സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

19/6/10

സഊദി അറേബ്യയില്‍ മലയാളി സ്‌ത്രീകള്‍ ജയിലുകളിലും വീട്ടുതടങ്കലിലും

വിളംബരം എക്സ്ക്ലൂസീവ്

വീട്ടമ്മയുടെ വെളിപ്പെടുത്തല്‍

 സഊദി അറേബ്യയില്‍ വീട്ടുജോലിക്ക്‌ പോയി കബളിപ്പിക്കപ്പെട്ട മലയാളി സ്‌ത്രീകള്‍ ജയിലുകളിലും വീട്ടുതടങ്കലിലും അടക്കപ്പെട്ടതായി ആരോപണം.
ഒരുമാസം മുമ്പ്‌ മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരില്‍ നിന്നും സഊദി അറേബ്യയിലെ അബഹയിലേക്ക്‌ പോയ തട്ടാരപ്പറമ്പത്ത്‌ റംലയാണ്‌ താനും മലയാളികളായ മറ്റ്‌ സ്‌ത്രീകളും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തിയത്‌. ജോലി ചെയ്‌തിരുന്ന വീട്ടിലുള്ളവരുടെ കടുത്ത പീഡനങ്ങളെത്തുടര്‍ന്ന്‌ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ആലപ്പുഴ സ്വദേശിയായ റഹീമ സഊദി ജയിലിലാണെന്ന്‌ റംല പറയുന്നു. ഇങ്ങനെ നിരവധി സ്‌ത്രീകള്‍ അബഹയിലും ജിദ്ദയിലുമുള്ള നിരവധി വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്‌.
ഗള്‍ഫില്‍ ജോലിതേടിയെത്തുന്ന സ്‌ത്രീകള്‍ കബളിപ്പിക്കപ്പെടുന്നതും ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നതും പുതുമയുള്ള വാര്‍ത്തയല്ല. എല്ലാക്കാലവും അതുണ്ടാവുന്നു. സ്വന്തം വീട്ടകങ്ങളില്‍ പോലും സുരക്ഷിതരല്ലാത്ത സ്‌ത്രീകള്‍ ഭാഷയും സംസ്‌ക്കാരവും വിഭിന്നമായൊരു രാജ്യത്ത്‌ എത്രമാത്രം സുരക്ഷിതരാവും...?
കഴിഞ്ഞ വര്‍ഷം യു എ ഇയില്‍ വീട്ടുജോലിക്കെത്തിയ വയനാട്ടുകാരായ രണ്ടു യുവതികള്‍ പെണ്‍വാണിഭ സംഘത്തിന്റെ കെണിയിലകപ്പെട്ടിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ ഇവര്‍ വനിതാ കമ്മീഷന്‍ അംഗം രുഗ്മിണി ഭാസ്‌ക്കറിനുമുമ്പില്‍ വെളിപ്പെടുത്തിയത്‌ നടുക്കുന്ന വിവരങ്ങളായിരുന്നു.
മറ്റുപലരും ഇവരുടെ കെണിയില്‍ കുടുങ്ങിയതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരില്‍ പലരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്നും അജ്ഞാതമാണ്‌. പലരും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ക്ക്‌ ഇരയാകുന്നുണ്ട്‌.
ഇങ്ങനെ ഇരയായവരെക്കുറിച്ച്‌ പോലും റംല പറഞ്ഞു. എന്നാല്‍ അതാരും പുറത്തുപറയാറില്ല. അതുകൊണ്ടുതന്നെ വിദേശങ്ങളിലേക്ക്‌ ജോലിതേടിയുള്ള മലയാളീ സ്‌ത്രീകളുടെ ഒഴുക്ക്‌ എന്നുമുണ്ടാകുന്നു. നിത്യവൃത്തിക്ക്‌ ഗതിയില്ലാത്തവരും പുരുഷന്‍മാര്‍ കുടുംബനാഥന്‍മാരല്ലാത്ത വീടുകളില്‍ നിന്നുമാണ്‌ സ്‌ത്രീകള്‍ പ്രധാനമായും പോകുന്നത്‌. എന്നാല്‍ പലരും തങ്ങള്‍ അകപ്പെട്ട കെണിയെക്കുറിച്ച്‌ പുറംലോകത്തോട്‌ പറയാനാവാത്ത അവസ്ഥയിലാണ്‌.
റംല ഒരുമാസം മുമ്പാണ്‌ നാട്ടുകാരനായ ഒരാള്‍ നല്‍കിയ വിസയില്‍ അബഹയിലെത്തിയത്‌. ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ വീട്ടിലുണ്ടാകൂ എന്നായിരുന്നു പറഞ്ഞിരുന്നത്‌. മാസം 800 റിയാല്‍ ശമ്പളവും വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ 12 പേരിലേറെയുള്ള വീട്ടിലാണ്‌ ജോലി ചെയ്യേണ്ടിവന്നത്‌. ശമ്പളം 500 റിയാല്‍ മാത്രവും. എടുത്താല്‍ പൊങ്ങാത്ത ജോലിയായിരുന്നു അവിടെ കാത്തിരുന്നത്‌. നേരത്തെയുണ്ടാക്കിയ കരാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 500 റിയാലേ തരാനാവൂ എന്നാണ്‌ അബ്‌ദുല്‍ റസാഖ്‌ എന്ന സ്‌പോണ്‍സറും റിട്ട പോലീസുകാരനായ ഇയാളുടെ പിതാവും പറഞ്ഞത്‌.
റഹീമക്ക്‌ ഒരു മാസം ജോലി ചെയ്‌തതിന്‌ ശമ്പളമൊന്നും നല്‍കിയില്ല. ജോലി സമയം കഴിഞ്ഞാലും വെറുതെയിരിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുമായിരുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ മര്‍ദിക്കാനും മടിക്കില്ല. സഹിക്കവയ്യാതെ ജീവനും കൊണ്ട്‌ ഓടിപ്പോരുകയായിരുന്നു റഹീമയെന്ന്‌ റംല പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ റംല മലയാളികളായ ചിലരുടെ കാരുണ്യത്തിലാണ്‌ നാട്ടിലേക്ക്‌ വണ്ടികയറിയത്‌. മംഗള എക്‌സ്‌പ്രസില്‍ പുറപ്പെട്ട ഇവര്‍ 21 (21 6 2010)നാളെ കോഴിക്കോട്ടെത്തും. വീട്ടുജോലിക്കായും മറ്റും വിദേശങ്ങളിലെത്തുന്ന മലയാളി യുവതികള്‍ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ നിത്യ സംഭവമായിട്ടും ഇത്‌ തടയിടാന്‍ കഴിയാത്തത്‌ ഗള്‍ഫ്‌മേഖലകളില്‍ തൊഴിലെടുക്കുന്ന മലയാളി വീട്ടമ്മമാരെയും അവരുടെ ബന്ധുക്കളേയും ആശങ്കയിലാക്കിയിട്ടുണ്ട്‌.
ഇനിയുമുണ്ടാകും ഇരകള്‍....കാണാമറയത്ത്‌. നാളെത്തെ റംലയും റഹീമയുമാകാന്‍.....

