24/11/13

കരിക്കട്ടത്തൂറിയ കുട്ടി




തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ സ്‌കൂളിന്റെ മുറ്റത്ത് ഞാനെത്തുമ്പോള്‍ സ്‌കൂളിന് സ്വന്തമായുണ്ടായിരുന്നത് ഒരു പൊടി പിടിച്ച ഹാള്‍ മാത്രം. ഞങ്ങള്‍ അതിനെ മണ്ണ് സ്‌കൂള്‍ എന്ന് വിളിച്ചു. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന വാടകക്കെട്ടിടത്തെ മഞ്ഞ സ്‌കൂളെന്നും വിളിച്ചു. രാവിലെ ക്ലാസില്‍ വന്നിരുന്നാല്‍ വസ്ത്രത്തിലും ബുക്കിലും നിറയെ മണ്ണും പൊടിയുമായി വൈകീട്ട് മടങ്ങാം.  
ഒരു പെരുമഴ പെയ്ത് തോര്‍ന്ന ജൂണ്‍ മാസത്തില്‍ ബാപ്പയുടെ നീളന്‍ ഷീലക്കുടയില്‍ പാതിനനഞ്ഞാണ് ആശങ്കയോടെ ആ ഹാളിലേക്ക് കയറി ചെന്നത്. വര്‍ണക്കുടയില്ല. പുത്തനുടുപ്പില്ല. പുതിയ പുസ്തകങ്ങളില്ല. പ്രവേശനോത്സവവുമില്ല. നവാഗതര്‍ക്ക് മധുരവും വിളമ്പിയില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമില്ല. എന്നത്തേതും പോലൊരു ദിനം. 
സഹോദരി സുലൈഖ അന്ന് ആറാം ക്ലാസില്‍ പഠിക്കുന്നുണ്ട്. ഇടക്കെന്റെ വിവരങ്ങള്‍ അറിയാന്‍ എത്തിയിരുന്നതും അവളായിരുന്നു. ആദ്യ ആഴ്ചയില്‍ പാഠഭാഗങ്ങളൊന്നും പഠിപ്പിച്ചതേയില്ല. സ്ഥിരമായി ഞങ്ങള്‍ക്കൊരു അധ്യാപകനേയും കിട്ടിയില്ല. ഇടക്കെപ്പോഴോ ഏതൊക്കെയോ മാഷുമാര്‍ വന്നു. ചില കഥകള്‍ പറഞ്ഞു തന്നു. ആവശ്യത്തിന് അധ്യാപകരുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് ഇരിക്കാന്‍ ബെഞ്ചില്ല. പൊടി നിറഞ്ഞ ക്ലാസ് മുറിയില്‍ ആഴ്ചകളോളം കുട്ടികളുടെ വലിയബഹളം മാത്രം. പുറത്ത് മഴയുടെ സീല്‍ക്കാരവും. ഇടിവിറപ്പിച്ചില്ല. കാറ്റിന്റെ അകമ്പടിയില്ല. മിന്നലിന്റെ കടന്നാക്രമണവുമില്ല. മഴയുടെ വെള്ളിനൂലുകള്‍ ഗ്രൗണ്ടിലും റോഡിലും കുഞ്ഞു പ്രളയങ്ങള്‍ തീര്‍ക്കുന്ന കാഴ്ച കണ്ടിരുന്നു. 

എന്റെ തൊട്ടടുത്തിരുന്നിരുന്നത് കോട്ടേപ്പാടന്‍ ബഷീറെന്ന കുട്ട്യാപ്പുവായിരുന്നു. പരിയങ്ങാട്ടെ  ഗഫൂര്‍, വെന്തോടന്‍ മുസ്തഫ, ഇമ്പിച്ചിയുടെ മകന്‍ സുരേഷ്, മേനാട്ടുകുയ്യന്‍ ഷംസുദ്ധീന്‍, അങ്ങനെ കുറേ പേരുകള്‍. ഗഫൂറുമായും കുട്ട്യാപ്പുവുമായും ഞാന്‍ വേഗത്തില്‍ അടുത്തു. എന്നാല്‍ സുരേഷെന്റെ പേടി സ്വപ്‌നമായിരുന്നു. ആവശ്യമില്ലാതെ പിച്ചിയും മാന്തിയും പെന്‍സില്‍ തട്ടിപ്പറിച്ചുമൊക്കെ ആനന്ദം കണ്ടെത്തിയിരുന്ന വൃത്തികെട്ട സ്വഭാവമായിരുന്നു സുരേഷിന്റേത്.  മാഷോട് പറയാന്‍ ധൈര്യമില്ല. പറഞ്ഞാല്‍ അവന്‍ കൂടുതല്‍ പരാക്രമം കാണിക്കുകയേയുള്ളൂ. അതിനാല്‍ എല്ലാം നിശബ്ദം സഹിച്ചു. ഒറ്റക്കവനെ നേരിടാന്‍ ധൈര്യവും പോരായിരുന്നു. 

