23/7/10

കുറ്റകൃത്യങ്ങളിലെ കുട്ടിരാജാക്കന്‍മാര്‍







ജൂണ്‍ ആദ്യവാരത്തില്‍ കോഴിക്കോട്‌ പബ്ലിക്‌ ലൈബ്രറിയുടെ മുമ്പില്‍ ടൂവീലറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനടുത്ത്‌ ഒരു പതിനാറുകാരന്‍ പയ്യന്‍.നഗരത്തിലെ മുന്തിയ സ്‌കൂളിലെ യൂണിഫോം ആണ്‌ വേഷം. ബൈക്കിനു താഴെ കുനിഞ്ഞിരിക്കുകയാണവന്‍. പെട്ടന്നാണ്‌ ടൗണ്‍ പോലീസ്‌ സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ അതുവഴി വന്നത്‌. പയ്യന്‍ പെട്ടന്ന്‌ എണീറ്റ്‌നിന്നു.

പോലീസുകാരന്‍ എന്തെങ്കിലും ചോദിക്കാന്‍ തുടങ്ങുംമുമ്പേ അവന്‍ പറഞ്ഞു. അച്ഛന്‍ ബൈക്ക്‌ നിര്‍ത്തിപോയിട്ട്‌ കുറെ നേരമായി. കാണാനില്ല. വണ്ടിക്കെന്തങ്കിലും കുഴപ്പമുണ്ടോ എന്ന്‌ നോക്കിയതാ...
കാര്യമായ പന്തികേടൊന്നും മണക്കാത്തതിനാല്‍ വണ്ടിയിലേക്കും നമ്പര്‍ പ്ലേറ്റിലേക്കും ഒന്ന്‌ കണ്ണോടിച്ച്‌ പോലീസുകാരന്‍ നടന്നുപോയി. അടുത്ത ദിവസം രാവിലെ ഒരു ചെറുപ്പക്കാരന്‍ പോലീസ്‌ സ്റ്റേഷനില്‍ ബൈക്ക്‌ മോഷണംപോയ പരാതിയുമായെത്തുമ്പോഴും ഇതേ പോലീസുകാരന്‍ ഡ്യൂട്ടിയിലുണ്ട്‌. അയാളുടെ പരാതിയിലെ ബൈക്കിന്റെ നമ്പറും മോഡലും സെന്‍ട്രല്‍ ലൈബ്രറിക്കടുത്ത്‌ കണ്ട ബൈക്കിന്റേതു തന്നെ. മോഷണം പോയതും അവിടെവെച്ച്‌. രണ്ടാഴ്‌ചക്ക്‌ ശേഷം ഇതേ ബൈക്ക്‌ കണ്ടെടുത്തത്‌ തൊണ്ടയാട്‌ ബൈപ്പാസില്‍ ഒരപകടത്തില്‍പ്പെട്ട നിലയിലായിരുന്നു. ബൈക്കില്‍ സഞ്ചരിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടതായാണ്‌ ദൃക്‌സാക്ഷികള്‍ പോലീസിനോട്‌ പറഞ്ഞത്‌.
കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ സി ഐ ടി പി ശ്രീജിത്ത്‌ വാര്‍ത്താ സമ്മേളനത്തിലൂടെ ഒരു കുട്ടിമോഷ്‌ടാക്കളുടെ സംഘത്തെക്കുറിച്ചും അവര്‍ നടത്തിയ വീരശൂര പരാക്രമങ്ങളെക്കുറിച്ചും പ്രഖ്യാപിക്കുന്നത്‌ ജൂണ്‍19നായിരുന്നു. ആറുമാസത്തിനിടെ നഗരത്തിന്റെ ഉറക്കംകെടുത്തിയ ഒട്ടേറെ ബൈക്ക്‌ കവര്‍ച്ചകള്‍ കമ്പ്യൂട്ടര്‍ മോഷണങ്ങള്‍...എഴുപതോളം വിദ്യാര്‍ഥിപ്പട തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചായിരുന്നുവെത്രെ ആ സംഭവങ്ങളത്രയും നിറഞ്ഞാടിയത്‌. ആര്‍ക്കുമൊരു സംശയവും തോന്നാത്ത വിധം. മൂക്കത്ത്‌ വിരല്‍ വെച്ചുപോയി അവരുടെ സാഹസിക കൃത്യങ്ങള്‍ മുഴുവനും കേട്ടവരെല്ലാം. അന്ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത സംഘത്തില്‍ മുകളില്‍ പറഞ്ഞ പ്ലസ്‌ടു വിദ്യാര്‍ഥിയായ പയ്യനും ഉണ്ടായിരുന്നു. സംഘത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊരാളുമായിരുന്നു അവന്‍.


ഇത്‌ കോഴിക്കോട്‌ നഗരത്തില്‍ തുടങ്ങി ഇവിടെതന്നെ ഒടുങ്ങിയ ഒരു പ്രതിഭാസമല്ല. പുതിയ കാലത്തിന്റെ സന്തതികള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ലോകത്തിന്റെ പ്രതിരൂപത്തെ മറ്റൊരു കോലത്തില്‍ വരച്ചിട്ടു എന്നാണ്‌ മനസിലാക്കേണ്ടത്‌.

