അവിടെ കിടന്നുറങ്ങിക്കോളാം ഞങ്ങള്‍. നിങ്ങള്‍ ഒന്നു കൊണ്ടും ഭയപ്പെടേണ്ട. നാളെ കോടതിയില്‍ ഹാജരാക്കും വരെ ഈ 13 പേരും നിങ്ങളോടൊപ്പമുണ്ടാകും. കുഞ്ഞാലിയാണ്‌ പറയുന്നത്‌.
കുഞ്ഞാലിയുടെ വാക്കുകളെ ആ പോലീസുകാരും വിശ്വസിച്ചു. കാരണം നടപ്പിലാക്കാന്‍ കഴിയാത്ത ഒരു വാക്കും അന്നുവരെ കുഞ്ഞാലി പറഞ്ഞിട്ടില്ലെന്ന്‌ അനുഭവത്തില്‍ നിന്നേ അവരും പഠിച്ചിരുന്നു. അങ്ങനെ `അപകടകാരി'കളെന്ന്‌ അധികൃതര്‍ വിധിയെഴുതിയ ആ 13 പേര്‍ക്കൊപ്പം ഒരു തുറന്ന വരാന്തയില്‍ ആ പോലീസുകാര്‍ അന്ന്‌ അന്തിയുറങ്ങി.
പിറ്റേന്ന്‌ കോടതിയില്‍ ഹാജരാക്കി തിരിച്ചു മടങ്ങുകയും ചെയ്‌തു. 

14/4/11

സമരമുഖങ്ങളിലെ തീപ്പന്തം സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ എട്ട്‌


ബ്രിട്ടീഷ്‌ ആധിപത്യം ഇന്ത്യയില്‍ വേരുറച്ചതിനുശേഷമായിരുന്നു കാര്‍ഷികവൃത്തി ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി കണ്ടിരുന്ന ജനവിഭാഗങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ കലാപങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയുണ്ടായത്‌.ബ്രിട്ടീഷുകാര്‍ കാര്‍ഷിക രംഗത്തും ഭൂനികുതികളിലും വരുത്തിയ മാറ്റങ്ങളായിരുന്നു ഇത്തരം കലാപങ്ങള്‍ക്കു പിന്നിലെ ഹേതുവും.


കര്‍ഷക സമരങ്ങളെ സാമുദായിക കലാപങ്ങളായും വിവരം കെട്ടവരുടെ ബുദ്ധിമോശമായും ചിത്രീകരിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. ചരിത്രത്തിന്റെ ഇടനെഞ്ചില്‍ വൈകൃതങ്ങള്‍ കുത്തിനിറച്ച ശേഷം എഴുതപെട്ടതായിരുന്നു ആദ്യത്തെ ഇന്ത്യാ ചരിത്രം പോലും. ഇന്ത്യയിലെ ആദ്യത്തെ സംഘടിതവും സുപ്രധാനവുമായ കാര്‍ഷിക കലാപം 1885 ലെ സാന്താള്‍ കലാപമായിരുന്നു. ഈ പ്രക്ഷോഭം മുതല്‍ 1921 ലെ മലബാര്‍ കലാപത്തില്‍ പോലും വര്‍ഗീയതയുടെ നിറം കൊടുത്തായിരുന്നു രേഖപ്പെടുത്തിയത്‌.


മലബാര്‍ കലാപം ഏറനാട്‌ വെള്ളുവനാട്‌ താലൂക്കുകളുടെ ആത്മാവുകളെതന്നെ പിളര്‍ത്തിയ മഹാദുരന്തമായിരുന്നു. കലാപം പെയ്‌തൊഴിഞ്ഞിട്ടും ഞെട്ടിക്കുന്ന ഓര്‍മകളില്‍ ആ പ്രദേശങ്ങള്‍ പതിറ്റാണ്ടുകളായി വിറങ്ങലിച്ചു കിടന്നു. പഴയ തലമുറ അപ്പോഴും ഭീതിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ട്‌ ഞെട്ടി ഉണര്‍ന്നു.
ആലംബമില്ലാതായ കുടുംബങ്ങള്‍, പിതാവ്‌ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങള്‍, വിധവകള്‍, അവക്കൊന്നിനും രേഖപ്പെടുത്തിയ കണക്കുകളുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടവരെപോലെ തന്നെ, എല്ലാത്തിനും അപ്പുറത്ത്‌ മുറിവേറ്റു വീണുപോയത്‌ രണ്ടു മതങ്ങള്‍ക്കിടയിലെ പരസ്‌പര വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും നെടും തൂണുകളിലായിരുന്നുവല്ലോ. അത്‌ തിരിച്ചറിയാന്‍ പലര്‍ക്കുമായി. ആ വിശ്വാസത്തിന്റെ ബലത്തിലായിരുന്നു ആ ജനസമൂഹം പിന്നെയും ജീവിതത്തിലേക്ക്‌ പിച്ചവെച്ചു കയറിയത്‌.


എന്നിട്ടും കൊടിയ വേദനകളും ദുരിതങ്ങളും കഷ്‌ടപ്പാടുകളുമാ യിരുന്നു അവരെ കാത്തിരിക്കുവാനുണ്ടായിരുന്നത്‌. ബാക്കിയായ പുരുഷന്‍മാരില്‍ പലര്‍ക്കും കലാപത്തിന്റെ ശേഷിപ്പുകളുമായി ജയിലുകളില്‍ കഴിയേണ്ടി വന്നു. വേറെ ചിലര്‍ നിയമ നടപടികളെ നേരിട്ടു .പീഡന കാലത്തിന്റെ ഇരുള്‍ ദിനങ്ങള്‍ നീന്തി കടന്ന്‌ വീട്ടകങ്ങളില്‍ എത്തിയപ്പോഴേക്കും പലരും രോഗങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളായി തീര്‍ന്നിരുന്നു.


എല്ലാത്തിനും ഒടുവിലായി കൊടിയ പട്ടിണി, ഭക്ഷ്യക്ഷാമം, ഇതിനെ എല്ലാം അതിജീവിച്ച പഴയ തലമുറ യുവാക്കളുടെ ജീവിതം രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‌ തീറെഴുതുന്നതിനെ തീരെ ഇഷ്‌ടപ്പെട്ടില്ല. സ്വാതന്ത്ര്യദാഹവുമായി നടന്നിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്ക്‌ ഈ അരക്ഷിതാവസ്ഥയില്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വന്നു. അതിന്റെ ഫലമായിട്ടായിരുന്നു വീണ്ടും ഏറനാടിന്റെ മണ്ണില്‍ നിന്നും വര്‍ഗ സ്‌നേഹവും ദേശീയ ബോധവുമുള്ള ഒരു തലമുറ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടത്‌. മറ്റു പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുവാനും സന്നദ്ധരായത്‌.


ഇവിടെ അരങ്ങേറിയ സമരങ്ങള്‍ക്കു പിന്നിലെ അടിസ്ഥാന പരമായ ആവശ്യങ്ങള്‍ പ്രധാനമായും രണ്ടാണ്‌. അതിലൊന്ന്‌ സമാധാനമായി ജീവിക്കുക എന്നതായിരുന്നു. ഇതിന്‌ ഒരു പക്ഷേ ലഭ്യമാകുന്ന സൗകര്യങ്ങളോ അനുവദിക്കപ്പെടുന്ന വേതനങ്ങളോ മതിയാവാതെ വരുന്നു. അവയില്‍ നിന്നുണ്ടാകുന്ന ദുസ്സഹമായ ജീവിതങ്ങളുടെ പൊട്ടിത്തെറികള്‍, അരക്ഷിതാവസ്ഥകളുടെ ഭൂകമ്പങ്ങള്‍, പൊറുതിമുട്ടലുകള്‍ ഇവയില്‍ നിന്നും ഉത്ഭവിക്കുന്നതായിരുന്നു കൂലിവര്‍ധനക്കുണ്ടാകുന്ന സമരം.
മറ്റൊന്ന്‌ മണ്ണിനുവേണ്ടിയുള്ളതാണ്‌. സ്വന്തമായി ഒരു തുണ്ട്‌ ഭൂമി. അന്തിയുറങ്ങാനും അന്നന്നത്തെ അന്നത്തിനുള്ളതെങ്കിലും കൃഷി ചെയ്‌ത്‌ കണ്ടെത്താനും വേണ്ടി ഒരിത്തിരി മണ്ണ്‌. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കുവേണ്ടി ഭൂമി നേടി എടുക്കുക എന്ന ആവശ്യവുമായി കേരളത്തില്‍ ഒരുപിടി സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. ഇന്ത്യയിലും സമരങ്ങളുടെ ഘോഷയാത്രയുണ്ടായി. ബംഗാളിലെ സാന്താള്‍ കലാപം, മഹാരാഷ്‌ട്രയിലെ മറാഠാ കലാപം, തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവ നേതൃത്വം നല്‍കിയ കുണ്ടറ വിളംബരം, 1891 ലെ മലയാളി മെമ്മോറിയല്‍, മലബാര്‍ കലാപം എല്ലാം കര്‍ഷകര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയും ഭൂവുടമകളായ ജെമീന്ദര്‍മാര്‍ക്കെതിരെയും മറ്റും നടത്തിയ കലാപങ്ങളില്‍ ചിലത്‌ മാത്രമാണ്‌.


സെമീന്ദര്‍മാരുടെയും ജന്മിമാരുടേയും കൊട്ടാരങ്ങളിലേക്കും ഗവണ്‍മെന്റുകളുടെ തലസ്ഥാനങ്ങളിലേക്കുമായിരുന്നു പട്ടിണി ജാഥകള്‍. കര്‍ഷകരുടെ അടിയന്തര ആവശ്യങ്ങള്‍ ഭൂവുടമകളേയും അധികാരികളെയും അറിയിക്കുക എന്നതായിരുന്നു ഈ ജാഥകളുടെ ലക്ഷ്യം. കാല്‍നടയായി കര്‍ഷകര്‍ നൂറു കണക്കിന്‌ മൈലുകള്‍ യാത്ര ചെയ്‌തു. ഈ പ്രക്ഷോഭ യാത്ര നാട്ടിന്‍പുറങ്ങളുടെ ആഴങ്ങളിലേക്ക്‌ കടന്നു ചെന്നു. ഓരോ ഗ്രാമത്തിനും കര്‍ഷകരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും അവ നേടി എടുക്കുന്നത്‌ എങ്ങനെയൊക്കെയാണെന്നും ജാഥയില്‍ നേതാക്കള്‍ ഗ്രാമീണര്‍ക്ക്‌ വിവരിച്ച്‌ കൊടുത്തു. 1937 ആയപ്പോഴേക്കും പട്ടിണിജാഥകള്‍ ഏറ്റവും നല്ല സമരമുറയായി പ്രചാരം സിദ്ധിച്ചു. 


കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സമരങ്ങള്‍, 1936ലെ പട്ടിണി ജാഥ, 1938ലെ തിരുവിതാംകൂര്‍ ജാഥ, കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എ കെ ജി നടത്തിയ നിരാഹാര സമരങ്ങള്‍, ഇവക്കു പുറമെ ഭൂരഹിതരായ കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും ആവശ്യം ഉന്നയിച്ച്‌ നടന്ന പ്രക്ഷോഭങ്ങള്‍, ഇതിന്റെയൊക്കെ നേതൃനിരയില്‍ എ കെ ഗോപാലനുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ച തന്നെയായിരുന്നു 1952ലെ തരിശ്‌ പ്രക്ഷോഭങ്ങളും. എ കെ ജി തന്നെയായിരുന്നു ഈ സമരങ്ങളുടെയും അമരത്ത്‌. അതോടെ കേരളത്തില്‍ ഭൂമിക്കായുള്ള കര്‍ഷക പ്രക്ഷോഭത്തിന്‌ കൂടുതര്‍ കരുത്താര്‍ജിച്ചു. അലകടല്‍ പോലെ ഇളകിവന്നു സമരക്കാര്‍. കേരളത്തിന്റെ ഓരോ കോണിലും കര്‍ഷകര്‍ തരിശ്‌ ഭൂമി കയ്യേറി കുടില്‍കെട്ടി.


വടക്കേ മലബാറില്‍ എ വി കുഞ്ഞമ്പു, കെ പി ആര്‍ ഗോപാലന്‍, ഇ കെ നായനാര്‍ തുടങ്ങിയവരായിരുന്നു നേതൃനിരയില്‍. എറനാട്ടില്‍ ആ പ്രക്ഷോഭത്തിന്റെ നേതൃത്വം കുഞ്ഞാലിക്കായിരുന്നു. 



കുഞ്ഞാലിയുടെ കരുത്തുറ്റ പിന്‍ബലത്തില്‍ കര്‍ഷകര്‍ മലയോര പ്രദേശങ്ങളിലെ തരിശ്‌ ഭൂമി കയ്യേറി കൃഷിയിറക്കി. ജന്മിമാരും ഭൂവുടമകളും രോഷാകുലരായി. അതൊന്നും കയ്യേറ്റക്കാര്‍ കാര്യമായെടുത്തില്ല. എന്തു വന്നാലും കുഞ്ഞാലിയുണ്ടെന്ന ധൈര്യമായിരുന്നു അവര്‍ക്ക്‌.

കരുവാരക്കുണ്ട്‌, അമരമ്പലം, കാളികാവ്‌, ചുങ്കത്തറ, എടക്കര, മരുത, നിലമ്പൂര്‍, വഴിക്കടവ്‌ തുടങ്ങി വനപ്രദേശങ്ങള്‍ കൂടുതലുണ്ടായിരുന്ന ഭാഗങ്ങളിലെല്ലാം കയ്യേറ്റക്കാരെകൊണ്ട്‌ നിറഞ്ഞു.
സമരക്കാര്‍ക്കു നേരെ പോലീസ്‌ അഴിഞ്ഞാടി. മൃഗീയമായി അവരെ ചവിട്ടിയരക്കപ്പെട്ടു. ഇതിന്‌ ജന്മിമാരുടെ കൈമടക്കും പോലീസ്‌ വാങ്ങിയിരുന്നു. അതിനു ശേഷമായിരുന്നു നരവേട്ട. സമരക്കാര്‍ ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. അവരും അക്രമത്തെ ചെറുത്തു. ആയിരക്കണക്കിന്‌ കര്‍ഷകര്‍ക്കു നേരെ പോലീസ്‌ കേസെടുത്തു. നൂറു കണക്കിനുപേര്‍ അറസ്റ്റിലായി. പോലീസ്‌ നേരത്തെ ഇറക്കി വിട്ടവര്‍ തന്നെ വീണ്ടും അതെ ഭൂമി കയ്യേറി കുടിലുകെട്ടി.


ഏതു മര്‍ദനത്തെയും അതിജീവിക്കാനായിരുന്നു കുഞ്ഞാലിയുടെ നിര്‍ദേശം. കര്‍ഷകര്‍ അതിനെ ശിരസാവഹിച്ചു. കുഞ്ഞാലി എല്ലാവര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി എല്ലായിടത്തും ഓടി നടന്നു. സ്ഥിതി വിവരങ്ങള്‍ വിലയിരുത്തി. പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കാന്‍ ഡോ. ഉസ്‌മാന്‍, കുഞ്ഞുണ്ണി, കുഞ്ഞികൃഷ്‌ണന്‍ ഇങ്ങനെ എന്തിനും തയ്യാറായി നിരവധി സഖാക്കളുണ്ടായിരുന്നു. നിലമ്പൂര്‍ കോവിലകം കുടുംബങ്ങളില്‍പ്പെട്ട കുഞ്ഞുക്കുട്ടന്‍ തമ്പാന്‍, ബാലകൃഷ്‌ണന്‍ തമ്പാന്‍ എന്നിവരുടെ സഹായവും ലഭിച്ചിരുന്നു. ഇവര്‍ക്കൊക്കെ പ്രത്യേക ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുത്തു.
സമരം ശക്തമായി.

 ഭൂവുടമകളുമായി വാക്കേറ്റങ്ങളും സംഘര്‍ഷങ്ങളും പതിവായി. ശിങ്കിടികളും പോലീസും ഇടപെട്ട്‌ സമരക്കാരെ അടിച്ചൊതുക്കലും ഇറക്കിവിടലും തുടര്‍ന്നു. ഇതിനെതിരെ പ്രക്ഷോഭകര്‍ ഉണര്‍ന്നു. അവരും തിരിച്ചടിക്കാന്‍ തുടങ്ങി. അതൊരു ജീവന്‍ മരണ പോരാട്ടമായി വളര്‍ന്നു.
കുഞ്ഞാലിക്ക്‌ ഊണും ഉറക്കവും ഇല്ലാതായി.
പാതിരാത്രിയിലും അയാള്‍ തളര്‍ച്ചയറിയാതെ സമരക്കാരെ കര്‍മ നിരതരാക്കാന്‍ ഓടി നടന്നു. തരിശ്‌ ഭൂമി പ്രക്ഷോഭം ഏറനാട്ടില്‍ വന്‍വിജയത്തിലേക്ക്‌ കുതിച്ചു. ഭൂവുടമകളുടേയും പോലീസിന്റേയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച്‌ കൊണ്ടായിരുന്നു കുഞ്ഞാലിയുടെ മുന്നേറ്റം. അവരുടെ നീക്കങ്ങളെ കുഞ്ഞാലി മണത്തറിഞ്ഞു. നിരവധി കേസുകള്‍ ചാര്‍ജ്‌ ചെയ്യപ്പെട്ട കുഞ്ഞാലിക്കെതിരെ അറസ്റ്റ്‌ വാറന്‍ഡുകളും പുറപ്പെടുവിച്ചു. 


എന്നിട്ടും കുഞ്ഞാലിയെ പിടികിട്ടിയില്ല. പോലീസ്‌ തിരച്ചില്‍ ഊര്‍ജിതമാക്കി. നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞുക്കുട്ടന്‍ തമ്പാന്റേയും ബാലകൃഷ്‌ണന്‍ തമ്പാന്റേയും പ്രക്ഷോഭത്തിനുണ്ടായിരുന്ന പിന്തുണയും കുഞ്ഞാലിക്കും സമരക്കാര്‍ക്കും ഏറെ സഹായകമായി. 


കുഞ്ഞാലിയുടെ വളര്‍ച്ചയെ എന്തു വിലകൊടുത്തും തളര്‍ത്താനും പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാനും എല്ലാത്തരം കളികളിലും ഏര്‍പ്പെട്ടിരുന്നു ഭൂവുടമകളും ശത്രുപക്ഷത്തുണ്ടായിരുന്നവരും. എന്നിട്ടും മുതലാളിത്വ സംഘശക്തിക്കുനേരെ ഒരു വലിയ നിരതന്നെ ഉയര്‍ന്നു വരുന്നതാണ്‌ കാണാനായത്‌. കുഞ്ഞാലി കൂടുതല്‍ കരുത്തനായി. എതിരാളികളെ പോലും ആകര്‍ഷിച്ച്‌ മുന്നേറിക്കൊണ്ടിരുന്നു.


