21/7/12

കുലം മുടിക്കുന്ന കുടിഭ്രാന്ത്

ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിനരികില്‍ എന്നും കുളിക്കാനിറങ്ങുമായിരുന്നു ഗോപി. അതിനകത്തെ ചുഴികളും ചതിക്കുഴികളും നന്നായി മനസ്സിലാക്കിയ കാടിന്റെ ആത്മാവറിഞ്ഞ ആദിവാസി യുവാവ്. വിനോദ സഞ്ചാരികള്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ പുഴയില്‍ ഇറങ്ങാന്‍ അധികൃതര്‍ക്ക് വഴികാട്ടിയായിരുന്ന ഗോപി ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുനാള്‍ പുഴയില്‍ കുളിക്കാനിറങ്ങി. നന്നായി മദ്യപിച്ചിരുന്നു. പുഴയുടെ ചുഴികളില്‍ നിന്ന് ഗോപി ഇന്നുവരെ പിന്നെ പൊങ്ങിയില്ല. 
ആ മുപ്പത്തിയഞ്ചുകാരന്‍ ഒരു കുടുംബത്തെ അനാഥമാക്കിയാണ് ചാലിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടത്. ഭാര്യയും രണ്ട് മക്കളും ഇന്നും കണ്ണീരുമായി കാത്തിരിക്കുന്നു. എന്തെങ്കിലുമൊരു വിവരം പ്രതീക്ഷിച്ച്. മരിച്ചോ ജീവിച്ചോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഒരു തെളിവെങ്കിലും തരുമോ ആരെങ്കിലും...? ഗോപിയുടെ ഭാര്യ ശാന്ത ചോദിക്കുന്നു.
ഇയാളെക്കുറിച്ച് അധികൃതര്‍ മറന്നിരിക്കുന്നു. കാണാതായതിനെ തുടര്‍ന്ന് ചില തിരച്ചിലുകളൊക്കെ നടന്നു. പിന്നെ എല്ലാം ശുഭം. പക്ഷേ ഈ കുടുംബത്തിന്റെ വേദന ആര് കാണുന്നു. ഇവരുടെ കാത്തിരിപ്പിനെക്കുറിച്ച് ആരോര്‍ക്കുന്നു...? 


ചാലിയാര്‍ പഞ്ചായത്തിലെ കൊമ്പന്‍കൊല്ലി കോളനിയില്‍ വിചിത്രമായ ഒരു കൊല നടന്നത് ഒരു വര്‍ഷം മുമ്പ്. 36 കാരനായ ഗോപാലന്‍ ഭാര്യ മാധവിയെ ചൂലിന്റെ ഈര്‍ക്കില്‍ കൊണ്ട് കുത്തിക്കൊന്നു. കത്തിക്കുത്തും വെട്ടിക്കൊലയും കേട്ടുകേള്‍വിയുള്ള നാട്ടില്‍ ഈര്‍ക്കില്‍ കൊണ്ടുള്ള കുത്തിക്കൊലയെക്കുറിച്ച് അന്നാണ് കേട്ടത്. കൊലക്ക് കാരണം കുടുംബ വഴക്കായിരുന്നുവെങ്കിലും രണ്ട് പേരും മദ്യ ലഹരിയിലായിരുന്നു. ഇതോടെ അനാഥമായത് മൂന്ന് കുട്ടികള്‍. മൂന്നു വയസ്സുകാരന്‍ പ്രമീഷും അഞ്ചാം ക്ലാസുകാരായ പ്രദീപും പ്രഭുവും. പ്രമീഷിന് ഇപ്പോഴുമറിയില്ല. അമ്മ മരിച്ചുപോയതാണെന്ന്. അച്ഛന്‍ ജയിലിലാണെന്നും. ഇടക്കിടെ അമ്മയെ ചോദിക്കുമ്പോള്‍ അടുത്ത വീട്ടിലുണ്ടെന്നും ഇപ്പൊ വരുമെന്നും പറഞ്ഞാണ് ആശ്വസിപ്പിക്കാറെന്ന് അമ്മാവന്‍ ചന്ദ്രന്‍ പറയുന്നു. കരഞ്ഞും തളര്‍ന്നും കാത്തിരുന്ന് മടുത്ത് മയങ്ങിക്കോളും. ഇപ്പോള്‍ അതൊരു ശീലമായിരിക്കുന്നു ആ കുരുന്നിന്. അച്ഛന്‍ ജയിലിലായതോടെ ഈ കുഞ്ഞുങ്ങള്‍ക്ക് ആരുമില്ലാതായി. അമ്മാവന്റെ വീട്ടിലാണിവര്‍ താമസിക്കുന്നത്.
 