പുതിയ തലമുറയുടെ സ്വാതന്ത്ര്യങ്ങള്‍ക്ക്‌ ആകാശത്തെപോലും അതിര്‍ത്തിയായി കാണക്കാക്കാനാവില്ല. ഏത്‌ വിലക്കുകള്‍ ഭേദിക്കാനും അവര്‍ക്ക്‌ മടിയുമില്ല.ഒരു ദിവസം മാത്രം സ്വവര്‍ഗഭോഗികളായവരുടെ ആവശ്യങ്ങള്‍ക്ക്‌ നിന്നുകൊടുത്താല്‍ രണ്ടായിരം രൂപയിലേറെ സമ്പാദിക്കുന്ന രാമനാട്ടുകരയിലെ പതിനാറുകാരനായ മനോജ്‌, (യഥാര്‍ഥ പേരല്ല) സ്‌കൂളിനു മുമ്പിലെ പെട്ടിക്കടയില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്ന അമ്മാവന്‍ തരുന്ന ലഹരി വസ്‌തുക്കള്‍ കൂട്ടുകാര്‍ക്ക്‌ വിതരണം ചെയ്യുന്നതിലൂടെ അച്ഛനില്ലാത്ത കുടുംബത്തെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ച പയ്യോളിയിലെ സുനീഷ്‌, നീലച്ചിത്രങ്ങളുടെ എക്‌സ്‌ക്ലൂസീവുകള്‍ മാത്രം വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിലൂടെ സ്വന്തം ആവശ്യങ്ങള്‍ക്കും ധൂര്‍ത്തിനും പണം കണ്ടെത്തുന്ന കരുവാരകുണ്ടിലെ റഷീദ്‌, സ്‌കൂള്‍ ബാഗില്‍ പാഠപുസ്‌തകങ്ങള്‍ക്ക്‌ പകരം ഏതുബൈക്കും തുറക്കാന്‍ കഴിയുന്ന താക്കോല്‍ കൂട്ടങ്ങളുമായി നടക്കുന്ന കോഴിക്കോട്ടെ കവര്‍ച്ച ക്കൂട്ടങ്ങള്‍....സ്വന്തം വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ തന്നെ മൂന്ന്‌ തവണയിലധികം മോഷ്‌ടിച്ച്‌ റിക്കാര്‍ഡിട്ട കോഴിക്കോട്ടെ റനീഷ്‌, ഇവരൊക്കെയാണ്‌ പുതിയ കാലത്തിന്റെ പ്രതിനിധികന്ദ്സ
ര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ കാര്യക്ഷമമാണിപ്പോള്‍. മാനേജ്‌മെന്റുകളുടെ പട്ടാളച്ചിട്ടയും വിദ്യാലയങ്ങളെ വലിഞ്ഞുമുറുക്കിയിരിക്കുന്നു. പി ടി എ കമ്മിറ്റികളും അമ്മമാരുടെ കൂട്ടായ്‌മകളും അധ്യാപക സംഘടനകളും എല്ലാം വിദ്യാലയങ്ങളുമായി അടുത്തിടപഴകുന്നു. അങ്ങനെയൊരുകാലത്തുകൂടിയാണിതെല്ലാം നടക്കുന്നത്‌. കോഴിക്കോട്‌ ജില്ലയില്‍ മതപരമായ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സഥാപനത്തിലെ ഹോസ്റ്റലില്‍ ഒരുനാള്‍ റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ കിട്ടിയത്‌ ഒരു ബക്കറ്റ്‌ നിറയെ നീലച്ചിത്ര സിഡികളായിരുന്നു. അതിലേറെ മള്‍ട്ടിമീഡിയ സംവിധാനത്തോടെയുള്ള മൊബൈലുകളും. അപ്പോള്‍ മറ്റു വിദ്യാലയങ്ങളുടെ കാര്യം പറയണോ...? ഈ പ്രവണതയെ സാംസ്‌കാരിക ജീര്‍ണതകളുടെ ഷോക്കാണെന്നാണ്‌ മനോരോഗ വിദഗ്‌ധനായ ഡോ പി എന്‍ സുരേഷ്‌കുമാറിന്റെ വിലയിരുത്തല്‍.
മന:ശാസ്‌ത്രഞ്‌ജരുടെ അരികില്‍ മനോനില തെറ്റി ചികിത്സതേടിയെത്തിയ ഒട്ടേറെ കുട്ടിക്കുറ്റവാളികളെക്കുറിച്ച്‌ അവര്‍ പറഞ്ഞ്‌ തരുന്നു. ഏറെ വിചിത്രമാണ്‌ അവരുടെലോകം. വിഭിന്നമാണ്‌ മനസ്‌, ഞെട്ടിപ്പിക്കുന്നതാണ്‌ പ്രവര്‍ത്തികള്‍. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ഒരേ രീതിയിലല്ല വികസനം കൈവരിക്കുന്നത്‌. വികസനത്തെ സ്വാധീനിക്കുന്ന നിരവധി ഘട്ടങ്ങളുണ്ട്‌. അതില്‍ സംഭവിക്കുന്ന ഗുണദോഷങ്ങള്‍ കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്‌.രക്ഷിതാക്കളുടേയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഭാഷയും വേഷവും പെരുമാറ്റങ്ങളും വൈകല്യങ്ങളും എല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു.

കൗമാരം സര്‍വോന്‍മുഖമായ വളര്‍ച്ചയുടെ മാറ്റത്തിന്റെ ഘട്ടമാണ്‌. എല്ലാകെട്ടുപാടുകളില്‍ നിന്നും ചിറകടിച്ച്‌ പറക്കാന്‍ വെമ്പല്‍കൊള്ളുന്ന പ്രായം. രക്ഷിതാക്കളുടെയും സഹോദരങ്ങളുടേയും മറ്റും ശ്രദ്ധ കൂടുതലായി പതിയേണ്ട സമയം. കുട്ടികള്‍ സ്വന്തമായ വ്യക്തിത്വം രൂപവത്‌കരിക്കേണ്ട ഈ പ്രായത്തിലാണ്‌ അവര്‍ക്ക്‌ കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തുണയാകേണ്ടത്‌. ഉത്തമ വഴികാട്ടികളെ ലഭിക്കേണ്ടത്‌.ബാല്യത്തിനും യൗവനത്തിനുമിടയിലെ പൂര്‍വ കൗമാരത്തിലാണ്‌ മാനസികവും ശാരീരികവും ലൈംഗികപരവുമായ വികാസം സംഭവിക്കുന്നത്‌. ശാരീരികമായ മാറ്റങ്ങളോടൊപ്പം മാനസികമായ മാറ്റങ്ങളും ഈ പ്രായത്തില്‍ സംഭവിക്കുന്നു. ഇതിനിടയിലാവും പുതിയ സൗഹൃദങ്ങളുടെ വരവ്‌. വഴിതെറ്റാനുള്ള സാധ്യത ഏറെയാണ്‌. വഴിപിഴപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ തേടുന്നതും ഇത്തരക്കാരെ തന്നെ.
ഇത്‌ ആണ്‍കുട്ടികളുള്ള ഓരോ രക്ഷിതാവും അഭിമുഖീകരിക്കേണ്ട സാഹചര്യമാണ്‌. പലരും ആ ഘട്ടത്തെ അതിജീവിച്ചുവെങ്കില്‍ കുട്ടികളെ പ്രത്യേകമായി ശ്രദ്ധിച്ചത്‌കൊണ്ടോ പരിഗണന നല്‍കിയതുകൊണ്ടോ ആവണം, അല്ലെങ്കില്‍ ദൈവാനുഗ്രഹം എന്നേ പറയേണ്ടൂ. ആണ്‍കുട്ടിയല്ലേ എവിടെ പോയാലും പ്രശ്‌നമില്ല. എന്ന്‌ കരുതിയിരുന്നവര്‍ക്കൊക്കെ ആ ധാരണ തിരുത്തേണ്ടി വന്നിരിക്കുന്നു. കാരണം ഇന്ന്‌ ഏറ്റവും കൂടുതല്‍ വഴിതെറ്റിപോകുന്നത്‌ ആണ്‍കുട്ടികളാണ്‌. സ്വവര്‍ഗരതിക്കാരുടെ ഇരകളായി മാറുന്നത്‌ അവരാണ്‌. 2005മുതല്‍ 2009വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത്‌ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്‌ പോലീസ്‌ കണക്ക്‌ പ്രകാരം 280 ആണ്‍കുട്ടികളാണ്‌. ഇതില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്‌. രണ്ടാമത്‌ കോഴിക്കോട്ടും. തിരുവനന്തപുരവും കണ്ണൂരുമാണ്‌ തൊട്ടുപിന്നില്‍. മദ്യമയക്കുമരുന്ന്‌ മാഫിയകളുടെ കരിയറുകളായി മാറുന്നതും അവര്‍ തന്നെ. വേഗത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നു അവരുടെ മനസ്സുകളെ.

