30/5/11

കലാലയ മുറ്റത്തേക്ക്‌ ചാഞ്ഞുപെയ്യുന്ന ചാറ്റല്‍മഴ


ഇണക്കവും പിണക്കവും കുസൃതിയും കുശുമ്പും നിറഞ്ഞ ബഹളങ്ങളില്‍ നിന്ന്‌ വേനലവധിയുടെ ഓര്‍മകളിലേക്ക്‌ വേര്‍പ്പെട്ടുപോയവരുടെ പുനഃസമാഗമത്തിനായി വിദ്യാലയമുറ്റങ്ങള്‍ വീണ്ടും തളിര്‍ക്കുന്നു.
ഇനി കളിചിരികള്‍ക്ക്‌ തത്‌ക്കാലം ഇടവേള, പാഠ പുസ്‌തകങ്ങള്‍ക്കും പഠനവഴികളിലെ പുത്തന്‍ പ്രവണതകള്‍ക്കും സുസ്വാഗതം. ചര്‍ച്ചകളും സംവാദങ്ങളും ഓര്‍മപരിശോധനകളും ക്ലാസ്‌ മുറികളില്‍ ഇനി സജീവമാകുകയാണ്‌. പഠനത്തിന്റെ സ്വീകാര്യതക്കുവേണ്ടി പങ്കിട്ടെടുത്ത സൗഹൃദങ്ങളും കൂട്ടായ്‌മകളും സായാഹ്നങ്ങളും തിരിച്ചുവരികയാണ്‌.


ജൂണ്‍ ഒരോര്‍മപ്പെടുത്തലാണ്‌. അധ്യയനത്തിന്റെ കല്‍വിളക്കുമാത്രമല്ല അത്‌ തെളിയിക്കുന്നത്‌. പുതുവര്‍ഷത്തിന്റെ ആഹ്ലാദങ്ങളെയും ആശങ്കകളെയുമല്ല മടക്കിക്കൊണ്ടുവരുന്നത്‌. പുതുമഴയുടെ സീല്‍ക്കാരവും വിറപ്പിക്കുന്ന ഇടിയുടെ രൗദ്രഭാവത്തെയുമല്ല ഓര്‍മപ്പെടുത്തുന്നത്‌. നഷ്‌ടപ്പെടലുകളുടെ കനത്തഭാരം തൂങ്ങുന്ന നമ്മുടെ ബാല്യകാലത്തിലേക്ക്‌ കൂടി മാടി വിളിക്കുന്നു ഈ പള്ളിക്കൂടയാത്രകള്‍.
കാത്തിരുന്ന്‌ കാത്തിരുന്ന്‌ വന്നണഞ്ഞിരുന്ന ആ വേനലവധി. ആഹ്ലാദ തിമര്‍പ്പിന്റെ ആരവങ്ങള്‍ക്കൊത്ത്‌ അടിച്ചുപൊളിക്കുമ്പോള്‍ ഒരു മാസം കഴിഞ്ഞു വരാനിരിക്കുന്ന പരീക്ഷാ ഫലം നമ്മെ അലട്ടിയിരുന്നില്ല. ജീവിതത്തിന്റെ ഭാവിയെ തന്നെ നിര്‍ണയിക്കുന്ന വിധിയായിരുന്നിട്ടും ജയ പരാജയങ്ങളില്‍ ആശങ്കപ്പെട്ടിരുന്നില്ല. നമ്മുടെ പഠനം ക്ലാസ്‌ മുറികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നു. ഫസ്റ്റ്‌ ക്ലാസും റാങ്കും എ പ്ലസും വാങ്ങാന്‍ ആരും നിര്‍ബന്ധിച്ചിരുന്നില്ല. ട്യൂഷനും വെക്കേഷനും അതു കഴിഞ്ഞും അവസാനിക്കാത്ത പഠനയാത്രയിലേക്കു പോകാതിരുന്നിട്ടും നമ്മളെ നമ്മളാക്കിമാറ്റിയ ആ ഓര്‍മ പാടത്തേക്കല്ലേ ഈ ജൂണ്‍ കൂട്ടിക്കൊണ്ടുപോകുന്നത്‌?


ആദ്യത്തെ പള്ളിക്കൂട യാത്രയെ ഓര്‍ത്തെടുക്കുമ്പോള്‍ നൂറുനാക്കായിരിക്കും എല്ലാവര്‍ക്കും. അന്ന്‌ കാണിച്ച കുസൃതിയും കുശുമ്പും കാലമെത്രയേറെ കഴിഞ്ഞാലും മറന്നുപോകില്ല. എഴുപതാം വയസ്സിലും അതേപറ്റി ഓര്‍ക്കുന്നവരുടെ മനസ്സില്‍ ഒരു ജാള്യത വന്നുമൂടാതിരിക്കില്ല. അമ്മയുടെ മടിക്കുത്തിലും അച്ഛന്റെ വിരല്‍ തുമ്പിലും പിടിച്ചുള്ള ആദ്യ യാത്ര. ഇപ്പോഴും അതേപറ്റി ഓമനിക്കുന്നതും ഓര്‍മകളില്‍ താലോലിക്കുന്നതും നിറഞ്ഞ സ്‌നേഹത്തോടെയാണ്‌. ആകാശം മഴമേഘത്തുണ്ടുകളൊരുക്കിവെച്ച്‌ കാത്തിരിക്കുന്ന ഈ ജൂണ്‍ ചിലര്‍ക്കെങ്കിലും ചിന്നിച്ചിതറി തുടങ്ങുന്ന മഴയുടെ ലാസ്യ നൃത്തം ആസ്വദിക്കാനുള്ളതല്ല. പഠനത്തിന്റെ വഴിയില്‍ വിലങ്ങുതടികളുടെ സര്‍വേകല്ലുകളുയരുമ്പോള്‍ യാത്രാമൊഴി പറയാനുള്ളതാണ്‌.

