വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

24/2/11

പ്രവാസി മാധ്യമ അവാര്‍ഡ്‌ ഹംസ ആലുങ്ങലിന്‌




 
തിരുവനന്തപുരം:
നോര്‍ക്കാ റൂട്ട്‌സ്‌ ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി മാധ്യമ പുരസ്‌കാരത്തിന്‌ ഹംസ ആലുങ്ങല്‍ അര്‍ഹനായി. 2010 ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെ സിറാജ്‌ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `സ്വപ്‌ന ഭൂമിയിലെ പുതിയ ചതിക്കുഴികള്‍` എന്ന പരമ്പരക്കാണ്‌ അവാര്‍ഡ്‌.പത്രമാധ്യമ വിഭാഗത്തില്‍ യാസിര്‍ ഫയാസ്‌ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `മരുപ്പച്ച തേടി അക്കരയ്‌ക്ക്‌ രോഗങ്ങളുമായി ഇക്കരയ്‌ക്ക്‌` എന്ന ലേഖന പരമ്പരയും എന്ന പരമ്പരയും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ്‌ ഓരോ അവാര്‍ഡും. പത്രമാധ്യമ വിഭാഗത്തില്‍ അവാര്‍ഡ്‌ ലഭിച്ച രണ്ടുപേര്‍ക്കായി തുക വീതിച്ചു നല്‍കും.

2009 ജനുവരി ഒന്നുമുതല്‍ 2009 ഡിസംബര്‍ 31 വരെ മലയാള പത്ര/ദൃശ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതോ സംപ്രേഷണം ചെയ്‌തതോ ആയ പ്രവാസി മലയാളികളെ സംബന്ധിച്ച ന്യൂസ്‌ ഫീച്ചറുകളാണ്‌ മാധ്യമ പുരസ്‌കാരത്തിന്‌ പരിഗണിച്ചത്‌.
ചെറുകഥാ സമാഹാരത്തിനുള്ള 2010 ലെ പ്രവാസി സാഹിത്യ അവാര്‍ഡിന്‌ കനേഡിയന്‍ പ്രവാസിയായ നിര്‍മല എഴുതിയ `നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി` എന്ന കൃതി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നോവലിനുള്ള അവാര്‍ഡിനായി ബെന്യാമിന്റെ `ആടു ജീവിതം` തിരഞ്ഞെടുക്കപ്പെട്ടു. 2005വ ജനുവരി ഒന്നു മുതല്‍ 2009 ഡിസംബര്‍ 31 വരെയുള്ള അഞ്ച്‌ വര്‍ഷത്തിനിടയില്‍ പ്രസിദ്ധപ്പെടുത്തിയ രചനകളാണ്‌ സാഹിത്യ അവാര്‍ഡിനായി പരിഗണിച്ചത്‌


എസ്‌ ആര്‍ ശക്തിധരന്‍, സി ഗൗരീദാസന്‍ നായര്‍, സരിതാ വര്‍മ്മ, കെ രാജഗോപാല്‍, കെ ടി ബാലഭാസ്‌കരന്‍ എന്നിവരടങ്ങിയ സമിതിയായണ്‌ മാധ്യമ അവാര്‍ഡ്‌ നിശ്ചയിച്ചത്‌. ഈ മാസം 28ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും. 

22/2/11

കുഞ്ഞാലിക്കുട്ടിക്കെതിരായ വാര്‍ത്ത: എല്ലാം അറിവോടെയെന്ന്‌ മുനീര്‍ സമ്മതിക്കുന്നു




ഇന്ത്യാവിഷന്‍
ചാനലിന്റെ ചീഫ്‌ എഡിറ്ററായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുന്‍ എം പിയും ഇടതു സഹയാത്രികനുമായ ഡോ സെബാസ്റ്റ്യന്‍പോള്‍ അവരോധിതനായിരിക്കുന്നു. പുതിയ തീരുമാനം ഇന്ത്യാവിഷന്‍ ഡയറക്‌ടര്‍ ബോര്‍ഡിന്റേതാണ്‌. ഒപ്പം എം കെ മുനീര്‍ ചാനലിന്റെ ചെയര്‍മാന്‍ കസേരയില്‍ തന്റെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്‌തു. വലിയ വെല്ലുവിളികള്‍ കൂടിയാണ്‌ അദ്ദേഹം അതോടൊപ്പം നടത്തിയിരിക്കുന്നത്‌. അതിന്റെ ഭാവി അറിയാനും മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.


മുസ്ലിം ലീഗിനേയോ ചാനലിനോയോ ഏതിനെ എങ്കിലും ഒന്നിനെ തള്ളിപ്പറയേണ്ടിവരുമ്പോള്‍ ആദ്യം തള്ളുക മുസ്‌ലിം ലീഗിനേയാണെന്നും ചാനലിനോടൊപ്പം അടിയുറച്ചു നില്‍ക്കുമെന്നുകൂടി അദ്ദേഹം അടിവരയിട്ട്‌ പറഞ്ഞിരിക്കുന്നു.
ഇതോടെ മലയാളികള്‍ ഒന്നുറപ്പിക്കുന്നു. കുറച്ച്‌ നാളുകളായി അവര്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുകാര്യം സത്യം തന്നെയായിരുന്നു. ചാനലില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വന്ന വാര്‍ത്തകള്‍ മുനീര്‍ അറിഞ്ഞില്ലെന്ന വാദമുഖം ശുദ്ധ നുണയായിരുന്നു. എല്ലാം മുനീറിനറിയാമായിരുന്നു. എന്ന്‌ പറയാതെ പറയുക മാത്രമല്ല മുമ്പ്‌ നില്‍ക്കകള്ളിയില്ലാതെ പരസ്യമായി തള്ളിപ്പറഞ്ഞ വസ്‌തുതക്ക്‌ കൂടുതല്‍ വിശ്വാസ്യത വരുത്തി അതായിരുന്നു സത്യമെന്ന്‌ കൂടുതല്‍ സമ്മതിച്ച്‌ തരികകൂടിയാണ്‌.