താമരശ്ശേരിക്കടുത്ത എട്ടാം ക്ലാസുകാരന്റെ കഥ ഇങ്ങനെയാണ്‌. പഠിക്കാന്‍ മിടുക്കനായ പയ്യന്റെ സ്വഭാവത്തില്‍ പെട്ടെന്നൊരുനാള്‍ മാറ്റം കണ്ടുതുടങ്ങി. വീട്ടില്‍ നിന്നും വിലപിടിപ്പുള്ള വസ്‌തുക്കള്‍ അപ്രത്യക്ഷമാകുന്നു. ഒരു ദിവസം പിടിക്കപ്പെട്ടപ്പോള്‍ അമ്മയേയും അച്ഛനേയും തിരിച്ച്‌ ഉപദ്രവിക്കുകയായിരുന്നവന്‍. സ്‌കൂളില്‍ നിന്നും പരാതിയെത്തിയപ്പോഴാണ്‌ അവര്‍ ഒരു മനോരോഗവിദഗ്‌ധന്റെ സഹായം തേടിയത്‌. സ്‌കൂളിനടുത്ത്‌ വെച്ച്‌ യാദൃശ്ചികമായി പരിചയപ്പെട്ട ഒരുവ്യക്തി അവനെ മയക്കു മരുന്നുകളുടെ കരിയറായി ഉപയോഗിച്ചിരുന്നു. ഒന്ന്‌ തൃശൂര്‍വരെ പോകണം. അവിടെ ചില വ്യക്തികള്‍ക്ക്‌ ചില വസ്‌തുക്കള്‍ എത്തിച്ച്‌ കൊടുക്കണം. നല്ല പ്രതിഫലവും മികച്ച ഭക്ഷണവുമായിരുന്നു വാഗ്‌ദാനം. അയാളും തൃശൂരിലെ ഇടനിലക്കരും അവനെ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇരയാക്കിയിരുന്നു. എന്നാല്‍ പെട്ടന്നൊരുനാള്‍ അയാള്‍ അപ്രത്യക്ഷനാകുന്നു. പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.ഇതോടെ വരുമാനം മുട്ടിയതോടെയാണ്‌ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങുന്നത്‌.

ഇനി കോഴിക്കോട്ടെ സംഭവത്തിലേക്ക്‌ തന്നെ തിരികെ വരാം. കസബ, നടക്കാവ്‌, നല്ലളം, മെഡിക്കല്‍ കോളജ്‌, ഫറോക്ക്‌, ബേപ്പൂര്‍ പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ കീഴില്‍നിന്ന്‌ വല്ലാതെ ടൂവീലറുകളും കമ്പ്യൂട്ടറുകളും പണവും മോഷണം പോകുന്നു. ആറുമാസം കഴിഞ്ഞു ഈ പ്രതിഭാസം തുടങ്ങിയിട്ട്‌. പരാതികള്‍ നിരന്തരം വരുന്നു. എന്നാല്‍ ഒന്നില്‍പോലും പ്രതികള്‍ പിടിക്കപ്പെടുന്നില്ല. പതിവുള്ള കവര്‍ച്ചക്കാരെ ചുറ്റിയായിരുന്നു പോലീസിന്റെ അന്വേഷണം. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇതില്‍ പങ്കില്ലെന്ന്‌ തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലില്‍ ഉറപ്പായി.അതിനുശേഷമാണ്‌ പുതിയ സംഘത്തെക്കുറിച്ച്‌ സംശയം തോന്നി അന്വേഷണം ആ വഴിക്ക്‌ തിരിയുന്നത്‌.

വാഹന ചെക്കിംഗിനിടെ ബൈക്കിലെത്തുന്ന പയ്യന്‍മാര്‍ നിര്‍ത്താതെപോകുന്നത്‌ പതിവാണ്‌. പ്രധാനകാരണങ്ങളിലൊന്ന്‌ ലൈസന്‍സുണ്ടാവില്ല എന്നതാവും.എന്നാല്‍ ഇത്തരത്തില്‍ നിര്‍ത്താതെ പോയ പയ്യന്‍മാരിലെ ചിലരെ പിന്തുടര്‍ന്ന്‌ പിടികൂടിയപ്പോഴായിരുന്നു ആദ്യമായി കുട്ടിക്കള്ളന്‍മാരെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിക്കുന്നത്‌. അപകടം വരുത്തുന്ന ബൈക്ക്‌ ഉപേക്ഷിച്ച്‌ കടക്കുന്നു. പിന്നീടാണ്‌ ഇവ മോഷണം പോയതാണെന്നറിയുന്നതും. ഒടുവില്‍ സംഘത്തെക്കുറിച്ചും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അറിഞ്ഞപ്പോള്‍ പോലീസ്‌ പോലും ഞെട്ടിപോയി.

