പ്രവാസം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രവാസം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

28/8/10

മരുഭൂമിയില്‍ നിന്ന്‌ മടങ്ങിയെത്തിയത്‌ ഈ ജീവനുകള്‍ മാത്രം



രണ്ടുമാസം മുമ്പ്‌ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ഉടുതുണിമാത്രമെ കൊണ്ടോട്ടി ഒളവട്ടൂരിലെ റംലയുടെ കൈവശമുണ്ടായിരുന്നുള്ളൂ. സഊദി അറേബ്യയിലെ അബഹയില്‍ നിന്ന്‌ എങ്ങനെയാണ്‌ അവിടംവരെ എത്തിയതെന്നതിനെക്കുറിച്ച്‌ ആലോചിക്കാനെ ആവുന്നില്ല ആ മുപ്പത്തിയഞ്ചുകാരിക്ക.്‌ അവിടെനിന്നും എങ്ങനെ വീട്ടിലെത്തിപ്പെടുമെന്നും.... നാടോ വീടോ ഒരിക്കല്‍കൂടി കാണാനാവുമെന്നും നിനച്ചിരുന്നില്ല അവര്‍. 

എങ്കിലും മാതൃരാജ്യത്തെത്തിപ്പെട്ടതിന്റെ ആഹ്ലാദത്തോടെയും ജീവനെങ്കിലും തിരിച്ചുകിട്ടിയതിലുള്ള ആശ്വാസത്തോടെയും ദല്‍ഹി മലയാളികള്‍ക്ക്‌ മുമ്പില്‍നിന്നും അവര്‍ പൊട്ടിക്കരയുകയായിരുന്നു. അവരുടെ കാരുണ്യത്തിലാണ്‌ നാട്ടിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ്‌ പോലും ശരിയായത്‌. വഴിച്ചെലവിനുള്ള പണവും.ജൂണ്‍ ഇരുപത്തിരണ്ടാം തീയതി കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ മംഗള എക്‌സ്‌പ്രസില്‍ വന്നിറങ്ങുമ്പോള്‍ അവരുടെ കൈവശമുണ്ടായിരുന്നത്‌ 39രൂപ മാത്രം. കുഞ്ഞുങ്ങള്‍ക്ക്‌ ഒരുമിഠായിപൊതിപോലും വാങ്ങാന്‍കഴിയാതെ വിങ്ങിപ്പൊട്ടിയാണവര്‍ അവിടെനിന്നും വീട്ടിലേക്കു വണ്ടികയറിയത്‌.
ഗള്‍ഫ്‌ നാടുകളിലേക്ക്‌ വീട്ടുജോലിക്ക്‌ പോയി കബളിപ്പിക്കപ്പെടുകയും വീട്ടുതടങ്കലിലാക്കപ്പെടുകയും ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കുകയുമൊക്കെ ചെയ്‌തമലയാളി സ്‌ത്രീകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമുക്ക്‌ പുതുമയുള്ളതല്ല. അതെത്ര ഞെട്ടിക്കുന്നതായാലും കേള്‍ക്കാനും പിന്നെ മറക്കാനും പഠിച്ചവരാണ്‌ മലയാളികള്‍. തല്‍ക്കാലത്തേക്കൊരു പത്രവാര്‍ത്തക്കപ്പുറം അതിന്‌ ആയുസുമുണ്ടാകാറില്ല. പ്രതിവിധി നിര്‍ദേശിക്കുക ശ്രകരമാണെങ്കിലും പരിഹാരമാരായുന്ന ചര്‍ച്ചകളോ നടപടികളോ ഒരിടത്തുനിന്നും ഉണ്ടാവാറുമില്ല.

മുഴുപട്ടിണിയില്‍ നിന്ന്‌ അരപ്പട്ടിണിയിലേക്കെങ്കിലും കുടുംബത്തെ കരകയറ്റണമെന്ന വലിയ സ്വപ്‌നവുമായി മണല്‍ക്കാട്ടിലെത്തിപ്പെട്ട ഒരുവീട്ടമ്മ വര്‍ഷങ്ങള്‍ക്കിപ്പുറം കൈനിറയെ പണവുമായി തിരികെയെത്തിയതിന്റെ ചിത്രമാണ്‌ മുകളില്‍ വിവരിച്ചത്‌. അനേകരില്‍ ഒരാള്‍ മാത്രമാണവര്‍. വേറെ പലരുടെയും ദയനീയവും ദുരിതപൂര്‍ണവുമായ ഒട്ടനവധികഥകളും അവര്‍വെളിപ്പെടുത്തി. പലകാലങ്ങളില്‍ ദൈന്യതനിറഞ്ഞമുഖവുമായി പലരും നമ്മുക്കിടയിലേക്കിറങ്ങിവന്നു. ജോലി ചെയ്‌തിരുന്ന വീട്ടുകാരുടെ പീഡനങ്ങളില്‍ സഹികെട്ട്‌്‌ ജീവനുംകൊണ്ടോടിപോന്ന ആലപ്പുഴ ജില്ലക്കാരിയായ റഹീമയുടെ കഥനകഥയും പറഞ്ഞതും റംലയാണ്‌. ഗള്‍ഫില്‍ സ്‌പോണ്‍സറുടെ വീട്ടിലെത്തിയതുമുതല്‍ ശംബളമില്ലാതെ ഒന്നരവര്‍ഷത്തോളമാണ്‌ റഹീമ ജോലിചെയ്‌തത്‌. ശബളത്തെക്കുറിച്ച്‌ മിണ്ടിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ആ ദുരിതപ്പുഴ താണ്ടി ഒടുവില്‍ കഴിഞ്ഞ ആഴ്‌ചയിലാണ്‌ അവര്‍ ജീവനുംകൊണ്ടോടി പോന്നത്‌.

ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട ഒടുവിലെത്തെ ഇരകളല്ല ഇവര്‍. രണ്ടുമാസത്തിനിപ്പുറം പിന്നെയും അത്തരം വാര്‍ത്തകള്‍ നമ്മെ അലോസരപ്പെടുത്തികൊണ്ടിരുന്നു. കുവൈറ്റില്‍ നിന്നും മസ്‌ക്കറ്റില്‍ നിന്നും അബൂദബിയില്‍ നിന്നുമൊക്കെയായിരുന്നവത്‌. അവക്ക്‌ അവസാനമായിട്ടില്ല. ഇനി ഉണ്ടാവുമോ..?

കല്‍പ്പറ്റക്കടുത്ത്‌ വെള്ളാരംകുന്നിലെ ബീക്കുട്ടിയുടെ കഥ അത്രപെട്ടന്ന്‌ മറാക്കാന്‍ കഴിയില്ല മലയാളികള്‍ക്ക്‌. ഭര്‍ത്താവ്‌ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഏകമകളുടെ ഭാവി സുരക്ഷിതമാക്കാനായി സഊദി അറേബ്യയിലെ ദമാമിലെത്തിപ്പെട്ടതായിരുന്നു അവര്‍. പതിനാല്‌ വര്‍ഷങ്ങളാണ്‌ അവര്‍ക്ക്‌ സ്‌പോണ്‍സറുടെ വീടുതന്നെ തടവറയായത്‌. അറബിയുടെമക്കളെ സുബഹിക്ക്‌ വിളിച്ചുണര്‍ത്തി, കുളിപ്പിച്ച്‌, ഭക്ഷണം നല്‍കി മദ്രസയില്‍ പറഞ്ഞ്‌ വിട്ട്‌, പതിനാല്‌ വര്‍ഷം ആ വീട്ടിലെ മുഴുവന്‍ ജോലികളും ചെയ്‌ത്‌ നടുവൊടിക്കേണ്ടിവന്നു അവര്‍ക്ക്‌. ശബളമുണ്ടായിരുന്നില്ല. നാടും വീടുമായി ബന്ധമില്ലാതെ, മാതൃഭാഷപോലും മറന്നുപോയി അവര്‍. ഒടുവില്‍ ദൈവത്തിന്റെ കാരുണ്യംകൊണ്ട്‌ മാത്രം വീടണഞ്ഞപ്പോഴുണ്ടായ സമ്പാദ്യവും സ്വന്തം ജീവന്‍ മാത്രമായിരുന്നു.

മണല്‍ക്കാട്‌ മലയാളിയുടെ സ്വപ്‌നഭൂമിയായിമാറിയിട്ട്‌ പതിറ്റാണ്ടുകള്‍ പലതായി. അറുപതുകളില്‍ തുടങ്ങിയ ആ പ്രയാണത്തെതുടര്‍ന്നാണ്‌ അറബിപൊന്നിന്റെ വരവോടെ മലയാളിവീടുകളുടെ മുഖച്ഛായതന്നെ മാറിയത്‌. വിദേശങ്ങളിലേക്ക്‌ തൊഴില്‍തേടി വിമാനം കയറുന്നവരുടെ കൂട്ടത്തില്‍ സ്‌ത്രീ സാന്നിധ്യം കണ്ടുതുടങ്ങിയത്‌ പിന്നെയും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌. ആണുങ്ങളില്ലാത്ത വീടുകള്‍, ആണുങ്ങളുണ്ടായിട്ടും സ്‌ത്രീകള്‍ക്കും കുടുംബം പുലര്‍ത്തേണ്ടി വരുന്ന സാഹചര്യങ്ങള്‍,നിത്യവൃത്തിക്കു ഗതിയില്ലാത്തവര്‍,ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍, വിവാഹകമ്പോളത്തില്‍ വിലയിടിഞ്ഞുപോയവര്‍, അങ്ങനെ യുള്ളവരെല്ലാം മറുനാടുകളിലേക്കുള്ള യാത്ര തുടങ്ങി. അതോടെ ജീവിതം കരുപിടിപ്പിക്കുവാനായി കൂടുവിട്ടു പറന്നുപോകേണ്ടിവരുന്ന പെണ്‍ജന്മങ്ങള്‍ നിത്യകാഴ്‌ചയായി.

അടുത്തദേശത്തേക്ക്‌, അയല്‍രാജ്യത്തേക്ക്‌, വിദേശത്തേക്ക്‌ തൊഴില്‍തേടിയുള്ള മലയാളീ സ്‌ത്രീകളുടെ ഒഴുക്ക്‌ എന്നുമുണ്ടാകുന്നു. അതിന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ തൊഴിലിടങ്ങളില്‍ അവര്‍എത്രമാത്രം സുരക്ഷിതരാണ്‌..? അവിടെ പറയപ്പെട്ട തൊഴില്‍തന്നെയാണോ ലഭിക്കുന്നത്‌.അതൊന്നും ആരും അറിയുന്നില്ല. അന്വേഷിക്കുന്നുമില്ല. അറിയാനോ അറിയിക്കാനോ പലപ്പോഴും സൗകര്യങ്ങളും ഉണ്ടാവുന്നില്ല. സ്വന്തംവീട്ടില്‍ സുരക്ഷിതയാണെന്ന്‌ പറയാന്‍ കഴിയാത്തവര്‍ അന്യരാജ്യത്ത്‌ എത്രമാത്രം സുരക്ഷിതരാവും...? അവര്‍ക്ക്‌ പിന്നീട്‌ എന്തുസംഭവിക്കുന്നു എന്നതിനെക്കുറിച്ചും കേള്‍ക്കുന്നില്ല.പലരും അകപ്പെട്ടകെണിയെക്കുറിച്ച്‌ പുറംലോകത്തോട്‌ പറയാന്‍ തയ്യാറാകുന്നുമില്ല.

