24/10/11

എലിയെപ്പേടിച്ച്‌ ഇല്ലം ചുടാന്‍ മുസ്‌ലിം ലീഗിന്റെ തിട്ടൂരം




ഐസ്‌ക്രീം കേസിനെപ്പറ്റി ഇനി മിണ്ടരുത്‌. സ്വകാര്യമായിപ്പോലും വര്‍ത്തമാനം പറയരുത്‌. മിണ്ടിയാല്‍ കൊല്ലും. മിണ്ടിയില്ലെങ്കിലും കൊല്ലും എന്ന്‌ പണ്ടാരോ പറഞ്ഞത്‌ പോലെയാണ്‌ മുസ്‌ലിം ലീഗിന്റെ രാഷ്‌ട്രീയപാപ്പരത്തം ഒരിക്കല്‍കൂടി തുറന്ന്‌ സമ്മതിച്ച്‌ അവര്‍ പുതിയ ഫത്ത്‌വ പുറത്തിറിക്കിയിരിക്കുന്നത്‌.
പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യൂതാനന്ദന്‌ പോലും നിയമസഭക്ക്‌ പുറത്ത്‌ ഇതേക്കുറിച്ച്‌ ~ഒരക്ഷരം മിണ്ടാന്‍പാടില്ല പോലും. മിണ്ടിയാല്‍ ഇവര്‍ മൂക്കില്‍ വലിച്ച്‌ കയറ്റുമെത്രെ. മാധ്യമങ്ങള്‍ക്ക്‌ മാത്രമല്ല വ്യക്തികള്‍ക്കും മിണ്ടാനോ എഴുതാനോ പറയാനോ ചിന്തിക്കാനോ പാടില്ലെന്നുമുണ്ട്‌ പുതിയ തിട്ടൂരത്തില്‍.


ചെങ്കോട്ടപോലെ സുഭദ്രവും കുത്തബ്‌ മീനാര്‍പോലെ ഉന്നതവും താജ്‌മഹല്‍പോലെ സുന്ദരവുമായിരുന്ന മുസ്‌ലിം ലീഗിന്റെ ( സി എച്ചിന്റെ വാക്ക്‌)ഏറ്റവും വലിയകരുത്ത്‌ അതിന്റെ നേതാക്കളായിരുന്നു. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി എച്ചും ഖാഇദെമില്ലത്തും സീതിസാഹിബും സേട്ടു സാഹിബും അങ്ങനെയെത്രയെത്ര മഹാരഥന്‍മാര്‍.
അവരൊക്കെയാണ്‌ ആ പ്രസ്ഥാനത്തിന്‌ ജീവജലം നല്‍കിയത്‌. രാഷ്‌ട്രീയ പ്രവര്‍ത്തനം ഇന്നത്തെപോലെ വ്യവസായമായിരുന്നില്ല അവര്‍ക്ക്‌. പാവപ്പെട്ടവന്റെ വേദനകള്‍ കേട്ടും അതിന്‌ പരിഹാരം കണ്ടുമായിരുന്നു അവരുടെ ദിനചര്യകള്‍ തുടങ്ങിയിരുന്നതും ഒടുങ്ങിയിരുന്നതും. അതുകൊണ്ട്‌ തന്നെ അവര്‍ ആ പാര്‍ട്ടിയുടെ അഭിമാനസ്‌തംഭങ്ങളായിരുന്നു. 