രണ്ട് മാസം മുമ്പ് ചാലിയാര്‍ പഞ്ചായത്തില്‍ വെറ്റിലകൊല്ലി കോളനിയിലെ മൂപ്പന്‍ വലിയപാലനെ ഒന്നരയടി ഉയരത്തിലുള്ള കവുങ്ങില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പാലക്കയത്ത് നിന്നും വനവിഭവങ്ങള്‍ക്കുള്ള പതിനായിരം രൂപയോളം വാങ്ങിയാണ് ഇദ്ദേഹം നിലമ്പൂരിലേക്ക് തിരിച്ചത്. കോളനിയിലെ നാല് പേരുമുണ്ടായിരുന്നു ഒപ്പം. പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു. അരയടി ഉയരത്തിലുള്ള കവുങ്ങില്‍ തൂങ്ങി മരിക്കാനാകുമോ എന്ന സംശയം പോലും ഉയര്‍ന്നുകേട്ടില്ല.

 
രണ്ടാഴ്ചയേ കഴിഞ്ഞുള്ളൂ. ഇതേ കോളനിയില്‍ 35 വയസ്സുള്ള മാതി എന്ന യുവതിയെ അടിവസ്ത്രം മാത്രം ധരിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇവരും അമിതമായി മദ്യപിച്ചിരുന്നു. തൂങ്ങി മരിക്കാന്‍ ഒരുങ്ങുന്നവര്‍ അടിവസ്ത്രം മാത്രം ധരിച്ച് ആ കൃത്യത്തിനിറങ്ങുമോ എന്ന സംശയം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പോലും ഉയരാമെങ്കിലും ഇവിടെ അതിനൊന്നും പ്രസക്തിയില്ല.
ഇതെല്ലാം ചെറിയ ചില ഉദാഹരണങ്ങള്‍ മാത്രം. ദുരൂഹ മരണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മാസങ്ങള്‍ നീളുന്ന ബ്രേക്കിംഗ് ന്യൂസാകുന്ന മലയാളക്കരയില്‍ നിന്നാണ് കേരളത്തിന്റെ വികസന മാതൃകയില്‍ ഏറെ മുന്നേറി കഴിഞ്ഞെന്ന് അവകാശപ്പെടുന്ന കാടിന്റെ മക്കളുടെ കുലം തന്നെ വേരറ്റുപോകുന്ന ഞെട്ടിക്കുന്ന കഥകളുടെ വരവ്.