ഇനി? ചിലര്‍ക്ക്‌ പുതിയ കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം. ഉന്നത പഠനത്തിനായി മറ്റൊരു കലാലയത്തിന്റെ വാതില്‍ക്കല്‍ ചെന്നുകയറണം. പഴയ സ്‌കൂളിലെ പുതിയൊരു ക്ലാസ്‌ മുറിയില്‍ തിരിച്ചെത്തുന്നവരും ധാരാളം. പിന്നീടൊരിക്കലും തിരിച്ചെത്താത്തവരെക്കുറിച്ച്‌ ആരാലോചിക്കുന്നു? മറ്റൊരു ജന്മത്തില്‍വെച്ച്‌ കണ്ടുമുട്ടുമ്പോള്‍ അവരെ ആരോര്‍മിക്കുന്നു?
ഓരോ അധ്യയന വര്‍ഷത്തിലും പുതിയ ലോകം കാണുന്ന അമ്പരപ്പോടെ തന്നെയാണ്‌ നമ്മള്‍ ഓരോ ക്ലാസിലേക്കും കയറി ചെന്നത്‌. പുതിയ കലാലയമുറ്റത്ത്‌ ശങ്കിച്ചുനിന്നത്‌. പുതുതായി കിട്ടിയ സൗഹൃദങ്ങളുമായി ഇണങ്ങിചേര്‍ന്നത്‌. ഓരോ പുതുമഴക്കുമൊപ്പം അമ്മമാര്‍ ഇടവഴി തിരിയുന്നതുവരെ നിറഞ്ഞ കണ്ണുകളോടെ തന്നെയാണ്‌ നമ്മെ നോക്കിനിന്നത്‌. രണ്ടു നാഴിക അപ്പുറത്തുള്ള സ്‌കൂളിലേക്ക്‌ യാത്രയാക്കുമ്പോഴും രണ്ടു വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെത്തുന്ന മകന്റെ വേര്‍പാടിനെ ധ്വനിപ്പിക്കുന്ന ദുഃഖമാണ്‌ ആ മുഖത്ത്‌ ഘനീഭവിച്ചുനിന്നത്‌. 


ആ അമ്മ ഇന്ന്‌ വൃദ്ധ സദനത്തിലെ പുരാവസ്‌തുവായി തീര്‍ന്നിരിക്കുന്നു. ആ മക്കളിന്ന്‌ പുതിയ അച്ഛനും അമ്മയുമായി വളര്‍ന്നിരിക്കുന്നു. അവര്‍ വീട്ടിലെ കുട്ടികളെ ഊട്ടിയിലും ഊട്ടിയിലെ പട്ടികളെ വീട്ടിലും ഓമനിച്ചുവളര്‍ത്തുന്നു. കേരളത്തിലെ രക്ഷിതാക്കള്‍ക്ക്‌ കുട്ടികളുടെ പഠനത്തിലെ അമിതമായ ഉത്‌കണ്‌ഠയുള്ളു. ഓരോ കുടുംബവും തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും ചെലഴിക്കുന്നതും മക്കളുടെ വിദ്യാഭ്യാസത്തിനാണ്‌. എല്‍ കെ ജി മുതല്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസത്തിലൂടെ പഴുപ്പിച്ചെടുക്കുന്ന ഈ മക്കള്‍ക്ക്‌ നല്‍കിയ സ്‌നേഹവും ചെലവഴിച്ച പണവും തൂക്കി നോക്കിയാല്‍ വിദ്യാഭ്യാസ ചെലവിന്റെ തട്ടു തന്നെയാകും നിറഞ്ഞു തൂവുന്നത്‌.


സ്‌നേഹം എന്നത്‌ ഒരു കെട്ട്‌ നോട്ടും ഒരു പാട്‌ ശാസനകളും ഓര്‍മപ്പെടുത്തലുകളുമാണവര്‍ക്ക്‌. അമ്മയും അച്ഛനും സഹോദരങ്ങളും അവധിക്കാലങ്ങളിലെ വിരുന്നുകാരാണ്‌. ബാല്യവും കൗമാരവും യൗവനവും എല്ലാം പഠനമുറിയില്‍ തളച്ചിടുമ്പോള്‍ അനുഭവങ്ങള്‍ എന്താണെന്ന്‌ അവര്‍ അറിയുന്നില്ല. വിശപ്പും കഷ്‌ടപ്പാടും നിഘണ്ടുവില്‍ കണ്ട രണ്ടു പദാവലികളാകുമ്പോള്‍ യഥാര്‍ത്ഥ സ്വപ്‌നവും ജീവിത ലക്ഷ്യവും സ്വന്തമായുണ്ടാക്കിയെടുക്കുന്നതാകില്ല. രക്ഷിതാക്കളുടെ ഇച്ഛക്കൊത്തുണ്ടാകുന്ന യാന്ത്രിക സ്വപ്‌നമായും ലക്ഷ്യമായും അവ മാറുമ്പോള്‍ നമുക്ക്‌ നഷ്‌ടമാകുന്നത്‌ ദിശാബോധമില്ലാത്ത ഒരു തലമുറയെ തന്നെയല്ലേ.
ഭീം സ്‌കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുടയെടുത്തിരുന്നില്ല. അവിചാരിതമായി മഴ തുടങ്ങി. പുസ്‌തകങ്ങള്‍ നനയരുതല്ലോ. എന്തു ചെയ്യും? ഷര്‍ട്ടിനുള്ളില്‍ ഭദ്രമായി തിരുകിവെച്ചു. പക്ഷെ, മഴ കനക്കുക തന്നെയാണ്‌. അവന്‍ തൊട്ടടുത്തുള്ള ഒരു പഴയ വീടിന്റെ ചുമരിനോട്‌ ചേര്‍ന്ന്‌ മഴ നനയാതിരിക്കാന്‍ ഒതുങ്ങി നിന്നു. പെട്ടെന്ന്‌ വൃദ്ധയായ ഒരു സ്‌ത്രീ വാതില്‍തുറന്നു. അവരുടെ മുഖം അവനെ കണ്ട്‌ ദേഷ്യം കൊണ്ട്‌ ചുവന്നു. 

ഒരു മഹ്‌ര്‍ എന്റെ വീട്‌ തൊട്ട്‌ അശുദ്ധമാക്കി. തെമ്മാടി നിന്നെഞാന്‍...... അവര്‍ അവനെ പുറത്തേക്ക്‌ പിടിച്ചുതള്ളി. ഭീം കാല്‍വഴുതി ചെളി വെള്ളത്തില്‍ വീണു. പുസ്‌തകങ്ങള്‍ നാലുപാടും ചിതറി. മുണ്ടും ശര്‍ട്ടും ചെളിയില്‍ കുതിര്‍ന്നു. കരഞ്ഞുകൊണ്ട്‌ നടന്നകലുമ്പോള്‍ അവന്‍ സ്വയം ചോദിക്കുന്നുണ്ടായിരുന്നു. ഞാനും ഒരു മനുഷ്യനല്ലേ.....? (ഡോ. ബി ആര്‍ അംബേദ്‌കറുടെ ആത്മകഥ)