അഭ്യസ്‌തവിദ്യരായ സ്‌ത്രീകള്‍ മുതല്‍ അക്ഷരജ്ഞാനമില്ലാത്തവര്‍വരെ ഇന്നും വിവിധ ഗള്‍ഫുരാജ്യങ്ങളിലെത്തിപ്പെടുന്നു. അവക്ക്‌ കൃത്യമായകണക്കുതന്നെയില്ല. മുപ്പതുലക്ഷം മലയാളികള്‍ വിദേശങ്ങളില്‍ അന്നം തിരഞ്ഞെത്തിയിട്ടുണ്ടെന്ന കണക്കുബുക്കില്‍ ഇവര്‍ക്കും ഇടമുണ്ടാകണം. ഇങ്ങനെ വിദേശങ്ങളിലെത്തിപ്പെടുന്ന ചില സ്‌ത്രീകള്‍ മാസങ്ങള്‍ക്കുമുമ്പേ തന്നെ ഒന്നും സംഭവിക്കാത്തതുപോലെ വീടുകളില്‍ തിരികെയെത്തുന്നു. ചിലരുടെ ജീവനില്ലാത്ത ശരീരങ്ങളും എവിടെനിന്നെങ്കിലും കണ്ടെടുക്കുന്നു. വേറെചിലര്‍ മനസ്‌നൊന്ത വേദനകളെക്കുറിച്ച്‌ തുറന്ന്‌ പറയാന്‍പോലുമാകാതെ വീട്ടകങ്ങളില്‍ കഴിഞ്ഞു കൂടുന്നു. ചിലരോ ഒരിക്കലും ജന്മദേശത്തേക്ക്‌ തിരിച്ചുവരാനാവാതെ ഏതൊക്കെയോ നിഗൂഢ ലോകത്ത്‌ നരകിച്ച്‌ ജീവിക്കുന്നു. ശരിയായ വിസയിലല്ല പലരേയും കയറ്റി അയക്കുന്നത്‌.സമാന്തര എംബസികള്‍ തുറന്നിരിക്കുകയാണ്‌ ഓരോ വിദേശരാജ്യത്തും മാഫിയകള്‍. ഇവരില്‍ പലരെപറ്റിയും വിവരങ്ങളില്ലാതെ കാത്തിരിപ്പു തുടരുന്ന കുടുംബങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്‌. 

എന്നാല്‍കുഴപ്പങ്ങളൊന്നുമില്ലാതെ വര്‍ഷങ്ങളായി വിവിധയിടങ്ങളില്‍ വ്യത്യസ്ഥജോലി ചെയ്യുന്നവരുമുണ്ട്‌.
തിരിച്ചെത്തുന്നവരിലധികപേരും ലൈംഗിക പീഡനങ്ങള്‍ക്കും ശാരീരിക പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്‌. സെക്‌സ്‌ മാഫിയകളുടെ കൈകളില്‍ അകപ്പെടുന്നവര്‍മാത്രമല്ല ഗള്‍ഫില്‍ വീട്ടുജോലിക്കായും മറ്റും എത്തുന്നവരും ഇതില്‍നിന്ന്‌ മുക്തരാവുന്നില്ല. ട്രാവല്‍ ഏജന്‍സികള്‍, സെക്‌സ്‌മാഫിയകള്‍, ലൈംഗിക ചൂഷകര്‍ ഇവരുടെ എല്ലാം മോഹവലയങ്ങളില്‍ അറിഞ്ഞോ അറിയാതെയോ വീണുപോകുന്നു ചില സഹോദരിമാര്‍.
കോഴിക്കോട്‌ കോര്‍പറേഷന്‍ പരിധിയില്‍ നിന്ന്‌ മാത്രം 2008-09 കാലയളവില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ 309 സ്‌ത്രീകള്‍ വ്യത്യസ്ഥ രീതിയിലുള്ള പീഡനങ്ങള്‍ക്കിരയായതായി വനിതാ കമ്മീഷനും കോര്‍പ്പറേഷനും നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതില്‍ 155പേര്‍ ശാരീരിക പീഡനങ്ങള്‍ക്കും 130പേര്‍ മാനസിക പീഡനങ്ങള്‍ക്കും 33പേര്‍ സാമ്പത്തിക പീഡനങ്ങള്‍ക്കും ഇരയായതായി സര്‍വേ ചൂണ്ടികാട്ടുന്നു.

98ശതമാനവും ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരായിരുന്നു. കടുത്ത ദാരിദ്ര്യം, ഭര്‍ത്താവിന്റെ അസുഖം, വിധവകള്‍, ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരായിരുന്നു ഭൂരിഭാഗവും. 750പേര്‍ സ്വകാര്യ ഏജന്‍സി വഴിയും70പേര്‍ സര്‍ക്കാര്‍ സഹായത്തോടെയുമായിരുന്നു ഗള്‍ഫിലേക്ക്‌ പറന്നത്‌. 42പേരെ വിസയില്ലാതെയും ഏജന്‍സികള്‍ കയറ്റി അയച്ചു. 219പേര്‍ യാത്രക്കിടെ വിവിധ കബളിപ്പിക്കലിനിരയായി. 123പേര്‍ക്ക്‌ മാത്രമെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭ്യമായൊള്ളൂ. 1836പേര്‍ പോയതും വീട്ടുജോലിക്കായിരുന്നു. ഇതില്‍ 1684പേര്‍ക്കും പതിനായിരത്തില്‍ താഴെമാത്രമെ ശബളം ലഭിച്ചൊള്ളൂ. 2000സ്‌ത്രീകളില്‍ നടത്തിയ സര്‍വേയുടെ ഫലം മാത്രമാണിത്‌. ഇവരില്‍ 1707പേരും ഇനി ഒരിക്കലും വിദേശത്തേക്ക്‌ ജോലിതേടിപോകില്ലെന്നാണ്‌ ആണയിടുന്നത്‌. ഇത്‌ ഒരു കോഴിക്കോടിന്റെ മാത്രം ചിത്രമല്ല. കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെകൂടി ചരിത്രമാണ്‌. കോഴിക്കോട്‌ കേര്‍പറേഷന്‍ പരിധിയില്‍ നിന്നുമാത്രം 2000 സ്‌ത്രീകള്‍ ഇത്തരത്തില്‍ വിദേശങ്ങളില്‍ ജോലിതേടിപോയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ നിന്ന്‌ എത്രപേര്‍ പോയിട്ടുണ്ടാകണം...അവരില്‍ എത്രപേര്‍ക്ക്‌ വിവിധതരത്തിലുള്ള പീഡനങ്ങള്‍ക്ക്‌ ഇരയാകേണ്ടി വന്നിട്ടുണ്ടാകണം.... എന്നാല്‍ അവരെക്കുറിച്ചൊന്നും പഠനമോ പരിഹാരമോ ഉണ്ടാകുന്നില്ല.
ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. 1970കളുടെ അവസാനത്തോടെയാണ്‌ ഈ അവസ്ഥക്കുമാറ്റം കണ്ടുതുടങ്ങിയത്‌. 1974-94 കാലഘട്ടത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ ദരിദ്രര്‍ 40.42 ശതമാനമായിരുന്നു. അത്‌25.43 ശതമാനമായി കുറഞ്ഞു. ഇന്ന്‌ കേരളം സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറിയിരിക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌ ഗള്‍ഫ്‌ പണത്തിന്റെ വരവാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതിന്റെതോത്‌ കൂടികൊണ്ടേയിരിക്കുന്നു. മൂന്ന്‌വര്‍ഷം മുമ്പ്‌ 25000 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ ഗള്‍ഫ്‌ വരുമാനമെങ്കില്‍ ഇന്ന്‌ 40000 കോടിയായി ഉയര്‍ന്നിരിക്കുന്നു.
ഈ ഗള്‍ഫ്‌കാരില്‍ ഈ സ്‌ത്രീകള്‍ക്ക്‌ ഇടമുണ്ടോ എന്നറിഞ്ഞുകൂടാ. അധികൃത കണക്കെടുപ്പില്‍ ഇവരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്തോ... എങ്കിലും ഈ വരുമാനത്തിന്റെ പെരുവെള്ളത്തിലേക്ക്‌ അവരുടേതായ പലതുള്ളിക്കും ഇടമുണ്ടായിരിക്കണം. കാരണം അവരും പ്രവാസികളാണല്ലോ.
ഗള്‍ഫ്‌കാരന്റെ വേദനകളും ആവശ്യങ്ങളും പ്രശ്‌നങ്ങളും എല്ലാം പലകാലങ്ങളില്‍ ചര്‍ച്ചചെയ്യുകയുണ്ടായി. ചെറിയ രീതിയിലെങ്കിലും അതിന്‌ പരിഹാരവുമുണ്ടായി. അവരുടെ മനസിന്റെ വിശാലതയെ പൊക്കിപ്പറഞ്ഞ്‌ നാട്ടുകാരും സര്‍ക്കാറും രാഷ്‌ട്രീയക്കാരും സംഘടനകളും പലവട്ടം ചൂഷണം ചെയ്‌തു. വികസനത്തിന്റെ പേരില്‍, ജീവകാരുണ്യത്തിന്റെ പേരില്‍. എന്നാല്‍ അവയിലെവിടെയും അരവയറൂണിന്റെ സമൃദ്ധി കിനാവ്‌ കണ്ടിറങ്ങിയ പാവം സ്‌ത്രീകളായ പ്രവാസികള്‍ ഉള്‍പ്പെട്ടിരുന്നില്ല.വിരഹത്തിന്റെ വേദനകളില്‍ ഒറ്റപ്പെട്ടുപോയവരുടെ നിലവിളികളും സങ്കടങ്ങളും വലിയ ചര്‍ച്ചക്കും ഇതുവരെ വിഷയമായിട്ടില്ല. സങ്കടങ്ങള്‍ക്ക്‌ പരിഹാരം കാണാനും ആരും മെനക്കെട്ടതുമില്ല.
നാട്ടുകാരുടേയും ബന്ധുക്കളുടേയും എതിര്‍പ്പുകളെ തൃണവത്‌കരിച്ചാണ്‌ പലരും യാത്രക്കൊരുങ്ങുന്നത്‌. മുന്‍കാല ചരിത്രങ്ങളും പലരുടേയും തിക്താനുഭവങ്ങളുമൊന്നും മിക്കവരേയും ഇരുത്തിചിന്തിപ്പിക്കാറില്ല. അവര്‍ക്കങ്ങനെയൊരനുഭവമുണ്ടായെന്ന്‌ കരുതി എല്ലാവരുടേതും അങ്ങനെയാവണമെന്നില്ലല്ലോ എന്നാണ്‌ യാത്രാവേളയില്‍ പലരും ചിന്തിക്കുന്നത്‌. ഭയപ്പാടോടെയാണെങ്കിലും പരീക്ഷണത്തിനായി സ്വയം സമര്‍പ്പിക്കുന്നു ചിലര്‍. ഒന്നിനേയും മുന്‍വിധിയോടെ കാണരുതെന്ന്‌ ഉപദേശിക്കാനും ധൈര്യം ചൊരിയാനും പ്രാപ്‌തരായ ഏജന്റുമാര്‍ തന്നെയാണ്‌ കെണിയൊരുക്കുന്നതും. സമ്പന്നരായി തിരിച്ചെത്തിയ പലരുടെയും ചരിത്രവും അവര്‍ക്ക്‌ നിരത്താനുമുണ്ടാകും. 

എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയവരുടെ കഥ പഴയതുപോലെ തന്നെയാണ്‌. ചിലരുടേത്‌ അതിലും ദയനീയവുമാണ്‌. പലരും കടംവാങ്ങിയും പലിശക്കെടുത്തും വീടിന്റെ ആധാരംപോലും പണയപ്പെടുത്തിയുമൊക്കെയാണ്‌ യാത്രക്കുള്ള പണം സംഘടിപ്പിച്ചത്‌. ഇതിനായുള്ള പരക്കംപാച്ചിലിനിടിയില്‍ കഴുത്ത്‌ നീട്ടികൊടുത്തിടത്തുനിന്നെല്ലാം ഉയരുന്നഭീഷണിയുടെ ശബ്‌ദങ്ങള്‍ അരക്ഷിതാവസ്ഥയിലാക്കിയ സ്‌ത്രീകളുടെ എണ്ണവും നിരവധിയാണ്‌.
കോഴിക്കോട്‌ മുഖദാറില്‍ നിന്ന്‌ വീട്ടുജോലിക്കായി പോയ യുവതി സ്‌പോണ്‍സറുടെ മൃഗീയ ക്രൂരതക്കാണ്‌ ഇരയായത്‌. 45 വയസായിട്ടും വിവാഹം കഴിച്ചിട്ടില്ലാത്ത സ്‌പോണ്‍സറുടെ ഇംഗിതത്തിന്‌ വിസമ്മതിച്ചപ്പോള്‍ സിഗരറ്റ്‌ കൊണ്ട്‌ ശരീരം മുഴുവന്‍ കുത്തിപൊള്ളിച്ചാണ്‌ അയാള്‍ കലിയൊടുക്കിയത്‌. ചിലര്‍ വിവാഹം കഴിക്കാമെന്ന്‌ പ്രലോഭിപ്പിക്കുകയും എല്ലാം കഴിയുമ്പോള്‍ കയ്യൊഴിയുകയും ചെയ്യുന്നു. നിലമ്പൂരിലെ 26 കാരിയായ യുവതി അങ്ങനെയാണ്‌ അഞ്ച്‌ വര്‍ഷത്തോളം സ്‌പോണ്‍സറുടെ വാക്കില്‍ മയങ്ങി വഴങ്ങിക്കൊടുത്തത്‌. ഒടുവില്‍ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞപ്പോള്‍ നാട്ടിലേക്ക്‌ വണ്ടികയറേണ്ടിവന്നു. ഇന്ന്‌ വീട്ടുകാരുടെ ആട്ടും തുപ്പുംകേട്ട്‌ കഴിയേണ്ട ഗതികേടിലാണിവരെന്ന്‌ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ പത്മനാഭന്‍ പറയുന്നു.
ചിലര്‍ വിവാഹത്തിനുമുമ്പാണ്‌ ഗള്‍ഫിലേക്ക്‌ പോകുന്നത്‌. പലരും വിദേശത്തുനിന്ന്‌ കണ്ടെത്തുന്ന ആരെയെങ്കിലുമൊക്കെ വിവാഹം കഴിക്കുന്നു.വീട്ടുകാര്‍പോലും അറിയുന്നില്ല ചിലബന്ധങ്ങള്‍. മലപ്പുറം വഴിക്കടവിലെ 26കാരി നാട്ടില്‍ മടങ്ങിയെത്തിയത്‌വരനെയും കൊണ്ടാണ്‌.വേറെ ഭാര്യയും മക്കളുമൊക്കെയുള്ള ആ മനുഷ്യനുമായി വിവാഹം നടത്തികൊടുക്കുകയെ വീട്ടുകാര്‍ക്ക്‌ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കോഴിക്കോട്ട്‌ നിന്ന്‌ വിവാഹത്തിനുമുമ്പ്‌ ഗള്‍ഫിലേക്ക്‌ പോയ159 യുവതികളില്‍ 33പേരും ഗള്‍ഫില്‍വെച്ച്‌ വിവാഹിതരാവുകയായിരുന്നു. ഇതില്‍ ഇരുപത്‌പേര്‍ക്ക്‌ കുട്ടികളുമുണ്ട്‌.ഇവരുടെ പൗരത്വം സംബന്ധിച്ച തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്‌. വിദേശത്ത്‌ ജനിച്ചവരായതിനാല്‍ പലരും നാടുകടത്തല്‍ ഭീഷണിയേയും അഭിമുഖീകരിക്കുന്നു.
2009ല്‍ വനിതാ കമ്മീഷന്‍ കല്‍പ്പറ്റയില്‍ നടത്തിയ സിറ്റിംഗില്‍ രണ്ടുവീട്ടമ്മമാര്‍ കണ്ണീരോടെ കമ്മീഷന്‍ അംഗം രുഗ്മിണി ഭാസ്‌ക്കറിനോട്‌ വെളിപ്പെടുത്തിയത്‌ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. വയനാട്ടില്‍ നിന്നുള്ള നിരവധിപെണ്‍കുട്ടികളെ വീട്ടുജോലിക്കെന്നും പറഞ്ഞ്‌ കൊണ്ടുപോയവരില്‍ പലരും സെക്‌സ്‌ റാക്കറ്റിന്റെ കെണിയില്‍ അകപ്പെട്ടുപോയിട്ടുണ്ടെന്നായിരുന്നു അവര്‍വെളിപ്പെടുത്തിയത്‌. പലരുടേയും പ്രായം മുപ്പത്‌ വയസ്സില്‍ താഴെയായിരുന്നു.
കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിലയിടിയുകയും ബേങ്ക്‌ കടവും വട്ടിപലിശയും കുന്നുകൂടുകയും ചെയ്‌തപ്പോള്‍ കൂട്ട ആത്മഹത്യയുടെ വക്കില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കടല്‍ കടന്നുപോയവരില്‍ ചിലരാണ്‌ സെക്‌സ്‌ റാക്കറ്റുകളടെ കൈകളിലെത്തിപ്പെട്ടത്‌. അവരില്‍ നിന്നും എങ്ങനെയൊ രക്ഷപ്പെട്ടെത്തിയത്‌ രണ്ടുപേര്‍ മാത്രം. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയവര്‍ നാട്ടില്‍ തിരികെ എത്തി.ബാക്കിയുള്ളവരെക്കുറിച്ചൊന്നും ഇപ്പോഴും വിവരമില്ല.
തലസ്ഥാനത്തെ ഒരുട്രാവല്‍ ഏജന്‍സി കേന്ദ്രീകരിച്ച്‌ നടത്തിയിരുന്ന സെക്‌സ്‌മാഫിയകളുടെ വലയിലായിരുന്നു ഈ യുവതികള്‍ കുരുങ്ങിപോയത്‌. ഉയര്‍ന്ന ജോലിയും മോഹിപ്പിക്കുന്ന ശബളവുമായിരുന്നു ദുബൈയിലേക്കുള്ള വിസക്കൊപ്പം ഇവര്‍ക്കുണ്ടായിരുന്ന വാഗ്‌ദാനം. സ്വപ്‌നങ്ങളില്‍ പോലും നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളെക്കുറിച്ച്‌ കേട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാന്‍ ഇവര്‍ തയ്യാറായില്ല.
വയനാട്ടുകാരനായ ജോണി പീറ്റര്‍, വേണു, തിരുവനന്തപുരം സ്വദേശി ബാദുഷ, കര്‍ണാടക വീരാജ്‌പേട്ട സ്വദേശിയും ദുബായി കറാമസിറ്റിയില്‍ ജോലിചെയ്‌തിരുന്ന അബ്‌ദുല്‍കരീം എന്ന ഷമീറുമായിരുന്നു ഈ സംഘത്തിലെ സൂത്രധാരന്‍മാര്‍. ഇവരുടെ വലയില്‍ നേരത്തെ അകപ്പെട്ടുപോയവരായിരുന്നു വയനാട്ടുകാരി ഷീലയും സ്വപ്‌നയും തിരുവനന്തപുരത്തുകാരി സ്‌നേഹയും. പിന്നീട്‌ ഇവരും സംഘത്തിലെ സഹയാത്രികരായി. പുതിയഇരകളെ കുരുക്കുക( പുരുഷന്‍മാരെയും ) വിദേശത്തേക്ക്‌ കടക്കാന്‍ സ്വപ്‌നംകണ്ട്‌ നടക്കുന്ന പെണ്‍കുട്ടികളെ കണ്ടെത്തി വിദേശത്തേക്കെത്തിക്കുക. വലയിലകപ്പെട്ടവര്‍ രക്ഷപ്പെടാതെ കരുതലോടെ സൂക്ഷിക്കുക. തങ്ങളുമായി സഹകരിക്കാന്‍ മടിയുള്ളവരുടെ നഗ്നതപകര്‍ത്തി നീലകാസറ്റുകള്‍ സൃഷ്‌ടിക്കുക. അവവീട്ടുകാര്‍ക്ക്‌ അയച്ചുകൊടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി തനിക്കാക്കി ബടക്കാക്കുക. ഇതൊക്കെയായിരുന്നു ഇവരുടെ ജോലി. ഇവരെ എങ്ങനെയോ കബളിപ്പിച്ചാണ്‌ വയനാട്ടിലെ രണ്ട്‌ യുവതികള്‍ ജീവനും കൊണ്ടോടിപോന്നത്‌. 

സംഭവം വാര്‍ത്തയാവുകയും അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുക്കുകയും ചെയ്‌തു. ഈ സംഘത്തിലെമുഴുവന്‍ പ്രതികളെയും പിടികൂടി. രണ്ടുകേസുകളിലായി മൂന്നും നാലും പ്രതിയായിരുന്ന തിരുവനന്തപുരത്തുകാരി ഷീലയായിരുന്നു ഒടുവില്‍ പിടിയിലായത്‌. പലപെണ്‍കുട്ടികളെയും വലവീശിപ്പിടിക്കുകയും ഗള്‍ഫിലെത്തിച്ച്‌ പലര്‍ക്കായി കാഴ്‌ചവെക്കുകയും ചെയ്‌തതായി ഇവര്‍ അന്വേഷണസംഘത്തോട്‌ സമ്മതിക്കുകയുമുണ്ടായി. ഇതെല്ലാം കേവലം ഒരുചെറു സംഘത്തിലെ ചിലകണ്ണികള്‍ മാത്രം. ഇപ്പോഴും കണ്ണും തുറന്നിരിപ്പുണ്ട്‌ വേട്ടക്കാര്‍ പലവേഷത്തില്‍.എല്ലാം അറിഞ്ഞും ഒന്നുമറിയാതെയും ഇവരുടെ കൈകളില്‍ അകപ്പെടാന്‍ ഒരുങ്ങിയിരിക്കുന്ന ഇരകള്‍ ഇനിയുമുണ്ടാകും കാണാണറയത്ത്‌. നാളെത്തെ റംലയും റഹീമയുമാകാന്‍. 

