
മഴ തോരാതെ എന്ന എന്റെ നോവലിന്റെ പ്രമേയം മോഷ്‌ടിച്ചാണ് സത്യന്‍ അന്തിക്കാടിന്റെ കഥതുടരുന്നുവെന്ന സിനിമ പുറത്തിറക്കിയതെന്ന വിവാദവുമായി ബന്ധപ്പെട്ട് കെ പി കുഞ്ഞിമ്മൂസ വര്‍ത്തമാനം ദിനപത്രത്തില്‍ എഴുതിയ അന്തിക്കാടും ആലുങ്ങലും എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം.
മലയാള സാഹിത്യരംഗത്തോ പത്രപ്രവര്‍ത്തന രംഗത്തോ ഏറ്റവും വലിയ വട്ടപ്പൂജ്യമാണെന്ന് സ്വയം തിരിച്ചറിയുന്ന ഒരാളാണ് ഇതെഴുതുന്നത്. അവിടെ ഒരിടമുണ്ടാക്കാന്‍ മത്സരിക്കുന്ന ആളുമല്ല. സാഹിത്യ പ്രസ്ഥാനത്തിനോ ചലച്ചിത്ര ശാഖക്കോ എന്തെങ്കിലും സംഭാവന നല്‍കിയെന്നും അവകാശപ്പെടുന്നില്ല. നിര്‍ഭാഗ്യ വശാല്‍ ഈ പാവവും ചെറിയ ചില സാഹിത്യ രചനകളൊക്കെ നടത്തിപ്പോയിട്ടുണ്ട്. അതില്‍പ്പെട്ട ഒന്നാണ് ഈ പറയപ്പെട്ട നോവല്‍.
അത് പത്തു വര്‍ഷം മുമ്പ് എഴുതിപോയതാണ്. അതൊരു തെറ്റായിപോയെങ്കില്‍ സാംസ്‌കാരിക കേരളം എന്നോട് ക്ഷമിക്കുക. 2003 ഏപ്രില്‍ 13 മുതല്‍ ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെ അവസാന പേജില്‍ ബഹുവര്‍ണ കളറില്‍ അച്ചടിച്ചു വന്നതാണ് പ്രസ്‌തുത നോവല്‍. 2005 സെപ്‌തംബറില്‍ പൂര്‍ണാ പബ്ലിക്കേഷന്‍സ് പുസ്‌തകവുമാക്കി. 2005 ഡിസംബര്‍ 15ന് അന്നത്തെ സാംസ്‌കാരിക മന്ത്രിയായിരുന്ന എ പി അനില്‍കുമാര്‍ കഥാകൃത്ത് പി സുരേന്ദ്രന് നല്‍കി പ്രകാശന കര്‍മവും നിര്‍വഹിക്കപ്പെട്ടു.
ഇതൊക്കെ ജീവിക്കുന്ന തെളിവുകളാണ് സര്‍. അഞ്ചുവര്‍ഷം മുമ്പ് വിപണിയിലെത്തിയ നോവലിന്റെ പ്രമേയം മോഷ്‌ടിച്ചുവെന്നാണ് പറഞ്ഞത്. ആ നോവലിന്റെ അച്ചടിച്ച കോപ്പികളാണ് പത്ര സമ്മേളനത്തില്‍ ഹാജരാക്കിയത്. പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംബന്ധിച്ച സാംസ്‌കാരിക മന്ത്രിയടക്കമുള്ളവരുടെ ഫോട്ടോയാണ് പ്രദര്‍ശിപ്പിച്ചത്. ഇതിനേക്കാള്‍ വലിയ തെളിവുകള്‍ ഇനി എന്താണ് സര്‍ വേണ്ടത്.?
