18/11/11

കുറ്റകൃത്യങ്ങളുടെ ലോകത്ത് കുഞ്ഞു മുഖങ്ങള്‍


 ശ്രീജ എന്നായിരുന്നു ആ നാലുവയസ്സുകാരിയുടെ പേര്. ഇടുക്കി ജില്ലയിലെ കുമളിക്കടുത്ത് ഒരു മരപ്പൊത്തില്‍ നിന്നും തിരികെകിട്ടിയ ചേതനയറ്റ ആ ശരീരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മൃഗീയമായ ഒരു കൗമാര മനസ്സിന്റെ വൈകൃതങ്ങളിലേക്ക് വിരല്‍ചൂണ്ടിയത്. ഇന്നും ആ ഹീനകൃത്യം നിറവേറ്റിയ 13 കാരന്റെ മുഖമോ പേരോ പുറംലോകത്തിനറിയില്ല. അതറിയരുതെന്നത് നിയമം കുട്ടികള്‍ക്ക് അനുവദിക്കുന്ന സൗജന്യമായ സുരക്ഷിതത്വമാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജ് സി.ഐ. ടി.പി. ശ്രീ ജിത്ത് വാര്‍ത്താസമ്മേളനത്തിലൂടെ ഒരു കുട്ടി മോഷ്ടാക്കളുടെ സംഘത്തെക്കുറിച്ചും അവര്‍ നടത്തിയ പരാക്രമങ്ങളെക്കുറിച്ചും പ്രഖ്യാപിക്കുന്നത് 2010 ജൂണ്‍ 19നായിരുന്നു. ആറുമാസത്തിനിടെ നഗരത്തിന്റെ ഉറക്കംകെടുത്തിയ ഒട്ടേറെ വാഹന മോഷണങ്ങള്‍, കമ്പ്യൂട്ടര്‍ മോഷണങ്ങള്‍, ഭവനഭേദനങ്ങള്‍. ആര്‍ക്കുമൊരു സംശയവും തോന്നാത്ത വിധം എഴുപതോളം വിദ്യാര്‍ഥിപ്പട തയ്യാറാക്കിയ തിരക്കഥക്ക നുസരിച്ചായിരുന്നു ആ സംഭവങ്ങളത്രയും. ഞെട്ടിത്തരിച്ചുപോയി അവരുടെ സാഹസിക കൃത്യങ്ങള്‍ മുഴുവനും കേട്ടപ്പോള്‍. ഇന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ ആര്‍ക്കുമറിയില്ല. പലരെയും നല്ലനടപ്പിന് ശിക്ഷിച്ചിരിക്കുകയാണ്.

ഈ സംഭവത്തിനുശേഷവും കോഴിക്കോട് നഗരത്തില്‍ നിന്നും പലതവണ അതിന്റെ തുടര്‍ച്ചകള്‍ കേട്ടു. ഇതിന്റെ പിന്നാലെയാണ് ലഹരിഗുളികാ റാക്കറ്റിലെ രണ്ടു പ്രധാനികള്‍ പിടിയിലായത്. കലാലയങ്ങളിലേക്ക് പടര്‍ന്നു കയറിയ പുതിയ ലഹരി മാഫിയകളെക്കുറിച്ചായിരുന്നു കോഴിക്കോട്ടെ ഷാഡോ പോലീസ് പറഞ്ഞത്. ഇതില്‍ പിടിയിലായത് രണ്ടുപേരായിരുന്നു. സ്‌കൂള്‍ കുട്ടികളാണ് തങ്ങള്‍ക്ക് വേണ്ടി മൈസൂരില്‍ നിന്നും മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് ലഹരിഗുളിക എത്തിച്ചു തരുന്നതെന്നാണ് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഇവരുടെ ഉപഭോക്താക്കളില്‍ വലിയൊരുശതമാനവും സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികളായിരുന്നു. ഇവിടെ പത്തിരട്ടി വിലക്കാണത് വില്‍ക്കുന്നത്.

