11/1/13

മാനസികാതുരാലയങ്ങള്‍ അത്യാഹിത വിഭാഗത്തില്‍ part 3

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം 1872ല്‍ സ്ഥാപിച്ചതായാണ്‌ ചരിത്രരേഖകള്‍. മലബാറില്‍ 1850കള്‍ മുതല്‍ ബ്രിട്ടീഷ്‌ അതിക്രമങ്ങളോടുള്ള ചെറുത്തുനില്‍പ്പുകളില്‍ എല്ലാം തകര്‍ന്ന്‌ മനോനില തെറ്റിയ പൂക്കോട്ടൂരിലെ മാപ്പിളമാരായിരുന്നു ആദ്യത്തെ അന്തേവാസികള്‍. ചരിത്രം വളച്ചൊടിക്കാനും ചിലരെ നിലക്കു നിര്‍ത്താനും അവര്‍ ഈ കേന്ദ്രത്തെ ഉപയോഗിച്ചു പോന്നിരുന്നു. പില്‍ക്കാലത്ത്‌ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട മനോരോഗികളുടെ പ്രതീക്ഷയായി കേന്ദ്രം. എന്നാല്‍ എല്ലാവര്‍ക്കും പുച്ഛവും അവജ്ഞയുമാണ്‌. എവിടെയാണ്‌ വീടെന്ന്‌ ചോദിക്കുമ്പോള്‍ കുതിരവട്ടത്തെന്ന്‌ പറയാന്‍ മടിക്കുന്നവരും ഏത്‌ ആശുപത്രിയിലാ ജോലിയെന്ന്‌ അന്വേഷിച്ചാല്‍ പറയാന്‍ അറക്കുന്നവരും ഇന്നുണ്ട്‌. ഇവിടേക്ക്‌ വരാന്‍ മടിക്കുന്ന ഡോക്‌ടര്‍മാര്‍ പോലുമുണ്ട്‌.
ഉയര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി താണ്ടുമ്പോഴും പരാധീനതകള്‍ മറുവശത്ത്‌ ഈ കേന്ദ്രത്തെ ശ്വാസം മുട്ടിക്കുന്നുണ്ട്‌. അസൗകര്യങ്ങളുടെ നിറവില്‍ 1500 രോഗികളെ പാര്‍പ്പിച്ച ഭൂതകാലം ഈ ആതുരാലയത്തിന്‌ ഓര്‍ത്തെടുക്കാനുണ്ട്‌. എന്നാല്‍ ഇന്ന്‌ 592 പേരാണിവിടെയുള്ളത്‌. 336 പുരുഷന്‍ മാരും 256 സ്‌ത്രീകളും. ഫാമിലി തെറാപ്പി വാര്‍ഡില്‍ 150 പേരുണ്ട്‌. ഇവരെ പരിചരിക്കാന്‍ ബന്ധുക്കളുണ്ടാകും. പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും ഇത്തരത്തിലുള്ള ഓരോ വാര്‍ഡുണ്ട്‌. ക്ലോസ്‌ഡ്‌ വാര്‍ഡില്‍ 350 പേരാണുള്ളത്‌. ഇവരെ പരിചരിക്കാന്‍ ബന്ധുക്കളില്ല. ചിലരുടെ വീടോ നാടോ എവിടെയാണെന്നറിയില്ല. ബന്ധുക്കളെ കണ്ടെത്താത്തവര്‍, സംരക്ഷിക്കാനാളില്ലാത്തവര്‍, ഉണ്ടായിട്ടും കൊണ്ടുപോകാത്തവര്‍...