മുസ്ലിം ലീഗിന്റെ പഴയകാല നേതാവ്‌ നീലാമ്പ്രമരക്കാര്‍ ഹാജി മുസ്‌ലിം യൂത്ത്‌ ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി മുനീറിനെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അയച്ച ഒരു കത്തുണ്ട്‌. ആ കത്ത്‌ മരക്കാര്‍ ഹാജിയുടെ സ്‌മരണികയില്‍ പ്രസിദ്ധീകരിക്കാന്‍ സ്‌മരണിക കമ്മിറ്റിക്ക്‌ നല്‍കിയത്‌ മുനീര്‍ തന്നെയായിരുന്നു.



 ആ കത്തില്‍ മരക്കാര്‍ ഹാജി ഓര്‍മിപ്പിച്ചത്‌ പ്രിയപ്പെട്ട മുനീര്‍ താങ്കള്‍ മഹാനായ ബാപ്പയുടെ മകനായി മാത്രം ജീവിക്കുക എന്നായിരുന്നു.
സത്യസന്ധതയും സല്‍സ്വഭാവവും ഒരു പൊതുപ്രവര്‍ത്തകന്റെ മുഖമുദ്രയാണെന്നും മരക്കാര്‍ ഹാജി ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ആ സത്യസന്ധതയും മഹാനായ നേതാവിന്റെ പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതില്‍ പലപ്പോഴും മുനീറിനും കാലിടറുന്നുണ്ട്‌. എന്തൊക്കെയോ താത്‌പര്യങ്ങളുടെ പേരില്‍ കള്ളം പറയുവാനും കബളിപ്പിക്കുവാനും മുനീറും തയ്യാറാകുന്നുണ്ട്‌. ചാനല്‍ പുറത്തുവിട്ട വാര്‍ത്തകള്‍ മുസ്ലിം ലീഗിനെയോ യു ഡി എഫിനെയോ പരുങ്ങലിലാക്കിയിട്ടുണ്ടെങ്കില്‍ അത്‌ വാര്‍ത്തകള്‍ക്ക്‌ ലഭിക്കുന്ന സ്വീകാര്യതയും വിശ്വാസ്യതയുമാണെന്നും മുനീര്‍ യോഗത്തില്‍ എടുത്തുപറയുകയുണ്ടായി.


അതോടൊപ്പം യു ഡി എഫിനെ ശക്തമാക്കാനുള്ള നടപടികള്‍ ഞങ്ങള്‍ കൈകൊണ്ടുകൊള്ളുമെന്നും മുനീര്‍ പറയുന്നു.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സംശയം. എങ്ങനെയാണ്‌ മുനീര്‍ സാഹിബ്‌ ഒരേ സമയം രണ്ടുതോണിയിലും കാലിട്ടു നീങ്ങുക..? ഒരിടത്ത്‌ പാര്‍ട്ടി രക്ഷകന്റെ (ഉപജാപകന്റെ) റോള്‍... മറ്റൊരിടത്ത്‌ ആലങ്കാരികമല്ലാത്ത ചാനലിന്റെ ചെയര്‍മാന്‍വേശം. ഇത്‌ രണ്ടും കൂടി എങ്ങനെയാണ്‌ ആ മഹാനായ നേതാവിന്റെ മകന്‌ അണിയാനാവുക....


മുസ്‌ലിം ലീഗ്‌ എന്ന്‌ പറയുന്നത്‌ ഒരു രാഷ്‌ട്രീയ പ്രസ്ഥാനമാണെന്ന്‌ വിശ്വസിക്കുന്നവരുണ്ടാകാം. എന്നാല്‍ അതിലെ നിയമങ്ങളുണ്ടാക്കുന്നതും അത്‌ അടിച്ചേല്‍പ്പിക്കുന്നതും കേവലം ചില വ്യക്തികള്‍ മാത്രമാണെന്നത്‌ പരസ്യമാക്കപ്പെട്ട രഹസ്യങ്ങളാണ്‌. അവര്‍ ജീര്‍ണതകളുടെ രാജ്യത്തെ രാജാക്കന്‍മാരാണെന്ന്‌ നാള്‍ക്കുനാള്‍ തെളിയിച്ച്‌ കൊണ്ടേയിരിക്കുന്നു.