വിദേശങ്ങളില്‍ ജോലിതേടിയെത്തുന്ന സഹോദരിമാര്‍ ചതിക്കപ്പെടുന്നില്ലെന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത പ്രവാസികാര്യവകുപ്പിനുണ്ട്‌. എന്നാല്‍ ഇതിനുവേണ്ട നടപടികളോ ബോധവത്‌കരണങ്ങളോ ഉണ്ടാകുന്നില്ല.എന്നാല്‍ തങ്ങള്‍ ശരിയായ യാത്രാരേഖകളുമായാണോ യാത്രചെയ്യുന്നതെന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത അവരവര്‍ക്ക്‌ തന്നെയാണ്‌. ഇടറി ജീവിക്കാനുള്ളതല്ല ജീവിതം. ഇടര്‍ച്ചകളെ അതിജീവിക്കാനുള്ളതാണ്‌.

19/8/10

മണല്‍കാട്ടില്‍ മലയാളികള്‍ പുതിയ ചതിക്കുഴികളില്‍ ഭാഗം രണ്ട്‌

മങ്കട ചേരിയത്തെ ഗഫൂര്‍ (32) പതിമൂന്ന്‌ വര്‍ഷമായി ജിദ്ദയില്‍ ടാക്‌സി ഡ്രൈവറായിരുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വന്നുപോകും. പിതാവും വര്‍ഷങ്ങളായി ഇവിടെയായിരുന്നു. അദ്ദേഹം നല്‍കിയ വിസയിലാണ്‌ ഗഫൂറും ജിദ്ദയിലെത്തുന്നത്‌. 13 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ്‌ ഗഫൂര്‍ തന്റെ സ്‌പോണ്‍സറായ ജാബിര്‍ അഹമ്മദ്‌ ഉനൈനെ കാണുന്നത്‌. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഇഖാമ പുതുക്കിത്തരും. ഇന്‍ഷ്വറന്‍സ്‌ അടച്ചു തരും. എല്ലാം സ്‌പോണ്‍സറുടെ അനിയന്‍ ഈസാ അഹമ്മദ്‌ ഉനൈനായിരുന്നു. 

എന്നാല്‍ സ്‌പോണ്‍സറും അനിയനും തമ്മിലുണ്ടായ കുടുംബ വഴക്കിനു ബലിയാടായത്‌ ഗഫൂര്‍. ഇഖാമ പുതുക്കാനായപ്പോള്‍ പതിവുപോലെ സ്‌പോണ്‍സറുടെ സഹോദരനെ സമീപിച്ചു. 3000 റിയാല്‍ അതിനായും ഓഫീസിലെ അനന്തര നടപടികള്‍ക്കായി 600 റിയാലും കൊടുത്തു. പക്ഷേ ഇഖാമ പുതുക്കി നല്‍കിയില്ല. പണം കൈപ്പറ്റിയ ശേഷമാണ്‌ വിസ ഉറൂബ്‌ ചെയ്‌തകാര്യം തന്നെ പറയുന്നത്‌. ആകെ തകര്‍ന്നുപോയി ഗഫൂര്‍. സ്‌പോണ്‍സറുടെയും അയാളുടെ സഹോദരന്റെയും കാലുപിടിച്ചു കേണു നോക്കി. മനമിളകിയില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തുക എന്നതായിരുന്നു പിന്നെ ലക്ഷ്യം. അതിനും സ്‌പോണ്‍സര്‍ തന്നെ കനിയണം. വിസ ക്യാന്‍സല്‍ ചെയ്‌തത്‌കൊണ്ട്‌ എയര്‍പോര്‍ട്ട ്‌വഴി കയറിപ്പോകാനാവില്ല. ജയില്‍വഴി വളരെ പെട്ടെന്ന്‌ കയറ്റിവിടാം എന്ന്‌ സമ്മതിച്ചത്‌ സ്‌പോണ്‍സര്‍ തന്നെയാണ്‌. പക്ഷേ അതിനായി 8000 റിയാല്‍ വേറെ സ്‌പോണ്‍സര്‍ക്ക്‌ നല്‍കണം. ഫ്‌ളൈറ്റ്‌ ടിക്കറ്റിനായി 800 റിയാലും കൊടുത്തു. ജിദ്ദാ ജയിലിനു പുറത്ത്‌ വെച്ചാണ്‌ ഈ തുകയും വിമാന ടിക്കറ്റും കൈമാറിയത്‌.

സ്‌പോണ്‍സര്‍ തന്നെ ജയിലില്‍ കൊണ്ടു വന്നു തള്ളി. പക്ഷേ എന്നിട്ടും അയാള്‍ വാക്ക്‌ പാലിച്ചില്ല. ജയിലിലേക്ക്‌ തിരിഞ്ഞു നോക്കിയുമില്ല. മൂന്നു മാസത്തെ നരകതുല്യമായ ജയില്‍ ജീവിതത്തിന്‌ ശേഷം ജീവനെങ്കിലും തിരിച്ചു കിട്ടിയ ആശ്വാസവുമായി കഴിഞ്ഞമാസം 26നാണ്‌ ഒടുവില്‍ ഗഫൂര്‍ നാട്ടില്‍ തിരിച്ചെത്തിയത്‌.
ഇങ്ങനെ സഊദികളുടെ കുടിപ്പകയില്‍ പോലും ഇരകളായി തീരാന്‍ വിധിക്കപ്പെടുകയാണ്‌ മലയാളികള്‍. സഊദി അറേബ്യയില്‍ സ്വദേശിവത്‌കരണത്തിന്റെ ഭാഗമായി വിദേശികളെ തുടച്ചുമാറ്റുന്നുവെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. അതിനു സഹായകമാവുന്ന തരത്തില്‍ മാതൃരാജ്യത്തെ സഹായിക്കാനെന്നവണ്ണം സഊദി പൗരന്‍മാരും സംഘടിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. ഇതിനു ഭരണകൂടത്തിന്റെ രഹസ്യ പിന്തുണയുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്‌. 



സഊദി അറേബ്യയില്‍ നിന്ന്‌ രണ്ടു ലക്ഷം വിദേശികളെ നിഷ്‌കാസനം ചെയ്യുകയെന്നതാണ്‌ സഊദി മന്ത്രാലയം ലക്ഷ്യമിടുന്നതത്രെ. അതിന്‌ സഹായകമാവുന്ന തരത്തിലാണിപ്പോള്‍ തുടരുന്ന പല പ്രവണതകളും. ഇങ്ങനെ ഉറൂബ്‌ ചെയ്‌ത വിസ പുനരാരംഭിക്കണമെന്നുള്ളവരെ പിഴിയാന്‍ മറ്റൊരു മാഫിയയും രംഗത്തുണ്ട്‌. ജവാസാത്തില്‍ പിടിപാടുള്ള മലയാളികള്‍ തന്നെയാണ്‌ ഇതിനു പിന്നില്‍. 8000 റിയാല്‍ നല്‍കിയാല്‍ അവരാകൃത്യം നിറവേറ്റിത്തരും.
വളാഞ്ചേരി കൊട്ടാരത്തെ വാലിയില്‍ മുഹമ്മദലിയുടെ കഥ മറ്റൊന്നാണ്‌. ഇരുപതു വര്‍ഷമായി ജിദ്ദയിലായിരുന്നു ഇയാള്‍. പലയിടത്തും, പല ജോലികളും ചെയ്‌തു. ഏഴുവര്‍ഷമായി ഒരുറൊട്ടിക്കടയിലായിരുന്നു. മുപ്പത്‌ ജോലിക്കാരിലൊരാള്‍. റൂമില്‍ നിന്നും വുളു എടുത്ത്‌ അസര്‍ നിസ്‌കാരത്തിനായി പള്ളിയിലേക്കു നടക്കുന്നതിനിടെയാണ്‌ മുത്തവ്വ(നിസ്‌ക്കരിക്കാത്തവരെ പിടികൂടുന്ന സംഘം) മാരുടെ വലയിലായത്‌. കൂടെ എട്ടുപേരുണ്ടായിരുന്നു. ഒരു ബംഗാളിയും ഏഴു യമനികളും. തങ്ങള്‍ പള്ളിയിലേക്ക്‌ നിസ്‌ക്കരിക്കാന്‍ പോവുകയാണെന്ന്‌ പറഞ്ഞിട്ടുകൂടി ചെവിക്കൊണ്ടില്ല അവര്‍. സാധാരണ നിലയില്‍ മൂന്നുതവണ മുത്തവ്വമാര്‍ പിടികൂടിയാലേ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളൂ. എന്നാല്‍ ഈ ഒമ്പതംഗ സംഘത്തേയും ജയിലിലേക്ക്‌ അയക്കുകയായിരുന്നു.



 എല്ലാവരോടും കാരണം പറഞ്ഞത്‌ നിങ്ങളുടെ വിസ ഉറൂബ്‌ ചെയ്‌തതാണെന്നും. ആറു മാസങ്ങള്‍ക്ക്‌ മുമ്പായിരുന്നു മുഹമ്മദലി യാത്രാരേഖകള്‍ പുതുക്കിയത്‌. കൂടെയുണ്ടായിരുന്നവരുടെ കഥയും അതു തന്നെ. എന്നിട്ടും ഇതായിരുന്നു ഫലം. മൂന്നര മാസം ജയിലില്‍ കിടന്ന്‌ കഴിഞ്ഞ ശഅബാന്‍ ആറിനാണ്‌ മുഹമ്മദലി നാട്ടില്‍ തിരിച്ചെത്തിയത്‌.
അക്കരെ കാണുന്ന വെളിച്ചത്തിലേക്ക്‌ കപ്പല്‍ കയറിപ്പോയവര്‍ സമ്പന്നരായി തിരിച്ചെത്തുന്നത്‌ കണ്ടപ്പോഴാണ്‌ കേരളീയരെ കൂടുതലായി അവിടേക്ക്‌ ആകര്‍ഷിച്ചത്‌. മണല്‍ക്കാടുകള്‍ മലയാളിയുടെ സ്വപ്‌നഭൂമിയായി മാറിയത്‌ അങ്ങനെയാണ്‌. അറുപതുകളില്‍ തുടങ്ങിയ പ്രയാണത്തെ തുടര്‍ന്നാണ്‌ അറബി പൊന്നിന്റെ വരവോടെ മലയാളിവീടുകളുടെ മുഖച്ഛായ മാറിയത്‌. ഇന്നും 16 ലക്ഷത്തോളം മലയാളികളാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും അന്നം തിരയുന്നത്‌. അവരില്‍ പത്തു ലക്ഷം മുസ്‌ ലിംകള്‍ തന്നെയുണ്ട്‌. അവരയക്കുന്ന വിദേശ നാണ്യത്തിന്റെ സമൃദ്ധി തന്നെയാണ്‌ ഇന്നും മലയാളികളെ തീറ്റിപ്പോറ്റുന്നത്‌. ആ പ്രതീക്ഷയുടെ പുഴയില്‍ നിന്നാണ്‌ കൊടും ക്രൂരതകളുടെ ആര്‍ത്തനാദങ്ങള്‍ കേള്‍ക്കുന്നത്‌.