പോലീസിന്റെ കണ്ണ്‌ വെട്ടിച്ചായിരുന്നു കുഞ്ഞാലിയുടെ സഞ്ചാരം. എന്തെങ്കിലും അപകട സൂചനകളുണ്ടായാല്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ്‌ നല്‍കി. ഒളിവില്‍ നടന്ന്‌ പ്രക്ഷോഭത്തെ നയിച്ച്‌ കൊണ്ടിരുന്നു കുഞ്ഞാലി. പെട്ടെന്നൊരു ദിവസമായിരുന്നു ആ വാര്‍ത്ത പരന്നത്‌.
കേട്ടവര്‍ക്ക്‌ വിശ്വസിക്കാനായില്ല.
പക്ഷെ സത്യമായിരുന്നു. കുഞ്ഞാലിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നു. 

11/3/11

പുഴുക്കളെപോലെ മരിച്ച്‌ ജീവിച്ച ജനത;കുഞ്ഞാലിയുടെ ജീവിതകഥ ഏഴ്‌

വന്‍കിട ഭൂവുടമകള്‍ക്കു കീഴില്‍ കഴുതകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജന സമൂഹത്തിന്റെ ആവാസകേന്ദ്രമായിരുന്നു അന്‍പതുകളിലെ കിഴക്കന്‍ ഏറനാട്‌. സ്ഥാപിത താത്‌പര്യങ്ങള്‍ക്കായി അവര്‍ ഒരുപറ്റം പട്ടിണിപ്പാവങ്ങളെ ചൂഷണം ചെയ്‌തു. ചവിട്ടിയരച്ചു. അവകാശങ്ങള്‍ നിഷേധിച്ചു. അവരുടേത്‌ മാത്രമായ നീതിയും നിയമവും നടപ്പാക്കി കൊണ്ടിരുന്നു.

അന്ന്‌ നിലമ്പൂര്‍ കോവിലകക്കാര്‍ക്ക്‌ അവകാശപ്പെട്ടതായിരുന്നു ഏറനാട്ടിലെ മുഴുവന്‍ ഭൂമികളും. കൊട്ടാരത്തിലെ ഓരോ തമ്പുരാക്കന്‍മാരുടേയും തമ്പുരാട്ടിമാരുടേയും വാക്കാലുണ്ടായിരുന്ന ഉറപ്പ്‌, ചില വെള്ള പേപ്പറുകളില്‍ അവര്‍ എഴുതികൊടുത്തിരുന്ന കുറിപ്പടി. ഇവ മാത്രമായിരുന്നു ഭൂമികൈമാറ്റങ്ങള്‍ക്കുണ്ടായിരുന്ന ആധികാരിക രേഖ. ഭൂമിയുടെ മേലുണ്ടായിരുന്ന അവകാശങ്ങള്‍ സംബന്ധിച്ച്‌ കുറിപ്പടി എഴുതിക്കൊടുത്തിരുന്ന തമ്പുരാക്കന്‍മാര്‍ക്കും എഴുതിവാങ്ങിച്ചിരുന്ന കൈവശക്കാര്‍ക്കുമിടയില്‍ ആശങ്കകളും അവ്യക്തകളും ഏറെ നിലനിന്നു.


കോവിലകത്തേക്ക്‌ ഒരുകാര്യം പറയാന്‍ പോകുന്നവര്‍ കോവിലകം റോഡിലേക്ക്‌ പ്രവേശിച്ചാല്‍ ഭയംകൊണ്ട്‌ വിറക്കും. തലയിലെ കെട്ടഴിക്കും. നടത്തം പതുക്കയാക്കും. നോട്ടം ഭീതിയോടെയാകും. കോവിലകക്കാരുടെ മുമ്പില്‍ ഓച്ചാനിച്ചാണ്‌ നില്‍ക്കുക. അവര്‍ പറയുന്നതെന്തും വേദവാക്യം. അങ്ങോട്ടൊന്നും കയറി പറഞ്ഞുകൂടാ... സംശയം തീര്‍ത്തു കൂടാ... ഇതുകൊണ്ട്‌ കൂടിയായിരുന്നു ഈ അവ്യക്തതകള്‍.


കോവിലകക്കാരുടെ അറിവില്ലാതെ തന്നെ ചില മുതലാളിമാര്‍ വലിയ തോതില്‍ ഭൂമികള്‍ കയ്യേറി കൈവശം വെച്ചിരുന്ന സംഭവങ്ങളും ഒട്ടേറെയുണ്ടായിരുന്നു. തിരുമേനിമാര്‍ മറ്റാര്‍ക്കെങ്കിലും എഴുതി നല്‍കുന്ന ഭൂമിയില്‍ നിന്നുപോലും ഈ മുതലാളിമാര്‍ ഒഴിഞ്ഞുപോയിരുന്നില്ല. ഇങ്ങനെ കോവിലകം ഭൂമി അവരുടെ സമ്മതമില്ലാതെ കയ്യേറി കുട്ടിപ്രഭുക്കളായി തീര്‍ന്ന ഒരുപാട്‌ പേരുണ്ടായിരുന്നു ഏറനാട്ടില്‍. 


ഇത്തരക്കാര്‍ കൈവശം വെച്ച്‌ പോന്നിരുന്ന തോട്ടങ്ങള്‍, കേരള, ആര്‍ത്തല, മധുമല, മുണ്ടേരി, പുല്ലങ്കോട്‌, ചുള്ളിയോട്‌, മരുത തുടങ്ങിയ പ്രദേശങ്ങളിലായി വിസ്‌തൃതമായി കിടന്നിരുന്ന വലിയതോട്ടങ്ങള്‍, ചെറിയ എസ്റ്റേറ്റുകള്‍ ഇവകളിലെല്ലാമായി പതിനായിരങ്ങളാണ്‌ പണിയെടുത്ത്‌ പോന്നിരുന്നത്‌. ഉടമകള്‍ പറയുന്നതെന്തും അനുസരിക്കണം. അവര്‍ക്ക്‌ തൃപ്‌തിയാവുംവരെ പണിയെടുക്കണം. തൊഴിലിടങ്ങളില്‍ പ്രത്യേക സമയമോ വ്യവസ്ഥാപിത നിയമമോ ഇല്ല. ഇവയില്‍ വന്‍കിട മുതലാളിമാരും ബ്രിട്ടീഷ്‌ അധികാരികളും പാട്ടത്തിനെടുത്ത്‌ നടത്തിപ്പോന്നിരുന്ന തോട്ടങ്ങളുമുണ്ടായിരുന്നു.


അവര്‍ക്ക്‌ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. അതിനുവേണ്ട സാഹചര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പുനഃസ്ഥാപിക്കപ്പെടണമായിരുന്നു. അവരില്‍ സംഘബോധത്തിന്റെ വളമിട്ട്‌ ലക്ഷ്യബോധത്തിലേക്കെത്തിക്കാന്‍ നേതൃത്വം നല്‍കുന്നതിനായി ഇടതുപക്ഷ പ്രസ്ഥാനം നിയോഗിച്ച സാരഥിയായിരുന്നു പയ്യന്നൂര്‍ക്കാരന്‍ ഈശ്വരന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച്‌ തുടങ്ങി. ഓരോ തോട്ടത്തിലും ചെറുതൊഴില്‍ കേന്ദ്രങ്ങളിലും യൂണിയന്‌ യൂണിറ്റുകളുണ്ടാക്കി. ഓരോഗ്രാമങ്ങളിലും ചില അനുഭാവികളെ കണ്ടെത്തി. യോഗം വിളിച്ച്‌ ചെറുയോഗങ്ങളില്‍ നിന്നും കേഡര്‍മാരെ തിരഞ്ഞെടുത്തു. ഭാവി പരിപാടികള്‍ ആവിഷ്‌കരിച്ചു. അങ്ങനെ ചില മുന്നേററങ്ങള്‍ നടത്തികൊണ്ടിരുന്നു. അയാളെ നാടറിഞ്ഞു തുടങ്ങി.


ഇതിനിടയിലായിരുന്നു ഈശ്വരന്‍ നമ്പൂതിരിക്ക്‌ സ്വദേശത്തേക്ക്‌ തിരിച്ചുമടങ്ങേണ്ടി വന്നത്‌. പകരം തോട്ടം തൊഴിലാളികളെ നയിക്കാന്‍ കരുത്തനായ ഒരു സാരഥിയെ തന്നെ വേണമായിരുന്നു. ഉജ്ജ്വലനായ ഒരു സേനാ നായകന്റെ സാന്നിധ്യത്തിന്‌ ഏറനാടന്‍ മണ്ണും കാത്തിരിക്കുകയായിരുന്നു. അഹന്തയുടെ ഗോപുരനടകളില്‍ കയറിയിരുന്ന്‌ വിരാജിക്കുന്ന നാടുവാഴികളോടും പ്രഭുക്കന്‍മാരോടും ബ്രിട്ടീഷ്‌ അധിപന്‍മാരോടും പോരാടാന്‍ വീറും വാശിയും കരുത്തും തന്റേടവുമുള്ള ഒരാളെ തന്നെ  വേണമായിരുന്നു.


അതിനാണ്‌ ഒരു നിയോഗം പോലെ അയാള്‍ കടന്നുവന്നത്‌. ഇല്ലായ്‌മകളുടെ ജീവിത പരിസരത്തുനിന്നും വിപ്ലവത്തിന്റെ കനല്‍ പാതയിലേക്ക്‌ നെഞ്ചും വിരിച്ച്‌ നടന്ന്‌ കയറിയ കുഞ്ഞാലി. പട്ടിണിയെ തൊട്ടറിഞ്ഞവന്‍, പ്രതിസന്ധികള്‍ക്കു മുമ്പിലും സമര മുഖങ്ങളില്‍ വീറോടെ പോരാടുന്നവന്‍. അര്‍ഹതക്കുള്ള അംഗീകാരം പോലെ ജനം മനസില്‍ തൊട്ട്‌ നേതാവായി വാഴിച്ചവന്‍. അനുഭവങ്ങളുടെ അറിവില്‍ നിന്നും ലോകത്തെ വായിക്കുന്നവന്‍.
അങ്ങനെ അയാള്‍ കിഴക്കന്‍ ഏറനാടിന്റെ ചുമതലക്കാരാനായി. വലിയൊരു ജനവാസകേന്ദ്രമായിരുന്നു കിഴക്കന്‍ ഏറനാട്‌. ഒരറ്റത്ത്‌ നിന്നും മറ്റേ അറ്റത്തെത്തിപ്പെടാന്‍ അനേകം മയിലുകള്‍ താണ്ടണം. കുന്നും മലയും കയറി ഇറങ്ങണം. വെട്ടുവഴികളും പാടവും കാടും എല്ലാം നടന്ന്‌ തീര്‍ക്കണം. ഒരു വാഹനം പോലുമില്ലാതെ, ദുര്‍ഘടമായ ഇടവഴികളിലൂടെ, കുണ്ടും കുഴിയും മാത്രം നിറഞ്ഞ കല്ല്‌ പതിച്ച റോഡുകളിലൂടെ അയാള്‍ നിത്യവും നടന്നു നീങ്ങി. ഏറനാടിന്റെ മധ്യഭാഗമായിരുന്ന കാളികാവില്‍ തന്നെ സ്ഥിര താമസവുമാക്കി. 


കാളികാവിലെ സുബേദാര്‍ ബംഗ്ലാവ്‌. ഇവിടെയായിരുന്നു പില്‍ക്കാലത്ത്‌ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ ആസ്ഥാനമായിമാറിയത്‌. ആ കെട്ടിടം തന്നെ പാര്‍ട്ടി ഓഫീസായും ഉപയോഗിച്ചു. ആ മലയോരത്തിന്റെ മറ്റു മൂലകളിലെല്ലാം ഓടി നടന്ന്‌  പ്രവര്‍ത്തിക്കണമെങ്കില്‍ ആത്മാര്‍ത്ഥയും ചുറുചുറുക്കുമുള്ള ഒരാള്‍ തന്നെ വേണമായിരുന്നു. ആ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരാള്‍ തന്നെയായിരുന്നു കുഞ്ഞാലി. അതിനപ്പുറത്തുള്ള ധാരാളം ഗുണങ്ങളും അയാള്‍ക്കുണ്ടായിരുന്നു.


കരുവാരക്കുണ്ട്‌, കാളികാവ്‌, ചോക്കാട്‌, കരുളായി, നിലമ്പൂര്‍, വഴിക്കടവ്‌, എടക്കര, മരുത, ചുങ്കത്തറ, അമരമ്പലം, പോത്തുകല്ല്‌, മുണ്ടേരി, അകമ്പാടം, ഇങ്ങനെയുള്ള പ്രധാനകേന്ദ്രങ്ങളുമായും ഇതിനെചുറ്റിപ്പറ്റിയുണ്ടായിരുന്ന ഗ്രാമങ്ങളുമായെല്ലാം കുഞ്ഞാലി എളുപ്പത്തില്‍ പരിചയപ്പെട്ടു. റോഡുകളും ഇടനാഴികളും എല്ലാം മനസ്സിലാക്കി. ഭൂമിശാസ്‌ത്രത്തെ മാത്രമല്ല മനുഷ്യ മനഃശാസ്‌ത്രവും പഠിച്ചെടുത്തു. പിന്നീട്‌ അവിടങ്ങളില്‍ കുഞ്ഞാലിക്ക്‌ പരിചയമില്ലാത്ത വീടോ, കുഞ്ഞാലിയെ അറിഞ്ഞുകൂടാത്ത വീട്ടുകാരോ ഇല്ലാതായി. അത്രത്തോളം ആ ബന്ധം വളര്‍ന്നു. അങ്ങനെ ജന്മം കൊണ്ട്‌ കുണ്ടോട്ടിക്കാരാനായ കുഞ്ഞാലി കര്‍മം കൊണ്ട്‌ ഏറനാട്ടുകാരനായി.


കുഞ്ഞാലി ഏറനാട്ടിലെത്തുമ്പോള്‍ തോട്ടങ്ങളില്‍ നിന്നും ഉയര്‍ന്ന ശമ്പളംപറ്റി കഴിഞ്ഞിരുന്ന എസ്റ്റേറ്റു സൂപ്രണ്ടുമാരുടെ ഭരണമായിരുന്നു എസ്റ്റേറ്റ്‌ പരിസരങ്ങളില്‍. പണക്കൊഴുപ്പ്‌, അധികാരത്തിന്റെ ഹുങ്ക്‌, തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്ന അളവില്‍ കവിഞ്ഞ വിശ്വാസം, അഹങ്കാരത്തിന്റെ ആകാശങ്ങളില്‍ കയറി ഇരിക്കുന്നവരുടെ വിളയാട്ട ഭൂമികയായിരുന്നു അവിടം. അവരുടെ താമസ സ്ഥലത്ത്‌കൂടെ പട്ടാപ്പകലില്‍ പോലും സ്‌ത്രീകള്‍ക്ക്‌ വഴിനടക്കാനാകുമായിരുന്നില്ല. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക്‌ മാത്രമല്ല പരിസരങ്ങളിലുള്ള മറ്റു സ്‌ത്രീകളുടെ അനുഭവവും ഇതായിരുന്നു. മരുതയില്‍ ബിര്‍ളയുടെ യൂക്കാലീ തോട്ടങ്ങളുടെ പരിസരങ്ങളില്‍ ഈ പ്രവണത ഭയാനകമായിരുന്നു.
അവിടെ ഐ എന്‍ ടി യു സിക്കായിരുന്നു ഭൂരിപക്ഷം. ഈ എസ്റ്റേറ്റില്‍ ആയിരക്കണക്കിന്‌ തൊഴിലാളികളുണ്ടായിരുന്നു. അവരില്‍ തൊണ്ണൂറ്‌ ശതമാനവും ഐ എന്‍ ടി യു സിയില്‍ നിന്നുള്ളവര്‍. ഇവിടെയാണ്‌ കുഞ്ഞാലി എ ഐ ടി യു സിക്ക്‌ യൂണിറ്റ്‌ രൂപവത്‌കരിച്ചത്‌. ആദ്യയോഗത്തിനെത്തിയത്‌ മുപ്പതില്‍ താഴെ ആളുകള്‍. അവരെ വെച്ച്‌ പ്രവര്‍ത്തനം തുടങ്ങി. അവരുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരുടെ കൊള്ളരുതായ്‌മകള്‍ക്കെതിരെ സംഘടിച്ചു. പ്രതികരിച്ചു, പോരാടി.


സൂപ്രണ്ടുമാരില്‍ അത്‌ ഞെട്ടലുണ്ടാക്കുക തന്നെ ചെയ്‌തു. ഇന്നലെ പെയ്‌ത മഴയിലെ തവരകളാണ്‌ കുഞ്ഞാലിയും കൂട്ടരുമെന്ന്‌ അവര്‍ പരിഹസിച്ചു. അവരെ ഒതുക്കാന്‍ ഗുണ്ടകളെ ഇറക്കി. അപ്പോഴാണ്‌ ആ പോരാളിയുടെ വീറുണര്‍ന്നത്‌. ഗുണ്ടകളെ മാത്രമല്ല അവര്‍ക്കു ചെല്ലും ചെലവും കൊടുത്തിരുന്ന സൂപ്രണ്ടുമാരെവരെ ഓഫീസില്‍ കയറി പെരുമാറി കുഞ്ഞാലി. അതിന്‌ ശേഷം അവര്‍ ഒതുങ്ങി എന്ന്‌ മാത്രമല്ല കുഞ്ഞാലിയുടെ നേതൃത്വത്തിന്‍ കീഴിലെ സംഘടനയിലേക്ക്‌ തൊഴിലാളികളുടെ ഒഴുക്കു തന്നെയുണ്ടായി. ദിനംപ്രതി അവരുടെ അംഗബലം കൂടി വന്നു.


എതിര്‍ ചേരിയിലുള്ളവരെ പോലും മനുഷ്യത്വപരമായ ഇടപെടലുകള്‍ കൊണ്ടും പുതിയ സമീപനങ്ങള്‍ കണ്ടും ആകര്‍ഷിച്ച്‌ വരുതിയിലാക്കുന്ന കഴിവ്‌ കുഞ്ഞാലിയുടെ പ്രത്യേകതയായിരുന്നു. നേരത്തെ സൂപ്രണ്ടുമാരില്‍ നിന്നോ മറ്റോ ഏതെങ്കിലും സ്‌ത്രീകള്‍ക്ക്‌ അപമാനം നേരിട്ടാലും ചോദ്യംചെയ്യപ്പെടാന്‍ ആരുമുണ്ടായിരുന്നില്ല. ഭര്‍ത്താക്കന്‍മാരോ ബന്ധുക്കളോ ശ്രമിച്ചാലോ അവരെ കണ്ണുരുട്ടി പേടിപ്പിക്കാനും വഴങ്ങാത്തവരെ കൈകാര്യം ചെയ്യാനുമായിരന്നു സൂപ്രണ്ടുമാര്‍ തുനിഞ്ഞിരുന്നത്‌. ഒന്നും പുറത്ത്‌ പറയാന്‍ പോലുമാകാതെ ഉള്ളില്‍ ഒതുക്കി കഴിഞ്ഞിരുന്നവരും നിരവധിയായിരുന്നു.


എന്നാല്‍ കുഞ്ഞാലി അവയെ എല്ലാം അമര്‍ച്ച ചെയ്‌തു. സൂപ്രണ്ടുമാര്‍ക്കും അവരുടെ ശിങ്കിടിമാര്‍ക്കും കുഞ്ഞാലി പിന്നെയൊരു പേടി സ്വപ്‌നമായി. പല അവസരങ്ങളിലും തൊഴിലാളികളുടെ രക്ഷകനായി. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം എപ്പോഴും എന്തു പ്രശ്‌നവും ചെന്നുപറയാനുള്ള ഒരത്താണിയുമായി മാറി കുഞ്ഞാലി. അങ്ങനെയൊരു രക്ഷകനെത്തന്നെയായിരുന്നു അവര്‍ കാത്തിരുന്നത്‌. 