എന്നാല്‍ ഇന്ന്‌ നേതാക്കള്‍ ബാധ്യതയായി തീര്‍ന്നിരിക്കുന്നു ആ പാര്‍ട്ടിക്ക്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഈ ഫത്ത്‌വ. ഐസ്‌ക്രീം വാര്‍ത്തകള്‍ വരുമ്പോഴെല്ലാം അവരെയത്‌ അസ്വസ്ഥരാക്കുന്നു. പിന്നീടത്‌ നിഷേധിക്കുന്നു. തങ്ങളെയോ പാര്‍ട്ടിയേയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന്‌ തട്ടിവിടുന്നു. എന്നാല്‍ ഓരോ ആരോപണവും ആ പാര്‍ട്ടിയെ പ്രതിസന്ധികളുടെ ആഴക്കടലിലാണ്‌ കൊണ്ടുചെന്ന്‌ തള്ളുന്നതെന്ന്‌ അവര്‍ തന്നെയാണ്‌ പറയാതെ പറഞ്ഞ്‌ കൊണ്ടേയിരിക്കുന്നത്‌. നേതാക്കളുടെയും താഴെ തട്ടിലെ അണികളുടേയും നെടുവീര്‍പ്പുകളില്‍ നിന്ന്‌ കേരളജനതയത്‌ വായിച്ച്‌ കൊണ്ടിരിക്കുന്നുണ്ട്‌. 


ഖാഇദെമില്ലത്തിന്റെ കാലത്ത്‌ എട്ടു സംസ്ഥാനങ്ങളിലാണ്‌ ലീഗിന്‌ വേരോട്ടം ഉണ്ടായിരുന്നത്‌. കേരളത്തിന്‌ പുറത്ത്‌ ദല്‍ഹിയിലും മഹാരാഷ്‌ട്രയിലും അസമിലും യു പി യിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ബംഗാളിലും മേയര്‍മാരും മന്ത്രിമാരും എം പിമാരും വരെ ലീഗിനുണ്ടായിരുന്നു. ഖാഇദെ മില്ലത്ത്‌ മുതല്‍ സേട്ടു സാഹിബ്‌ വരെയുള്ള നേതാക്കള്‍ക്ക്‌ ദേശീയ രാഷ്‌ട്രീയത്തിലും തങ്ങളുടേതായ ഇടമുണ്ടായിരുന്നു. സി എച്ചിനും ബാഫഖിതങ്ങള്‍ക്കും സീതിസാഹിബിനുമെല്ലാം കേരളത്തിന്‌ പുറത്തും പ്രശോഭിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അവരുടെ കാപട്യമില്ലാത്ത വ്യക്തിത്വത്തിന്‌ ജനം മനസ്സില്‍തൊട്ട്‌ നല്‍കിയ സ്‌നേഹാദരങ്ങളായിരുന്നു അത്‌. അവര്‍ക്കൊരിക്കലും കുറ്റബോധത്തിന്റെ കുരിശ്‌മല ചുമക്കേണ്ടിയും വന്നിരുന്നില്ല. കാരണം അവരുടെ പ്രവര്‍ത്തനം സുതാര്യമായിരുന്നു. ആ പാര്‍ട്ടിക്ക്‌ ഇതിന്‌ മുമ്പെന്നങ്കിലും ഇതുപോലെ എലിയെപ്പേടിച്ച്‌ ഇല്ലം ചൂടേണ്ട തീരുമാനങ്ങള്‍ എടുക്കേണ്ടിയും വന്നിട്ടുണ്ടാകില്ല. ഇല്ലെങ്കില്‍ അതെന്ത്‌കൊണ്ടാണെന്ന്‌ പുനര്‍വിചിന്തനം നടത്തുകയല്ലേ ലീഗ്‌ ആദ്യമായി ചെയ്യേണ്ടത്‌. അതിന്റെ കാരണക്കാരന്‍ ആരാണെന്നാണ്‌ ആദ്യം കണ്ടെത്തേണ്ടത്‌. അവര്‍ക്ക്‌ എതിരെയാണ്‌ നടപടി എടുക്കേണ്ടത്‌. അപ്പോള്‍ ആദ്യം കാണുന്നപേര്‌ വി എസ്‌ എന്നോ റഊഫെന്നോ ആയിരിക്കില്ല. ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗങ്ങളിലേക്ക്‌ വരെ അത്‌ നീണ്ടേക്കും. കേരളത്തില്‍ തന്നെ ആദ്യമായിരിക്കും ഒരു പാര്‍ട്ടിക്ക്‌ നേരെ ഉയരുന്ന ആരോപണങ്ങളുടെപേരില്‍ മാധ്യമങ്ങള്‍ക്ക്‌ നേരെ കേസെടുക്കേണ്ടി വന്നിട്ടുണ്ടാകുക. പക്ഷേ രോഗമറിഞ്ഞുള്ള ചികിത്സയല്ല ഇവിടെ ഡോക്‌ടര്‍മാര്‍ വിധിക്കുന്നത്‌. അതെക്കുറിച്ച്‌ നടപടിയും ചര്‍ച്ചയുമില്ലാതെ മാധ്യമങ്ങളുടെ മെക്കിട്ട്‌ കയറുന്ന ലീഗ്‌ രാഷ്‌ട്രീയം നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു തൂറിതോല്‍പ്പിക്കലാണ്‌.

