നിലമ്പൂര്‍ ചെമ്പ്ര കാട്ടുനായ്‌ക്ക കോളനിയിലെ മുരളീധരന്‍ അകാലത്തില്‍ മരിക്കുമ്പോള്‍ നാല് കുട്ടികളുടെ അമ്മയായിരുന്നു ഭാര്യ ശാന്ത. ഇവരെ ഭര്‍തൃസഹോദരന്‍ അനില്‍കുമാര്‍ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ഒരു കുഞ്ഞ് കൂടി പിറന്നു. മദ്യ ലഹരിയില്‍ 25 ാം വയസ്സില്‍ ചാലിയാറിന്റെ കുത്തൊഴുക്ക് കൈനീട്ടി വാങ്ങുകയായിരുന്നു ആ യുവാവിനെ. ഒരാഴ്‌ച കഴിഞ്ഞാണ് മൃതദേഹം വികൃതമായ നിലയില്‍ നെട്ടിക്കുളത്ത് നിന്ന് കണ്ടെടുത്തത്.
അനില്‍കുമാര്‍ മരിക്കുമ്പോള്‍ ശാന്ത രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. അവര്‍ പിന്നീട് പ്രസവിച്ചത് ഇരട്ട കുട്ടികളെയാണ്. ഇപ്പോള്‍ ഏഴു കുട്ടികളുടെ മാതാവായ ആ സ്‌ത്രീ ജീവിതത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയിലെ ജോലിക്കാണിവര്‍ പോകുന്നത്. പക്ഷേ, ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള രണ്ട് ഇരട്ട കുട്ടികളേയും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളേയും വീട്ടിലാക്കിയാണ് പോകാറ്. ഇവരെ ശുശ്രൂഷിക്കാനോ സമയത്തിന് ഭക്ഷണം കൊടുക്കുന്നതിനോ ആരുമില്ല. വീടിന് പുറത്ത് ആനയടക്കമുള്ള വന്യ മൃഗങ്ങളുടെ ഭീഷണിയുമുണ്ട്. തൊട്ടുതാഴെയുള്ള വീട്ടില്‍ ഭര്‍ത്താവിന്റെ പ്രായം തളര്‍ത്തിയ മാതാപിതാക്കളുണ്ട്. മന്ദനും മാതിയും. ഇവരെ ശ്രുശൂഷിക്കാനും ആരുമില്ല. ഏഴ് മക്കളുടെ മാതാവായ ശാന്തക്ക് വിധവാപെന്‍ഷന്‍ പോലും ലഭിക്കുന്നില്ല.