20/5/10

ഈ കുഞ്ഞുങ്ങളുടെ രക്തം നമ്മോട്‌ നിലവിളിക്കുന്നു 1



ബഹുമാനപ്പെട്ട കലക്‌ടര്‍ സര്‍,
എന്റെ പേര്‌ അനീന. മലപ്പുറം ജില്ലയിലെ വാഴക്കാട്‌ ഗവ യു പി സ്‌കൂളില്‍ രണ്ടാം ക്ലാസിലാണ്‌ ഞാന്‍ പഠിക്കുന്നത്‌. ഉമ്മയില്ല, മരിച്ചുപോയി. ഏക സഹോദരന്‍ അമീനും എന്നെവിട്ടുപോയി. ഉപ്പ എന്നൊരാള്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ല. കത്തയക്കാറില്ല, ഫോണ്‍ വിളിക്കാറുമില്ല.
ആദ്യം ഉമ്മയാണ്‌ }ഞങ്ങളെവിട്ട്‌ പോയത്‌. 2006 ഫിബ്രുവരി 13നായിരുന്നു മരണം. എങ്ങനെയാ മരിച്ചതെന്നറിയോ? ലുക്കീമിയ എന്ന രോഗം ബാധിച്ച്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സഹോദരന്‍ അമീന്‍. അവിടെ വെച്ച്‌ അണുബാധയെ തുടര്‍ന്ന്‌ മഞ്ഞപ്പിത്തം പിടിപെട്ടു. ഈ അസുഖം ഉമ്മക്കും പകര്‍ന്നു...അങ്ങനെയാണ്‌ ആദ്യം ഉമ്മ... ഒരുവര്‍ഷം കഴിയുന്നതിനിടക്ക്‌ അമീനും...
നന്നായി പഠിക്കുന്നുണ്ട്‌ ഞാന്‍. പക്ഷെ പഠിപ്പിക്കാന്‍ വലിയുപ്പക്കാവുന്നില്ല. ദിവസവും ഓട്ടോറിക്ഷയില്‍ കയറ്റി അയക്കണം. ബാഗ്‌, കുട, യൂണിഫോം,ഉടുപ്പുകള്‍ ഇതിനൊക്കെ എന്തോരം പൈസ വേണം? പ്രത്യേകിച്ചൊരു ജോലിയുമില്ലാത്ത, 69 വയസായ വലിയുപ്പാക്കെങ്ങനെയാണതിനാവുന്നത്‌.? ഉമ്മ ഉണ്ടായിരുന്നുവെങ്കില്‍...അമീന്‍...ഉപ്പ..
എന്റെ ഉമ്മയും സഹോദരനും മരിച്ചത്‌ മെഡിക്കല്‍ കോളജില്‍ നിന്നുണ്ടായ ചികിത്സയിലെ പിഴവ്‌ കൊണ്ടാണെന്ന്‌ കാണിച്ച്‌ പരാതി നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും എന്റെ പഠനവും ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നുവത്‌. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. നഷ്‌ടപരിഹാരവും ലഭിച്ചില്ല. ചികിത്സയിലെ പിഴവുമൂലം മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക്‌ ഒരുലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കുമെത്രെ. എന്നാല്‍ ഇതുവരെ ഞങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ല. അത്‌ കിട്ടാന്‍ അര്‍ഹതയില്ലേ എനിക്ക്‌...?ഉറ്റവരുടെ മരണത്തോടെ അനാഥമാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്തു നഷ്‌ട പരിഹാരമാണാവോ ലഭിക്കുക... 26- 5 -08ന്‌ ഏറനാട്‌ താലൂക്ക്‌ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ1000 രൂപ അനുവദിച്ചതായി അറിയിച്ചുകൊണ്ടുള്ള ഒരു കത്ത്‌ ലഭിച്ചിരുന്നു. അതിനായി മഞ്ചേരിയിലേക്ക്‌ നടന്നുനടന്നു തളര്‍ന്നു വലിയുപ്പ. അതുമാത്രം മതിയോ...? ഞാന്‍ ഇനിയും പഠിക്കണ്ടെന്നാണോ?.
ഈ പരാതിക്കൊരു പരിഹാരമുണ്ടാക്കിത്തരില്ലെ..? ഏറെ പ്രതീക്ഷയോടെ..
അനീന
കുന്നുമ്മല്‍ വീട്‌ , വാഴക്കാട്‌, മലപ്പുറം ജില്ല.