മൈസൂരില്‍ നിന്നും മാസത്തില്‍ ഒന്നോ രണ്ടോ തവണ നാട്ടിലെത്തുന്ന വിദ്യാര്‍ഥികളുടെ പക്കല്‍ 500 സ്ട്രിപ്പുകളുണ്ടാകും. കഠിനവേദനക്കും മനോദൗര്‍ഭല്യമുള്ളവര്‍ക്കും ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന മരുന്നുകളിലായിരുന്നു ലഹരിയുടെ സ്വര്‍ഗരാജ്യം കുട്ടികള്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ്‌പോലും ഇത്തരം റാക്കറ്റില്‍പെട്ട ചിലകണ്ണികളാണ് പോലീസ് വലയിലായത്. കോഴിക്കോട്ടെ പല മനോരോഗ വിദഗ്ധരുടെയും അരികില്‍ ചികിത്സതേടിയെത്തുന്നു ഇത്തരം ലഹരിമരുന്നുകളുടെ അടിമകളായി തീര്‍ന്ന വിദ്യാര്‍ഥികള്‍. കോഴിക്കോട്ടെ മനോരോഗ വിദഗ്ധന്റെ അരികില്‍ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍പെട്ട 30 കുട്ടികളാണ് ചികിത്സക്കെത്തിയതെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞമാസമാണ് കൊച്ചി നഗരത്തില്‍ നിന്നും മറ്റൊരുവാര്‍ത്ത കേട്ടത്. 36 പവന്‍ സ്വര്‍ണാഭരണം കവര്‍ച്ച നടത്തിയ സംഘത്തിന്റെ പ്രധാനി ഒരു പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. മോഷണക്കഥക്കൊപ്പം തന്നെ അവന്റെ പരീക്ഷാ റിസള്‍ട്ടും പുറത്ത് വന്നു. അപ്പോള്‍ കവര്‍ച്ചയില്‍ മാത്രമല്ല പഠനത്തിലും ഏറെ മുന്നിലാണെന്നുകൂടിയാണവന്‍ തെളിയിച്ചത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു പഠനത്തില്‍ അവന്റെ ജൈത്രയാത്ര.

കേരളീയ വീട്ടകങ്ങളില്‍ നിന്ന് കുട്ടികളെക്കുറിച്ച് കേട്ടുകൊണ്ടിരിക്കുന്ന കഥകളിങ്ങനെയൊക്കെയാണ്. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യത്തില്‍ മാത്രമല്ല കുട്ടികള്‍ കുറ്റവാളികളാകുന്ന സംഭവങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പഠനത്തില്‍ മാത്രമല്ല അവര്‍ മികച്ചവരാകുന്നത്. കുറ്റകൃത്യങ്ങളില്‍ കൂടിയാണ്. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട കേസെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. ഇതിനു മുമ്പും ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഉണ്ടാവുന്നുമുണ്ട്. എന്നാല്‍ അവ അറസ്റ്റിലോ, പത്രവാര്‍ത്തകളിലോ ഇടം കണ്ടില്ലെന്നേയൊള്ളൂ.
മാറുന്ന സംസ്‌കാരത്തിനനുസരിച്ച് കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന വ്യതിയാനമായി വേണം ഈ പ്രവണതയെ കാണാന്‍. ഇതൊരു കള്‍ച്ചറല്‍ ഷോക്കാണെന്നാണ് സൈക്കോളജിസ്റ്റായ ഡോ. പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നത്.