അധ്വാനത്തിന്റെ ഫലം മധുരിക്കണമെങ്കില്‍ വിത്തും വേരും കയ്‌ക്കുന്നതു തന്നെയാകണം എന്ന വലിയ പാഠം ഒരുപാട്‌ അവസരങ്ങളില്‍ സ്വന്തം ജീവിതം അംബേദ്‌കര്‍ക്ക്‌ പറഞ്ഞുകൊടുത്തിട്ടുണ്ട്‌. സ്‌കൂളില്‍ പോകുമ്പോള്‍ ഇരിക്കാന്‍ ഒരു ചാക്ക്‌ കഷ്‌ണം കൂടി കൊണ്ടുപോയി ആ കുട്ടി. ക്ലാസ്‌ മുറിയുടെ ഒരറ്റത്ത്‌ ആ ചാക്ക്‌ വിരിച്ച്‌ അതിലിരുന്നാണവന്‍ പഠിച്ചത്‌. നീണ്ട യാതനകള്‍ക്കൊടുവിലാണെങ്കിലും അംബേദ്‌കര്‍ക്ക്‌ ചരിത്രത്തിലിടം നേടിക്കൊടുത്തത്‌ ആ ക്ലാസ്‌ മുറിയിലെ അവഹേളനങ്ങളുടെ പാഠങ്ങളോട്‌ പൊരുതാനുറച്ച ഇച്ഛാശക്തി തന്നെയായിരുന്നു. അരത്തിനോടുരുമ്മുമ്പോള്‍ ഇരുമ്പിനും തേയ്‌മാനം സംഭവിക്കുമെന്ന്‌ അവന്‍ കുഞ്ഞുനാളിലെ പഠിച്ചെടുത്തിരുന്നു.
ഇപ്പോള്‍ വിദ്യാഭ്യാസ ശതമാനകണക്ക്‌ വാണം പോലെ ഉയര്‍ന്നപ്പോള്‍ തന്നെ നിലവാരം കുത്തനെ താഴ്‌ന്നിരിക്കുന്നു. തൊഴിലില്ലാ പടയുടെ ശതമാനവും ഉയര്‍ന്നില്ലേ? സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന്‌ മാത്രം ഓരോ വര്‍ഷവും 800 ഡോക്‌ടര്‍മാര്‍ ബിരുദവുമായി പുറത്തിറങ്ങുന്നു. 2000ത്തിലെ കണക്കുപ്രകാരം മാത്രം കേരളത്തില്‍ ഉന്നത പഠനം കഴിഞ്ഞ്‌ പുറത്തിറങ്ങുന്നവരുടെ കണക്ക്‌ 14585 ആണ്‌. കൃഷി അന്യമായ നാട്ടിലേക്ക്‌ കൃഷി എന്‍ജിനീയറിംഗ്‌ പൂര്‍ത്തിയാക്കിയും വലിയൊരു വിഭാഗം പ്രതീക്ഷകളോടെ കടന്നുവരുന്നു. പതിനായിരത്തോളം ബി എഡുകാര്‍ ഓരോ വര്‍ഷവും സനദുമായി പുറത്തിറങ്ങി വരുന്നത്‌ വര്‍ഷത്തില്‍ 100 നിയമനങ്ങള്‍ പോലും നടക്കാത്ത ഒരിടത്തേക്കാണ്‌. വക്കീലന്‍മാരുടെ അംഗസംഖ്യയില്‍ സര്‍വകാല റിക്കാര്‍ഡാണ്‌ കേരളത്തിനുള്ളത്‌. ഇവരില്‍ വലിയൊരു വിഭാഗം ഉപജീവനം തേടുന്നത്‌ എല്‍ ഐ സി ഏജന്റുമാരായിട്ടാണ്‌.


തൊഴിലില്ലാപ്പടയുടെ അംഗസംഖ്യ വര്‍ധിപ്പിച്ച്‌ ബഹുമതി നേടാന്‍ വേണ്ടിയാണോ നമ്മള്‍ ലക്ഷങ്ങള്‍ മുടക്കി മക്കളെ പഠിപ്പിക്കുന്നത്‌? സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും നഷ്‌ടപ്പെടുത്തുന്നത്‌? നേടിയ വിദ്യാഭ്യാസം കൊണ്ട്‌ ഇവരില്‍ എത്രപേര്‍ക്ക്‌ ജീവിക്കാനാകുമെന്ന വലിയ ചോദ്യത്തിനുമുന്നില്‍ പ്രതികരണശേഷി നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഇത്രകാലമായിട്ടും ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ അധ്യയന വര്‍ഷവും അതേ ചോദ്യം നമ്മളെ അലോസരപ്പെടുത്തുന്നുണ്ട്‌. ഉത്തരം കണ്ടെത്തി ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ഈ കഠിനധ്വാനത്തിന്റെ ഫലം എന്നാണ്‌ മധുരിക്കുക.....? 

