2/12/13

പട്ടിണിയുടെ പാഠങ്ങള്‍ memmories

പട്ടിണിയുടെ പാഠങ്ങള്‍


മഴമാറി മാനം തെളിയുകയും വെയില്‍ ചിരിക്കുകയും ചെയ്യുന്നതോടെ അങ്ങാടിയില്‍ പുലിവെട്ടി ഇണ്ണിയുടെയും കുപ്പനത്ത് ഹസ്സന്റെയും കടയില്‍ ഓറഞ്ചും കരിമ്പും കമ്പവും മുന്തിരിയും വില്‍പ്പനക്കെത്തിയിട്ടുണ്ടാകും. ഇളം പച്ചയും മഞ്ഞയും നിറത്തിലുള്ള ഓറഞ്ചുകള്‍. തവിട്ട് നിറമുള്ള കരിമ്പ്. കറുപ്പും വെളുപ്പും കളറുകളിലുള്ള മുന്തിരി. അവ മനോഹരമായി അലങ്കരിച്ചുവെച്ചിരിക്കും. അവയുടെ ഗന്ധമുയരുമ്പോള്‍ തന്നെ വായയില്‍ വെള്ളമൂറും. 
 അരികിലൂടെ പോയാല്‍ കൊതിപ്പിക്കുന്ന മണമുയരും. ഓറഞ്ച് നെടുകെ പിളര്‍ന്ന് മസാല പുരട്ടിയതിന്റെ ഒരു കഷ്ണത്തിന് പത്ത് പൈസയായിരുന്നു വില. അതിനും കൊതുപൂണ്ട് നടന്നിരുന്ന എത്രയെത്രെ നാളുകള്‍.  
ഓറഞ്ചിന്റെ ഒരു അല്ലിയൊക്കെ ചിലപ്പോള്‍ ഏതെങ്കിലും കൂട്ടുകാര്‍ തന്നങ്കിലായി. മധുരക്കരിമ്പിനും മുന്തിരിക്കുമൊക്കെ ഉണ്ടായിരുന്ന രുചി പിന്നീട് ജീവിതത്തില്‍ പലപ്പോഴും കഴിച്ചിട്ടുള്ള ഒരു പഴത്തിനും ഉണ്ടെന്ന് തോന്നിയിട്ടില്ല. സ്‌കൂളിനു മുമ്പില്‍ ഒരു ചായപ്പീടികയുണ്ടായിരുന്നു. അതിന്റെ അകംപോലും കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. വലിയ വീട്ടിലെ കുട്ടികളൊക്കെ ഇടവേള സമയത്ത് പൊറോട്ടയും ചായയും കുടിക്കാന്‍ കയറുന്നത് കാണാം. കേക്കും മാല്‍പ്പൊരിയും സുഗീനും പൊറാട്ടയും ചില്ലിട്ട അലമാരയില്‍ നിരത്തിവെച്ചതും വിദൂരക്കാഴ്ചമാത്രമായിരുന്നു എനിക്ക്. ഒരിക്കലെങ്കിലും അതിനകത്തൊന്ന് കയറണമെന്നും അവയൊന്ന് കഴിക്കണമെന്നതും പൂര്‍ത്തീകരിക്കാനാകാത്ത സ്വപ്നം മാത്രമായി ശേഷിച്ചു.