ദൃശ്യ മാധ്യമങ്ങളുടെയും പരസ്യങ്ങളുടേയും പ്രലോഭനങ്ങളില്‍ വേഗം കുരുങ്ങിപ്പോകുന്നു കൗമാര മനസ്സുകള്‍. ഹൈടെക് സംവിധാനങ്ങളോട് അവര്‍ക്ക് എന്തെന്നില്ലാത്ത അഭിനിവേശം തോന്നുന്നു. അവ സ്വന്തമാക്കണമെന്നത് വലിയ സ്വപ്നമാവും. കൗമാര മന:ശാസ്ത്രമാണത്. എടുത്തുചാട്ടവും പൊട്ടിത്തെറിയും ഇവരുടെ പ്രത്യേകതകളാണ്. പിരിമുറുക്കത്തിന്റെയും ക്ഷോഭത്തിന്റെയും സ്പര്‍ധയുടെയും പരിവര്‍ത്തനത്തിന്റെയും കാലമാണ് കൗമാരം. പാകതയില്ലാത്ത മനസ്സുകള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെയാണ്. കുറ്റ കൃത്യങ്ങളേയും കവര്‍ച്ചകളേയും ലഘൂകരിക്കപ്പെടുന്ന ഒരുചുറ്റുപാടില്‍ മാതൃകയാവേണ്ടവര്‍ തന്നെ തെറ്റു ചെയ്തതിന്റെ പേരില്‍ പിടിയിലാകു മ്പോള്‍ കുട്ടികളും അവയിലേക്ക് നടന്നടുക്കുന്നതും സ്വാഭാവികം മാത്രമാണ്.

ഇടുക്കിയിലെ ശ്രീജ എന്ന നാലുവയസുകാരിയെ മൃഗീയമായി കൊന്നുതള്ളിയ പതിമൂന്നുകാരനെ അതിനായി പ്രേരിപ്പിച്ചതെന്താണെന്ന് ഓര്‍ക്കുക. യാദൃച്ഛികമായി കാണാനിടയായ ഒരു നീലച്ചിത്രത്തിലെ രംഗമാണവനെ ആ ക്രൂരതയിലേക്ക് വഴിനടത്തിയത്. 2006 ജൂണിലായിരുന്നു ആ സംഭവം. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയില്‍ ജാസില എന്ന ഏഴുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ഒരുപതിനഞ്ചുകാരന്‍ മൃഗീയമായി കൊലപ്പെടുത്തി. ശക്കീര്‍ എന്നായിരുന്നു പയ്യന്റെ പേര്. അവന്റെ ജീവിതവും കടന്നുവന്ന വഴികളും തന്നെയായിരുന്നു ആ മൃഗീയതയിലേക്ക് നയിച്ചത്. ഒടുവില്‍ 2009 മാര്‍ച്ച് 27ന് രാത്രി വിഷം കഴിച്ച് ഷക്കീര്‍ ചെറിയജീവിതം കൊണ്ട് വലിയ പാഠങ്ങള്‍ ഓര്‍മപ്പെടുത്തിയാണ് മണ്ണോട് ചേര്‍ന്നത്. ശിഥിലമായ കുടുംബ ബന്ധത്തില്‍ നിന്ന് വരുന്ന കുട്ടിക്ക് എത്രത്തോളം അധ:പ്പതിക്കാനാവുമെന്ന പാഠം. അതിനുള്ള ഉത്തരമായിരുന്നു ശക്കീര്‍.

ഇന്ത്യയില്‍16 വയസ്സില്‍ താഴെയുള്ള 45 ശതമാനം പെണ്‍കുട്ടികളും 35 ശതമാനം ആണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനിരയാകുന്നുവെന്നായിരുന്നു കണക്ക്. എന്നാല്‍ അത് പഴങ്കഥ. ഇന്ന് ഏറ്റവും കൂടുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് ആണ്‍കുട്ടികളെയാണ്. പീഡനത്തിനിരയാകുന്നവരോ അരാജകലോകത്തെ രാജകുമാരന്‍മാരായി വാഴുന്നു. അവര്‍ അടുത്ത മോഷണക്കൂട്ടത്തിന്റെ അധിപരാകുന്നു. പ്രകൃതിവിരുദ്ധ പീഡനസംഘങ്ങളുടെ നടത്തിപ്പുകാരാകുന്നു. ലഹരിമാഫിയയുടെ കരിയറകളായും ക്വട്ടേഷന്‍ -- .......................................

