സംസ്‌കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സംസ്‌കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
22/8/10
പൊന്നും വിലക്കൊരു പൂക്കളമായി; പൂത്തുലയുമോ ഇനി മാനവമൈത്രി
തുമ്പപ്പൂവില്ലന്ന് മുക്കുറ്റിപൂവില്ല
ഇല്ലല്ലോ കാക്കപ്പൂ തൊണ്ടിപ്പൂവും
ഉള്ളതു തമിഴക മന്തന്‍ ചെമന്തിപ്പൂ
ചെണ്ടുമല്ലിപ്പൂവും ചക്കമുല്ലേം
ലോറി കണക്കിനിങ്ങെത്തുമോണക്കാല-
ത്തതുകൊണ്ട് പൂക്കളം തീര്‍ക്കും നമ്മള്‍
പുവട്ടി വാങ്ങേണ്ട
പൂപ്പാട്ടു പാടേണ്ട
പിള്ളേര്‍ക്ക് പൂവിളി വേണ്ടവേണ്ട
(കുഞ്ഞുണ്ണി)
ആഘോഷങ്ങളുടെ ആത്മാവ് സൂക്ഷിപ്പുകാരായിരുന്ന മലയാളികളില്‍ നിന്ന് ഓണാഘോഷത്തിന്റെ മഹത്വങ്ങളൊക്കെ എന്നോ കൈമോശം വന്നിരിക്കുന്നു. ഓണപ്പൂക്കള്‍ മാത്രമല്ല നമുക്ക് നഷ്‌ടമായത്. അവയുടെ പരിശുദ്ധിയും ഒരു മഹോത്സവത്തിന്റെ പൈതൃകവുമാണ്. ഇന്ന് ഓണം പൊങ്ങച്ചത്തിന്റെ ഉത്സവമാണ്. വീട്ടുമുറ്റത്തും തൊടിയിലും പൂത്തുലഞ്ഞ് നിന്നിരുന്ന പ്രകൃതിയുടെ സൗഭാഗ്യങ്ങളായ തുമ്പപ്പൂവും കൊങ്ങിണിപ്പൂവും ചെമ്പകപ്പൂവും പേരില്ലാപ്പൂക്കളും ഉപേക്ഷിച്ച നമ്മള്‍ ആയിരങ്ങള്‍ നല്‍കിയാണ് കമ്പോളത്തില്‍ നിന്നും പൂക്കള്‍ വാങ്ങുന്നത്. അതു കൊണ്ടാണ് കൃത്രിമത്വങ്ങളുടെ പൂക്കളം തീര്‍ക്കുന്നത്. ഏറ്റവും ചെലവ് കൂടിയ പൂക്കളം എങ്ങനെ തീര്‍ക്കാമെന്നതിനാണ് മത്സരിച്ച് കൊണ്ടിരിക്കുന്നത്. ആഘോഷങ്ങളിലും നിഴല്‍ വിരിക്കുന്നത് ഇത്തരം ആര്‍ഭാടകാഴ്‌ചകള്‍ തന്നെ.
മൂന്ന് വര്‍ഷം മുമ്പ് കൊയിലാണ്ടിയിലെ കോളജ് വിദ്യാര്‍ഥികള്‍ പതിനാല് മണിക്കൂര്‍ ചെലവഴിച്ച് തീര്‍ത്ത പൂക്കളത്തില്‍ ഒരു ക്വിന്റല്‍ പൂക്കളാണ് ഉപയോഗിച്ചത്. ഇതിനായി പൊടിച്ച് കളഞ്ഞതോ അമ്പതിനായിരം രൂപയും. വിദ്യാര്‍ഥികള്‍ക്ക് പോലും പൊങ്ങച്ചം അഭിമാനത്തിന്റെ സിംമ്പലായി തീര്‍ന്നിരിക്കുന്നു. ഒരു പത്ര കോളത്തില്‍ ഇടംനേടി നിര്‍വൃതി അടയാന്‍ അവരൊഴുക്കിക്കളഞ്ഞത് അരലക്ഷം രൂപയാണത്രെ.പോയവര്‍ഷങ്ങളിലും ഇതിന്റെ ആവര്‍ത്തനങ്ങള്‍ കണ്ടു. ഇത്തവണയും കാണുന്നു അതിനേക്കാള്‍ ഭീകരമായ കാഴ്‌ചകള്‍.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വപ്‌ന നഗരിയില്‍ വിരിയിച്ച ഒരുമയുടെ സ്‌നേഹപ്പൂക്കളത്തിന് പതിനഞ്ച് ടണ്‍പൂക്കളമാണ് ചെലവഴിച്ചത്.1500 കിലോ പൂക്കള്‍. നാല് വര്‍ഷംമുമ്പ് ഒരുക്വിന്റല്‍ പൂക്കള്‍ക്ക് അന്‍പതിനായിരം രൂപയായിരുന്നു വില. ഇന്നത് ഇരട്ടിയായിട്ടുണ്ടാകണം. ഇത്തവണ 12ലോഡ് പൂക്കള്‍ക്ക് 6.7 ലക്ഷംരൂപയെ ആയൊള്ളൂ എന്നാണ് അധികൃതര്‍ നല്‍കുന്നകണക്ക്. ഇത്‌പൂക്കള്‍ക്കുമാത്രം കൊടുക്കേണ്ട വില. ഇതോടൊപ്പം നാലുവേദികളില്‍ ആടാനും പാടാനും പ്രമുഖരുടെ നിരയെ നിരത്താനും വന്ന ചെലവ് വേറെ. മനുഷ്യപ്രയത്‌നത്തിന്റെ വിലഅതിലുമേറെ. കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും ആകടലില്‍ ഒഴുകിപ്പരന്നിരിക്കും.