മോഷണക്കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ മഹത്വമാണോ മുഖ്യം...? തെളിവുകള്‍ അതല്ലേ പ്രധാനം.ആരോപണം ഉന്നയിച്ച വ്യക്തി തെളിവുകള്‍ നിരത്തിയല്ലേ സംസാരിച്ചതെന്നും അത് പരിശോധിച്ചിട്ടല്ലേ മറുപടി അര്‍ഹിക്കുമോ ഇല്ലെയോ എന്ന് പ്രതികരിക്കേണ്ടതെന്നും അന്തിക്കാടിന്റെ പ്രസ് ദ മീറ്റില്‍ ചോദിക്കാന്‍ നട്ടെല്ലുള്ള ഒരുപത്രപ്രവര്‍ത്തകനുമില്ലാതെ പോയതില്‍ എനിക്ക് ദു:ഖമുണ്ട്.
ഇത് സാംസ്‌കാരിക രംഗത്തെ ദളിതനും സവര്‍ണനും തമ്മിലുള്ള പ്രശ്‌നമായി വേണം കാണാന്‍. ഞാന്‍ സാംസ്‌കാരിക രംഗത്തെ അധകൃതനാണ്. അത്രപോലും ഇടവും എനിക്കവിടെ കിട്ടുമെന്നും കരുതുന്നില്ല. കിട്ടാത്തതില്‍ പരാതിയുമില്ല. അതുകൊണ്ടാണ് എന്റെ ആരോപണത്തിന് മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടം കിട്ടാതെ പോയത്.
കുഞ്ഞിമ്മൂസ സാഹിബ് പോലും കാളപ്പെറ്റന്ന് കേട്ടപ്പോള്‍ കയറെടുക്കാനാണ് ഓടിയത്. നോവല്‍ വായിച്ചിട്ടോ സിനിമകണ്ടിട്ടോ അല്ല ഈ അഭിപ്രായ പ്രകടനം അദ്ദേഹം നടത്തിയിരിക്കുന്നത്. ഒരു നാട്ടു നടപ്പ് പറഞ്ഞെന്ന് മാത്രം. സവര്‍ണന്റെ കാലുതിരുമ്മിയാലും പുറംചൊറിഞ്ഞാലും പലര്‍ക്കുമുണ്ട് കാര്യം. അല്ലാതെ ഈ കീഴ്‌ജാതിക്കാരനൊക്കെ ജയ് വിളിച്ചിട്ട് എന്ത്‌കിട്ടാനാണല്ലേ സര്‍....
നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ആരെങ്കിലും രണ്ടും ഒരേ പ്രമേയമല്ലെന്ന് പറഞ്ഞാല്‍ ആ സമയം ആരോപണത്തില്‍ നിന്ന് പിന്‍മാറാന്‍ ഞാന്‍ ഒരുക്കമാണ്. ഇനി ബഷീറിന്റെ ബാല്യകാല സഖി മോഷണക്കഥയല്ലെന്ന് തെളിയിച്ചവരെപോലെ ആര്‍ക്കും ഒരുപോസ്റ്റുമോര്‍ട്ടത്തിന് സജ്ജരാകാം. അവര്‍ വിധിക്കുന്ന എന്തുശിക്ഷയും ഏറ്റുവാങ്ങാം . എന്നാല്‍ നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ധാരാളംപേര്‍ എനിക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുകയാണ്.
നാടോടിക്കാറ്റ് സത്യന്‍ അന്തിക്കാടിന്റെ തന്നെ സിനിമയാണ്. ഇതിന്റെ കഥ പടം പുറത്ത് വരുമ്പോള്‍ അന്തിക്കാടിന്റേത് തന്നെയായിരുന്നു. എന്നാല്‍ പിന്നീട് അവകാശികളെത്തി. അവര്‍ പില്‍ക്കാലത്ത് സിദ്ദീഖ് ലാല്‍ എന്ന പേരില്‍ സിനിമാരംഗത്ത് സജീവമായി. അപ്പോള്‍ പുതിയ പ്രിന്റില്‍ അവരുടെ പേര് എഴുതികാണിക്കാന്‍ അന്തിക്കാട്ടുകാരനും നിര്‍ബന്ധിതനായി.