അഞ്ച്‌ പ്രമുഖ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍. പതിനാലുമുതല്‍ 18വരെ പ്രായത്തിലുള്ളവര്‍. വ്യത്യസ്‌ത കുടുംബ പശ്ചാത്തലമുള്ളവര്‍. ക്ലബുകളില്‍ വെച്ചും ജിംനേഷ്യകളില്‍ നിന്നുമായിരുന്നു അവര്‍ കണ്ടുമുട്ടിയിരുന്നത്‌. പിന്നെ സ്വതന്ത്രമായ ഒരു ശൃംഖലയായി ആകൂട്ട്‌ വളര്‍ന്നു. ആരെങ്കിലും ശ്രദ്ധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്‌തില്ല. ബൈക്കുകളും കമ്പ്യൂട്ടറുകളും കവര്‍ച്ച നടത്തിയശേഷം വീടുകളില്‍ കൊണ്ടുവന്നു. എന്നിട്ടും ചില രക്ഷിതാക്കള്‍ അന്വേഷിച്ചില്ല. തിരക്കിയവരോടോ അവര്‍ മനഹോരമായ കള്ളവും പറഞ്ഞു. അതിന്റെ സത്യാവസ്ഥകളിലേക്കിറങ്ങിച്ചെല്ലാനും മെനക്കെട്ടതുമില്ല. നൂറില്‍പ്പരം കുട്ടികള്‍ പ്രത്യക്ഷമായോ പരേക്ഷമായോ ഈ കേസുകളില്‍ കണ്ണികളായിട്ടുണ്ടെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം. ഇതിന്റെ തുടര്‍ച്ചയായി പിന്നെയും ഉണ്ടായി അറസ്റ്റുകള്‍. ജൂലൈയില്‍ ആദ്യദിനം രണ്ട്‌ കുട്ടികള്‍ നല്ലളം പോലീസിന്റെ പിടിയിലായി. ആറിന്‌ വീണ്ടും മൂന്ന്‌ കുട്ടികളെ പിടികൂടി. മാത്തോട്ടം സ്വദേശികളായ പതിനാലും പതിനാറും വയസ്സുള്ള മൂന്നുപേരെ അരീക്കാട്‌ നിന്നുമാണ്‌ മോഷ്‌ടിച്ച ബൈക്കുമായി പിടികൂടിയത്‌.

മോഷ്‌ടിക്കുന്ന ബൈക്കുകളും കമ്പ്യൂട്ടറുകളും കുറഞ്ഞ വിലക്ക്‌ വില്‍ക്കുന്നു. അത്‌ ഏറ്റവും പരിചയമുള്ളവരിലൂടെയാണ്‌ വിപണനം നടത്തിയിരുന്നത്‌. കിട്ടുന്ന പണംകൊണ്ട്‌ മദ്യപിക്കും. ധൂര്‍ത്തുകള്‍ക്കും ധാരാളം പണം. സഹപാഠികളെ അമ്പരപ്പിച്ചും അസൂയപ്പെടുത്തിയും സ്വപ്‌നം കാണാനാവാത്ത സൗഭാഗ്യങ്ങളില്‍ അവര്‍ അഭിരമിക്കുന്നു. ഇതുകണ്ട്‌ മറ്റുകുട്ടികളും അവരുടെ വഴി സ്വീകരിക്കാന്‍ തുനിയുന്നത്‌ സ്വാഭാവികം മാത്രമാണ്‌.
മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങളെ എതിര്‍ക്കാന്‍ തോന്നുന്നത്‌ കൗമാരപ്രായക്കാരുടെ സ്വഭാവമാണ്‌. തീക്ഷ്‌ണമായ വൈകാരിക ജീവിതം പുലര്‍ത്തുന്നവര്‍ക്ക്‌ എതിര്‍ലിംഗത്തിലെ അംഗങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രയാസം ഉണ്ടാകും. വൈകാരിക വികസനം അന്തിമ രൂപം കൈവരിക്കുന്നതും കൗമാരകാലത്താണ്‌. ഉത്‌കണ്‌ഠ, സ്‌നേഹം, ഭയം, കോപം തുടങ്ങിയ വികാരങ്ങളുടെ തീവ്രതമൂലം ഈ ഘട്ടം വേറിട്ടുനില്‍ക്കുന്നു. വികാരപ്രകടനത്തില്‍ ഇവര്‍ സ്ഥിരസ്വഭാവം പുലര്‍ത്താറുമില്ല. മനശാസ്‌ത്രഞ്‌ജര്‍ വ്യക്തമാക്കുന്നു. ഇതൊക്കെ മനസിലാക്കിയും അവരുടെ മനസ്‌ വായിച്ചും വേണം ഇടപഴകാന്‍. പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും പഠിച്ച്‌ വേണം പരിഹാരം നിര്‍ദേശിക്കാന്‍. എന്നാല്‍ തിരക്കുകളുടെ ലോകത്ത്‌ നമുക്ക്‌ നമ്മെതന്നെ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത കാലത്ത്‌ കുട്ടികളെ കയറൂരിവിട്ടാല്‍ എന്തുസംഭവിക്കുമെന്നതിന്‌ ഇതിനേക്കാള്‍ വലിയ ഉദാഹരണങ്ങള്‍ വേണോ....?

കുട്ടികള്‍ക്ക്‌ സ്‌നേഹവും പരിഗണനയും സുരക്ഷിതത്വവും ലഭിക്കേണ്ട പ്രായത്തില്‍ നല്‍കാത്തതിനെ തുടര്‍ന്ന്‌ അവര്‍ വഴിതെറ്റി പോയിട്ടുണ്ടെങ്കില്‍ ഒരുപരിധിവരെ കാരണക്കാര്‍ രക്ഷിതാക്കള്‍ തന്നെയാണ്‌. അവരെ ഒരുകഴുകനും റാഞ്ചികൊണ്ടുപോകാനും വഴിത്തെറ്റാനും കഴിയാത്ത വിധം ചിറകിനുള്ളില്‍ സംരക്ഷിക്കേണ്ട കടമയും മാതാപിതാക്കളുടേതാണ്‌. വീട്ടകങ്ങളില്‍ നിന്ന്‌ സ്‌നേഹം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ എളുപ്പത്തില്‍ ചതിക്കുഴികളില്‍ കുരുങ്ങി പോകാം. ശിഥിലമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന്‌ വരുന്നവര്‍ക്കിടയിലേക്ക്‌ വേഗത്തില്‍ കയറിച്ചെല്ലാനും അവരുടെ മനസ്സില്‍ ഇടം നേടാനും വേട്ടക്കാര്‍ക്ക്‌ സാധിക്കും. അത്‌ തിരിച്ചറിയുക. മക്കളുടെ മനസ്‌ കാണുക. അവര്‍ക്ക്‌ ഒരുപാട്‌ സുഹൃത്തുക്കളുണ്ടാവും. എന്നാല്‍ അവരേക്കാള്‍ നല്ല സുഹൃത്തായി മാറാന്‍ നിങ്ങള്‍ ശ്രമിക്കുക. അവരുടെ ഏത്‌ വിഷയത്തിനും കാത്‌കൊടുക്കുക. മനസ്‌ തുറന്ന്‌ ദിവസവും സംസാരിക്കുക. അപ്പോള്‍ തന്നെ ഒരുവിധം പ്രശ്‌നങ്ങള്‍ക്കുമുമ്പില്‍ അനുരഞ്‌ജനത്തിന്റെ വാതില്‍ തുറക്കപ്പെടും.

