10/4/12

സാമ്രാജ്യത്വത്തെ കിടിലം കൊള്ളിച്ച ആദ്യ ദേശാഭിമാനി

കേരളത്തിലെ ആദ്യകാല മുസ്‌ലിം തറവാടുകളില്‍ ഒന്നായിരുന്നു വെളിയങ്കോട്ടെ കാക്കത്തറയില്‍ കുടുംബം. മഹിതമായ പൈതൃകത്തിന്റെ ധാരാളം ഓര്‍മകള്‍ ഉറങ്ങിക്കിടക്കുന്ന ഈ തറവാടിന്റെ മുറ്റത്താണ് ഉമര്‍ കളിച്ചു വളര്‍ന്നത്. പിതാവിന്റെ ശിക്ഷണത്തിലും പ്രോത്സാഹനത്തിലുമായിരുന്നു ബാല്യകാലം. ഉമ്മയുടെ പ്രത്യേകശ്രദ്ധയും അവനുണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ പഠനത്തിലും ബുദ്ധിവൈഭവത്തിലും ഉമര്‍ സമര്‍ഥനായിരുന്നു. ഉമറിന് ഒമ്പത് വയസ്സുള്ളപ്പോഴായിരുന്നു പിതാവിന്റെ മരണം കുടുംബത്തെ തളര്‍ത്തിയത്. അതോടെ സഹോദരനും നാലു സഹോദരിമാരും ഉമ്മയും അടങ്ങുന്ന കുടുംബം നിരാശ്രയരായി. ഉമ്മയുടെ സംരക്ഷണയിലാണ് പിന്നെ അവര്‍ കഴിഞ്ഞു പോന്നത്. 

പിതാവിന്റെ മരണശേഷം താനൂരിലെ ഖാസി അഹ്മദ് മുസ്‌ലിയാരുടെ ശിഷ്യത്വത്തിലായിരുന്നു ഉമറിന്റെ പഠനം. തുടര്‍ന്ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദര്‍സില്‍ പതിമൂന്നാം വയസ്സില്‍ ചേര്‍ന്ന് വിവിധ വിജ്ഞാന ശാഖകളിലും അവഗാഹം നേടി.
മമ്മിക്കുട്ടി ഖാസിയായിരുന്നു ഉസ്താദ്. അദ്ദേഹത്തിനറിയാമായിരുന്നു ഉമറിന് നല്ലൊരു ഭാവിയുണ്ടെന്ന്. അദ്ദേഹം അവനെ പ്രത്യേകം ശ്രദ്ധിച്ചു. വേണ്ട ഉപദേശ നിര്‍ദേശങ്ങളും നല്‍കി. 
സര്‍വകലകളിലും പ്രാവീണ്യം നേടിയ ശിഷ്യന്റെ കഴിവ് തിരിച്ചറിഞ്ഞ് ഉമറിനു ദര്‍സ് നടത്താനുള്ള അനുമതി നല്‍കി തന്റെ സഹമുദര്‍രിസായി മമ്മിക്കുട്ടി ഖാസി നിയമിക്കുകയും ചെയ്തു 
ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പ് സന്ധിയില്ലാസമരം നയിച്ച് മലബാറില്‍ നിന്നും ആദ്യമായി വെള്ളക്കാരനെ കെട്ടുകെട്ടിക്കണമെന്ന ധീരശബ്ദമുയര്‍ത്തിയ ഉമര്‍ഖാസി ചെറുപ്പത്തില്‍ തന്നെ പ്രതിഭയാണെന്ന് തെളിയിച്ചിരുന്നു. പൊന്നാനിക്കടുത്ത വെളിയങ്കോട് ഗ്രാമത്തിലെ കാക്കത്തറ കുടുംബത്തിലെ ഖാസിയാരകം വീട്ടില്‍ (1757)നാണ് ഉമര്‍ ഖാസി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസവും ഖുര്‍ആന്‍ പഠനവും വെളിയങ്കോട് നിന്നു തന്നെ നേടി. 