എന്നാല്‍ ഇത്‌ അവസാനിപ്പിക്കാനോ പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നു തരുന്നതിലോ ഇന്ത്യന്‍ നയതന്ത്ര വിഭാഗത്തില്‍ നിന്നു നടപടി ഉണ്ടാകുന്നില്ല. ഇന്ത്യന്‍ എംബസിക്കാരും കഴിവുകെട്ടവരാണെന്ന്‌ ഓരോ തവണയും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അനുഭവസ്ഥരായ മലയാളികള്‍ പറഞ്ഞു. വിദേശകാര്യ സഹമന്ത്രി ശശി തരൂരില്‍ നിന്നും മുന്‍ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദില്‍ നിന്നും ലഭിച്ചതും പ്രതീക്ഷയുടെ മറുപടികളായിരുന്നില്ല. ഇന്ത്യന്‍ എംബസിയുടെ കൊള്ളരുതായ്‌മയിലേക്കും വിദേശ സഹമന്ത്രിമാരുടെ അവഗണനകളെക്കുറിച്ചും ഉടനെമൂന്ന്‌

ജിദ്ദാ ജയിലിന്റെ മൂന്ന്‌ നാല്‌, അഞ്ച്‌ സെല്ലുകളുടെ ചുമരുകളില്‍ പലയിടത്തായി വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദിന്റെയും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും എം പി മാരുടേയും ടെലഫോണ്‍ നമ്പരുകള്‍ വലിയ അക്കങ്ങളില്‍ എഴുതി വെച്ചിട്ടുണ്ട്‌. പലയിടത്തായി. പുതുതായി എത്തുന്ന ഇരകള്‍ക്ക്‌ എത്രയും പെട്ടെന്നു ബന്ധപ്പെടാന്‍ സഹായകമാവുമെങ്കില്‍ ആവട്ടെയെന്ന്‌ കരുതി ആരോ കോറിയിട്ടതാണാ നമ്പരുകള്‍. ഇതുപോലെ തമിഴ്‌നാട്ടിലേയും യു പിയിലേയും എം പി മാരുടേയും കേന്ദ്രമന്ത്രിമാരുടെയും നമ്പറുകളുമുണ്ട്‌. പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ആരെങ്കിലും ജയിലിനകത്തേക്കു മൊബൈലുമായെത്തിയാല്‍ ഈ നമ്പരുകളില്‍ അവരെല്ലാം വിളിക്കാറുണ്ട്‌. ഏറെ പ്രതീക്ഷയോടെ. പലര്‍ക്കും, പലവട്ടം.

ഒരിക്കല്‍ ഇ അഹമ്മദ്‌, വിദേശ സഹമന്ത്രിയായിരിക്കെ, ജിദ്ദയിലെത്തി. ഇതറിഞ്ഞപ്പോള്‍ വയനാട്ടിലെ മുസ്‌ലിം ലീഗ്‌ സജീവപ്രവര്‍ത്തകനും ജിദ്ദയില്‍ കെ എം സി സി യുടെ പ്രവര്‍ത്തകനുമായിരുന്ന യുവാവ്‌ ജയിലില്‍ വെച്ച്‌ ഇ അഹമ്മദിനെ വിളിച്ചു. ഇയാള്‍ ഒമ്പത്‌ മാസത്തിലേറെയായി ജയിലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കൂടെയുള്ള 200 ഓളം മലയാളികള്‍ക്കു വേണ്ടികൂടിയാണ്‌ അയാള്‍ സംസാരിച്ചത്‌. സഹ തടവുകാരെല്ലാം മന്ത്രിയുടെ സാന്ത്വനവാക്കിനും ആശ്വാസകരമാവുന്ന ഒരു തീരുമാനത്തിനും കാതോര്‍ത്തു.
എന്നാല്‍ താന്‍ ഹജ്ജ്‌ ക്വാട്ടയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്‌ ഇവിടെയെത്തിയതെന്നും അതിനിടയില്‍ നിങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യാനാവില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടിയെന്നു കൂടെയുണ്ടായിരുന്ന മങ്കടയിലെ ഗഫൂര്‍ പറയുന്നു. ഇതോടെ എല്ലാവരും നിരാശരായി. പിന്നീട്‌ ശശി തരൂര്‍ വിദേശകാര്യ സഹമന്ത്രിയായപ്പോഴും സഹായത്തിനായി അവര്‍ വിളിച്ചു. തങ്ങള്‍ സ്‌പോണ്‍സറുടെ അരികില്‍ നിന്ന്‌ ചാടിപ്പോയി എന്ന കുറ്റം ചുമത്തിയാണ്‌ പിടികൂടിയിരിക്കുന്നതെന്നും പറഞ്ഞു. അപ്പോള്‍ നിങ്ങളെന്തിനാണ്‌ ചാടിപ്പോയതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സത്യം അതല്ലെന്നും തങ്ങള്‍ കബളിപ്പിക്കപ്പെട്ടവരാണെന്നും കരഞ്ഞുപറഞ്ഞിട്ടും വിദേശകാര്യമന്ത്രിയതു ചെവികൊണ്ടില്ല. ഒരു നടപടിയും സ്വീകരിച്ചതുമില്ല.
തമിഴ്‌നാട്ടില്‍നിന്നുള്ള എം പിയും എഴുത്തുകാരിയുമായ കനിമൊഴിക്കും ചില തമിഴ്‌ സുഹൃത്തുക്കളുടെ സഹായത്തോടെ അവര്‍ വിളിച്ചു. അവര്‍ സംസാരിക്കാന്‍ തയ്യാറായി. മാന്യമായി ഇടപെടുകയും വേണ്ടതു ചെയ്യാമെന്ന ഉറപ്പ്‌ നല്‍കുകയും ചെയ്‌തു. പ്രശ്‌നം പാര്‍ലിമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനും അവര്‍ ഒരുക്കമായി. അയല്‍നാട്ടുകാരിയായ കനിമൊഴിയുടെ കാരുണ്യം പോലും കേരളത്തിലെ മന്ത്രിമാരില്‍ നിന്നുമുണ്ടായില്ലെന്നും ഇവര്‍ രോഷമടക്കി പറയുന്നു.
ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഏറ്റവും മോശമാണെന്ന്‌ അനുഭവത്തിലൂടെ പറയാനാവുന്ന എത്രയോ പേര്‍ ജയിലിനകത്തും പുറത്തുമുണ്ട്‌. ഒരു തെറ്റും ചെയ്യാതെ, സ്‌പോണ്‍സറുടെ ചതിവില്‍ കുരുങ്ങിപ്പോയതിനു ഒമ്പതു മാസമാണ്‌ വയനാട്ടിലെ ഇഖ്‌ബാലിന്‌ ജയിലില്‍ കഴിയേണ്ടിവന്നത്‌. എംബസിയുടെ ഇടപെടലുണ്ടായിരുന്നുവെങ്കില്‍ ഒരു മാസംകൊണ്ടു നാട്ടിലെത്താന്‍ കഴിയുമായിരുന്നുവെന്നു വിശ്വസിക്കുന്നു ഇയാളും ബന്ധുക്കളും. പുലാമന്തോള്‍ കുരുവമ്പലത്തെ മുനീര്‍ ജയിലഴിക്കുള്ളിലായിട്ട്‌ ആറു മാസം കടന്നു. ഇന്നും കണ്ണീരുമായി കാത്തിരിക്കുന്ന കുടുംബം മകന്റെ മോചനത്തിനായി മുട്ടാത്തവാതിലുകളില്ല. എന്നിട്ടും മോചനം മാത്രം അകലെയാണ്‌.

തിരുവന്തപുരത്തെ യാസര്‍ മുഹമ്മദിന്റെ മോചനം അനന്തമായി നീളുന്നത്‌ സഊദി അധികൃതരുടെ ചെറിയൊരനാസ്ഥകൊണ്ടാണ്‌. യാത്രാരേഖകള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ പാസ്‌പോര്‍ട്ട്‌ പോലീസുകാരെ ഏല്‍പ്പിച്ചു. എന്നാല്‍ അത്‌ അധികൃതര്‍ നഷ്‌ടപ്പെടുത്തുകയായിരുന്നു. പിന്നീടത്‌ പറഞ്ഞപ്പോള്‍ നിഷേധിച്ചു. തീര്‍ത്ത്‌ പറഞ്ഞപ്പോള്‍ പോലീസുകാരന്‍ ബെല്‍റ്റൂരി അടിക്കുകയായിരുന്നു. ആലപ്പുഴക്കാരന്‍ ഷാജഹാനും കായംകുളത്തെ നസീറും പെരുമ്പാവൂരിലെ സതീഷും കൊടിഞ്ഞിയിലെ അബ്ബാസും മറ്റും പറയുന്നതും സമാനമായ കഥകള്‍ തന്നെ. എംബസിയുടെ ഉചിതമായ ഇടപെടലുണ്ടാവുകയും ശക്തമായ നിലപാടെടുക്കുകയും ചെയ്‌താല്‍ ഇത്തരം ദുരനുഭവങ്ങള്‍ ഒഴിവാക്കാനാവുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ എംബസിക്കറിയാഞ്ഞിട്ടല്ല. അവരെ കൃത്യമായി അറിയിക്കുന്നുമുണ്ട്‌. എന്നാല്‍ ജയിലില്‍ മൂന്നാം സെല്ലില്‍ കഴിയുന്നവരുടെ കാര്യത്തില്‍ തങ്ങള്‍ക്ക്‌ ഇടപെടാന്‍ കഴിയില്ലെന്നാണ്‌ അവരുടെ വിശദീകരണം.
ഫിലിപ്പൈന്‍സ്‌, സുഡാന്‍, യമന്‍, പാക്കിസ്ഥാന്‍ എംബസികള്‍ വളരെ ശക്തമാണെന്നു പറയുന്നു കോട്ടക്കല്‍ ചെറുശ്ശോലയിലെ അബ്‌ദുള്‍നാസര്‍. ഇന്ത്യക്കാരുടെ ഇതേ പ്രശ്‌നങ്ങളനുഭവിക്കുന്ന ഇവരെല്ലാം രണ്ടാഴ്‌ചക്കുള്ളില്‍ ജയില്‍ മോചിതരാകുമ്പോഴാണ്‌ ഇന്ത്യക്കാര്‍ ആറു മാസവും ഒരുവര്‍ഷവും കിടക്കേണ്ടി വരുന്നത്‌. ഇന്ത്യന്‍ എംബസിയും പ്രവാസി മന്ത്രാലയവും കഴിവുകെട്ടവരാണന്നല്ലേ ഇത്‌ തെളിയിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
ഇന്ത്യന്‍ എംബസിയില്‍ നിന്നു ജയില്‍ അധികൃതര്‍ക്കു കെമാറേണ്ട സുപ്രധാന രേഖകള്‍ പോലും പാക്കിസ്ഥാന്‍ എംബസിക്കാരുടെ കൈകളില്‍ കൊടുത്തയക്കുന്ന ഉത്തരവാദിത്വമില്ലായ്‌മയും എംബസി അധികൃതര്‍ കാണിക്കുന്നത്‌ താന്‍ കണ്ടിട്ടുണ്ടെന്നും അബ്‌ദുല്‍ നാസര്‍ പറഞ്ഞു. ഇവിടെ പ്രധാന തസ്‌തികയിലുള്ളവരെല്ലാം ഹൈദരാബാദ്‌, കല്‍ക്കത്ത സ്വദേശികളാണ്‌. അപ്രധാന തസ്‌തികയിലുള്ള മലയാളികള്‍ക്കോ കേരളീയര്‍ക്കായി ശബ്‌ദിക്കാന്‍ നേരവുമില്ല. പിന്നെ എങ്ങനെ ശരിയാവും?