വിദ്യാലയങ്ങളില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകള്‍
രാജന്‍ കരുവാരകുണ്ട്‌


വര്‍ത്തമാനകാല കേരളീയ സമൂഹത്തില്‍ നമ്മെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ കുട്ടികളുടെ
കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള വിദ്യാലയങ്ങളില്‍ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാളാണ്‌ ഞാന്‍. പക്ഷേ വളരെ ചുരുങ്ങിയ എണ്ണം മാത്രമെ പുറംലോകം അറിയുന്നുള്ളൂ.അത്‌കൊണ്ടുതന്നെ അത്തരം കുറ്റങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നനിലയിലാണ്‌ സമൂഹം കാണുന്നത്‌.
കുട്ടികള്‍ക്കിടയില്‍ ലഹരി വസ്‌തുക്കള്‍ വില്‍ക്കുന്ന ഏജന്റുമാരും സ്ഥിരമായി ഉപയോഗിക്കുന്നവരും ഉണ്ട്‌. 



സ്‌കൂളിലേക്കെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങുകയും നഗരങ്ങളിലെ മദ്യശാലകളിലും നാടന്‍ കള്ളുഷാപ്പിലും പതിവായി മുഖം കൊടുത്ത്‌ ക്ലാസില്‍ എത്തുന്നവരും കുറവല്ല. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാകുന്നവരും ഇതുമൂലം ലഭിക്കുന്ന വരുമാനംകൊണ്ട്‌ ധൂര്‍ത്തടിച്ച്‌ നടക്കുന്നവരും ധാരാളം. ദൃശ്യമാധ്യമങ്ങളും സൈബര്‍ ലോകവും ഇതിനായി അവരെ പ്രാപ്‌തരാക്കിയെടുക്കുന്നു.
മൈതാനങ്ങളിലും ഇടവഴികളിലും ഒരുമൊബൈലിനുചുറ്റുമിരുന്ന്‌ നീലച്ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ പതിവ്‌ കാഴ്‌ചകളാണ്‌. പത്തുരൂപ മുടക്കിയാല്‍ ഏതുതരത്തിലുള്ള നീലച്ചിത്രവും മൊബൈലില്‍ പകര്‍ത്തിക്കൊടുക്കാനുള്ള സംവിധാനം ഇന്ന്‌ നാട്ടിന്‍പുറത്തെ മൊബൈല്‍ ഷോപ്പില്‍ പോലുമുണ്ട്‌. നഗരത്തിലെ കാര്യം പറയണോ...


കുട്ടിക്കാലത്ത്‌ ഒഴിവു ദിനങ്ങളില്‍ നല്ല പുസത്‌കങ്ങള്‍ വായിക്കാന്‍ തേടിപ്പിടാക്കാറുണ്ടായിരുന്നു. കൂട്ടുകാര്‍ തന്നെയാവും അത്‌ സംഘടിപ്പിച്ച്‌ തരിക. എന്നാല്‍ ഇന്നിപ്പോള്‍ അവധി ദിനമാഘോഷിക്കാന്‍ കുട്ടികള്‍ കൈമാറുന്നത്‌ നീല സീഡിയും പെന്‍ ഡ്രൈവുമാണ്‌. മൊബൈലില്‍ നിന്ന്‌ മൊബൈലിലേക്ക്‌ രതിവൈകൃതങ്ങളുടെ ദൃശ്യങ്ങള്‍ പറക്കുകയാണ്‌. ക്ലാസ്‌ മുറിയില്‍ കുട്ടികളുടെ ബാഗ്‌ പരിശോധിച്ചാല്‍ പഠന സിഡിയുടെ മറവില്‍ മറ്റു സിഡികളും പെന്‍ ഡ്രൈവുകളുമാണ്‌ കണ്ടെത്താനാവുക. ഇത്തരം നിരവധി കേസുകള്‍ ഏതൊരു ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലും കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്‌. ഈ സാഹചര്യമെല്ലാം കുട്ടികളെ ഏതുതരത്തിലുള്ള കുറ്റകൃത്യത്തിലേക്കും വഴി നടത്താന്‍ പര്യാപ്‌തമാക്കുന്നുണ്ട്‌.


മൊബൈല്‍ ഫോണ്‍ വിദ്യാലയങ്ങളില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും സ്ഥാപനങ്ങളുടെ പരിസരത്തുള്ള കടകളില്‍ സൂക്ഷിക്കുകയാണ്‌ കുട്ടികള്‍ ചെയ്യുന്നത്‌. ഇടവേളകളില്‍ ഇവ ഉപയോഗിച്ച്‌ പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്ത്‌ ഇന്റര്‍നെറ്റ്‌ കഫേകളില്‍ എത്തിക്കുന്ന സംഭവത്തേയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്‌. ഇതിന്റെ ഗൗരവം പെണ്‍കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ കൃത്യമായി അറിഞ്ഞുകൂടാ. മൊബൈലില്‍ ഒരു കുട്ടി ഫോട്ടോയെടുത്തതിനെക്കുറിച്ച്‌ പരാതിപറയാനെത്തിയത്‌ വേറൊരാളാണ്‌. ഇതന്വേഷിക്കാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടിയുടെ പ്രതികരണം അതൊക്കെ പ്രശ്‌നമാക്കണോ മാഷെ...ഫോട്ടോയങ്ങ്‌ ഡിലീറ്റ്‌ ചെയ്‌താല്‍ പോരെ എന്നായിരുന്നു.

സ്‌കൂള്‍ പരിസരങ്ങളിലുള്ള സൈബര്‍കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശനമായ നിരീക്ഷണം നടത്തുക തന്നെ വേണം. നടപടി എടുക്കേണ്ടത്‌ പോലീസാണെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറാനോ കണ്ണടക്കാനോ സ്‌കൂള്‍ അധികൃതര്‍ക്കാവില്ല. പി ടി എ കമ്മിറ്റികളും ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാക്കി എടുക്കേണ്ടതുണ്ട്‌. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തണം.
സര്‍ക്കാറിനു സമുഹത്തിനും രക്ഷിതാക്കള്‍ക്കും തെറ്റു പറ്റി
എന്‍ സുഭാഷ്‌ ബാബു
റിട്ട:  എസ്‌ പി