 എന്നിട്ടും അതൊന്നും സമ്മതിച്ച്‌ തരാന്‍ അവര്‍ ഒരുക്കമല്ല. അവര്‍ക്ക്‌ സമുദായത്തിന്റെയും സയ്യിദന്‍മാരുടെയും ആശീര്‍വാദവും അനുഗ്രഹവും വേണം. അവരത്‌ വിലക്ക്‌ വാങ്ങിയിട്ടുമുണ്ട്‌. അതുകൊണ്ട്‌ ആ കൂടാരമുപേക്ഷിച്ച്‌ മാന്യമായി പുറത്തുവരുക മുനീര്‍. മനസാക്ഷിക്കു നിരക്കാത്തതും മാനവരാശിയെ തന്നെ ഒറ്റിക്കൊടുക്കുന്നവരുമായവരുടെ താവളത്തില്‍ നിന്ന്‌ രക്ഷപ്പെടുക. ഒറ്റ തന്തക്ക്‌ പിറന്നവനാണെന്ന്‌ സമൂഹത്തിനും സമുദായത്തിനും ഇനിയെങ്കിലും കാണിച്ച്‌ കൊടുക്കുക.  

4/9/10

ഇ അഹമ്മദിന്റെ വിദേശയാത്രക്ക്‌ മൂന്ന്‌കണക്കുകള്‍; കബളിപ്പിച്ചത്‌ മന്ത്രിയോ....?


കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌ വിദേശകാര്യ സഹമന്ത്രിയായിരിക്കേ നടത്തിയ വിദേശയാത്ര സംബന്ധിച്ച്‌ അധികൃതരുടെ പക്കല്‍ മൂന്നുകണക്ക്‌. ഈ കാലയളവില്‍ നടത്തിയ വിദേശയാത്ര സംബന്ധിച്ച്‌ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച മൂന്നു അപേക്ഷകള്‍ക്കാണ്‌ വിഭിന്ന രീതിയിലുള്ള മറുപടികള്‍ നല്‍കിയിരിക്കുന്നത്‌.
78 വിദേശയാത്രയാണ്‌ 2004 ജൂണ്‍ 13മുതല്‍ 2008 ഓഗസ്റ്റ്‌ 19വരെയുള്ള കാലയളവില്‍ ഇ അഹമ്മദ്‌ നടത്തിയിരിക്കുന്നത്‌. ഇതിനായി ചെലവായത്‌ 1,66,74,536 രൂപയാണെന്ന്‌ ഒരുമറുപടിയില്‍ വ്യക്തമാക്കുമ്പോള്‍ മറ്റൊരു മറുപടിയില്‍ യാത്രയുടെ എണ്ണം 79 ആണ്‌. ഇതില്‍ 1287 ദിവസം മന്ത്രിയായപ്പോള്‍ 79 യാത്ര നടത്തിയെന്നാണ്‌ പറയുന്നത്‌.

എന്നാല്‍ ഇതില്‍ ചെലവായ സംഖ്യ കുറവായാണ്‌ കാണിച്ചിരിക്കുന്നത്‌. സ്വാഭാവികമായും യാത്രയുടെ എണ്ണം കൂടുമ്പോള്‍ ചെലവും കൂടണം. എന്നാല്‍ 1.37കോടിയെകാണിച്ചിട്ടൊള്ളൂ. 76 യാത്രകള്‍ ഔദ്യോഗികമായി നടത്തിയപ്പോള്‍ 3 എണ്ണം വ്യക്തിപരമാണെന്നും പറയുന്നു. 232 ദിവസം ഔദ്യോഗികമായി അദ്ദേഹം വിദേശത്ത്‌ തങ്ങിയപ്പോള്‍ 12 ദിവസം സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്‌ ചെലവഴിച്ചത്‌. മധ്യപൂര്‍വേശ്യന്‍ രാജ്യങ്ങളിലേക്ക്‌ നടത്തിയ 22യാത്രകളില്‍ 48 ദിവസവും യു എ ഇയിലും ചെലവഴിച്ചു. 

ഇന്ത്യാടുഡേക്ക്‌ ലഭിച്ച മറുപടിയിലാണിത്‌ വ്യക്തമാക്കുന്നത്‌. സഊദി അറേബ്യയിലേക്കും കുവൈത്തിലേക്കും റമദാന്‍ ആശംസ അറിയിക്കുവാനായി പറന്നവകയില്‍ മാത്രം ചെലവഴിച്ചത്‌102138 രൂപയാണ്‌. എന്നാല്‍ 56 യാത്ര എന്തിനുവേണ്ടിയാണെന്നതിനു മറ്റൊരപേക്ഷയില്‍ വിശദീകരണമില്ല. വിശദീകരണമില്ലാത്ത യാത്രകള്‍ക്കായി 78,39,008 രൂപയാണ്‌ ചെലവഴിക്കേണ്ടി വന്നത്‌.


കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിലെ 78 മന്ത്രിമാരില്‍ 71 പേര്‍ 786 വിദേശയാത്രയാണ്‌ നടത്തിയത്‌.3798ദിവസം അവിടങ്ങളിലായിരുന്നു സുഖവാസം. ഇതില്‍ 47പേര്‍ മാത്രമാണ്‌ ചെലവുകള്‍ സമര്‍പ്പിച്ചത്‌. ഇവരുടേത്‌ മാത്രമായി 27കോടി രൂപയാണ്‌ പൊതുഖജനാവില്‍ നിന്ന്‌ കാലിയായത്‌. പ്രവാസികാര്യമന്ത്രിയായിരുന്ന വയലാര്‍ രവി 18 യാത്രകള്‍ നടത്തിയപ്പോള്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ എ കെ ആന്റണി രണ്ടുയാത്രകള്‍ മാത്രമെ നടത്തിയിട്ടൊള്ളൂ. ആസ്ഥാനത്താണ്‌ 79 യാത്രകള്‍ നടത്തി ഇ അഹമ്മദ്‌ റിക്കാര്‍ഡിട്ടത്‌.