ചെട്ടി, ജമന്തി, മുല്ല, കോഴിപ്പൂവ്, വാടാര്‍മല്ലി, അരളി, ഡാലിയ തുടങ്ങി ഏഴുതരം പൂക്കളാണ് ഈ ഗിന്നസ്‌പൂക്കളത്തിനായി വാരിവിതറിയത്. നാനൂറ് കള്ളികള്‍, ആയിരത്തി അഞ്ഞൂറോളം ആളുകള്‍,128 മിനുറ്റ്‌കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പൂക്കളം വിടര്‍ന്നു. ഇനി എന്നും സാഹോദര്യവും മതേതരത്വവും കോഴിക്കോടന്‍ വാനില്‍ ഉയര്‍ന്ന് പറക്കും. സാമൂതിരിയുടെ നാട്ടില്‍ വീണ്ടും മാവേലി ഭരണത്തിന്റെ നിയമാവലികള്‍ പ്രാവര്‍ത്തികമാവും. മതമൈത്രിയെ തകര്‍ത്തെറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പാണെത്രെ പൊന്നുംവിലകൊടുത്ത് വിടര്‍ത്തിയ ഈ സൗഹൃദക്കൂട്ടായ്‌മയുടെ പൂക്കളം.
മഹത്തരമായ ലക്ഷ്യങ്ങള്‍. ഒരിക്കലും പൂവണിയാത്ത സ്വപ്‌നങ്ങള്‍. ഈ സാങ്കല്‍പ്പിക സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ഇത്രയും ലക്ഷങ്ങളുടെ ധൂര്‍ത്ത് വേണമായിരുന്നോ...? സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നുതന്നെ ചോര്‍ത്തിക്കളയണമായിരുന്നോ ആ ലക്ഷങ്ങള്‍...ഈ ഭീമന്‍പ്പൂക്കളംകൊണ്ട് സാധാരണക്കാരന് എന്തുനേട്ടമുണ്ടായി. ഭരണകൂടത്തിനോ നാടിനോ ഉണ്ടായോ...?ഈ ചോദ്യത്തിന് ആരാണ് ഉത്തരം തരിക..?
ലോകത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കിയതിന്റെ ക്രഡിറ്റ് ഇനി കോഴിക്കോടിന് സ്വന്തമെന്ന് പറയുമ്പോള്‍ നമ്മള്‍ വിചാരിക്കുക അമേരിക്കയുടേയോ അന്റാര്‍ട്ടിക്കയുടേയോ ബ്രിട്ടന്റേയോ ജപ്പാന്റേയോ റിക്കാര്‍ഡ് തകര്‍ത്തു എന്നാവും.ലോകത്ത് മലയാളികള്‍ക്ക് മാത്രമല്ലെ ഓണാഘോഷമൊള്ളൂ. മറ്റാരെങ്കിലും അങ്ങനെയൊരു ശ്രമത്തിന് മുതിരുമോ....? ഒരാഴ്‌ചമുമ്പ് മാത്രം തൃശൂരില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ തീര്‍ത്ത പൂക്കളത്തിന്റെ റിക്കാര്‍ഡ് മാത്രമാണിത് ഭേധിച്ചത്. കുത്തകകളെയൊക്കെ മത്സരിച്ച് തോല്‍പ്പിച്ച് വേണോ ഇവിടെ സാഹോദര്യം വിരിയിക്കാന്‍..?
തൃശൂരില്‍ ഏതാണ്ട് 12 ടണ്‍ പൂക്കള്‍ ഉപയോഗിച്ച് 14,400 ചതുരശ്രമീറ്റര്‍ വിസ്‌തൃതിയിലുള്ള പൂക്കളമാണ് ഒരുക്കിയിരുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുത്തുന്നപൂക്കള്‍കൊണ്ടാണ് കേരളത്തില്‍ മഹാമഹം നടത്തുന്നത്. ആവശ്യമായ പൂക്കള്‍ ഇവിടെ ഉത്‌പാദിപ്പിക്കുന്നതിനെക്കുറിച്ചൊന്നും അധികാരികള്‍ക്ക് മിണ്ടാട്ടമില്ല. സ്വയം പര്യാപ്‌തതയുടെ സമൃദ്ധിയില്‍ നിന്ന് ഒരുമയുടെ ഓണമുണ്ടായിരുന്നു ഈ മേളഒരുക്കിയിരുന്നതെങ്കില്‍ എത്രനന്നായിരുന്നു. എന്നാല്‍ അവര്‍ അങ്ങനെയൊരുസ്വപ്‌നം പോലും കാണുന്നില്ല.
ഒരുപത്തുകോടിയുടെ പൂക്കള്‍ കൂടി അയല്‍ സംസ്ഥാനത്തുനിന്ന് വരുത്തിയിരുന്നുവെങ്കില്‍ ലോകാവസാനംവരെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത പൂക്കളവും ഒരുക്കാമായിരുന്നു. കോഴിക്കോട് അങ്ങാടിയെ മുഴുവന്‍ പൂക്കള്‍കൊണ്ട് അഭിഷേകം ചെയ്യാമായിരുന്നു. മാനവമൈത്രിയുടെ ഈ പൂക്കളത്തെ അങ്ങനെ അഭിമാനപുരസരം ലോകത്തിനുമുമ്പില്‍ സമര്‍പ്പിക്കാമായിരുന്നു.
ഇതുവരെ പൂക്കളും പച്ചക്കറിയുമൊക്കെയേ നമ്മള്‍ വിലകൊടുത്തു വാങ്ങിയിരുന്നുള്ളു. സമൃദ്ധമായ സദ്യ ഒരുങ്ങിയിരുന്നത് സ്വന്തം ഊട്ടുപുരയില്‍ നിന്നു തന്നെയായിരുന്നു. അമ്മയും അമ്മൂമ്മയും സഹോദരിമാരും ഒത്തുചേര്‍ന്ന് സൗഹൃദത്തിന്റെ രുചിയിലും ഐക്യത്തിന്റെ ചേരുവയിലും തയ്യാറാക്കുന്ന ഈ വിഭവങ്ങള്‍ക്ക് അമ്മിഞ്ഞ പാലിന്റെ മധുരമായിരുന്നു. മാതൃത്വത്തിന്റെ സ്‌നേഹമായിരുന്നു. അവയില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, എത്ര വളര്‍ന്നാലും നാവിന്‍തുമ്പ് മറക്കാത്ത രുചി ഭേദങ്ങളുടെ നന്മകളായിരുന്നു.