അമ്മയും വിനോദയാത്രയും ചില സ്‌പാനിഷ് സിനിമകളുടെ ഫോട്ടോ സ്റ്റാറ്റാണെന്നത് സിനിമാ രംഗത്ത് പരസ്യമായ രഹസ്യങ്ങളാണ്. ഇംഗ്ലീഷ് സിനിമകളുടെ പ്രേതം ബാധിച്ച ഒട്ടേറെ സിനിമകള്‍ ഇവിടെ പുറത്ത് വരികയും അവര്‍ മലയാളി പ്രേക്ഷകനുമുമ്പില്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയും ചെയ്‌തുകൊണ്ടേ ഇരിക്കുന്നു.
സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില മാഫിയകളെക്കുറിച്ച് പറഞ്ഞത് നടന്‍ തിലകനാണ്. എന്നാല്‍ സിനിമാ രംഗത്ത് കഥാ മോഷണ മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തകാലത്ത് സംസ്ഥാന അവാര്‍ഡ് നേടിയ ഒരു സിനിമയുടെ തിരക്കഥയെഴുതിയത് എന്റെ തന്നെ ഒരു സുഹൃത്താണ്. ഒരുലക്ഷം രൂപയാണ് അയാള്‍ക്ക് പ്രതിഫലം നല്‍കിയത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ തിരക്കഥാകാരന്റെ പേര് സംവിധായകന്റേതായിരുന്നു. സഹ സംവിധായകരുടെ കൂട്ടത്തില്‍ സുഹൃത്തിന്റെ പേരും എഴുതിചേര്‍ത്തു. നല്ലകഥയുടെ ത്രെഡ് ഉണ്ടെങ്കില്‍ 10000 രൂപമുതല്‍ 25000 രൂപവരെ കൊടുക്കുന്ന നിര്‍മാതാക്കളും സംവിധായകരുമുണ്ടെത്രെ. കഥയുടെ പിതൃത്വം അവര്‍ക്ക് നല്‍കണമെന്ന് മാത്രം.
മുമ്പൊരിക്കല്‍ ഇപ്പോള്‍ വിവാദമായ മഴതോരാതെ എന്ന നോവല്‍ സിനിമയാക്കാന്‍ ഒരു നിര്‍മാതാവിന്റെ ഇടനിലക്കാരന്‍ എന്നെ സമീപ്പിക്കുകയുണ്ടായി. അന്നത് കാര്യമാക്കിയിരുന്നില്ല. 100000 രൂപവരെ തരാം എന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ എന്റെ കുഞ്ഞിന്റെ പിതൃത്വം മറ്റാര്‍ക്കെങ്കിലും തീറെഴുതികൊടുക്കാന്‍ താത്‌പര്യമില്ലാത്തത്‌കൊണ്ട് ആ കച്ചവടം ഉറപ്പിച്ചില്ല.
ഒരു ചാനല്‍ പൈങ്കിളി എന്നോട് പറഞ്ഞത് അന്തിക്കാടിനെതിരെയൊന്നും വാര്‍ത്ത കൊടുക്കാന്‍ പറ്റില്ല ചേട്ടാ എന്നാണ്. ഒരേ പത്രത്തില്‍ ജോലിയെടുക്കുകയും വര്‍ഷങ്ങളോളം ഒരേപായയില്‍ ഉറങ്ങുകയും ചെയ്‌ത ആത്മ സുഹൃത്തിന് പോലും എന്റെ വാര്‍ത്താ സമ്മേളനം അവന്റെ ചാനലില്‍ വരുത്താന്‍ കഴിയാതെ പോയത് ആരോപണത്തില്‍ കഴമ്പില്ലാതെ പോയത്‌കൊണ്ടല്ല. അന്തിക്കാടിനെ പിണക്കാന്‍ കഴിയാത്തത് കൊണ്ടായിരുന്നു.