അനീനക്കറിയില്ല, ഈ പരാതിയിലെ പല വാക്കുകളുടെയും അര്‍ഥം. ജില്ലാകലക്‌ടര്‍ക്ക്‌ സമര്‍പ്പിക്കുവാനായി തയ്യാറാക്കിയ അപേക്ഷയിലെ പല സംഭവങ്ങളെക്കുറിച്ചും ആ ആറുവയസ്സുകാരിക്ക്‌ കേട്ടറിവേയുള്ളൂ. എന്നാല്‍ ഒരുകാര്യം ആ കുഞ്ഞും അറിഞ്ഞു തുടങ്ങിയിരിക്കുന്നു. തന്റെ അനാഥത്വം. അനിശ്ചിതത്വത്തിലേക്കു നീങ്ങിക്കൊണ്ടേയിരിക്കുന്ന ഭാവി.
സുല്‍ത്താന്‍ ബത്തേരിക്കടുത്ത പേലേംപറ്റ ശിവശങ്കരന്റേയും സിന്ധുവിന്റേയും മകള്‍ നിഥില (12)ഈയിടെ മരിച്ചു. കുഞ്ഞോം യു പി സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ നിഥിലക്ക്‌ സിക്കിള്‍സെല്‍ അനീമിയയായിരുന്നു. ഈ ദമ്പതികളുടെ ഒരുകുഞ്ഞ്‌ ഇതേരോഗത്തെ തുടര്‍ന്ന്‌ നേരത്തെ മരിച്ചിരുന്നു. ഇവര്‍ക്കും സര്‍ക്കാരില്‍ നിന്നും യാതൊരു നഷ്‌ടപരിഹാരവും ലഭിച്ചിട്ടില്ല.


രക്തജന്യ രോഗം ബാധിച്ചതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ കുഞ്ഞുങ്ങള്‍ ഇയ്യാംപാറ്റകളെപോലെ മരിച്ചൊടുങ്ങുകയാണ.്‌ ഇതിന്‌ അധികൃതരുടെ പക്കല്‍പോലും കൃത്യമായ കണക്കുകളില്ല. അവരെ ശുശ്രൂഷിക്കാന്‍ നില്‍ക്കുന്നവര്‍ക്ക്‌ അണുബാധയേല്‍ക്കുന്നുണ്ട്‌.അതുമൂലമുണ്ടാകുന്ന മരണത്തിന്റെ രജിസ്റ്ററും അവിടെ സൂക്ഷിക്കുന്നില്ല.