ഔദ്യോഗികമാണെങ്കിലും വ്യക്തിപരമാണെങ്കിലും മന്ത്രിമാരുടെ യാത്രകള്‍ക്ക്‌ വിദേശ മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി തേടേണ്ടതുണ്ട്‌. തുടര്‍ന്ന്‌ ഫയല്‍ പ്രധാന മന്ത്രിയുടെ അനുമതിക്കായി അയക്കണമെന്നുമാണ്‌ ചട്ടം. മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയാല്‍ അതത്‌ രാഷ്‌ട്രങ്ങളിലെ ഇന്ത്യന്‍ എംബസികളാണ്‌ ബില്ലുകള്‍ അടക്കുന്നത്‌. പിന്നീട്‌ അതാത്‌ മന്ത്രാലയങ്ങള്‍ക്ക്‌ അയച്ചുകൊടുത്ത്‌ വേണ്ടതുചെയ്യുകയുമാണ്‌ പതിവ്‌. സുതാര്യമാണ്‌ നിയമങ്ങളെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല എന്നാണ്‌ വ്യക്തമാകുന്നത്‌. മന്ത്രിമാര്‍ യാത്രക്ക്‌ എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റുകളേ ഉപയോഗിക്കാവൂ എന്നും നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്‌. 


വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷക്ക്‌ ഒരുമാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ്‌ നിയമം. എന്നാല്‍ ഇ അഹമ്മദിനെ സംബന്ധിച്ച അപേക്ഷകള്‍ക്ക്‌ മറുപടി നല്‍കുവാന്‍ വിദേശകാര്യ വകുപ്പിന്റെ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ വകുപ്പ്‌ എടുത്തത്‌ ഒരു വര്‍ഷത്തിലധികമാണ്‌.


2008 സെപ്‌തംബര്‍21ന്‌തൃശൂര്‍ ജില്ലയിലെ എളവള്ളി സൗത്തില്‍ ജയപ്രകാശ്‌ കോറോത്ത്‌ നല്‍കിയ അപേക്ഷക്ക്‌ മറുപടി ലഭിച്ചത്‌ 2009 ഡിസംബര്‍ പതിനെട്ടിനാണ്‌. ഇതിലാണ്‌ 78 ദിവസത്തിന്റെ കണക്കുകളും 1,66,74,536 രൂപയുടെ ചെലവുകളെക്കുറിച്ചും പറയുന്നത്‌. എന്നാല്‍ സമാന ചോദ്യങ്ങളുമായി 2008 ഡിസംബര്‍ 23ന്‌ ഈഴവതുരുത്തിയിലെ ഉമൈത്തനകത്ത്‌ ഫസലുര്‍റഹ്‌മാന്‍ സമര്‍പ്പിച്ച അപേക്ഷക്ക്‌ 2009 നവമ്പര്‍ 24നാണ്‌ മറുപടി ലഭിച്ചിരിക്കുന്നത്‌.
ഇതില്‍ ചെലവഴിച്ച തുകയെക്കുറിച്ച്‌ കൃത്യമായ കണക്കുകള്‍ പറയുന്നില്ല. രണ്ടുമറുപടികളിലും വൈരുദ്ധ്യങ്ങളാണേറെയും. യാത്രകള്‍ നടത്തിയ തീയതികളിലും പുറപ്പെടുന്ന രാജ്യങ്ങളില്‍ പോലും രണ്ടുതരത്തിലാണ്‌ വിവരങ്ങള്‍ നല്‍കിയിരിക്കുന്നതും. 