എന്നാല്‍ ഇന്നോ ഉത്രാടദിന സദ്യയും തിരുവോണ സദ്യയും വിരലമര്‍ത്തുമ്പോഴേക്ക് വീട്ടു പടിക്കലെത്തുന്നു. അതുവരെ ചാനല്‍ ഓണാഘോഷങ്ങള്‍ കണ്ട് രസിക്കാം. അന്യമായ ഓണക്കളികളും ഊഞ്ഞാലാട്ടവും മറന്ന് വിശ്വ സുന്ദരിമാരുടെ അഭിമുഖങ്ങളിലും മിമിക്രിക്കാരുടെ കോപ്രായങ്ങളിലും മതിമറന്ന് ചിരിക്കാം.
അടുക്കളയില്‍ തീ പുകക്കേണ്ട, സദ്യ ഒരുക്കാന്‍ തത്രപെടേണ്ട, പായസവും അടപ്രഥമനും പാലടയും എല്ലാം നമ്മുടെ വീട്ടു വാതില്‍ക്കലെത്തിക്കാന്‍ കാറ്ററിംഗ് ഏജന്‍സികളും ഹോട്ടലുകളും ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയാണ് മത്സരിക്കുന്നത്. അറുപത് രൂപ മുതല്‍ 600രൂപ വരെയേ ഒരാള്‍ക്ക് ചെലവ് വരൂ. നേരത്തെ ബുക്ക് ചെയ്‌താല്‍ മാത്രം മതി. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇത്തരം സേവനങ്ങള്‍ ഗ്രാമങ്ങളിലേക്ക് കൂടി പടര്‍ന്നിരിക്കുന്നു.
ഒരു മഹത്തായ പാരമ്പര്യത്തേയും ചരിത്രത്തേയും പരിഹസിക്കുകയല്ലെ ഇതിലൂടെയെല്ലാം മലയാളികള്‍ ചെയ്യുന്നത്? അല്ലെങ്കില്‍ അതിന്റെ മഹത്വത്തെ വിസ്‌മരിക്കുകയാണ്. എല്ലാ ഉത്സവങ്ങള്‍ക്ക് പിന്നിലും സുദീര്‍ഘമായ ചരിത്രമോ ഐതിഹ്യമോ കാണും. മലയാളിയുടെ ദേശീയോത്സവമായ ഓണത്തിനുമുണ്ട് ഏറെ ഐതിഹ്യങ്ങള്‍. അത് സമൃദ്ധിയുടെ യുഗത്തില്‍ കേരളം ഭരിച്ചിരുന്ന മഹാബലിയെ വാമനാവതാരം പൂണ്ട വിഷ്‌ണു പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ ഐതിഹ്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല.
കൃഷി ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നുവെന്ന് കരുതിപ്പോന്നിരുന്ന ഒരു ജനസമൂഹത്തിന്റെ കൊയ്‌ത്തുത്സവം കൂടിയാണ് ഓണം. ഓണത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പ്രാചീന സാഹിത്യത്തില്‍ വരെ വിവരിക്കുന്നുണ്ട്.
മഴമാറി തെളിഞ്ഞ ശ്രാവണമാസത്തില്‍ (ചിങ്ങം) മധുരയില്‍ ഓണം ആഘോഷിക്കുന്നതിനെപ്പറ്റി മങ്കുടി മരുതനാരുടെ മധുരൈകാഞ്ചി എന്ന സംഘകാല തമിഴ്‌കൃതിയില്‍ വിവരിക്കുന്നതായി എ ശ്രീധരമേനോന്‍ തന്റെ കേരള സംസ്‌കാരം എന്നകൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
കുലശേഖര ചക്രവര്‍ത്തിമാരുടെ കാലത്ത് (എ ഡി 800-1112)രാജകീയാഡംബരങ്ങളോടെ തൃക്കാക്കരയില്‍ ഓണമാഘോഷിച്ചിരുന്നു. ഇരുപത്തെട്ട് ദിവസം നീളുന്ന ഈ ആഘോഷത്തെപ്പറ്റി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.18ാംദശകത്തില്‍ ഈസ്റ്റ് ഇന്ത്യയിലുള്ള സഞ്ചാരം എന്നകൃതിയില്‍ ബര്‍ത്തലോമിയോ കേരളത്തിലെ ഓണാഘോഷത്തെപ്പറ്റി വിവരിക്കുന്നു. എന്നാല്‍ 1961ലാണ് കേരള സര്‍ക്കാര്‍ ഓണം ദേശീയോത്സവമെന്ന നിലയില്‍ കൊണ്ടാടാന്‍ തുടങ്ങിയത്.
ആഘോഷം അത്തം നാളിലാണ് തുടങ്ങുക. കൊച്ചിയില്‍ രാജഭരണം നില നിന്നപ്പോള്‍ അത്തച്ഛമയാഘോഷത്തോടെ ഓണം കൊണ്ടാടിയിരുന്നു. ഇപ്പോഴത് സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തന്നെയാണ് ആഘോഷിക്കുന്നത്.
ഓണവിശേഷ ദിനങ്ങള്‍ ഉത്രാടം, തിരുവോണം എന്നിവയാണ്.അന്ന്‌കൂട്ടുകുടുംബങ്ങളെല്ലാം ഒത്തുകൂടുന്നു. പരസ്‌പരം സ്‌നേഹം പങ്കുവെക്കുന്നു.സമ്മാനങ്ങള്‍ കൈമാറുന്നു. കുടുംബകാരണവര്‍ ഇളയവര്‍ക്കും വീട്ടുജോലിക്കാര്‍ക്കുംപാട്ടക്കാര്‍ക്കും ഓണക്കോടി സമ്മാനിക്കുന്നു. പാട്ടക്കാര്‍ ജന്മിമാര്‍ക്ക് മലക്കറികളും വാഴക്കുലകളും മറ്റും കാഴ്‌ചവെക്കുന്നു. ഇതൊക്കെയായിരുന്നു പോയകാലത്തെ ഓണാഘോഷങ്ങളുടെ രീതി. ജന്മിത്തം അവസാനിച്ചതോടെ ഈ ഓണക്കാഴ്‌ചാ സമ്പ്രദായം നിലച്ചു.
എന്നാല്‍ അന്നോ ശേഷമോ ഓണം ആര്‍ഭാടത്തിന്റേയും ധൂര്‍ത്തിന്റേയും കെട്ടിചമക്കലുകളായിരുന്നില്ല. ഒരു സുവര്‍ണകാലത്തെ അനുസ്‌മരിപ്പിക്കുന്ന ഈ ചടങ്ങ് വിപുലമാകുമ്പോള്‍ തന്നെ തീര്‍ച്ചയായും അതിന്റെ പാരമ്പര്യത്തേയും ഐതിഹ്യത്തെയും കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.
അത് തിരിച്ചറിയേണ്ടതുമുണ്ട്. ആത്മാര്‍ഥമായും ഉള്ളറിഞ്ഞും ആഘോഷിക്കപ്പെടുമ്പോഴേ ഉത്സവമായാലും ആരാധനയായാലും അത് അര്‍ഥവത്താകുന്നുള്ളു.
എന്നാല്‍ ഇന്ന് ഓണം മദ്യരാജാക്കന്മാര്‍ക്ക് വയറ് വീര്‍പ്പിക്കാനുള്ള അസുലഭ ദിനങ്ങളായിത്തീര്‍ന്നിരിക്കുന്നു. വ്യാജമദ്യ ലോബികള്‍ക്ക് തടിച്ച് കൊടുക്കാനുള്ളതാണ്. യുവതലമുറക്ക് മദ്യപ്പുഴകളില്‍ മുങ്ങിത്താഴാനുള്ളതാണ്. പച്ചക്കറി വിപണിയിലൂടെയും പഴ വിപണിയിലൂടെയും പൂവിപണിയിലൂടെയും അയല്‍ സംസ്ഥാനങ്ങള്‍ക്ക് സമൃദ്ധി വാരാനുള്ളതാണ്.
ആര്‍ഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും പേടകങ്ങളിലിരുന്ന് മലയാളിക്ക് മറ്റുള്ളവരെ ഊട്ടാനല്ലേ അറിയൂ. അവന്റെ പോക്കറ്റും രാജ്യത്തിന്റെ ഖജനാവും ചോര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.അതാരും കാണുന്നില്ല.
ഒരു ഓണത്തിനും സാംസ്‌കാരികമായോ സാമ്പത്തികമായോ സാമൂഹികമായോ അവനെ ഉയര്‍ത്തുവാന്‍ കഴിയുന്നില്ല. കാലം പറയുന്ന കഥകളിലെല്ലാം മൂല്യ ശോഷണത്തിന്റെ മടിശ്ശീല പൊക്കിപ്പിടിക്കാനെ മലയാളിക്കാവുന്നുള്ളു. ഇത് എന്നാണ് നമ്മള്‍ സ്വയം തിരിച്ചറിയുക? എന്നാണ് ഇതില്‍ നിന്നുമൊരു പിന്തിരിഞ്ഞ് നടത്തമുണ്ടാവുക?
1/8/10
നാടുനീങ്ങി പേറ്റിച്ചികള്‍; സംസ്‌കൃതിയുടെ പാഠങ്ങളും
പേറ്റിച്ചികള്‍...പോയകാലങ്ങളില്‍ അവരുടെ കാര്‍മികത്വത്തിലായിരുന്നു ഓരോ ജനനവും. ഇന്ന് വംശനാശം സംഭവിച്ചിരിക്കുന്നു ഈ വിഭാഗത്തിന്. അവരുടെ പിന്‍മുറക്കാര്‍ പോലും ആതുരാലയങ്ങളില്‍ അഭയം തേടുന്നു.അപ്പോള്‍ വിസ്‌മൃതിയിലാണ്ടത് ഒരുജനവിഭാഗത്തിന്റെ കുലത്തൊഴിലായിരുന്നു. കൈമോശം വന്നത് ഒരു സംസ്‌കൃതിയുടെ ഒട്ടേറെ പഴയ പാഠങ്ങളാണ്.
പുതിയകാലത്തില്‍ ചിന്തിക്കാന്‍പോലുമാകാത്ത ഉയരത്തിലേക്ക് വൈദ്യശാസ്‌ത്രം വളര്‍ന്നിരിക്കുന്നു. പുതിയ തലമുറ അതിന്റെ സൗഭാഗ്യങ്ങള്‍ അനുഭവിച്ച് സുഖകരമായ പ്രസവങ്ങള്‍ക്കായി എല്ലാ സൗകര്യങ്ങളേയും പ്രയോജനപ്പെടുത്തുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ഒരു തലമുറ സങ്കീര്‍ണമായ ഈ പ്രതിസന്ധികളെ തരണം ചെയ്‌തത് എങ്ങനെയായിരുന്നു. ഓര്‍ക്കുമ്പോള്‍ അത്‌ഭുതം തോന്നാം. വിശ്വസിക്കാന്‍ പ്രയാസം നേരിടാം. കേള്‍ക്കുമ്പോള്‍ ഭീതിയുടെ ചിറകടിയൊച്ചകള്‍ മുഴങ്ങാം.
ആ കാലത്തിന്റെ പ്രതിനിധിയായ മലപ്പുറം അഞ്ചച്ചവടിയിലെ പുതിയത്ത് കുഞ്ഞീമ ഓര്‍ത്തെടുക്കുന്നു പോയകാല സ്‌മൃതികള്‍.
നാട്ടുപാതകളില്‍ വാഹനങ്ങളും വൈദ്യുതി വിളക്കുകളും വിരുന്നെത്തിയിട്ടില്ലാത്ത ഒരുകാലം. ആശുപത്രികളും ഡോക്‌ടര്‍മാരും സേവനം തുടങ്ങിയിരുന്നുവെങ്കിലും ആതുരാലയങ്ങളിലേക്ക് പ്രസവാവശ്യത്തിനായി പോകാന്‍ ഭയന്നിരുന്നവര്‍. നാട്ടുവൈദ്യത്തേയും പാരമ്പര്യ ചികിത്സാ രീതികളേയും പിന്തുടര്‍ന്നവരെ പരിചരിക്കാനെത്തിയിരുന്നത് പേറ്റിച്ചികളായിരുന്നു.
ഓരോ ഗ്രാമത്തിനും സ്വന്തമായുണ്ടാകും അവര്‍. ഒസ്സാന്‍മാരും. അന്ന് അങ്ങാടികളില്‍ ബാര്‍ബര്‍ ഷാപ്പുകള്‍ വന്നിട്ടില്ല. പുരുഷന്‍മാര്‍ പ്രദേശത്തുകാരുടെ തലമൊട്ടയടിക്കും. മുടിവെട്ടും. ക്ഷൗരം ചെയ്യും. കുട്ടികളുടെ സുന്നത്ത് കല്യാണ കര്‍മം നടത്തും. കയ്യോ കാലോ വീണ് ഒടിവോ ചതവോ പറ്റിയാല്‍ ചികിത്സിക്കാന്‍ നിയോഗിക്കപ്പെട്ടവരും അവരായിരുന്നു.
പേറ്റുനോവിന്റെ ലക്ഷണങ്ങള്‍ തുടങ്ങും മുമ്പേ ബന്ധുക്കള്‍ വിളിക്കാനാളെ വിടും. നേരത്തെ ചിലര്‍ സൂചനയും തരും. നട്ടപ്പാതിരക്കാവും പലരും കടന്ന് വരിക. എപ്പോഴും എവിടേക്കും പോകാന്‍ തയ്യാറായി നിന്നുകൊള്ളണം. ഇടുങ്ങിയ പാതകളിലൂടെ ഓലച്ചൂട്ടുകളോ സുറൂങ്കുറ്റികളോ വെളിച്ചം തെളിക്കും. വിദൂരങ്ങളിലാണെങ്കില്‍ പോത്തും വണ്ടികളായിരിക്കും യാത്ര. വീട്ടില്‍ നിന്നും ആണുങ്ങളാരെങ്കിലും കൂടെപോരും. മഹത്തായ ഒരുപുണ്യകര്‍മമല്ലേ ചെയ്യേണ്ടത്. രണ്ടു ജീവനുകള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്നു പിടയുമ്പോള്‍ ദൈവ നിയോഗംപോലെയാണവിടെ എത്തുന്നത്. കുലത്തൊഴില്‍ മാത്രമായിരുന്നില്ല അത്. ഒരു സുകൃതം ചെയ്യലായിരുന്നു. മുറുമുറുപ്പ് പറഞ്ഞ് പിന്തിരിഞ്ഞ് നടക്കാന്‍ എങ്ങനെയാവും...?
വറുതിയുടെ കാലമാണ. പട്ടിണിയും പരിവട്ടവും വിരുന്നുണ്ടുപോയിരുന്ന പതിവുദിനങ്ങള്‍. വീടുകളിലെ വയറുകള്‍ പുലരണമെങ്കില്‍ ഈ വരുമാനവും മുഖ്യഘടകമായിരുന്നു . മൂന്നിടങ്ങഴി നെല്ല്. മൂന്നാഴി അരി. അതായിരുന്നു പ്രസവമെടുത്താല്‍ കിട്ടിയിരുന്ന കൂലി. ആദ്യത്തെ പ്രസവമാണെങ്കില്‍ തുണിയും കുപ്പായവും കിട്ടും ഒത്താച്ചിക്ക്.
സാധാരണക്കാരുടെ വീടെങ്കില്‍ പ്രസവം കഴിഞ്ഞാല്‍ പതിനാലിന്റെ അന്ന് മുടികളയാനും പോകും. അരി, തേങ്ങ, വെറ്റില ഒരിടങ്ങഴി അരി എന്നിവ തെമ്മാനം വെക്കണം. അതിനുശേഷം മൂന്നുതല പടിവെച്ച് അതിന്മേല്‍ ഇരുന്ന് ഇരുമ്പ് കത്തികൊണ്ടാണ് മുടികളയുക. സമ്പന്നവീടുകളാണെങ്കില്‍ നാല്‍പതു ദിവസവും പെണ്ണിനേയും കുട്ടിയേയും കുളിപ്പിക്കണം. മുടികളയുന്ന അന്ന് ബലി ദാനമുണ്ടാകും. ഒസ്സാന് തല കൊടുക്കണം. ഒത്താച്ചിക്ക് വലത്തെ കൊറക്, പിന്നെ അരിയും തേങ്ങയും തുണിയും കുപ്പായവും നാഴി എണ്ണയും. അതായിരുന്നു നാട്ടുനടപ്പ്. അതിന് കഴിവില്ലാത്തവര്‍ മൂന്നിടങ്ങഴി നെല്ലും മുന്നാഴി അരിയും മൂന്ന് കുയ്യല്‍ (300 ഗ്രാം)എണ്ണയും നല്‍കണം. പണമായി നാല്‍പ്പതിന്റെ അന്ന് മുതലാളിമാരുടെ വീടുകളില്‍ നിന്ന് 50 രൂപ ലഭിക്കും. കുട്ടിയുടെ ബാപ്പാന്റെ കൂട്ടക്കാരാണ് നല്‍കേണ്ടത്. പെണ്‍വീട്ടുകാര്‍ അതറിയില്ല. എന്നാല്‍ നാട്ടുനടപ്പുകള്‍ പലപ്പോഴും തെറ്റിപ്പോകും. അപ്പോഴും ഇല്ലായ്‌മകളോടും വല്ലായ്‌മകളോടും കലഹിക്കാറില്ല.
ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് കുഞ്ഞീമ ആദ്യമായി പ്രസവമെടുക്കാന്‍ പോകുന്നത്. ഉമ്മയായിരുന്നു ഗുരു. എന്നാല്‍ മുമ്പൊരിക്കലും ഉമ്മ കൂടെകൊണ്ടുപോയിട്ടില്ല. ഒറ്റക്കുപോയാണ് പഠിച്ചത്. ആശങ്കയോടെയാണ് കടന്നുചെന്നത്. വലിയ പ്രയാസങ്ങളൊന്നുമില്ലാതെ ആദ്യ കടമ്പ കടന്നു. എന്നാല്‍ പിന്നാലെ പ്രതിബന്ധങ്ങളും പ്രയാസങ്ങളും പലതവണ കടന്നു വന്നു. ചില മരണങ്ങള്‍ക്കും മൂക സാക്ഷിയായി.
അതെല്ലാം ഓര്‍ക്കുമ്പോള്‍ അറുപത്തിയെട്ടാം വയസ്സിലും അവര്‍ നടുങ്ങുന്നു. ഇതിനകം എത്ര ജന്മങ്ങള്‍ക്കാണ് കാര്‍മികത്വം വഹിച്ചത്. എണ്ണിയിട്ടില്ല. എണ്ണിയാല്‍ ഒടുങ്ങുകയുമില്ല.
വളരെ സങ്കീര്‍ണമായ പ്രക്രിയയാണ് പ്രസവം. വൈദ്യശാസ്‌ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്നും ഭയപ്പാടോടെ മാത്രമെ സമീപ്പിക്കുന്നുള്ളൂ. ചില അടിയന്തര സാഹചര്യങ്ങളില്‍ കുഞ്ഞിന്റേയും മാതാവിന്റേയും ജീവന് ഭീഷണിയുണ്ടാവാം.
ആ ഘട്ടങ്ങളെ തരണം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ മാതൃശിശു മരണ നിരക്ക് 13913ആണ്. മലപ്പുറം ജില്ലയിലാണ് ഇതിന്റെ തോത് കൂടുതല്‍. ഈ കാലയളവില്‍ മലപ്പുറത്ത് മാത്രമുണ്ടായത് 3213 മരണങ്ങള്‍. അത്യാസന്ന നിലയില്‍ നിന്ന് രണ്ടു ജീവനുകളെ സുരക്ഷിതരാക്കുംവരെ ഉറ്റവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം പ്രവചനാതീതമാണ്. ഗര്‍ഭിണിയുടെ വേദനയേയും വേവലാതികളേയും അടയാളപ്പെടുത്തുവാനും പ്രയാസമാണ്. ഓരോ പേറ്റുനോവും പാതിമരണത്തെയാണ് ഓര്‍മിപ്പിക്കുന്നത്.
അവരുടെ വേദന ലഘൂകരിക്കാനും പ്രസവം വേഗത്തിലാക്കാനും എത്തുന്ന പേറ്റിച്ചികളും പ്രാര്‍ഥനകളോടെയാണ് വീടിറങ്ങുന്നത്. ഏതു പ്രതിസന്ധിയേയും തരണം ചെയ്യേണ്ടി വന്നേക്കാം. ആപത്തുകള്‍ ഒന്നും സംഭവിക്കരുതേ എന്നുമാത്രമാണ് പ്രാര്‍ഥന. പുതിയ ആളുകള്‍ പടിപ്പുര കയറിവരുമ്പോഴും പേറ്റിച്ചിയുടെ മനസും പിടക്കാന്‍ തുടങ്ങുന്നു. അതെത്ര പരിചിതരായാലും ശരി. പ്രസവം ശുഭകരമായി പര്യവസാനിക്കുമ്പോള്‍ മാത്രമേ നെഞ്ചിലെ തീ അണയുന്നുള്ളൂ. എന്നാല്‍ മനസ് പതറിക്കൂടാ.ആത്മധൈര്യം കൈവിട്ടുപോകാനും പാടില്ല.
കുഞ്ഞീമയുടെ ബന്ധുതന്നെയായ ആച്ചുവിന്റെ മരണത്തിന് സാക്ഷിയാവേണ്ടി വന്നതാണ് ഇന്നും ഉള്ളുണര്‍ത്തുന്ന വേദനയായി അവരുടെ മനസില്‍ നിറയുന്നത്. അഞ്ചാമത്തെ പ്രസവമായിരുന്നു. രാത്രിവൈകിയാണ് പേറ്റുനോവ് തുടങ്ങിയത്. കുഞ്ഞീമ സ്ഥലത്തെത്തുമ്പോഴെ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.
അവര്‍ വേദനകൊണ്ട് പുളയുന്നു. ആരൊക്കെയോ കാളികാവിലെ ആശുപത്രിയിലേക്ക് ഡോക്‌ടറെ വിളിക്കാന്‍ പാഞ്ഞു. എന്നാല്‍ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോകണ്ടായെന്ന് തന്നെ ഗര്‍ഭിണി പറഞ്ഞുകൊണ്ടിരുന്നു. അവര്‍ വയറ് കീറും. അതുവേണ്ട..ഞാനിവിടെ കിടന്ന് മരിച്ചോളാം... എന്നായിരുന്നു ഒടുവിലത്തേയും വാക്കുകള്‍. രാത്രിയായത്‌കൊണ്ട് വീട്ടിലേക്ക് വരാന്‍ ഡോക്‌ടറും കൂട്ടാക്കിയില്ല. പക്ഷേ നേരം വെളുത്തില്ല. അര്‍ധരാത്രിയില്‍ തന്നെ മരണം പടികടന്നുവന്നു. കുഞ്ഞിനേയും അമ്മയേയും കൂട്ടികൊണ്ടുപോയി. പിന്നെയും നിരവധി അപകട ഘട്ടങ്ങളില്‍ തളര്‍ന്നുപോകേണ്ടി വന്നിട്ടുണ്ട്. അത്യാസന്ന നിലയില്‍ കുഞ്ഞിനെ വലിച്ചൂരിയെടുത്ത് കുട്ടിയേയും ഉമ്മയേയും ജീവിതത്തിലേക്ക് തിരികെ നടത്തിച്ചിട്ടുമുണ്ട്.