ഇന്ത്യാവിഷന്‍ ചാനലില്‍ വളരെ നല്ലനിലയില്‍ ആ വാര്‍ത്ത നല്‍കിയത് പത്രസമ്മേളനം നടത്തിയത് കൊണ്ടുമാത്രമല്ല സര്‍. അവര്‍ നോവല്‍ വായിക്കുകയും സിനിമകാണുകയും ചെയ്‌ത്‌പോയത് കൊണ്ടാണ്. ഇനി ഒരുകാര്യം കൂടി ശ്രദ്ധയില്‍പ്പെടുത്തട്ടെ. എന്റെ നോവലിന്റെ പ്രസാധകാവകാശം പൂര്‍ണാ പബ്ലിക്കേഷന്‍സിന് തീറെഴുതികൊടുത്തതാണ്. അന്ന് ഒരു പുസ്‌തകമിറങ്ങികാണാനുള്ള ആഗ്രഹം കൊണ്ട് അങ്ങനെയൊരബദ്ധമൊക്കെ കാണിച്ചുപോയി. അതിന്റെ കോപ്പി വിറ്റുപോയിട്ട് എനിക്ക് ഒരു ലാഭവുമില്ല. ഈ നോവലിന്റെ ഒരു കോപ്പി പോലും എനിക്ക് നാല്‍പത് ശതമാനം വിലക്കുറച്ച് നല്‍കിയെങ്കില്‍ മാത്രമെ ലഭിക്കുകയുമുള്ളൂ. അങ്ങനെയൊരു നോവലിന്റെ കോപ്പി വില്‍ക്കാന്‍ എന്റെ പോക്കറ്റ് കാലിയാക്കികൊണ്ട് ഞാന്‍ ഇറങ്ങിത്തിരിക്കുമോ...?
ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടല്ല ചീപ്പ് പബ്ലിസിറ്റിയുണ്ടാക്കേണ്ടത്. സ്വന്തം കുഞ്ഞിന്റെ പിതൃത്വം വിറ്റ് ചിലര്‍ ആളാവുന്നതു കണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. അതൊരു ഗതികെട്ടവന്റെ നിലവിളിയായിരുന്നു. അതിനോട് ഐക്യദാര്‍ഢ്യമൊന്നും വേണ്ട. പരിഹസിക്കാതിരിക്കാം സര്‍... പബ്ലിസിറ്റിയാണ് ആവശ്യമെങ്കില്‍ ഇതിനേക്കാള്‍ നല്ല പരിപാടികളില്ലേ സര്‍...ഈ യുദ്ധത്തില്‍ ഞാന്‍ കാലിടറിവീണേക്കാം. നാളെ ഈ കഥയുടെ പിതൃത്വത്തിന് വേണ്ടിയുള്ള ഡി എന്‍ എ ടെസ്റ്റ് നടക്കാതെ വിസ്‌മൃതിയിലേക്കെടുത്തെറിയപ്പെടുകയും ചെയ്യാം. അത് ന്യായവും നീതിയും എന്റെ പക്കലില്ലാത്തതുകൊണ്ടല്ല. ശത്രുവിന്റെ ഉയരത്തില്‍ ഓങ്ങിവെട്ടണമെങ്കില്‍ ആവശ്യമായ മൂലധനമില്ലാത്തത് കൊണ്ടുമാത്രമാണ്.
കീഴാള വിഭാഗത്തിന്റെ കീഴടങ്ങലുകളെ അപ്പോഴും വിജയമായി ആഘോഷിക്കാന്‍ ധാരാളം പേര്‍ കണ്ടേക്കാം. പണംകൊണ്ട് പലതും വാങ്ങാം സര്‍.. നീതിന്യായ വ്യവസ്ഥയിലും വിജയക്കൊടി നാട്ടാം... പക്ഷേ പാവപ്പെട്ടവന്റെ ബുദ്ധിശക്തിക്കും ഇച്ഛാശക്തിക്കും മാത്രം വിലപേശരുത്