21/5/11

ജയിലിലും ജ്വലിക്കുന്ന ശൗര്യം ക ഞ്ഞാലിയുടെ ജീവിതകഥ ഒമ്പത്‌


കുഞ്ഞാലിയും സഹപ്രവര്‍ത്തകരുമാണ്‌ ഒന്നിച്ച്‌ അറസ്റ്റിലായിരിക്കുന്നത്‌. കരുവാരക്കുണ്ടില്‍ വെച്ചായിരുന്നു സംഭവം. വാര്‍ത്ത ഏറനാട്ടിലെങ്ങും പരന്നു. തരിശ്‌ പ്രക്ഷോഭം കിഴക്കന്‍ ഏറനാടിനെ ഇളക്കിമറിച്ച സമയമാണ്‌. കുഞ്ഞാലിയുടെ സാന്നിധ്യവും നേതൃത്വവും ആ മണ്ണില്‍ കൂടുതല്‍ ആവശ്യമായി വന്ന സമയം. സമരത്തെ കരുത്തുറ്റതാക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിരുന്ന 13 പ്രവര്‍ത്തകരും അറസ്റ്റിലായിരിക്കുന്നു.
സമര രംഗത്ത്‌ ഉറച്ചു നില്‍ക്കുന്നവരുടെ ആത്മവിശ്വാസം ചോരാന്‍ ഇതിലപ്പുറമെന്ത്‌ വേണം? ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം വ്യര്‍ഥമായേക്കാം. ഭൂവുടമകള്‍ക്കും പോലീസിനും സമരക്കാരെ ആട്ടിയകറ്റാനും സമരത്തെ പരാജയപ്പെടുത്താനും പറ്റിയ അവസരം. പക്ഷെ പാടില്ല. ഇതുവരെ നടത്തിയ മുന്നേറ്റങ്ങളൊന്നും വെറുതെയായിക്കൂടാ... കര്‍ഷകര്‍ അനുഭവിച്ച മര്‍ദനങ്ങള്‍ക്കൊന്നും ഫലമില്ലാതിരുന്നുകൂടാ.
കുഞ്ഞാലിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്ന കാര്യമായിരുന്നുവത്‌. തന്റെ അറസ്റ്റോ പാര്‍ട്ടി പ്രവര്‍ത്തകരുടെ അസാന്നിധ്യമോ ഒന്നും സമരത്തെ ബാധിക്കരുത്‌. പകരം കരുത്തരായ ആളുകളെ നേതൃസ്ഥാനത്തേക്കയക്കണം. കുഞ്ഞാലി പാര്‍ട്ടി നേതൃത്വത്തിന്‌ രഹസ്യ സന്ദേശങ്ങള്‍ കൈമാറി. തന്റെ അറസ്റ്റിനെക്കുറിച്ച്‌ ഭയപ്പെടേണ്ടെന്നും അയാള്‍ പാര്‍ട്ടിപ്രവര്‍ത്തകരെയും അറിയിച്ചു.
അപ്രതീക്ഷിതമായിരുന്നു പോലീസ്‌ വന്നു വളഞ്ഞത്‌. കരുവാരകുണ്ടിലെ പുല്‍വെട്ടയില്‍വെച്ചായിരുന്നുവത്‌. ഒരു സൂചനപോലും അവര്‍ക്കു ലഭിക്കുകയുണ്ടായില്ല. എങ്കില്‍ കുഞ്ഞാലിയെ എങ്കിലും രക്ഷപ്പെടുത്താന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുമായിരുന്നു. ജയില്‍ കുഞ്ഞാലിക്ക്‌ പുത്തരിയല്ല. ഒളിവ്‌ ജീവിതവും. പോലീസിന്റെ കണ്‍വെട്ടത്ത്‌ പോലും വരാതെയും അവരുടെ കയ്യൊതുക്കത്തിലെത്തിയിട്ടും പിടികൊടുക്കാതെയും ഇതിനുമുമ്പും അയാള്‍ കടന്നു കളഞ്ഞിട്ടുണ്ട്‌. ജയിലിലായാലും ഒളിവിലായാലും ഒതുങ്ങിക്കഴിയുന്ന പതിവൊന്നും കുഞ്ഞാലിക്കില്ല. അതിനയാള്‍ക്കാവുകയുമില്ല. 


അറസ്റ്റ്‌ ചെയ്യപ്പെട്ട കുഞ്ഞാലിയേയും സഹപ്രവര്‍ത്തകരേയും കൈവിലങ്ങുകള്‍ അണിയിക്കുവാനായിരുന്നു പോലീസിന്‌ തിടുക്കം. അത്‌ രാഷ്‌ട്രീയ വിദ്വേഷത്തിന്റെ പേരില്‍ പോലീസിനുണ്ടായിരുന്ന ആവേശമായിരുന്നു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെപോലും കയ്യാമം വെക്കാതിരുന്ന കാലമായിരുന്നുവത്‌. അപ്പോഴാണ്‌ രാഷ്‌ട്രീയ കുറ്റത്തിന്‌ പിടിയിലായ കുഞ്ഞാലിയേയും സഹപ്രവര്‍ത്തകരേയും വിലങ്ങണിയിച്ചേ അടങ്ങൂ എന്ന്‌ ചില പോലീസുകാര്‍ വാശിപിടിച്ചത്‌.
അതിനെ അംഗീകരിക്കാന്‍ കുഞ്ഞാലി ഒരുക്കമായില്ല. അയാള്‍ പോലീസുകാരോട്‌ കയര്‍ത്തു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന്‌ പോലീസ്‌ സ്റ്റേഷനകത്ത്‌ മുദ്രാവാക്യം വിളിച്ചു. പോലീസുകാര്‍ ബൂട്ടണിഞ്ഞ കാലുകള്‍കൊണ്ട്‌ കുഞ്ഞാലിയുടെ നെഞ്ചില്‍ ചവിട്ടി. ഒരു പോലീസുകാരന്‍ തോക്കിന്റെ പാത്തികൊണ്ടിടിച്ചു. മറ്റു സുഹൃത്തുക്കളെയും ചവിട്ടിതേച്ചു. ചിലര്‍ ചോര തുപ്പി. അപ്പോഴും മുദ്രാവാക്യ വിളികള്‍ ഉയര്‍ന്നു. 


? ഒച്ച ഉച്ചത്തിലായി. അടിയുടെ ബഹളവും മുദ്രാവാക്യങ്ങളുടെ മുഴക്കവും പുറത്തേക്ക്‌ അലയടിച്ചെത്തി. പുറത്ത്‌ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടി. രംഗം വഷളാകുമെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ പോലീസുകാര്‍ മര്‍ദനം നിര്‍ത്തിയത്‌. കയ്യാമം വെക്കാനുള്ള തീരുമാനവും കുഞ്ഞാലിയുടെ ഇച്ഛാശക്തിക്കുമുമ്പില്‍ ഉപേക്ഷിക്കേണ്ടി വന്നു.
അന്‍പതുകളുടെ പോലീസ്‌ ലോക്കപ്പ്‌. അത്‌ കമ്മ്യൂണിസ്റ്റുകാരുടെ ശവപ്പറമ്പായിരുന്നു. പോലീസ്‌ പീഡനപര്‍വം കഴിഞ്ഞിറങ്ങുന്ന ശരീരങ്ങളില്‍ പിന്നെ അല്‍പം പ്രാണന്‍ ശേഷിച്ചാല്‍ അത്‌ ഭാഗ്യമായി കരുതണം. 1950 ഫെബ്രുവരിലായിരുന്നു കേരളത്തിലെ ആദ്യത്തെ പോലീസ്‌ സ്റ്റേഷന്‍ ആക്രമണം രേഖപ്പെടുത്തിയത്‌. അതിന്‌ നേതൃത്വം നല്‍കിയവര്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നു. പോലീസുകാര്‍ ലോക്കപ്പിലിട്ട്‌ `സ്‌നേഹിച്ച്‌' കൊതിതീര്‍ത്ത രണ്ടു സഖാക്കളെ മോചിപ്പിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആ ആത്മഹത്യാ സ്‌ക്വാഡിന്റെ ലക്ഷ്യം. സഖാവ്‌ എന്‍ കെ മാധവന്റേയും വറുതുകുട്ടിയുടേയും മോചനം.