 എല്ലാ ആയുധവും കൈവിട്ട്‌ പോകുമ്പോള്‍ ഗതികെട്ട പിടിവള്ളിയില്‍ തൂങ്ങാന്‍മാത്രം അധപതിച്ച്‌പോകേണ്ടി വന്ന ഒരു പാര്‍ട്ടിയുടെ നിസാഹയാവസ്ഥയെക്കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്‌.
ഇതിവിടംവരെ എത്തിയിട്ടും ആ നേതാവ്‌ തന്നെയാണ്‌ പാര്‍ട്ടിയുടെ പടച്ചോന്‍. ആ പടച്ചോനുമുമ്പില്‍ മുട്ട്‌ വിറക്കുന്ന പ്രജകളും നേതാക്കളുമേ ഇന്നും പാര്‍ട്ടിയിലുള്ളൂ. സംസ്ഥാന സെക്രട്ടറിയേയും പ്രസിഡന്റിനേയും കാണുമ്പോള്‍ എഴുന്നേറ്റ്‌ നിന്ന്‌ കാല്‍ക്കല്‍ വീഴുന്ന അഖിലേന്ത്യാപ്രസിഡന്റും സെക്രട്ടറിയും ഉള്ള ഏക രാഷ്‌ട്രീയ പ്രസാഥാനവുമാണത്‌. ഇത്രയൊക്കെ ഒരു നേതാവ്‌ ആ പാര്‍ട്ടിക്ക്‌ ചീത്തപ്പേര്‌ സമ്മാനിച്ചിട്ടും നേതാവിന്റെ പേരില്‍ നടപടിയില്ല. പകരം പാറപോലെ ഉറച്ച്‌ നേതാക്കളും അണികളും ആ നേതാവിനെ സംരക്ഷിക്കുന്നു. ഇതിനു മുമ്പൊരിക്കലും ഈ പാര്‍ട്ടി എലിയെപ്പേടിച്ച്‌ ഇല്ലം ചുട്ടിട്ടുണ്ട്‌. അത്‌ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ ശേഷം സേട്ടു സാഹിബെന്ന അതുല്യനായ അഖിലേന്ത്യാ പ്രസിഡന്റിനെ പുകച്ച്‌ പുറത്ത്‌ ചാടിക്കാനായിരുന്നു.....അതിന്റെ കഥകള്‍ മുമ്പൊരിക്കല്‍ ജനാബ്‌ ജാഫര്‍ അത്തോളി എഴുതിയിട്ടുണ്ട്‌.