ഓരോ തൊഴിലാളികളുമായും കുഞ്ഞാലി വ്യക്തിബന്ധം സ്ഥാപിച്ചെടുത്തു. അവരുടെ ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പോലും അയാള്‍ ഇടപ്പെട്ടു. അവയ്‌ക്ക്‌ പരിഹാരവും നിര്‍ദേശിച്ചു. എന്ത്‌ വിഷയവും ഒളിച്ചുവെക്കാതെ അവരാ മനുഷ്യനോട്‌ പറഞ്ഞു. കുടുംബവഴക്കുകളും വ്യക്തിപരമായ പ്രശ്‌നങ്ങളും സ്വത്തു തര്‍ക്കവും വഴിതര്‍ക്കങ്ങളും അങ്ങനെ പ്രത്യേക പേര്‌ ചൊല്ലി വിളിക്കാന്‍ പോലുമാകാത്ത പ്രശ്‌നങ്ങള്‍. ആര്‍ക്കെങ്കിലും ഒരാപത്ത്‌ പിണഞ്ഞിരിക്കുന്നുവെന്നറിഞ്ഞാല്‍ ഏത്‌ പാതിരാത്രിയിലും കുഞ്ഞാലി അവിടെ ഓടി എത്തി.

ഒരു വെള്ളിയാഴ്‌ച്ച രാത്രിയില്‍ കുഞ്ഞാലി പതിവുള്ള ഊരുചുറ്റലുകളൊക്കെ മതിയാക്കി വൈകുന്നേരത്തോടെ കാളികാവില്‍ തിരിച്ചെത്തി. അയാള്‍ വന്നതില്‍ പിന്നെ പാര്‍ട്ടി ഓഫീസില്‍ എപ്പോഴും തിരക്കാണ്‌. പല പല ആവശ്യങ്ങള്‍ക്കായി എത്തി ചേരുന്നവര്‍. വിവിധ ദേശക്കാര്‍, പാര്‍ട്ടി അനുഭാവികള്‍, തൊഴിലാളി സുഹൃത്തുക്കള്‍, മറ്റുപാര്‍ട്ടികളില്‍പെട്ടവര്‍, പലരും ഇടപെട്ടിട്ടും പരിഹാരം കാണാനാവാത്ത സമസ്യകള്‍ക്ക്‌ ഉത്തരം തേടി എത്തുന്നവര്‍.


എല്ലാത്തിനും കുഞ്ഞാലിയുടെ കോടതിയില്‍ പരിഹാരമുണ്ടായിരുന്നു. പാര്‍ട്ടി അനുഭാവികളില്‍ ചിലര്‍ രാത്രിയിലും കുഞ്ഞാലിക്കൊപ്പമുണ്ടാകും. ഉറക്കവും പാര്‍ട്ടി ഓഫീസിലാകും. അന്ന്‌ കൂടെ യുണ്ടായിരുന്നത്‌ പള്ളിപ്പാടന്‍ മുഹമ്മദ്‌ എന്ന പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അവര്‍ ഭക്ഷണം കഴിച്ച്‌ വളരെ വൈകിയാണ്‌ ഉറങ്ങാന്‍ കിടന്നത്‌.


ഉറക്കത്തിലേക്ക്‌ വഴുതി പോയതും പെട്ടെന്നായിരുന്നു. വാതിലില്‍ തുരുതരായുള്ള മുട്ട്‌ കേട്ടായിരുന്നു ഉണര്‍ന്നത്‌. വിളക്ക്‌ കത്തിച്ച്‌ വാതില്‍ തുറന്നു. പുറത്തു നിലമ്പൂരില്‍ നിന്നെത്തിയ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍. അയാള്‍ കുഞ്ഞാലിയെ കണ്ടപാടെ പറഞ്ഞു.
സഖാവെ ഇടിവെണ്ണ എസ്റ്റേറ്റിലെ നമ്മുടെ പ്രവര്‍ത്തകരെ ഐ എന്‍ ടി യു സി ക്കാര്‍ ആക്രമിച്ചു. കുറേപേര്‍ക്ക്‌ കുത്തേറ്റിട്ടുണ്ട്‌.
അപ്പോള്‍ സമയം പന്ത്രണ്ട്‌ മണിയോടടുത്തിരുന്നു. വിവരങ്ങള്‍ അറിയിക്കാനെത്തിയ പ്രവര്‍ത്തകന്‍ തിരിച്ചു പോയി. കുഞ്ഞാലി മറ്റൊന്നും ആലോചിച്ചില്ല.കാളികാവില്‍ നിന്നും നാല്‍പത്‌ കിലോമീറ്ററുകള്‍ക്കപ്പുറത്താണ്‌ ചാലിയാര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇടിവെണ്ണ എസ്റ്റേറ്റ്‌. അന്ന്‌ പഞ്ചായത്തുകള്‍ രൂപവത്‌കരിക്കപെട്ടിട്ടില്ല. ആ സമയത്തു ഒരു വാഹനവും കിട്ടില്ല. ഏക ആശ്രയം സൈക്കിള്‍ മാത്രമാണ്‌.


~ഓരോ ദിവസവും കിലോമീറ്ററുകള്‍ താണ്ടിയുള്ള നടത്തം. ഇത്‌ പ്രവര്‍ത്തനത്തെ വല്ലാതെ ബാധിച്ചിരുന്നു. ഈ ബുദ്ധിമുട്ട്‌ മനസിലാക്കിയ ആര്‍ത്തല എസ്റ്റേറ്റിലെ തൊഴിലാളികളാണ്‌ അതിന്‌ ഒരു ചെറിയ പരിഹാരം കണ്ടത്‌. അവരെല്ലാവരും ചേര്‍ന്ന്‌ അദ്ദേഹത്തിനൊരു സൈക്കിള്‍ വാങ്ങി കൊടുത്തു. പിന്നീട്‌ ഇതിലായിരുന്നു സഞ്ചാരം. ആ സൈക്കിളുണ്ടായിരുന്നു.
സഖാവെ സമയമിത്രമായില്ലെ- ഇനി രാവിലെ പോയാല്‍ പോരെ- എന്ന്‌ മുഹമ്മദിന്‌ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ധൈര്യമുണ്ടായില്ല. ചോദിച്ചാല്‍ കുഞ്ഞാലി കോപിക്കും. പിന്നെ തനിച്ചാവും യാത്ര. എന്നാലും പോകാതിരിക്കില്ല. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുക്കുന്ന പരിപാടിയെ ഇല്ല.

 തന്റെ തൊഴിലാളികള്‍ക്കൊരു ആപത്ത്‌ പിണഞ്ഞിരിക്കുന്നു എന്നുകേട്ടാല്‍ മൂടി പുതച്ചുറങ്ങാന്‍ അയാള്‍ക്കാവുമായിരുന്നില്ല. ഉടനെ സംഭവസ്ഥലത്തെത്തിയേ മതിയാവൂ. മുന്നിലുള്ള പ്രതിബന്ധങ്ങളൊന്നും പ്രശ്‌നമായി കാണില്ല.
കുഞ്ഞാലിക്കൊപ്പം മുഹമ്മദും യാത്ര പുറപ്പെട്ടു. കുഞ്ഞാലിയായിരുന്നു  സൈക്കിള്‍ ചവിട്ടിയിരുന്നത്‌. മുഹമ്മദ്‌ പിറകിലിരുന്നു. ഒരുമണിയോടെ അവര്‍ നിലമ്പൂരിലെ പാര്‍ട്ടി ഓഫീസിലെത്തി.അവിടെ ഒന്നു രണ്ടു പ്രവര്‍ത്തകരുണ്ടായിരുന്നു.അവരോട്‌ വിവരങ്ങള്‍ ആരാഞ്ഞു. ഇടിവെണ്ണയില്‍ പ്രശ്‌നങ്ങളെന്തൊക്കെയോ നടന്നിട്ടുണ്ട്‌. എന്നാല്‍ എന്താണ്‌ സംഭവിച്ചതെന്നതിനെകുറിച്ച്‌ അവര്‍ക്കു കൃത്യമായി അറിയുമായിരുന്നില്ല. എന്തായാലും സഖാവ്‌ ഈ അസമയത്ത്‌ അങ്ങോട്ട്‌ പോകണ്ട.
എന്നായിരുന്നു പാര്‍ട്ടി ഓഫീസിലെ സഖാക്കള്‍ക്കു മുന്നറിയിപ്പ്‌ നല്‍കുവാനുണ്ടായിരുന്നത്‌.പക്ഷേ അവരുടെ ഉപദേശവും മുന്നറിയിപ്പുമൊന്നും കുഞ്ഞാലി ചെവി കൊണ്ടില്ല. കുഞ്ഞാലി മുഹമ്മദിനോടൊപ്പം സൈക്കിളില്‍ യാത്ര തുടര്‍ന്നു.
രണ്ടു മണിയോടെ അവര്‍ ചാലിയാര്‍ പുഴക്കടവിലെത്തി. ഏറനാടിന്റെ ഗംഗ നിറഞ്ഞ്‌ കവിഞ്ഞ്‌ നില്‍ക്കുന്ന സമയമാണ്‌. ഒരിടത്തും ഒരു നടപ്പാലം പോലുമില്ല. ആകെയുള്ളത്‌ ഒരു കടത്തു തോണി മാത്രം.
തോണിയിറങ്ങുമോ എന്ന്‌ തന്നെ കടത്തുകാരനറിയില്ല. എന്തായാലും ആസമയം മറ്റാരെങ്കിലും തോണിയിറക്കാന്‍ പറഞ്ഞാലും അയാള്‍ തയ്യാറാവില്ല. എന്നാല്‍ കുഞ്ഞാലി ആവശ്യപ്പെട്ടാല്‍ അയാള്‍ക്ക്‌ മറുത്തൊന്നും പറയാനാകുമായിരുന്നില്ല.
രണ്ടരമണിയോടെ കുഞ്ഞാലിയും മുഹമ്മദും ഇടിവെണ്ണയിലെത്തി ചേര്‍ന്നു.


ഗ്രാമം ഗാഢനിദ്രയിലാണ്ടു കിടക്കുന്നു. ഒരു വലിയ സംഘര്‍ഷം നടന്നതിന്റെ യാതൊരു സൂചനപോലുമില്ല. മലയോരമേഖലയാണ്‌. നേരം ഇരുട്ടുമ്പോഴേക്ക്‌ വന്യ മൃഗങ്ങള്‍ മേഞ്ഞു നടക്കുന്ന നിരത്തു വക്കുകള്‍. സന്ധ്യ മയങ്ങിയാല്‍ പിന്നെ പുറത്താരെയും കാണില്ല. അങ്ങാടിയിലുണ്ടാകുന്ന ആള്‍ക്കൂട്ടവും എട്ടു മണിയോടെ വീടണയും. അത്തരമൊരു പ്രദേശത്ത്‌ പുലര്‍ച്ചെ രണ്ടരമണിക്ക്‌ ആരാണ്‌ ഉറക്കമുണര്‍ന്നിരിക്കുക-? പ്രത്യേകിച്ചും രാവിലെ പണിക്കിറങ്ങേണ്ട തൊഴിലാളികളുറങ്ങുന്ന വീടുകളില്‍.


അറുപത്‌ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇടിവെണ്ണയിലെ ആനയിറങ്ങുന്ന കാടുകള്‍ക്കു അരികുപ്പററിയുള്ള വീടുകളില്‍ ഈ അവസ്ഥക്ക്‌ വലിയ  മാറ്റമൊന്നും വന്നിട്ടില്ല. ആ പുലെര്‍ച്ചെയിലും കുഞ്ഞാലിയും മുഹമ്മദും അവിടുത്തെ പ്രധാനപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലെത്തി. അവരെ വിളിച്ചുണര്‍ത്തി സംഭവത്തെകുറിച്ച്‌ ആരാഞ്ഞു.
കുഞ്ഞാലിക്ക്‌ ലഭിച്ച വിവരം അത്ര ശരിയായിരുന്നില്ല. ചെറിയ ചില പ്രശ്‌നങ്ങള്‍ ഇടിവെണ്ണയില്‍ ഉണ്ടായി എന്നത്‌ നേരായിരുന്നു. എന്നാല്‍ സംഘര്‍ഷമോ കത്തിക്കുത്തോ ഉണ്ടായിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ പരിക്കും പറ്റിയിട്ടില്ല. അന്ന്‌ ഐ എന്‍ ടി യു സിക്കാര്‍ ഒരു യോഗം വിളിച്ചിരുന്നു. അയല്‍ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പോലും യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.


ഒരു സംഘര്‍ഷ സാധ്യതയുള്ള അവസരത്തെ പാര്‍ട്ടി പ്രവര്‍ത്തകരും തള്ളികളഞ്ഞിരുന്നില്ല. അവര്‍ ഒരുങ്ങിയിരുന്നു. പ്രതീക്ഷ തെറ്റിയില്ല. സംഘര്‍ഷമുണ്ടായി. സംഘട്ടനം കൊഴുത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തിയായി തിരിച്ചടിച്ച്‌ എതിരാളികളെ ഓടിച്ചു. അതിനിടയില്‍ ചില പ്രവര്‍ത്തകര്‍ക്കു ചില്ലറ പരിക്കുകളുണ്ടായി. അത്‌ കാര്യമാക്കാനില്ല. എന്നാല്‍ നിലമ്പൂരില്‍ ലഭിച്ച വിവരം അങ്ങനെയായിരുന്നില്ല. കുഞ്ഞാലിക്ക്‌ വിവരം കൊടുത്തതും അതു പ്രകാരമായിരുന്നു.
അതായിരുന്നു കുഞ്ഞാലി.


തന്റെ അനുയായികള്‍ ഒരാപത്തിനു മുമ്പിലാണെന്നറിഞ്ഞാല്‍ അവര്‍ ഏത്‌ പാതാളത്തിലാണെന്നറിഞ്ഞാലും അവിടെ ഓടി എത്തുമായിരുന്നു. സ്വന്തം ജീവന്‍ അപായത്തിലാണെങ്കില്‍ പോലും ആ യാത്രയെ ഒഴിവാക്കണമെങ്കില്‍ കുഞ്ഞാലി മരിച്ച്‌ വീഴേണ്ടി വരും.
കുഞ്ഞാലി ഏറനാട്ടിലെ ഓരോ പുല്‍നാമ്പിനു പോലും സുപരിചിതനായി തീര്‍ന്നു. ഓരോ മണല്‍തരിയും ആ സാന്നിധ്യം തിരിച്ചറിഞ്ഞ്‌ തുടങ്ങി. #േഅതോടൊപ്പം ഭൂവുടമകളുടേയും നാടുവാഴികളുടേയും എസ്റ്റേറ്റ്‌ മാനേജ്‌മെന്റുകളുടേയും ശത്രുതാലിസ്റ്റില്‍ ഒന്നാമത്തെ പേരായും മാറി.

19/2/11

ഡയറിക്കേസിലൂടെ വിഖ്യാതയായ കുഞ്ഞാലിയുടെ ഉമ്മ കുഞ്ഞാലിയുടെ ജീവിതകഥ ആറ്‌



കുഞ്ഞാലിയുടെ ആദ്യത്തെ ഒളിവ്‌ ജീവിതം അവസാനിച്ചു. അതോടെ ആദ്യത്തെ ജയില്‍ ജീവിതം ആരംഭിച്ചു. ഒളിവില്‍ അന്നവും അഭയവും നല്‍കിയവരോടുള്ള നന്ദിയും കടപ്പാടും എങ്ങനെയാണ്‌ പ്രകടിപ്പിക്കാനാവുക..? ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും സ്വന്തം സുരക്ഷിതത്വം പോലും അപകടത്തിലാവുമെന്ന്‌ തിരിച്ചറിഞ്ഞിട്ടും ഒരുപോറലുമേല്‍പ്പിക്കാതെ സംരക്ഷിച്ചവരെയൊക്കെ എങ്ങനെയാണ്‌ മറക്കാനാവുക...?
ഊഹിക്കാന്‍ പോലുമാകാത്ത പ്രതികൂല സാഹചര്യത്തില്‍ നിന്നായിരുന്നു അവരതിനെല്ലാം തയ്യാറായത്‌.



 തുറന്ന്‌ സമ്മതിക്കാന്‍ പോലുമാകാത്ത വിഷമഘട്ടങ്ങളും ഭീതിയും അവരെ വേട്ടയാടിയിരുന്നു. ഒരു പക്ഷെ, കുടുംബത്തിന്റെ ഭാവിയെ കുറിച്ചോര്‍ത്തുകൊണ്ടുള്ള ആശങ്കയാകാം, എന്നിട്ടും അവരാരും ഒരസൗകര്യവും പ്രകടിപ്പിച്ചില്ല. മറുത്തൊരു വാക്കും പറഞ്ഞില്ല.
പുന്നപ്പാലയിലെ ഹരിജന്‍ കുഞ്ഞന്‌ 75 വയസ്സെങ്കിലും പ്രായമുണ്ടാകും. ആ വൃദ്ധനും കുടുംബവും പോലും തങ്ങളുടെ അന്നത്തില്‍ നിന്നും ഒരു വിഹിതം തന്നു. അവര്‍ പട്ടിണിയിലായിരുന്നിരിക്കാം. എന്നിട്ടും കുഞ്ഞാലിയെ അവര്‍ പട്ടിണിക്കിട്ടില്ല. പുന്നപ്പാലയിലെ കുണ്ടണ്ണിനായര്‍, അയാളുടെ വീട്ടുകാര്‍, സി.ടി. മാധവന്‍ നമ്പൂതിരി, കെ.പി.കെ നമ്പൂതിരി, വണ്ടൂരിലെ തലാപ്പില്‍ മുഹമ്മദും കുടുംബവും, പുല്ലങ്കോട്ടുകാരന്‍ പെരുമ്പാറയില്‍ ശിവരാമന്‍ നായരും വീട്ടുകാരും, ഇതിനും പുറമെ പേരും മേല്‍വിലാസവും ഒന്നും അറിഞ്ഞു കൂടാത്ത ഒരുപാട്‌ ഉമ്മമാര്‍, സഹോദരങ്ങള്‍. 


അവരെയൊക്കെ ഓര്‍ക്കാതിരിക്കാനും മറന്ന്‌ കളയാനുമൊന്നും കുഞ്ഞാലിക്കാവുമായിരുന്നില്ല. കൃത്യമായി ഡയറിഎഴുതുന്ന ശീലമുണ്ടായിരുന്ന കുഞ്ഞാലി അതാത്‌ ദിവസങ്ങളില്‍ അവരെ കുറിച്ചെല്ലാം ഡയറിയില്‍ കുറിച്ചിട്ടു. അവിടെ വന്നുപെട്ട സാഹചര്യങ്ങളും അവരുമായുണ്ടായ സംഭാഷണങ്ങളും പുതിയ അനുഭവങ്ങളുമെല്ലാം വ്യക്തമായി ആ ഡയറിക്കുറിപ്പുകളില്‍ സ്ഥാനം പിടിച്ചു. ഡയറി എഴുത്ത്‌ പണ്ടു മുതല്‍ക്കേയുണ്ടായിരുന്ന ശീലമായിരുന്നു. അന്നത്തെ ദിവസങ്ങളില്‍ ഇവരെ കുറിച്ചല്ലാതെ മറ്റാരെ പറ്റിയാണ്‌ എഴുതുക....?