ഇടപ്പള്ളി പോലീസ്‌ സ്റ്റേഷനുനേരെ പുലര്‍ച്ചെ 2.15ന്‌ സായുധരായി അവര്‍ കടന്നുവന്നു. കെ സി മാത്യു, കെ യു ദാസ്‌, ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലെ ചാവേര്‍ സംഘം. കരിമരുന്നുകൊണ്ട്‌ നിര്‍മിച്ച കൈബോംബും വടിയും വാക്കത്തിയും ഉപയോഗിച്ചായിരുന്നു ആ യുദ്ധം. രണ്ടു പോലീസുകാരെ അവര്‍ കൊന്നു. പക്ഷേ അവരുടെ ലക്ഷ്യം സഫലമായില്ല. കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേരെ പോലീസുകാരും മരണത്തിലേക്ക്‌ ചവിട്ടി താഴ്‌ത്തി.
യു കെ ദാസും ജോസഫും. യു കെ ദാസിന്റെ ശരീരത്തെ പോലീസ്‌ ബ്ലേഡ്‌ കൊണ്ട്‌ വരഞ്ഞ്‌ കെട്ടി തൂക്കി ലോക്കപ്പില്‍ പുകയിട്ടു. പിന്നെയും പറന്നകലാന്‍ മടിച്ച ജീവനെ തല്ലിച്ചതച്ച്‌ പുറംപോക്കില്‍ കുഴിച്ചു മൂടി. അവിടെ തുടങ്ങുകയായിരുന്നു ലോക്കപ്പുകളിലെ പോലീസ്‌ ഭീകരത. കമ്മ്യൂണിസ്റ്റുകാരായി കണ്ടവര്‍ക്കെല്ലാം അവര്‍ കാക്കിയുടെ വര്‍ഗസ്‌നേഹം കാണിച്ച്‌ കൊടുത്തു. ഒരുപാട്‌ സഖാക്കള്‍ ആകാശം കാണാനാവാത്ത ആ ഇരുണ്ട ഗുഹക്കുള്ളില്‍ കിടന്ന്‌ ചോര തുപ്പി. അമ്മയുടെ മുലപ്പാല്‍ പോലും അതിനോടൊപ്പം ഒഴുകി എത്തി. ഈ കഥകളുടെയെല്ലാം ഭീകരത കേരളമെങ്ങും അലറി വിളിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു കുഞ്ഞാലിയുടെയും സഹപ്രവര്‍ത്തകരുടെയും ഈ അറസ്റ്റും. എന്നിട്ടും അതൊന്നും അയാളെ ഭയപ്പെടുത്തിയില്ല. തോറ്റു കൊടുക്കുവാന്‍ പഠിച്ച്‌ വെച്ചിട്ടുമില്ലായിരുന്നു.


കോഴിക്കോട്ടെ സബ്‌ ജയിലിലേക്കായിരുന്നു കുഞ്ഞാലിയേയും കൂട്ടരേയും കൊണ്ടുപോയത്‌. 14 ദിവസം അവിടെ കസ്റ്റഡിയില്‍ സൂക്ഷിച്ചു. ഒരു തടവുകാരന്റെ അവകാശങ്ങളെക്കുറിച്ച്‌ കുഞ്ഞാലി ബോധവാനായിരുന്നു. ജയിലിലായാലും പോലീസ്‌ കസ്റ്റഡിയിലായാലും തനിക്കും സഹ തടവുകാര്‍ക്കും അവകാശപ്പെട്ടത്‌ നിഷേധിക്കപ്പെട്ടാല്‍ ചോദിച്ചു വാങ്ങുമായിരുന്നു അയാള്‍. എന്തെങ്കിലും ലഭിക്കാതെ വന്നാലോ, പ്രതിഷേധ സ്വരമുയരും. തടഞ്ഞുവെക്കപ്പെട്ടാല്‍ ബഹിഷ്‌ക്കരണ സമരം തുടങ്ങും.
1948ലെ ഒളിവു ജീവിതം. അതിനെ തുടര്‍ന്ന്‌ പിടിയിലായതോടെയാണ്‌ കുഞ്ഞാലി ആദ്യമായി ജയിലിലെത്തുന്നത്‌. അവിടെ വെച്ച്‌ പല അവകാശങ്ങളും നിഷേധിക്കപ്പെട്ടു. ചില കൊള്ളരുതായ്‌മകള്‍ അരങ്ങേറി. അതിനെ ചോദ്യം ചെയ്യുക തന്നെ ചെയ്‌തു. ആവശ്യങ്ങള്‍ നടപ്പാക്കുംവരെ പടപൊരുതി. ആദ്യം സംസ്ഥാന ചീഫ്‌ സെക്രട്ടറിക്കെതിരെയായിരുന്നു യുദ്ധം. അദ്ദേഹത്തിനെതിരെ കേസ്‌ ഫയല്‍ ചെയ്‌തു. 


