4/2/10
കൂടുന്നു; കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം
കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ പാലക്കാട് മലമ്പുഴയിലും മിനിഞ്ഞാന്ന് കണ്ണൂരിലെ കാടാച്ചിറയിലും ഉണ്ടായ സംഭവങ്ങളാണ് ഇതില്‍ ഒടുവിലെത്തേത്. രണ്ട് കുഞ്ഞുങ്ങളെ ഡാമിലെറിഞ്ഞ് ജീവനൊടുക്കാന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നു പാലക്കാട് മേപ്പറമ്പ് വാര്യം പറമ്പിലെ ദിലീഷിന്റെ ഭാര്യ നളിനി. ഭര്‍ത്താവിന്റെ മദ്യപാനമാണെത്രെ ആത്മഹത്യയിലേക്ക് നയിച്ചത്. നളിനിയും ഇളയകുഞ്ഞും മരിച്ചു. കാടാച്ചിറയിലെ പൊതുവാച്ചേരി സജിനാ നിവാസില്‍ സനല്‍കുമാറിന്റെ ഭാര്യ ബിന്ദു(26)വിനേയും ഏകമകള്‍ ശ്രീനന്ദ(2)യേയുമാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറ്റില്‍ മുഴകണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ മരണത്തിലാണ് രണ്ടുവയസുകാരിയായ മകളെയും ഇവര്‍ കൂടെക്കൂട്ടിയത്. ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനവുമായി 2010ലെ ആദ്യമാസം തന്നെ കഴിഞ്ഞ വര്‍ഷങ്ങളെ പിന്നിലാക്കുകയാണ്. ഇത് ഏറെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്‌ച മുമ്പാണ് കരുവാരകുണ്ടിലെ വീട്ടുകിണറ്റില്‍ അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതിയ പ്രഭാതങ്ങളിലും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2004ല്‍ റിപ്പോര്‍ട്ട് ചെയ്‌ത കുടുംബ ആത്മഹത്യകളില്‍ ഉള്‍പ്പെട്ട 46 കുഞ്ഞുങ്ങളേയും അമ്മമാര്‍ കൊലപ്പെടുത്തുകയായിരുന്നു. 2007ലെ 72 കൂട്ട മരണങ്ങളില്‍ 63കുട്ടികളേയും മാതാപിതാക്കളായിരുന്നു കൊലപ്പെടുത്തിയത്. ശേഷം അവരും ആത്മഹത്യ ചെയ്‌തു. 2008ല്‍ 92 കേസുകളുടെ സ്ഥിതിയും ഇതുതന്നെ.2008ലെ ആദ്യ നാലുമാസത്തിനിടെ സംസ്ഥാനത്തെ അമ്മമാരും ബന്ധുക്കളും മാത്രം കൊന്നുതള്ളിയത് 45 കുഞ്ഞുങ്ങളെയാണ്. അമ്മമാര്‍ തന്നെ വിഷം കൊടുത്തും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയും 2008ല്‍ ഇരുപത് കുഞ്ഞുങ്ങളുടെ ജീവിതമാണ് കുരുതികഴിച്ചത്. ഇവര്‍ക്കെല്ലാം ന്യായത്തിനുവേണ്ടിയെങ്കിലും പറയാന്‍ ഒരു കാരണമുണ്ടായിരുന്നു. കുടുംബ കലഹം. എന്നാല്‍ ഈ കാലയളവില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മാത്രം അറസ്റ്റിലായത് ഇരുപത് അമ്മമാരാണ്. അവിഹിത ഗര്‍ഭങ്ങളായിരുന്നു ഇവക്കുള്ള കാരണങ്ങള്‍. മാലിന്യകൂമ്പാരങ്ങളില്‍ നിന്നും പൊട്ടകിണറ്റില്‍ നിന്നെല്ലാം ഉറുമ്പരിച്ചും പട്ടിക്കടിച്ചും ലഭിക്കുന്ന കുരുന്നുകളുടെ ചേതനയറ്റ ശരീരങ്ങള്‍ക്കു പിന്നിലും അവിഹിത ഗര്‍ഭങ്ങളുടെ കഥകള്‍ തന്നെയാണ് ഏറെയും. എന്നാല്‍ അണു കുടുംബവുമായി ജീവിക്കുന്നവരിലെ സ്‌ത്രീകളാണ് ഇപ്പോള്‍ ഏറെയും കുഞ്ഞുങ്ങളെകൊല്ലുന്നത്. ഇതാണ് സാമൂഹിക പ്രവര്‍ത്തകരെയും മറ്റും ഞെട്ടിച്ചിരിക്കുന്നത്.സമാധാനത്തിന്റെ അഭയമായിരുന്ന കേരളീയ കുടുംബങ്ങളിലെ പൊട്ടിത്തെറികളുടെ എണ്ണം ഭീകരാമാംവിധം ഉയര്‍ന്നതിന്റെ സൂചനകളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.