കുട്ട്യാപ്പുവിന് നന്നായി കാളയുടെ ചിത്രം വരക്കാനറിയും. വലിയ കൊമ്പുള്ള കാളകളുടെ ചിത്രമാണവന്‍ വരക്കുക. സ്ലേറ്റില്‍ വരച്ച് എല്ലാവര്‍ക്കും കാണിച്ച് കൊടുക്കും. അവനിഷ്ടമുള്ളവരുടെ സ്ലേറ്റിലും വരച്ച് കൊടുക്കും. അല്ലാത്തവര്‍ പ്രതിഫലം നല്‍കണം. ഒരു മിഠായിയുടെ പൊട്ട്, കണ്ണിമാങ്ങ, പുളിങ്ങാക്കുരു, മഷിതണ്ട്, പെന്‍സില്‍ കഷ്ണം ഇതൊക്കെയായിരുന്നു അവനെ പ്രലോഭിപ്പിക്കാനുള്ള കൈക്കൂലികള്‍. ഒരു കൈക്കൂലിയുമില്ലാതെ എനിക്ക് വരച്ചു തന്നിരുന്നു. കാരണം അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നല്ലോ ഞാന്‍. 
ഓര്‍മയില്‍ തെളിയുന്ന ആദ്യത്തെ അധ്യാപകന്റെ മുഖം സോമന്‍ മാഷിന്റേതാണ്. 

ഇടുക്കി ജില്ലക്കാരനായ അദ്ദേഹം വര്‍ഷങ്ങളോളം ഞങ്ങളുടെ സ്‌കൂളിലെ കിരീടം വെക്കാത്ത രാജാവായി. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ നയം.  ഞങ്ങളുടെ പേടി സ്വപ്‌നവും അദ്ദേഹമായിരുന്നു. കറുത്ത താടി, മുഖത്ത് കട്ടികണ്ണട, കനത്ത ശബ്ദം, തുറിച്ചുള്ള നോട്ടം, എപ്പോഴും കയ്യില്‍ നീട്ടിപ്പിടിച്ച വടി, ഒത്തപൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു ഭീകര ജീവിയായിരുന്നു ഞങ്ങള്‍ക്കദ്ദേഹം. തെറ്റോ കുറ്റമോ കണ്ടാല്‍ ഒരലര്‍ച്ചയാണ്. അതുമാത്രം മതി നിന്നനില്‍പ്പില്‍ ഏത് ഭയങ്കരനും മൂത്രമൊഴിക്കാന്‍. അങ്ങനെ മൂത്രമൊഴിച്ചവരുടെ കണക്കെടുക്കുക പ്രയാസം. മാഷ് അടുത്തേക്ക് വരുന്നത് തന്നെ കുട്ടികള്‍ക്ക് പേടിയായിരുന്നു. ഒന്നു കണ്ണുരുട്ടിയാല്‍ മാത്രം മതി എല്ലാ കള്ളത്തരവും പുറത്തേക്ക് വരും.

എന്നാല്‍ മാഷ് അടിക്കുന്നത് വല്ലപ്പോഴുമായിരുന്നു. ആ കനത്ത ശബ്ദത്തിന്റെ ആജ്ഞ. അതായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അതില്‍ എല്ലാവരെയും അടക്കി നിര്‍ത്തി. കുരുത്തക്കേട് കാണിക്കുന്നവരെ ബെഞ്ചില്‍ കയറ്റി നിര്‍ത്തി. എല്ലാവരും സ്‌കൂള്‍വിട്ട് പോയാലും അവരെമാത്രം പിടിച്ച് വെച്ചു. അന്ന് രാത്രി മുഴുവന്‍ ഒറ്റക്ക് ആ ക്ലാസില്‍ കഴിയാനാകും കല്‍പ്പന. എല്ലാ കുട്ടികളും സ്‌കൂള്‍ പരിസരം വിട്ട് പോയിട്ടുണ്ടാകും. അപ്പോള്‍ കുഴപ്പക്കാരായ കുട്ടികളെ വിചാരണ ചെയ്യുകയാകും അദ്ദേഹം. പിന്നെ ജിന്നുകളുടെയും പിശാചുക്കളുടെയും പേടിപ്പെടുത്തുന്ന കഥകൂടി  പറഞ്ഞെങ്കിലേ മൂപ്പര്‍ക്ക് തൃപ്തിയാകൂ. അപ്പോള്‍ കുട്ടികള്‍ ഭയന്ന് വിറക്കും. കൂട്ട നിലവിളി ഉയരും. അതിന് ശേഷമേ കുറെ താക്കീതുകള്‍ നല്‍കി പറഞ്ഞ് വിടുകയുള്ളൂ. ഇങ്ങനെ സോമന്‍ മാഷിന് മാത്രമുള്ള ലീലാവിലാസങ്ങള്‍ ഒരുപാടുണ്ട്.

ഭയന്നുവിറച്ച എത്രയോ അനുഭവങ്ങള്‍ സോമന്‍ മാഷ് പിടികൂടിയതിനെത്തുടര്‍ന്ന് എനിക്കും ഉണ്ടായിട്ടുണ്ട്. മാഷ്‌ക്ക് കാരണങ്ങള്‍ ഏറെയൊന്നും വേണ്ട. പിടികൂടാന്‍, ശാസിക്കാന്‍, ക്രൂശിക്കാന്‍, കണ്ണുരുട്ടി പേടിപ്പിക്കാന്‍, വടിചുഴറ്റി അലറാന്‍. പക്ഷേ, ഒരിക്കലും ഞങ്ങള്‍ക്കറിയില്ലായിരുന്നു അതെല്ലാം ഞങ്ങളെ പേടിപ്പിക്കാന്‍വേണ്ടി മാത്രം മാഷ് കാണിക്കുന്ന ചില നമ്പരുകളായിരുന്നുവെന്ന്.  
പക്ഷേ, പിഞ്ചു മനസ്സുകളില്‍ സോമന്‍ മാഷ് വിതക്കുന്ന ഭീതിയുടെ വിത്തുകള്‍ അപ്പോഴേക്കും വളര്‍ന്ന് വികസിച്ചിരിക്കും. നന്നായി പഠിക്കുന്ന കുട്ടികളെപ്പോലും ആ ഭയം ഗ്രസിച്ചിരിക്കും. 
കുട്ടികള്‍ക്ക് ക്ലാസ്സിനിടക്ക് മൂത്രമൊഴിക്കാന്‍ അനുവാദം ചോദിക്കാന്‍ പോലും ഭയമായിരുന്നു. അതുകൊണ്ട് തന്നെ താഴ്ന്ന ക്ലാസ്സുകളിലെ ബെഞ്ചില്‍ പ്രഥമികകൃത്യം നിര്‍വഹിക്കുന്നവര്‍ പതിവായിരുന്നു. എല്ലാം കഴിഞ്ഞ് സമീപത്തിരിക്കുന്ന കുട്ടികളാകും അധ്യാപകരോട് പറയുക. അപ്പോള്‍ മാത്രം മിഴിച്ചുനോക്കുന്നു അധ്യാപകര്‍. ഞാനും അതിന്റെ ഇരയായതിന്റെ  ഓര്‍മകളില്‍ ഇന്നും ജാള്യത വന്നുമൂടുന്നു.