സാമ്പത്തിക ഭദ്രതയില്ല. സംരക്ഷിക്കാന്‍ ആളില്ല. അധ്വാനിക്കാന്‍ ശേഷിയുമില്ല. വൃദ്ധയായ കുഞ്ഞാലിയുടെ ഉമ്മ മകന്‍ ജയിലിലായതോടെ പട്ടിണിയിലായിരിക്കുന്നു. അതുകൊണ്ട്‌ ജയിലില്‍ നിന്നും പുറത്തിറങ്ങുംവരെ ഉമ്മക്ക്‌ ചെലവിനുള്ള പണം മദ്രാസ്‌ സര്‍ക്കാര്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ആ കേസ്‌.
ഇതിനുശേഷം ജയിലില്‍ മറ്റൊരു സംഭവംകൂടി അരങ്ങേറി. ടിബി രോഗികളായിരുന്ന തടവുകാര്‍ക്ക്‌ ജയിലിലെ ഡോക്‌ടര്‍ പാല്‌ കൊടുക്കാന്‍ വിസമ്മതിച്ചു. കണ്‍മുന്നില്‍ കാണുന്ന അനീതിക്കെതിരെ കണ്ണടച്ച്‌ ഇരുട്ടാക്കാനറിഞ്ഞുകൂടാത്ത കുഞ്ഞാലി ഈ നടപടിയെ ചോദ്യം ചെയ്‌തു. എന്നാല്‍ ഒരു തടവുകാരന്റെ പോക്രിത്തരമായി കണ്ടു ഡോക്‌ടര്‍ കുഞ്ഞാലിയുടെ ഈ ഇടപെടലിനെ. പരിഹസിക്കുക മാത്രമല്ല, കുഞ്ഞാലിയെ മര്‍ദിക്കുകയും ചെയ്‌തു ആ ഡോക്‌ടര്‍.
അതോടെ കുഞ്ഞാലിയുടെ ക്ഷമയറ്റു. അയാള്‍ പരിസരത്തെക്കുറിച്ച്‌ മറന്നു. ഒരുപറ്റം പാവങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അത്‌ ചോദ്യം ചെയ്‌ത തടവുകാരന്റെ ധാര്‍മിക അവകാശത്തെ അപമാനിക്കുകയും ചെയ്‌ത ഡോക്‌ടറുടെ കഴുത്തിന്‌ കുഞ്ഞാലി കുത്തിപ്പിടിച്ചു. കയ്യില്‍ കിട്ടിയത്‌ ഒരു റൂള്‍ വടിയായിരുന്നു. അതുകൊണ്ട്‌ അയാളുടെ കയ്യിന്റെ തണ്ടെല്ല്‌ അടിച്ച്‌ തകര്‍ത്തു.
ഡോക്‌ടറുടെ നിലവിളിയില്‍ ജയിലൊന്നമ്പരന്നു. പിന്നെ ഇളകിയാര്‍ത്തു. പോലീസുകാരും തടവുകാരും ഓടിയെത്തി. അപ്പോള്‍ നിലത്ത്‌ കിടന്ന്‌ കരയുന്ന ഡോക്‌ടറെയാണ്‌ കണ്ടത്‌. യാതൊരു ചാഞ്ചല്യവുമില്ലാതെ നില്‍ക്കുന്ന കുഞ്ഞാലിയേയും. ജയിലില്‍ അതൊരു കോളിളക്കം തന്നെ സൃഷ്‌ടിച്ചു. ഒരു തടവുകാരന്‍ ഡോക്‌ടറുടെ കയ്യിന്റെ തണ്ടെല്ല്‌ അടിച്ച്‌ പൊട്ടിച്ചിരിക്കുന്നു. കുഞ്ഞാലിയെ ജയില്‍ സൂപ്രണ്ടിനു മുമ്പില്‍ ഹാജരാക്കി.


ജയില്‍ ഭീകരതയുടെ ബൂട്ടിട്ട കാലുകള്‍ പിന്നെ അയാളുടെ നെഞ്ചിന്‍കൂട്ടിലൂടെ `തീര്‍ത്ഥയാത്ര'ക്കിറങ്ങി. കാലുകള്‍ ഉയരത്തില്‍ കെട്ടിത്തൂക്കിയിട്ട്‌ ജീവനുള്ള ശരീരം മാത്രം ആട്ടിക്കളിപ്പിച്ചു. പല തവണ ചോര തുപ്പിച്ചു. മര്‍ദനത്തിനിടയില്‍ പലപ്പോഴായി കുഞ്ഞാലി മരണത്തോട്‌ സംവദിച്ചു. ഇച്ഛാശക്തിയുടെ ബലം മാത്രമായിരുന്നു അടുത്തെത്തി നിന്ന മരണത്തെ അസാധ്യമാക്കിത്തീര്‍ത്തത്‌. ആയുസിന്റെ നീളവും.
അലക്ഷ്യമായിട്ടായിരുന്നു ജയില്‍ സൂപ്രണ്ട്‌ കുഞ്ഞാലിയുടെ ഫയലുകള്‍ മറിച്ച്‌ നോക്കാനിടയായത്‌. അപ്പോള്‍ അതില്‍ `എക്‌സ്‌ സര്‍വീസ്‌' എന്ന്‌ രേഖപ്പെടുത്തിയത്‌ കാണാനിടയായി. അയാളും ഒരു പട്ടാളക്കാരനായിരുന്നു. അതുകൊണ്ട്‌ മാത്രം മര്‍ദനം അവസാനിപ്പിച്ചു. കുഞ്ഞാലിയെ താക്കീത്‌ ചെയ്‌ത്‌ പറഞ്ഞയക്കുകയും ചെയ്‌തു. പിന്നീട്‌ ഇതേ പ്രശ്‌നങ്ങളുടെ പേരില്‍ 18 ദിവസം ജയിലില്‍ നിരാഹാരമിരിക്കാനും കുഞ്ഞാലി തയ്യാറായി. ഒടുവില്‍ ആവശ്യത്തിനുമുമ്പില്‍ ജയിലധികൃതര്‍ക്കു വഴങ്ങേണ്ടി വന്നു. അതിനുശേഷം മാത്രമാണ്‌ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടത്‌.
കുഞ്ഞാലിയുടേയും സഹപ്രവര്‍ത്തകരുടേയും റിമാന്‍ഡ്‌ കാലാവധി അവസാനിച്ചിരുന്നു. കോഴിക്കോട്‌ സബ്‌ ജയിലില്‍ നിന്നും മലപ്പുറം കോടതിയിലായിരുന്നു അവരെ ഹാജരാക്കേണ്ടിയിരുന്നത്‌. വാര്‍ത്ത കുണ്ടോട്ടിയിലറിഞ്ഞു. അവിടെ ഒരു കൂട്ടമാളുകള്‍ സംഘടിച്ചു. കുണ്ടോട്ടി വഴിയാണ്‌ കുഞ്ഞാലിയേയും സംഘത്തേയും കോടതിയിലേക്ക്‌ കൊണ്ടുപോവുക. കൊണ്ടോട്ടിയിലെത്തുമ്പോള്‍ പോലീസ്‌ വാഹനം തടയണം. കുഞ്ഞാലിയേയും സംഘത്തേയും മോചിപ്പിക്കണം. ഈ ഉദ്ദേശത്തോടെയായിരുന്നു അവര്‍ അവിടെ കാത്തു നിന്നത്‌.