എന്നാല്‍ ആ കുറിപ്പുകള്‍ പിന്നീട്‌ വരുത്തി തീര്‍ത്തേക്കാവുന്ന ഭവിക്ഷത്തുകളെ കുറിച്ചൊന്നും കുഞ്ഞാലി അപ്പോള്‍ ഓര്‍ത്തു പോയിരുന്നില്ല. മുന്‍കൂട്ടി പ്രവചിക്കുവാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍, സഹായിച്ചവരെ സ്‌മരിക്കുന്നത്‌ അവര്‍ക്ക്‌ തന്നെ അപകടമായി തീരുമെങ്കില്‍.... ആ കുറിപ്പുകളില്‍ നിന്ന്‌ അവരുടെ പേരുകളെങ്കിലും ഒഴിവാക്കുമായിരുന്നു.


ഒഴിവു ദിനങ്ങളുടെ വ്യര്‍ഥമായ പകലുകളിലും ഉറക്കം വരാത്ത രാത്രികളിലും ഉണര്‍ന്നും ഉറങ്ങിയും പ്രവൃത്തികളില്‍ മുഴകിയും പിന്നെയും ശേഷിച്ചു പോകുന്ന സമയങ്ങളിലായിരുന്നു ഒളിവിലെ ഓര്‍മക്കുറിപ്പെഴുത്തുകള്‍ . 


ഒളിവില്‍ കഴിഞ്ഞിരുന്ന പാര്‍ട്ടി സഖാക്കളെ മാത്രമായിരുന്നില്ല വേട്ടക്കിറങ്ങിയിരുന്ന പോലീസുകാര്‍ക്കു വേണ്ടിയിരുന്നത്‌. അവരുടെ കൈവശമുണ്ടായിരുന്ന ലഘുലേഖകളും പുസ്‌തകങ്ങളും ഡയറിക്കുറിപ്പുകളും കമ്മ്യൂണിസം എഴുതാനുപയോഗിച്ചിരുന്ന പേനപോലും വിലപ്പെട്ട രേഖകളും തൊണ്ടി മുതലുകളുമാണ്‌. അത്‌ ചികഞ്ഞ്‌ പരിശോധിക്കും. ആവശ്യമായവ ഭദ്രമായി സൂക്ഷിക്കും. ശേഷിക്കുന്നവ കത്തിച്ചു കളയുകയുമാണ്‌ പതിവ്‌.
കുഞ്ഞാലിയുടെ പക്കല്‍ നിന്നും അങ്ങനെ ചില ലഘുലേഖകള്‍ പിടിച്ചെടുത്തു. പുസ്‌തകങ്ങളും ഡയറിക്കുറിപ്പുകളും കണ്ടെടുത്തു. നിയമപാലകര്‍ അവയുടെ വരികള്‍ക്കുള്ളിലേക്ക്‌ ആഴ്‌ന്നിറങ്ങി നിരൂപണം തുടങ്ങി. വാക്കുകളിലെ ഘടനയും വാചകങ്ങളുടെ അന്തസത്തയും ചികഞ്ഞ്‌ പോസ്റ്റുമോര്‍ട്ടം നടത്തി. അക്കൂട്ടത്തില്‍ നിന്നാണ്‌ അഭയമേകിയവരുടെ സ്‌മരണകള്‍ നിറഞ്ഞ ഡയറിക്കുറിപ്പിലെ പേരുകളേയും വിചാരണക്കെടുത്തത്‌.
അത്‌ പലര്‍ക്കു നേരെയുള്ള സാക്ഷിമൊഴികളായിരുന്നു. അവര്‍ നിയമ ലംഘനം നടത്തി എന്നതിലേക്കുള്ള കുറ്റപത്രമായിരുന്നു. ഡയറിയില്‍ എഴുതപ്പെട്ട സംഭവങ്ങളുടേയും പേരുകളുടേയും അടിസ്ഥാനത്തില്‍ പോലീസ്‌ പിന്നീട്‌ ഒരു പ്രത്യക്ഷ കേസ്‌ തന്നെ ചാര്‍ജ്‌ ചെയ്‌തു. അതായിരുന്നു കുഞ്ഞാലിയുടെ ഡയറികേസ്‌. ഡയറിയിലെ സംഭവങ്ങളെല്ലാം കുഞ്ഞാലി പോലീസിന്‌ നല്‍കിയ മൊഴയായി കണക്കാക്കിയായിരുന്നു ഈ കേസ്‌ ഫയല്‍ ചെയ്‌തത്‌. 83 പേരെയായിരുന്നു പ്രതി ചേര്‍ത്തിരുന്നത്‌. 


ഏകദേശം 83 പേര്‍. അത്രയും ആളുകളുടെ പേരും വിലാസവുമേ ഡയറിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസിന്‌ കണ്ടെത്താനായുള്ളൂ. മറ്റു പലരേയും കുറിച്ചുള്ള വിവരങ്ങള്‍ അതിലടങ്ങിയിരുന്നുവെങ്കിലും അവരെയൊന്നും കണ്ടെത്താനായില്ല. വിവരങ്ങള്‍ക്കായി പോലീസ്‌ കുഞ്ഞാലിയെ കുറെ വിരട്ടുകയും മര്‍ദിക്കുകയും ചെയ്‌തുവെങ്കിലും ഫലമുണ്ടായില്ല. പീഡനം ശക്തമാക്കിയിട്ടും കുഞ്ഞാലിയുടെ നാവിന്‍തുമ്പില്‍ നിന്ന്‌ ഒരൊറ്റ പേര്‌പോലും പുറത്തു വന്നില്ല. ഈ കേസില്‍ കുഞ്ഞാലിയുടെ ഉമ്മ ആയുഷുമ്മയും പ്രതിയായിരുന്നു. കുണ്ടോട്ടിയിലേയും പരിസരങ്ങളിലേയും കുഞ്ഞാലിയുടെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു.


കേസിന്റെ വിചാരണ കോടതിയിലാരംഭിച്ചു. കുഞ്ഞാലിക്കും സംഘത്തിനും വേണ്ടി അഡ്വ. രാമസ്വാമി അയ്യരായിരുന്നു ഹാജരായിരുന്നത്‌. രാമസ്വാമി അയ്യരുടെ കുടില തന്ത്രങ്ങള്‍, കുഞ്ഞാലിയുടെ ബുദ്ധിപൂര്‍വ്വമായ മൊഴികള്‍, എല്ലാം കേസിന്‌ അനുകൂലമായി തീര്‍ന്നു. പോലീസിന്റെ പക്കലായിരുന്ന ഡയറി വിചാരണ തുടങ്ങുംമുമ്പ്‌ രാമസ്വാമി അയ്യര്‍ക്ക്‌ തിരിച്ചു വാങ്ങാനായതും ഏറെ ഗുണമായി.


പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കു നേരെ ഉന്നയിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കുവാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ഹാജരാക്കിയ തെളിവുകളോ എല്ലാം ദുര്‍ബലങ്ങളായിരുന്നു. അതുകൊണ്ട്‌ മിക്ക പ്രതികളേയും കോടതി വെറുതെ വിട്ടു. കുഞ്ഞാലിയുടെ ഉമ്മ ആയിഷുമ്മക്കു മാത്രം ചെറിയ ശിക്ഷ ലഭിച്ചു. എന്നാല്‍ അവര്‍ കോടതിയില്‍ നല്‍കിയ മൊഴികളും കോടതിയോട്‌ ചോദിച്ച ചോദ്യങ്ങളും കേട്ട്‌ അക്ഷരാര്‍ത്ഥത്തില്‍ കോടതി നടുങ്ങിപ്പോയി.
കോടതിയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴും അവര്‍ അല്‍പം പോലും പതറിയില്ല. വാക്കുകളില്‍ മയവും കലര്‍ത്തിയില്ല. പോലീസിന്‌ പിടികിട്ടാപ്പുള്ളിയായിരുന്നു കുഞ്ഞാലി. അങ്ങനെയുള്ള കുഞ്ഞാലിയെ നിങ്ങള്‍ ഒളിവില്‍ പാര്‍പ്പിക്കുകയും അയാള്‍ക്ക്‌ ചോറ്‌ കൊടുക്കുകയും ചെയ്‌തില്ലേ...? എന്നായിരുന്നു ജഡ്‌ജിയുടെ ചോദ്യം.
തന്റെമേല്‍ ആരോപിച്ച കുറ്റമൊന്നും അവര്‍ നിഷേധിക്കാന്‍ പോയില്ല. അത്‌ നിഷേധിക്കുവാനും ആയിശുമ്മയെ കിട്ടില്ല. ആരുടെ മുമ്പിലും പതറാതെ, ചെയ്‌ത കാര്യം എവിടെയും തുറന്ന്‌ സമ്മതിക്കുന്നവര്‍. അവര്‍ ജഡ്‌ജിയുടെ മുമ്പില്‍ കുറ്റം ഏറ്റു പറഞ്ഞു.
അവിടെ തീര്‍ന്നില്ല.


കോടതിയാണല്ലോ എന്നൊന്നും അവര്‍ നോക്കിയില്ല. ചില കാര്യം ചോദിക്കാനുണ്ടായിരുന്നു. ചിലത്‌ കൂടി പറയാനും. അവരത്‌ ചോദിച്ചു. പറയാനുള്ളത്‌ പറയുകയും ചെയ്‌തു.
അതേ ഏമാനേ... ഞാനെന്റെ മോന്‌ ചോറും ചായയും കൊടുത്തിട്ടുണ്ട്‌. ഇനിയും കൊടുക്കും. എന്റെ മോന്‌ ഞാനല്ലാതെ പിന്നെ ആരാ ചോറ്‌ കൊടുക്ക്വാ...? പിന്നെ ഒളിവില്‍ പാര്‍പ്പിച്ചു എന്നാണ്‌ കുറ്റമെങ്കില്‍, ആ കുറ്റവും ആയിഷുമ്മ ചെയ്‌തിട്ടുണ്ട്‌. ഇപ്പൊ മാത്രമല്ല. പത്തുമാസം ഞാനെന്റെ വയറ്റിലും ഓനെ ഒളിവില്‍ പാര്‍പ്പിച്ചിട്ടുണ്ട്‌ . അതിനിനി എന്ത്‌ ശിക്ഷയാണാവോ വിധിക്കാന്‍ പോകുന്നത്‌.?


ആ വാക്കുകള്‍ കേട്ട്‌ ജഡ്‌ജി മാത്രമല്ല ഞെട്ടിത്തെറിച്ചത്‌. കോടതിക്കകത്തുണ്ടായിരുന്നവര്‍ അന്തംവിട്ടു പോയി. അഭിഭാഷകരും മറ്റും പൊട്ടിച്ചിരിച്ചു. വിധി കേള്‍ക്കാന്‍ തടിച്ചു കൂടിയിരുന്ന ജനസഞ്ചയം ആ മാതാവിന്റെ ധീരശബ്‌ദം കേട്ട്‌ കോരിത്തരിച്ചുനിന്നു.


അതൊരു ചരിത്ര സംഭവമായിരുന്നു. കുഞ്ഞാലിയുടെ ജീവിതത്തിലേയും ഏറനാടന്‍ മണ്ണില്‍ കുഞ്ഞാലിയുടെ പ്രസ്ഥാനം വേരുറച്ചു പോയതിന്റേയും പിന്നിലെ സുപ്രധാനമായ ഒരു സംഭവം കൂടിയായിരുന്നു പ്രതിക്കൂട്ടില്‍ നിന്ന്‌ ആയിഷുമ്മ കോടതിയെ വെല്ലുവിളിച്ച സംഭവം.
അടുത്ത ദിവസത്തെ പത്രങ്ങളില്‍ അതൊരു വാര്‍ത്തയായി. അങ്ങനെ കുഞ്ഞാലിയുടെ മാതാവിന്റെ ശബ്‌ദം ലോകം മുഴക്കെ കേട്ടു. അവര്‍ കോടതിയേയും പോലീസുകാരെയും വെള്ളം കുടിപ്പിച്ച സംഭവത്തെ മാക്‌സിം ഗോര്‍ക്കിയുടെ `അമ്മ' എന്ന നോവലിലെ കഥാപാത്രമായ പാവേലിന്റെ വിഖ്യാതമായ അമ്മയോട്‌ പോലും ഉപമിച്ചു പത്രങ്ങള്‍. 

30/1/11

ഒളിവിലെ ഓര്‍മകള്‍..... കുഞ്ഞാലിയുടെ ജീവിതകഥ അഞ്ച്‌


കല്‍ക്കത്താ തീസിസിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ നിരോധിച്ച കാലം. ബി ടി രണദിവേയുടെ തീവ്രവാദപരമായ സിദ്ധാന്തത്തിന്റെ കരുത്തനായ അനുകൂലിയായിരുന്നു കുഞ്ഞാലിയും. കല്‍ക്കത്താ തീസീസിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടായ നഷ്‌ടം കനത്തതായിരുന്നു. അതിനുകൊടുക്കേണ്ടിവന്ന വിലയോ ഭയാനകവുമാണ്‌. പോലീസ്‌ വേട്ട തീവ്രമായിരുന്നു. പല നേതാക്കളും ഒളിവില്‍പോയി. ചിലര്‍ പോലീസ്‌ നരനായാട്ടില്‍ പിടിക്കപ്പെട്ട്‌ ജയിലിലുമായി. പാര്‍ട്ടിപത്രം നിരോധിക്കപ്പെട്ടു. മെമ്പര്‍ഷിപ്പിലും കനത്ത ഇടിവുണ്ടായി. കര്‍ഷക സമരങ്ങള്‍ 1948ല്‍ തന്നെ പരാജയപ്പെട്ടതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. 



രണദിവേയുടെ തീസിസും അബദ്ധമാമെന്ന്‌ പിന്നീട്‌ കേന്ദ്രക്കമ്മിറ്റിയും അഭിപ്രായപ്പെട്ടു. ട്രോട്‌സ്‌കി- ടിറ്റോ മാതൃകയില്‍ ഇടതുപക്ഷ വിഭാഗീയതയുടെ രാഷ്രട്രീയ രീതി ആവിഷ്‌ക്കരിച്ചെന്നും പാര്‍ട്ടിയേയും കര്‍ഷക പ്രസ്ഥാനങ്ങളേയും തകര്‍ച്ചയിലേക്ക്‌ നയിച്ചുവെന്നുമുള്ള ഗുരുതരമായ കുറ്റാരോപണങ്ങളെയാണ്‌ രണദിവേക്ക്‌ നേരിടേണ്ടി വന്നത്‌. തെലുങ്കാന കലാപത്തേയും രണദിവേ തീസീസിനേയും കുറിച്ച്‌ സ്‌റ്റാലിനുപോലും മതിപ്പു തോന്നുകയുണ്ടായില്ല. ഒളിവില്‍ കഴിയുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും അധികൃതര്‍ ചൂട്ടുകെട്ടി തിരഞ്ഞു.


 എന്തെങ്കിലുമൊരു സൂചന കിട്ടിയാല്‍ പോലീസെത്തുന്നത്‌ പെട്ടെന്നായിരുന്നു. പിടിയിലായാലോ വേട്ട പട്ടികളോടെന്നപ്പോലെയാണ്‌ പെരുമുറുക.
പോലീസിന്റെ ക്രൂരതയും വേട്ടയാടലും ഒരു ഭാഗത്ത്‌ നടന്നു കൊണ്ടിരുന്നു. കുഞ്ഞാലിയും ഏറെനാള്‍ ഒളിവില്‍ കഴിഞ്ഞുകൂടി. പല ദിക്കുകളിലായിരുന്നു ഒളിവു കേന്ദ്രങ്ങള്‍. ഏതെങ്കിലും കേന്ദ്രത്തിലെത്തിപ്പെടാനും എത്തിക്കഴിഞ്ഞാല്‍ സഹായത്തിനും പാര്‍ട്ടി അനുഭാവികളുണ്ടാവും. 

അവര്‍ അന്നംതരും. അഭയം തരും. സ്വന്തം ജീവന്‍ പോലും അപകടത്തില്‍ പെടുത്തി സംരക്ഷിക്കും.
കരുവാരക്കുണ്ടിലും മണ്ണാര്‍ക്കാട്ടും കേരളയിലും കുണ്ടോട്ടിയിലും പൂക്കോട്ടൂരും വിളയിലും പറപ്പൂരും വണ്ടൂരും പുല്ലങ്കോടും പുന്നപ്പാലയിലും അങ്ങനെയങ്ങനെ വിവിധ ദേശങ്ങളിലായി കുഞ്ഞാലിക്ക്‌ അഭയമേകിയവര്‍ ആയിരങ്ങളാണ്‌. ഈ അടുക്കളകളില്‍ വേവുന്ന കഞ്ഞി വെള്ളവും പഴങ്കഞ്ഞിയും ഉണക്കമീന്‍ ചുട്ടതും നല്‍കി ഈ വീട്ടകങ്ങളിലെ അമ്മമാരാണ്‌ കുഞ്ഞാലിക്കും കുഞ്ഞാലിയടക്കമുള്ള പല നേതാക്കള്‍ക്കും ജീവജലം നല്‍കിയത്‌. അവരുടെ നെഞ്ചിലെ ഭയത്തിന്റെ ചൂടില്‍ ഉരുകി ഉരുകിയായിരുന്നു ആ പ്രസ്ഥാനവും വളര്‍ന്നത്‌.


കരുവാരക്കുണ്ടിലെ പാറമ്മല്‍ മുഹമ്മദ്‌ ഹാജിയുടെ പൂട്ടിയിട്ട ഔട്ട്‌ ഹൗസിലായിരുന്നു കുറെ നാള്‍ കുഞ്ഞാലിയുടെ ജീവിതം. പകല്‍ മുഴുവന്‍ ഔട്ട്‌ ഹൗസിനുള്ളില്‍ ഒതുങ്ങിയിരിക്കും. രാത്രി ഏറെ ഇരുട്ടിയാല്‍ വീട്ടിലുള്ളവര്‍ പോലുമറിയാതെ ഹാജി കുഞ്ഞാലിയെ തുറന്നു വിടും. പിന്നെ രാത്രി സഞ്ചാരമാണ്‌. കള്ളന്‍മാരെ പോലെ. തിരിച്ചു വരുമ്പോള്‍ കൈ നിറയെ പഴയ പത്രങ്ങളും മറ്റും ഉണ്ടാകും. പകല്‍ മുഴുവന്‍ പുറത്തിറങ്ങാനാവാതെ മുറിക്കുള്ളില്‍ തന്നെ ചടഞ്ഞ്‌ കൂടേണ്ടിവരുമ്പോള്‍ നേരം പോക്കണമല്ലോ. പകലില്‍ റൂമിനകത്തു നിന്നും പുറത്തിറങ്ങാന്‍ പോലുമാവാത്ത സ്ഥിതിയാണെങ്കിലും കുഴപ്പമില്ല.