പേരാമ്പ്ര കക്കയം എടത്തൊടി ചാമിക്കുട്ടിയുടെ മകന്‍ ജീവന്‍, ജീവനുണ്ടായിട്ടും ജീവിതമില്ലാതെ മാസങ്ങളോളമാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നരകിച്ച്‌ കിടന്നത്‌. ചികിത്സക്കിടയില്‍ അണുബാധയെ തുടര്‍ന്ന്‌ ഈ 15 കാരന്റെ കണ്ണ്‌ വീര്‍ത്ത്‌ വികൃതമായി. പിന്നെ കാഴ്‌ച്ചയും നഷ്‌ടപ്പെട്ടു. പുഴുവിനെ പോലെ കിടന്നാണ്‌ ആ കുട്ടി മരിച്ചത്‌. മലപ്പുറം ചെമ്മാട്ടെ എരഞ്ഞിക്കല്‍ പറമ്പ്‌ റജീനയുടെ മകന്‍ ഫാസിലിന്റെയും കണ്ണ്‌ വീര്‍ത്ത്‌ ഭീഭത്സമായി. പിന്നീട്‌ കാഴ്‌ച പൂര്‍ണമായും നഷ്‌ടപ്പെട്ടു. ചെറിയ ജീവിതത്തിനിടയില്‍ വലിയ ദുരിതം അനുഭവിച്ച്‌ തീര്‍ത്ത്‌ ആ നാലു വയസ്സുകാരനും കഴിഞ്ഞവര്‍ഷം കണ്ണടച്ചു. മലപ്പുറം കടന്നമണ്ണയിലെ കാരാട്ടുതൊടി നിഷയുടെ മകന്‍ ആദര്‍ശ്‌ (5) ഇതിന്റെ രണ്ട്‌ ദിവസം മുമ്പ്‌ മരണത്തിന്‌ കീഴടങ്ങിയതും ചികിത്സക്കിടയിലെ അണുബാധയെ തുടര്‍ന്നായിരുന്നുവെത്രെ. മാങ്ങാട്‌ സ്വദേശി മുളിയന്‍ പിലാക്കല്‍ ഗോവിന്ദിന്റെ മകള്‍ അശ്വതി (6)യുടേയും കോഴിശ്ശേരി മുഹമ്മദിന്റെ മകന്‍ അബ്‌ദുല്‍ വാഹിദിന്റേയും (ഒന്നര)ഓരോ കൈകളുടെ സ്വാധീനമാണ്‌ ആദ്യം നഷ്‌ടപ്പെട്ടത്‌. അശാസ്‌ത്രീയമായ കുത്തിവെപ്പിനെ തുടര്‍ന്നായിരുന്നു ഇത്‌. പ്രശ്‌നം മുഖ്യമന്ത്രി വിഎസ്‌അച്യുതാനന്ദന്റെ ശ്രദ്ധയില്‍പോലും പെടുത്തി. ഈകുഞ്ഞുങ്ങളേയും മരണം പിടികൂടിയിട്ടും കുടുംബങ്ങള്‍ക്കെന്തങ്കിലും നഷ്‌ടപരിഹാരം ലഭിച്ചില്ല. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയുമുണ്ടായില്ല.
മലപ്പുറം താനാളൂരിലെ പനയോടന്റകത്ത്‌ കുഞ്ഞിമൊയ്‌തീന്റെ മകന്‍ സെയ്‌ദ്‌ മുഹമ്മദിന്റെ (13) മരണത്തിന്‌ കാരണം രക്തം സ്വീകരിച്ചതിലൂടെയുണ്ടായ അണുബാധയായിരുന്നു. വയനാട്ടിലെ ചീയമ്പത്തെ കൊട്ടാരവിളയില്‍ അനില്‍കുമാറിന്റെ മകന്‍ അഖിലിന്റെ മരണത്തിന്‌ കാരണവും മറ്റെന്നല്ലെന്ന്‌ ബന്ധുക്കള്‍ ആരോപിക്കുന്നു.
തിരൂരിലെ പച്ചാട്ടിരി സ്വദേശികളായ വിനീഷ്‌ (10) ബിജു(12) എന്നിവരും ഇവരുടെ പിന്‍മുറക്കാര്‍ തന്നെ. താനാളൂരിലെ മീനടത്തൂര്‍ നസിറുദ്ദീന്‍ഷാ(7) കണ്ണൂര്‍ പള്ളിക്കുന്നിലെ തറയില്‍ അഭിലാഷ്‌ (12) വെള്ളേരിയിലെ ചെമക്കോട്ടൂര്‍ ജാസ്‌മി (7) പുലാമന്തോളിലെ ചെമ്മലശ്ശേരി സുഹ്‌റ (13) ചെട്ടിപ്പടിയിലെ വലിയപറമ്പില്‍ സമീറ (17) മക്കരപ്പറമ്പിലെ ഹാരിസ്‌(12) മഞ്ചേരി കാരക്കുന്നിലെ ഷമീല്‍(ഒന്നര) ഇവരെല്ലാം കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അണുബാധയെതുടര്‍ന്ന്‌ പെലിഞ്ഞ കുഞ്ഞുങ്ങളാണെന്ന്‌ ബന്ധുക്കള്‍ പറയുന്നു.