ഫോറന്‍സിക്‌ വാര്‍ഡിലും 150 രോഗികള്‍ ഉണ്ട്‌. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍, വിചാരണയില്‍ കഴിയുന്നവര്‍, റിമാന്‍ഡ്‌ പ്രതികള്‍, കുറ്റവിമുക്തരാക്കപ്പെട്ടിട്ടും മോചനം സാധ്യമാകാത്തവര്‍, അലഞ്ഞു തിരിഞ്ഞ്‌ നടക്കുന്നതിനിടെ കോടതി മുഖാന്തരം അയക്കുന്നവര്‍ ...
മറ്റാരും അഭയമില്ലാത്ത 256 സ്‌ത്രീകളില്‍ 88 പേരും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ 133 പേരും മലയാളികളാണ്‌. സങ്കടകരമായ കാര്യം ഇവരില്‍ 17 പേരുടെ ബന്ധുക്കള്‍ മാത്രമേ എന്നെങ്കിലും വന്ന്‌ നോക്കാറുള്ളൂ എന്നതാണ്‌. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കുറിച്ച്‌ ബന്ധുക്കള്‍ക്കറിയാത്തതുകൊണ്ടാ അവരെ അറിയിക്കാന്‍ സാധിക്കാത്തതു കൊണ്ടോ ആണ്‌. എന്നാല്‍ മലയാളികളില്‍ പലരും എല്ലാം അറിഞ്ഞു തന്നെ മുഖം തിരിക്കുന്നു. 336 പുരുഷന്‍മാരില്‍ 273 പേരാണ്‌ ഉടായോരില്ലാത്തവരുടെ സെല്ലുകളിലുള്ളത്‌. 216 പേരും കേരളീയരാണ്‌. 77 പേര്‍ ഇതര സംസ്ഥാനങ്ങളിലുള്ളവരും. 107 പേരുടെ ബന്ധുക്കള്‍ വല്ലപ്പോഴുമൊന്ന്‌ എത്തി നോക്കാറുണ്ട്‌. ശേഷിക്കുന്ന 166 പേരും അനന്തമായ കാത്തിരിപ്പിലാണ്‌. ഇവരില്‍ 200 പേരെങ്കിലും കാര്യമായ അസുഖമുള്ളവരേയല്ല.