മൂത്രമൊഴിക്കാതെയും ഭക്ഷണം കഴിക്കാതെയും വെള്ളംകുടിക്കാതെയുമൊക്കെ കഴിഞ്ഞ്‌ കൂടുന്നതിനും കുഞ്ഞാലിക്കാവുമായിരുന്നു. ചില ഒളിവ്‌ കേന്ദ്രങ്ങളിലേക്ക്‌ ഭക്ഷണമെത്തിച്ച്‌ തരാനാവും കുഴപ്പം. അതുകൊണ്ട്‌ ഏറെനേരം വിശന്നിരിക്കേണ്ടിവരും. കിട്ടുമ്പോള്‍ എന്ത്‌ തന്നെയായാലും തിടുക്കപ്പെട്ട്‌ അകത്താക്കും.
ഒളിവിലാണെന്ന്‌ കരുതി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക്‌ യാതൊരു തടസ്സവും നേരിടാന്‍ പാടില്ല. ഇ എം എസും എ കെ ജിയും സി അച്യുതമേനോനും എന്‍ സി ശേഖറും എല്ലാം ഒലിവിലിരുന്ന്‌ തന്നെയാണ്‌ പാര്‍ട്ടിക്ക്‌ ജീവജലം നല്‍കിയത്‌. സഖാവ്‌ പി കൃഷ്‌ണപ്പിള്ള 1948 ആഗസ്റ്റ്‌ 19ന്‌്‌ മരിക്കുന്നതു പോലും ഒളിവില്‍ കഴിയുമ്പോഴായിരുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ഒളിവു കേന്ദ്രത്തിലിരുന്ന്‌ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനിടയിലാണ്‌ അദ്ദേഹത്തിന്റെ ഇടതുകയ്യില്‍ സര്‍പ്പ ദംശനമേറ്റത്‌. എഴുതിക്കഴിഞ്ഞ റിപ്പോര്‍ട്ടിനു ചുവടെ മരണത്തെ മുഖാമുഖം കണ്ടപ്പോഴും കൃഷ്‌ണപിള്ള എഴുതി ചേര്‍ത്തത്‌ ഇങ്ങനെയാണ്‌. 

``എന്റെ കണ്ണുകളില്‍ ഇരുള്‍ മൂടുന്നു. ശരീരമാകെ തളരുന്നു. എന്തു സംഭവിക്കുമെന്ന്‌ എനിക്കറിയാം, സഖാക്കളെ മുന്നോട്ട്‌... ലാല്‍ സലാം''
വളരെ രഹസ്യമായിട്ടായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം. ലഘുലേഖാ വിതരണവും ആശ്രയ പ്രചാരണവും രഹസ്യയോഗങ്ങളുമെല്ലാം. നേതൃത്വവും നിര്‍ദേശവും നല്‍കാന്‍ നേതാക്കള്‍ എങ്ങനെയെങ്കിലും രാത്രി യോഗങ്ങളില്‍ എത്തിച്ചേരും. കുഞ്ഞാലി അങ്ങനെ നൂറുകണക്കിന്‌ യോഗങ്ങളിലും സമരചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്‌. മണ്ണാര്‍ക്കാട്ടെ ഒളിവ്‌ സങ്കേതത്തില്‍ നിന്നെത്തിയായിരുന്നു കേരള എസ്റ്റേറ്റിലെ തൊഴില്‍ സമരത്തിന്റെ അന്തിമ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ അതിന്‌ പരിഹാരമുണ്ടാക്കിയത്‌. 


പൂക്കോട്ടൂരില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകനോടൊപ്പം അരീക്കോട്‌ വിളയൂരിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്‌. അവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പാനായിരുന്നു ഈ യാത്രക്ക്‌ വേണ്ടതെല്ലാം ചെയ്‌തത്‌. എന്ത്‌ വന്നാലും യോഗത്തിന്‌ എത്തണം.
രാത്രി ഇരുട്ടാന്‍ കാത്തുനിന്നു അവര്‍. കുഞ്ഞാലിയും സഹായിയും അതിനു ശേഷമാണ്‌ പൂക്കോട്ടൂരില്‍ നിന്നും കുണ്ടോട്ടിയിലേക്കു നടന്നത്‌. വഴിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ കുണ്ടോട്ടിയിലെ പ്രവര്‍ത്തകര്‍ വിവരം നല്‍കിയിരുന്നു. കടുങ്ങല്ലൂരിലെ പച്ചമരത്തു നിന്നാണ്‌ വഴിപാടത്തേക്ക്‌ തിരിയുന്നത്‌. പിന്നെ കിലോമീറ്ററുകളോളം പടര്‍ന്ന്‌ കിടക്കുന്ന പന്തപാടങ്ങളാണ്‌. പാടത്തിനു മുകളില്‍ ഇരുട്ട്‌ കാടുപിടിച്ച്‌ കിടന്നു. കയ്യിലെ പാട്ടവിളക്കിന്റെ ഇടറിയ വെളിച്ചത്തെ കയ്യെത്തിപ്പിടിക്കാന്‍ ഒരു തണുത്ത കാറ്റ്‌ എപ്പോഴോ ശ്രമം തുടങ്ങിയിരുന്നു.
പാട വരമ്പിലേക്ക്‌ കാലെടുത്ത്‌ വെച്ചതും കുഞ്ഞാലി കാല്‍ തെന്നി പാടത്തേക്ക്‌ വീണു. അവിടെ നിറയെ ചെളിയായിരുന്നു. ഒരു കാല്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴേക്ക്‌ മറ്റേ കാല്‍ ചെളിയുടെ ആഴത്തിലേക്ക്‌ താണു. അപകട മുഖത്തുനിന്നും കരകയറാനാകാതെ ഏറെ നേരം ചെളിയില്‍ ആണ്ടുപോയ കുഞ്ഞാലിയെ കണ്ട്‌ സഹായി ആകെ ഭയന്നു വിറച്ചു. ഒന്ന്‌ വിളിച്ച്‌ കരഞ്ഞാല്‍ പോലും ആരും എത്താത്ത സ്ഥലം. ഒരു കണക്കിന്‌ അയാള്‍ കൈവശമുണ്ടായിരുന്ന തോര്‍ത്ത്‌ നീട്ടിക്കൊടുത്തു. അതില്‍ പിടിച്ചപ്പോള്‍ കുഞ്ഞാലിക്ക്‌ ചെറിയൊരു ബാലന്‍സ്‌ കിട്ടി. ഒരുവിധത്തിലാണ്‌ അയാള്‍ കരക്ക്‌ കയറിയത്‌. അരക്കു മുകളില്‍ ചെളിയില്‍ ആണ്ടുപോയിരുന്നു കുഞ്ഞാലി. പോരാത്തതിന്‌ കട്ട പിടിച്ച ഇരുട്ടും.


ഉടുത്തമുണ്ടും ശര്‍ട്ടും ശരീരവും ആകെ കറുത്ത ചെളിയില്‍ പുരണ്ട്‌ പോയി. അടുത്തു കണ്ട തോട്ടിലിറങ്ങി മണ്ണും ചെളിയും കഴുകി വൃത്തിയാക്കി. നനഞ്ഞ വസ്‌ത്രങ്ങള്‍ പിഴിഞ്ഞുടുത്ത്‌ അവര്‍ യോഗ സ്ഥലത്തേക്ക്‌ തിരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കുഞ്ഞാലിയെ പറഞ്ഞ സമയത്ത്‌ കാണാതായപ്പോള്‍ അവര്‍ ഭയപ്പെട്ടു. കൃത്യനിഷ്‌ടയുടെ കാര്യത്തില്‍ കണിശക്കാരനായിരുന്നു കുഞ്ഞാലി. വൈകിയപ്പോള്‍ എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമോ എന്നും പരിഭ്രമിച്ചു.
പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കൃഷ്‌ണന്‍ നായരുടെ വീട്ടിലായിരുന്നു യോഗം. അയാളുടെ അമ്മയാണ്‌ ആ രാത്രിയില്‍ കുഞ്ഞാലിക്ക്‌ പകരം മുണ്ടും ശര്‍ട്ടും ഉടുക്കാന്‍ കൊടുത്ത്‌ ചെളി പുരണ്ട വസ്‌ത്രങ്ങള്‍ അലക്കിക്കൊടുത്തത്‌. സായുധരായ സഖാക്കള്‍ ആ യോഗത്തിന്‌ കാവല്‍ നിന്നു. അതിന്‌ തൊട്ടടുത്ത്‌ തന്നെയുള്ള സ്ഥലത്ത്‌ എംഎസ്‌ പി ക്യാമ്പ്‌ നടക്കുന്നുണ്ടായിരുന്നു. ചെറിയൊരു സൂചന മണത്താല്‍ മതി സംഗതി കുഴയും. അത്തരമൊരു സ്ഥലത്ത്‌ വിളിച്ചു കൂട്ടിയ യോഗത്തിലേക്ക്‌ എത്തിച്ചേരാന്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന്‌ ധൈര്യം കാണിച്ചയാളായിരുന്നു കുഞ്ഞാലി.


ഒളിവിലിരിക്കെ പകലിലും ഇറങ്ങി നടക്കാനും ചായക്കടകളില്‍ കയറി ലഘുലേഖ വിതരണം ചെയ്യാനും ആവശ്യമെങ്കില്‍ പ്രസംഗിക്കുവാനുമൊന്നും കുഞ്ഞാലി ഭയപ്പെട്ടിരുന്നില്ല.
പെട്ടെന്ന്‌ അയാള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പ്രത്യക്ഷപ്പെടുകയും തന്നെ ഉറ്റുനോക്കുന്ന ജനതയോട്‌ തനിക്ക്‌ പറയാനുള്ളത്‌ എളുപ്പത്തില്‍ പ്രസംഗിച്ച്‌ തീര്‍ത്ത്‌ അപ്രത്യക്ഷനാവാറുമുണ്ട്‌. ഇതൊന്നും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചത്‌ പ്രകാരമൊന്നുമാവില്ല. കരുവാരക്കുണ്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയിലായിരുന്നു ഒരു വൈകുന്നേരത്ത്‌ പുന്നക്കാട്ടെ ചന്തയില്‍ ഒരു ദിവസം കുഞ്ഞാലി പ്രത്യക്ഷപ്പെട്ടത്‌.


പോലീസിന്റെ ആക്രമണമോ മറ്റോ ഉണ്ടെങ്കില്‍ അതിനെ നേരിടാനായി കയ്യിലൊരു ആയുധവും സൂക്ഷിച്ചിരുന്നു. ചന്തയില്‍ ഏറ്റവും തിരക്കുള്ള സമയമായിരുന്നുവത്‌. അതിനടുത്ത്‌ തന്നെയായിരുന്നു കരുവാരക്കുണ്ട്‌ പോലീസ്‌ സ്റ്റേഷനും. എപ്പോഴും പോലീസിന്റെ സാന്നിധ്യമുണ്ടാവാം. എന്നിട്ടും കുഞ്ഞാലിയെ ഒരു ഭീതിയും പിടികൂടിയില്ല. 


അയാള്‍ പെട്ടെന്ന്‌ തന്നെ പ്രസംഗം തുടങ്ങി. ആളുകളെല്ലാം അയാളെ കേട്ടുകൊണ്ടിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന പാര്‍ട്ടി നേതാക്കളെ കുറിച്ച്‌ പോലീസിന്‌ വിവരം നല്‍കാന്‍ ചിലരെയൊക്കെ ചട്ടം കെട്ടിയിരുന്നു. അവരും അറിഞ്ഞു കുഞ്ഞാലി ചന്തയില്‍ പ്രത്യക്ഷപ്പെട്ട വിവരം. ഉടനെ തന്നെ അവരില്‍ പ്രധാനിയായ വ്യക്തിയെ ചിലര്‍ വിവരം അറിയിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
കുഞ്ഞാലിയോ... കൂട്ടരെ ഓന്‍ ജീവനെ പേടിയില്ലാത്തോനാ.. ഓന്‍ പ്രസംഗിച്ച്‌ കഴിഞ്ഞങ്ങ്‌ പൊയ്‌ക്കോളും.
കുഞ്ഞാലി പ്രസംഗിച്ച്‌ തീര്‍ന്ന ശേഷമാണ്‌ അന്നും മടങ്ങിയത്‌. 



എന്നാല്‍ കരുവാരക്കുണ്ടിലെ ഒളിവു ജീവിതം സുരക്ഷിതമല്ലാതായിക്കൊണ്ടിരുന്നു. ഒറ്റുകാര്‍ ധാരാളമുണ്ടായിരുന്നു. പലതിനേയും അതിജീവിക്കുകയായിരുന്നു. എങ്ങനെയെങ്കിലും അത്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ മണത്തറിയും. ഉടനെ സന്ദേശം കുഞ്ഞാലിക്ക്‌ കൈമാറും. അപ്പോള്‍ തന്നെ രക്ഷപ്പെടും, ഇതായിരുന്നു പതിവ്‌.
കുഞ്ഞാലിയുടെ താവളം കണ്ടെത്തി എന്നറിഞ്ഞാല്‍ പോലീസുകാര്‍ വലിയ സന്നാഹത്തോടെയാണ്‌ വന്ന്‌ വളയുക. ഒരിക്കല്‍ താവളത്തെക്കുറിച്ച്‌ പോലീസിന്‌ വിശ്വാസ്യയോഗ്യമായ കേന്ദ്രത്തില്‍ നിന്നു വിവരം കിട്ടി. പിടികൂടാന്‍ പോലീസ്‌ ഫോഴ്‌സുണ്ട്‌. എന്നാല്‍ അവര്‍ക്ക്‌ പ്രദേശത്തേക്ക്‌ എത്തിച്ചേരാന്‍ മതിയായ വാഹനങ്ങളുണ്ടായിരുന്നില്ല. അപ്പോള്‍ ഒരു പ്രൈവറ്റ്‌ ബസ്‌ പെട്ടെന്ന്‌ അറേഞ്ച്‌ ചെയ്‌തു.


വിവരമങ്ങനെയോ പാര്‍ട്ടി സഖാക്കള്‍ അറിഞ്ഞു. മണ്ണൂര്‍ക്കര ഹസന്‍ എന്ന യുവാവ്‌ കുഞ്ഞാലിക്കു വിവരം നല്‍കാന്‍ ഒരു സൈക്കിളില്‍ ആഞ്ഞു ചവിട്ടി. പോലീസ്‌ ബസ്‌ അവിടെ എത്തും മുമ്പെ ചെന്നെങ്കിലേ കുഞ്ഞാലിയെ രക്ഷിക്കാനാവൂ. അതിനായി കുറുക്കു വഴികളിലൂടെയായിരുന്നു അയാളുടെ യാത്ര. പോലീസ്‌ ബസ്‌ എത്തും മുമ്പെ ആ ചെറുപ്പക്കാരനവിടെ എത്തിച്ചേര്‍ന്നു. വിവരവും കൈമാറി.


പെട്ടന്ന്‌ തന്നെ അവര്‍ അപ്രത്യക്ഷരായി. അതിന്‌ ശേഷമെ പോലീസ്‌ ബസെത്തിയുള്ളൂ. അവിടെമാകെ അരിച്ചു പൊറുക്കിയതല്ലാതെ അവര്‍ക്ക്‌ നിരാശരായിമടങ്ങേണ്ടി വന്നു.
പോലീസ്‌ വിളിച്ച പ്രൈവറ്റ്‌ ബസിലെ ഡ്രൈവര്‍ കുഞ്ഞാലിയോട്‌ കൂറുള്ളയാളായിരുന്നു. അപരിചിതരായ പോലീസുകാരെ കബളിപ്പിക്കാന്‍ അയാള്‍ മറ്റേതോ റൂട്ടുകളിലൂടെ ബസ്‌ തിരിച്ചു വിട്ടു. സൈക്കിളില്‍ വിവരം നല്‍കാന്‍ പുറപ്പെട്ട വ്യക്തി അവിടെ എത്തിച്ചേരാനുള്ള സമയവും കുഞ്ഞാലിക്കും കൂട്ടര്‍ക്കും രക്ഷപ്പെടാനുള്ള സമയവും ഒരുക്കി കൊടുക്കുകയായിരുന്നു അയാള്‍.
പാറമ്മല്‍ മുഹമ്മദ്‌ ഹാജിയുടെ വീട്ടിലെ താമസം സുരക്ഷിതമല്ലെന്ന്‌ ബോധ്യമായ ഹാജി ഉടനെ മറ്റൊരു കേന്ദ്രം കണ്ടെത്താന്‍ ശ്രം തുടങ്ങി. അങ്ങനെയാണ്‌ കരുവാരക്കുണ്ടിലെ കളരിക്കല്‍ നാരായണന്റെ വീട്ടില്‍ ഹാജി തന്നെ കുഞ്ഞാലിയേയും കൂടെയുണ്ടായിരുന്ന ചെറുണ്ണിയേയും കൊണ്ടാക്കിയത്‌. അവര്‍ക്ക്‌ ഭക്ഷണവും തല്‍ക്കാലത്തേക്കുള്ള പണവും അയാള്‍ നല്‍കി.
തിരിച്ചു മടങ്ങുകയായിരുന്നു ഹാജിയാര്‍. വഴിയോരത്ത്‌ വെച്ച്‌ ഹോട്ടല്‍ വ്യാപാരിയായ മാനു തങ്ങളെ കണ്ടു. പലതും പറയുന്ന കൂട്ടത്തില്‍ അബദ്ധവശാല്‍ ഹാജിയുടെ വായയില്‍ നിന്നും കുഞ്ഞാലിയുടെ പേര്‌ വീണുപോയി. മാനു തങ്ങള്‍ കുത്തികുത്തി ചോദിച്ചപ്പോള്‍ ഹാജിയാര്‍ കാര്യം പറഞ്ഞു.


എന്നാല്‍ അയാളൊരു കമ്മ്യൂണിസ്റ്റ്‌ വിരോധിയായിരുന്നു. ആ വിവരം ഉടന്‍ പോലീസിന്‌ കൈമാറി. അതുപ്രകാരമാണ്‌ ഞൊടിയിടയില്‍ പോലീസ്‌ നാരായണന്റെ വീട്ടില്‍ കുതിച്ചെത്തിയത്‌. കുഞ്ഞാലിക്കോ ചെറുണ്ണിക്കോ ഒന്നും ചെയ്യാനായില്ല. പിടി കൊടുക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. 