 
മുപ്പത്തിയാറ് ഗോത്ര വിഭാഗങ്ങളിലായി കേരള ജനസംഖ്യയിലെ നാല് ലക്ഷത്തിലധികം വരുന്നു(426208) ആദിവാസികള്‍. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍. (1,53181), പിറകില്‍ ആലപ്പുഴയും.(3014), വയനാട് കഴിഞ്ഞാല്‍ ഇടുക്കിയും കാസര്‍കോടും പാലക്കാടും കണ്ണൂരുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. മറ്റു ജില്ലകളിലെല്ലാം ജനസംഖ്യയിലെ മൂന്ന് ശതമാനം മാത്രമേ ഇവര്‍ വരുന്നുള്ളൂ. 
പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ച് അധികൃതര്‍ക്ക് ആശങ്കയൊന്നും ഇപ്പോഴില്ല. കാരണം കാടിന്റെ മക്കളുടെ പുനരധിവാസത്തിനായി കോടികളെത്രയാണ് ഒഴുകിയത്. ഇപ്പോഴും ഒഴുകികൊണ്ടേയിരിക്കുന്നത്. രണ്ടു വര്‍ഷമായി കെട്ട് പൊട്ടിക്കാത്ത 148 കോടിയുടെ ഒരു വമ്പന്‍ പദ്ധതിയും അണിയറയില്‍ ഒരുങ്ങിനില്‍പ്പുണ്ട്. മലബാറിലെ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങള്‍ക്കുള്ള 13ാം ധനകാര്യ കമ്മീഷന്റെ പാരിതോഷികമാണത്. അപ്പോള്‍ പിന്നെ ആശങ്കകളെന്തിനാണ്. 
എന്നാല്‍ കേരളത്തിലെ ആദിവാസി ഊരുകള്‍ കടുത്ത അരക്ഷിതാവസ്ഥയിലാണ്. സഞ്ചരിക്കുന്നത്. അവിടെ പട്ടിണിയും ദാരിദ്ര്യവും പതിവുകാഴ്ചയാണ്. ചൂഷണവും ലൈംഗികാതിക്രമവും ദുര്‍മരണങ്ങളും തുടര്‍ക്കഥയാണ്. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ പട്ടികവര്‍ഗത്തില്‍പ്പെട്ട 11664 പേരാണ് മരണപ്പെട്ടത്. ഇതില്‍ സ്വാഭാവിക മരണത്തേക്കാള്‍ നാലിരട്ടി ദുരൂഹ മരണങ്ങളായിരുന്നു. ലഹരി ഉപഭോഗവും ഇത് മൂലമുള്ള ആത്മഹത്യക്കുമാണ് പ്രാമുഖ്യം. 19301 ആദിവാസി വിധവകളുമുണ്ട് സംസ്ഥാനത്ത്. മരണത്തിന്റെ എണ്ണത്തിലും വിധവകളുടെ വണ്ണത്തിലും ജനസംഖ്യയില്‍ ഒന്നാമതുള്ള വയനാട് തന്നെയാണ് മുമ്പില്‍. അവിടെ 4645 ഊരുകളില്‍ 1,53181 മനുഷ്യര്‍ വസിക്കുന്നുണ്ട്. എന്നാല്‍ ആദിവാസികള്‍ ഏറ്റവും കൂടുതലുള്ള വയനാടും പാലക്കാടും ഇടുക്കിയിലുമെല്ലാം സര്‍ക്കാറിന്റെ ശ്രദ്ധ പതിയുന്നുണ്ടാകാം. ഇവിടെ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നു. എല്ലാ പദ്ധതികളും അട്ടപ്പാടിയിലും വയനാട്ടിലുമാകുമ്പോള്‍ ജനസംഖ്യ കുറഞ്ഞ ജില്ലകളില്‍ അധികൃതരുടെ കണ്ണെത്തുന്നില്ല. അവരോടുള്ള അവഗണനക്ക് അറുതിയുമില്ല. പട്ടികവര്‍ഗ വിഭാഗത്തെക്കുറിച്ച് കില സംഘടിപ്പിച്ച സര്‍വേയുടെ പ്രോജക്ട് റിസോഴ്‌സ്‌പേഴ്‌സനായ വി കെ മോഹന്‍കുമാര്‍ ഇത് സമ്മതിക്കുന്നു. സര്‍വേ ഫലവും അതിന് അടിവരയിടുകയാണ്. 
ഇതൊരു വലിയ അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ 229 ഊരുകളില്‍ വസിക്കുന്ന 14210 മനുഷ്യര്‍ക്കിടയില്‍.


കിലയുടെ സര്‍വേയില്‍ ഇത്തരം സൂചനകള്‍ വായിക്കാമെങ്കിലും ഇപ്പോഴതിന്റെ തോത് ഭീകരമായ നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. അവിടെ വിധവകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. പുരുഷന്‍മാരുടെ അകാലമരണങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം ഏറുന്നു. ഇത് സത്യമാണെന്ന് മൗനമായി സമ്മതിക്കുന്നു ആദിവാസി പ്രമോട്ടര്‍മാരും അധികൃതരും. 
അവിടം സഞ്ചരിച്ചപ്പോള്‍ ആ കഥകള്‍ സത്യമാണെന്ന് വ്യക്തമായി. വയനാട് ജില്ലയില്‍ 1725 വിധവകളുണ്ട്. 392 അവിഹിത അമ്മമാരും. പതിനേഴ് വയസ്സിനിടെ വിധവയായവരുമുണ്ട് അവരില്‍. 29 വയസ്സില്‍ താഴെയുള്ളവരാണ് ഇവരില്‍ 469 പേരും. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്കില്‍പ്പെട്ട എട്ട് പഞ്ചായത്തുകളില്‍ മാത്രം 8408 പേരടങ്ങുന്ന ജനസംഖ്യയില്‍ മാത്രം 536 വിധവകള്‍ ഉണ്ട്. അവരുടെ പ്രായം 25നും നാല്‍പ്പതിനും മധ്യയാണെന്ന് കൂടി ഓര്‍ക്കണം. ഇവരെ അകാലത്തില്‍ വിധവകളാക്കിയത് ഭര്‍ത്താക്കന്‍മാരുടെ മദ്യപാനവും ലഹരിയുടെ അമിത ഉപയോഗവുമാണെന്ന് ഉറപ്പിച്ച് പറയാനാകും പോത്തുകല്ല് പഞ്ചായത്തിലെ എസ് റ്റി പ്രമോട്ടര്‍ ബിന്ദുവിന്. 


മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗവിഭാഗങ്ങളുള്ളത് ചാലിയാര്‍ പഞ്ചായത്തിലാണ്. 567 കുടുംബങ്ങള്‍. ഇവിടെ മാത്രം 114 വിധവകള്‍ ഉണ്ട്. 72 പേരുടേയും പ്രായം 50ല്‍ താഴെ. 41 പേരുടേത് മുപ്പതില്‍ നില്‍ക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ 499 മരണങ്ങളാണ് ഉണ്ടായത്. ഇതില്‍ 309 ഉം പുരുഷന്‍മാരാണ്. 190 പേരെ സ്ത്രീകളുള്ളൂ. അതില്‍ 103 മരണവും ചാലിയാര്‍ പഞ്ചായത്തിലാണ്. ജില്ലയില്‍ സ്വാഭാവിക മരണം 145 ആണ്. 354 മരണങ്ങളും അസ്വാഭാവികമാണ്. രോഗത്തിന് ചികിത്സ കിട്ടാതെ(70), ലഹരി മരണങ്ങളും ആത്മഹത്യയും (68) അപകടമരണം(38) ഭക്ഷണമില്ലായ്മ മൂലമുള്ള മരണം (4) എന്നിങ്ങനെയാണ് ജില്ലയില്‍ നിന്നുള്ള കണക്ക്. ചാലിയാറിലെ 103 മരണങ്ങളില്‍ 23 എണ്ണമെ സ്വാഭാവികമുള്ളൂ. ചികിത്സയില്ലാതെ 27 മുതിര്‍ന്നവരും എട്ട് കുട്ടികളും ഇവിടെ മാത്രം മരണപ്പെട്ടു. എന്നാല്‍ ഇതിനേക്കാളുമെല്ലാം മുകളിലാണ് ആത്മഹത്യയും ലഹരിമൂലമുള്ള ദുരൂഹ മരണങ്ങളും. ചുങ്കത്തറ പഞ്ചായത്തില്‍ 401 കുടുംബങ്ങള്‍. 93 സ്ത്രീകളും വിധവകളാണ്. 37 മരണങ്ങളാണ് ഈ പഞ്ചായത്തിലുണ്ടായത്. സ്വാഭാവിക മരണങ്ങള്‍ ഒമ്പതെണ്ണമേയുള്ളൂ. 28 ഉം ദൂരൂഹതകളുടേതാണ്. 
ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ 271 കുടുംബങ്ങള്‍. 50 വിധവകള്‍. ഇതില്‍ 33 പേരും ഓടക്കയം കോളനിയിലാണ്. 
മലപ്പുറത്തെ കണക്കുകള്‍ ഏഴ് പഞ്ചായത്തുകളില്‍ നിന്ന് മാത്രം. അതും 2008-09ലേത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ഇരട്ടിയായി കഴിഞ്ഞിരിക്കുന്നു എന്നാണ് നിലമ്പൂരില്‍ ആദിവാസി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ ജയപ്രകാശ് ബാബു കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ പോയാല്‍ വിധവകളെ സംരക്ഷിക്കാനായി പ്രത്യേക സ്‌കീം തന്നെ ഒരുക്കിയില്ലെങ്കില്‍ അപകടമാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാക്ഷ്യങ്ങള്‍.
ദുരൂഹ മരണങ്ങളും അകാല ചരമങ്ങളും നിലമ്പൂരിന്റെ മാത്രം പ്രത്യേകതയല്ല. വനം, ചന്ദനം, മയക്കുമരുന്ന് മാഫിയ ഇവരുടെ സാന്നിധ്യമുള്ള വനമേഖലയില്‍ നിന്നെല്ലാം ഇത്തരം രോദനങ്ങള്‍ കേള്‍ക്കുന്നു. ഈ ദുരന്തങ്ങളിലെല്ലാം വില്ലന്‍ മദ്യമോ മയക്കു മരുന്നുകളോ തന്നെ. ഇവിടെയുണ്ടാകുന്ന ഓരോ മരണത്തിനു പിന്നിലുമുണ്ട് മദ്യത്തിന്റെ ഗന്ധം. ദുരൂഹതകളുടെയും ചൂഷണങ്ങളുടേയും ദുര്‍ഗന്ധം. പക്ഷേ, എന്നിട്ടും അതേ കുറിച്ച് തുടരന്വേഷണങ്ങളില്ല. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ അവ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഈ കണക്കിലൊന്നും ഇടം നേടാത്ത ദുരൂഹമരണങ്ങള്‍ 64 എണ്ണം നിലമ്പൂര്‍ കാടുകളില്‍ മാത്രം അടുത്തകാലത്തുണ്ടായി. 
അതെക്കുറിച്ച് .....

2 അഭിപ്രായങ്ങൾ: