29/7/12

ആണുങ്ങളില്ലാത്ത ഊരുകള്‍....... രണ്ട്‌


നിലമ്പൂര്‍ ചെമ്പ്ര കാട്ടുനായ്‌ക്ക കോളനിയിലെ മുരളീധരന്‍ അകാലത്തില്‍ മരിക്കുമ്പോള്‍ നാല്‌ കുട്ടികളുടെ അമ്മയായിരുന്നു ഭാര്യ ശാന്ത. ഇവരെ ഭര്‍തൃസഹോദരന്‍ അനില്‍കുമാര്‍ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ഒരു കുഞ്ഞ്‌ കൂടി പിറന്നു. മദ്യ ലഹരിയില്‍ 25 ാം വയസ്സില്‍ ചാലിയാറിന്റെ കുത്തൊഴുക്ക്‌ കൈനീട്ടി വാങ്ങുകയായിരുന്നു ആ യുവാവിനെ. ഒരാഴ്‌ച കഴിഞ്ഞാണ്‌ മൃതദേഹം വികൃതമായ നിലയില്‍ നെട്ടിക്കുളത്ത്‌ നിന്ന്‌ കണ്ടെടുത്തത്‌.

അനില്‍കുമാര്‍ മരിക്കുമ്പോള്‍ ശാന്ത രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. അവര്‍ പിന്നീട്‌ പ്രസവിച്ചത്‌ ഇരട്ട കുട്ടികളെയാണ്‌. ഇപ്പോള്‍ ഏഴു കുട്ടികളുടെ മാതാവായ ആ സ്‌ത്രീ ജീവിതത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു.
തൊഴിലുറപ്പ്‌ പദ്ധതിയിലെ ജോലിക്കാണിവര്‍ പോകുന്നത്‌. പക്ഷേ, ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള രണ്ട്‌ ഇരട്ട കുട്ടികളേയും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളേയും വീട്ടിലാക്കിയാണ്‌ പോകാറ്‌. ഇവരെ ശുശ്രൂഷിക്കാനോ സമയത്തിന്‌ ഭക്ഷണം കൊടുക്കുന്നതിനോ ആരുമില്ല. വീടിന്‌ പുറത്ത്‌ ആനയടക്കമുള്ള വന്യ മൃഗങ്ങളുടെ ഭീഷണിയുമുണ്ട്‌. തൊട്ടുതാഴെയുള്ള വീട്ടില്‍ ഭര്‍ത്താവിന്റെ പ്രായം തളര്‍ത്തിയ മാതാപിതാക്കളുണ്ട്‌. മന്ദനും മാതിയും. ഇവരെ ശ്രുശൂഷിക്കാനും ആരുമില്ല. ഏഴ്‌ മക്കളുടെ മാതാവായ ശാന്തക്ക്‌ വിധവാപെന്‍ഷന്‍ പോലും ലഭിക്കുന്നില്ല.

21/7/12

കുലം മുടിക്കുന്ന കുടിഭ്രാന്ത്

ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിനരികില്‍ എന്നും കുളിക്കാനിറങ്ങുമായിരുന്നു ഗോപി. അതിനകത്തെ ചുഴികളും ചതിക്കുഴികളും നന്നായി മനസ്സിലാക്കിയ കാടിന്റെ ആത്മാവറിഞ്ഞ ആദിവാസി യുവാവ്. വിനോദ സഞ്ചാരികള്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ പുഴയില്‍ ഇറങ്ങാന്‍ അധികൃതര്‍ക്ക് വഴികാട്ടിയായിരുന്ന ഗോപി ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുനാള്‍ പുഴയില്‍ കുളിക്കാനിറങ്ങി. നന്നായി മദ്യപിച്ചിരുന്നു. പുഴയുടെ ചുഴികളില്‍ നിന്ന് ഗോപി ഇന്നുവരെ പിന്നെ പൊങ്ങിയില്ല. 
ആ മുപ്പത്തിയഞ്ചുകാരന്‍ ഒരു കുടുംബത്തെ അനാഥമാക്കിയാണ് ചാലിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടത്. ഭാര്യയും രണ്ട് മക്കളും ഇന്നും കണ്ണീരുമായി കാത്തിരിക്കുന്നു. എന്തെങ്കിലുമൊരു വിവരം പ്രതീക്ഷിച്ച്. മരിച്ചോ ജീവിച്ചോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഒരു തെളിവെങ്കിലും തരുമോ ആരെങ്കിലും...? ഗോപിയുടെ ഭാര്യ ശാന്ത ചോദിക്കുന്നു.

6/7/12

പരമ്പര അസാന ഭാഗം അമേരിക്കന്‍ മാലിന്യം, മലയാളിയുടെ ഇഷ്ടഭോജനം


മൈദയുടെ ചരിത്രം 
യൂറോപ്പിലും അമേരിക്കന്‍ വന്‍കരയിലും ജീവിക്കുന്നവരുടെ പ്രധാന ഭക്ഷ്യ വിഭവം ഗോതമ്പാണ്. കഞ്ഞിവെച്ചും ചപ്പാത്തിയും റൊട്ടിയുമുണ്ടാക്കിയും മൊക്ക അവര്‍ അത് ഭക്ഷിക്കുന്നു. പൊടിച്ച ഗോതമ്പ് അങ്ങനെ തന്നെ ഉപയോഗിക്കുകയായിരുന്നു ആദ്യകാലത്തവര്‍. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോതമ്പ്‌പൊടി അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്താല്‍ നാരിന്റെ അംശം മുഴുവന്‍ നഷ്ടപ്പെടുത്തിയാല്‍ ലഭിക്കുന്ന നല്ല മൃദുവായ പൊടിക്ക് കൂടുതല്‍ രുചിയുണ്ടാകുമെന്നും കണ്ടെത്തി.
പക്ഷേ ഇത്തരത്തിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നവരുടെ ആരോഗ്യം ക്ഷയിക്കുന്നു. ഇത് കണ്ട് ഞെട്ടിയ യൂറോപ്യന്‍മാര്‍ ഇതേ തുടര്‍ന്ന് പഠനം നടത്തി. ഗോതമ്പിന്റെ നാരുള്ള അംശവും തരികളടങ്ങിയ ഭാഗം മാത്രമേ ആരോഗ്യത്തിന് ആവശ്യമുള്ളെന്നാണ് ആ പഠനത്തില്‍ വ്യക്തമായത്. ബാക്കിയുള്ളവ ആരോഗ്യത്തിന് ഹാനികരമാണെന്നും അവര്‍ മനസ്സിലാക്കി. ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും കര്‍ക്കശമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന അമേരിക്കകാരും യൂറോപ്യരും ഗോതമ്പിലെ വളരെ മൃദുവായ പൊടി മാലിന്യമായി കരുതി പുഴയോരങ്ങളില്‍ തള്ളുകയായിരുന്നു.
ഇംഗ്ലണ്ടിലെ പട്ടാളക്കാര്‍ക്കും കുറച്ചുകാലം ഈ മൃദുവായ പൊടി ഉപയോഗിച്ചുള്ള(മൈദ) ഭക്ഷണം നല്‍കിയിരുന്നു. അവരിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് 1949ല്‍ തന്നെ മൈദയെ നിരോധിക്കുകയുണ്ടായി.

2/7/12

ഫാന്‍, എ സി, പി വി സി പൈപ്പ് വിതക്കുന്നതും അപകടം



ദിവസവും അന്‍പത് രൂപ മാറ്റിവെക്കൂ...അതുവഴി നിങ്ങള്‍ക്കൊരു എ സി സ്വന്തമാക്കാം. കനത്ത ചൂടില്‍ ഉരുകിയൊലിക്കുന്ന നട്ടുച്ചയ്ക്ക് കോഴിക്കോട്ടെ ഒരു പ്രമുഖ ഇലക്‌ട്രോണിക് സ്ഥാപനം റേഡിയോയിലൂടെ നല്‍കുന്ന പരസ്യവാചകമാണിത്. സാധാരണക്കാരേകൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരസ്യം. അത്‌കൊണ്ട് തന്നെ എ സി വില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പ്പനയാണ് നടക്കുന്നത്. ദിനംപ്രതി അന്‍പതോളം എ സികള്‍ വരെ വിറ്റിരിക്കുന്നു ഈ സീസണില്‍ കോഴിക്കോട്ടെ വ്യാപാരികള്‍. പാലക്കാട് ജില്ലയിലും റിക്കാര്‍ഡാണ് എ സി വില്‍പ്പനയില്‍. നിത്യ വരുമാനക്കാരുടെ കണക്ക് ഇതിന് പുറത്താണ്. 17,500 മുതല്‍ മുകളിലോട്ടാണ് എയര്‍ കണ്ടീഷണറിന്റെ വില. അത് 35000 രൂപവരെ യെത്തുന്നു. ഇതിന് മധ്യത്തിലുള്ളവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഈ സീസണില്‍ എ സിയുടെ ആവശ്യക്കാരായി എത്തിയവരില്‍ എഴുപത് ശതമാനവും സാധാരണക്കാരാണന്നാണ് മാവൂര്‍ റോഡിലെ വ്യാപാരി അഷ്‌റഫ് പറയുന്നത്. വിപണിയിലെത്തുന്ന ഫാനുകളുടെ കമ്പനികളുടെ പേരുകള്‍ എണ്ണിയാലൊടുങ്ങില്ല. പ്രത്യേക പേരുകളില്ലാത്തവ വേറെയുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫാന്‍ മതിയാകുന്നില്ല പാവങ്ങള്‍ക്ക് പോലും. എയര്‍ കണ്ടീഷന്‍ സാധാരണക്കാര്‍ക്കിടയില്‍ പോലും സാര്‍വത്രികമാകുകയാണ്. ഫാനും എസിയുമില്ലാത്ത ജീവിതം ഓര്‍ക്കാന്‍ കൂടി വയ്യാതായിരിക്കുന്നു. എ സി യായാലും ഫാനായാലും രണ്ടും ആരോഗ്യത്തിന് ഹാനികരവും വിവിധ രോഗങ്ങള്‍ സംഭാവന ചെയ്യുന്നതുമാണെന്ന അറിവ് എത്ര പേര്‍ക്കുണ്ട്...? 
ഭൂമിയിലെ സകല ജീവികളും ശുദ്ധവായുവാണ് ശ്വസിക്കുന്നത്. അവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനുഷ്യന്‍ മാത്രം ഫാനിന്റേയും എ സിയുടേയും കൃത്രിമതണുപ്പ് സ്വയം തിരഞ്ഞെടുക്കുന്നു. ഫാന്‍ കറങ്ങുമ്പോള്‍ പൊടി പടലങ്ങള്‍ ഇളകി അവ ശരീരത്തിനകത്ത് പ്രവേശിക്കുന്നു. ഇതുവഴി തുമ്മല്‍ ശ്വാസതടസ്സം, മൂക്കടപ്പ്, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കാരണമാകുന്നുണ്ട്. എ സി പുറത്ത് വിടുന്ന ത് ക്ലോറോ ഫ്‌ളൂറോ എന്ന കാര്‍ബണാണ്. ഇത് മാരകമാണ്. എ സി യുടേയും ഫാനിന്റേയും കീഴില്‍ ഇരിക്കുമ്പോള്‍ ശരീരം വിയര്‍ക്കുന്നില്ല. അതും അപകടമാണ്.