കളിയുടെ ലോകത്ത് തീവ്രമായ ആവേശം ഫുട്‌ബോളിനോടായിരുന്നു. സ്‌കൂളിലും വീട്ടിലും പമ്പരമേറ്, ഗോട്ടികളി, കുട്ടീം കോലും, കള്ളനും പോലീസും, സാറ്റ് കളി,  തായംകളി  ഇങ്ങനെ ഒരുപാട് കളികളുണ്ടായിരുന്നുവെങ്കിലും ഫുട്‌ബോള്‍ തന്നെയായിരുന്നു രാജകീയമായ കളി. 
ആണ്ടിലൊരിക്കല്‍ നടക്കുന്ന പ്രദേശത്തിന്റെ ജനകീയോത്സവമായ എന്‍ എസ് സി ഫുട്‌ബോള്‍മേള ഞങ്ങള്‍ക്കും ആഘോഷമായിരുന്നു. സ്‌കൂള്‍ മൈതാനത്തിന് ചുറ്റും ഓലകൊണ്ട് മറച്ചിരിക്കും. പരിയങ്ങാട് റോഡിലും നാല് അതിര്‍ത്തികളിലും ടിക്കറ്റ് വില്‍പ്പന കൗണ്ടറുകളുണ്ടാകും. വൈകുന്നേരത്തോടെ സംഘാടകര്‍ കൗണ്ടറിനു മുമ്പില്‍ ബെഞ്ചുകളിട്ട് അതിലിരിപ്പുറപ്പിക്കും. ഉച്ചഭാഷിണിയില്‍ നിന്ന് ഇമ്പമുള്ള പാട്ടുകള്‍ ഒഴുകുന്നതിനിടെ അനൗണ്‍സ്‌മെന്റ് മുഴങ്ങും. 
രണ്ട് രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 50 പൈസ. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷനുണ്ട്. 25 പൈസ. പക്ഷേ, അത് തന്നെ എവിടെ നിന്ന്. ഒരു ദിവസം പോരല്ലോ. കയ്യില്‍ പൈസയില്ലെങ്കിലും എന്നും ടിക്കറ്റ് കൗണ്ടറിനരികില്‍ ചെന്ന് നില്‍ക്കും. കളി തുടങ്ങിക്കഴിഞ്ഞാല്‍ കുട്ടികളെ ഇന്‍ര്‍വ്യൂ ചെയ്യാന്‍ ചില വളണ്ടിയര്‍മാരെത്തും. പത്തു പൈസ കൊടുത്താലും ചിലപ്പോള്‍ കടത്തിവിടും. അതും ഉണ്ടാകില്ല എന്റെ കയ്യില്‍. എന്ന് കരുതി കളികാണാന്‍ ചെല്ലാതിരിക്കുകയൊന്നുമില്ല. ഒരു പ്രതീക്ഷയാണ്. കരുണയുള്ള ആരെങ്കിലുമൊക്കെ അകത്തേക്ക് കയറ്റിവിടുമെന്ന പ്രതീക്ഷ. അവസാനം അത് സംഭവിക്കുമ്പോഴേക്കും കളിയുടെ ആവേശവും ആര്‍പ്പുവിളികളുമൊക്കെ അടങ്ങിയിട്ടുണ്ടാകും. നാളെ എന്തായാലും പൈസയുമായി വന്നെങ്കിലേ കടത്തിവിടൂ എന്ന് സംഘാടകര്‍ അന്ത്യശാസനം തന്നിരിക്കും. എന്നാലും പിറ്റേ ദിവസവും ചെല്ലും വെറും കയ്യോടെ. രണ്ടോ മൂന്നോ കൗണ്ടര്‍ ഉള്ളതിനാല്‍ ഇന്ന് ചെന്നിടത്താകില്ല നാളെ എത്തുക. അവരും അവസാനം വെറുതെ കടത്തിവിടുമ്പോഴും ഇതുതന്നെ ആവര്‍ത്തിക്കും. നാളെ ഉറപ്പായും കൊണ്ട് വരണം. പക്ഷേ, ഒരിക്കലും ആ ഉറപ്പ് പാലിക്കാന്‍ എനിക്കായിരുന്നില്ല.

മുത്തന്‍ തണ്ട് മലയാളം തമ്പുരാന്‍ ക്ഷേത്രത്തിലെ പ്രധാന നടത്തിപ്പുകാരനായിരുന്നു എളായി കാരി. അയാള്‍ വൈകുന്നേരമായാല്‍ റോഡിലൂടെ കടന്നുപോകുന്നത് കാണാം. കറുത്തേനിയിലെ കള്ള് ഷാപ്പിലേക്കാണായാത്ര. തിരികെ വരുന്നത് നാലു കാലിലാകും. അദ്ദേഹത്തെ കബളിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരു വിനോദം.
ഞാന്‍, അയല്‍വാസി ശിഹാബ്, ബന്ധുക്കളായ ചെറിയാപ്പ, കുഞ്ഞാപ്പു, അന്‍വര്‍, കാസിം. 
അന്ന് കടകളില്‍ നിന്ന് സാധനങ്ങള്‍ പൊതിഞ്ഞ് തന്നിരുന്നത് തേക്കിലയിലായിരുന്നു. പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും പ്രചാരത്തിലായിട്ടില്ല. ശര്‍ക്കരയും മല്ലിയും മുളകും മീനുമെല്ലാം പൊതിഞ്ഞിരുന്നത് തേക്കിലയില്‍ തന്നെ. കടകളില്‍ തേക്കില ഒടിച്ചുകൊണ്ടുകൊടുത്താല്‍ ഒരു രൂപയോ ഒന്നരരൂപയോ കിട്ടുമായിരുന്നു. നടു റോഡില്‍ ഒരു തേക്കില പൊതി കണ്ടാല്‍ ആരും എടുത്തുപോകും. ആരോ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ വീണുപോയതാണെന്നേ കരുതൂ. കാരിയേട്ടന്‍ തിരികെ വരുമ്പോള്‍ റോഡില്‍ ഒരു പൊതി വീണു കിടപ്പുണ്ടാകും. ഞങ്ങള്‍ പതുങ്ങി നില്‍ക്കും. അതെടുത്ത് വേച്ച് വേച്ച് പോകുന്നത് കണ്ട് പിന്നെ ഊറി ചിരിക്കും. ഞങ്ങളെ അയാള്‍ കാണാറില്ല. ആ പൊതി ചെറിയാപ്പയുടെ സംഭാവനയായിരിക്കും. 
അതില്‍ ചത്ത ഓന്ത്, എലി, അല്ലെങ്കില്‍ മണ്ണ്, കല്ല് ഇവയേതുമാകാം. എല്ലാ ദിവസവും പൊതി എടുത്തേ കാരിയേട്ടന്‍  മടങ്ങൂ. അതെന്താണ് ചെയ്യാറെന്നറിയില്ല. പല ദിവസവും പല സ്ഥലത്താണ് പൊതി പ്രത്യക്ഷപ്പെടുക. പല വലിപ്പത്തില്‍. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയാളത് എടുക്കാതെ കടന്നുപോയി. 
എന്തോ പിറുപിറുത്തുകൊണ്ടിരുന്നു. 
കല്ലും മണ്ണും പൊതിഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന് ബോധ്യമായപ്പോള്‍ ചെറിയാപ്പ അടവൊന്നുമാറ്റി. അന്ന് റോഡിലിട്ടത് മലം പൊതിഞ്ഞായിരുന്നു.! അന്നത് കാരിയേട്ടന്‍ എടുത്തുകൊണ്ടുപോകുക തന്നെ ചെയ്തു. പിറ്റേന്നായിരുന്നു അതിന്റെ പുകില്‍. വീട്ടില്‍ വന്ന് കയറുമ്പോള്‍ ബാപ്പ നിന്ന് തിളക്കുന്നു. കാരിയേട്ടന്റെ ഭാര്യ അമ്മച്ചി പരാതിയുമായി എത്തിയിരിക്കുന്നു. ആ വിചാരണയില്‍ ചെയ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞു. ബാപ്പ എനിക്ക് അന്ത്യശാസനം നല്‍കി. ചെറിയാപ്പയേയും താക്കീത് ചെയ്തുവെന്നാണ് ഓര്‍മ.