ജയിലധികൃതരുടെ സമീപനവും മൃഗീയമാണ്‌. അബൂഗുറൈബ്‌ ജയിലിലെ പീഡനംപോലെ പൈശാചികവുമാണ്‌ മര്‍ദനം. 500 പേരെ ഉള്‍ക്കൊള്ളുന്ന സെല്ലുകളില്‍ 1200 പേരെങ്കിലും ഉണ്ടാകും. കൊടും ചൂടിലും എ സിയില്ല. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ ടോയ്‌ലറ്റുകള്‍ പോലുമില്ല. ഉള്ളവക്കു വാതിലില്ല. അതിനകത്തേക്ക്‌ കടക്കുമ്പോഴേക്ക്‌ ഛര്‍ദിക്കാന്‍ വരും. ഗതി മുട്ടുമ്പോള്‍ അതിനകത്തും പ്രാഥമിക കൃത്യം നിര്‍വഹിക്കേണ്ടിവരുന്നു. കുളിക്കേണ്ടതും ഇതിനകത്തു തന്നെ. അതിനും രാവിലെ മുതല്‍ ഊഴം കാത്തു നില്‍ക്കണം. ചിലപ്പോള്‍ തിരക്ക്‌ കൂടുമ്പോള്‍ ഉപയോഗിക്കാത്ത കക്കൂസിനകത്ത്‌ ഉടുമുണ്ടഴിച്ചു വിരിച്ചു കിടക്കേണ്ടിവന്ന അനുഭവം പറയുന്നു കരിങ്കല്ലത്താണിയിലെ യൂസുഫ്‌. കിടന്നാലും ഉറക്കം വരില്ല. കത്തുന്ന ചൂടിന്‌ ആശ്വാസം തേടി വാട്ടര്‍ ബോട്ടിലുകള്‍ നെടുകെകീറി അതു വിശറി രൂപത്തിലാക്കി വീശിക്കൊണ്ടിരിക്കും. അങ്ങനെ തളര്‍ന്നു തളര്‍ന്നുഅല്‍പ്പമൊന്ന്‌ മയങ്ങിയെങ്കിലായി.
പാക്കിസ്ഥാനികളും ബംഗ്ലാദേശികളും സുഡാനികളും ഇന്തോനേഷ്യക്കാരും, ലോകത്തിലെ ഏതാണ്ടെല്ലാ രാഷ്‌ട്രക്കാരും സംഗമിക്കുന്നു ഇവിടെ. കയ്യൂക്കുള്ളവനാകുന്നു കാര്യക്കാരന്‍. കുടിവെള്ളത്തിന്റെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍, കക്കൂസില്‍ പോകുന്നതിന്‌ എല്ലാം സംഘര്‍ഷമുണ്ടാകുന്നു. ദിവസത്തില്‍ നാലോ അഞ്ചോ തവണയെങ്കിലും ഇതു പതിവ്‌. സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ മാത്രമേ ജയിലധികൃതരറിയുന്നുള്ളൂ. അവരുടെ അടുക്കലെത്തിയാല്‍ ആരാണ്‌ തെറ്റുകാരെന്ന ചോദ്യമില്ല, എല്ലാവര്‍ക്കും ലഭിക്കും ബെല്‍റ്റൂരിയടി. അത്‌ ചിലപ്പോള്‍ ബൂട്ടിട്ട കാലുകള്‍കൊണ്ടുള്ള ചെവിട്ടിമെതിക്കലുമാകുമെന്ന്‌ അഞ്ചച്ചവടിയിലെ കുന്നത്ത്‌ ശിഹാബുദ്ദീന്‍ പറയുന്നു.
ജയിലില്‍ മതിയായ ചികിത്സയില്ല. ആര്‍ക്കെങ്കിലും അസുഖങ്ങളുണ്ടെന്ന്‌ അറിയിച്ചാല്‍ മണിക്കൂറുകള്‍ പലതു കഴിഞ്ഞാവും ജയിലധികൃതര്‍ തിരിഞ്ഞു നോക്കുന്നത്‌ പോലും. ഒതുക്കങ്ങലിലെ മുഹമ്മദ്‌ക്ക കഴിഞ്ഞമാസം മരിച്ചു. ഹൃദായാഘാതമായിരുന്നു. വിവരം സഹ തടവുകാര്‍ ഉടനെ തന്നെ പോലീസുകാരെ അറിയിച്ചു. പക്ഷേ രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്‌ പോലീസുകാരെത്തിയത്‌. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ചെമ്മാട്ടുകാരനായ അന്‍പതുകാരനും സമാനമായ അനുഭവമുണ്ടായി. അയാള്‍ കുഴഞ്ഞുവീണു, വായയിലൂടെ നുരയും പതയും വന്നു. കൂടെയുള്ളവര്‍ ഭയന്നു നിലവിളിച്ച്‌ പോലീസുകാരെ അറിയിച്ചുവെങ്കിലും ആളെത്താന്‍ മണിക്കൂറുകള്‍ പലതെടുത്തു. അയാള്‍ ഇന്നും അത്യാസന്ന നിലയില്‍ ചികിത്സയിലാണ്‌. ജയിലില്‍ വെച്ച്‌ ആരെങ്കിലും മരിച്ചാല്‍ എംബസിയെപ്പോലും അറിയിക്കില്ല. ഖബറടക്കവും ആരുമറിയാതെ നടത്തുകയാണ്‌ പതിവ്‌.
ഇങ്ങനെ കടുത്ത പീഡനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും തടവറയിലാണിവര്‍ കഴിഞ്ഞ്‌ പോരുന്നത്‌. ഈ ഭൂമിയിലെ നരകത്തിലാണ്‌ ഒരു വര്‍ഷവും ആറുമാസവും ചെലവഴിക്കപ്പെടാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകുന്നത്‌. ഇറാഖിലും ഫലസ്‌ത്തീനിലും ഇസ്രാഈലിലും മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുമ്പോള്‍ അതിനെതിരെ ധര്‍മരോഷംകൊള്ളുന്നു മലയാളികള്‍. കൊടി പിടിച്ച്‌ തെരുവിലിറങ്ങുന്നു രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍. എന്നാല്‍ കൂട്ടത്തില്‍ ചിലര്‍ മൃഗീയ പീഡനങ്ങള്‍ക്കും സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വിധേയരാകുമ്പോള്‍ ഇവിടെ ആരുടെയും സിരകളില്‍ ചോര തിളക്കുന്നില്ല. ഇതൊന്നും ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വാര്‍ത്തപോലുമാകുന്നുമില്ല.

നാല്‌

അരീക്കോട്‌ താഴത്തങ്ങാടിയിലെ കപ്പച്ചാലില്‍ അബ്‌ദുല്ലയുടെ മകന്‍ മുനീബിന്റ കുടുംബം വാടകവീട്ടിലാണ്‌ ഇപ്പോള്‍ കഴിയുന്നത്‌. മൂന്ന്‌ മാസമായി ഇയാള്‍ ജയിലിലായിട്ട്‌. അതോടെ കുടുംബത്തിന്റെ വരുമാനം മുട്ടി. ഭാര്യയും നാലു കുട്ടികളുമിപ്പോള്‍ കഴിയുന്നത്‌ നാട്ടുകാരുടെ കനിവിലാണ്‌. ഒന്‍പതിലും എട്ടിലും അഞ്ചിലും ഒന്നിലും പഠിക്കുന്ന നാലു കുട്ടികള്‍. അവരുടെ പഠനം, വീട്ടുചെലവ്‌, വാടക. എല്ലാത്തിനും എന്തുചെയ്യുമെന്നും ഇനിയും എത്രനാള്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും കനിവുണ്ടാകുമെന്നുമറിയാതെ നെടുവീര്‍പ്പിടുകയാണ്‌ മുനീബിന്റെ ഭാര്യ ഹാജറ.

കരിങ്കല്ലത്താണിയിലെ യൂസുഫിന്റെ വീടിന്റെ ആധാരം പോലും പണയത്തിലാണ്‌. ഭാര്യയുടെ കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങളും വിസക്ക്‌ വേണ്ടി കലങ്ങിപ്പോയി. ഇപ്പോള്‍ കൂലിവേലക്കുപോകുകയാണിയാള്‍. വെള്ളുവമ്പ്രത്തെ ഹസന്‍ ആറു മാസമായി ജയിലിലാണ്‌. ഇയാളുടെ മാനസികനില പോലും തകര്‍ന്നിരിക്കുന്നു. പറയുന്ന വാക്കുകള്‍ക്കു പരസ്‌പര ബന്ധമുണ്ടാവില്ല. ഒരിക്കല്‍ പറഞ്ഞതാവില്ല പിന്നെ പറയുന്നത്‌. എല്ലാവരെയും എപ്പോഴും തിരിച്ചറിയണമെന്നുമില്ല. എങ്ങനെ സമനിലതെറ്റാതാകും? വളരെ കഷ്‌ടപ്പെട്ടാണയാള്‍ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഉരുക്കി തൂക്കി സഊദിയില്‍ ഒരു ബൂഫിയ തുടങ്ങിയത്‌. പലരില്‍ നിന്നും കടവും വാങ്ങിയിരുന്നു. സ്ഥാപനം പച്ച പിടിക്കുന്നതുകണ്ട സ്‌പോണ്‍സര്‍ക്ക്‌ ബൂഫിയ സ്വന്തമാക്കാന്‍ അയാള്‍ ഹസനെ ചതിക്കുകയായിരുന്നു. ഇതോടെ നാട്ടിലും സഊദിയിലും കടംപെരുകി. ഓര്‍ത്തോര്‍ത്ത്‌ ആധി പെരുകിയപ്പോഴാണ്‌ അയാളുടെ സമനില തെറ്റിയത്‌. ഇതുപോലെ പ്രിയപ്പെട്ടവര്‍ ജയിലഴിക്കുള്ളിലായതോടെ നാഥനില്ലാതായ എത്രയോ കുടുംബങ്ങളാണ്‌ ഇന്ന്‌ കണ്ണീരുമായി കേരളത്തില്‍ കഴിഞ്ഞു കൂടുന്നത്‌. നിലനില്‍പ്പ്‌ തന്നെ ഭീഷണിയിലായവരുണ്ട്‌ അവരില്‍. പട്ടിണിപോലും പതിവാകുകയാണ്‌ ചില വീടുകളില്‍. അവരെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന പ്രായമായ മാതാപിതാക്കളും ഇന്നാഗ്രഹിക്കുന്നത്‌ തങ്ങളുടെ മക്കളൊന്ന്‌ തിരിച്ചെത്തിയെങ്കില്‍ എന്ന്‌ മാത്രമാണ്‌. അല്ലാതെ അവര്‍ക്കെന്ത്‌ ചെയ്യാനാവും?
ഇങ്ങനെയൊക്കെ തകര്‍ന്ന മലയാളികളെ പിഴിയാനുംചില മാഫിയകള്‍ പ്രവര്‍ത്തിക്കുണ്ട്‌. മലയാളികള്‍ തന്നെയാണ്‌ അവരിലും പ്രമുഖര്‍. ജയില്‍ മുഖാന്തിരമെങ്കിലും നാട്ടിലെത്തിപ്പെടാന്‍ വെമ്പല്‍കൊള്ളുന്ന അനധികൃത താമസക്കാരെയും വിസ ഉറൂബ്‌ ചെയ്യപ്പെട്ടവരേയുമാണിവര്‍ ചൂണ്ടയില്‍ കുരുക്കുന്നത്‌. റിയാദ,്‌ തായിഫ,്‌ ദമാം ,മക്ക, മദീന തുടങ്ങി സഊദി അറേബ്യയിലെ പല നഗരങ്ങളിലും ഇത്തരത്തില്‍ കഴിയുന്നവരെ കുറഞ്ഞ ചെലവില്‍ നാട്ടിലെത്തിക്കാം എന്ന്‌ വിശ്വസിപ്പിച്ച്‌ ആകെ സ്വരുകൂട്ടിവെച്ച തുകയും ഇവര്‍ കൈക്കലാക്കുന്നു. ഏതെങ്കിലും കണ്ടയ്‌നര്‍ വണ്ടികളിലാണ്‌ ജിദ്ദയിലേക്കു ഇവരെ എത്തിക്കുന്നത്‌.