മതേതരത്തിന്റെ പ്രതീകമായിരുന്ന ബാബരിപ്പള്ളി തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ അതിന്‌ കാരണക്കാരയവര്‍ക്കൊപ്പം അധികാരത്തില്‍ തുടരുന്നത്‌ അപമാനമാണെന്ന്‌ പറഞ്ഞതിനായിരുന്നു ആ പാവം മനുഷ്യനെ പാര്‍ട്ടിയില്‍ നിന്ന്‌ ചവിട്ടിപ്പുറത്താക്കിയത്‌...? അതിലപ്പുറമൊരു തെറ്റൊന്നും സേട്ടു സാഹിബ്‌ ചെയ്‌തിട്ടില്ല. എന്നാല്‍ അതൊരു തെറ്റായിരുന്നുവെന്ന്‌ അധികാര രാഷ്‌ട്രീയത്തിന്റെ മത്തുപിടിച്ച ലീഗ്‌കാരല്ലാതെ മറ്റാരും പറയുകയുമില്ല. എന്നിട്ടും പാര്‍ട്ടിക്ക്‌ പതിറ്റാണ്ടുകളായി ചീത്തപ്പേര്‌ മാത്രം സമ്മാനിക്കുന്ന നേതാവിന്‌ പാര്‍ട്ടിക്കോടതി വിധിച്ചത്‌ പൂമെത്തയില്‍ക്കിടത്തി താരാട്ടാനാണ്‌. ആണത്വമുള്ള തീരുമാനം പ്രഖ്യാപിക്കുകയും അതിന്റെ പേരില്‍ അധികാരം വലിച്ചെറിയുകയും ചെയ്‌തതിന്‌ സേട്ടു സാഹിബിന്‌ വിധിച്ച ശിക്ഷയെങ്കിലും കുറഞ്ഞപക്ഷം കുഞ്ഞാലിക്കുട്ടിക്കും വിധിക്കേണ്ടതില്ലെ...? അതൊരു കുറഞ്ഞ ശിക്ഷയാണെന്നറിയാഞ്ഞിട്ടല്ല. എങ്കില്‍ ഇത്രയും പഴി പാര്‍ട്ടിക്ക്‌ കേള്‍ക്കേണ്ടി വരുമായിരുന്നില്ല. കേസില്‍ നിരപാധിയാണെന്ന്‌ തെളിയും വരെയെങ്കിലും അദ്ദേഹം മാറി നില്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്‌. പക്ഷേ. അതൊരിക്കലും ഉണ്ടാകില്ലെന്ന്‌ മാത്രമല്ല, തങ്ങള്‍ക്ക്‌ പള്ളിയും സമുദായവും ഒന്നുമല്ല പ്രശ്‌നം പള്ളയും അധികാരവും തന്നെയാണെന്ന്‌ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്‌ ലീഗ്‌. അത്‌ ധിക്കാരത്തോടെ പ്രഖ്യാപിക്കുകയാണ്‌ ഈ തിട്ടൂരത്തിലൂടെ അവര്‍.

ഇനി വിഷയത്തിലേക്ക്‌ വരാം. ഐസ്‌ക്രീം കേസിന്റെ രണ്ടാം കാണ്‌ഡം തുടങ്ങുന്നതിന്‌്‌ ആരാണ്‌ കാരണക്കാരന്‍...? വി എസാണോ...? ഇന്ത്യാവിഷന്‍ ചാനലാണോ...? മറ്റു മാധ്യമങ്ങളാണോ....? ബഹുമാന്യനായ കുഞ്ഞാലിക്കുട്ടി സാഹിബ്‌ തന്നെയല്ലെ അന്നൊരിക്കല്‍ പത്രക്കാരെയെല്ലാം വിളിച്ച്‌ കൂട്ടി ആ മഹാസംഭവം മാലോകരെ അറിയിച്ചത്‌. അദ്ദേഹത്തിന്റെ ബന്ധു റഊഫും മറ്റും ചേര്‍ന്ന്‌ തന്നെ വധിക്കാന്‍ വാടകഗുണ്ടകളെ ഏര്‍പ്പാടാക്കിയിരിക്കുന്നുവെന്ന്‌. മംഗലാപുരത്ത്‌ നിന്നാണ്‌ കൊട്ടേഷന്‍ എന്ന്‌. താന്‍ മന്ത്രിയായിരിക്കെ പല അഡ്‌ജസ്റ്റ്‌മെന്റുകളും വഴിവിട്ട സഹായങ്ങളും ചെയ്‌തിരിക്കുന്നു എന്നും ഇനി അതുണ്ടാകില്ലെന്ന്‌. അങ്ങനെ എന്തെല്ലാം പറഞ്ഞു മൂപ്പിലാന്‍. എന്നിട്ട്‌ എവിടം വരെയായി വധശ്രമ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം...? 