19/6/10

സഊദി അറേബ്യയില്‍ മലയാളി സ്‌ത്രീകള്‍ ജയിലുകളിലും വീട്ടുതടങ്കലിലും

വിളംബരം എക്സ്ക്ലൂസീവ്

വീട്ടമ്മയുടെ വെളിപ്പെടുത്തല്‍

 സഊദി അറേബ്യയില്‍ വീട്ടുജോലിക്ക്‌ പോയി കബളിപ്പിക്കപ്പെട്ട മലയാളി സ്‌ത്രീകള്‍ ജയിലുകളിലും വീട്ടുതടങ്കലിലും അടക്കപ്പെട്ടതായി ആരോപണം.
ഒരുമാസം മുമ്പ്‌ മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരില്‍ നിന്നും സഊദി അറേബ്യയിലെ അബഹയിലേക്ക്‌ പോയ തട്ടാരപ്പറമ്പത്ത്‌ റംലയാണ്‌ താനും മലയാളികളായ മറ്റ്‌ സ്‌ത്രീകളും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തിയത്‌. ജോലി ചെയ്‌തിരുന്ന വീട്ടിലുള്ളവരുടെ കടുത്ത പീഡനങ്ങളെത്തുടര്‍ന്ന്‌ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ആലപ്പുഴ സ്വദേശിയായ റഹീമ സഊദി ജയിലിലാണെന്ന്‌ റംല പറയുന്നു. ഇങ്ങനെ നിരവധി സ്‌ത്രീകള്‍ അബഹയിലും ജിദ്ദയിലുമുള്ള നിരവധി വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്‌.
ഗള്‍ഫില്‍ ജോലിതേടിയെത്തുന്ന സ്‌ത്രീകള്‍ കബളിപ്പിക്കപ്പെടുന്നതും ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നതും പുതുമയുള്ള വാര്‍ത്തയല്ല. എല്ലാക്കാലവും അതുണ്ടാവുന്നു. സ്വന്തം വീട്ടകങ്ങളില്‍ പോലും സുരക്ഷിതരല്ലാത്ത സ്‌ത്രീകള്‍ ഭാഷയും സംസ്‌ക്കാരവും വിഭിന്നമായൊരു രാജ്യത്ത്‌ എത്രമാത്രം സുരക്ഷിതരാവും...?
കഴിഞ്ഞ വര്‍ഷം യു എ ഇയില്‍ വീട്ടുജോലിക്കെത്തിയ വയനാട്ടുകാരായ രണ്ടു യുവതികള്‍ പെണ്‍വാണിഭ സംഘത്തിന്റെ കെണിയിലകപ്പെട്ടിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ ഇവര്‍ വനിതാ കമ്മീഷന്‍ അംഗം രുഗ്മിണി ഭാസ്‌ക്കറിനുമുമ്പില്‍ വെളിപ്പെടുത്തിയത്‌ നടുക്കുന്ന വിവരങ്ങളായിരുന്നു.
മറ്റുപലരും ഇവരുടെ കെണിയില്‍ കുടുങ്ങിയതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരില്‍ പലരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്നും അജ്ഞാതമാണ്‌. പലരും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ക്ക്‌ ഇരയാകുന്നുണ്ട്‌.
ഇങ്ങനെ ഇരയായവരെക്കുറിച്ച്‌ പോലും റംല പറഞ്ഞു. എന്നാല്‍ അതാരും പുറത്തുപറയാറില്ല. അതുകൊണ്ടുതന്നെ വിദേശങ്ങളിലേക്ക്‌ ജോലിതേടിയുള്ള മലയാളീ സ്‌ത്രീകളുടെ ഒഴുക്ക്‌ എന്നുമുണ്ടാകുന്നു. നിത്യവൃത്തിക്ക്‌ ഗതിയില്ലാത്തവരും പുരുഷന്‍മാര്‍ കുടുംബനാഥന്‍മാരല്ലാത്ത വീടുകളില്‍ നിന്നുമാണ്‌ സ്‌ത്രീകള്‍ പ്രധാനമായും പോകുന്നത്‌. എന്നാല്‍ പലരും തങ്ങള്‍ അകപ്പെട്ട കെണിയെക്കുറിച്ച്‌ പുറംലോകത്തോട്‌ പറയാനാവാത്ത അവസ്ഥയിലാണ്‌.
റംല ഒരുമാസം മുമ്പാണ്‌ നാട്ടുകാരനായ ഒരാള്‍ നല്‍കിയ വിസയില്‍ അബഹയിലെത്തിയത്‌. ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ വീട്ടിലുണ്ടാകൂ എന്നായിരുന്നു പറഞ്ഞിരുന്നത്‌. മാസം 800 റിയാല്‍ ശമ്പളവും വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ 12 പേരിലേറെയുള്ള വീട്ടിലാണ്‌ ജോലി ചെയ്യേണ്ടിവന്നത്‌. ശമ്പളം 500 റിയാല്‍ മാത്രവും. എടുത്താല്‍ പൊങ്ങാത്ത ജോലിയായിരുന്നു അവിടെ കാത്തിരുന്നത്‌. നേരത്തെയുണ്ടാക്കിയ കരാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 500 റിയാലേ തരാനാവൂ എന്നാണ്‌ അബ്‌ദുല്‍ റസാഖ്‌ എന്ന സ്‌പോണ്‍സറും റിട്ട പോലീസുകാരനായ ഇയാളുടെ പിതാവും പറഞ്ഞത്‌.
റഹീമക്ക്‌ ഒരു മാസം ജോലി ചെയ്‌തതിന്‌ ശമ്പളമൊന്നും നല്‍കിയില്ല. ജോലി സമയം കഴിഞ്ഞാലും വെറുതെയിരിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുമായിരുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ മര്‍ദിക്കാനും മടിക്കില്ല. സഹിക്കവയ്യാതെ ജീവനും കൊണ്ട്‌ ഓടിപ്പോരുകയായിരുന്നു റഹീമയെന്ന്‌ റംല പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ റംല മലയാളികളായ ചിലരുടെ കാരുണ്യത്തിലാണ്‌ നാട്ടിലേക്ക്‌ വണ്ടികയറിയത്‌. മംഗള എക്‌സ്‌പ്രസില്‍ പുറപ്പെട്ട ഇവര്‍ 21 (21 6 2010)നാളെ കോഴിക്കോട്ടെത്തും. വീട്ടുജോലിക്കായും മറ്റും വിദേശങ്ങളിലെത്തുന്ന മലയാളി യുവതികള്‍ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ നിത്യ സംഭവമായിട്ടും ഇത്‌ തടയിടാന്‍ കഴിയാത്തത്‌ ഗള്‍ഫ്‌മേഖലകളില്‍ തൊഴിലെടുക്കുന്ന മലയാളി വീട്ടമ്മമാരെയും അവരുടെ ബന്ധുക്കളേയും ആശങ്കയിലാക്കിയിട്ടുണ്ട്‌.
ഇനിയുമുണ്ടാകും ഇരകള്‍....കാണാമറയത്ത്‌. നാളെത്തെ റംലയും റഹീമയുമാകാന്‍.....