 500 റിയാലാണ്‌ ഇതിനായി വാങ്ങുന്നത്‌. നാട്ടില്‍ പോകും വരെ ജിദ്ദയില്‍ സുരക്ഷിതമായ താമസസൗകര്യവും വാഗ്‌ദാനം ചെയ്യും. ജയിലിലേക്ക്‌ എത്തിക്കാമെന്നതും വാഗ്‌ദാനം മാത്രമാകും. ഏതെങ്കിലും റൂമില്‍ താത്‌കാലിക ഇടമുണ്ടാക്കി കൊടുക്കും. കൈവശമുള്ള പണം തീരുന്നതോടെ ഇവിടെനിന്നും ചവിട്ടിപ്പുറത്താക്കും. പിന്നെ കിടക്കാന്‍ ഇടമില്ലാതെയും കയ്യില്‍ പണമില്ലാതെയും വലഞ്ഞവര്‍ ശറഫിയ്യയിലെയും കന്തറയിലേയും പാലത്തിനു ചുവട്ടിലാണ്‌ അന്തിയുറക്കം. വിവിധ രാജ്യക്കാരായി ഇവിടെ എപ്പോഴും ആയിരത്തോളം ആളുകള്‍ ഉണ്ടാകും. ഇവരെല്ലാവരും കറക്കു കമ്പനികളുടെ വാക്കുകളില്‍ കുരുങ്ങി കബളിക്കപ്പെട്ടവരാണെന്ന്‌ അടുത്തയിടെ ജിദ്ദയില്‍ നിന്നും ലീവിലെത്തിയ കാളികാവിലെ കെ പി സന്തോഷ്‌ പറയുന്നു. 


ഏതെങ്കിലും ജവാസാത്തിന്റെ വാഹനം തങ്ങളെ പിടികൂടിയെങ്കില്‍ എന്ന പ്രതീക്ഷയിലാണവര്‍ അവിടെ കഴിയുന്നത്‌. എന്നാല്‍ ഇവരെ തേടി പോലീസുകാര്‍ എത്തുകയില്ല. പോലീസുകാര്‍ പിടിക്കണെമെങ്കിലോ ചോദിക്കുന്ന പണം നല്‍കണം. എല്ലാത്തിനും ഗതിമുട്ടിയവര്‍ക്ക്‌ പിന്നെ എന്തുചെയ്യാനാവും.?


ഇത്തരത്തില്‍ എല്ലാം തകര്‍ന്നാണ്‌ പ്രവാസികള്‍ നാടണയാന്‍ ജയിലിലും പുറത്തും കലമ്പല്‍ കൂട്ടുന്നത്‌. രോഗവും ദുരിതവും മാത്രമാവും അവരുടെ സമ്പാദ്യം. പ്രിയപ്പെട്ടവര്‍ക്കൊപ്പം ശിഷ്‌ടജീവിതമെങ്കിലും ചെലവഴിക്കാന്‍ വേണ്ടിയാണ്‌ തിരികെയെത്തുന്നതും. അല്ലാതെ കുടുംബത്തിനുപോലും അവരില്‍ പലരെകൊണ്ടും പ്രയോജനമുണ്ടായെന്നു വരില്ല. അതുകൊണ്ടു തന്നെ പ്രവാസികള്‍ക്ക്‌ വേണ്ടി പല ക്ഷേമ പ്രവര്‍ത്തനങ്ങളും വാഗ്‌ദത്തം ചെയ്‌ത സര്‍ക്കാര്‍ ഇവരുടെ പുനരധിവാസത്തിനും അടിയന്തരമായി എന്തെങ്കിലും ചെയ്‌തേ മതിയാവൂ.യു എ ഇയിലും ഇത്തരം പ്രശ്‌നങ്ങള്‍ അപൂര്‍വമായി ഉണ്ടാകുന്നുണ്ട്‌. എന്നാല്‍ വ്യാപകമല്ല. ഇവിടെത്തെ നിയമം കര്‍ശനമായതു തന്നെ കാരണം.ഏതെങ്കിലും യു എ ഇ പൗരന്റെ പേരില്‍ ഇത്തരം പരാതികളുണ്ടായാല്‍ അവരുടെ പേരില്‍ പിന്നെ പുതിയ വിസ ഇഷ്യൂചെയ്‌തുകൊടുക്കില്ല. അവര്‍ക്കു ഗവണ്‍മെന്റ്‌ അനുവദിക്കുന്ന ആനുകൂല്യങ്ങളും തടഞ്ഞുവെക്കപ്പെടും.അബൂദബിയില്‍ ആര്‍ടിസ്റ്റായ സി ടി ഇബ്രാഹീം പറയുന്നു. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ഒരാള്‍ ജോലി ചെയ്യുകയോ പിടിക്കപ്പെടുകയോ ചെയ്‌താല്‍ 50000 ദിര്‍ഹംവരെയാണ്‌ സ്‌പോണ്‍സര്‍ പിഴയൊടുക്കേണ്ടത്‌. ജോലിയെടുപ്പിക്കുന്ന ആളും പതിനായിരം ദിര്‍ഹം പിഴ ഈടാക്കണം. സഊദിയിലും ഇത്തരം നിയമങ്ങളില്ലാഞ്ഞിട്ടല്ല. പക്ഷെ അവിടെ അവര്‍ക്ക്‌ ഊരിപോരാന്‍ പഴുതുകളേറെയുണ്ട്‌. ഇതു തന്നെയാണ്‌ പ്രശ്‌നവും.

അഞ്ച്‌

ഒരാള്‍ ജോലി തേടി സഊദിയിലെത്തുകയും അനധികൃതമായ രീതിയില്‍ പിടിക്കപ്പെടുകയും ചെയ്‌താല്‍ സ്‌പോണ്‍സറും കുറ്റക്കാരനാണ്‌. അയാളെ പുറത്തിറക്കി കൊണ്ടുവരികയെന്ന ബാധ്യതയും അയാളുടെതാണ്‌. മറ്റൊരിടത്ത്‌ ജോലി ചെയ്‌താല്‍ അധികൃതരെ കാരണം ബോധിപ്പിക്കേണ്ടതും സ്‌പോണ്‍സര്‍ തന്നെ. ഇതില്‍ നിന്നു രക്ഷപ്പെടാനും കുറുക്കുവഴിയിലൂടെ പണമുണ്ടാക്കാനും ഉചിത മാര്‍ഗമായി തിരഞ്ഞെടുത്തുകഴിഞ്ഞിരിക്കുന്നു സഊദികള്‍ വിസ ഉറൂബ്‌ ചെയ്യുക എന്നത്‌. അപ്പോള്‍ അവര്‍ സുരക്ഷിതര്‍. ഇത്‌ ചോദ്യം ചെയ്യാനോ സ്‌പോണ്‍സറെ കോടതികയറ്റാനോ ആരും തയ്യാറാവില്ല. കാരണം അവിടുത്തെ നിയമം തന്നെ പ്രശ്‌നം. കേസിന്‌ പോയാലോ വര്‍ഷങ്ങളോളം നിയമ നടപടികള്‍ക്കായി കാത്തിരിക്കേണ്ടി വരും. അതുവരെ പരാതിക്കാരന്‍ ജയിലില്‍ കഴിഞ്ഞുകൂടുകയും വേണം. ഇതോര്‍ത്ത്‌ ആരും നിയമനടപടികളിലേക്കുമിറങ്ങാറില്ല.

സഊദി അറേബ്യയിലിപ്പോള്‍ പുതിയ വിസയൊന്നും ഇറങ്ങുന്നില്ല. ഉള്ളതോ ഹൗസ്‌ ഡ്രൈവര്‍, കൃഷിപ്പണി ഇവ ഏതെങ്കിലുമാവും. ഇതിന്റെ വിതരണക്കാരാവട്ടെ അധികവും കറക്കു കമ്പനിക്കാരാണ്‌. വമ്പന്‍ വലവിരിച്ചു കുരുക്കാന്‍ ഇഷ്‌ടം പോലെ ഏജന്‍റുമാരും. ഇടനിലക്കാര്‍ എത്രയുണ്ടോ അത്രകണ്ട്‌ വിസയുടെ റേറ്റ്‌കൂടും. അതുകൊണ്ടാണ്‌ ഇടനിലക്കാര്‍ കൈമാറികൈമാറിയെത്തിയ വിസയില്‍ മലപ്പുറം വണ്ടൂരിലെ ആ അഞ്ചംഗ സംഘവും കുരുങ്ങിയത്‌. 


വണ്ടൂരിലെ ട്രാവല്‍ ഏജന്‍സിയില്‍നിന്നാണ്‌ അഞ്ചച്ചവടിയിലെ ശിഹാബുദ്ദീനും കുഞ്ഞിമുഹമ്മദിനും കരുളായിയിലെ മുഹമ്മദ്‌ ശരീഫിനും വണ്ടൂരിലെ ഹിദായത്തിനും ഉച്ചാരക്കടവിലെ ആബിദിനും വിസ ലഭിക്കുന്നത്‌. ശിഹാബുദ്ദീനില്‍ നിന്ന്‌ ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങിയവര്‍ കുഞ്ഞിമുഹമ്മദില്‍ നിന്ന്‌ 1.15000 മാണ്‌വാങ്ങിയത്‌. ഇതേ വിസക്ക്‌ ആബിദ്‌ നല്‍കിയത്‌ 1,60,000 രൂപ. ഈ സംഘത്തിലെ അഞ്ചു പേരും കബളിപ്പിക്കപ്പെട്ടു. ജിദ്ദയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിസ റദ്ദാക്കിയതാണെന്നും വ്യക്തമായി. ഇവരെല്ലാവരും ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. 