ഈയിടെ കോഴിക്കോട്‌ നഗരത്തില്‍ നിന്ന്‌ മാത്രം റിപ്പോര്‍ട്ട്‌ ചെയ്‌ത കവര്‍ച്ചക്കേസുകളില്‍ നൂറില്‍പ്പരം കുട്ടികള്‍ പ്രത്യക്ഷമായോ പരേക്ഷമായോ കണ്ണികളായിട്ടുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്‌. മെഡിക്കല്‍ കോളജ്‌, നല്ലളം, നടക്കാവ്‌ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന്‌ മാത്രമാണിവ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികളുടെ കൂട്ടുകെട്ടുകളെക്കുറിച്ച്‌ അറിവില്ലാത്തത്‌ വലിയ പ്രശ്‌നം സൃഷ്‌ടിക്കുന്നു. മുമ്പ്‌ മുത്തശ്ശനും മുത്തശ്ശിയും അമ്മാവന്‍മാരുമൊക്കെയായിരുന്നു കുട്ടികളുടെ ഉപദേശകര്‍. അണുകുടുംബത്തില്‍നിന്ന്‌ ആ നന്മ പടിയിറങ്ങിപ്പോയതോടെ വലിയ നഷ്‌ടം തന്നെയാണ്‌ നമുക്ക്‌ ഉണ്ടായത്‌. അധ്യാപകര്‍ക്കും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക താത്‌പര്യമുണ്ടായിരുന്നു. 



ഇന്നത്തെ അധ്യാപകര്‍ക്ക്‌ കുട്ടികളെ നിയന്ത്രിക്കുന്നതിനുള്ള ആര്‍ജവം നഷ്‌ടപ്പെട്ടിരിക്കുന്നു. രക്ഷിതാക്കള്‍ കുട്ടികളുടെ പഠനനിലവാരം ശ്രദ്ധിക്കുന്നു.അതിനുവേണ്ടി മുതല്‍മുടക്കുന്നു. എന്നാല്‍ സൗഹൃദ വലയവും പ്രവര്‍ത്തന മേഖലകളും ശ്രദ്ധിക്കുന്നേയില്ല.
ഇന്റര്‍നെറ്റ്‌ സംവിധാനം പ്രയോജനപ്പെടുത്താത്ത കുട്ടികള്‍ വിരളമായിരിക്കുന്നു.കഫേകളിലും വീടുകളിലും കുട്ടികള്‍ ഏര്‍പ്പെടുന്നത്‌ കമ്പ്യൂട്ടര്‍ ഗെയിമുകളിലും വിവിധതരം കളികളിലാണ്‌. കാളപ്പോരും സനൂക്കര്‍ കളിയും പന്തയംവെപ്പും വയലന്‍സും എല്ലാം. തെറ്റുകള്‍ കണ്ടുകൊണ്ടേയിരിക്കുമ്പോള്‍ പിന്നെയത്‌ തെറ്റല്ലാതെ തോന്നും. ശരിത്തെറ്റുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ പ്രത്യേകിച്ചും.

വിദ്യാലയങ്ങളില്‍ കൗണ്‍സലിംഗ്‌ സംവിധാനമെന്ന ഒന്നുണ്ട്‌. എന്നാല്‍ പലയിടത്തും അതില്ല. ഉണ്ടെങ്കില്‍ തന്നെ പ്രാപ്‌തരായ കൗണ്‍സിലര്‍മാരില്ല. ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ള കുട്ടികളെ പെട്ടെന്ന്‌ കണ്ടെത്താന്‍ കഴിയുക കുട്ടികള്‍ക്ക്‌ തന്നെയാണ്‌. കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചെലവഴിക്കുന്നവര്‍ എന്നനിലയില്‍ അവര്‍ക്കേ അതിന്‌ സാധിക്കൂ. വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന കുട്ടിപോലീസിന്റെ സേവനത്തിലൂടെ ഇതിനും സാധിക്കണം. മോശപ്പെട്ട ചുറ്റുപാടില്‍ നിന്ന്‌ വരുന്നകുട്ടികളെയും ഇന്റര്‍നെറ്റ്‌ കഫേകളില്‍ എത്തുന്ന കുട്ടികളെയും ശ്രദ്ധിക്കുക തന്നെവേണം. ഇത്തരക്കാരെക്കുറിച്ച്‌ പോലീസ്‌ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന നിബന്ധന വെക്കണം. കഫേകളില്‍ എത്തുന്ന കുട്ടികളുടെ പേരും വിലാസവും ഫോണ്‍ നമ്പരും അവരുടെ കൈപ്പടയില്‍ തന്നെ എഴുതി വാങ്ങിക്കണം. പഴയ തലമുറക്ക്‌ ചിന്തിക്കാന്‍ പോലുമാകാത്ത സൗഭാഗ്യങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക്‌ ലഭിക്കുന്നു. പക്ഷേ അതോടൊപ്പം അവരുമായുള്ള മാനസികമായ അടുപ്പം കുറഞ്ഞു. മക്കളെ ഉപദേശിക്കാനോ നേര്‍വഴിക്ക്‌ നടത്താനോ ഉള്ള പ്രാപ്‌തി പല രക്ഷിതാക്കള്‍ക്കും നഷ്‌ടപ്പെട്ടിരിക്കുന്നു. കുടുംബ തകര്‍ച്ചയുടെ ആദ്യത്തെ അധ്യായമാണത്‌.

ഇന്ന്‌ കുട്ടികളെ ഭരിക്കുന്ന നിയമം ജുവനൈല്‍ ജസ്റ്റിസ്‌ കെയര്‍ ആന്റ്‌ പ്രൊട്ടക്ഷന്‍ ആക്‌ട്‌ ആണ്‌. പതിനെട്ട്‌ വയസ്സിന്‌ താഴെ പ്രായമുള്ള കുറ്റവാളികളായ കുട്ടികള്‍ക്ക്‌ പ്രത്യേക പരിഗണന കൊടുക്കുകയും അവരെ മുതിര്‍ന്ന ക്രിമിനലുകളുടെ കൂട്ടത്തില്‍ പെടുത്താതെയും അവരോടൊപ്പം ജയിലിലടക്കാതെയും നല്ല പൗരന്‍മാരാക്കി തീര്‍ക്കുന്നതിനുള്ള സംരക്ഷണവും പരിശീലനവും നല്‍കുകയുമാണ്‌ ഈ നിയമത്തിന്റെ ഉദ്ദേശം.