കേരളാ മെന്റല്‍ ഹെല്‍ത്ത്‌ ആക്‌ട്‌ പ്രകാരമുള്ള സ്റ്റാഫ്‌ പാറ്റേണ്‍ ഇവിടെ നടപ്പായിട്ടില്ല. 600 രോഗികളുടെ ആവശ്യത്തിന്‌ ഇന്നും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലാബില്ല. ഉള്ളതാകട്ടെ ഒരു ലാബ്‌ ടെക്‌നീഷ്യന്‍ മാത്രം. അസമയത്ത്‌ നെഞ്ചു വേദനയുണ്ടായാല്‍ ഇ സി ജി കൊടുക്കാനാളില്ല. മെഡിക്കല്‍ ഫിസിഷ്യനില്ല. നേരത്തെ ഇവിടെ ഉണ്ടായിരുന്ന രണ്ട്‌ യൂനിറ്റിനെ മെഡിക്കല്‍ കോളജിലേക്ക്‌ കരകടത്തിയതോടെ ആറ്‌ ഡോക്‌ടര്‍മാരുടെ കുറവാണ്‌ കേന്ദ്രത്തിനുണ്ടായത്‌. മറ്റു ജീവനക്കാരുടെ കുറവ്‌ വേറെയും. മൂന്ന്‌ ഗവ ഹെല്‍ത്ത്‌ സര്‍വീസ്‌ യൂനിറ്റ്‌, രണ്ട്‌ മെഡിക്കല്‍ കോളജ്‌ യൂനിറ്റ്‌, ഒരു ഇംഹാന്‍സ്‌ യൂനിറ്റ്‌ എന്നിങ്ങനെ ആറ്‌ യൂനിറ്റുകളിലെ ഡോക്‌ടര്‍മാര്‍ ചേര്‍ന്നതായിരുന്നു ഈ കേന്ദ്രം. രണ്ട്‌ വര്‍ഷം മുമ്പാണ്‌ ഈ യൂനിറ്റുകളെ മാറ്റിയത്‌. പകരം സംവിധാനമുണ്ടാക്കിയില്ല. അപ്പോഴും നിരവധി സൗകര്യങ്ങള്‍ നഷ്‌ടപ്പെട്ടു. ഇങ്ങനെ വളരുന്തോറും തളരുന്ന ഒരു പ്രസ്ഥാനമായി ഈ സ്ഥാപനം മാറുമ്പോഴും അധികൃതര്‍ ഉറക്കമുണരുന്നേയില്ല. ഈ വര്‍ഷം സര്‍വീസില്‍ നിന്ന്‌ പടിയിറങ്ങുന്നത്‌ മൂന്ന്‌ പ്രമുഖ ഡോക്‌ടര്‍മാരാണ്‌.
പേരൂര്‍ക്കട ആശുപത്രിയില്‍ 450 രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സൗകര്യമാണുള്ളത്‌. ഇപ്പോള്‍ അഞ്ഞൂറ്‌ പേരുണ്ട്‌. 36 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു ഈ ക്യാമ്പസ്‌. നാല്‌ ഫോറന്‍സിക്‌ വാര്‍ഡുകളുണ്ട്‌. പരിതാപകരമാണ്‌ ഇവയുടെ അവസ്ഥ. ഒമ്പതാം വാര്‍ഡിനെ നരകമെന്നാണ്‌ ജീവനക്കാര്‍ തന്നെ വിശേഷിപ്പിക്കുന്നത്‌. ഈ വാര്‍ഡുകളില്‍ 21 സിംഗിള്‍ സെല്‍ മുറികളും പത്ത്‌ പേര്‍ക്ക്‌ പാര്‍ക്കാവുന്ന രണ്ട്‌ ഹാളുകളുമാണുള്ളത്‌. 41 പേര്‍ക്കു മാത്രം സൗകര്യമുള്ള സ്ഥലത്ത്‌ ഇപ്പോഴും എഴുപതോ എണ്‍പതോ പേരുണ്ട്‌. അക്രമകാരികളാണെന്നറിഞ്ഞുതന്നെ പത്തോളം പേരെ ഒറ്റക്ക്‌ പാര്‍പ്പിക്കുന്നു. മറ്റെന്ത്‌ ചെയ്യും? 11 സിംഗിള്‍ സെല്‍ മുറികളില്‍ ഓരോന്നിലും ഒന്നിലധികം പേരെ പാര്‍പ്പിക്കേണ്ടി വരുന്നു. ഈ അവസ്ഥയില്‍ എങ്ങനെ സംഘട്ടനങ്ങള്‍ ഉണ്ടാകാതിരിക്കും? ജീവനക്കാര്‍ ചോദിക്കുന്നു. വെളിച്ചമില്ലാത്ത സെല്‍ മുറികളാണ്‌ പലതും. കെട്ടിടത്തിന്റെ ഘടന മൂലം രോഗികളെ നിരീക്ഷിക്കാന്‍ ജീവനക്കാര്‍ക്ക്‌ സാധിക്കുന്നില്ല. ഏറെ സുരക്ഷിതവും നിരീക്ഷണ സൗകര്യവുമുള്ളതാകണം ഫോറന്‍സിക്‌ വാര്‍ഡുകള്‍ എന്നിരിക്കേയാണ്‌ പഴഞ്ചന്‍ ജയിലറകള്‍ പോലുള്ള സെല്ലുകള്‍.
ഫോറന്‍സിക്‌ വാര്‍ഡുകള്‍ ഉള്‍പ്പെടെ ഒന്ന്‌ മുതല്‍ പത്ത്‌ വരെയുള്ള വാര്‍ഡുകള്‍ക്ക്‌ രാത്രി സമയത്ത്‌ ഒരു സ്റ്റാഫ്‌ നഴ്‌സ്‌ മാത്രമാണുണ്ടാകുന്നത്‌. ആശുപത്രിയില്‍ നൂറ്‌ നഴ്‌സുമാര്‍ വേണം. ഉള്ളത്‌ 50 മാത്രം. നഴ്‌സിംഗ്‌ അസിസ്റ്റന്റ്‌, അറ്റന്‍ഡര്‍ തുടങ്ങിയ തസ്‌തികകളിലായി 44 എണ്ണമാണ്‌ ഒഴിഞ്ഞു കിടക്കുന്നത്‌.
ഒരുപാട്‌ സമയം ചെലവഴിച്ച്‌ ഓരോ രോഗിയുടെയും രോഗാവസ്ഥ വിലയിരുത്തി ചികിത്സ നല്‍കേണ്ട രോഗികളാണിവിടെയുണ്ടാകുക. എന്നാല്‍ കേരളത്തിലെ ഫോറന്‍സിക്‌ വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്നത്‌ ആശുപത്രിയില്‍ നിന്ന്‌ ഏറെ മാറിയോ വിദൂരമായ കോണുകളിലോ ആണ്‌. അടിയന്തര ചികിത്സ ആവശ്യമുള്ള ഇവര്‍ക്ക്‌ ഏറെ ശ്രദ്ധയും പരിചരണവും അത്യാവശ്യമാണ്‌. അവരെ ശ്രദ്ധിക്കാന്‍ കഴിയാത്ത രീതിയിലാണ്‌ ആശുപത്രി സംവിധാനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ജയപ്രകാശ്‌ ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ മാനസിക രോഗം ബാധിച്ചവര്‍ മറ്റുള്ളവരുടെ ജീവന്‍ മാത്രമല്ല സ്വന്തം ജീവന്‍ തന്നെ അപായപ്പെടുത്താറുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ സുരക്ഷയും ശുശ്രൂഷിക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്‌. എന്നാല്‍ അതിനുള്ള സാഹചര്യം മാനസികാരോഗ്യ കേന്ദ്രങ്ങളിലില്ല. ആവശ്യമായ ജീവനക്കാരുടെ എണ്ണവുമില്ല. അക്രമം തടയുകയും ചികിത്സ നല്‍കുകയും ചെയ്യുന്നത്‌ പോലെ പ്രധാനമാണ്‌ രോഗികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതും. ഈ സാഹചര്യത്തില്‍ അതും പാലിക്കപ്പെടാനാകുന്നില്ല. 