സ്‌കൂളില്‍ ഏഴാം തരം കഴിഞ്ഞപ്പോള്‍ ചെറിയാപ്പയെ വല്യാപ്പ (അളിയാക്ക)പള്ളി ദര്‍സില്‍ അയച്ച് മോല്യേരുട്ടിയാക്കാന്‍ തീരുമാനിച്ചു.  
അവന്റെ കുരുത്തക്കേടുകള്‍ പലപ്പോഴും വീട്ടുകാര്‍ക്കൊരു തലവേദനയായിരുന്നു. വീട്ടിലെ അണ്ടി പെറുക്കികൊടുത്താല്‍ (കശുവണ്ടി)വട്ടച്ചെലവിനുള്ള കൂലികൊടുക്കും അളിയാക്ക. അണ്ടി തന്നെയാണ് കൂലിയായി കൊടുക്കുക. പലപ്പോഴും ഞാനും അവനെ സഹായിച്ചിരുന്നു. എന്നാല്‍ ആ കൂലികൊണ്ട് അവന്‍ തൃപ്തനായില്ല. അപ്പോള്‍ ചെറിയ കള്ളത്തരങ്ങള്‍ കാണിക്കും. അണ്ടി മോഷണം തന്നെ. അറിഞ്ഞാല്‍ കുഴപ്പമാണ്. വഴക്കുപറയും. ഇക്കാക്ക ബാപ്പു കയ്യോടെ പിടികൂടി മണ്ടക്കിട്ട് മേടും. എത്രവഴക്ക് കേട്ടാലും മണ്ടക്ക് മേട്ടം കിട്ടിയാലും ചെറിയാപ്പക്ക് ഒരു കൂസലുമുണ്ടായിരുന്നില്ല. അവന്‍ അണ്ടിക്കടത്തിന് പുതിയ വഴികള്‍ കണ്ടെത്തി. 
അരയിലും മടിക്കുത്തിലും വെച്ച് കടത്തുന്ന രീതികളാണ് പലപ്പോഴും പിടിക്കപ്പെട്ടത്. അപ്പോഴാണ് വായയില്‍ കുത്തിനിറച്ചും അണ്ടിപ്പന്ത് നിര്‍മിച്ചും ന്യൂതന വിദ്യ കണ്ടു പിടിച്ചത്. ഞങ്ങളും നിശബ്ദരായി അതിനുവേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തു. അളിയാക്കയുടെയും ബാപ്പുവിന്റെയും 'ചെക്ക്‌പോസ്റ്റു'കള്‍ കടന്നാല്‍ പിന്നെ തടസ്സങ്ങളില്ല. അരയിലും തുണിയിലും എന്താണെന്ന് പരിശോധിക്കുന്നതിനിടയില്‍ വായയില്‍ എന്താണെന്ന് അവര്‍ നോക്കില്ല. 