8 അഭിപ്രായങ്ങൾ:

  1. വളരെ ശ്രദ്ധേയമായ പോസ്റ്റ്.കുറ്റകൃത്യങ്ങളുടെ ലോകത്ത് കുരുന്നുകള്‍ക്കും രക്ഷയില്ലാത്ത കാലമാണിന്ന്.മനുഷ്യനിലെ മൃഗം ദംഷ്ട്രകള്‍ നീട്ടി ഏതു നിമിഷവും ചാടിവീഴുന്ന അവസ്ഥ!ഈ ദുരവസ്ഥക്ക് ഒരു പരിഹാരമാണ് ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയെന്നത്...പിന്നെ പരലോകത്തെ കുറിച്ചുള്‍ ഭയമുള്ള അന്തരീക്ഷം ഉണ്ടാവുകയെന്നതും.

    മറുപടിഇല്ലാതാക്കൂ
  2. കാലത്തിനൊത്ത പോസ്റ്റ്‌... ഇഷ്ട്ടമായി....

    മറുപടിഇല്ലാതാക്കൂ
  3. വളരെ ശ്രദ്ധേയമായ പോസ്റ്റ്‌ ..എല്ലാവരും ഇത് വായിക്കണം ...!

    മറുപടിഇല്ലാതാക്കൂ
  4. വളരെ നല്ല പോസ്റ്റ്. ഇത് വായിക്കുന്നവർ അങ്ങനെയാവില്ല. അങ്ങനെ ആയവർ ഇത് വായിക്കുമോ? എന്തായാലും ഇത്തരം ലേഖനങ്ങൾ എല്ലാ കാലത്തും അനുയോജ്യം.ആശംസകൾ... ഞാൻ ഹാഷിമിലൂടെ ഇവിടെ എത്തിയത്.

    മറുപടിഇല്ലാതാക്കൂ
  5. അവാർഡ് കിട്ടിയെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  6. വാക്കുകളിലൂടെ നൊമ്പര പ്പെടുത്തി ഇതെല്ലാം നമ്മുടെ കേരളത്തില്‍ ആണ് നടക്കുന്നു എന്നറിയുമ്പോള്‍ വേദന കൂടുന്നു ..സമൂഹം മാറാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം പരിശ്രമിക്കാം ....ഇനിയും ഇതൊന്നും കേള്‍ക്കാനുള്ള ഇട വരാതി രിക്കാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക് ..അഭിനന്ദനം ...അര്‍ഹമായ അവാര്‍ഡ്‌ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  7. അഡ്വ: മുഈനുദ്ദീന്‍ എഴുതിയ 'ബന്ധങ്ങളുടെ മന:ശാസ്ത്രം" എന്ന പുസ്തകം ഓരോ മാതാപിതാക്കളും വായിക്കേണ്ടിയിരിക്കുന്നു. മാറിവരുന്ന മാധ്യമസംസ്കാരവും, ലോകത്തിന്റെ എല്ലാ കോണുകളിലേക്കും തുറന്നുവെച്ച പരശ്ശതം ജാലകങ്ങളും നമ്മുടെ ചുറ്റുപാടുകളില്‍ പതിയിരിക്കുന്ന തിന്മകളും കുഞ്ഞമനസ്സുകളെ മലിനമാക്കുന്നു. ആധുനികതയുടെ പേരില്‍ നാം കൊടുക്കുന്ന അതിരില്ലാത്ത സ്വാതന്ത്ര്യം അവരെ നശിപ്പിക്കുന്നുവെങ്കില്‍ പാപഭാരം പേറെണ്ടത് നമ്മള്‍ തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