17/1/11

സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ, നാല്‌, കത്തിജ്വലിച്ച സമരങ്ങള്‍


1948 ഫിബ്രുവരി 28മുതല്‍ മാര്‍ച്ചുവരെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ്‌ കല്‍ക്കത്തയില്‍ നടന്നു.രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യം ശരിക്കുള്ളതല്ലെന്നതായിരുന്നു വിലയിരുത്തല്‍. രാഷ്‌ട്രീയവും സാമ്പത്തികവുമായ അടിമത്വം തുടര്‍ന്നുപോകാനാണ്‌ സാമ്രാജ്യത്വ ശക്തികള്‍ പരിശ്രമിക്കുന്നത്‌. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും നാണയപെരുപ്പവും നാടിന്റെ നട്ടെല്ലൊടിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗം അരക്ഷിതാവസ്ഥയിലാണ്‌. കാര്‍ഷിക വ്യവസ്ഥ പൊട്ടിത്തെറിയുടെ വക്കിലാണ്‌. എന്നും പാര്‍ട്ടി കോണ്‍ഗ്രസ്‌ വിലയിരുത്തി. ഒരു ജനകീയ ജനാധിപത്യ വിപ്‌ളവത്തിന്‌ വേണ്ട പുതിയ സമരങ്ങളും മാര്‍ഗങ്ങളും കണ്ടെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതരായി. കര്‍ഷക തൊഴിലാളികളേയും പട്ടിണിപ്പാവങ്ങളേയും ഒരുകുടക്കീഴില്‍ അണി നിരത്തി അഖിലേന്ത്യാ കിസാന്‍ സഭയെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംഘടനയാക്കുവാനും തീരുമാനിക്കപ്പെട്ടു. തെലുങ്കാന മാതൃകയില്‍ ഇന്ത്യയില്‍ എല്ലായിടത്തും അധികാരം പിടിച്ചെടുക്കണം. ജനകീയ ജനാധിപത്യ റിപ്പബ്ലിക്ക്‌ സ്ഥാപിക്കണം. ഗറില്ലാ യുദ്ധമുറയില്‍ സായുധ വിപ്‌ളവം നടത്തുവാനും തീരുമാനിക്കപ്പെട്ടു. ബി ടി രണദിവേ അവതരിപ്പിച്ച കല്‍ക്കത്താ തീസീസ്‌ നടപ്പാക്കണം. ഇതിനായി കേരളത്തിലെ നിലവിലുള്ള കമ്മിറ്റി പിരിച്ചു വിടാനും വിപ്‌ളവ ഗ്രൂപ്പുകളെ സജ്ജരാക്കുവാനും തീരുമാനിക്കപ്പെട്ടു. സായുധ സമരത്തിനു സന്നദ്ധരാക്കാന്‍ കേഡര്‍മാരും നിയുക്തരായി. കര്‍ഷക സംഘക്കാര്‍ സംഘടിച്ചു.


ജന്‍മിമാരുടെ വീടുകള്‍ കയ്യേറി അവര്‍ പത്തായങ്ങളില്‍ നിന്ന്‌ നെല്ല്‌ പുറത്തെടുത്ത്‌ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്‌തു. സമരം ഗ്രാമങ്ങളില്‍ നിന്ന്‌ നഗരങ്ങളിലേക്കു പടര്‍ന്നു കയറി. പോലീസ്‌ വേട്ടപട്ടികളെപോലെ പിന്തുടര്‍ന്ന്‌ സമരക്കാരെ അടിച്ചമര്‍ത്തി. പയ്യന്നൂരിലാണ്‌ കല്‍ക്കത്താ തീസീസിന്‌ ആദ്യ രക്തസാക്ഷി പിറന്നത്‌. പൊക്കന്‍ എന്ന ഹരിജന്‍ കര്‍ഷകത്തൊഴിലാളി പോലീസ്‌ വെടിയേറ്റു പിടഞ്ഞുവീണു. പിന്നീട്‌ മട്ടന്നൂരും കൂത്തുപറമ്പിലും ഒഞ്ചിയത്തും ചിറക്കലിലും കലാപമുണ്ടായി. എല്ലായിടത്തും ജന്‍മിമാരുടെ പത്തായം പൊളിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ്‌ ചോരപ്പുഴകളായി മാറിയത്‌. കണ്ണൂരിലെ തില്ലങ്കേരിയില്‍ ഏഴുപേരും ഒഞ്ചിയത്തു എട്ടുപേരും ചിറക്കലില്‍ ആരുപേരും രക്തസാക്ഷികളായി. 



എല്ലായിടത്തുംപോലീസ്‌ ഭീകരത താണ്‌ഡവമാടി.
കര്‍ഷകക്കുടിലുകള്‍ ചുട്ടെരിച്ചും പോലീസ്‌ കലിതീര്‍ത്തു.1948ഏപ്രില്‍13ന്‌ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഓഫീസും പ്രസും സര്‍ക്കാര്‍ അടച്ചുപൂട്ടി മുദ്രവെച്ചു.കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മൃഗീയമായി സമരത്തെ നേരിട്ടു. ദേശരക്ഷാ നിയമപ്രകാരം മെയ്‌ 22ന്‌സര്‍ക്കാര്‍ ഓഡിനന്‍സ്‌ പുറത്തിറക്കി.നേതാക്കളെല്ലാം കരുതല്‍ തടങ്കലിലായി. ആഗസ്റ്റ്‌ ഏഴുമുതല്‍ നിയമം കര്‍ക്കശമാക്കി ഭേദഗതി ചെയ്‌ത്‌ തടങ്കല്‍ കാലയളവ്‌ ഒരു വര്‍ഷമെന്നത്‌ മൂന്നു വര്‍ഷമാക്കി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങി.


1949 സെപ്‌തംബര്‍ 27ന്‌ മദ്രാസ്‌ സര്‍ക്കാര്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ നിരോധിച്ചു.മുതിര്‍ന്ന നേതാക്കള്‍ ഒളിവിലിരുന്ന്‌ പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും തേടി പോലീസ്‌ നരനായാട്ടിനിറങ്ങി. നേതാക്കള്‍ പലരും അറസ്റ്റിലായി. കുഞ്ഞാലിയടക്കം പല നേതാക്കളും ഒളിവില്‍ കഴിച്ചു കൂട്ടി. പലയിടത്തായിരുന്നു ഒളിവു കേന്ദ്രങ്ങള്‍. കിഴക്കന്‍ ഏറനാട്ടിലെ പല കേന്ദ്രങ്ങളിലും കുറെ നാള്‍ കഴിഞ്ഞ്‌ കൂടി. അന്ന്‌ ആ മണ്ണ്‌ കുഞ്ഞാലിയുടെ തട്ടകമായി തീര്‍ന്നിരുന്നില്ല.


1949ല്‍ ഒരിക്കല്‍ കുഞ്ഞാലി കേരള എസ്റ്റേറ്റില്‍ എത്തുകയുണ്ടായി. അവിടെ നടന്ന്‌ വന്നിരുന്ന ഒരു സമരത്തിന്റെ ചര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നുവത്‌. അന്ന്‌ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ക്കാരന്‍ ഈശ്വരന്‍ നമ്പൂതിരിയായിരുന്നു ഏറനാട്ടിലെ തോട്ടം തൊഴിലാളികള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌. പല സമരങ്ങള്‍ക്കു മുമ്പിലും തൊഴിലാളികളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈശ്വരന്‍ നമ്പൂതിരിക്ക്‌ കഴിഞ്ഞിരുന്നു.


എന്നാല്‍ കേരളാ എസ്റ്റേറ്റില്‍ നടന്നു വന്നിരുന്ന സമരത്തെ ഉജ്ജ്വല സമാപ്‌തിയിലെത്തിക്കാന്‍ അയാള്‍ക്ക്‌ കഴിയാതെ വന്നു. ഇതിനുള്ള പ്രധാന കാരണം എസ്റ്റേറ്റിലെ വിസിറ്റ്‌ ജനറല്‍ മാനേജരായിരുന്ന സായിപ്പിന്‌ ഇംഗ്ലീഷ്‌ മാത്രമെ അറിയുമായിരുന്നുള്ളൂ എന്നതായിരുന്നു. അദ്ദേഹത്തോട്‌ സംസാരിക്കാനാവട്ടെ ഈശ്വരന്‍ നമ്പൂതിരിക്കും വേണ്ടത്ര ഇംഗ്ലീഷ്‌ പരിജ്ഞാനം ഉണ്ടായിരുന്നില്ല.


സമരകാലത്തായാലും അല്ലെങ്കിലും തൊഴിലാളികളുടെ പ്രശ്‌നങ്ങളെല്ലാം മാനേജരെ അറിയിച്ചിരുന്നത്‌ റൈറ്റര്‍ ആയിരുന്നു. ഓഫീസ്‌ റൈറ്ററാവട്ടെ മാനേജരുടെ വിശ്വസ്ഥനായിരുന്നു. അതോടൊപ്പം വൃത്തികെട്ടവനും. സ്വന്തം താത്‌പര്യങ്ങള്‍ക്കുവേണ്ടി പ്രശ്‌നങ്ങളെ വളച്ചൊടിക്കും അയാള്‍, യാഥാര്‍ത്ഥ്യങ്ങളെ തെറ്റിദ്ധരിപ്പിക്കും. അങ്ങനെ മാത്രമെ മാനേജര്‍ക്കു മുമ്പില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ അവതരിപ്പിച്ചിരുന്നൊള്ളൂ.


ഇതുമൂലം തൊഴിലാളികളുടെ വളരെ നാളുകളായുള്ള പ്രശ്‌നങ്ങള്‍പോലും പരിഹരിക്കപ്പെടാതെ കിടന്നു.അതെത്ര നിസാരകാര്യങ്ങളായാല്‍ പോലും. ഇതുമൂലം തൊഴിലാളികള്‍ അസംതൃപ്‌തരായിരുന്നു. നാട്ടില്‍ നിലനിന്നിരുന്ന പട്ടിണിയും കഷ്‌ടപ്പാടുകളും ജനജീവിതത്തെ ദുരിതമയമാക്കിയിരുന്ന കാലം. നിസഹായരും നിരാലംബരുമായിരുന്നു തൊഴിലാളികള്‍. വിദേശ കമ്പനികളായാലും സ്വദേശ മുതലാളിമാരായാലും തരുന്നത്‌ ഒന്നിനും തികയാത്ത കൂലിയാണ്‌. ഇതുകൊണ്ട്‌ ഒരു കുടുംബം ജീവിച്ചുപോകില്ല. പൊട്ടിത്തെറിയുടെ വക്കുകളിലായിരുന്നു പല കുടുംബങ്ങളും.
അവരില്‍ അസംതൃപ്‌തി നീറി പുകഞ്ഞു. കേരളാ എസ്റ്റേറ്റ്‌ കവാടം സമരോത്സുകമായി.

എ ഐ ടി യുസിയുടെ നേതൃത്വത്തിലായിരുന്നു സമരകാഹളം മുഴങ്ങിയത്‌. ആകെയുണ്ടായിരുന്നത്‌ 885 തൊഴിലാളികളായിരുന്നു. ഇവരില്‍ ഒരാളൊഴികെ ബാക്കി എല്ലാവരും പണിമുടക്കില്‍ പങ്കെടുത്തു. പന്ത്രണ്ട്‌ ആവശ്യങ്ങളായിരുന്നു തൊഴിലാളികള്‍ക്കുണ്ടായിരുന്നത്‌. അതാവട്ടെ കാലങ്ങളായി അവര്‍ ഉന്നയിച്ചു പോരുന്നതാണ്‌. അവയില്‍ പലതും സമീപ എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ക്കെല്ലാം അനുവദിക്കപ്പെട്ടതുമാണ്‌.
എന്നിട്ടും അവര്‍ക്ക്‌ മാത്രം അവ പ്രാപ്യമായി.


ഈ സമരത്തിന്റെ ചര്‍ച്ചക്ക്‌ ഇംഗ്ലീഷ്‌ അറിയാവുന്ന ഒരാളെ തന്നെ മേല്‍ കമ്മിറ്റിയില്‍ നിന്നും പങ്കെടുപ്പിക്കണമെന്ന്‌ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ്‌ കേരളാ എസ്റ്റേറ്റില്‍ നിന്നും രണ്ടു സംഘടനാ പ്രവര്‍ത്തകര്‍ കുഞ്ഞാലിയുടെ ഒളിവ്‌ കേന്ദ്രത്തിലെത്തുന്നത്‌. മണ്ണാര്‍ക്കാട്ടായിരുന്നു പാര്‍ട്ടിയിലെ പല നേതാക്കളും ഒളിവില്‍ കഴിഞ്ഞിരുന്ന ആ രഹസ്യകേന്ദ്രം.
അവര്‍ കുഞ്ഞാലിയെ കണ്ട്‌ കാര്യങ്ങള്‍ വിശദമാക്കി. കുഞ്ഞാലി ജാഗ്രതയോടെ അതെല്ലാം കേട്ടു. ചില സംശയങ്ങള്‍ തിരിച്ചുചോദിച്ചു. പ്രശ്‌നങ്ങളെ നന്നായി പഠിച്ചു. ഒളിവ്‌ ജീവിതം നയിക്കുന്നതിനാല്‍ ചര്‍ച്ചക്ക്‌ വരുന്നത്‌ കുഞ്ഞാലിയാണെന്ന്‌ ആരും അറിയരുത്‌. എന്നൊരു നിര്‍ദേശം വെച്ച്‌ കുഞ്ഞാലി അവരെ തിരിച്ചയച്ചു. പറഞ്ഞ സമയത്ത്‌ കൃത്യമായി ഞാനവിടെ എത്തിയിരിക്കും എന്നവര്‍ക്ക്‌ ഉറപ്പും നല്‍കി.


സമരത്തിലുള്ള തൊഴിലാളികള്‍ അന്ന്‌ അവിടെ അയാളെ കാത്തിരുന്നു. കൃത്യം അഞ്ചു മണിക്ക്‌ തന്നെ കുഞ്ഞാലി എസ്റ്റേറ്റ്‌ പടിക്കല്‍ എത്തിച്ചേര്‍ന്നു. മണ്ണാര്‍ക്കാട്ടു നിന്നും എടത്തനാട്ടുകര വഴിയുള്ള വനപാതയിലൂടെയായിരുന്നു അയാള്‍ അത്രയും ദൂരം നടന്ന്‌ ആ ചര്‍ച്ചക്കെത്തിയിരുന്നത്‌.


തൊഴിലാളികള്‍ മുദ്രാവാക്യം വിളി തുടങ്ങി. ആ ജനകൂട്ടം പ്രകടനമായി എസ്റ്റേറ്റുനടയിലേക്കു നീങ്ങി. കുഞ്ഞാലിയും ഒപ്പം ചേര്‍ന്നു. ഓഫീസിനകത്ത്‌ ജനറല്‍ മാനേജര്‍ സായിപ്പുണ്ടായിരുന്നു. അയാള്‍ക്ക്‌ നിവേദനം തൊഴിലാളികള്‍ സമര്‍പ്പിക്കുംവരെ മുദ്രാവാക്യം വിളി തുടര്‍ന്നു. പ്രകടനം കണ്ട്‌ മാനേജരും റൈറ്ററും പുറത്തേക്കിറങ്ങി വന്നു. ആ സമയമാണ്‌ തൊഴിലാളികള്‍ നിവേദനം സമര്‍പ്പിച്ചത്‌.
മാനേജരത്‌ വാങ്ങി റൈറ്ററെക്കൊണ്ട്‌ വായിപ്പിച്ചു. അയാളത്‌ മനസ്സില്‍ വായിച്ച ശേഷം മാനേജര്‍ക്ക്‌ കാര്യങ്ങള്‍ തെറ്റായാണ്‌ വിശദീകരിച്ച്‌ കൊടുത്തത്‌. ശുദ്ധ അസംബന്ധങ്ങളായിരുന്നു അയാളുടെ വാക്കുകളില്‍ നിന്നും പുറപ്പെട്ടു വന്നത്‌. അതു കേട്ടപ്പോള്‍ ആള്‍ കൂട്ടത്തിനു മുമ്പിലുണ്ടായിരുന്ന കുഞ്ഞാലിയുടെ മുഖം ചുവന്നു. അയാള്‍ മുന്‍പോട്ടാഞ്ഞ്‌ റൈറ്ററോട്‌ കയര്‍ത്തു.
ഹേ മനുഷ്യാ.... നിങ്ങളൊരു നല്‍ക്കാലിയാണോ? എല്ലാവരും ഈ പാവങ്ങളെ പോലെ ഇംഗ്ലീഷ്‌ അറിയാത്തവരാണെന്ന്‌ കരുതിയോ?
കുഞ്ഞാലിയുടെ കനത്ത ശബ്‌ദവും തുറിച്ചു നോട്ടവും കണ്ടപ്പോള്‍ റൈറ്റര്‍ വിരണ്ടുപോയി. എന്താണ്‌ പ്രശ്‌നമെന്ന്‌ മാനേജര്‍ ചോദിച്ചു. അപ്പോള്‍ കുഞ്ഞാലി മാനേജരോട്‌ ഇംഗ്ലീഷില്‍ തന്നെ സംസാരിച്ചു. നിവേദനത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അക്കമിട്ട്‌ നിരത്തി. ഈ ആവശ്യങ്ങള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും ഇതിനായി നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നുപോലും അംഗീകരിക്കപ്പെട്ടിട്ടില്ല. അതിനുകാരണം അങ്ങയുടെ ഈ റൈറ്ററാണെന്നും കുഞ്ഞാലി വെട്ടിത്തുറന്ന്‌ പറഞ്ഞു.


എല്ലാം കേട്ട്‌ ബോധ്യമായപ്പോള്‍ മാനേജര്‍ക്ക്‌ അത്ഭുതം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റിന്‌ യാതൊരു പ്രയാസവുമില്ല. എന്നാല്‍ തൊഴിലാളികളില്‍ നിന്ന്‌ അങ്ങനെ ഒരാവശ്യം ഉയര്‍ന്നു വന്നതായി മാനേജ്‌മെന്റിന്‌ അറിവില്ലാത്തതിനാല്‍ അംഗീകരിക്കപ്പെട്ടില്ലെന്നേയുള്ളൂ. എന്തായാലും നിങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ മാനേജ്‌മെന്റ്‌ തയ്യാറാണ്‌.
അയാള്‍ പറഞ്ഞു.


ആ പ്രഖ്യാപനം കേട്ട്‌ തൊഴിലാളികള്‍ തുള്ളിച്ചാടി. അവരുടെ ആഹ്ലാദം ആകാശത്തോളം ഉയര്‍ന്നു. മാനേജ്‌മെന്റിനേയും തൊഴിലാളികളേയും കബളിപ്പിക്കുകയായിരുന്ന ഓഫീസ്‌ റൈറ്ററെ അവിടെ വെച്ച്‌ താക്കീത്‌ ചെയ്യുവാനും മാനേജര്‍ മറന്നില്ല.
അന്നത്തെ ഒരു തൊഴിലാളിയുടെ ഉയര്‍ന്ന കൂലി ആറ്‌ അണയായിരുന്നു. താഴ്‌ന്നത്‌ രണ്ടണയും. ഇതില്‍ രണ്ടണയുടെ വര്‍ധനവ്‌ അടക്കം തൊഴിലാളികളുടെ 12 ഡിമാന്റുകളും അംഗീകരിക്കപ്പെട്ടു. മുദ്രാവാക്യ വിളികളോടെ തന്നെ പ്രകടനം എസ്റ്റേറ്റ്‌ പടിക്കലേക്ക്‌ നീങ്ങി. ഉടനെ അവിടെ ഒരു ആഹ്ലാദയോഗം ചേര്‍ന്നു. യോഗത്തില്‍ അല്‍പ സമയം മാത്രം കുഞ്ഞാലി പ്രസംഗിച്ചു. കരഘോഷങ്ങള്‍ക്കിടയില്‍ തന്നെ ആ തീപ്പൊരി പ്രസംഗം അവസാനിപ്പിച്ച്‌ ആ മനുഷ്യന്‍ വന്ന വഴികളിലേക്ക്‌ തന്നെ അപ്രത്യക്ഷനായി.