കൊണ്ടോട്ടി നേര്‍ച്ച മൂര്‍ധന്യത്തിലെത്തിയ ദിവസമാണ്‌. ജനത്തിരക്കില്‍ കൊണ്ടോട്ടി അങ്ങാടി വീര്‍പ്പുമുട്ടിനിന്നു. ഈ സമയമായിരുന്നു കുഞ്ഞാലിയേയും സംഘത്തേയും വഹിച്ചു കൊണ്ടുള്ള പോലീസ്‌ വാന്‍ അവിടെ എത്തിച്ചേര്‍ന്നത്‌. വാഹനം വരുന്നത്‌ സംഘം അകലെ നിന്നേ കണ്ടു. അലകടല്‍ പോലെ നിറഞ്ഞ ജനപ്രളയത്തിനിടയിലൂടെ പതിയെയായിരുന്നു വാന്‍ കടന്നു വന്നിരുന്നത്‌. ജനത്തിരക്കില്‍ നിന്നും മുക്തമായ വാനിനു മുമ്പിലേക്ക്‌ ഒരു ജനസഞ്ചയം ഇരച്ചു കയറിയത്‌ പെട്ടെന്നായിരുന്നു.
ഒപ്പം മുദ്രാവാക്യം വിളികളുയര്‍ന്നു. വാന്‍ പെട്ടെന്ന്‌ സഡന്‍ ബ്രേക്കിട്ടു. കൂടെയുണ്ടായിരുന്ന പോലീസുകാര്‍ പരിഭ്രാന്തരായി. കുഞ്ഞാലിയേയും കൂട്ടരേയും വിട്ടയക്കണമെന്നതായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം. അതവര്‍ ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു. അവര്‍ക്ക്‌ ചായ വാങ്ങിക്കൊടുക്കണമെന്നും അവര്‍ ശഠിച്ചു. നിയമത്തെക്കുറിച്ച്‌ കൂടുതലൊന്നുമറിഞ്ഞുകൂടാത്ത ഒരുപാവം ജനക്കൂട്ടം മാത്രമായിരുന്നു അത്‌. ഒരു നേതൃത്വമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. കുഞ്ഞാലിയെ അങ്ങേയറ്റം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്ന ഒരു ജനവിഭാഗം.


അവരെ വിട്ടയക്കാതെ തങ്ങള്‍ പിരിഞ്ഞ്‌ പോകില്ലെന്ന്‌ അവര്‍ വാശിപിടിച്ചു. വിരണ്ടുപോയ പോലീസുകാര്‍ അവരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി ചായ വാങ്ങികൊടുക്കുവാനും തയ്യാറായി. എന്നാല്‍ അവരെ വിട്ടയക്കാന്‍ തങ്ങള്‍ക്കധികാരമില്ലെന്നും ഹെഡ്‌കോണ്‍സ്റ്റബിള്‍ ദയനീയമായി ജനക്കൂട്ടത്തോട്‌ അപേക്ഷിച്ചു. എന്നിട്ടും പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ അവര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. അവസാനം പോലീസുകാര്‍ക്ക്‌ കുഞ്ഞാലിയുടെ സഹായം തന്നെ തേടേണ്ടിവന്നു.

കുഞ്ഞാലിയും കൂട്ടരുമല്ലെ... ഇവിടെ വേണ്ട....

വാനിനകത്തായിരുന്ന കുഞ്ഞാലിയെ പോലീസുകാര്‍ പുറത്തേക്കിറക്കി കൊണ്ടുവന്നു. വാനിന്റെ മുന്‍വശത്ത്‌ നിന്ന്‌ കൊണ്ട്‌ കുഞ്ഞാലി ജനക്കൂട്ടത്തോട്‌ സംസാരിച്ചു. `ഞങ്ങളെ വിട്ടയക്കാനും ശിക്ഷിക്കാനും അധികാരമുള്ളത്‌ കോടതിക്കു മാത്രമാണ്‌. അതിന്‌ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടിയാണിപ്പോള്‍ കൊണ്ടുപോകുന്നത്‌. അല്ലാതെ ഞങ്ങളെ വിട്ടയക്കാന്‍ ഈ പോലീസുകാര്‍ക്ക്‌ യാതൊരധികാരവുമില്ല. അതുകൊണ്ട്‌ പ്രശ്‌നമുണ്ടാക്കാതെ എല്ലാവരും പിരിഞ്ഞ്‌ പോകണം. ഞങ്ങളുടെ മോചനം ആഗ്രഹിക്കുന്ന നിങ്ങളോട്‌ കുഞ്ഞാലിയുടെ അഭ്യര്‍ത്ഥനയാണിത്‌.

അതോടെ ജനക്കൂട്ടം വഴിമാറി. ആ ആവശ്യത്തെ ശിരസ്സാ വഹിച്ചു. കാരണം കുഞ്ഞാലി പറഞ്ഞാല്‍ എന്തും അനുസരിക്കുമായിരുന്നു അവര്‍. പോലീസുകാര്‍ക്കും അതോടെ സമാധാനമായി. വാന്‍ നേരെ മലപ്പുറത്തേക്ക്‌ തിരിച്ചു. പിറ്റേ ദിവസമായിരുന്നു അവരെ കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്‌. ഇനി ഒരു രാത്രികൂടി മലപ്പുറത്തെ ലോക്കപ്പുകളില്‍ പാര്‍പ്പിക്കണം. നേരെ മലപ്പുറം പോലീസ്‌ സ്റ്റേഷനിലേക്ക്‌ തിരിച്ചു.