ഒന്നാം ക്ലാസ്സില്‍ തന്നെയായിരുന്നു ഞാന്‍. 
സോമന്‍ മാഷിന്റെ ഭേദ്യം ചെയ്യലുകള്‍ക്ക് വിധേയമായ ഒരു ദിനത്തിന്റെ പിറ്റേന്നാണെന്നാണ് ഓര്‍മ. വീണ്ടും അദ്ദേഹം ക്ലാസിലെത്തിയിരിക്കുന്നു. ചിരിച്ചും കളിച്ചും ക്ലാസെടുക്കുന്നു. തലേന്നത്തെ സംഭവമെല്ലാം അദ്ദേഹം മറന്നത് പോലെ. എന്നാല്‍ എന്റെ വിറയല്‍ മാഞ്ഞിരുന്നില്ല. ഉച്ചയോടടുത്ത സമയം. എനിക്ക് ഭയങ്കരമായ വയറുവേദന. ഇടവേള കഴിഞ്ഞുള്ള ആദ്യ പീരിയഡില്‍ തുടങ്ങിയതാണ്. ആരോടും പറഞ്ഞില്ല. കടിച്ചു പിടിച്ചു.  മാഷിന്റെ ക്ലാസൊന്നും  ചെവിയില്‍ കയറുന്നില്ല. എനിക്ക് പുറത്തുപോയേ മതിയാകൂ. കക്കൂസില്‍ ഇരുന്നെങ്കിലേ അതടങ്ങൂ. പക്ഷേ, എന്തുചെയ്യും...?
വേദന സഹിക്കുന്നില്ല. കരച്ചില്‍ വരുന്നു. സങ്കടം വരുന്നു. കണ്ണുകള്‍ നിറയുന്നു. എന്നിട്ടും തുറന്നുപറയാന്‍ നാവ് പൊങ്ങുന്നില്ല. ഒടുവില്‍....
മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ മുഖം അപമാനഭാരത്താല്‍ താഴുകയാണ്. കളിയാക്കി ചിരിച്ച കുട്ടികളുടെയും പുലഭ്യം പറഞ്ഞ ലില്ലി ടീച്ചറുടെയും മുഖം ഞാന്‍ കണ്‍മുമ്പില്‍ കാണുകയാണ്. സ്‌കൂള്‍ കെട്ടിടത്തിലെ ആദ്യ ഹാളില്‍ ആദ്യത്തെ ക്ലാസ് മുറിയിലെ മൂന്നാമത്തെ ബെഞ്ചിലായിരുന്നു എന്റെ.. ഗതിമുട്ടിയപ്പോള്‍ പറ്റിപ്പോയതായിരുന്നു. 
എന്നിട്ടും ഒരു കൊലപാതകിയെപ്പോലെ എന്നെ എല്ലാവരും തുറിച്ചുനോക്കി. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാന്‍ തലതാഴ്ത്തിയിരുന്നു. ആരാച്ചാരുടെ ഊഴവും കാത്ത് നില്‍ക്കുന്നവനെപ്പോലെ ക്ലാസില്‍ വിറപൂണ്ട് നിന്നു. ആകാശം ഇടിഞ്ഞു വീഴുന്ന സോമന്‍ മാഷിന്റെ അലര്‍ച്ചക്കും വിധിതീര്‍പ്പിനുമുള്ള കാത്തിരിപ്പ്. എന്നാല്‍  മാഷ് അലറിവിളിച്ചില്ല. ചൂരല്‍ ചുഴറ്റി വിധി പ്രസ്താവിച്ചില്ല. പകരം വല്ലാത്തൊരു നോട്ടമെന്നെ നോക്കി. പക്ഷേ അതുമതിയായിരുന്നു ഞാന്‍ കൂടുതല്‍ തകര്‍ന്നുപോകാന്‍. ബെഞ്ചില്‍ പ്രാഥമിക കൃത്യം നിര്‍വഹിച്ചു എന്നതിലല്ല അതിന്റെ അതിശയം ഒളിഞ്ഞിരിക്കുന്നത്. ടീച്ചര്‍മാരെയും കുട്ടികളെയും ആശ്ചര്യപ്പെടുത്തിയതും മലത്തിന്റെ നിറമായിരുന്നു. 
അതെ കരിക്കട്ടയുടെ നിറം. 