ഏഴു വയസ്സിനു താഴെയുള്ള കുട്ടികളുടെ പ്രവര്‍ത്തിമൂലം എന്ത്‌ തെറ്റ്‌തന്നെ സംഭവിച്ചാലും അത്‌ നിയമത്തിന്റെ മുമ്പില്‍ കുറ്റമാകുന്നില്ല. എഴുമുതല്‍ പന്ത്രണ്ടുവരെയുള്ള കുട്ടികളുടെ കാര്യത്തിലും നിയമം ഇതേകാഴ്‌ചപ്പാട്‌ സ്വീകരിക്കുന്നു. പതിനാലിനും പതിനെട്ടിനുമിനിടയിലെ കുട്ടികള്‍ കുറ്റം ചെയ്‌താലും അവരെ കുറ്റവാളിയെന്ന്‌ പോലും വിളിക്കാന്‍ പാടില്ല. നിയമവുമായി കലഹിച്ചു നില്‍ക്കുന്ന ആള്‍ എന്നേ വിളിക്കാവൂ. അവന്റെ ഭാവി ജീവിതത്തില്‍ പഴയ കാലത്തിലെ ഒരു അടയാളവും ശേഷിക്കാന്‍ പാടില്ല എന്നതിനാല്‍ ആകാലത്തെ രേഖകള്‍ പോലും നശിപ്പിച്ച്‌ കളയണമെന്നാണ്‌ നിയമം അനുശാസിക്കുന്നത്‌. ഇതെല്ലാം കുട്ടികളുടെ നല്ലഭാവിക്കുവേണ്ടി നിയമം ഒരുക്കുന്ന സുരക്ഷിത കവചമാണ്‌.

ഇങ്ങനെയൊക്കെ നിയമത്തെ വഴിതെറ്റാതെ നടത്താനുള്ള സംവിധാനം ഒരുക്കിയവര്‍ക്ക്‌ അത്തരം കുഞ്ഞുങ്ങള്‍ വഴിത്തെറ്റി പോകുന്നത്‌ തടയാനുള്ള ബാധ്യതകൂടിയുണ്ട്‌. വഴിത്തെറ്റിപോകുന്ന യുവതലമുറയെ നേരെയാക്കാന്‍ ഇന്ന്‌ ശരിയായ മാര്‍ഗരേഖയൊന്നുമില്ല. അത്‌കണ്ടെത്തിയെ മതിയാകൂ. എല്ലാവര്‍ക്കും കുട്ടികളെക്കുറിച്ച്‌ബാധ്യതയുണ്ട്‌. സമൂഹം കൂട്ടുത്തരവാദിത്വത്തോടെ ചെയ്യേണ്ടതാണത്‌. സമൂഹത്തിനും സര്‍ക്കാറിനും രക്ഷിതാക്കള്‍ക്കും എല്ലാം വീഴ്‌ച പറ്റിയിട്ടുണ്ട്‌. ആദ്യം അത്‌ സമ്മതിക്കുക . പിന്നെ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌ അവയില്ലാതാക്കാന്‍ എന്തുചെയ്യണമെന്ന്‌ ആലോചിക്കുക. വളരെപ്പെട്ടന്ന്‌ അവസാനിക്കുന്ന ഒരു സംവിധാനമല്ല ആവശ്യം. എല്ലാ കാലത്തും നിലനില്‍ക്കുന്നതും ശക്തവുമാകണമത്‌.ഇത്‌ സാംസ്‌കാരിക പ്രത്യാഘാതം
ഡോ: പി എന്‍ സുരേഷ്‌ കുമാര്‍

കുട്ടികള്‍ കുറ്റവാളികളാകുന്ന കേസുകളെ ഒറ്റപ്പെട്ട സംഭവമെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാനാവില്ല. ഇതിനുമുമ്പും ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട്‌. ഉണ്ടാവുന്നുമുണ്ട്‌. എന്നാല്‍ അവ അറസ്റ്റിലോ പത്രവാര്‍ത്തകളിലോ ഇടം കണ്ടില്ലാ എന്നേയൊള്ളൂ.മാറുന്ന സംസ്‌കാരത്തിനനുസരിച്ച്‌ കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന വ്യതിയാനമായി വേണം ഈ പ്രവണതയെ കാണാന്‍. കള്‍ച്ചറല്‍ ഷോക്കാണിത്‌.

ദൃശ്യ മാധ്യമങ്ങളുടെയും പരസ്യങ്ങളുടേയും പ്രലോഭനങ്ങളില്‍ വേഗം കുരുങ്ങിപ്പോകുന്നു കൗമാര മനസുകള്‍. ഹൈടെക്‌ സംവിധാനങ്ങളോട്‌ അവര്‍ക്ക്‌ എന്തെന്നില്ലാത്ത അഭിനിവേശം തോന്നും. അവ സ്വന്തമാക്കണമെന്നത്‌ വലിയ സ്വപ്‌നവുമാവും. കൗമാര മനശാസ്‌ത്രമാണത്‌.എടുത്തുചാട്ടവും പൊട്ടിത്തെറിയും ഇവരുടെ പ്രത്യേകതകളാണ്‌. ആത്മാഭിമാനം മാനത്തോളം കൊണ്ടുനടക്കുന്നവരാണ്‌ ഇവര്‍. മുതിര്‍ന്നവരേക്കാള്‍ അറിവും കഴിവുകളും ഉണ്ടെന്ന്‌ അഹങ്കരിക്കും. ദിവാസ്വപ്‌നം അനാവശ്യമായി കാണും. പിരിമുറുക്കത്തിന്റെയും ക്ഷോഭത്തിന്റെയും സ്‌പര്‍ധയുടെയും പരിവര്‍ത്തനത്തിന്റെയും കാലമാണ്‌ കൗമാരം. പാകതയില്ലാത്ത മനസ്സുകള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വരും വരായ്‌കകളെ കുറിച്ച്‌ ആലോചിക്കാതെയാണ്‌. കുറ്റകൃത്യങ്ങളേയും കവര്‍ച്ചകളേയും ലഘൂകരിക്കപ്പെടുന്ന ഒരുചുറ്റുപാടില്‍ മാതൃകയാവേണ്ടവര്‍ തന്നെ തെറ്റു ചെയ്‌തതിന്റെ പേരില്‍ പിടിയിലാകുമ്പോള്‍ കുട്ടികളും അവയിലേക്ക്‌ നടന്നടുക്കുന്നത്‌ സ്വാഭാവികമാണ്‌.

കുറ്റകൃത്യത്തിലേര്‍പ്പെടുന്ന കുട്ടികളുടെ ജീവിത പശ്ചാത്തലം പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. അവരുടെ മാതാപിതാക്കളിലാരെങ്കിലും അത്തരം ചുറ്റുപാടില്‍ നിന്നുള്ളവരായിരിക്കും. അതല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ അവര്‍ക്കുണ്ടാകും. ഈയിടെ കോഴിക്കോട്‌ പിടിയിലായ ചിലകുട്ടികളുടെയെങ്കിലും കാര്യത്തില്‍ അങ്ങനെയുണ്ടെന്നാണ്‌ പത്രങ്ങളില്‍ വന്ന പോലീസ്‌ ഭാഷ്യം വ്യക്തമാക്കുന്നത്‌.