ഈ സമയത്ത് കഴുത്ത് കുടുങ്ങിപോകുന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുക. വീടിന് തൊട്ടടുത്ത് തന്നെയുള്ള വീട്ടിലെ സ്‌ത്രീയുടെ നാല് കുഞ്ഞുങ്ങള്‍ മരിച്ചു. എല്ലാത്തിലും ഇതേ പ്രശ്‌നമായിരുന്നു വിഘാതമായത്. ആപത് ഘട്ടങ്ങളില്‍ ആരും കുറ്റപ്പെടുത്തുകയോ കുറ്റവാളികളാക്കുകയോ ചെയ്‌തിട്ടില്ല. അവരെകൊണ്ട് അത്രയേ ചെയ്യാനാവൂ എന്നായിരുന്നു ആളുകള്‍ പറയുക. എന്നാല്‍ അന്ന്‌പൊക്കിള്‍ക്കൊടി മുറിച്ച ശേഷം വലുതായാല്‍ അത് ഒത്താച്ചിയുടെ കുറ്റംകൊണ്ടാണെന്ന് പറയുമായിരുന്നു.
എന്നാല്‍ ഇന്ന് ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളില്‍ പോലും പൊക്കിള്‍ക്കൊടി വലുതാകുന്നുണ്ട്. എന്നാല്‍ അതിലാര്‍ക്കും പരാതിയില്ലെന്നുമാണ് ഇവരുടെ പരാതി.
ഇന്ന് ഡോക്‌ടര്‍മാര്‍പോലും പറയുന്നത് ഗര്‍ഭിണികളോട് ദേഹം അനങ്ങരുതെന്നാണ്. പഴയകാലത്തെ ഗര്‍ഭിണികള്‍ ദേഹമനങ്ങി പണിയെടുക്കുമായിരുന്നു. അവര്‍ക്ക് പ്രത്യേക പരിഗണനയോ പരിചരണമോ ലഭിച്ചിരുന്നില്ല. പ്രത്യേക ഭക്ഷണമില്ല. പത്തുമാസം തികയുംവരെ പലരും നെല്ല്‌കുത്തുകയും കൊയ്യുകയും ചെയ്‌തിരുന്നു. പ്രസവിച്ചാല്‍ നാല്‍പത് ദിവസം മാത്രമേ വിശ്രമമുണ്ടായിരുന്നുള്ളൂ. എന്നാല്‍ചിലര്‍ അപ്പോഴും വീട്ടുജോലികളൊക്കെ ചെയ്യും. ആടിന്റെ ഊരയോ തലയോ കിട്ടിയാല്‍ അത് വലിയ അനുഗ്രഹമായിവേണം കരുതാന്‍.
സാധാരണ പ്രസവങ്ങളില്‍ ശിശുവിന്റെ തലയുടെ ഊര്‍ദ്ധ്വഭാഗമാണ് ആദ്യം പുറത്തുവരേണ്ടത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ മറ്റു ഭാഗങ്ങളോ കാലുകളോ ആദ്യം പുറത്തു വരും. അപൂര്‍വമാണത്. ഇത്തരം സാഹചര്യങ്ങളിലാണ് ഓപ്പറേഷന്‍ അനിവാര്യമാകുന്നത്. കുഞ്ഞിന്റെ അംഗവൈകല്യങ്ങളും പ്രസവത്തിന് തടസ്സം സൃഷ്‌ടിച്ചിരുന്നു. ഇരട്ട കുഞ്ഞുങ്ങളോ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളോ ഉണ്ടെങ്കിലും പ്രതി സന്ധി രൂക്ഷമാകുന്നു. ഗര്‍ഭിണിയുടെ പ്രായവും പ്രസവത്തിന്റെ പ്രതികൂലാവസ്ഥക്ക് കാരണമാകും.
19 മുതല്‍ 25 വയസ്സുവരെയാണ് ആദ്യ പ്രസവത്തിന് പറ്റിയ പ്രായമെന്നാണ് വൈദ്യശാസ്‌ത്രം പറയുന്നത്. 19 വയസ്സില്‍ കുറവുള്ള സാഹചര്യത്തില്‍ കുഴപ്പങ്ങളുണ്ടാകാനിടയുണ്ടെന്നും ഡോക്‌ടര്‍മാര്‍ വിധിക്കുമ്പോള്‍ ഈ പഴമക്കാരി അതിന് മാര്‍ക്കിടില്ല. വിയോജനക്കുറിപ്പുകള്‍ പലതും രേഖപ്പെടുത്താനുമുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന്റെ കിടപ്പ് ശരിയായ രീതിയിലല്ലെങ്കില്‍, പ്രായം 30 വയസ്സിനു മുകളിലാണെങ്കില്‍, തീയതി കഴിഞ്ഞിട്ടും പ്രസവ വേദന തുടങ്ങാതിരുന്നാല്‍ എല്ലാം വിഘാതങ്ങള്‍ വന്ന് കുമിയുന്നു.
എന്നാല്‍ ഇതെല്ലാം എന്തുകൊണ്ട് എന്നതിനുള്ള വ്യക്തമായ മറുപടികള്‍ ഉണ്ടായിരുന്നില്ല. കാരണം ഇന്നത്തെ പ്രശ്‌നങ്ങളുടെ മുഖമായിരുന്നില്ല. നാളെയെത്തുന്ന വീട്ടിലെ പെണ്ണിന്റെ പേറ്റു നോവിന്റെ ലക്ഷണങ്ങള്‍. വേദനയുടെ സീല്‍ക്കാരം കൊണ്ട് പിടയുന്നവളുടെ അടയാളങ്ങളായിരുന്നില്ല അടുത്ത ദിനം ചെല്ലുന്ന വീട്ടിലെ ഗര്‍ഭിണിയുടെ പ്രയാസങ്ങള്‍. പ്രത്യേകിച്ചൊരു പ്രശ്‌നവും കൂടാതെ വളരെ പെട്ടന്ന് പ്രസവമുഖത്ത് നിന്ന് രക്ഷപ്പെടാനാവുന്നവരും ഉണ്ട്. അതെല്ലാം അവരവരുടെ പ്രായത്തേയും ശരീരഘടനയേയും ആശ്രയിച്ചിരിക്കുന്നു. ചിലര്‍ക്ക് ഭാഗ്യം തുണയായി മാറുന്നു. മറ്റുള്ളവര്‍ ഗതികേടുകളുടെ യുഗങ്ങള്‍ താണ്ടുന്നു. ഓരോന്നിനും അനുഭവത്തിന്റെ പാഠപുസ്‌തകങ്ങളില്‍ നിന്നും അവര്‍ക്ക് പലതും പറയാനുണ്ട്. പഴമക്കാരായ ഒത്താച്ചികള്‍ക്കും കാരണവത്തികള്‍ക്കുമുണ്ടായിരുന്നു ഉപദേശങ്ങളും നിര്‍ദേശങ്ങളും കൈമാറാന്‍.