4/2/10

കൂടുന്നു; കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം


കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ പാലക്കാട്‌ മലമ്പുഴയിലും മിനിഞ്ഞാന്ന്‌ കണ്ണൂരിലെ കാടാച്ചിറയിലും ഉണ്ടായ സംഭവങ്ങളാണ്‌ ഇതില്‍ ഒടുവിലെത്തേത്‌. രണ്ട്‌ കുഞ്ഞുങ്ങളെ ഡാമിലെറിഞ്ഞ്‌ ജീവനൊടുക്കാന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നു പാലക്കാട്‌ മേപ്പറമ്പ്‌ വാര്യം പറമ്പിലെ ദിലീഷിന്റെ ഭാര്യ നളിനി. ഭര്‍ത്താവിന്റെ മദ്യപാനമാണെത്രെ ആത്മഹത്യയിലേക്ക്‌ നയിച്ചത്‌. നളിനിയും ഇളയകുഞ്ഞും മരിച്ചു. കാടാച്ചിറയിലെ പൊതുവാച്ചേരി സജിനാ നിവാസില്‍ സനല്‍കുമാറിന്റെ ഭാര്യ ബിന്ദു(26)വിനേയും ഏകമകള്‍ ശ്രീനന്ദ(2)യേയുമാണ്‌ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വയറ്റില്‍ മുഴകണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ മരണത്തിലാണ്‌ രണ്ടുവയസുകാരിയായ മകളെയും ഇവര്‍ കൂടെക്കൂട്ടിയത്‌. ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനവുമായി 2010ലെ ആദ്യമാസം തന്നെ കഴിഞ്ഞ വര്‍ഷങ്ങളെ പിന്നിലാക്കുകയാണ്‌. ഇത്‌ ഏറെ ആശങ്കപ്പെടുത്തിയിട്ടുണ്ട്‌. ഒരാഴ്‌ച മുമ്പാണ്‌ കരുവാരകുണ്ടിലെ വീട്ടുകിണറ്റില്‍ അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പുതിയ പ്രഭാതങ്ങളിലും ഞെട്ടിക്കുന്ന വാര്‍ത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. 2004ല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കുടുംബ ആത്മഹത്യകളില്‍ ഉള്‍പ്പെട്ട 46 കുഞ്ഞുങ്ങളേയും അമ്മമാര്‍ കൊലപ്പെടുത്തുകയായിരുന്നു. 2007ലെ 72 കൂട്ട മരണങ്ങളില്‍ 63കുട്ടികളേയും മാതാപിതാക്കളായിരുന്നു കൊലപ്പെടുത്തിയത്‌. ശേഷം അവരും ആത്മഹത്യ ചെയ്‌തു. 2008ല്‍ 92 കേസുകളുടെ സ്ഥിതിയും ഇതുതന്നെ.2008ലെ ആദ്യ നാലുമാസത്തിനിടെ സംസ്ഥാനത്തെ അമ്മമാരും ബന്ധുക്കളും മാത്രം കൊന്നുതള്ളിയത്‌ 45 കുഞ്ഞുങ്ങളെയാണ്‌. അമ്മമാര്‍ തന്നെ വിഷം കൊടുത്തും മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയും 2008ല്‍ ഇരുപത്‌ കുഞ്ഞുങ്ങളുടെ ജീവിതമാണ്‌ കുരുതികഴിച്ചത്‌. ഇവര്‍ക്കെല്ലാം ന്യായത്തിനുവേണ്ടിയെങ്കിലും പറയാന്‍ ഒരു കാരണമുണ്ടായിരുന്നു. കുടുംബ കലഹം. എന്നാല്‍ ഈ കാലയളവില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മാത്രം അറസ്റ്റിലായത്‌ ഇരുപത്‌ അമ്മമാരാണ്‌. അവിഹിത ഗര്‍ഭങ്ങളായിരുന്നു ഇവക്കുള്ള കാരണങ്ങള്‍. മാലിന്യകൂമ്പാരങ്ങളില്‍ നിന്നും പൊട്ടകിണറ്റില്‍ നിന്നെല്ലാം ഉറുമ്പരിച്ചും പട്ടിക്കടിച്ചും ലഭിക്കുന്ന കുരുന്നുകളുടെ ചേതനയറ്റ ശരീരങ്ങള്‍ക്കു പിന്നിലും അവിഹിത ഗര്‍ഭങ്ങളുടെ കഥകള്‍ തന്നെയാണ്‌ ഏറെയും. എന്നാല്‍ അണു കുടുംബവുമായി ജീവിക്കുന്നവരിലെ സ്‌ത്രീകളാണ്‌ ഇപ്പോള്‍ ഏറെയും കുഞ്ഞുങ്ങളെകൊല്ലുന്നത്‌. ഇതാണ്‌ സാമൂഹിക പ്രവര്‍ത്തകരെയും മറ്റും ഞെട്ടിച്ചിരിക്കുന്നത്‌.സമാധാനത്തിന്റെ അഭയമായിരുന്ന കേരളീയ കുടുംബങ്ങളിലെ പൊട്ടിത്തെറികളുടെ എണ്ണം ഭീകരാമാംവിധം ഉയര്‍ന്നതിന്റെ സൂചനകളിലേക്കാണിത്‌ വിരല്‍ ചൂണ്ടുന്നത്‌.നൂറുവീടുകളില്‍ 32 എണ്ണവും പൊട്ടിത്തെറിയുടെ വക്കിലാണെന്നതും നൂറില്‍ അറുപത്‌ ദാമ്പത്യങ്ങളിലും ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാണെന്നതും പഴയങ്കഥയായിമാറുകയാണ്‌. പല പൊട്ടിത്തെറിയുടെയും കാരണം ഭര്‍ത്താക്കന്‍മാരുടെ മദ്യപാനമാണ്‌. സ്‌ത്രീധന പീഡനവും സാമ്പത്തിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം വില്ലനായി കടന്നുവരുന്നുമുണ്ട്‌. ഭര്‍ത്താവിനോടൊ കുടുംബാഗങ്ങളോടൊ ഉള്ള അരിശം തീര്‍ക്കുന്നവര്‍ക്ക്‌ മുമ്പില്‍ അരിഞ്ഞുവീഴ്‌ത്താന്‍ ഇരകളായി തീരുകയാണ്‌ ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍. ഭര്‍തൃ പീഡനങ്ങള്‍ ദുസഹമാവുമ്പോഴാണ്‌ പലവീട്ടമ്മമാരും കുഞ്ഞുങ്ങളുമൊരുമിച്ച്‌ കിണറ്റില്‍ ചാടിയോ ട്രെയിനിനു മുന്നില്‍ തലവെച്ചോ ജീവിതത്തെ തോല്‍പ്പിക്കുന്നത്‌. തങ്ങളുടെ കാലശേഷം മക്കള്‍ അനാഥമാകുമെന്ന ഭീതിയും അവര്‍ ആര്‍ക്കും ഭാരമാകരുതെന്ന ചിന്തയുമാണ്‌ അമ്മമാരെ കുഞ്ഞുങ്ങളേയും ആത്മഹത്യയിലേക്ക്‌ വിളിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇതേകുറിച്ച്‌ ഗൗരവായ ചര്‍ച്ചയും ശക്തമായ ബോധവത്‌കരണവും നടത്തിയില്ലെങ്കില്‍ ഇനിയും കുടംബ പൊട്ടിത്തെറികളില്‍ ചതച്ചരക്കാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാകുന്ന കാഴ്‌ചകള്‍ക്ക്‌ അവസാനമുണ്ടാകില്ല.