എല്ലാവരും ലുക്കീമിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ, ഹീമോഫീലിയ തുടങ്ങിയ രക്തജന്യരോഗങ്ങള്‍ക്കടിമപ്പെട്ടവര്‍. മുളയിലെ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ല ഇവര്‍. വിദഗ്‌ധ ചികിത്സയും ശാസ്‌ത്രീയ പരിചരണവും ലഭിച്ചാല്‍ ദീര്‍ഘകാലം ഇവര്‍ക്ക്‌ ജീവിക്കാനാകുമായിരുന്നു.


ജീനുകളിലൂടെ വന്നുപെടുന്ന മാരക രോഗമാണ്‌ തലാസീമിയ. ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ ഈ രോഗത്തിനുകാരണമായ ജീന്‍ വാഹകരാണ്‌. ഇവരെ ഒരുതരത്തിലും അസുഖം ബാധിക്കുന്നില്ലെങ്കിലും രണ്ടു തലാസീമിയ വാഹകര്‍ വിവാഹിതരായാല്‍ അവര്‍ക്കുണ്ടാകുന്ന 25 ശതമാനം കുഞ്ഞുങ്ങളെ തലാസീമിയ മാരക രോഗം ബാധിക്കാം. ദുരിതപൂര്‍ണമായ മാരകരോഗത്തോടെയുള്ള ശിശു ജനനങ്ങള്‍ ശാസ്‌ത്രീയമായി തടയാന്‍ ഇന്ന്‌ ചികിത്സാ മാര്‍ഗങ്ങളുണ്ട്‌. എന്നാല്‍ ഈ സംവിധാനവും ഇവിടെ നടപ്പാക്കുന്നില്ല. കേരളത്തിലെവിടെയും രക്തജന്യ രോഗികളെ ചികിത്സിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. പരിശീലനം നേടിയ ഡോക്‌ടര്‍മാരില്ല. രോഗം തിരിച്ചിറിയാനുള്ള പരിശോധന നടത്താനും കഴിയില്ല. തലാസീമിയ ബാധിതരായ കുഞ്ഞുങ്ങളുടെ ജനനം നേരത്തെതിരിച്ചരിയാനും അതില്ലാതാക്കാനും ഇന്ന്‌ സംവിധാനമുണ്ട്‌. ഗൈനക്കോളജിസ്റ്റുകള്‍ മാത്രം വിജാരിച്ചാല്‍ സാധിക്കുന്നതാണത്‌.

എന്നാല്‍ നമ്മുടെ ഗൈനക്കോളജിസ്റ്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്‍മാരല്ല. ആണെങ്കില്‍ തന്നെ അതിനുള്ള സംവിധാനവും ഇവിടെയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ രക്തജന്യ രോഗികള്‍ക്കുള്ള സൗകര്യം ഒരു ശതമാനം രോഗികള്‍ക്കു കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും കോഴിക്കോട്ടെ ഓങ്കോളജി വിദഗ്‌ധനായ ഡോ: നാരായണന്‍കുട്ടി വാര്യാര്‍ പറയുന്നു. അതുകൊണ്ട്‌ തന്നെ അകാലത്തില്‍ കൊഴിഞ്ഞ്‌ വാടാനാണിവര്‍ക്ക്‌ യോഗം. എന്തുകൊണ്ടിങ്ങനെ തുടരുന്നു?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