പഴയ കാലത്ത് ഗര്‍ഭിണികള്‍ ഗര്‍ഭാവസ്ഥ സ്ഥിരീകരിക്കാന്‍പോലും ആശുപത്രിയിലേക്ക് പോയിരുന്നില്ല. അത്യാസന്ന ഘട്ടങ്ങളില്‍പോലും ആശുപത്രിയെക്കുറിച്ച് ആലോചിക്കാനും ഭീതിയായിരുന്നു. കുഞ്ഞീമ തന്നെ 12 തവണ പ്രസവിച്ചു. ഒരിക്കലും ആശുപത്രി വരാന്തപോലും കണ്ടില്ല. മൂന്ന് കുട്ടികള്‍ മരിച്ചു. ബാക്കിയുള്ളവരെല്ലാം ഇന്നും ജീവിക്കുന്നു. അവര്‍ക്ക് മക്കളും മരുമക്കളുമായി. പേറ്റുപനിമൂലം അന്നെല്ലാം പല മരണങ്ങളുമുണ്ടായിട്ടുണ്ട്. പ്രസവിച്ചു മൂന്നാലു ദിവസംകഴിഞ്ഞുണ്ടാകുന്ന പനിയെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ അതിനുശേഷം ഉണ്ടാകുന്ന പനിയെ പേടിക്കണം. അണു അക്രമം മൂലമായിരുന്നു ഈ പനിയുടെ വരവ്. അണുനാശക ഔഷധങ്ങള്‍ വിപണിയിലെത്തുംമുമ്പ് പേറ്റുപനിയുണ്ടാകുന്നവരില്‍ അന്‍പത് ശതമാനംപേരും മരണത്തിന് കീഴടങ്ങാറായിരുന്നു പതിവെന്ന് സാഹിത്യ പ്രവര്‍ത്തക സംഘം പുറത്തിറക്കിയ വിശ്വ വിഞ്‌ജാന കോശത്തില്‍ പറയുന്നുണ്ട്. പിന്നീട് സള്‍ഫെണോ മൈഡും ആന്റി ബയോട്ടിക്കുകളും വന്നതിനുശേഷമാണ് പേറ്റുപനിമൂലമുള്ള മരണം കുറഞ്ഞത്.
ഒടിവോ ചതവോ പറ്റിയാലുള്ള പരിശോധനയും ചികിത്സയും ഒസ്സാന്‍മാരുടേതായിരുന്നു. കുഞ്ഞീമയുടെ ഭര്‍ത്താവ് പരേതനായ പുതിയത്ത് അഹമ്മദ് എണ്ണംപറഞ്ഞ ഒസ്സാനായിരുന്നു. കുട്ടികളുടെ സുന്നത്ത് കര്‍മം നടത്തുന്നതിലും കയ്യോ കാലോ ഒടിഞ്ഞാലും അദ്ദേഹത്തിന്റെ അരികിലായിരുന്നു ഓടി എത്തിയിരുന്നത്. അനുഭവ പരിജ്ഞാനം കൊണ്ട് അദ്ദേഹം വേഗത്തില്‍ ഒടിവിനും ചതവിനും ചികിത്സ വിധിച്ചിരുന്നു. എക്‌സറേയില്ലാത്തത് കൊണ്ട് പൊട്ടുള്ള ഭാഗം പിടിച്ച് നോക്കും. പ്ലാസ്റ്ററിന് പകരം മുളങ്കോല്‌വെച്ചാണ് കെട്ടുക. കുളര്‍മാവിന്റെ തോല്, പച്ചയിലയും മറ്റും ചേര്‍ത്ത് അരച്ചെടുത്ത പച്ചമരുന്ന് തേച്ചശേഷമാണ് കെട്ടുക. മൂന്നാഴ്‌ചകൊണ്ട് ഏത് പൊട്ടലും ശരിയാവും. ഡോക്‌ടര്‍മാരുടെ വാക്കുകളെക്കാളും വലിയ വിശ്വാസമായിരുന്നു നാട്ടുകാര്‍ക്ക് അയാളെ. ഡോക്‌ടര്‍മാര്‍ ചികിത്സിച്ചിട്ട് നേരെയാവാത്ത പല കേസുകളും അയാള്‍ ശരിപ്പെടുത്തിയ സംഭവങ്ങളും കുഞ്ഞീമ ഓര്‍ക്കുന്നു. എന്നാല്‍ ഈ പാരമ്പര്യത്തൊഴിലിനെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചത് കാഴ്‌ച മങ്ങി തുടങ്ങിയതോടെയാണ്.
അപ്പോഴേക്കും ആശുപത്രികള്‍ സജീവമായി. കൂടുതല്‍ സൗകര്യങ്ങള്‍ കണ്‍മുന്നിലെത്തിയപ്പോള്‍ ആളുകളും അതിന്റെ പിന്നാലെ പോയി. അതില്‍ അവര്‍ക്ക് പരിഭവമോ കുലത്തൊഴില്‍ അന്യം നിന്നതില്‍ വേദനയോ ഇല്ല. എങ്കിലും ആ പഴയ കാലംതന്നെയായിരുന്നു ജീവിതത്തിന്റെ സുകൃതങ്ങള്‍ എന്നുതന്നെയാണിപ്പോഴും ഈ പഴമക്കാരി പറയുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)