ഒരു ദിവസം അതും പിടികൂടിയതില്‍ പിന്നെയാണ് അണ്ടിപ്പന്തുണ്ടാക്കിയത്. ആവശ്യമുള്ളത്ര കശുവണ്ടി ശേഖരിച്ച് പഴന്തുണിയില്‍ പൊതിയും. അതിനു മുകളില്‍ പേപ്പറും പുല്ലും പ്ലാസ്റ്റിക്കും ചേര്‍ത്ത് വരിഞ്ഞ് കെട്ടി കെട്ട് പന്ത് പരുവത്തിലാക്കുന്നത് ചെറിയാപ്പ തന്നെ. ഞങ്ങള്‍ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാന്‍ പാറാവ് നിന്നാല്‍ മതി. പിന്നെ അളിയാക്കയെ ബോധ്യപ്പെടുത്താന്‍ മുറ്റത്ത് ആ പന്ത് തട്ടിക്കളിക്കും. തുടര്‍ന്ന് പൂച്ചപ്പൊയില്‍ റോഡിലേക്ക് കളിമാറ്റുന്നതായി ഉറക്കെ പ്രഖ്യാപിക്കും. വല്യാപ്പ കേള്‍ക്കാനാണത്. കൂടെ പന്തു തട്ടാന്‍ ഞാനും ശിഹാബും കുഞ്ഞാപ്പുവും ചിലപ്പോള്‍ കാസുമും ഉണ്ടാകും. പൂച്ചപ്പൊയില്‍ റോഡിലൂടെ തട്ടിക്കളിച്ച് കുറെ ദൂരെ കൊണ്ടുവരും. ആരും കാണുന്നില്ലെന്ന് ബോധ്യമായെങ്കിലേ പന്ത് കയ്യിലെടുക്കൂ. 
എന്നാല്‍ ഒരു ദിവസം പന്തുവിദ്യയും അളിയാക്ക പിടികൂടി. ആ സൂത്രം പറഞ്ഞുകൊടുത്തത് ബാപ്പുവാണ്. അന്നും അദ്ദേഹം ഞങ്ങളെ ഒരാട്ടാട്ടിയത് ഇന്നും മറന്നിട്ടില്ല. എനിക്കും കുറ്റബോധം തോന്നി. കൂട്ടു നില്‍ക്കുന്നത് കളവിനാണ്. അവരുടെ വീട്ടിലെ അണ്ടിയാണെങ്കിലും കളവിന് ഒത്താശ ചെയ്യുന്നത് തെറ്റു തന്നെയല്ലേ. ഇത്തരത്തില്‍ എന്തെല്ലാം കുസൃതികളായിരുന്നു അന്ന് ഞങ്ങള്‍ ഒപ്പിച്ചിരുന്നത്. എല്ലാത്തിന്റേയും ലീഡര്‍ ചെറിയാപ്പ തന്നെ. ഞാനും കൂട്ടുപ്രതിയായിരുന്നു. അവന്‍ പറയുന്നു. ഞങ്ങള്‍ അനുസരിക്കുന്നു.

ആ കശുമാവുകള്‍ നിന്ന സ്ഥലം ഇന്ന് ഞങ്ങളുടെ ബാല്യകാല കൂതൂഹലങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. ഓടിക്കളിച്ച കളിമുറ്റത്തിന്റെയും ഇടവഴികളുടെയും മുഖം തിരിച്ചറിയാനാകാത്തത്രയും വികൃതമായിരിക്കുന്നു. എങ്കിലും ആ നാട്ടിടവഴികളില്‍ തിരഞ്ഞാല്‍ എനിക്കെന്റെ  കാലടിപ്പാടുകളെ കാണാനാകും. അന്നത്തെ കുസൃതികള്‍ കുഞ്ഞുടുപ്പുകളിട്ട് ഓടിക്കളിക്കുന്നതും കൈകൊട്ടി ചിരിക്കുന്നതും കണ്ടെത്താനാകും.

3 അഭിപ്രായങ്ങൾ:

  1. സൈക്കിള്‍ ചവിട്ട് പഠിക്കുന്നതിന് സൈക്കിള്‍ വാടകയ്ക്കെടുക്കുന്നതിനുവേണ്ടി കാശുണ്ടാക്കാന്‍ കശുവണ്ടിയായിരുന്നു ശരണം.അതിനായി........
    ഓര്‍മ്മകളിലേക്ക്‌ ഒരെത്തിനോട്ടമായി ഈ കുറിപ്പ്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഓര്‍മ്മകള്‍ ....ഒരിക്കലും മരിക്കാത്തത് ...

    മറുപടിഇല്ലാതാക്കൂ