ഇന്ത്യന്‍ ജനത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുകീഴില്‍ പ്രതിഷേധിക്കാനും പ്രതിരോധിക്കാനുമാകാതെ നരകിച്ചു ജീവിക്കുമ്പോള്‍ അവരെ ആവേശഭരിതരാക്കി പടപൊരുതാന്‍ സജ്ജരാക്കിയത് ഉമര്‍ ഖാസിയായിരുന്നു. നാടുനീളെ അദ്ദേഹം പ്രസംഗിച്ചു നടന്നു. വൈദേശിക ആധിപത്യം തകരണം. അവര്‍ വിനാശകാരികളാണ്. അവരെ തുരത്തണം, നികുതി കൊടുക്കരുത്, അവരെ ബഹിഷ്‌കരിക്കുക. തുടങ്ങിയവയായിരുന്നു ഉമര്‍ഖാസിയുടെ ആഹ്വാനം. 
ദേശാഭിമാനബോധവും സ്വാതന്ത്ര്യ ദാഹവും ഇത്രയേറെ രക്തത്തിലലിഞ്ഞ ആ വിപ്ലവജ്വാലയെ എത്ര ഊതിക്കെടുത്തിയാലും അണഞ്ഞുപോകുന്നതല്ല. എന്നിട്ടും ഉമര്‍ ഖാസിയെ ചരിത്രം വേണ്ടരീതിയില്‍ അടയാളപ്പെടുത്താതെ പോയി എന്നതാണ് ചരിത്രം.
നാടിനും സമുദായത്തിനുമായി പ്രയത്‌നിക്കുന്നതിനിടയില്‍ സംതൃപ്തമായ കുടുംബ ജീവിതത്തെക്കുറിച്ചോ മറ്റോ ചിന്തിക്കാന്‍ ഉമര്‍ഖാസിക്കു സമയമുണ്ടായിരുന്നില്ല. ഒരു വിവാഹം കഴിച്ചിരുന്നു അദ്ദേഹം. എന്നാല്‍ കുറച്ചു നാളുകളാണ് ആ ദാമ്പത്യബന്ധം തുടര്‍ന്നത്. അദ്ദേഹത്തിന് മക്കളോ പിന്‍മുറക്കാരോ ഇല്ലാതെ പോയി.

വെറുമൊരു പണ്ഡിതനായിരുന്നില്ല അദ്ദേഹം. സാമൂഹിക വിപ്ലവകാരി കൂടിയായിരുന്നു. കണ്ടകാര്യം തുറന്ന് പറയും. ഇക്കാര്യത്തില്‍ ആരുടെയും മുഖം നോക്കാറില്ല. 
ഗാന്ധിജിയും മറ്റുമൊക്കെ ജനിക്കുന്നതിനും എത്രയോ മുമ്പായിരുന്നു വൈദേശികാധിപത്യത്തിനെതിരെ ആദ്യമായുയര്‍ന്ന ഈ സമരാഹ്വാനം. അക്കാലത്ത് ബ്രിട്ടീഷുകാര്‍ നാടുവിടണമെന്നും അവര്‍ക്ക് നികുതി കൊടുക്കരുതെന്നും ആഹ്വാനം ചെയ്യുക മാത്രമല്ല അതിനു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചു ഉമര്‍ഖാസി. നികുതിനിഷേധ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമായി.
സമൂഹത്തില്‍ ഉമര്‍ഖാസിക്കുള്ള അംഗീകാരവും അധ്യാത്മിക വ്യക്തിത്വവും കാരണം പോലീസുദ്യോഗസ്ഥര്‍ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ നികുതി നിഷേധപ്രസ്ഥാനം ശക്തിപ്പെട്ടു. ജനങ്ങള്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭമാരംഭിച്ചു. ഇതിനെല്ലാം കാരണക്കാരന്‍ ഉമര്‍ഖാസിയാണെന്ന തിരിച്ചറിവ് ബ്രിട്ടീഷ് അധികാരികളെ വിറളിപിടിപ്പിച്ചു. പുതുതായി വന്ന പോലീസ് മേധാവി ഖാസിയെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. എന്നാല്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് മേധാവിയെ ഖാസി ആക്ഷേപിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെയും പോലീസ് ആക്രമണത്തിനെതിരെയും അദ്ദേഹം പൊട്ടിത്തെറിച്ചു. പോലീസ് മേധാവിയുടെ മുഖത്ത് തുപ്പിയാണ് ഇറങ്ങിപ്പോയത്. പോലീസ് സ്റ്റേഷനാകെ അമ്പരന്നു. ഖാസിയെ പിടികൂടാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥനെ അദ്ദേഹം ചവിട്ടിത്തെറിപ്പിച്ചു. എന്നാല്‍ ബലം പ്രയോഗിച്ച് പോലീസുകാര്‍ ഖാസിയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു. പക്ഷേ രാത്രിയില്‍ ഖാസി പുറത്ത് കടന്ന് നേരെ വെളിയങ്കോട്ടെത്തി. 