സ്‌കൂളിലെ ഒരുകുട്ടി കരിക്കട്ട തൂറിയിരിക്കുന്നു.!
അധ്യാപകര്‍ക്കും മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്കുമെല്ലാം പറഞ്ഞ് നടക്കാനും ഓര്‍ത്തോര്‍ത്ത് ചിരിക്കാനും ഒരു കഥയായിരിക്കുന്നു. കരിക്കട്ടതൂറിയകുട്ടി. ഏറെ കാലത്തേക്ക് എനിക്കുള്ള വിളിപ്പേരായിരുന്നു അത്. തിരിച്ചറിവിനായി പലരും എന്നെ അങ്ങനെ വിളിച്ചു. സല്‍കീര്‍ത്തി ഇഴഞ്ഞ് നീങ്ങുമ്പോള്‍ ദുഷ്‌കീര്‍ത്തി പാഞ്ഞാണല്ലോ നീങ്ങുക. എല്ലാവരും അറിഞ്ഞു ആ കഥ. അറിയാത്തവര്‍ക്ക് കൂടി വഴിയോരത്ത് നിന്ന് ചിലര്‍ ചൂണ്ടിക്കാണിച്ച് കൊടുത്തു.
ദാ ആ പോണതാ...
പാവം എന്റെ സഹോദരി സുലൈഖ.
ഞാന്‍ ക്ലാസില്‍ ഈ കൃത്യം നിര്‍വഹിച്ചപ്പോള്‍ അത് വൃത്തിയാക്കേണ്ട ഗതികേടുണ്ടായത് അവള്‍ക്കായിരുന്നു. എന്നെ മാത്രമല്ല, അവളെയും വെറുതെവിട്ടില്ല പരിഹാസ കമ്മിറ്റിക്കാര്‍. എത്ര അപമാനം സഹിച്ചുകൊണ്ടായിരിക്കും അവളാ ക്ലാസ് മുറിയില്‍ വന്ന് ... എന്നിട്ടും അവളത് ചെയ്തു. 
എത്രയോ സ്ഥലത്തുവെച്ച് ഞാന്‍ അപമാനിക്കപ്പെട്ടു. ഉമ്മയും സഹോദരിയും അപഹാസ്യരായി. എല്ലാം ഈ ഒരു സംഭവത്തിന്റെ പുറത്ത്. 
പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി. 
കൂടെ പഠിച്ചിരുന്ന സമീറയും ശരീഖയും സഫിയ്യയും സുബൈദയും വിവാഹിതരായി. രണ്ടോ മൂന്നോ കുഞ്ഞുങ്ങളുടെ ഉമ്മമാരായി. അതിന് ശേഷം ഞാന്‍ വീണ്ടും  സമീറയെ കണ്ടു. പ്രദേശത്തെ പത്രഏജന്റായിരിക്കുമ്പോള്‍ അവളുടെ വീട്ടില്‍ പത്രമിട്ടപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. അന്നും അവള്‍ എന്നെ ഓര്‍ത്തെടുത്തത് ഈ കരിക്കട്ട തൂറിയ കഥ പറഞ്ഞ് കൊണ്ടായിരുന്നു. 
ഒരുകാര്യം തീര്‍ത്തുപറയട്ടെ. ഇത്രയും വലിയ അപമാന ഭാരം പേറി പതിറ്റാണ്ടുകളോളം എനിക്ക് തലതാഴ്ത്തി നടക്കേണ്ട ഗതികേട് ഉണ്ടാക്കി തന്നതിനു പിന്നില്‍ അധ്യാപകരുടെ ഇടപെടല്‍ തന്നെയായിരുന്നു. പേടിപ്പിച്ചും ഭയപ്പെടുത്തിയും അവര്‍ ഉണ്ടാക്കിയെടുത്ത അകല്‍ച്ചയുടെ വന്‍ മതിലിനോട് ഞാനെങ്ങനെ അടുക്കും...? അവരോട് ഹൃദയം തുറന്ന് സംസാരിക്കാന്‍ എങ്ങനെ ഒരു ആറ് വയസ്സുകാരന് സാധിക്കും...? ആ നിലപാടുകളെ തൂറി തോല്‍പ്പിക്കുകയല്ലാതെ എനിക്ക് മറ്റെന്ത് ചെയ്യാനാകും...?


വാല്‍ കഷ്ണം
കരിക്കട്ട തൂറിയതിന്റെ ഗുട്ടന്‍സ് എനിക്ക് തന്നെ പിടികിട്ടാന്‍ ദിവസങ്ങളെടുത്തു. വീട്ടില്‍ നിന്നും ഞാന്‍ ചിലപ്പോഴെല്ലാം മണ്ണും ചിതലും തിന്നിരുന്നു. ഒരു രസത്തിന് കരിക്കട്ടയേയും കൂടെക്കൂട്ടി. റോഡില്‍ വാഹനങ്ങളില്‍ നിന്ന് തെറിച്ച് വീണ ഗ്രീസ് തിന്നാന്‍ എന്നെ പഠിപ്പിച്ചത് കൂട്ടുകാരന്‍ ചെറിയാപ്പയാണ്. കൂട്ടത്തില്‍ ഞാന്‍ കരിക്കട്ടയും ധാരാളമായി ഉപയോഗിച്ചു. ആരുമറിയാതെ. ആര്‍ക്കും പിടികൊടുക്കാതെ.