കേരളത്തിലെ പട്ടാളവും പോലീസും കേന്ദ്രത്തിലെ സി ബി ഐയും നിങ്ങളുടെ കൈവെള്ളയിലുണ്ടായിട്ടും ഒരാളെപോലും പിടികൂടാനായോ..? അന്വേഷണത്തില്‍ വല്ല പുരോഗതിയുമുണ്ടായോ...? ഇപ്പോള്‍ അത്തരമൊരു സംഭവമേ നടന്നിട്ടില്ലന്നല്ലെ വ്യക്തമാകുന്നത്‌...? അതിന്‌ ശേഷം റഊഫ്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പല വെളിപ്പെടുത്തലുകളും നടത്തി. കേരളം ശ്വാസം അടക്കിപ്പിടിച്ചാണത്‌ കേട്ടത്‌. അതൊന്നും സത്യമായിരിക്കില്ലെന്നായിരുന്നു കരുതിയിരുന്നത്‌. എന്നാല്‍ റഊഫിന്റെ ആരോപണങ്ങള്‍ ഓരോന്നും സത്യമാണെന്ന്‌ പുലരുന്നതാണ്‌ പിന്നീട്‌ കണ്ടത്‌.


കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയ വാദങ്ങളുടെ മുന ഓരോന്നായി ഒടിയുന്നതും കണ്ടു. എന്നിട്ടും റഊഫിനെ ക്രിമിനലായും കുഞ്ഞാലിക്കുട്ടി പുണ്യവാളനുമായാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. ഇതിന്‌ മാധ്യമങ്ങള്‍ക്കുനേരെ വാളെടുത്തിട്ട്‌്‌ കാര്യമുണ്ടോ? മുഖം വികൃതമായതിന്‌ കണ്ണാടിയുടക്കണോ...? ഈ സത്യങ്ങള്‍ പുറത്ത്‌ കൊണ്ട്‌ വരാന്‍ റഊഫിന്‌ ഒരു ചാനലിന്റെ സഹായം തേടേണ്ടി വന്നു. ഏതാണാ ചാനല്‍. ലീഗ്‌ നേതാവ്‌ ചെയര്‍മാനായിരിക്കുന്ന ചാനല്‍. അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരിക്കുന്നു എന്ന്‌ പറയുന്നു. എന്നാല്‍ അദ്ദേഹം തന്നെയാണ്‌ ചെയര്‍മാന്‍ എന്ന രീതിയില്‍ വാര്‍ത്തകളും വരുന്നു. അതിനൊന്നും വിശദീകരണമോ നടപടിയോ ഇല്ല. ചാനല്‍ പ്രവര്‍ത്തകരും ലീഗ്‌ നേതൃത്വത്തെ വെല്ലുവിളിച്ച്‌ നിയമപരമായി മുന്നോട്ട്‌ നീങ്ങാനും തീരുമാനിച്ചിരിക്കുന്നു. ഭീഷണിക്ക്‌ മുമ്പില്‍ മുട്ട്‌ വിറച്ച്‌ ചാനലും മാധ്യമങ്ങളും പിന്തിരിഞ്ഞോടുമെന്നാകും ഇവര്‍ കരുതിയിരിക്കുക.


ലീഗ്‌ ആവര്‍ത്തിച്ച്‌ കൊണ്ടേയിരിക്കുന്ന വിശദീകരണം 15 വര്‍ഷം വേട്ടയാടിയ ഒരാളെ വീണ്ടും ഉപദ്രവിക്കുന്നു എന്നതാണ്‌. എന്നാല്‍ അന്ന്‌ കോടതിയുടെ പരിഗണനയില്ലാത്ത തെളിവുകളുടെ നീണ്ട ലിസ്റ്റ്‌ ഹാജരാക്കുന്നത്‌ കേസില്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തി തന്നയാണ്‌. അദ്ദേഹമാകട്ടെ കുഞ്ഞാലിയുടെ ഭാര്യാ സഹോദരനും. ഒരു നാട്ടു നടപ്പുണ്ട്‌. കുഞ്ഞാലിക്കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട്‌ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ റഊഫ്‌ വിവാഹം കഴിക്കുന്നത്‌. അപ്പോള്‍ സ്വാഭാവികമായും മുതിര്‍ന്ന മരുമകനെന്ന നിലക്ക്‌ പുതുതായി വരുന്ന ഇളയച്ഛനെക്കുറിച്ച്‌ അന്വേഷിക്കേണ്ട ബാധ്യത മൂത്തയാള്‍ക്കുണ്ട്‌. പ്രത്യോകിച്ചും അദ്ദേഹം ഒരു പാര്‍ട്ടി നേതാവ്‌ കൂടിയാകുമ്പോള്‍. അദ്ദേഹം കൂടി അന്വേഷിച്ച്‌ തൃപ്‌തിപ്പെട്ട ശേഷമായിരിക്കുമല്ലോ റഊഫിന്റെ വിവാഹം നടത്തിയിരിക്കുക. എന്നിട്ടും അയാള്‍ ഒരു ക്രിമിനലാണെങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും ആ രക്തത്തില്‍ പങ്കില്ലേ. ഇതൊക്കെ ആര്‍ക്കാണ്‌ മനസ്സിലാവാത്തത്‌. അപ്പോഴാണ്‌ ദുര്‍ബലമായ വിശദീകരണങ്ങളുമായി ഇനിയും അധികകാലം മുന്നോട്ട്‌ പോകാനാവില്ലെന്ന തിരിച്ചറിവില്‍ നിന്ന്‌ മാധ്യമങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടാനുള്ള ലീഗ്‌ ശ്രമം. ഒടുവില്‍ വന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെ വല്ലാതെ പരിഭ്രാന്തരാക്കിയിട്ടുണ്ട്‌. കാസര്‍കോട്ടിലെ മുന്‍ ലീഗ്‌ നേതാവിന്റെ വെളിപ്പെടുത്തല്‍ അതാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. പാര്‍ട്ടി ഇടപെട്ട്‌ തന്നെയാണ്‌ അദ്ദേഹത്തെകൊണ്ട്‌ അത്‌ തിരുത്തിച്ചിരിക്കുന്നതും. ഒന്നേ പറയാനൊള്ളൂ. ഈ പരിപ്പ്‌ ഇവിടെ വേവില്ല.


കുഞ്ഞാലിക്കുട്ടിമാരോട്‌ ഓര്‍മിപ്പിക്കാനുള്ളത്‌ ഒരു പഴമൊഴിയുമാണ്‌. അത്‌ ഇനിയെങ്കിലും ജീവിതത്തില്‍ പകര്‍ത്തിയാല്‍ നിങ്ങള്‍ക്ക്‌ തന്നെ നല്ലത്‌. അത്‌ ഇതാണ്‌.
നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനോട്‌ എല്ലാ രഹസ്യവും പറയരുത്‌.
കാരണം ഒരിക്കല്‍ അയാള്‍ നിങ്ങളുടെ ശത്രുവായി മാറും.
നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ അതിരില്ലാതെ ഉപദ്രവിക്കരുത്‌. കാരണം ഒരിക്കല്‍ അയാള്‍ നിങ്ങളുടെ മിത്രമാകും. 

3 അഭിപ്രായങ്ങൾ:

  1. ആലുങ്ങള്‍ മിണ്ടേണ്ട... മിണ്ടിയാല്‍ കൊല്ലും

    മറുപടിഇല്ലാതാക്കൂ
  2. കുഞ്ഞാലിക്കുട്ടിമാരോട്‌ ഓര്‍മിപ്പിക്കാനുള്ളത്‌ ഒരു പഴമൊഴിയുമാണ്‌.
    നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനോട്‌ എല്ലാ രഹസ്യവും പറയരുത്‌.
    കാരണം ഒരിക്കല്‍ അയാള്‍ നിങ്ങളുടെ ശത്രുവായി മാറും.
    നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ അതിരില്ലാതെ ഉപദ്രവിക്കരുത്‌. കാരണം ഒരിക്കല്‍ അയാള്‍ നിങ്ങളുടെ മിത്രമാകും.

    മറുപടിഇല്ലാതാക്കൂ