12/6/10

മലയാള സിനിമയില്‍ കഥാ മോഷണ മാഫിയ


മഴ തോരാതെ എന്ന എന്റെ നോവലിന്റെ പ്രമേയം മോഷ്‌ടിച്ചാണ്‌ സത്യന്‍ അന്തിക്കാടിന്റെ കഥതുടരുന്നുവെന്ന സിനിമ പുറത്തിറക്കിയതെന്ന വിവാദവുമായി ബന്ധപ്പെട്ട്‌ കെ പി കുഞ്ഞിമ്മൂസ വര്‍ത്തമാനം ദിനപത്രത്തില്‍ എഴുതിയ അന്തിക്കാടും ആലുങ്ങലും എന്ന ലേഖനമാണ്‌ ഈ കുറിപ്പിനാധാരം.

മലയാള സാഹിത്യരംഗത്തോ പത്രപ്രവര്‍ത്തന രംഗത്തോ ഏറ്റവും വലിയ വട്ടപ്പൂജ്യമാണെന്ന്‌ സ്വയം തിരിച്ചറിയുന്ന ഒരാളാണ്‌ ഇതെഴുതുന്നത്‌. അവിടെ ഒരിടമുണ്ടാക്കാന്‍ മത്സരിക്കുന്ന ആളുമല്ല. സാഹിത്യ പ്രസ്ഥാനത്തിനോ ചലച്ചിത്ര ശാഖക്കോ എന്തെങ്കിലും സംഭാവന നല്‍കിയെന്നും അവകാശപ്പെടുന്നില്ല. നിര്‍ഭാഗ്യ വശാല്‍ ഈ പാവവും ചെറിയ ചില സാഹിത്യ രചനകളൊക്കെ നടത്തിപ്പോയിട്ടുണ്ട്‌. അതില്‍പ്പെട്ട ഒന്നാണ്‌ ഈ പറയപ്പെട്ട നോവല്‍.

അത്‌ പത്തു വര്‍ഷം മുമ്പ്‌ എഴുതിപോയതാണ്‌. അതൊരു തെറ്റായിപോയെങ്കില്‍ സാംസ്‌കാരിക കേരളം എന്നോട്‌ ക്ഷമിക്കുക. 2003 ഏപ്രില്‍ 13 മുതല്‍ ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെ അവസാന പേജില്‍ ബഹുവര്‍ണ കളറില്‍ അച്ചടിച്ചു വന്നതാണ്‌ പ്രസ്‌തുത നോവല്‍. 2005 സെപ്‌തംബറില്‍ പൂര്‍ണാ പബ്ലിക്കേഷന്‍സ്‌ പുസ്‌തകവുമാക്കി. 2005 ഡിസംബര്‍ 15ന്‌ അന്നത്തെ സാംസ്‌കാരിക മന്ത്രിയായിരുന്ന എ പി അനില്‍കുമാര്‍ കഥാകൃത്ത്‌ പി സുരേന്ദ്രന്‌ നല്‍കി പ്രകാശന കര്‍മവും നിര്‍വഹിക്കപ്പെട്ടു.

ഇതൊക്കെ ജീവിക്കുന്ന തെളിവുകളാണ്‌ സര്‍. അഞ്ചുവര്‍ഷം മുമ്പ്‌ വിപണിയിലെത്തിയ നോവലിന്റെ പ്രമേയം മോഷ്‌ടിച്ചുവെന്നാണ്‌ പറഞ്ഞത്‌. ആ നോവലിന്റെ അച്ചടിച്ച കോപ്പികളാണ്‌ പത്ര സമ്മേളനത്തില്‍ ഹാജരാക്കിയത്‌. പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംബന്ധിച്ച സാംസ്‌കാരിക മന്ത്രിയടക്കമുള്ളവരുടെ ഫോട്ടോയാണ്‌ പ്രദര്‍ശിപ്പിച്ചത്‌. ഇതിനേക്കാള്‍ വലിയ തെളിവുകള്‍ ഇനി എന്താണ്‌ സര്‍ വേണ്ടത്‌.?

മോഷണക്കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ മഹത്വമാണോ മുഖ്യം...? തെളിവുകള്‍ അതല്ലേ പ്രധാനം.ആരോപണം ഉന്നയിച്ച വ്യക്തി തെളിവുകള്‍ നിരത്തിയല്ലേ സംസാരിച്ചതെന്നും അത്‌ പരിശോധിച്ചിട്ടല്ലേ മറുപടി അര്‍ഹിക്കുമോ ഇല്ലെയോ എന്ന്‌ പ്രതികരിക്കേണ്ടതെന്നും അന്തിക്കാടിന്റെ പ്രസ്‌ ദ മീറ്റില്‍ ചോദിക്കാന്‍ നട്ടെല്ലുള്ള ഒരുപത്രപ്രവര്‍ത്തകനുമില്ലാതെ പോയതില്‍ എനിക്ക്‌ ദു:ഖമുണ്ട്‌.

ഇത്‌ സാംസ്‌കാരിക രംഗത്തെ ദളിതനും സവര്‍ണനും തമ്മിലുള്ള പ്രശ്‌നമായി വേണം കാണാന്‍. ഞാന്‍ സാംസ്‌കാരിക രംഗത്തെ അധകൃതനാണ്‌. അത്രപോലും ഇടവും എനിക്കവിടെ കിട്ടുമെന്നും കരുതുന്നില്ല. കിട്ടാത്തതില്‍ പരാതിയുമില്ല. അതുകൊണ്ടാണ്‌ എന്റെ ആരോപണത്തിന്‌ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടം കിട്ടാതെ പോയത്‌.

കുഞ്ഞിമ്മൂസ സാഹിബ്‌ പോലും കാളപ്പെറ്റന്ന്‌ കേട്ടപ്പോള്‍ കയറെടുക്കാനാണ്‌ ഓടിയത്‌. നോവല്‍ വായിച്ചിട്ടോ സിനിമകണ്ടിട്ടോ അല്ല ഈ അഭിപ്രായ പ്രകടനം അദ്ദേഹം നടത്തിയിരിക്കുന്നത്‌. ഒരു നാട്ടു നടപ്പ്‌ പറഞ്ഞെന്ന്‌ മാത്രം. സവര്‍ണന്റെ കാലുതിരുമ്മിയാലും പുറംചൊറിഞ്ഞാലും പലര്‍ക്കുമുണ്ട്‌ കാര്യം. അല്ലാതെ ഈ കീഴ്‌ജാതിക്കാരനൊക്കെ ജയ്‌ വിളിച്ചിട്ട്‌ എന്ത്‌കിട്ടാനാണല്ലേ സര്‍....

നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ആരെങ്കിലും രണ്ടും ഒരേ പ്രമേയമല്ലെന്ന്‌ പറഞ്ഞാല്‍ ആ സമയം ആരോപണത്തില്‍ നിന്ന്‌ പിന്‍മാറാന്‍ ഞാന്‍ ഒരുക്കമാണ്‌. ഇനി ബഷീറിന്റെ ബാല്യകാല സഖി മോഷണക്കഥയല്ലെന്ന്‌ തെളിയിച്ചവരെപോലെ ആര്‍ക്കും ഒരുപോസ്റ്റുമോര്‍ട്ടത്തിന്‌ സജ്ജരാകാം. അവര്‍ വിധിക്കുന്ന എന്തുശിക്ഷയും ഏറ്റുവാങ്ങാം . എന്നാല്‍ നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ധാരാളംപേര്‍ എനിക്ക്‌ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുകയാണ്‌.

നാടോടിക്കാറ്റ്‌ സത്യന്‍ അന്തിക്കാടിന്റെ തന്നെ സിനിമയാണ്‌. ഇതിന്റെ കഥ പടം പുറത്ത്‌ വരുമ്പോള്‍ അന്തിക്കാടിന്റേത്‌ തന്നെയായിരുന്നു. എന്നാല്‍ പിന്നീട്‌ അവകാശികളെത്തി. അവര്‍ പില്‍ക്കാലത്ത്‌ സിദ്ദീഖ്‌ ലാല്‍ എന്ന പേരില്‍ സിനിമാരംഗത്ത്‌ സജീവമായി. അപ്പോള്‍ പുതിയ പ്രിന്റില്‍ അവരുടെ പേര്‌ എഴുതികാണിക്കാന്‍ അന്തിക്കാട്ടുകാരനും നിര്‍ബന്ധിതനായി.

അമ്മയും വിനോദയാത്രയും ചില സ്‌പാനിഷ്‌ സിനിമകളുടെ ഫോട്ടോ സ്റ്റാറ്റാണെന്നത്‌ സിനിമാ രംഗത്ത്‌ പരസ്യമായ രഹസ്യങ്ങളാണ്‌. ഇംഗ്ലീഷ്‌ സിനിമകളുടെ പ്രേതം ബാധിച്ച ഒട്ടേറെ സിനിമകള്‍ ഇവിടെ പുറത്ത്‌ വരികയും അവര്‍ മലയാളി പ്രേക്ഷകനുമുമ്പില്‍ എട്ടുകാലി മമ്മൂഞ്ഞ്‌ ചമയുകയും ചെയ്‌തുകൊണ്ടേ ഇരിക്കുന്നു.

സിനിമാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ചില മാഫിയകളെക്കുറിച്ച്‌ പറഞ്ഞത്‌ നടന്‍ തിലകനാണ്‌. എന്നാല്‍ സിനിമാ രംഗത്ത്‌ കഥാ മോഷണ മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്‌. അടുത്തകാലത്ത്‌ സംസ്ഥാന അവാര്‍ഡ്‌ നേടിയ ഒരു സിനിമയുടെ തിരക്കഥയെഴുതിയത്‌ എന്റെ തന്നെ ഒരു സുഹൃത്താണ്‌. ഒരുലക്ഷം രൂപയാണ്‌ അയാള്‍ക്ക്‌ പ്രതിഫലം നല്‍കിയത്‌. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ തിരക്കഥാകാരന്റെ പേര്‌ സംവിധായകന്റേതായിരുന്നു. സഹ സംവിധായകരുടെ കൂട്ടത്തില്‍ സുഹൃത്തിന്റെ പേരും എഴുതിചേര്‍ത്തു. നല്ലകഥയുടെ ത്രെഡ്‌ ഉണ്ടെങ്കില്‍ 10000 രൂപമുതല്‍ 25000 രൂപവരെ കൊടുക്കുന്ന നിര്‍മാതാക്കളും സംവിധായകരുമുണ്ടെത്രെ. കഥയുടെ പിതൃത്വം അവര്‍ക്ക്‌ നല്‍കണമെന്ന്‌ മാത്രം.

മുമ്പൊരിക്കല്‍ ഇപ്പോള്‍ വിവാദമായ മഴതോരാതെ എന്ന നോവല്‍ സിനിമയാക്കാന്‍ ഒരു നിര്‍മാതാവിന്റെ ഇടനിലക്കാരന്‍ എന്നെ സമീപ്പിക്കുകയുണ്ടായി. അന്നത്‌ കാര്യമാക്കിയിരുന്നില്ല. 100000 രൂപവരെ തരാം എന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ എന്റെ കുഞ്ഞിന്റെ പിതൃത്വം മറ്റാര്‍ക്കെങ്കിലും തീറെഴുതികൊടുക്കാന്‍ താത്‌പര്യമില്ലാത്തത്‌കൊണ്ട്‌ ആ കച്ചവടം ഉറപ്പിച്ചില്ല.

ഒരു ചാനല്‍ പൈങ്കിളി എന്നോട്‌ പറഞ്ഞത്‌ അന്തിക്കാടിനെതിരെയൊന്നും വാര്‍ത്ത കൊടുക്കാന്‍ പറ്റില്ല ചേട്ടാ എന്നാണ്‌. ഒരേ പത്രത്തില്‍ ജോലിയെടുക്കുകയും വര്‍ഷങ്ങളോളം ഒരേപായയില്‍ ഉറങ്ങുകയും ചെയ്‌ത ആത്മ സുഹൃത്തിന്‌ പോലും എന്റെ വാര്‍ത്താ സമ്മേളനം അവന്റെ ചാനലില്‍ വരുത്താന്‍ കഴിയാതെ പോയത്‌ ആരോപണത്തില്‍ കഴമ്പില്ലാതെ പോയത്‌കൊണ്ടല്ല. അന്തിക്കാടിനെ പിണക്കാന്‍ കഴിയാത്തത്‌ കൊണ്ടായിരുന്നു.

ഇന്ത്യാവിഷന്‍ ചാനലില്‍ വളരെ നല്ലനിലയില്‍ ആ വാര്‍ത്ത നല്‍കിയത്‌ പത്രസമ്മേളനം നടത്തിയത്‌ കൊണ്ടുമാത്രമല്ല സര്‍. അവര്‍ നോവല്‍ വായിക്കുകയും സിനിമകാണുകയും ചെയ്‌ത്‌പോയത്‌ കൊണ്ടാണ്‌. ഇനി ഒരുകാര്യം കൂടി ശ്രദ്ധയില്‍പ്പെടുത്തട്ടെ. എന്റെ നോവലിന്റെ പ്രസാധകാവകാശം പൂര്‍ണാ പബ്ലിക്കേഷന്‍സിന്‌ തീറെഴുതികൊടുത്തതാണ്‌. അന്ന്‌ ഒരു പുസ്‌തകമിറങ്ങികാണാനുള്ള ആഗ്രഹം കൊണ്ട്‌ അങ്ങനെയൊരബദ്ധമൊക്കെ കാണിച്ചുപോയി. അതിന്റെ കോപ്പി വിറ്റുപോയിട്ട്‌ എനിക്ക്‌ ഒരു ലാഭവുമില്ല. ഈ നോവലിന്റെ ഒരു കോപ്പി പോലും എനിക്ക്‌ നാല്‍പത്‌ ശതമാനം വിലക്കുറച്ച്‌ നല്‍കിയെങ്കില്‍ മാത്രമെ ലഭിക്കുകയുമുള്ളൂ. അങ്ങനെയൊരു നോവലിന്റെ കോപ്പി വില്‍ക്കാന്‍ എന്റെ പോക്കറ്റ്‌ കാലിയാക്കികൊണ്ട്‌ ഞാന്‍ ഇറങ്ങിത്തിരിക്കുമോ...?

ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടല്ല ചീപ്പ്‌ പബ്ലിസിറ്റിയുണ്ടാക്കേണ്ടത്‌. സ്വന്തം കുഞ്ഞിന്റെ പിതൃത്വം വിറ്റ്‌ ചിലര്‍ ആളാവുന്നതു കണ്ടാണ്‌ പ്രതികരിക്കേണ്ടി വന്നത്‌. അതൊരു ഗതികെട്ടവന്റെ നിലവിളിയായിരുന്നു. അതിനോട്‌ ഐക്യദാര്‍ഢ്യമൊന്നും വേണ്ട. പരിഹസിക്കാതിരിക്കാം സര്‍... പബ്ലിസിറ്റിയാണ്‌ ആവശ്യമെങ്കില്‍ ഇതിനേക്കാള്‍ നല്ല പരിപാടികളില്ലേ സര്‍...ഈ യുദ്ധത്തില്‍ ഞാന്‍ കാലിടറിവീണേക്കാം. നാളെ ഈ കഥയുടെ പിതൃത്വത്തിന്‌ വേണ്ടിയുള്ള ഡി എന്‍ എ ടെസ്റ്റ്‌ നടക്കാതെ വിസ്‌മൃതിയിലേക്കെടുത്തെറിയപ്പെടുകയും ചെയ്യാം. അത്‌ ന്യായവും നീതിയും എന്റെ പക്കലില്ലാത്തതുകൊണ്ടല്ല. ശത്രുവിന്റെ ഉയരത്തില്‍ ഓങ്ങിവെട്ടണമെങ്കില്‍ ആവശ്യമായ മൂലധനമില്ലാത്തത്‌ കൊണ്ടുമാത്രമാണ്‌.

കീഴാള വിഭാഗത്തിന്റെ കീഴടങ്ങലുകളെ അപ്പോഴും വിജയമായി ആഘോഷിക്കാന്‍ ധാരാളം പേര്‍ കണ്ടേക്കാം. പണംകൊണ്ട്‌ പലതും വാങ്ങാം സര്‍.. നീതിന്യായ വ്യവസ്ഥയിലും വിജയക്കൊടി നാട്ടാം... പക്ഷേ പാവപ്പെട്ടവന്റെ ബുദ്ധിശക്തിക്കും ഇച്ഛാശക്തിക്കും മാത്രം വിലപേശരുത്‌

4/2/10

കൂടുന്നു; കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം


കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ പാലക്കാട്‌ മലമ്പുഴയിലും മിനിഞ്ഞാന്ന്‌ കണ്ണൂരിലെ കാടാച്ചിറയിലും ഉണ്ടായ സംഭവങ്ങളാണ്‌ ഇതില്‍ ഒടുവിലെത്തേത്‌. രണ്ട്‌ കുഞ്ഞുങ്ങളെ ഡാമിലെറിഞ്ഞ്‌ ജീവനൊടുക്കാന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നു പാലക്കാട്‌ മേപ്പറമ്പ്‌ വാര്യം പറമ്പിലെ ദിലീഷിന്റെ ഭാര്യ നളിനി. ഭര്‍ത്താവിന്റെ മദ്യപാനമാണെത്രെ ആത്മഹത്യയിലേക്ക്‌ നയിച്ചത്‌. നളിനിയും ഇളയകുഞ്ഞും മരിച്ചു. കാടാച്ചിറയിലെ പൊതുവാച്ചേരി സജിനാ നിവാസില്‍ സനല്‍കുമാറിന്റെ ഭാര്യ ബിന്ദു(26)വിനേയും ഏകമകള്‍ ശ്രീനന്ദ(2)യേയുമാണ്‌ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വയറ്റില്‍ മുഴകണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ മരണത്തിലാണ്‌ രണ്ടുവയസുകാരിയായ മകളെയും ഇവര്‍ കൂടെക്കൂട്ടിയത്‌. ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനവുമായി 2010ലെ ആദ്യമാസം തന്നെ കഴിഞ്ഞ വര്‍ഷങ്ങളെ പിന്നിലാക്കുകയാണ്‌. ഇത്‌ ഏറെ ആശങ്കപ്പെടുത്തിയിട്ടുണ്ട്‌. ഒരാഴ്‌ച മുമ്പാണ്‌ കരുവാരകുണ്ടിലെ വീട്ടുകിണറ്റില്‍ അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പുതിയ പ്രഭാതങ്ങളിലും ഞെട്ടിക്കുന്ന വാര്‍ത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. 2004ല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കുടുംബ ആത്മഹത്യകളില്‍ ഉള്‍പ്പെട്ട 46 കുഞ്ഞുങ്ങളേയും അമ്മമാര്‍ കൊലപ്പെടുത്തുകയായിരുന്നു. 2007ലെ 72 കൂട്ട മരണങ്ങളില്‍ 63കുട്ടികളേയും മാതാപിതാക്കളായിരുന്നു കൊലപ്പെടുത്തിയത്‌. ശേഷം അവരും ആത്മഹത്യ ചെയ്‌തു. 2008ല്‍ 92 കേസുകളുടെ സ്ഥിതിയും ഇതുതന്നെ.2008ലെ ആദ്യ നാലുമാസത്തിനിടെ സംസ്ഥാനത്തെ അമ്മമാരും ബന്ധുക്കളും മാത്രം കൊന്നുതള്ളിയത്‌ 45 കുഞ്ഞുങ്ങളെയാണ്‌. അമ്മമാര്‍ തന്നെ വിഷം കൊടുത്തും മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയും 2008ല്‍ ഇരുപത്‌ കുഞ്ഞുങ്ങളുടെ ജീവിതമാണ്‌ കുരുതികഴിച്ചത്‌. ഇവര്‍ക്കെല്ലാം ന്യായത്തിനുവേണ്ടിയെങ്കിലും പറയാന്‍ ഒരു കാരണമുണ്ടായിരുന്നു. കുടുംബ കലഹം. എന്നാല്‍ ഈ കാലയളവില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മാത്രം അറസ്റ്റിലായത്‌ ഇരുപത്‌ അമ്മമാരാണ്‌. അവിഹിത ഗര്‍ഭങ്ങളായിരുന്നു ഇവക്കുള്ള കാരണങ്ങള്‍. മാലിന്യകൂമ്പാരങ്ങളില്‍ നിന്നും പൊട്ടകിണറ്റില്‍ നിന്നെല്ലാം ഉറുമ്പരിച്ചും പട്ടിക്കടിച്ചും ലഭിക്കുന്ന കുരുന്നുകളുടെ ചേതനയറ്റ ശരീരങ്ങള്‍ക്കു പിന്നിലും അവിഹിത ഗര്‍ഭങ്ങളുടെ കഥകള്‍ തന്നെയാണ്‌ ഏറെയും. എന്നാല്‍ അണു കുടുംബവുമായി ജീവിക്കുന്നവരിലെ സ്‌ത്രീകളാണ്‌ ഇപ്പോള്‍ ഏറെയും കുഞ്ഞുങ്ങളെകൊല്ലുന്നത്‌. ഇതാണ്‌ സാമൂഹിക പ്രവര്‍ത്തകരെയും മറ്റും ഞെട്ടിച്ചിരിക്കുന്നത്‌.സമാധാനത്തിന്റെ അഭയമായിരുന്ന കേരളീയ കുടുംബങ്ങളിലെ പൊട്ടിത്തെറികളുടെ എണ്ണം ഭീകരാമാംവിധം ഉയര്‍ന്നതിന്റെ സൂചനകളിലേക്കാണിത്‌ വിരല്‍ ചൂണ്ടുന്നത്‌.നൂറുവീടുകളില്‍ 32 എണ്ണവും പൊട്ടിത്തെറിയുടെ വക്കിലാണെന്നതും നൂറില്‍ അറുപത്‌ ദാമ്പത്യങ്ങളിലും ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാണെന്നതും പഴയങ്കഥയായിമാറുകയാണ്‌. പല പൊട്ടിത്തെറിയുടെയും കാരണം ഭര്‍ത്താക്കന്‍മാരുടെ മദ്യപാനമാണ്‌. സ്‌ത്രീധന പീഡനവും സാമ്പത്തിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം വില്ലനായി കടന്നുവരുന്നുമുണ്ട്‌. ഭര്‍ത്താവിനോടൊ കുടുംബാഗങ്ങളോടൊ ഉള്ള അരിശം തീര്‍ക്കുന്നവര്‍ക്ക്‌ മുമ്പില്‍ അരിഞ്ഞുവീഴ്‌ത്താന്‍ ഇരകളായി തീരുകയാണ്‌ ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍. ഭര്‍തൃ പീഡനങ്ങള്‍ ദുസഹമാവുമ്പോഴാണ്‌ പലവീട്ടമ്മമാരും കുഞ്ഞുങ്ങളുമൊരുമിച്ച്‌ കിണറ്റില്‍ ചാടിയോ ട്രെയിനിനു മുന്നില്‍ തലവെച്ചോ ജീവിതത്തെ തോല്‍പ്പിക്കുന്നത്‌. തങ്ങളുടെ കാലശേഷം മക്കള്‍ അനാഥമാകുമെന്ന ഭീതിയും അവര്‍ ആര്‍ക്കും ഭാരമാകരുതെന്ന ചിന്തയുമാണ്‌ അമ്മമാരെ കുഞ്ഞുങ്ങളേയും ആത്മഹത്യയിലേക്ക്‌ വിളിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇതേകുറിച്ച്‌ ഗൗരവായ ചര്‍ച്ചയും ശക്തമായ ബോധവത്‌കരണവും നടത്തിയില്ലെങ്കില്‍ ഇനിയും കുടംബ പൊട്ടിത്തെറികളില്‍ ചതച്ചരക്കാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാകുന്ന കാഴ്‌ചകള്‍ക്ക്‌ അവസാനമുണ്ടാകില്ല.