വരുന്നത്‌ കുഞ്ഞാലിയും കൂട്ടരുമാണെന്ന്‌ സ്റ്റേഷനിലുള്ളവര്‍ക്ക്‌ നേരത്തെ അറിയാമായിരുന്നു. `കലാപകാരി'യായ കുഞ്ഞാലി. അയാളുടെ പൂര്‍വചരിത്രമവര്‍ക്ക്‌ മനഃപാഠമായിരുന്നു. അതുകൊണ്ട്‌ തന്നെ അയാളെ അവര്‍ ഭയപ്പെട്ടു. അറിഞ്ഞ്‌ കൊണ്ട്‌ ഒരു വയ്യാവേലിയില്‍ ചെന്ന്‌ തലവെച്ച്‌ കൊടുക്കുവാനും അവര്‍ മടിച്ചു. അതുകൊണ്ട്‌ അവരെ ഒരു ദിവസം കസ്റ്റഡിയില്‍ വെക്കാന്‍ മലപ്പുറം സ്റ്റേഷനിലുള്ളവര്‍ തയ്യാറായില്ല.
കുഞ്ഞാലിയും കൂട്ടരുമല്ലെ... ഇവിടെ വേണ്ട....
എന്നതായിരുന്നു അവരുടെ പ്രതികരണം. ഇനി എന്തു ചെയ്യും? പോലീസുകാര്‍ മലപ്പുറത്തെ എം എസ്‌ പി ക്യാമ്പ്‌ അധികൃതരുടെ സഹായം തേടി. അവരും അതേ പല്ലവി ആവര്‍ത്തിച്ചു. ഒഴിവാക്കാന്‍ മാത്രമായി ഒരു കാരണം പറഞ്ഞു തിരിച്ചയച്ചു. കൂട്ടത്തില്‍ കുഞ്ഞാലിയുണ്ടെന്നതായിരുന്നു അവരെയും പ്രശ്‌നത്തില്‍ നിന്നും തലയൂരാന്‍ പ്രേരിപ്പിച്ചത്‌. നിരാശരായ രണ്ടു പോലീസുകാര്‍ മഞ്ചേരി സബ്‌ ജയിലിലേക്ക്‌ വണ്ടി തിരിച്ചു.
കുഞ്ഞാലിയും ടീമും അല്ലെ. ഇവിടെ പറ്റില്ല. ഇവിടെ സ്ഥലമില്ല.
ജയിലധികൃതരും ആ ഉത്തരവാദിത്വമേറ്റെടുക്കാതെ കൈമലര്‍ത്തി.
ആകെ 13 തടവുകാര്‍.
അവരില്‍ `കലാപകാരി'യായ കുഞ്ഞാലിയും. ഒരു പോലീസ്‌ സ്റ്റേഷനിലേക്കും അവരെ അടുപ്പിക്കുന്നില്ല. ഒരു പട്ടാള ക്യാമ്പിലും ഒരു ദിവസത്തേക്കവരെ പൊറുപ്പിച്ചു കൂടാ... സബ്‌ ജയിലധികൃതരും അവരെ അടുപ്പിക്കാന്‍ ഭയക്കുന്നു. കാരണം അത്ര `ഭീകരനാണത്രെ' കുഞ്ഞാലി. ജയിലില്‍ വെച്ച്‌ ഡോക്‌ടറുടെ കയ്യിന്റെ തണ്ടെല്ല്‌ അടിച്ചു തകര്‍ത്തിട്ടുണ്ട്‌ കുഞ്ഞാലി. സംസ്ഥാന ചീഫ്‌ സെക്രട്ടറിയെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയിട്ടുണ്ട്‌. പോലീസുകാരുടെയും ഭൂവുടമകളുടേയും നെഞ്ചിന്‍കൂട്‌ അടിച്ച്‌ കലക്കിയിട്ടുണ്ട്‌. എസ്റ്റേറ്റ്‌ സൂപ്രണ്ടുമാരുടേയും വെള്ളക്കാരുടേയും പരിപ്പെടുത്തിയിട്ടുണ്ട്‌. ന്യായമായ ആവശ്യം ജയിച്ചു കയറാന്‍ 18 ദിവസം ജയിലില്‍ നിരാഹാരം കിടന്ന്‌ വിജയം വരിച്ചിട്ടുണ്ട്‌.
അങ്ങനെ എന്തെല്ലാം കഥകള്‍. `ആ ഭീകരനെ' പോലീസുകാര്‍ പോലും പേടിച്ചു. അത്തരത്തിലുള്ള ഒരു `ഭീകരനേയും' പതിമൂന്ന്‌ `കലാപകാരി'കളേയും കൊണ്ട്‌ രണ്ടു പോലീസുകാര്‍ ഒരു രാത്രിയില്‍ എന്തു ചെയ്യും? എങ്ങോട്ടു കൊണ്ടു പോകും? എല്ലാ വഴികളിലേയും വാതിലുകള്‍ അടഞ്ഞപ്പോള്‍ ധര്‍മസങ്കടത്തിലായ ആ പോലീസുകാര്‍ വീണ്ടും കുഞ്ഞാലിയുടെ സഹായം തേടി. ഇതിനോടകം അവര്‍ അയാളെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. അയാളെ സമീപ്പിക്കേണ്ട രീതിയറിഞ്ഞ്‌ ഇടപഴകിയാല്‍ മാന്യനായ ഒരു വ്യക്തിയാണ്‌ കുഞ്ഞാലി. അതവര്‍ക്ക്‌ ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു.
ഒടുവില്‍ കുഞ്ഞാലി തന്നെ ആ പോലീസുകാരുടെ ഉറക്കം കെടുത്തിയ പ്രശ്‌നത്തിന്‌ പരിഹാരവും കണ്ടു. ഏറ്റവും വലിയ `കലാപകാരി'കളായ തടവുകാരെന്ന നിലക്കായിരുന്നു മഞ്ചേരിയിലേയും മലപ്പുറത്തേയും ഉത്തരവാദപ്പെട്ട പോലീസ്‌, മേധാവികളും പട്ടാള അധികാരികളും അവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഭയപ്പെട്ടത്‌. അതേ കലാപകാരി തന്നെ പ്രശ്‌നത്തിന്‌ പരിഹാരം നിര്‍ദേശിക്കുന്നു. കുഞ്ഞാലി ആ പോലീസുകാരോട്‌ പറഞ്ഞു.
ആ അടച്ചിട്ട സര്‍ക്കാര്‍ ആപ്പീസിന്റെ വരാന്തയില്ലെ... അവിടെ കിടന്നുറങ്ങിക്കോളാം ഞങ്ങള്‍. നിങ്ങള്‍ ഒന്നു കൊണ്ടും ഭയപ്പെടേണ്ട. നാളെ കോടതിയില്‍ ഹാജരാക്കും വരെ ഈ 13 പേരും നിങ്ങളോടൊപ്പമുണ്ടാകും. കുഞ്ഞാലിയാണ്‌ പറയുന്നത്‌.
കുഞ്ഞാലിയുടെ വാക്കുകളെ ആ പോലീസുകാരും വിശ്വസിച്ചു. കാരണം നടപ്പിലാക്കാന്‍ കഴിയാത്ത ഒരു വാക്കും അന്നുവരെ കുഞ്ഞാലി പറഞ്ഞിട്ടില്ലെന്ന്‌ അനുഭവത്തില്‍ നിന്നേ അവരും പഠിച്ചിരുന്നു. അങ്ങനെ `അപകടകാരി'കളെന്ന്‌ അധികൃതര്‍ വിധിയെഴുതിയ ആ 13 പേര്‍ക്കൊപ്പം ഒരു തുറന്ന വരാന്തയില്‍ ആ പോലീസുകാര്‍ അന്ന്‌ അന്തിയുറങ്ങി.
പിറ്റേന്ന്‌ കോടതിയില്‍ ഹാജരാക്കി തിരിച്ചു മടങ്ങുകയും ചെയ്‌തു.