ഡോക്‌ടര്‍മാരേക്കാള്‍ രോഗികള്‍ക്കൊപ്പം ചെലവഴിക്കുന്നത്‌ മറ്റു ജീവനക്കാരാണ്‌. സൈക്യാട്രിസ്റ്റ്‌ നഴ്‌സ്‌ എന്ന തസ്‌തിക സൃഷ്‌ടിക്കപ്പെട്ടിട്ടേയില്ല. സാധാരണ ആശുപത്രികളിലെ നഴ്‌സിംഗ്‌ അസിസ്റ്റന്റും പാര്‍ട്ട്‌ ടൈം സീപ്പറും ഒക്കെതന്നെയാണിവിടെയും ഉള്ളത്‌. ഇവരൊന്നും മനോരോഗത്തെക്കുറിച്ചോ രോഗികളുടെ മനഃശാസ്‌ത്രത്തെക്കുറിച്ചോ ഒരു പരിശീലനവും ലഭിച്ചവരല്ല. ശിക്ഷണ നടപടി എന്ന നിലയിലാണ്‌ പലരേയും ഇവിടേക്ക്‌ മാറ്റിയിട്ടുള്ളതെന്നും ആേക്ഷപ മുണ്ട്‌. മനോരോഗത്തിന്റെ ബാലപാഠം അവര്‍ കേള്‍ക്കുന്നത്‌ ഇവിടെ എത്തുമ്പോഴാണ്‌. കുറേക്കാലം ആശുപത്രിയുടെയും രോഗികളുടെയും മനസ്സ്‌ ഇവര്‍ പഠിച്ചെടുക്കുമ്പോഴേക്ക്‌ മറ്റൊരിടത്തേക്ക്‌ മാറിപ്പോയിട്ടുണ്ടാകും. ഫലത്തില്‍ രോഗികള്‍ക്കിതിന്റെ ഫലം ലഭിക്കുന്നേയില്ല. കോഴിക്കോട്‌ കേന്ദ്രത്തിലെ ഡോ. കമാല്‍ ഹുസൈന്‍ പറയുന്നു.
തമ്മില്‍ ഭേദമെന്ന്‌ പറയാവുന്നത്‌ തൃശൂരിലെ ആശുപത്രിയാണ്‌. ഇവിടെ 12 വര്‍ഷം മുമ്പാണ്‌ ഒരാള്‍ കൊല്ലപ്പെട്ടത്‌. രോഗികള്‍ അക്രമാസക്തരാകുമ്പോള്‍ ഉണ്ടാകുന്ന പതിവ്‌ പ്രതിസന്ധി പരിഹരിക്കാനുള്ള ജീവനക്കാരുടെ കുറവ്‌ ഇവിടെയുമുണ്ട്‌. എല്ലാ മേഖലയിലും ആള്‍ക്ഷാമവും നേരിടുന്നു. എങ്കിലും വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോകുന്നു എന്നാണ്‌ സൈക്കോളജിസ്റ്റ്‌ ഡോ. സുബ്രഹ്‌മണ്യന്‍ പറയുന്നത്‌.
മൂന്ന്‌ ആശുപത്രികളിലേയും ഇരുണ്ട മുറികളില്‍ കഴിയുന്നവരില്‍ ബന്ധുക്കള്‍ തിരസ്‌കരിച്ചവരുടെ നിഷ്‌കളങ്ക മുഖങ്ങള്‍ക്ക്‌ കൃത്യമായ കണക്ക്‌ തന്നെയില്ല. വ്യര്‍ഥമായ ഈ കാത്തിരിപ്പ്‌ തീവ്രവും അസഹ്യവുമാണ്‌. എന്നാല്‍ ഇത്തരക്കാരെ തേടി ചിലപ്പോള്‍ ബന്ധുക്കള്‍ വരും. പക്ഷേ, രണ്ടോ മൂന്നോ ആഴ്‌ചക്കുള്ളില്‍ അവരെ തിരിച്ചു കൊണ്ടുവന്നാക്കുകയും ചെയ്യും. അവര്‍ക്ക്‌ വേണ്ടത്‌ ഇവരുടെ സ്വത്തുക്കള്‍ മാത്രമാണ്‌. അവരെക്കുറിച്ച്‌ ............ 

1 അഭിപ്രായം:

  1. ഉയര്‍ച്ചയിലേക്കുള്ള നിഷ്കളങ്കമുഖങ്ങളെ മറക്കുന്നു.
    ലേഖനം നന്നായിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