രണ്ട്‌ മാസവും നാലു മാസവും ആറു മാസവും ജയിലില്‍ കിടന്നാണിവര്‍ മടങ്ങിയെത്തിയത്‌. ബന്ധുക്കള്‍ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട്‌ ജില്ലയിലെ അത്തോളിക്കാരന്‍ കെ സി അഹമ്മദാണ്‌ വിസ തന്നതെന്നും തങ്ങള്‍ നിരപരാധികളാണെന്നും പറഞ്ഞ്‌ കൈമലര്‍ത്തുകയായിരുന്നു അവര്‍.
അത്തോളിയിലെ അഹമ്മദ്‌ നേരത്തെ മുംബൈയില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നയാളാണെന്നും ഇയാള്‍ നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും തട്ടിപ്പിനിരയായ അഞ്ചച്ചവടിയിലെ കുഞ്ഞിമുഹമ്മദ്‌ പറയുന്നു. ഇയാള്‍ പോലീസിനെ ഭയന്നു നാട്ടില്‍ വരാനാവാതെ ജിദ്ദയില്‍ തന്നെ തുടരുകയാണെന്നും കുഞ്ഞിമുഹമ്മദ്‌ പറയുന്നു.

പ്രതിമാസം 4000 റിയാല്‍ ശബളം ലഭിക്കുന്ന സഊദി പൗരനു ഹൗസ്‌ ഡ്രൈവറുടെ വിസ അനുവദിച്ചു കിട്ടും. 2000 റിയാല്‍മാത്രം ജവാസാത്തില്‍ അടച്ചാല്‍ മതി. അയാള്‍ക്കു സ്‌കൂളില്‍ പോകുന്ന രണ്ടുകുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി വേറെയും ഇതേ വിസ ലഭിക്കും. ഓഫീസോ മറ്റു സ്ഥാപനമോ ഉണ്ടെങ്കില്‍ അവിടേക്കും നിബന്ധനക്കു വിധേയമായി തൊഴില്‍ വിസ അനുവദിക്കും. എന്നാല്‍ ഇവിടെയെല്ലാം പണമാണ്‌ വാഴുന്നത്‌. സ്വാധീനവും സാമര്‍ഥ്യവുമുള്ളവര്‍ക്ക്‌ കയ്യിട്ടു വാരാം. അത്തരക്കാരോടൊപ്പം തോളില്‍ കയ്യിട്ട്‌ നടക്കുന്ന മലയാളികള്‍ അവ കൈക്കലാക്കുകയും പിന്നീട്‌ ഇടനിലക്കാര്‍ക്ക്‌ നല്‍കുകയുമാണ്‌ പതിവ്‌. അങ്ങനെ കടല്‍ കടന്ന മലയാളികള്‍ അവിടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തി. നാട്ടില്‍ പുതിയ ആകാശങ്ങള്‍ പണിതു. ആയിരം രൂപ പോലും ചെലവ്‌ വരാത്ത വിസയുടെ പേരില്‍ ലക്ഷങ്ങള്‍ കൊള്ള ലാഭം നേടി. എന്നിട്ടും അവക്കുവേണ്ടി ക്യൂ നില്‍ക്കാന്‍ മലയാളികള്‍ കാത്തുകെട്ടിക്കിടന്നു. അന്നതില്‍ സത്യസന്ധതയുണ്ടായിരുന്നു.
ഇന്ത്യക്കാര്‍ അറബികളുടെ വിശ്വസ്‌തരായി. മലയാളികള്‍ ഏറെപ്രിയപ്പെട്ടവരും. അവരെ നയിക്കാനും ബുദ്ധി ഉപദേശിക്കാനുംവരെ മലയാളികള്‍ വളര്‍ന്നു. ആ ദൗര്‍ബല്യത്തെ ചൂഷണം ചെയ്‌തവരിലും മലയാളിയുണ്ടായി. ഒരേ സമയം വിശ്വസ്‌തരാണെന്നു കാണിക്കാന്‍ മഹാഭൂരിപക്ഷത്തിനുമായപ്പോള്‍ പറയിപ്പിക്കപ്പെടാനും ചിലരുണ്ടായി. തട്ടിപ്പിലും വെട്ടിപ്പിലും അവരുടെ മുഖങ്ങള്‍ കണ്ടു. വിസാ തട്ടിപ്പിലും അവരും പിന്‍മുറക്കാരായി എത്തിയവര്‍ തിളങ്ങി. തലവെച്ചു കൊടുക്കുവാന്‍ എപ്പോഴും എവിടെയും ഹതഭാഗ്യരുള്ളതുകൊണ്ട്‌ ഇന്നും അത്തരക്കാര്‍ പ്രയാണം തുടരുന്നു. സഊദികളും വിസാട്രെന്റ്‌ മനസിലാക്കി. വിദേശികളേയും. അവര്‍ക്കും വിസ ഒരു കച്ചവടമായി. അവ സംഘടിപ്പിക്കാന്‍ വളഞ്ഞവഴികളൊക്കെ പയറ്റി. വില പറഞ്ഞു വില്‍ക്കാന്‍ മാത്രമല്ല കുറഞ്ഞ സമയത്തിനകം പണമുണ്ടാക്കാന്‍ വൃത്തികെട്ട എല്ലാമാര്‍ഗങ്ങളും അവര്‍ സ്വീകരിച്ചു. മനുഷ്യത്വം മരവിച്ചു പോയവര്‍ കണ്ടെത്തിയ ഏറ്റവും പുതിയ തട്ടിപ്പാണിപ്പോള്‍ അരങ്ങ്‌ വാഴുന്നത്‌. അതിനോടു പ്രതിരോധിക്കാനാവാതെ തളര്‍ന്നു പോവുകയാണിപ്പോള്‍ ഇന്ത്യക്കാരും.
ഇന്നു വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ മൂന്നു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ 75 ശതമാനവും സാദാ തൊഴിലാളികളാണ്‌. 23 ശതമാനം ഇടത്തരം കച്ചവടക്കാരും, വിവിധ ഉദ്യോഗങ്ങളില്‍ തുടരുന്നവരുമുണ്ട്‌. ബാക്കിയുള്ള മൂന്ന്‌ ശതമാനം മാത്രമാണ്‌ സാമാന്യം ഉയര്‍ന്ന നിലവാരത്തില്‍ കഴിയുന്നത്‌. ഇവരില്‍ സാദാ തൊഴിലാളികളായവരാണ്‌ കൂടുതലായി പീഡിപ്പിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും. ഇവരുടെ ഭാവിയാണ്‌ ഭീഷണിയുടേയും അനിശ്ചിതത്വത്തിന്റേയും വാളിനുമുന്നില്‍ തൂങ്ങിയാടുന്നത്‌.
ഇത്‌ പരിഹരിക്കപ്പെട്ടേ മതിയാവൂ. നമ്മുടെ സഹോദരങ്ങള്‍ വിദേശങ്ങളില്‍ ചതിക്കപ്പെടുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത പ്രവാസികാര്യ വകുപ്പിനുണ്ട്‌. സര്‍ക്കാരിനും, എന്നാല്‍ തങ്ങള്‍ ശരിയായ യാത്രാരേഖകളുമായാണോ യാത്രചെയ്യുന്നത്‌ എന്നു ഉറപ്പ ്‌വരുത്തേണ്ട ബാധ്യത അവരവര്‍ക്കു തന്നെയാണ്‌. പക്ഷേ അതിന്‌ പ്രവാസികാര്യ വകുപ്പ്‌ ചിലതെങ്കിലും ചെയ്‌തുകൊടുക്കേണ്ടതുമുണ്ട്‌. അതു ചെയ്യുന്നില്ല എന്നത്‌ വളരെ വ്യക്തമാണ്‌.
മാത്രമല്ല, ശരിയായ യാത്രാരേഖകളുമായി വിദേശത്തെത്തുന്ന തൊഴിലാളിയുടെ പാസ്‌പോര്‍ട്ട്‌ സൂക്ഷിക്കുന്നത്‌ സ്‌പോണ്‍സറാണ്‌. പകരം അയാള്‍ ഇഖാമയാണ്‌ നല്‍കുന്നത്‌. ഈ ഇടപാടുകളില്‍ മധ്യവര്‍ത്തികളുണ്ടാകുന്നില്ല. എംബസി അറിയുകയോ ഇടപെടുകയോചെയ്യുന്നുമില്ല. ഇതുകൊണ്ടുതന്നെ സ്‌പോണ്‍സറും തൊഴിലാളിയും തമ്മിലുണ്ടാകുന്ന നിസ്സാര പ്രശ്‌നങ്ങള്‍ക്കു പോലും തൊഴിലാളി ബലിയാടാകുന്നു. ഇഖാമ പുതുക്കുക എന്ന ബാധ്യത സ്‌പോണ്‍സറുടേതായിട്ടും ഇതിന്‌ അവര്‍ ആവശ്യപ്പെടുന്ന തുകയാണ്‌ നല്‍കേണ്ടത്‌. ഇത്തരം ചൂഷണങ്ങള്‍ ഇല്ലാതാക്കാനും യഥാര്‍ഥ വിസക്കാരന്‍ അനധികൃത താമസക്കാരനല്ലെന്ന്‌ ഉറപ്പ്‌വരുത്താനും എംബസി ഇടപെട്ടേ മതിയാവൂ, 


 കുറഞ്ഞപക്ഷം എംബസി മുഖാന്തിരമേ സ്‌പോണ്‍സറും തൊഴിലാളിയും തമ്മിലെ ഉടമ്പടികള്‍ നടക്കാന്‍ പാടുള്ളൂ എന്ന നിയമം വരണം. അപ്പോഴേ വിദേശികള്‍ക്കുനിര്‍ഭയമായി തൊഴിലെടുക്കാനും തൊഴിലിനു സുരക്ഷിതത്വം ഉറപ്പാക്കാനും കഴിയൂ. നാടിനും കുടുംബത്തിനും വേണ്ടി ചെലവഴിക്കപ്പെടേണ്ട ഒരുപാട്‌ മനുഷ്യ ജീവിതങ്ങളെ കാരാഗൃഹത്തിന്റെ ഇരുണ്ട മുറിക്കുള്ളില്‍ നിന്ന്‌ മോചിപ്പിക്കാനും കഴിയൂ. ഇനിയെങ്കിലും പ്രവാസി കാര്യ വകുപ്പും സര്‍ക്കാരും ശക്തമായനടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥക്ക്‌ കാതലായ സംഭാവന ചെയ്യുന്ന പ്രവാസികളുടെ അകാല ചരമത്തിന്‌ തന്നെ രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരും.അതിന്‌ ഇടവരുത്തണോ ?