അടുത്ത ദിവസം പോലീസുകാര്‍ അമ്പരന്നു. പൂട്ടിയിട്ട മുറി കുത്തിത്തുറന്ന ലക്ഷണമില്ല. പക്ഷേ, ഖാസിയെ കാണാനില്ല. നാടുനീളെ അവര്‍ തിരച്ചിലും ആരംഭിച്ചു. 
പള്ളിയില്‍ ദിക്‌റുമായി കഴിയുന്ന ഖാസി പോലീസുകാര്‍ എത്തിയ വിവരം അറിഞ്ഞു. 
ദൂതന്‍ അവിടെയുമെത്തി. 
'ഞങ്ങളുടെ കൂടെ കോഴിക്കോട്ടേക്കു വരണം, അവര്‍ പറഞ്ഞു. വരാം, ഖാസി സമ്മതിച്ചു. 
കോഴിക്കോട്ടെ കോടതിയില്‍ ഖാസിയെ ഹാജരാക്കി. ഖാസിയുടെ വ്യക്തിത്വവും മഹത്വവും കണക്കിലെടുത്ത കോടതി അദ്ദേഹത്തെ ആദരിച്ചു. പ്രത്യേകം കസേരയില്‍ ഇരിക്കാന്‍ അനുവദിച്ചു. എങ്ങനെയെങ്കിലും ശിക്ഷ ഇളവു ചെയ്യണമെന്ന് ഉദ്ദേശിച്ച് കോടതിയധികൃതര്‍ പറഞ്ഞു: 'നിങ്ങള്‍ പോലീസുകാരെ അടിച്ചിട്ടില്ലെന്നു പറയൂ; ഇതു പലതവണ ഉപദേശിച്ചു നോക്കി. ഖാസി സമ്മതിച്ചില്ല. അദ്ദേഹം കുറ്റം സമ്മതിച്ചു. ശിക്ഷ സ്വീകരിക്കാനും തയ്യാറായി. കോടതിയില്‍ ഉറക്കെ പ്രഖ്യാപനവും നടത്തി. ' ഞാന്‍ അടിച്ചിട്ടുണ്ട്. ബോധപൂര്‍വമാണ് അടിച്ചത്'
ഇതോടെ ജഡ്ജി അസ്വസ്ഥനായി. ''ഇനി എനിക്ക് താങ്കളെ ശിക്ഷിക്കാതിരുന്നുകൂടാ. നിങ്ങളെ ശിക്ഷിക്കാതിരുന്നാല്‍ ഞാന്‍ കുറ്റക്കാരനാകും. അതുകൊണ്ട് ജയിലില്‍ ഏതാനും ദിവസം സന്തോഷപൂര്‍വം കഴിയുക'' ജഡ്ജി വിധി പ്രസ്താവിച്ചു.
ഉമര്‍ഖാസി ജയിലിലായി. ജയിലിലടക്കപ്പെടാന്‍ കാരണക്കാരനായ ഉദ്യോഗസ്ഥന്‍ അധികം താമസിയാതെ കൊല്ലപ്പെട്ടു. 