ഭൂമി തട്ടിയെടുക്കുന്ന റാക്കറ്റ്‌ സംസ്ഥാനത്ത്‌ ശക്തിപ്രാപിക്കുന്നു

സര്‍ക്കാറില്‍ നിക്ഷിപ്‌തമായ ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമി തട്ടിയെടുക്കുന്ന റാക്കറ്റ്‌ സംസ്ഥാനത്ത്‌ ശക്തിപ്രാപിച്ചതായി ആരോപണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും റവന്യൂ വകുപ്പിലെ ചിലരുടേയും ഒത്താശയോടെയാണ്‌ ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ ആക്ഷേപം. റവന്യൂ, വനം, വൈദ്യൂതി മന്ത്രിമാരുടെ മൗനാനുവാദത്തോടെ ഏക്കര്‍കണക്കിന്‌ ഭൂമി ഈ സംഘം കൈക്കലാക്കുന്നതിനെ കുറിച്ച്‌ തങ്ങള്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്നും പി യു സി എല്‍ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. പി എ പൗരന്‍ സിറാജിനോട്‌ പറഞ്ഞു. സാധാരണക്കാരന്‌ സ്വന്തമായി വീടുവെക്കാന്‍ ഒരുസെന്റ്‌ ഭൂമിപോലും വാങ്ങാന്‍ സാധിക്കാത്ത ഉയരത്തിലേക്ക്‌ ഭൂമിവില വളര്‍ന്ന സാഹചര്യത്തിലാണ്‌ വേലിതന്നെ വിളവുതിന്നുന്നതായി ആരോപണമുയരുന്നത്‌. റാക്കറ്റുകള്‍ക്കൊപ്പം ചേര്‍ന്ന്‌ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ ബിനാമിപ്പേരിലാണ്‌ ഭൂമികൈക്കലാക്കുന്നത്‌. ഒരു ജില്ലാ കലക്‌ടറും അട്ടപ്പാടിയില്‍ ഇത്തരത്തില്‍ ഭൂമി സംമ്പാദിച്ചവരില്‍ ഉള്‍പ്പെടുമെന്നും അഡ്വ. പി എ പൗരന്‍ ആരോപിച്ചു. സംസ്ഥാനത്ത്‌ ശേഷിക്കുന്ന വനങ്ങള്‍ പോലും കുറുക്കുവഴികളിലൂടെ കൈയേറുന്ന സംഭവങ്ങളാണ്‌ നിരന്തരമായി ഉണ്ടാകുന്നത്‌. വയനാട്ടില്‍ കുട്ടപ്പന്‍ പട്ടയങ്ങളുടെ ചുവടുപിടിച്ച്‌ വിതരണം ചെയ്‌ത നൂറുകണക്കിന്‌ രവീന്ദ്രന്‍ പട്ടയങ്ങളുടെ മറവില്‍ മൂന്നാറിലെ സര്‍ക്കാര്‍ ഭൂമികളില്‍ പലതും സ്വകാര്യഭൂമിയായതുപോലെ മറ്റുജില്ലകളിലും ഇത്തരം ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നാണ്‌ വ്യക്തമായ സൂചന.സംസ്ഥാനത്തെ ഭൂപരിഷ്‌ക്കരണം വിപ്ലവകരമായ മാറ്റത്തിനു വഴിവെച്ചുവെന്ന്‌ അവകാശപ്പെടുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ പോലും ഭൂമിയില്ലാത്തവന്റെ വേദനകാണാന്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപം പരക്കെയുണ്ട്‌. മലപ്പുറം ജില്ലയില്‍ മാത്രം മുപ്പതിനായിരം കുടുംബങ്ങളാണ്‌ ഭവന രഹിതരായുള്ളത്‌. മൂന്നാറില്‍ ഇടിച്ചു നിരത്തുന്ന കെട്ടിടങ്ങളുടെ കല്ലും കട്ടയും കൊണ്ട്‌ ഭവന രഹിതര്‍ക്ക്‌ വീടുവെച്ചു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ പ്രഖ്യാപനം. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ അല്‍പം കൂടി കടന്ന്‌ പ്രഖ്യാപനം നടത്തി. മൂന്നാര്‍ മലകളില്‍ തോട്ടം ഉടമകള്‍ കയ്യേറിയ തോട്ടം ഭൂമിയും മറ്റുള്ളര്‍ കയ്യടക്കിവെച്ച പുറമ്പോക്കുഭൂമിയും പാട്ട വ്യവസ്ഥ ലംഘിച്ച്‌ കെട്ടിടങ്ങള്‍ നിര്‍മിച്ച ഭൂമിയും പിടിച്ചെടുത്ത്‌ കേരളപ്പിറവി ദിനത്തില്‍ ഭൂരഹിതര്‍ക്കായി വിതരണം ചെയ്യുമെന്നുമായിരുന്നു മന്ത്രിയുടെ ഉറപ്പ്‌. രണ്ടാം ഭൂപരിഷ്‌ക്കരണത്തിന്‌ പുനര്‍ജന്മം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചുവെങ്കിലും ഭൂരഹിതര്‍ക്ക്‌ ഭൂമി ലഭ്യമാകുന്നതിനുള്ള ക്രിയാത്മകമായ നടപടികള്‍ കൈകൊണ്ടിട്ടില്ലെന്നാണ്‌ വ്യക്തമാകുന്നത്‌. ഭൂമിക്കായി സമരമുഖത്ത്‌ ഉറച്ചു നില്‍ക്കുന്നവരെ നയിക്കുന്നവരും ഇതാവര്‍ത്തിക്കുന്നു.വിവിധ ജില്ലകളില്‍ നിരവധികുടുംബങ്ങള്‍ക്ക്‌ പട്ടയം നല്‍കാനായി ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. അവിടെ വിതരണം ചെയ്‌ത പട്ടയങ്ങളില്‍ പ്രഖ്യാപിച്ച ഭൂമിയുണ്ടായിരുന്നില്ലെന്നാണ്‌ പട്ടയം ലഭിച്ച കുടുംബങ്ങള്‍ പറയുന്നത്‌. വ്യാജ രേഖകള്‍ സൃഷ്‌ടിച്ച്‌ ചില ഉദ്യോഗസ്ഥരാണ്‌ ഈ ഭൂമികള്‍ കൈക്കലാക്കിയതെന്നാണ്‌ ഇവര്‍ ആരോപിക്കുന്നത്‌. മലപ്പുറം മങ്കട വില്ലേജില്‍പ്പെട്ട ഷാജഹാന്‍ ഇവരില്‍പ്പെട്ട ഒരാളാണ്‌. 33 കുടുംബങ്ങള്‍ക്കായിരുന്നു ഇവിടെ അന്‍പത്‌ സെന്റ്‌ ഭൂമി അനുവദിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. ഇതുപ്രകാരം വിതരണവും നടന്നു. എന്നാല്‍ കുടുംബങ്ങള്‍ക്ക്‌ ലഭിച്ചത്‌ മുപ്പത്‌ സെന്റിനുള്ള രേഖയാണ്‌. ബാക്കിയുള്ള ഭൂമി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി ഷാജഹാന്‍ ആരോപിക്കുന്നു. ഇതിനെതിരെ പരാതിയുമായി ചെന്നവരെ ഡെപ്യൂട്ടി കലക്‌ടര്‍ പോലും കബളിപ്പിക്കുകയാണുണ്ടായതെന്നും ഷാജഹാന്‍ സിറാജിനോട്‌ പറഞ്ഞു.മലപ്പുറം ജില്ലയില്‍ 443 കുടുംബങ്ങള്‍ക്ക്‌ പത്തുസെന്റ്‌ ഭൂമിവീതം വിതരണം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നകാലത്താണ്‌ തീരുമാനിച്ചത്‌. ജില്ലാകലക്‌ടറായിരുന്ന എം ശിവശങ്കരനെ നടപടി എടുക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്‌തു. കെ പി രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായശേഷം ജില്ലാ കലക്‌ടറോട്‌ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായിട്ടില്ലെന്നാണ്‌ ഭൂമിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ പറയുന്നത്‌. സാധാരണക്കാരന്‌ സഹായകമാകുന്ന തീരുമാനങ്ങള്‍ കൈകൊള്ളാന്‍ അധികൃതര്‍ ഒരുക്കമാവുന്നില്ലെന്നും നടപ്പാക്കുന്ന തീരുമാനങ്ങളില്‍ ക്രിത്രിമവും ക്രമക്കേടുകളുമുണ്ടെന്നുമാണ്‌ ആരോപണം ശക്തമാവുമ്പോഴും ഇവര്‍ക്കെതിരെ ആര്‌ നടപടിയെടുക്കുമെന്നാണ്‌ നാട്ടുകാരുടെ ചോദ്യം.