ഭൂമി തട്ടിയെടുക്കുന്ന റാക്കറ്റ്‌ സംസ്ഥാനത്ത്‌ ശക്തിപ്രാപിക്കുന്നു

സര്‍ക്കാറില്‍ നിക്ഷിപ്‌തമായ ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമി തട്ടിയെടുക്കുന്ന റാക്കറ്റ്‌ സംസ്ഥാനത്ത്‌ ശക്തിപ്രാപിച്ചതായി ആരോപണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും റവന്യൂ വകുപ്പിലെ ചിലരുടേയും ഒത്താശയോടെയാണ്‌ ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ ആക്ഷേപം. റവന്യൂ, വനം, വൈദ്യൂതി മന്ത്രിമാരുടെ മൗനാനുവാദത്തോടെ ഏക്കര്‍കണക്കിന്‌ ഭൂമി ഈ സംഘം കൈക്കലാക്കുന്നതിനെ കുറിച്ച്‌ തങ്ങള്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്നും പി യു സി എല്‍ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. പി എ പൗരന്‍ സിറാജിനോട്‌ പറഞ്ഞു. സാധാരണക്കാരന്‌ സ്വന്തമായി വീടുവെക്കാന്‍ ഒരുസെന്റ്‌ ഭൂമിപോലും വാങ്ങാന്‍ സാധിക്കാത്ത ഉയരത്തിലേക്ക്‌ ഭൂമിവില വളര്‍ന്ന സാഹചര്യത്തിലാണ്‌ വേലിതന്നെ വിളവുതിന്നുന്നതായി ആരോപണമുയരുന്നത്‌. റാക്കറ്റുകള്‍ക്കൊപ്പം ചേര്‍ന്ന്‌ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ ബിനാമിപ്പേരിലാണ്‌ ഭൂമികൈക്കലാക്കുന്നത്‌. ഒരു ജില്ലാ കലക്‌ടറും അട്ടപ്പാടിയില്‍ ഇത്തരത്തില്‍ ഭൂമി സംമ്പാദിച്ചവരില്‍ ഉള്‍പ്പെടുമെന്നും അഡ്വ. പി എ പൗരന്‍ ആരോപിച്ചു. സംസ്ഥാനത്ത്‌ ശേഷിക്കുന്ന വനങ്ങള്‍ പോലും കുറുക്കുവഴികളിലൂടെ കൈയേറുന്ന സംഭവങ്ങളാണ്‌ നിരന്തരമായി ഉണ്ടാകുന്നത്‌. വയനാട്ടില്‍ കുട്ടപ്പന്‍ പട്ടയങ്ങളുടെ ചുവടുപിടിച്ച്‌ വിതരണം ചെയ്‌ത നൂറുകണക്കിന്‌ രവീന്ദ്രന്‍ പട്ടയങ്ങളുടെ മറവില്‍ മൂന്നാറിലെ സര്‍ക്കാര്‍ ഭൂമികളില്‍ പലതും സ്വകാര്യഭൂമിയായതുപോലെ മറ്റുജില്ലകളിലും ഇത്തരം ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നാണ്‌ വ്യക്തമായ സൂചന.സംസ്ഥാനത്തെ ഭൂപരിഷ്‌ക്കരണം വിപ്ലവകരമായ മാറ്റത്തിനു വഴിവെച്ചുവെന്ന്‌ അവകാശപ്പെടുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ പോലും ഭൂമിയില്ലാത്തവന്റെ വേദനകാണാന്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപം പരക്കെയുണ്ട്‌. മലപ്പുറം ജില്ലയില്‍ മാത്രം മുപ്പതിനായിരം കുടുംബങ്ങളാണ്‌ ഭവന രഹിതരായുള്ളത്‌. മൂന്നാറില്‍ ഇടിച്ചു നിരത്തുന്ന കെട്ടിടങ്ങളുടെ കല്ലും കട്ടയും കൊണ്ട്‌ ഭവന രഹിതര്‍ക്ക്‌ വീടുവെച്ചു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ പ്രഖ്യാപനം. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ അല്‍പം കൂടി കടന്ന്‌ പ്രഖ്യാപനം നടത്തി. മൂന്നാര്‍ മലകളില്‍ തോട്ടം ഉടമകള്‍ കയ്യേറിയ തോട്ടം ഭൂമിയും മറ്റുള്ളര്‍ കയ്യടക്കിവെച്ച പുറമ്പോക്കുഭൂമിയും പാട്ട വ്യവസ്ഥ ലംഘിച്ച്‌ കെട്ടിടങ്ങള്‍ നിര്‍മിച്ച ഭൂമിയും പിടിച്ചെടുത്ത്‌ കേരളപ്പിറവി ദിനത്തില്‍ ഭൂരഹിതര്‍ക്കായി വിതരണം ചെയ്യുമെന്നുമായിരുന്നു മന്ത്രിയുടെ ഉറപ്പ്‌. രണ്ടാം ഭൂപരിഷ്‌ക്കരണത്തിന്‌ പുനര്‍ജന്മം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചുവെങ്കിലും ഭൂരഹിതര്‍ക്ക്‌ ഭൂമി ലഭ്യമാകുന്നതിനുള്ള ക്രിയാത്മകമായ നടപടികള്‍ കൈകൊണ്ടിട്ടില്ലെന്നാണ്‌ വ്യക്തമാകുന്നത്‌. ഭൂമിക്കായി സമരമുഖത്ത്‌ ഉറച്ചു നില്‍ക്കുന്നവരെ നയിക്കുന്നവരും ഇതാവര്‍ത്തിക്കുന്നു.വിവിധ ജില്ലകളില്‍ നിരവധികുടുംബങ്ങള്‍ക്ക്‌ പട്ടയം നല്‍കാനായി ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. അവിടെ വിതരണം ചെയ്‌ത പട്ടയങ്ങളില്‍ പ്രഖ്യാപിച്ച ഭൂമിയുണ്ടായിരുന്നില്ലെന്നാണ്‌ പട്ടയം ലഭിച്ച കുടുംബങ്ങള്‍ പറയുന്നത്‌. വ്യാജ രേഖകള്‍ സൃഷ്‌ടിച്ച്‌ ചില ഉദ്യോഗസ്ഥരാണ്‌ ഈ ഭൂമികള്‍ കൈക്കലാക്കിയതെന്നാണ്‌ ഇവര്‍ ആരോപിക്കുന്നത്‌. മലപ്പുറം മങ്കട വില്ലേജില്‍പ്പെട്ട ഷാജഹാന്‍ ഇവരില്‍പ്പെട്ട ഒരാളാണ്‌. 33 കുടുംബങ്ങള്‍ക്കായിരുന്നു ഇവിടെ അന്‍പത്‌ സെന്റ്‌ ഭൂമി അനുവദിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. ഇതുപ്രകാരം വിതരണവും നടന്നു. എന്നാല്‍ കുടുംബങ്ങള്‍ക്ക്‌ ലഭിച്ചത്‌ മുപ്പത്‌ സെന്റിനുള്ള രേഖയാണ്‌. ബാക്കിയുള്ള ഭൂമി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി ഷാജഹാന്‍ ആരോപിക്കുന്നു. ഇതിനെതിരെ പരാതിയുമായി ചെന്നവരെ ഡെപ്യൂട്ടി കലക്‌ടര്‍ പോലും കബളിപ്പിക്കുകയാണുണ്ടായതെന്നും ഷാജഹാന്‍ സിറാജിനോട്‌ പറഞ്ഞു.മലപ്പുറം ജില്ലയില്‍ 443 കുടുംബങ്ങള്‍ക്ക്‌ പത്തുസെന്റ്‌ ഭൂമിവീതം വിതരണം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നകാലത്താണ്‌ തീരുമാനിച്ചത്‌. ജില്ലാകലക്‌ടറായിരുന്ന എം ശിവശങ്കരനെ നടപടി എടുക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്‌തു. കെ പി രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായശേഷം ജില്ലാ കലക്‌ടറോട്‌ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായിട്ടില്ലെന്നാണ്‌ ഭൂമിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ പറയുന്നത്‌. സാധാരണക്കാരന്‌ സഹായകമാകുന്ന തീരുമാനങ്ങള്‍ കൈകൊള്ളാന്‍ അധികൃതര്‍ ഒരുക്കമാവുന്നില്ലെന്നും നടപ്പാക്കുന്ന തീരുമാനങ്ങളില്‍ ക്രിത്രിമവും ക്രമക്കേടുകളുമുണ്ടെന്നുമാണ്‌ ആരോപണം ശക്തമാവുമ്പോഴും ഇവര്‍ക്കെതിരെ ആര്‌ നടപടിയെടുക്കുമെന്നാണ്‌ നാട്ടുകാരുടെ ചോദ്യം.