ജയിലറകളില്‍ കഴിഞ്ഞുകൂടേണ്ടിവന്നതില്‍ അദ്ദേഹത്തിന് പരിഭവമുണ്ടായിരുന്നില്ല. പക്ഷേ പള്ളിയും ദീനീപ്രവര്‍ത്തവുമൊക്കെയോര്‍ത്തപ്പോള്‍ പ്രയാസവും തോന്നി. 
ജയിലഴിക്കുള്ളില്‍ താനനുഭവിക്കുന്ന പ്രയാസങ്ങള്‍ ആത്മീയ ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍ക്കെഴുതിയ കവിതയില്‍ അദ്ദേഹം വിസ്തരിച്ചിട്ടുണ്ട്.
സര്‍വവിജ്ഞാന ശാഖകളിലും അവഗാഹം നേടിയിരുന്ന ഉമര്‍ഖാസി സമകാലിക മുസ്‌ലിം സമൂഹത്തിന്റെ മാര്‍ഗദര്‍ശിയായിരുന്നു. നിരവധി പ്രശ്‌നങ്ങളുമായി മുമ്പിലെത്തുന്ന ആയിരങ്ങള്‍ക്കാണ് അദ്ദേഹം ആശ്വാസമായത്. ആരുടെ മുന്നിലും തന്റെ ആദര്‍ശം തുറന്നു പറയാനും വാദം സമര്‍ഥിക്കാനും ധൈര്യവും ത്രാണിയുമുണ്ടായിരുന്നു ഉമര്‍ഖാസിക്ക്. 
മികച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം. ഉദാത്തമായ രചനാ വൈഭവവും അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം ഗ്രന്ഥങ്ങള്‍ ഗദ്യവും പദ്യവുമായും രചിച്ചിട്ടുണ്ട്.
വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം രചിച്ച കവിതകള്‍ അറബി സാഹിത്യത്തില്‍ മികച്ച സ്ഥാനം നേടിയവയാണ്. അസാധാരണ രചനാ വൈഭവമാണ് പലപ്പോഴും ഉമര്‍ഖാസിയുടെ കവിതകളില്‍ സാഹിത്യ നിരൂപകന്മാര്‍ക്ക് കാണാന്‍ സാധിക്കുക.
കവിതകളധികവും പ്രവാചകസ്തുതിഗീതങ്ങളാണ്. ഇത്രയധികം മദ്ഹ് കവിതകള്‍ രചിച്ച കേരളീയ പണ്ഡിതര്‍ വേറെയില്ല. അറബി മലയാളത്തിലും മറ്റും ധാരാളം കവിതകള്‍ ഉമര്‍ഖാസിയുടെതായി പ്രചാരത്തിലുണ്ട്. സാമൂഹിക ദുരാചാരങ്ങള്‍ക്കും സമൂഹത്തിന്റെ ശോച്യാവസ്ഥക്കുമെതിരായി ഇത്തരം അനേകം കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ദാര്‍ശികനായ പണ്ഡിതനായിരിക്കുമ്പോഴും ഫലിതത്തിലും വിനയത്തിലും അദ്ദേഹം ഒട്ടും കുറവ് വരുത്തിയിരുന്നില്ല. ഫലിത രസം കലര്‍ന്ന അനേകം കവിതകളിലൂടെ വലിയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിച്ചു. ശിഥിലമാകുന്ന കുടുംബബന്ധങ്ങളെയും ബന്ധുമിത്രാതികള്‍ക്കിടയില്‍ വര്‍ധിക്കുന്ന ശത്രുതയെയും കുറിച്ചും എഴുതി. 

പൂര്‍വിക പണ്ഡിതരോട് അളവറ്റ സ്‌നേഹബഹുമാനങ്ങളുണ്ടായിരുന്ന അദ്ദേഹം അവരുടെ ഗ്രന്ഥങ്ങള്‍ പലതും സ്വന്തം കൈപ്പടയില്‍ പകര്‍ത്തി എഴുതിയിട്ടുണ്ട്. അമൂല്യങ്ങളായ ഈ കയ്യെഴുത്തു പ്രതികളും ഖാസിയുടെ പല രചനകളും ഇന്നു ലഭ്യമല്ല.
1852 ലാണ് ആ വീര പുരുഷന്‍ ചരിത്രത്തിലേക്ക് മടങ്ങിയത്. വെളിയങ്കോട് പള്ളിയോട് ചേര്‍ന്നാണ് അദ്ദേഹത്തിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിന്ന് വെളിയങ്കോട്. ഉമര്‍ഖാസിയെക്കുറിച്ച് പലരും വിലാപ കാവ്യങ്ങളും രചിച്ചിട്ടുണ്ട്.

3 അഭിപ്രായങ്ങൾ:

  1. പണ്ഡിതനും,ധീരദേശാഭിമാനിയുമായ വെളിയങ്കോട് ഉമര്‍ഖാസിയെ പറ്റിയുള്ള
    ചെറുവിവരണം വായിച്ചു.ആ മഹാനായ ദേശസ്നേഹിയെ പരിചയപ്പെടുത്തിയതില്‍ നന്ദിയുണ്ട്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. poomkavanam books prasidheekarikkunna
    swathanthra samarathile muslim poralikal enna ente pusthakathil ninnu

    മറുപടിഇല്ലാതാക്കൂ