അണുകുടുംബ വ്യവസ്ഥ വലിയൊരു പ്രതിസന്ധിയാണ്‌ കുട്ടികളുടെ കാര്യത്തില്‍ സൃഷ്‌ടിച്ചിരിക്കുന്നത്‌. പിതാവ്‌ ഗള്‍ഫിലാവും. അമ്മയും കുട്ടികളും മാത്രമാവും വീട്ടില്‍.അടിപൊളി ജീവിതം. കുട്ടിക്ക്‌ ആവശ്യത്തിലേറെ സ്വാതന്ത്ര്യവും പണവും വീട്ടില്‍ നിന്ന്‌ ലഭിക്കും. കുറെ കഴിയുമ്പോഴാണ്‌ മകന്റെ വഴി അപഥസഞ്ചാരത്തിലേക്കാണെന്ന്‌ തിരിച്ചറിയുന്നത്‌. അപ്പോള്‍ പണം നല്‍കുന്നതില്‍ നിയന്ത്രണം വരുത്തും. പണം കിട്ടാതെ വരുമ്പോഴാണ്‌ പുതിയ വഴികണ്ടെത്തുന്നത്‌. കൂട്ടുകാരുടെ പിന്തുണയും സഹകരണവും ഉണ്ടാകുമ്പോള്‍ അത്‌ സംഘടിത ശൃംഖലയായും വളരുന്നു. അതുമല്ലെങ്കില്‍ വിവാഹ മോചിതരുടെ മക്കള്‍. അല്ലെങ്കില്‍ മാതാപിതാക്കളുടെ വഴക്കും വക്കാണവും നിത്യസംഭവമായ ഒരു വീട്ടില്‍. അവിടെയൊന്നും കുട്ടിക്ക്‌ ഒരുമാതൃകയുണ്ടാവുന്നില്ല.

ഈ കാലഘട്ടത്തിലാണ്‌ കുട്ടിക്ക്‌ രക്ഷിതാക്കളുടെ പൂര്‍ണ സഹകരണവും ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ടത്‌.അവരുടെ റോള്‍ മോഡല്‍ മാതാപിതാക്കളാകണം. എന്നാല്‍ പലപ്പോഴും അതുണ്ടാകുന്നില്ല. കുട്ടികളെ വീട്ടില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. സ്‌കൂളുകളിലെ കൂട്ടുകെട്ട,്‌ പുറത്തുള്ള സഹവാസം എല്ലാത്തിലേക്കും കണ്ണും തുറന്നിരിക്കണം. സ്‌കൂളുകളില്‍ സോഷ്യല്‍ സയന്‍സ്‌ എന്ന വിഷയമുണ്ട്‌. അത്‌കാണാതെ പഠിച്ച്‌ പരീക്ഷയെഴുതിയാല്‍ മാര്‍ക്ക്‌ നല്‍കുന്നു. എന്നാല്‍ സ്വഭാവ രൂപവത്‌കരണവും പഠനവിഷയമാക്കണം. കുട്ടിയുടെ നല്ല പെരുമാറ്റത്തിനും മാര്‍ക്കിടണം. ഇതിനെയും പാഠ്യപദ്ധതിയില്‍ കൊണ്ടുവരണം.

8 അഭിപ്രായങ്ങൾ:

  1. എല്ലാം വായിച്ചു ഞെട്ടി ഇരിക്കുകയാണ്.

    ലോകം പോകുന്നത് എങ്ങോട്ടാണെന്ന ഭീതിയോടെ....

    മറുപടിഇല്ലാതാക്കൂ
  2. ആരോട് എന്ത് പറയാന്‍. പറഞ്ഞിട്ട് കാര്യമില്ല

    മറുപടിഇല്ലാതാക്കൂ
  3. ഇന്നുമുണ്ട്‌ പത്രങ്ങളില്‍ കുട്ടിക്കവര്‍ച്ചക്കാരുടെ വാര്‍ത്തകള്‍, കോഴിക്കോട്ടു നിന്നുതന്നെ. അവരുടെ ഇഷ്‌ട വസ്‌തുക്കളും ടൂവീലര്‍, മോഷണ രീതിയും ഇതുപോലെ തന്നെ. ഒരേ കുഴിയില്‍ ഒരു രണ്ടുതവണവീഴാം, മൂന്നാംതവണയും അബദ്ധം പിണയാം. പക്ഷേ, നാലും അഞ്ചും തവണയും ഒരേസ്ഥലത്ത്‌ നിന്ന്‌ തന്നെ ഒന്നിലധികം കുട്ടികള്‍ ഒരേക്കുറ്റത്തിന്‌ പിടിയിലായിട്ടും പാഠം പഠിക്കുന്നില്ലെങ്കില്‍ എന്തുപറയാനാണ്‌.... എന്തുപറഞ്ഞിട്ടെന്താണ്‌....ആരോട്‌ പറയാനാണ്‌...? താങ്കളെപ്പോലെ ചിലരെങ്കിലും ഉണ്ടായല്ലോ ഇത്‌ ഓര്‍മപ്പെടുത്താന്‍... നന്ദി ഹംസ ആലുങ്ങല്‍ നന്ദി....
    അഹമ്മദ്‌കുട്ടി കക്കോവ്‌

    മറുപടിഇല്ലാതാക്കൂ
  4. വായിച്ചു തരിച്ചിരുന്നുപോയി.വലിയൊരു വിപത്താണല്ലോ ഇത്, ആരെയാണ് കുറ്റപെടുത്തേണ്ടത്,എവിടെയാണ് കുഴപ്പം,ഒരു പിടുത്തവും കിട്ടുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  5. അന്ധിച്ചു നിന്നങ്ങ്‌ ചിന്തിച്ചുപോയി
    അന്ധപ്പന്‍ സത്യത്തില്‍ എന്താണീ ലോകമെന്ന്‌
    കടപ്പാട്‌: സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌

    മറുപടിഇല്ലാതാക്കൂ
  6. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം....
    ഉറക്കം നടിക്കുന്നവരെയോ....?
    പ്രയാസമാണ്‌....
    താങ്കളെപ്പോലെ ചിലരെങ്കിലും
    കണ്ണും തുറന്നിരിക്കുന്നുവല്ലോ...അത്രയെങ്കിലും ആശ്വാസം.

    മറുപടിഇല്ലാതാക്കൂ
  7. വായിച്ചിട്ട് ഒന്നും പ്രതികരിക്കാന്‍ പോലുമാകുന്നില്ലല്ലൊ!

    മറുപടിഇല്ലാതാക്കൂ