കണ്ടു നിന്നവര്‍ക്കും കേട്ടു നിന്നവര്‍ക്കും ഒരത്ഭുതമായിരുന്നു ആ മനുഷ്യന്‍. അദ്ദേഹത്തിന്റെ തന്റേടം, വാക്കുകളിലെ നിശ്ചയ ദാര്‍ഢ്യം, കനത്ത വാക്കുകളില്‍ അടങ്ങിയിരുന്ന പ്രതിഷേധത്തിന്റെ ആഹ്വാനം. എല്ലാം അവരെ അമ്പരപ്പിച്ചു.
എന്നാല്‍ അയാളെ കേട്ടവരിലേറെ പേര്‍ക്കും അപ്പോഴും അറിയുമായിരുന്നില്ല. അത്‌ അവര്‍ ആവേശത്തോടെ കേട്ടിട്ടുള്ള, ആരാധനയോടെ മാത്രം ഓര്‍ത്തിരുന്ന സഖാവ്‌ കുഞ്ഞാലിയായിരുന്നുവെന്ന്‌.
  

3/1/11

സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ, ഭാഗം മൂന്ന്‌ പട്ടാളവേശത്തില്‍ നിന്ന്‌ വിപ്ലവ വഴിയിലേക്ക്‌

കേട്ട വിവരങ്ങള്‍ സത്യമായിരുന്നു.
അത്‌ സ്ഥിരീകരിക്കുന്നതിന്‌ വേണ്ട തെളിവുകള്‍ വിശ്വസ്‌തരില്‍ നിന്ന്‌ തന്നെ ലഭിച്ചു. അപ്പോള്‍ സന്തോഷവും സങ്കടവും ഒരു പോലെയുണ്ടായി ആയിഷുമ്മക്ക്‌. പട്ടാളത്തിലുള്ള ജോലിയല്ലെ. വീട്ടിലിരിക്കുന്നവര്‍ക്ക്‌ ഒരു സമാധാനവും തരാത്തതാണത്‌. ഇനി എന്തായാലും കുഞ്ഞാലി നാട്ടില്‍ തന്നെയുണ്ടാകുമല്ലോ. എപ്പോഴും കണ്ടുകൊണ്ടിരിക്കാമല്ലോ. അതിലായിരുന്നു അവര്‍ക്ക്‌ ആശ്വാസം. എന്നാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിടാനുണ്ടായ കാരണങ്ങളറിഞ്ഞപ്പോഴാണ്‌ ആയിഷുമ്മയില്‍ രോഷം തിളച്ചത്‌. 
കുഞ്ഞാലിയോട്‌ വിരോധമുണ്ടായിരുന്ന ചിലര്‍ ഊമക്കത്ത്‌ അയച്ചതിന്റെ പുറത്താണെത്രെ നടപടി. 


രണ്ടാം ലോക മഹായുദ്ധത്തിന്‌ തിരശ്ശീല വീണു.
1945ലായിരുന്നുവത്‌. സ്വാതന്ത്ര്യ സമരത്തില്‍ സഖ്യകക്ഷികളായിരുന്നു കോണ്‍ഗ്രസും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും. അവര്‍ക്കിടയില്‍ യുദ്ധകാലത്തേ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തു. ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ പേരിലായിരുന്നുവത്‌.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാടുകളായിരുന്നു കുഞ്ഞാലിക്കുണ്ടായിരുന്നത്‌. അവര്‍ ഇന്ത്യന്‍ കാര്‍ഷിക രംഗത്തും ഭൂവുടമകളിലും വരുത്തിയ `മാറ്റങ്ങളില്‍' അങ്ങേയറ്റത്തെ അസംതൃപ്‌തിയും ഉണ്ടായിരുന്നു. അവരുടെ കൊള്ളരുതായ്‌മകള്‍ അസന്തുഷ്‌ടിയിലുമാക്കി. അതെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പട്ടാളത്തിലിരിക്കുമ്പോള്‍ തുറന്ന്‌ പറയുന്നതിനും കുഞ്ഞാലി ആരെയും ഭയപ്പെട്ടിരുന്നില്ല.
ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ആധിപത്യം നിലനില്‍ക്കുന്നതിന്‌ സഹായകമായിരുന്നത്‌ നിരവധി കാരണങ്ങളായിരുന്നു. 

നാട്ടു രാജാക്കന്‍മാര്‍ തമ്മിലുണ്ടായിരുന്ന അനൈക്യം. വാണിജ്യ വ്യവസായ പ്രമുഖര്‍ തമ്മിലുണ്ടായിരുന്ന ഐക്യം. ഭരണാധികാരികളെ പ്രീതിപ്പെടുത്താനായി മത്സരിച്ചിരുന്ന ഉദ്യോഗസ്ഥരുടെ വിനീത സേവനം. ഇതിനെല്ലാം പുറമേ ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ കരുത്തുറ്റ അടിത്തറ ഇന്ത്യക്കാരായിരുന്ന പട്ടാളത്തിന്റെ പിന്‍ബലവും ആത്മാര്‍ഥതയുമായിരുന്നുവെന്ന്‌ കണ്ടെത്തിയത്‌ നേതാജി സുഭാഷ്‌ ചന്ദ്രബോസാണ്‌. ആ ഘടകത്തെ ഇല്ലായ്‌മ ചെയ്യുന്നതിലും നേതാജിക്ക്‌ വിജയിക്കാനായി. മുന്‍ ബ്രിട്ടീഷ്‌ സൈനികര്‍ ഉള്‍കൊള്ളുന്ന ഇന്ത്യന്‍ ദേശീയ സൈന്യത്തെ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധമുഖത്തേക്ക്‌ ഇറക്കികൊണ്ടാണ്‌ നേതാജി മിടുക്ക്‌ തെളിയിച്ചത്‌. പഴയ കൂലി പട്ടാളക്കാരെ അര്‍പ്പണ ബോധമുള്ള രാജ്യസ്‌നേഹികളാക്കി പടനയിക്കാനും അദ്ദേഹത്തിന്‌ സാധിച്ചു. കുഞ്ഞാലിയും സുഭാഷ്‌ ചന്ദ്രബോസിന്റെ ആരാധകനായിരുന്നു.
ബ്രിട്ടീഷ്‌ ഇന്ത്യന്‍ സൈന്യത്തിലെ ജവാന്‍മാര്‍ക്ക്‌ ഐ എന്‍ എയെപ്പറ്റി വലിയ മതിപ്പായിരുന്നു. രാജ്യ സ്‌നേഹികളായ ഐ എന്‍ എ ഭടന്‍മാരെ ബഹുമാനിക്കുകയാണ്‌ വേണ്ടതെന്നായിരുന്നു രഹസ്യ ബാലറ്റ്‌ വഴി വോട്ടെടുപ്പില്‍ അവര്‍ അഭിപ്രായപ്പെട്ടത്‌. അതുമൂലമായിരുന്നു ജീവപര്യന്തത്തിനും നാടുകടത്തലിനും വിധിക്കപ്പെട്ട ഐ എന്‍ എ ഓഫീസര്‍മാരെ നിരുപാധികം മോചിപ്പിച്ചത്‌.


ഇന്ത്യന്‍ സൈന്യത്തെ ഇനി വിശ്വസിക്കാനാവില്ലെന്നായിരുന്നു വൈസ്രോയി വേവലിന്റെ അഭിപ്രായം. ഇന്ത്യയില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യം നിലനിര്‍ത്തണമെങ്കില്‍ അടിയന്തരമായി പത്തുലക്ഷത്തോളം വെള്ളപട്ടാളത്തെകൂടി എത്തിക്കണമെന്ന്‌ വൈസ്രോയി രഹസ്യമായി ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്ക്‌ റിപ്പോര്‍ട്ടയച്ചു. എന്നാല്‍ തന്ത്രശാലിയായ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആറ്റ്‌ലി അതിന്‌ സമ്മതം മൂളിയില്ല. ബ്രിട്ടീഷ്‌ വ്യാപാര വ്യവസായങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കണെമെങ്കില്‍ ഉടന്‍ തന്നെ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നല്‍കി ഭാരതീയരുടെ ഇഷ്‌ടം സമ്പാദിക്കുകയാണ്‌ വേണ്ടതെന്നാണ്‌ നയ തന്ത്രജ്ഞനായ ആറ്റ്‌ലി തീരുമാനിച്ചത്‌.


1946ല്‍ നാവിക കലാപം പൊട്ടി പുറപ്പെട്ടു. അത്‌ പടര്‍ന്ന്‌ വ്യാപിച്ചു. അപ്പോള്‍ വ്യോമസേനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അതിശക്തനായ പ്രചാരകനായി തീര്‍ന്നിരുന്നു കുഞ്ഞാലി. അക്കാലത്തെ കലാപകാരികളെ എല്ലാം ബ്രിട്ടീഷ്‌ അധികൃതര്‍ കമ്യൂണിസ്റ്റായി മുദ്ര കുത്തപ്പെട്ടു. ഇത്‌ കുഞ്ഞാലിക്കും വിനയായി.
കുഞ്ഞാലിയുടെ പേരില്‍ ചില പരാതികളും ലഭിക്കുകയുണ്ടായി അധികൃതര്‍ക്ക്‌. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായിരുന്ന ചില കോണ്‍ഗ്രസുകാരായിരുന്നുവത്രെ ഈ പരാതികള്‍ക്കും ഒറ്റിക്കൊടുക്കലുകള്‍ക്കും പിന്നില്‍. ഇതിന്റെ ഫലമായിട്ടായിരുന്നു കുഞ്ഞാലിയെ നാവികസേനയില്‍ നിന്നും പിരിച്ചുവിട്ടത്‌.
മൂന്നു വര്‍ഷത്തെ സൈനിക ജീവിതം മതിയാക്കി കുഞ്ഞാലി നാട്ടില്‍ തിരിച്ചെത്തി.
ഒരിക്കലും നിരാശനായിരുന്നില്ല കുഞ്ഞാലി. ഇനി എന്ത്‌ എന്ന ചോദ്യവും അയാള്‍ക്കു മുന്നില്‍ അപ്രസക്തമായിരുന്നു. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം. അതുകൊണ്ട്‌ തന്നെ ഭാവിജീവിതവും ഭാരിച്ച ഉത്തരവാദിത്വങ്ങളും നീണ്ടുകിടക്കുന്നു.
അതു മാത്രവുമല്ല, കുഞ്ഞാലി സൈന്യത്തില്‍ ചേരാന്‍ പോകുമ്പോഴുണ്ടായിരുന്ന കാരണങ്ങള്‍ക്ക്‌ അന്ന്‌ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ അല്ലെങ്കിലും സാമ്രാജ്യത്വ ശക്തിക്കു വേണ്ടി എത്രനാള്‍ ദാസ്യവേല ചെയ്യാന്‍ കഴിയും കുഞ്ഞാലിയെപ്പോലെരാള്‍ക്ക്‌....?


അപ്പോഴേക്കും കുഞ്ഞാലി ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവായി മാറിയിരുന്നു. യൗവനത്തിന്റെ ചോരതിളപ്പ്‌ മാത്രമായിരുന്നില്ല, ദേശീയബോധവും വര്‍ഗ സ്‌നേഹവും സ്വാതന്ത്ര്യദാഹവും എല്ലാം ഒത്തിണങ്ങിയ സാഹസികനായ ഒരു പോരാളിയായും മാറിക്കഴിഞ്ഞിരുന്നു.
പിന്നെ പൊതു പ്രവര്‍ത്തനത്തിലേക്കാണിറങ്ങിയത്‌.
അതിന്റെ തുടക്കം സൈനിക ജീവിതത്തില്‍ നിന്നും വിരമിച്ചവരുടെ ഒരു കൂട്ടായ്‌മ ഒരുക്കിക്കൊണ്ടായിരുന്നു. അവശതയും കഷ്‌ടതയും അനുഭവിച്ച്‌ കഴിഞ്ഞ്‌ കൂടിയിരുന്ന ഒരു ജനവിഭാഗം. അവര്‍ നാടിന്റെ ഏതൊക്കെയോ മുക്കുമൂലകളില്‍ ചിതറിക്കിടക്കുന്നു. സംഘടിതരല്ല. അവകാശങ്ങള്‍ നേടി എടുക്കുന്നില്ല. അവരെ എല്ലാം ഒരുമിച്ച്‌ കൂട്ടണം.
തങ്ങളെല്ലാവരും ഒരേ തൂവല്‍ പക്ഷികളാണെന്ന ബോധവും ബോധ്യവും അവരില്‍ ഉണ്ടാക്കി എടുക്കണം. ആവശ്യങ്ങളും നിലവിളികളും നിശബ്‌ദമായി ഒടുങ്ങുകയായിരുന്നു ഇതുവരെ. അവയ്‌ക്ക്‌ പരിഹാരമില്ല. പരാതിക്കാരില്ല. പിന്നെ എങ്ങനെ പരിഹാരം ഉണ്ടാക്കാനാവും? വിമുക്തഭടന്‍മാര്‍ക്കായി ഒരു സംഘടനയുണ്ടാക്കണം. അവര്‍ പരസ്‌പരം ഒത്തുകൂടണം. ഒരുമിച്ച്‌ കൂട്ടണം. 


മഞ്ചേരിയില്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്നവരെയെല്ലാം പങ്കെടുപ്പിച്ച്‌ ഒരു സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ പ്രചാരണവുമായി കുഞ്ഞാലിയുടെയും ഡോ. സുന്ദരത്തിന്റെയും നേതൃത്വത്തില്‍ ഒരു കാല്‍നട പ്രചാരണ ജാഥ നടത്തി. ജാഥ ഏറനാട്‌ താലൂക്കിന്റെ മുക്കു മൂലകളില്‍ ചുറ്റി നാടിനെ ഉണര്‍ത്തി. വേറെ പലരും ഉണ്ടായിരുന്നു നേതൃനിരയില്‍. ഓരോ സ്വീകരണ കേന്ദ്രങ്ങളിലെത്തുമ്പോഴും കുഞ്ഞാലിയും ഡോ. സുന്ദരവും പ്രസംഗിച്ചു. അവര്‍ വിമുക്ത ഭടന്മാര്‍ അനുഭവിക്കുന്ന വിഷമങ്ങളും ജീവിത ദുരിതങ്ങളും വരച്ചുകാട്ടി. പ്രാദേശിക വാസികളായ ഭടന്മാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഈ സമയം കൂട്ടത്തിലുണ്ടായിരുന്നവര്‍ പുസ്‌തകങ്ങളും ലഘുലേഖകളുമായി കേള്‍വിക്കാരെ സമീപിച്ചു. കടകള്‍ കയറി ഇറങ്ങിയും അവ വിറ്റും സമ്മേളനത്തിനുള്ള ഫണ്ട്‌ ശേഖരിച്ചു.
ഈ സമ്മേളനം വന്‍ വിജയമായി.
മഞ്ചേരിയുടെ തെരുവ്‌ വീഥികളിലൂടെ പട്ടാള യൂനിഫോം ധരിച്ചെത്തിയ ജാഥാ അംഗങ്ങളുടെ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ മഞ്ചേരിയെ പ്രകമ്പനം കൊള്ളിച്ചു. സമ്മേളനത്തിലൂടെ പൊതുജനത്തിന്‌ മുമ്പില്‍ വിമുക്തഭടന്മാരുടെ ജീവിതം അനാവൃതമായി. അതുവഴി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി അവര്‍ക്ക്‌ സഹായങ്ങള്‍ പരമാവധി നേടി എടുക്കുക എന്നതായിരുന്നു ഉദ്ദേശം.


വിമുക്ത ഭടന്മാരില്‍ വര്‍ഗബോധമുണ്ടാക്കാന്‍ കുഞ്ഞാലിക്ക്‌ ഇതിലൂടെ സാധിച്ചു. പൂര്‍ണമായും പട്ടാള ചിട്ടയിലായിരുന്നു സംഘാടനം. അത്‌ കുഞ്ഞാലിയുടെ സംഘാടന പാടവത്തിനുള്ള മികച്ച തെളിവായിരുന്നു. മഞ്ചേരിക്കതൊരു വിസ്‌മയ കാഴ്‌ചയായി.
ഇതിനിടെ കുഞ്ഞാലി സജീവ പാര്‍ട്ടി പ്രവര്‍ത്തകനായി മാറി. 1944 ജനുവരി മുതല്‍ പാര്‍ട്ടിയുടെ ജിഹ്വയായി ദേശാഭിമാനി പത്രംകോഴിക്കോട്ടു നിന്നു പ്രസിദ്ധീകരണം തുടങ്ങി. അതിലൂടെ പുതിയ വെളിച്ചവും മാര്‍ഗ നിര്‍ദേശവും ലഭിച്ചു കൊണ്ടിരുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ കൂടി കുഞ്ഞാലിയെ പാര്‍ട്ടി ഏല്‍പ്പിച്ചു. നാട്ടില്‍ അരങ്ങേറിയിരുന്ന പല ഭൂസമരങ്ങള്‍ക്കും കുഞ്ഞാലി നേതൃത്വം നല്‍കി.


കൊണ്ടോട്ടിയില്‍ മുസ്‌ലിം ലീഗിന്റെ വളണ്ടിയറായിരുന്നു പറമ്പാടന്‍ മുഹമ്മദ്‌. കാഞ്ഞിരപ്പറമ്പ്‌ കുടിയിറക്കലില്‍ അയാളും കുടുംബവും ഭീഷണിയിലായി. മുഹമ്മദ്‌ മുസ്‌ലിം ലീഗുകാരനായിരുന്നിട്ടും അയാളുടെ രക്ഷക്കെത്താന്‍ പാര്‍ട്ടിയുണ്ടായിരുന്നില്ല. കാരണം കൊണ്ടോട്ടി തങ്ങളുടെ കാര്യസ്ഥനായിരുന്ന എറത്താലി ബീരാന്‍കുട്ടി ഹാജിയായിരുന്നു ഭൂവുടമ. അയാള്‍ക്കെതിരെ ചെറുവിരലനക്കാന്‍ മുസ്‌ലിംലീഗിന്‌ കഴിയുമായിരുന്നില്ല.
പക്ഷെ, ആ മനുഷ്യന്റേയും കുടുംബത്തിന്റേയും വേദനകളെ ഏറ്റു വാങ്ങാന്‍ കുഞ്ഞാലിക്കായി. സംഭവത്തില്‍ രാഷ്‌ട്രീയമുണ്ടായിരുന്നുവെങ്കിലും അവിടെ മാനുഷിക പരിഗണനക്കായിരുന്നു കുഞ്ഞാലി മുന്‍തൂക്കം കൊടുത്തത്‌. ഒപ്പം ജന്മിത്വത്തോടുണ്ടായിരുന്ന അങ്ങേയറ്റത്തെ വെറുപ്പും വിദ്വേഷവും. പ്രതിരോധ സമരത്തിലൂടെ പാര്‍ട്ടിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

 സമരം ശക്തമായി.
ഭൂവുടമ ബീരാന്‍കുട്ടി ഹാജി കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചു. മുഹമ്മദിനേയും കുടുംബത്തേയും എന്ത്‌ വിലകൊടുത്തും കുടിയിറക്കുമെന്ന വാശിയിലായിരുന്നു ഹാജി. എന്തൊക്കെ ഭൂകമ്പങ്ങള്‍ ഉണ്ടായാലും അവരെ അവിടെ തന്നെ കുടിയിരുത്തുമെന്ന ഉറച്ച തീരുമാനത്തില്‍ കുഞ്ഞാലിയും സംഘവും നിലയുറപ്പിച്ചു. കൊണ്ടോട്ടിയിലെ ഒരു ജനതയുടെ മുഴുവന്‍ പിന്തുണയും മുഹമ്മദിനും കുടുംബത്തിനുമുണ്ടായിരുന്നു. അതിന്റെ ബലത്തില്‍ അയാളും കുടുംബവും കുടിയിറങ്ങാതെ അവിടത്തന്നെ കഴിഞ്ഞു.
ഗത്യന്തരമില്ലാതെ മുസ്‌ലിം ലീഗിനും കുടിയിറക്കിനെതിരെ പ്രകടനം നടത്തി മുഹമ്മദിനും കുടുംബത്തിനും പിന്തുണ പ്രഖ്യാപിക്കേണ്ടി വന്നു. ഇതോടെ ഹാജി വിളറിപ്പോയി. മുസ്‌ലിം ലീഗ്‌ എം എല്‍ എയായിരുന്ന കൊയപ്പത്തൊടി മുഹമ്മദ്‌ കുട്ടി ഹാജിയെ സ്വാധീനിച്ചു ഹാജിയാര്‍. കുടിയിറക്ക്‌ വിരുദ്ധ സമരം ഇസ്‌ലാമിക വിരുദ്ധമാണെന്ന്‌ പോലും അയാളെക്കൊണ്ട്‌ പ്രസംഗിപ്പിച്ചു. മുസ്‌ലിം ലീഗിനെ എങ്ങനെയെങ്കിലും സമരത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുക എന്നത്‌ മാത്രമായിരുന്നു അയാളുടെ ഉദ്ദേശം.
സംഭവ ദിവസം കൊണ്ടോട്ടിയിലാകെ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. 


മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ സഹായത്തോടെ സര്‍വ വിധ സന്നാഹങ്ങളുമായി ഉത്തരവ്‌ നടപ്പാക്കാന്‍ അധികൃതരെത്തി. ഈ നടപടിക്കെതിരെ കുഞ്ഞാലി ജനങ്ങളെ സംഘടിപ്പിച്ചു. അവര്‍ പ്രതിഷേധ പ്രകടനം നടത്തി. കുടിയിറക്കാനെത്തിയ പോലീസിനെ തടഞ്ഞു. പോലീസ്‌ ലാത്തി വീശി. കുഞ്ഞാലിയും കൂട്ടരും കൂടുതല്‍ കരുത്തോടെ മുന്നേറി. സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുമെന്ന്‌ കണ്ടപ്പോള്‍ പോലീസ്‌ പിന്‍വാങ്ങി.
അവര്‍ ആ കുടിയിറക്കിനെ അതിജീവിക്കുക തന്നെ ചെയ്‌തു.
പ്രക്ഷോഭത്തിന്‌ നേതൃത്വം വഹിച്ച കുഞ്ഞാലിയുടേയും സുഹൃത്തുക്കളുടേയും പേരില്‍ നിരവധി കേസുകള്‍ ചാര്‍ജ്‌ ചെയ്യപ്പെട്ടു. മഞ്ചേരി കോടതിലായിരുന്നു കേസിന്റെ വിചാരണ. കോടതിയിലേക്കും അവിടെ നിന്ന്‌ തിരിച്ചും കുഞ്ഞാലിയും സുഹൃത്തുക്കളും പ്രകടനമായാണ്‌ പുറപ്പെട്ടിരുന്നത്‌. ഒരു കാല്‍നട ജാഥ. ജാഥയിലുടനീളം വിദേശാദിപത്യത്തിനെതിരേയും ജന്മിത്വത്തിനെതിരെയും അവര്‍ ഉറക്കെയുറക്കെ മുദ്രാവാക്യങ്ങള്‍ മുഴക്കി. ജന്മിത്വത്തിനെതിരെയുള്ള ഒരു കാമ്പയിന്‍ തന്നെയാക്കി മാറ്റി അതിനെ കുഞ്ഞാലി.
ഈ പ്രക്ഷോഭത്തിന്റെ വിജയത്തോടെ കുടിയിറക്കു ഭീഷണിയെ അഭിമുഖീകരിച്ചിരുന്ന ഇനാംദാര്‍ മുസ്‌ത്യാര്‍ഷായുടെ കുടിയാന്‍മാര്‍ക്കെല്ലാം ശാപമോക്ഷം ലഭിച്ചു. അവരും കുഞ്ഞാലിയോട്‌ നന്ദി പറഞ്ഞു.


ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ഇല്ലായ്‌മകള്‍ക്കു നടുവില്‍ നിന്നും ആത്മവിശ്വാസവും നെഞ്ചൂക്കും മാത്രമുണ്ടെങ്കില്‍ ഏത്‌ വമ്പന്‍മാര്‍ക്കെതിരെയും പോരാടാം എന്ന്‌ കുഞ്ഞാലി കാണിച്ച്‌ കൊടുത്തു. ഒരുമയുണ്ടെങ്കില്‍ എല്ലാശ്രമങ്ങളും വിജയത്തിലെത്തിച്ചേരുമെന്നും.
ഈ പ്രക്ഷോഭമെല്ലാം കുഞ്ഞാലിയെ കൂടുതല്‍ ജനസമ്മതനാക്കി. സഹപ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു. മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കൂടി പ്രിയപ്പെട്ടവനാകാനും കുഞ്ഞാലിക്കായി. മികച്ച സംഘാടകന്‍, ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയ യുവനേതാവ്‌, എന്നീ നിലകളിലേക്കെല്ലാം കുഞ്ഞാലി ഉയര്‍ന്ന്‌ കഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നു. സമരങ്ങളുടെ നായകന്‌ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള യാത്രകളുടെ തുടക്കമായിരുന്നു അവയെല്ലാം. 


പിന്നീടാണ്‌ മൈസൂരില്‍ ബീഡിതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനായി കുഞ്ഞാലിയെ പാര്‍ട്ടി നിയോഗിക്കുന്നത്‌. മൈസൂരില്‍ അന്ന്‌ 62 ബീഡി കമ്പനികളുണ്ടായിരുന്നു. ബീഡി വ്യവസായത്തിന്റെ കേന്ദ്രമായും വളര്‍ന്ന്‌ കഴിഞ്ഞിരുന്നു മൈസൂര്‍. ഈ കമ്പനികളിലെല്ലാമായി പതിനായിരത്തില്‍പരം തൊഴിലാളികളുണ്ടായിരുന്നു.
ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുസ്‌ലിം ലേബര്‍ യൂണിയന്‍, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ എ ഐ ടി യു സി കോണ്‍ഗ്രസ്‌ നേതൃത്വത്തിലെ ഐ എന്‍ ടി യു സി എന്നീ സംഘടനകളായിരുന്നു തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രധാന യൂണിയനുകള്‍. സുലൈമാന്‍ സേട്ടിന്റെ മുസ്‌ലിം ലേബര്‍ യൂണിയനോടും ഐ എന്‍ ടി യു സിയോടും ഒപ്പമെത്താന്‍ എ ഐ ടിയു സിയെ നയിച്ചിരുന്നത്‌ കൊണ്ടോട്ടിക്കാരന്‍ കൊളക്കാടന്‍ ഹുസൈനായിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴില്‍ അയ്യായിരത്തിലേറെ തൊഴിലാളികള്‍ എ ഐ ടി യുസിയില്‍ പ്രവര്‍ത്തിച്ചിരുന്നു.


നിരന്തരമായി ആവശ്യപ്പെട്ടു. ഇടക്കിടെ സൂചനാ സമരങ്ങള്‍. പണി മുടക്ക.്‌ എന്നിട്ടും തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്ന കാര്യത്തോട്‌ കമ്പനി ഉടമകള്‍ പുറം തിരിഞ്ഞ്‌ നിന്നു. പിടിച്ചു നില്‍ക്കാനാവില്ലായിരുന്നു തൊഴിലാളികള്‍ക്ക്‌. അത്രയേറെ കഷ്‌ടമായിരുന്നു വീട്ടകങ്ങളിലെ തൊഴിലാളി ജീവിതങ്ങള്‍. സഹികെട്ടപ്പോള്‍ എ ഐ ടി യുസി യൂണിയന്‍ അനിശ്ചിതകാല സമരത്തിനാഹ്വാനം ചെയ്‌തു.

1946ലായിരുന്നുവത്‌.
കമ്പനികളില്‍ ആദ്യമായി നോട്ടീസ്‌ നല്‍കി. തൊഴിലാളികള്‍ക്കിടയില്‍ വ്യാപക പ്രചാരണങ്ങള്‍ നടത്തി. സമരത്തിലേക്കു നയിച്ച കാരണങ്ങളും തൊഴിലാളികളുടെ ആവശ്യങ്ങളും അക്കമിട്ട്‌ നിരത്തിയ പോസ്റ്ററുകള്‍ നിരന്നു. എല്ലാത്തിനും കൊളക്കാടന്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘടനാ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
ടി ബി രോഗിയായിരുന്നു ഹുസൈന്‍. ഈ സമരം പ്രഖ്യാപിക്കപ്പെട്ട സമയത്തായിരുന്നു അയാളുടെ അസുഖം കൂടിയത്‌. ഡോക്‌ടറെ ചെന്ന്‌ കണ്ടു. അദ്ദേഹം കൈമലര്‍ത്തിയതേയുള്ളൂ. അവിടെ ചികിത്സയില്ല. വിദഗ്‌ധ ചികിത്സ ലഭ്യമാകണമെങ്കില്‍ മദ്രാസിലേക്ക്‌ പോകാനും ഡോക്‌ടര്‍ നിര്‍ദേശിച്ചു.
വല്ലാത്തൊരവസ്ഥയിലായി അയാള്‍.
എന്തു സംഭവിച്ചാലും സമരം പൊളിയരുത്‌. പ്രഖ്യാപിത സമരത്തില്‍ നിന്നും പിന്തിരിഞ്ഞോടരുത്‌. നേതൃത്വം വഹിക്കാന്‍ കരുത്തനായ ഒരു നേതാവിനെത്തന്നെ ലഭിച്ചെങ്കിലേ മതിയാവൂ. ഹുസൈന്‍ വിവരങ്ങള്‍ വെച്ച്‌ പാര്‍ട്ടി നേതൃത്വത്തിന്‌ കമ്പിയടിച്ചു. വൈകാതെ പകരക്കാരനെ പാര്‍ട്ടി നിയോഗിച്ചു. ഒരു യുവനേതാവിനെ.
അത്‌ കുഞ്ഞാലിയായിരുന്നു.
വലിയൊരു വെല്ലുവിളിക്കു മുമ്പിലേക്കായിരുന്നു കുഞ്ഞാലിയുടെ വരവ്‌. സൂക്ഷിക്കണം, കരുതലോടെ നീങ്ങിയില്ലെങ്കില്‍ പതിനായിരക്കണക്കിന്‌ തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ്‌ തകരുക. അതിനനുവദിച്ചു കൂടാ.


ഡ്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ അക്ഷരമാലകള്‍ കുഞ്ഞാലി അവിടെ നിന്ന്‌ പഠിച്ചു തുടങ്ങി. കൊളക്കാടന്‍ ഹുസൈന്‍ എന്ന മുതിര്‍ന്ന നേതാവിന്റെ ഉപദേശങ്ങളേയും നിര്‍ദേശങ്ങളേയും കുഞ്ഞാലി ശരിക്കും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചു തുടങ്ങി. അതൊന്നും വെറുതെയായില്ല.
കുഞ്ഞാലി തന്റെ സംഘടനാപാടവം തെളിയിക്കുക തന്നെ ചെയ്‌തു.
ദിവസങ്ങളോളം ബീഡി കമ്പനികള്‍ അടഞ്ഞു കിടന്നു. തൊഴിലാളികള്‍ സമരത്തില്‍ ഉറച്ചു നിന്നു. ഒരിഞ്ച്‌ വിട്ടുവീഴ്‌ചക്കുമവര്‍ ഒരുക്കമായില്ല. കമ്പനികളില്‍ ഒന്നും നടക്കാത്ത അവസ്ഥ വന്നു. മറ്റു സംഘടനകളിലെ തൊഴിലാളികളും രഹസ്യമായി സമരത്തെ പിന്തുണച്ചു. ഒടുവില്‍ കമ്പനി ഉടമകള്‍ ചര്‍ച്ചക്ക്‌ തയ്യാറായി. ചര്‍ച്ചകളില്‍ പുതുതായി വന്ന സമര നായകന്റെ ശൗര്യം കണ്ട്‌ അവര്‍ അന്തിച്ചുനിന്നു. ഒടുവില്‍ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി.
കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമരം വിജയിച്ചു. തൊഴിലാളികള്‍ ആഹ്ലാദം കൊണ്ട്‌ തുള്ളിച്ചാടി. അധികൃതര്‍ പുതുക്കിയ കൂലി നിശ്ചയിച്ച്‌ പുതിയ ഉത്തരവിറക്കി. കുഞ്ഞാലിയുടെ അവസരോചിതമായ ഇടപെടലുകൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മാത്രമായിരുന്നു ആ വിജയം.
അറുപത്തി രണ്ട്‌ ബീഡിക്കമ്പനികള്‍. അവയില്‍ വ്യത്യസ്‌ത സ്വഭാവക്കാര്‍, വിഭിന്ന മതക്കാര്‍, പല ഭാഷക്കാര്‍ ഒക്കെയായിരുന്നു തൊഴിലാളികള്‍. പ്രധാനമായും മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നതായിരുന്നു കുഞ്ഞാലിക്കുണ്ടായിരുന്ന നിര്‍ദേശം. പിന്നെ പിന്നെ ഇതര ഭാഷക്കാരുമായും സൗഹൃദം സ്ഥാപിച്ചെടുക്കണം. അവരിലും സ്വാധീനം ചെലുത്തണം. ഒട്ടും വിദ്യാഭ്യാസമില്ലാത്തവരായിരുന്നു കര്‍ണാടക്കാരായ തൊഴിലാളികള്‍. അവരെയും മലയാളികളേയും ഒരുമിപ്പിച്ച്‌ കൊണ്ടുപോവുക എന്നത്‌ ഏറെ പ്രയാസകരമായിരുന്നു. അവരെ തെറ്റിദ്ധരിപ്പിക്കാനും തമ്മിലടിപ്പിക്കാനും തക്കം പാര്‍ത്തിരിക്കുന്ന മുതലാളിമാരുടേയും ഏജന്റുമാരുടെയും ഇടയില്‍ എന്നിട്ടും അതിനെ അതിജീവിക്കാന്‍ കുഞ്ഞാലിക്കു കഴിഞ്ഞു. 


ഏതെങ്കിലും കമ്പനിയില്‍ സമരം പ്രഖ്യാപിച്ചാല്‍ തൊഴിലാളികള്‍ പട്ടിണിയിലാകും. സമരം വിജയിക്കുംവരെ അവരുടെ കുടുംബങ്ങളേയും സംരക്ഷിക്കണം. ആ ബാധ്യതയും യൂണിയനുള്ളതാണ്‌. അതിന്‌ കനത്ത ഒരുതുക തന്നെ കണ്ടെത്തേണ്ടിവരും. ഈ കുടുംബങ്ങളിലെല്ലാം റിലീഫ്‌ എത്തിച്ചുകൊടുക്കണം. യൂനിയന്റെ നേതൃത്വത്തിലും മറ്റു തൊഴിലാളികളുടെ സഹായത്തോടെയുമായിരുന്നു ഇത്‌ ചെയ്‌ത്‌ പോന്നിരുന്നത്‌.
ഇവിടെയെല്ലാം പ്രവര്‍ത്തിയില്‍ ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും നടപ്പിലാക്കിയപ്പോള്‍ എതിരാളികളെ വല്ലാതെ ഭീതിയിലാഴ്‌ത്തി. ഊര്‍ജസ്വലനായ ഒരു ചെറുപ്പക്കാരന്റെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളും ദിശാബോധമുള്ള കര്‍മപദ്ധതികളും കണ്ട്‌ വിളറി പൂണ്ട ചിലര്‍ കുഞ്ഞാലിക്കെതിരെ കരുക്കള്‍ നീക്കി. അവരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന്‌ കുഞ്ഞാലിയെ ഇകഴ്‌ത്തി കാണിക്കേണ്ടതും ജനസമ്മതിയെ ഇല്ലാതാക്കേണ്ടതും ആവശ്യമായിരുന്നു. 


ഇതിനുവേണ്ടി റിലീഫ്‌ വിതരണത്തിനിടയില്‍ കുഞ്ഞാലി മലയാളികളല്ലാത്ത തൊഴിലാളികളോട്‌ വിവേചനം കാണിച്ചു എന്നൊരു പ്രചാരണം നടത്തി. യൂനിയന്‍ഫണ്ട്‌ ധൂര്‍ത്തടിക്കുന്നു എന്നതായിരുന്നു മറ്റൊരാരോപണം. കുഞ്ഞാലിയും സുഹൃത്തുക്കളും അന്ന്‌ ഇടക്കിടെ മൈസൂരിലെ ബേധപ്പെട്ട ഹോട്ടലായിരുന്ന ബോംബെ ആനന്ദഭവനില്‍ പോകുന്ന പതിവുണ്ടായിരുന്നു.


ഒരു കാലിചായ മാത്രം കുടിക്കും. വളരെനേരം സംഘടനാ പ്രവര്‍ത്തനങ്ങളും രാഷ്‌ട്രീയ നിലപാടുകളും വിശദീകരിച്ച്‌ സമയംപോക്കും. ഇതായിരുന്നു പതിവ്‌. ആ കാലിച്ചായയുടെ കാശ്‌ പോലും പലപ്പോഴും കൊടുത്തിരുന്നതും കുഞ്ഞാലിയുടെ സുഹൃത്തുക്കളായിരുന്നു. ഇതിനെയാണ്‌ ഡ്രേഡ്‌ യൂണിയന്‍ രംഗത്തെ എതിരാളികള്‍ ചൂഷണം ചെയ്‌തത്‌.
ആ വിലകുറഞ്ഞ പ്രചാരണങ്ങളെ കുഞ്ഞാലിയും പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളികളും പുച്ഛിച്ചു തള്ളിയതേയൊള്ളൂ. കാരണം അവര്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. അപ്പോഴേക്കും കുഞ്ഞാലി എന്ന നേതാവിനെ, സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യ സ്‌നേഹിയെ.


കുറഞ്ഞ മാസങ്ങള്‍ മാത്രമേ കുഞ്ഞാലി മൈസൂരില്‍ ചെലവഴിക്കുകയുണ്ടായൊള്ളൂ. വീണ്ടും നാട്ടില്‍ തിരിച്ചെത്തി.
കിഴക്കന്‍ ഏറനാടിന്റെ മണ്ണിലേക്ക്‌ കുഞ്ഞാലിക്ക്‌ ക്ഷണമുണ്ടാകുന്നത്‌ പിന്നീടായിരുന്നു. യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിയുടെ കര്‍മ ഭൂമിയും കിഴക്കന്‍ ഏറനാട്ടിലെ മലയോര മേഖലയായിരുന്നുവല്ലോ.
അവിടുത്തെ ഓരോ പുല്‍കൊടിക്കും പരിചിതമായ, ഓരോ മണല്‍ തരിയേയും രോമാഞ്ചമണിയിച്ച എത്ര എത്ര പ്രക്ഷോഭങ്ങള്‍ക്കാണ്‌ പിന്നീട്‌ കുഞ്ഞാലി നേതൃത്വം നല്‍കിയത്‌. ഇന്നും മൂളുന്നുണ്ട്‌ ഏറനാടന്‍ കാറ്റ്‌ ഇതിഹാസ തുല്യമായ ആ വീരകഥകള്‍.