നൂറുവീടുകളില്‍ 32 എണ്ണവും പൊട്ടിത്തെറിയുടെ വക്കിലാണെന്നതും നൂറില്‍ അറുപത് ദാമ്പത്യങ്ങളിലും ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാണെന്നതും പഴയങ്കഥയായിമാറുകയാണ്. പല പൊട്ടിത്തെറിയുടെയും കാരണം ഭര്‍ത്താക്കന്‍മാരുടെ മദ്യപാനമാണ്. സ്‌ത്രീധന പീഡനവും സാമ്പത്തിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം വില്ലനായി കടന്നുവരുന്നുമുണ്ട്. ഭര്‍ത്താവിനോടൊ കുടുംബാഗങ്ങളോടൊ ഉള്ള അരിശം തീര്‍ക്കുന്നവര്‍ക്ക് മുമ്പില്‍ അരിഞ്ഞുവീഴ്‌ത്താന്‍ ഇരകളായി തീരുകയാണ് ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍. ഭര്‍തൃ പീഡനങ്ങള്‍ ദുസഹമാവുമ്പോഴാണ് പലവീട്ടമ്മമാരും കുഞ്ഞുങ്ങളുമൊരുമിച്ച് കിണറ്റില്‍ ചാടിയോ ട്രെയിനിനു മുന്നില്‍ തലവെച്ചോ ജീവിതത്തെ തോല്‍പ്പിക്കുന്നത്. തങ്ങളുടെ കാലശേഷം മക്കള്‍ അനാഥമാകുമെന്ന ഭീതിയും അവര്‍ ആര്‍ക്കും ഭാരമാകരുതെന്ന ചിന്തയുമാണ് അമ്മമാരെ കുഞ്ഞുങ്ങളേയും ആത്മഹത്യയിലേക്ക് വിളിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതേകുറിച്ച് ഗൗരവായ ചര്‍ച്ചയും ശക്തമായ ബോധവത്‌കരണവും നടത്തിയില്ലെങ്കില്‍ ഇനിയും കുടംബ പൊട്ടിത്തെറികളില്‍ ചതച്ചരക്കാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാകുന്ന കാഴ്‌ചകള്‍ക്ക് അവസാനമുണ്ടാകില്ല.
ഭൂമി തട്ടിയെടുക്കുന്ന റാക്കറ്റ് സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നു
സര്‍ക്കാറില്‍ നിക്ഷിപ്‌തമായ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തട്ടിയെടുക്കുന്ന റാക്കറ്റ് സംസ്ഥാനത്ത് ശക്തിപ്രാപിച്ചതായി ആരോപണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും റവന്യൂ വകുപ്പിലെ ചിലരുടേയും ഒത്താശയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. റവന്യൂ, വനം, വൈദ്യൂതി മന്ത്രിമാരുടെ മൗനാനുവാദത്തോടെ ഏക്കര്‍കണക്കിന് ഭൂമി ഈ സംഘം കൈക്കലാക്കുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പി യു സി എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എ പൗരന്‍ സിറാജിനോട് പറഞ്ഞു. സാധാരണക്കാരന് സ്വന്തമായി വീടുവെക്കാന്‍ ഒരുസെന്റ് ഭൂമിപോലും വാങ്ങാന്‍ സാധിക്കാത്ത ഉയരത്തിലേക്ക് ഭൂമിവില വളര്‍ന്ന സാഹചര്യത്തിലാണ് വേലിതന്നെ വിളവുതിന്നുന്നതായി ആരോപണമുയരുന്നത്. റാക്കറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ബിനാമിപ്പേരിലാണ് ഭൂമികൈക്കലാക്കുന്നത്. ഒരു ജില്ലാ കലക്‌ടറും അട്ടപ്പാടിയില്‍ ഇത്തരത്തില്‍ ഭൂമി സംമ്പാദിച്ചവരില്‍ ഉള്‍പ്പെടുമെന്നും അഡ്വ. പി എ പൗരന്‍ ആരോപിച്ചു. സംസ്ഥാനത്ത് ശേഷിക്കുന്ന വനങ്ങള്‍ പോലും കുറുക്കുവഴികളിലൂടെ കൈയേറുന്ന സംഭവങ്ങളാണ് നിരന്തരമായി ഉണ്ടാകുന്നത്. വയനാട്ടില്‍ കുട്ടപ്പന്‍ പട്ടയങ്ങളുടെ ചുവടുപിടിച്ച് വിതരണം ചെയ്‌ത നൂറുകണക്കിന് രവീന്ദ്രന്‍ പട്ടയങ്ങളുടെ മറവില്‍ മൂന്നാറിലെ സര്‍ക്കാര്‍ ഭൂമികളില്‍ പലതും സ്വകാര്യഭൂമിയായതുപോലെ മറ്റുജില്ലകളിലും ഇത്തരം ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നാണ് വ്യക്തമായ സൂചന.സംസ്ഥാനത്തെ ഭൂപരിഷ്‌ക്കരണം വിപ്ലവകരമായ മാറ്റത്തിനു വഴിവെച്ചുവെന്ന് അവകാശപ്പെടുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ പോലും ഭൂമിയില്ലാത്തവന്റെ വേദനകാണാന്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപം പരക്കെയുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം മുപ്പതിനായിരം കുടുംബങ്ങളാണ് ഭവന രഹിതരായുള്ളത്. മൂന്നാറില്‍ ഇടിച്ചു നിരത്തുന്ന കെട്ടിടങ്ങളുടെ കല്ലും കട്ടയും കൊണ്ട് ഭവന രഹിതര്‍ക്ക് വീടുവെച്ചു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രഖ്യാപനം. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ അല്‍പം കൂടി കടന്ന് പ്രഖ്യാപനം നടത്തി. മൂന്നാര്‍ മലകളില്‍ തോട്ടം ഉടമകള്‍ കയ്യേറിയ തോട്ടം ഭൂമിയും മറ്റുള്ളര്‍ കയ്യടക്കിവെച്ച പുറമ്പോക്കുഭൂമിയും പാട്ട വ്യവസ്ഥ ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മിച്ച ഭൂമിയും പിടിച്ചെടുത്ത് കേരളപ്പിറവി ദിനത്തില്‍ ഭൂരഹിതര്‍ക്കായി വിതരണം ചെയ്യുമെന്നുമായിരുന്നു മന്ത്രിയുടെ ഉറപ്പ്. രണ്ടാം ഭൂപരിഷ്‌ക്കരണത്തിന് പുനര്‍ജന്മം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചുവെങ്കിലും ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാകുന്നതിനുള്ള ക്രിയാത്മകമായ നടപടികള്‍ കൈകൊണ്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഭൂമിക്കായി സമരമുഖത്ത് ഉറച്ചു നില്‍ക്കുന്നവരെ നയിക്കുന്നവരും ഇതാവര്‍ത്തിക്കുന്നു.വിവിധ ജില്ലകളില്‍ നിരവധികുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായി ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. അവിടെ വിതരണം ചെയ്‌ത പട്ടയങ്ങളില്‍ പ്രഖ്യാപിച്ച ഭൂമിയുണ്ടായിരുന്നില്ലെന്നാണ് പട്ടയം ലഭിച്ച കുടുംബങ്ങള്‍ പറയുന്നത്. വ്യാജ രേഖകള്‍ സൃഷ്‌ടിച്ച് ചില ഉദ്യോഗസ്ഥരാണ് ഈ ഭൂമികള്‍ കൈക്കലാക്കിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മലപ്പുറം മങ്കട വില്ലേജില്‍പ്പെട്ട ഷാജഹാന്‍ ഇവരില്‍പ്പെട്ട ഒരാളാണ്. 33 കുടുംബങ്ങള്‍ക്കായിരുന്നു ഇവിടെ അന്‍പത് സെന്റ് ഭൂമി അനുവദിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം വിതരണവും നടന്നു. എന്നാല്‍ കുടുംബങ്ങള്‍ക്ക് ലഭിച്ചത് മുപ്പത് സെന്റിനുള്ള രേഖയാണ്. ബാക്കിയുള്ള ഭൂമി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി ഷാജഹാന്‍ ആരോപിക്കുന്നു. ഇതിനെതിരെ പരാതിയുമായി ചെന്നവരെ ഡെപ്യൂട്ടി കലക്‌ടര്‍ പോലും കബളിപ്പിക്കുകയാണുണ്ടായതെന്നും ഷാജഹാന്‍ സിറാജിനോട് പറഞ്ഞു.മലപ്പുറം ജില്ലയില്‍ 443 കുടുംബങ്ങള്‍ക്ക് പത്തുസെന്റ് ഭൂമിവീതം വിതരണം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നകാലത്താണ് തീരുമാനിച്ചത്. ജില്ലാകലക്‌ടറായിരുന്ന എം ശിവശങ്കരനെ നടപടി എടുക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്‌തു. കെ പി രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായശേഷം ജില്ലാ കലക്‌ടറോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായിട്ടില്ലെന്നാണ് ഭൂമിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ പറയുന്നത്. സാധാരണക്കാരന് സഹായകമാകുന്ന തീരുമാനങ്ങള്‍ കൈകൊള്ളാന്‍ അധികൃതര്‍ ഒരുക്കമാവുന്നില്ലെന്നും നടപ്പാക്കുന്ന തീരുമാനങ്ങളില്‍ ക്രിത്രിമവും ക്രമക്കേടുകളുമുണ്ടെന്നുമാണ് ആരോപണം ശക്തമാവുമ്പോഴും ഇവര്‍ക്കെതിരെ ആര് നടപടിയെടുക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)